ഒരു സംഗീതോപകരണം അഭ്യസിച്ച് അതിൽ വിദഗ്ധനാകുന്നത് വർഷങ്ങൾ നീളുന്ന തപസ്യയാണ്. ഒന്നിലേറെ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരുണ്ട്. സംഗീതംതന്നെയാണ് അവർക്കു ജീവിതം. സിത്താർ, വീണ, വയലിൻ, പുല്ലാങ്കുഴൽ, പിയാനോ, മാൻഡലിൻ... ഇങ്ങനെ വൈവിധ്യമുള്ള ഉപകരണങ്ങളിൽ വിശാരദനായ ഒരു മധ്യപ്രദേശുകാരനുണ്ടായിരുന്നു. ആളുകൾ അദ്ദേഹത്തെ വണ്-മാൻ ഓർക്കസ്ട്ര എന്നാണ് വിളിച്ചിരുന്നത്. അതെ, ഏകാംഗ സംഗീതസംഘം!
മധ്യപ്രദേശിലെ റത്ലത്തിനടുത്ത സിതാമാവെന്ന ചെറുഗ്രാമം. അവിടെ സിത്താർ വാദനംകൊണ്ട് പ്രശസ്തനായിരുന്നു മുഹമ്മദ് ആമിർ ഖാർ. അദ്ദേഹത്തിന്റെ മകന് സംഗീതത്തിൽ താത്പര്യമുണ്ടായതിൽ അദ്ഭുതമില്ല. ചെറുപ്പത്തിലേ പിതാവിൽനിന്ന് സിത്താർ പഠിച്ചു., തുടർന്ന് കൈയിൽക്കിട്ടിയ എല്ലാ ഉപകരണങ്ങളും. ഒട്ടുമിക്കവയിലും അവൻ പ്രാവീണ്യംനേടുകയും ചെയ്തു. പരിചയക്കാർ വണ്-മാൻ ഓർക്കസ്ട്ര എന്നുവിളിച്ച ആ ബാലനാണ് സജ്ജാദ് ഹുസൈൻ- പിൽക്കാലത്ത് ഹിന്ദി സിനിമയിൽ കൈയൊപ്പു പതിപ്പിച്ച സംഗീതസംവിധായകൻ.
ബോംബെയിലേക്ക്
മുപ്പതുകളുടെ പകുതിക്കുശേഷം മധ്യപ്രദേശിൽനിന്ന് അന്നത്തെ ബോംബെയിലേക്കു വണ്ടികയറുന്പോൾ സജ്ജാദിനു പ്രായം പതിനാറ്. പിതാവിന്റെ മരണത്തെത്തുടർന്നായിരുന്നു യാത്ര. ഒരുനിര സ്ട്രിംഗ് ഇൻസ്ട്രമെന്റുകൾ വായിക്കാനുള്ള കഴിവും ആത്മവിശ്വാസവുമാണ് അന്നു കൂട്ട്. ഒപ്പം സഹോദരൻ നിസാർ ഹുസൈനും. ഹിന്ദി ചലച്ചിത്ര സംഗീതരംഗത്ത് ഭാഗ്യം പരീക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. ഏതാനും നിർമാണക്കന്പനികളിൽ മാസശന്പളത്തിനു ജോലിചെയ്തായിരുന്നു തുടക്കം. പിന്നീട് കംപോസർമാരായ മീർ സാഹിബ്, റഫീഖ് ഗസ്നാവി, ഷൗക്കത്ത് ഹുസൈൻ റിസ്വി തുടങ്ങിയവർക്കൊപ്പം സഹായിയായി പ്രവർത്തിച്ചു.
