പള്ളിക്കോൽ കൃഷ്ണൻ. ഇതാണ് നമ്മുടെ കഥാനായകന്റെ പേര്. കണ്ണൂർ പഴയങ്ങാടിക്കടുത്ത് വെങ്ങരയാണ് സ്വദേശം. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം. അൽപസ്വൽപം ചിത്രംവരയുണ്ട്. കുട്ടിക്കാലത്ത് ആഴ്പതിപ്പുകളിലെ ചിത്രങ്ങൾ കണ്ടാണ് ചിത്രം വരയോട് താത്പര്യം തോന്നിയത്. അക്കാദമിക്കായിട്ട് പഠിക്കാനൊന്നും പോയില്ല. എന്നാലും മനസിലെ നിറക്കൂട്ട് കടലാസിൽ പകർത്താൻ കഴിവുള്ളതിനാൽ ചിത്രം വര തുടരുകയായിരുന്നു. നാട്ടിൽ ഇഎംഎസ് വായനശാലയുടെ ലൈബ്രറേറിയനാണിപ്പോൾ കൃഷ്ണൻ. ഇങ്ങനെയുള്ള കൃഷ്ണന്റെ ജീവിതത്തിൽ ചിത്രം വര കൊണ്ടുണ്ടായ രണ്ട് സംഭവങ്ങൾ കേട്ടറിഞ്ഞാണ് ഇദ്ദേഹത്തെ കാണാൻ തീരുമാനിച്ചത്. ഉച്ചവെയിൽ കത്തിനിന്ന സമയത്താണ് ഞാൻ വെങ്ങരയിലെ വീട്ടിലെത്തുന്നത്.
"ജീവിതം എങ്ങനെപോകുന്നു' - അതായിരുന്നു എന്റെ ആദ്യ ചോദ്യം. "സുഖം' -ഒറ്റവാക്കിൽ ചിരിച്ചുകൊണ്ടുതന്നെ കൃഷ്ണൻ പറഞ്ഞുനിർത്തി. ഇപ്പോൾ കണ്ട ആ ചെറുചിരി പോലും ചുണ്ടിൽ വിരിയാത്ത കാലമുണ്ടായിരുന്നു കൃഷ്ണന്. "അതൊരു കഥ, തിരിഞ്ഞുനോക്കുന്പോൾ ജീവിതം കടന്നുപോയത് എത്ര നേർത്തൊരു നൂൽപ്പാലത്തിലൂടെയാണെന്നാണ് ഇപ്പോഴും ആലോചിക്കുന്നത് '- കൃഷ്ണൻ ജീവിതകഥ പറയാൻ തുടങ്ങി.
ജീവിതകഥ എന്നു പറഞ്ഞാൽ ജനനം മുതൽ ഇന്നലെ വരെയുള്ള നീണ്ടകഥയൊന്നുമല്ല. കൃഷ്ണന്റെ ജീവിതത്തിലെ രണ്ട് അനുഭവങ്ങൾ. അല്ലെങ്കിൽ രണ്ട് ചിത്രങ്ങൾ. രണ്ട് സാഹചര്യങ്ങളിൽ പള്ളിക്കോൽ കൃഷ്ണൻ വരച്ച രണ്ട് ചിത്രങ്ങളുടെ കഥയാണിത്. രണ്ട് ചിത്രങ്ങൾക്കും കണ്ണീർ നനവുണ്ട്. ഒന്നിൽ പ്രതീക്ഷയുടേയും മറ്റേതിൽ നിരാശയുടേയും ചൂടും ചൂരുമുണ്ട്.
