അതിമാനുഷനായ പോൾ ആറാമൻ
എമരിത്തൂസ് പാപ്പാ ബനഡിക്ട് പതിനാറാമൻ പോൾ ആറാമനെ സൂപ്പർമാൻ - അതിമാനുഷൻ - എന്നു വിശേഷിപ്പിച്ചു. രൂക്ഷമായ പ്രതിസന്ധികളിൽ മിശിഹായ്ക്കു സാക്ഷ്യം വഹിക്കാൻ സാധിച്ചവൻ എന്നു ഫ്രാൻസിസ് പാപ്പ പറഞ്ഞു. മിലാനിലെ മെത്രാപ്പോലീത്ത ആയിരുന്നപ്പോൾ എല്ലാവരും സ്നേഹപൂർവം കർദിനാൾ മൊന്തീനി എന്നു വിളിച്ചിരുന്നു. 23-ാം ജോണ്‍ മാർപാപ്പ മൊന്തീനിയെ ഏറെ സ്നേഹിച്ചിരുന്നു. മൊന്തീനിക്ക് ജോണ്‍ മാർപാപ്പ 1958 ഡിസംബർ 15-ന് കർദിനാൾ പദവി നല്കി. രണ്ടാം വത്തിക്കാൻ സൂനഹദോസ് വിളിച്ചുകൂട്ടുന്നതിനെക്കുറിച്ചു ജോണ്‍ മാർപാപ്പ ആദ്യം ആലോചനാ കത്ത് അയച്ചതു മൊന്തീനിക്കാണ്.

“ഞാൻ ഈ വിഷയം സംബന്ധിച്ച് ആദ്യ കത്ത് താങ്കൾക്കാണ് എഴുതുന്നത്. മിലാനിലെ മെത്രാപ്പോലീത്തായ്ക്ക് എഴുതുന്പോൾ മറ്റെല്ലാ മെത്രാന്മാരെയും താങ്കളിൽ കണ്ടുകൊണ്ടാണ് ഞാനിതെഴുതുന്നത്.’’ കൗണ്‍സിൽ വിളിച്ചുകൂട്ടുന്നതിനെക്കുറിച്ചു മൊന്തീനി പറഞ്ഞതായി അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ ബ്രേഷ്യായിൽ ഒരു പറച്ചിലുണ്ട്: “ഈ വൃദ്ധനായ കുട്ടി കടന്നൽകൂട്ടിൽ കല്ലെറിയുകയാണ് എന്നറിയുന്നില്ല.’’ പക്ഷെ ജോണ്‍ മാർപാപ്പയ്ക്ക് എല്ലാം അറിയാമായിരുന്നു. പിന്നീടുള്ള സംഭവങ്ങൾ അതാണല്ലോ വ്യക്തമാക്കുന്നത്.

ഇറ്റലിയിലെ ബ്രേഷ്യാ രൂപതയിലെ കൊണ്‍ചേസിയോ എന്ന ഗ്രാമത്തിൽ 1897 സെപ്റ്റംബർ 26നാണ് അദ്ദേഹം ജനിച്ചത്, പൂർണമായ പേര് ജോവാന്നി ബത്തീസ്ത എൻറികോ അന്തോണിയോ മരിയ മൊന്തീനി എന്നായിരുന്നു. കുട്ടിയുടെ പിതാവ് നിയമവിദഗ്ധൻ, പത്രാധിപർ, കത്തോലിക്ക പത്രമായ ക്വോത്തിദിയാനോ ദി ബ്രേഷ്യായുടെ ഡയറക്ടർ, ഇറ്റാലിയൻ പാർലമെന്‍റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ്.

ഫ്രാൻസിസ് പാപ്പാ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന മൂന്നാമത്തെ പാപ്പായാണ് പൗലോസ് മാർപാപ്പ. 2014 ൽ ജോണ്‍ പോൾ രണ്ടാമനും ജോണ്‍ 23-ാമനും അൾത്താര വണക്കത്തിനായി ഉയർത്തപ്പെട്ടു. ജോണ്‍ മാർപാപ്പ വത്തിക്കാൻ സൂനഹദോസിനുവേണ്ടി സഭയുടെ കിളിവാതിൽ തുറന്നിട്ടെങ്കിൽ ആ സൂനഹദോസ് പൂർത്തിയാക്കി ഉചിതമായ സമയത്ത് ആ കിളിവാതിൽ അടച്ചവനാണ് പൗലോസ് മാർപാപ്പ. വാതിൽ അടച്ചെങ്കിലും വത്തിക്കാന്‍റെ ഉള്ളറകൾ മൊന്തീനിക്ക് നല്ലവണ്ണം അറിയാമായിരുന്നു. 1926 മുതൽ 1954 വരെ വത്തിക്കാനിൽ, പ്രത്യേകിച്ചും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി പ്രവർത്തിച്ചുള്ള അസാധാരണമായ പരിചയം.