നാല്പതുകളുടെ തുടക്കത്തിൽ സംഗീതസംവിധായകൻ അലി ബക്ഷിന്റെ ഒപ്പം ചേർന്നത് സജ്ജാദ് ഹുസൈന്റെ ജീവിതത്തിലെ വഴിത്തിരിവുകളിലൊന്നായിരുന്നു. മാൻഡലിൻ വായനയിലുള്ള സജ്ജാദിന്റെ കഴിവു തിരിച്ചറിഞ്ഞ അലി സാഹിബ് അസിസ്റ്റന്റായി കൂടെനിർത്തി. അവിടെനിന്നു കിട്ടിയ പാഠങ്ങൾ ചെറുതായിരുന്നില്ല. തുടർന്ന് സംഗീതസംവിധായകൻ ഹനുമാൻ പ്രസാദിന്റെ സഹായിയായും പ്രവർത്തിച്ചു.
1944ൽ പുറത്തിറങ്ങിയ ദോസ്ത് ആണ് സജ്ജാദിന്റെ ആദ്യ സ്വതന്ത്ര ചിത്രം. അതിലെ നായികയും ഗായികയും സാക്ഷാൽ നൂർജഹാനായിരുന്നു. സജ്ജാദ് ഹുസൈൻ എന്ന സംഗീതസംവിധായകന്റെ വരവറിയിക്കുകയും ചെയ്തു ആ പാട്ടുകൾ.
ലതയുടെ പ്രിയ സംഗീതകാരൻ
സുരയ്യ, ലതാ മങ്കേഷ്കർ, ആഷാ ഭോസ്ലേ, മുഹമ്മദ് റഫി, തലത്ത് മെഹ്മൂദ്, മന്നാ ഡേ തുടങ്ങിയ അന്നത്തെ മുൻനിരക്കാരെല്ലാം സജ്ജാദ് ഒരുക്കിയ ഈണങ്ങൾക്ക് സ്വരംപകർന്നു. സുരയ്യ പാടിയ യേ കൈസീ അജബ് ദാസ്താ ഹോ ഗയീ ഹേ (റുസ്തം സൊഹ്റാബ്- 1963) സജ്ജാദിന്റെ ഏറ്റവും മികച്ച സൃഷ്ടികളിൽ മുൻനിരയിൽ നിൽക്കുന്നു. അക്കാലത്തെ പാട്ടുകളെല്ലാം സംഗീതപ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. വർഷങ്ങൾക്കിപ്പുറം 2012ൽ ഒരഭിമുഖത്തിൽ ലതാ മങ്കേഷ്കർ പറഞ്ഞു- എനിക്ക് ഏറ്റവും പ്രിയങ്കരനായ സംഗീതസംവിധായകൻ സജ്ജാദ് ഹുസൈനാണ്.
പ്രിയം മാത്രമല്ല, അപ്രിയവും
നല്ല സംഗീതമുണ്ടാക്കുന്നതിനൊപ്പം സജ്ജാദ് മറ്റൊന്നുകൂടിയുണ്ടാക്കി- വഴക്കാളിയെന്ന ചീത്തപ്പേര്. ക്ഷിപ്രകോപം, ആവശ്യത്തിനു സംസാരിക്കാതിരിക്കൽ, വിഷാദഭാവം, എല്ലാറ്റിലും അതിസൂക്ഷ്മമായ പൂർണത വേണമെന്ന നിർബന്ധം- ഇതെല്ലാം അദ്ദേഹത്തെ പലർക്കും അപ്രിയനാക്കി. ദോസ്തിയിലെ പാട്ടുകൾ നൂർജഹാന്റെ മിടുക്കുകൊണ്ടാണ് വിജയിച്ചതെന്ന് അവരുടെ ഭർത്താവുകൂടിയായ ഷൗക്കത്ത് ഹുസൈൻ റിസ്വി പറഞ്ഞത് സജ്ജാദിനെ ചൊടിപ്പിച്ചു. ഒട്ടും വൈകാതെ ഇങ്ങനെ തീരുമാനിക്കുകയും ചെയ്തു- ഇനിമേലിൽ എന്റെ പാട്ടുകൾ നൂർജഹാൻ പാടേണ്ടതില്ല.