പ്രതീക്ഷയുടെ ചിത്രം
1977-78 കാലഘട്ടം. മംഗലാപുരം ഫാദർ മുള്ളേഴ്സ് ആശുപത്രിയാണ് രംഗം. കൃഷ്ണന്റെ സഹോദരിയുടെ ഭർത്താവ് കള്ള്ചെത്തു തൊഴിലാളിയായ കുഞ്ഞിരാമനെ തെങ്ങിൽ നിന്ന് വീണ് ഗുരുതര പരിക്കുകളോടെയാണ് അവിടെ എത്തിച്ചത്. ദിവസങ്ങളോളം ഐസിയുവിൽ. ബോധം തെളിഞ്ഞപ്പോൾ മുഴുഭ്രാന്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. വീഴ്ചയിൽ തലച്ചോറിനേറ്റ ക്ഷതമാണ് കാരണം. സഹോദരി ഗർഭിണിയായതിനാൽ ആശുപത്രിയിൽ കൂട്ടിരിപ്പിന് കൃഷ്ണൻ മാത്രമാണുള്ളത്. നാട്ടിൽ കള്ളുഷാപ്പിലെ വിൽപനക്കാരനായ കൃഷ്ണന്റെ മാസശന്പളം 100 രൂപയാണ്. വീട്ടിൽ ദാരിദ്ര്യം അതിന്റെ എല്ലാ അർഥത്തിലും വിളയാടിയ കാലം കൂടിയാണ്. കുഞ്ഞിരാമന്റെ ചികിത്സാ ചെലവിനായി നാട്ടിൽ പലരോടും കടം വാങ്ങി. തുടർചികിത്സയ്ക്ക് വലിയൊരു തുക വേണ്ടിവരുമെന്ന ചിന്ത കൃഷ്ണനെ വല്ലാതെ തളർത്തി. എന്നാൽ, ഈ സമയത്തൊക്കെ കൃഷ്ണനെ ആശ്വസിപ്പിക്കാനും കുഞ്ഞിരാമനെ പരിചരിക്കാനും ഒരാളുണ്ടായിരുന്നു അവിടെ. ആശുപത്രിയിലെ ഒരു നഴ്സ്. "മാലാഖ', "ദൈവപുത്രി' എന്നൊക്കെയാണ് കൃഷ്ണൻ പിന്നീട് അവരെ വിശേഷിപ്പിച്ചിരുന്നത്. കുഞ്ഞിരാമന്റെ കട്ടിലിനരികിൽ മുട്ടുകുത്തിയിരുന്ന് അവർ നിത്യം പ്രാർഥിക്കും. എല്ലാം ഭേദമാകും, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും എന്നൊക്കെ പറഞ്ഞ് അവർ കൃഷ്ണനെയും ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
രോഗികൾ കിടക്കുന്ന കട്ടിലിൽ തൂക്കിയിട്ട ചെറിയൊരു ബോർഡിൽ ഡോക്ടറുടെ കുറിപ്പ് നിത്യം എഴുതുന്ന ഒരു പതിവുണ്ടവിടെ. അസുഖത്തെ കുറിച്ചും മരുന്നിന്റെ വിശദാംശങ്ങളും തുടർ ചികിത്സയും ആ ബോർഡിൽ കുറിക്കും. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ആ ബോർഡിൽ കൃഷ്ണൻ ഒരു കുറിപ്പ് കാണുന്നത്. കുഞ്ഞിരാമന്റെ തലയിൽ ഉടൻ ഓപ്പറേഷൻ വേണം. ഇപ്പോഴുള്ള ഭ്രാന്തമായ അവസ്ഥ മാറാൻ ഓപ്പറേഷൻ നിർബന്ധം. വലിയൊരു തുക വേണ്ടിവരുന്ന ഓപ്പറേഷനായിരുന്നു അത്. ഒരു ചില്ലിക്കാശുപോലും കൈയിലില്ലാത്ത കൃഷ്ണൻ ആ ബോർഡ് നോക്കി തരിച്ചിരുന്നു. കുഞ്ഞിരാമനെ പരിചരിക്കാനെത്തിയ "മാലാഖ' കൃഷ്ണന്റെ സങ്കടം കണ്ട് കാര്യം തിരക്കി. ഓപ്പറേഷന് പണമില്ല എന്ന സത്യം കൃഷ്ണൻ പറഞ്ഞു. എല്ലാം ശരിയാകും എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച "മാലാഖ' മുട്ടുകുത്തിയിരുന്ന് എന്തോ പ്രാർഥിച്ചു.
അന്ന് വൈകുന്നേരം കൃഷ്ണൻ വണ്ടി കയറി നാട്ടിലെത്തി. ഒരൊറ്റ ലക്ഷ്യമായിരുന്നു മനസിൽ. "എന്തായാലും ഓപ്പറേഷൻ നടക്കില്ല, അങ്ങനെയെങ്കിൽ ആശുപത്രിയിൽ തുടരാൻ അവർ സമ്മതിക്കുകയുമില്ല, നാളെ കുഞ്ഞിരാമനെ ഡിസ്ചാർജ് ചെയ്ത് നാട്ടിലെത്തിക്കണം. അതിനുള്ള വണ്ടിക്കാശ് എങ്ങനെയെങ്കിലും സംഘടിപ്പിക്കണം'.