പന്ത്രണ്ടാം പിയൂസ് പാപ്പായുടെ ഏറ്റവു അടുത്ത ഉപദേശകനായിരുന്നു. അദ്ദേഹം തന്നെ പറയുന്നു: “മുപ്പതിലധികം വർഷം ഞാൻ റോമിലായിരുന്നു. മാർപാപ്പയുടെ അടുത്ത്. മൂന്നു മാർപാപ്പമാർ എന്‍റെ സമീപത്തുകൂടി കടന്നുപോയി. രണ്ടുപേരെ ഞാൻ ശുശ്രൂഷിച്ചു. കൂടാതെ ഒരാളെ 17 വർഷം അനുദിനം, അല്ല ഓരോ മണിക്കൂറും എന്നു ഞാൻ പറയും (പന്ത്രണ്ടാം പിയൂസ്). അദ്ദേഹത്തിന്‍റെ സംഭാഷണത്തിൽ എന്നെ ഉൾച്ചേർത്തു. ഒരു മകനോ ഒരു വിശ്വസ്തനോ ഒരു സെക്രട്ടറിക്കോ മാത്രം ചെയ്യാൻ പറ്റുന്ന ശുശ്രൂഷകൾ എന്നോടു ചോദിക്കാൻ മാർപാപ്പ മടികാണിച്ചിട്ടില്ല.’’

വത്തിക്കാന് ഏറ്റവും പ്രിയപ്പെട്ട വൈദികനായിരുന്നു മൊന്തീനി. കൃത്യതയും വ്യക്തതയും സത്യസന്ധതയും ഉള്ള തീരുമാനങ്ങളുടെ ഉടമയായിരുന്നു അദ്ദേഹം. കാനൻ നിയമത്തിൽ ഡോക്ടർ ബിരുദം നേടിയ മൊന്തീനി വത്തിക്കാന്‍റെ ഡിപ്ലോമാറ്റിക് സർവീസിൽ ദീർഘകാലം ശുശ്രൂഷ ചെയ്തു. വത്തിക്കാൻ വിട്ടത് 1954-ൽ മിലാനിലെ മെത്രാപ്പോലീത്തയായാണ്.

പോൾ ആറാമൻ 1963 ജൂൺ 21-നാണ് 262-ാമത്തെ മാർപാപ്പയായി തന്‍റെ ശുശൂഷ ആരംഭിക്കുന്നത്. ഭൂരിഭാഗം നേതാക്കന്മാർക്കും ഭരണമോ ശുശ്രൂഷകളോ ആരംഭിച്ച് ഏതാനും വർഷങ്ങൾ കഴിയുന്പോൾ എതിർപ്പുകൾ നേരിടേണ്ടിവരിക സ്വാഭാവികമാണ്. പൗലോസ് മാർപാപ്പയ്ക്ക് തുടക്കത്തിൽത്തന്നെ ഇത് അനുഭവിക്കേണ്ടിവന്നു. ഇറ്റലിയിലെ കാസ്റ്റൽ ഗണ്ടോൾഫോയിൽവച്ച് 1978 ഓഗസ്റ്റ് ആറിന് ഹൃദയസ്തംഭനം മൂലം പാപ്പാ മരണമടഞ്ഞു. പാപ്പായായി സ്ഥാനമേൽക്കുന്പോൾ സാധാരണമായിരുന്ന കിരീടധാരണം ലഭിച്ച അവസാനത്തെ മാർപാപ്പയാണ് അദ്ദേഹം. പിന്നീട് വന്നവർ കിരീടധാരണം ഉപേക്ഷിച്ചു.

രൂപാന്തരീകരണത്തിന്‍റെ പാപ്പാ

പൗലോസ് പാപ്പായുടെ ആപ്തവാക്യം cum ipso in monte - അവനോടുകൂടെ മലമുകളിൽ - എന്നായിരുന്നു. അതായത് പൗലോസ് മാർപാപ്പ രൂപാന്തരീകരണത്തിന്‍റെ പാപ്പായായിരുന്നു. ഈശോയുടെ രൂപാന്തരീകരണത്തിന്‍റെ തിരുനാൾ ദിവസമായ ഓഗസ്റ്റ് ആറിന് പാപ്പാ മരിച്ചതും യാദൃച്ഛികമായിരിക്കുകയില്ല. മിലാനിൽ മെത്രാപ്പോലീത്ത ആയിരുന്നപ്പോൾ സുവിശേഷവത്കരണത്തിലൂടെ രൂപാന്തരീകരണത്തിന്‍റെ വലിയ ശബ്ദം കേൾപ്പിച്ചു പ്രകാശം പരത്തി. ലോകത്തെ സുവിശേഷം കേൾപ്പിക്കുന്നതിൽ പാപ്പാ തീവ്ര പരിശ്രമം നടത്തി. കുടുംബ ധാർമികതയിലും ലൈംഗിക വിദ്യാഭ്യാസത്തിലും കത്തോലിക്കാസഭയിൽ രൂപാന്തരീകരണം നടത്തി.