ഗാനരചയിതാവ് ഡി.എൻ. മാധോക്, നടൻ ദിലീപ് കുമാർ എന്നുവേണ്ട ലതാ മങ്കേഷ്കറുമായിപ്പോലും സജ്ജാദിന് അഭിപ്രായവ്യത്യാസങ്ങളുണ്ടായി. അത് എടുത്തടിച്ചു പ്രകടിപ്പിച്ചതുമൂലം പിണക്കങ്ങളും. നൗഷാദിന്റെ സംഗീതത്തെ വിമർശിച്ച അദ്ദേഹം തലത്ത് മെഹ്മൂദിനെ ഗലത് മെഹ്മൂദ് (തെറ്റായ മെഹ്മൂദ്) എന്നും, കിഷോർ കുമാറിനെ ഷോർ കുമാർ (ഒച്ചയിടുന്ന കുമാർ) എന്നും വിശേഷിപ്പിച്ചു.
എണ്ണമില്ലാത്ത പിണക്കങ്ങൾമൂലം ഒട്ടേറെ മികച്ച അവസരങ്ങൾ സജ്ജാദിനു നഷ്ടപ്പെടുകയും ചെയ്തു. മൂന്നു പതിറ്റാണ്ടുനീണ്ട സിനിമാ ജീവിതത്തിൽ ഇരുപതിൽ താഴെ ചിത്രങ്ങളിലേ അദ്ദേഹം ഈണങ്ങളൊരുക്കിയിട്ടുള്ളൂ. എങ്കിലും സജ്ജാദിന് തന്നെക്കുറിച്ചുള്ള മതിപ്പിന് ഒരു കുറവുമുണ്ടായിരുന്നില്ല.
ഒരിക്കൽ ഒരു പത്രപ്രവർത്തകൻ അദ്ദേഹത്തോടു ചോദിച്ചു, ആരാണ് ഹിന്ദിയിലെ മികച്ച സംഗീതസംവിധായകൻ എന്ന്. കണ്ണിമപോലും ചിമ്മാതെ സജ്ജാദ് മറുപടി പറഞ്ഞു- ഇക്കാലത്തിനിടയ്ക്ക് രണ്ടേരണ്ടു പ്രതിഭകളേയുണ്ടായിട്ടുള്ളൂ. ഒന്ന് ഗുലാം ഹൈദർ ആയിരുന്നു. രണ്ടാമത്തെയാളാണ് നിങ്ങളുടെ മുന്നിലിരിക്കുന്നത്!
വിട്ടുവീഴ്ചയില്ലാതെ
ഒട്ടേറെ ഉപകരണങ്ങളിൽ പ്രവീണനായിരിക്കുന്പോഴും സജ്ജാദ് ഹുസൈൻ മനസ്സോടു ചേർത്തത് മാൻഡലിനെയായിരുന്നു. വിദേശ ഉപകരണമായ മാൻഡലിനിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതം വായിച്ചുതുടങ്ങിയവരിൽ അഗ്രഗണ്യനുമായിരുന്നു അദ്ദേഹം. ഒട്ടേറെ മെഹ്ഫിലുകൾ സജ്ജാദ് ഒരുക്കി. ഒരിടത്ത് ഒരു കേൾവിക്കാരൻ മുന്നോട്ടുവന്ന് പരാതിയുടെ സ്വരത്തിൽ പറഞ്ഞത്രേ- എന്താണീ ക്ലാസിക്കൽ മാത്രം, കുറച്ചു ലൈറ്റ് മ്യൂസിക് വായിക്കൂ. സജ്ജാദ് കുറച്ചുനേരം അയാളെ നിർവികാരനായി നോക്കിയിരുന്നു. എന്നിട്ട് മേൽക്കൂരയിൽ തൂക്കിയിട്ടിരുന്ന ബൾബ് ചൂണ്ടിക്കാട്ടി അയാളോടു പറഞ്ഞു- ദാ, അതാണ് നിങ്ങൾക്കുള്ള ലൈറ്റ്! പിന്നാലെ കച്ചേരി നിർത്തി അവിടെനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
ഹരിപ്രസാദ്