എന്നാൽ യാത്രയ്ക്കുള്ള പണം പോലും കൃഷ്ണന് ആരിൽ നിന്നും കിട്ടിയില്ല. അന്ന് രാത്രി ഉറക്കം വന്നില്ല. അൽപസ്വൽപം ചിത്രംവര അറിയാവുന്നതിനാൽ വീടിന്റെ മൂലയിൽ കിടന്ന 2 അടി നീളവും ഒന്നരയടി വീതിയുമുള്ള പ്ലൈവുഡ് കഷണത്തിൽ ഒരു ചിത്രം വരയ്ക്കാൻ തീരുമാനിച്ചു. മൈക്കൽ ആഞ്ചലോയുടെ പിയാത്ത എന്ന ശില്പത്തെയാണ് ചിത്രരൂപത്തിലാക്കുന്നത്. കുരിശിൽ നിന്നിറക്കിയ യേശുദേവനെ മാതാവ് മറിയം മടിയിൽ കിടത്തിയതാണ് ആ ചിത്രം. ആശുപത്രിയിലെ "മാലാഖ'യ്ക്ക് കൊടുക്കാനാണ് ചിത്രം വരച്ചത്.
കറുപ്പും വെളുപ്പും കലർന്ന നിറത്തിൽ വരച്ച ചിത്രം ഭംഗിയായി കടലാസിൽ പൊതിഞ്ഞെടുത്ത് അടുത്തദിവസം രാവിലെ കൃഷ്ണൻ മംഗലാപുരത്തേക്ക് ട്രെയിനിൽ പോയി. വണ്ടിയിറങ്ങി ആശുപത്രിയുടെ ഗെയ്റ്റിലെത്തിയപ്പോൾ "മാലാഖ' ഓടിവന്നു. എന്നിട്ട് ചോദിച്ചു - "പണം ശരിയായോ കൃഷ്ണ'. ഇല്ലെന്ന് കൃഷ്ണൻ നിരാശയോടെ പറഞ്ഞു. "മാലാഖ എന്തോ പ്രാർഥിച്ച് കുരിശ് വരച്ചു. കൃഷ്ണൻ കൈയിൽ കരുതിയ ചിത്രം അവർക്ക് നേരേ നീട്ടി. "എന്തായിത് '-അവർ ചോദിച്ചു. "എന്തായാലും ഞാൻ കുഞ്ഞിരാമനെ കൊണ്ടുപോവുകയാ, ഓപ്പറേഷൻ ചെയ്യാനും തുടർ ചികിത്സയ്ക്കുമുള്ള പണം എന്റെ കൈയിലില്ല. എങ്ങനെ ഇവരെ നാട്ടിലെത്തിക്കും എന്നുമറിയില്ല. എന്നിരുന്നാലും ഇത്രയും ദിവസം ഇദ്ദേഹത്തെ പരിചരിക്കുകയും അവർക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്ത താങ്കൾക്കു വേണ്ടിയാണ് ഞാനിത് കൊണ്ടു വന്നത് '. കൃഷ്ണൻ ഒറ്റശ്വാസത്തിൽ പറഞ്ഞുനിർത്തി.
അവർ കടലാസ് തുറന്ന് ചിത്രം നോക്കി. എന്നിട്ട് ആ കടലാസ് അതു പോലെ കെട്ടിവച്ചു, തുടർന്ന് പറഞ്ഞു -"നമുക്കിത് ആശുപത്രിയുടെ ഡയറക്ടർക്ക് കൊടുക്കാം'. അവർ കൃഷ്ണനെയും കൂട്ടി ഡയറക്ടറെ കാണാൻ പോയി. ചിത്രം ഡയറക്ടർക്ക് കൊടുത്തശേഷം "മാലാഖ' കാര്യങ്ങൾ വിശദീകരിച്ചു. ഡയറക്ടർ മുറിയുടെ അരികിലായുള്ള പുസ്തക ഷെൽഫിൽ ആ ചിത്രം വച്ച് ദൂരെയ്ക്ക് മാറി നിന്ന ശേഷം ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് കൃഷ്ണന്റെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു - "ഗുഡ്, താങ്ക് യു'.
മറ്റൊരു സംഭാഷണവും അവിടെ നടന്നില്ല. കൃഷ്ണൻ തിരികെ കുഞ്ഞിരാമന്റെ അരികിലേക്ക് വന്നു. ഡിസ്ചാർജ് ചെയ്ത്കൊണ്ടുപോകാനായി തുണികൾ സഞ്ചിയിൽ വച്ചു. പെട്ടെന്നാണ് ഒരുകൂട്ടം നഴ്സുമാർ ഓടി വന്ന് കുഞ്ഞിരാമനെ എടുത്ത് മറ്റൊരു സ്ട്രെച്ചറിൽ കിടത്തി വേഗത്തിൽ പോയത്. ഓടിയെത്തിയ "മാലാഖ' കിതപ്പോടുകൂടി തന്നെ കൃഷ്ണനോട് ഇങ്ങനെ പറഞ്ഞു -"ആ ചിത്രം രക്ഷിച്ചു, ഡയറക്ടറുടെ നിർദേശമുണ്ട്. കുഞ്ഞിരാമന്റെ ഓപ്പറേഷൻ ഉടൻ നടത്തണം. ഇയാളുടെ ഇതുവരെയുള്ള ചെലവും ഓപ്പറേഷൻ ചെലവും തുടർന്ന് ചികിത്സയുടെ ചെലവും ആശുപത്രി സൗജന്യമായി നടത്താൻ തീരുമാനിച്ചു'. കൃഷ്ണന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. താൻ സ്വപ്നം കാണുകയാണോ, അതോ തനിക്കും ഭ്രാന്തായോ. പിയാത്ത എന്ന ആ ചിത്രത്തിലെ യേശുവിന്റെ മുഖമായിരുന്നു കൃഷ്ണന്റെ മനസ് നിറയെ. കൃഷ്ണൻ ആ "മാലാഖ'യെ നോക്കി. അവർ അവിടെ മുട്ടുകുത്തി ഇരുന്ന് ദൈവത്തിനോട് നന്ദി പറയുകയായിരുന്നു.
നിരാശയുടെ ചിത്രം
കള്ളുഷാപ്പിലെ 100 രൂപ വരുമാനത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കൃഷ്ണൻ. എന്തുചെയ്യും എന്നാലോചിച്ചപ്പോഴാണ് സ്വർണം കൊയ്യുന്ന മണലാരണ്യം മനസിലെത്തിയത്. നാട്ടിൽ ഗൾഫിൽ ജോലിയുള്ള ഒരാളുണ്ട്. അയാൾ നിരവധിപേരെ ഗൾഫിലെത്തിച്ചിട്ടുണ്ട്. അങ്ങനെ അയാളെ കണ്ട് വീസയുടെ പണം കൊടുത്ത് ഗൾഫിലേക്ക് പറന്നു. കൈ നിറയെ കാശുമായി തിരിച്ചുവരാം എന്നായിരുന്നു സ്വപ്നം.
വിമാനം മസ്ക്കറ്റ് എയർപോർട്ടിൽ ലാൻഡ് ചെയ്തു. ഒരു അറബിയുടെ കൂടെ കാറിൽ നേരെ സൂർ ജില്ലയിലേക്ക്. കരിന്പാറക്കെട്ടുകൾക്കിടയിലൂടെയാണ് കാർ ചീറിപ്പാഞ്ഞത്. ഒരു കൺസ്ട്രക്ഷൻ സൈറ്റാണ് സ്ഥലം. പ്ലൈവുഡ് കഷണങ്ങൾ ചേർത്തു വച്ച് കൂടാരം പോലെയാക്കി അവിടം രാത്രി ഉറക്കം. മൂട്ടയും എലികളും അടങ്ങുന്ന ജീവികൾ ഇഷ്ടം പോലെ. ഭക്ഷണം എന്തെങ്കിലും ഉണ്ടാക്കികഴിക്കാം. നീർചാലുകളിൽ കുളി. പാവപ്പെട്ട അറബികൾക്ക് വീടുവച്ചു കൊടുക്കുന്ന ഒരു കരാറുകാരനായ അറബിയുടെ ജോലിക്കാരിൽ ഒരാളാണ് താനെന്ന് പിന്നീടാണ് കൃഷ്ണന് മനസിലാകുന്നത്.
ആ ജീവിതം കൃഷ്ണന്റെ ഭാഷയിൽ ഇങ്ങനെയാണ് -"അതിരാവിലെ എത്തുന്ന അറബി തെറിവിളിച്ചു കൊണ്ട് ഞങ്ങളെ വിളിച്ച് എഴുന്നേൽപ്പിക്കും. ടിപ്പർ ലോറിയിൽ പണിക്കാരെ കുത്തിനിറച്ചുള്ള യാത്ര നേരേ കടൽക്കരയിൽ എത്തും. അവിടെ നിന്ന് മണ്ണ് ടിപ്പറിൽ നിറച്ച് പണിസൈറ്റിലെത്തിക്കണം. അതുകഴിഞ്ഞ് വലിയ കുന്നിനു മുകളിൽ കയറി പാറപൊട്ടിക്കണം. 30 കിലോയോളം ഭാരമുള്ള ചുറ്റിക കൊണ്ട് ഇടിച്ചാണ് പൊട്ടിക്കേണ്ടത്. എന്നിട്ട് അവ മലമുകളിൽ നിന്നും ഉരുട്ടി താഴേക്കിടണം. പിന്നീട് താഴെ ചെന്ന് അവ ടിപ്പറിൽ കയറ്റി സൈറ്റിലെത്തിക്കണം. അങ്ങനെ നരകതുല്യമായിരുന്നു ജീവിതം'.
ഒരു ദിവസം ഭക്ഷണം പാകം ചെയ്യുന്പോൾ സ്റ്റൗവിന്റെ ബർണർ പൊട്ടിത്തെറിച്ച് കൃഷ്ണന്റെ ശരീരം മുഴുവൻ പൊള്ളി. ആശുപത്രിയിൽ പ്രവേശിപ്പിച്ച കൃഷ്ണൻ അവിടെയുള്ള മലയാളി നഴ്സിനെ കൂട്ടുപിടിച്ച് അറബിയോട് കള്ളം പറഞ്ഞാണ് ജോലിയിൽ നിന്നും രക്ഷപ്പെടുന്നത്.
പിന്നീട് സൂറിൽ മലയാളികൾ താമസിക്കുന്നയിടത്ത് അഭയം തേടി. അവിടെ ഒരു
ഒറ്റമുറി പീടികയിൽ ഒമാൻ ആർട്സ് എന്ന പേരിൽ ഒരു എഴുത്തുകട തുടങ്ങി. കടകൾക്ക് ബോർഡെഴുതി കൊടുക്കുക എന്നതാണ് ജോലി. അല്പം വര കൈയിലുള്ളതിനാലാണ് തുടങ്ങിയത്. പലരും വരും ബോർഡെഴുതിക്കും, എന്നാൽ വിചാരിച്ച പോലെ പണമുണ്ടാക്കാനായില്ല. അങ്ങനെയിരിക്കെയാണ് വലിയ പെരുന്നാൾ വന്നെത്തുന്നത്. കൃഷ്ണൻ വലിയൊരു പ്ലൈവുഡിൽ ഒമാൻ രാജാവിന്റെ മുഴുകായ ചിത്രം വരച്ച് നഗരഹൃദയത്തിൽ സ്ഥാപിച്ചു. അതിൽ ഈദ് മുബാറെക്കെന്നും ഒമാൻ ആർട്സ് എന്നും എഴുതി. സംഭവം ക്ളിക്കായി. ചിത്രം കണ്ട് പലരും വന്നു കൃഷ്ണനെ അഭിനന്ദിച്ചു. ആയിടയ്ക്ക് മൂന്നു പേർ അറബി വേഷത്തിൽ കൃഷ്ണനെ കാണാനെത്തി. നിങ്ങളാണോ രാജാവിന്റെ ചിത്രം വരച്ചത് എന്ന് ചോദിച്ചു. കൃഷ്ണൻ അൽപം അഹങ്കാരത്തോടെ ചുണ്ടിൽ ചെറുചിരിയൊളിപ്പിച്ച് പറഞ്ഞു -"അതേ ഞാൻ തന്നെയാണ് '.
അറബികൾ പറഞ്ഞു - "വരൂ.. വാഹനത്തിൽ കയറൂ, നമുക്കൊരിടം വരെ പോകാം'.
കൃഷ്ണൻ സന്തോഷിച്ചു. ഏതോ വലിയ കോളായിരിക്കും, ദാരിദ്ര്യം ഇല്ലാതാകാൻ പോകുന്നു.
വാഹനം മുന്നോട്ടെടുത്തപ്പോൾ നാല് പോലീസ് വാഹനങ്ങൾ ശബ്ദം മുഴക്കിക്കൊണ്ട് പിറകെകൂടി. യാത്ര പോലീസ് സ്റ്റേഷനിലേക്കായിരുന്നു. അവിടെയിറങ്ങിയപ്പോൾ അതാ താൻ വരച്ച രാജാവിന്റെ ചിത്രം വലിയൊരു പിക്കപ്പ് വണ്ടിയിൽ കൊണ്ടുവരുന്നു. കൃഷ്ണൻ ഒരു നിമിഷം ഞെട്ടിപ്പോയി.
നേരേ പോലീസ് ഇൻസ്പെക്ടറുടെ മുന്നിലെത്തി. കസേരയിൽ ഇരിക്കാൻ പറഞ്ഞു. വളരെ മാന്യതയോടെയാണ് ചോദ്യം - "ആരു പറഞ്ഞിട്ടാണ് നിങ്ങൾ ചിത്രം വരച്ചത് '.
"ആരും പറഞ്ഞിട്ടല്ല, ഞാൻ സ്വയം വരച്ചതാണ് '.
"നീ വരച്ച ചിത്രത്തിലെ തെറ്റ് എന്താണെന്ന് നിനക്കറിയാമോ'.
"ഇല്ല'
"ചിത്രത്തിൽ രാജാവിന്റെ ഔദ്യോഗിക മുദ്രകളിൽ കുറവുണ്ട്, ഒരു സാദാ പോലീസ് ഓഫീസർക്കുള്ള മുദ്രകൾ മാത്രമേ നിങ്ങൾ വരച്ച രാജാവിന്റെ ചിത്രത്തിലുള്ളു. അത് രാജാവിനെ അവഹേളിക്കലാണ്. രാജാവിനെ അവഹേളിക്കുക എന്നാൽ രാജ്യത്തെ അവഹേളിക്കലാണ്. അതിനുള്ള ശിക്ഷ എന്താണെന്നറിയാമോ'.
ശരീരത്തിലെ രക്തഓട്ടം നിലച്ചതുപോലെ തോന്നി കൃഷ്ണന്. തൊണ്ടയിൽ വെള്ളം വറ്റി. മരണം തൊട്ടടുത്ത് വന്നു നിൽക്കുന്നതായി അനുഭവപ്പെട്ടു. ഇനി രക്ഷയില്ല, അവർ ഇപ്പോൾ തന്നെ വെടിവച്ചുകൊല്ലും.
പെട്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു - "നിങ്ങൾ എങ്ങനെയാണാ രാജാവിന്റെ ചിത്രം വരച്ചത് '.
കൃഷ്ണൻ പറഞ്ഞു - "ഒരു ചെറിയ ഫോട്ടോ താമസസ്ഥലത്തു നിന്നും ലഭിച്ചിരുന്നു. അതു നോക്കി വരച്ചതാ'.
"ആ ഫോട്ടോ എവിടെ' .
"മുറിയിലുണ്ട് '
അവർ അങ്ങനെ കൃഷ്ണനെയും കൊണ്ട് താമസസ്ഥലത്തെത്തി. ഏറെ പരിശോധിച്ച ശേഷം ഒരു തെർമോക്കോൾ ബോക്സിനടിയിൽ എണ്ണ പറ്റി നിറം മങ്ങിയ സ്റ്റാന്പ് സൈസ് ഫോട്ടോ കിട്ടി. അത് പോലീസിന് കൈമാറി. വീണ്ടും സ്റ്റേഷനിലേക്ക്. ഉന്നത പോലീസ് ഓഫീസറുടെ അടുത്തേക്കാണ് ഇത്തവണ കൊണ്ടുപോയത്. ഒരു ഭീകരരൂപം. കറങ്ങുന്ന കസേരയിലിരുന്ന് അദ്ദേഹം കൃഷ്ണനെ നോക്കി. ചെന്പിച്ച കൊന്പൻ മീശ, ചുവന്ന കണ്ണുകൾ. പ്രശ്നത്തിൽ അന്തിമവിധി ഒരു പക്ഷെ അദ്ദേഹത്തിൽ നിന്നും വന്നേക്കാം.
അദ്ദേഹവും ആ ചോദ്യം ചോദിച്ചു -"ആരു പറഞ്ഞിട്ടാണ് നീ ഈ ചിത്രം വരച്ചത് '.
ഞാൻ പറഞ്ഞു - "ആരും പറഞ്ഞിട്ടല്ല'.
ഉടൻ ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ മുറയിലിലേക്ക് കയറി വന്നു. അവർ തമ്മിൽ അറബിഭാഷയിൽ പലതും ചർച്ച ചെയ്തു. ഇതൊക്കെ കേട്ട് ഒന്നും മനസിലാകാതെ, എന്നാൽ വലുതെന്തോ വരാനുണ്ടെന്ന് കൃഷ്ണന് മനസിലായി.
ഒരു പോലീസ് ഓഫീസർ പുറത്തിറങ്ങി വരച്ച ചിത്രത്തിന്റെ പത്തോളം ചെറു ചിത്രങ്ങളും അറബിയിൽ ടൈപ്പ് ചെയ്ത ഫോമുകളും മുന്നിൽ വച്ചു. എല്ലാ ഫോമുകളിലും കൃഷ്ണനെ കൊണ്ട് ഒപ്പിടുവിച്ചു.
അതിനു ശേഷം ആ ഭീകരരൂപമുള്ള പോലീസ് ഉദ്യോഗസ്ഥൻ ഇങ്ങനെയൊരു നിർദേശം പുറപ്പെടുവിച്ചു -"എപ്പോൾ വിളിച്ചാലും സ്റ്റേഷനിൽ എത്തണം. ഇനി മുതൽ ചിത്രം വരയ്ക്കാനായി ബ്രഷ് എടുക്കരുത് '.
തിരിച്ച് മുറിയിലേക്ക് പോകുന്പോൾ കൃഷ്ണൻ ഉരുകിപാതിയായിക്കഴിഞ്ഞിരുന്നു.
പിന്നീടുള്ള ഒരാഴ്ചക്കാലം രാവിലെ പോലീസുകാർ കൃഷ്ണനെ തേടിയെത്തും. വാഹനത്തിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകും. സ്റ്റേഷനിൽ എത്തിയാൽ പോലീസുകാർ പതിവായി ഒരു ചോദ്യം മാത്രമാണ് ചോദിച്ചുകൊണ്ടിരുന്നത്. -"ആര് പറഞ്ഞിട്ടാണ് നിങ്ങൾ ഈ ചിത്രം വരച്ചത് '.
പിന്നീടാണ് അറിഞ്ഞത് രാജാവിന്റെ കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ പിതാവിന്റെ ആൾക്കാർ അദ്ദേഹത്തെ ഇകഴ്ത്തിക്കാട്ടാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും. അവർ ആരെങ്കിലുമാണോ കൃഷ്ണനെ കൊണ്ട് ചിത്രം വരപ്പിച്ചത് എന്നാണ് അവർക്ക് അറിയേണ്ടിയിരുന്നത്.
അങ്ങനെ നിരന്തരം പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി. ഏറെ കാലത്തിനു ശേഷം നിരപാധിത്വം മനസിലാക്കി കൃഷ്ണനെ വെറുതെ വിടുകയായിരുന്നു. എന്നാൽ, ഒമാൻ ജീവിതം മതിയാക്കി നാട്ടിലേക്ക് വരുന്നതു വരെ കൃഷ്ണൻ ഒരു ചിത്രവും വരച്ചിട്ടില്ല, ബ്രഷ് കൈകൊണ്ട് തൊട്ടിട്ടുപോലുമില്ല.
കഥയെല്ലാം കേട്ട് തിരിച്ച്പോകാനൊരുങ്ങവെ ഞാൻ വെറുതെ ചോദിച്ചു -"പിന്നീട് ഒരിക്കലും ചിത്രം വരച്ചിട്ടില്ലെ'. കൃഷ്ണൻ ചിരിച്ചു. കൂടുതലൊന്നും ചോദിക്കാതെ ഞാൻ നടന്നകന്നു.
അന്തിവെയിൽ വീണ ആകാശത്ത് ചുവപ്പ് നിറം ഇളങ്ങനെ പടർന്നുതുടങ്ങി. പടിഞ്ഞാറ് നോക്കി കാക്കകളും പറന്നു. പ്രകൃതിയുടെ കാൻവാസിൽ അങ്ങനെ പുതിയ ചിത്രങ്ങൾ വിരിഞ്ഞുതുടങ്ങി.
ഷിജു ചെറുതാഴം