“ലോകത്തിലെ എന്‍റെ ജീവിതം അവസാനിക്കുന്പോൾ പ്രകാശത്തിലാകാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന അദ്ദേഹത്തിന്‍റെ അവസാനകാല വാക്കുകൾ രൂപാന്തരീകരണത്തിന്‍റെ പൂർത്തീകരണമാണ്.

പൗലോസ് മാർപാപ്പയ്ക്ക് 1964 ഒരു അദ്ഭുത വർഷം (Annus Mirabilis) ആയിരുന്നുവെങ്കിൽ 1968 മുതൽ ദുരിതങ്ങളുടേതായിരുന്നു (Annus Horribilis). ജോണ്‍ പോൾ രണ്ടാമൻ പാപ്പായുടെ പല ചിന്തകൾക്കും രൂപം നല്കിയതു പൗലോസ് മാർപാപ്പയാണ്. ഫ്രാൻസിസ് പാപ്പായുടെ ചിന്തകളെ, പ്രത്യേകിച്ച് സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട ചിന്തകളെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. രുണ്ടുപേരും സുവിശേഷവത്കരണത്തിന്‍റെ അഭിനവ ശ്ലീഹന്മാരാണ്.

സൂനഹദോസിന്‍റെ അമരക്കാരൻ

പൗലോസ് മാർപാപ്പയുടെ ഏറ്റവും വലിയ മുദ്ര, അനശ്വരമായ മുദ്ര, രണ്ടാം വത്തിക്കാൻ സൂനഹദോസിനെ മുന്നോട്ടു കൊണ്ടുപോയി പൂർത്തിയാക്കുകയും അതിന്‍റെ പ്രബോധനങ്ങളെ ലോകം മുഴുവൻ എത്തിക്കുകയും ചെയ്തു എന്നതാണ്. കൗണ്‍സിലിന്‍റെ പ്രബോധനങ്ങളിലെല്ലാം പൗലോസ് മാർപാപ്പയുടെ മുദ്രയുണ്ട്. ഈ കൗണ്‍സിലിന്‍റെ പ്രബോധനങ്ങൾ ഏറ്റവും കൂടുതൽ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഒരു പ്രദേശം ഇന്ത്യയിലെ കേരളമാണ് എന്നു പറയുന്നതിൽ അതിശയോക്തി ഒട്ടുംതന്നെ കാണുകയില്ല.

രക്തസാക്ഷിത്വത്തിന്‍റെ പാപ്പാ

പൗലോസ് മാർപാപ്പ രക്തസാക്ഷിത്വത്തിന്‍റെ പാപ്പായാണ്. സത്യത്തിനുവേണ്ടിയും സഭാത്മകമായ ഉത്തരവാദിത്വത്തിനുവേണ്ടിയും പോരാടിയ രക്തസാക്ഷി. കൗണ്‍സിലിന്‍റെ രണ്ടാമത്തെ സെഷന്‍റെ ഉദ്ഘാടനത്തിൽ പൗലോസ് മാർപാപ്പ പറഞ്ഞു: Te Chrsite solum novimus "ഞങ്ങൾക്ക് അറിയാവുന്നത് കർത്താവേ നിന്നെ മാത്രമാണ്.’ കൗണ്‍സിലിന്‍റെ സമാപനത്തിലും പൗലോസ് മാർപാപ്പ പറഞ്ഞു: “ദൈവം ഈ ശുശ്രൂഷയ്ക്കായി എന്നെ കരുതിവച്ചത് ഞാൻ പ്രത്യേകിച്ച് അതിനു യോഗ്യനായ ആളായതുകൊണ്ടല്ല. ഈ ആധുനികകാലത്തെ പ്രശ്നപ്രതിസന്ധികളിൽനിന്നു സഭയെ മോചിപ്പിച്ചു നയിക്കാൻ ഞാൻ പ്രാപ്തനായതുകൊണ്ടുമല്ല; പ്രത്യുത സഭയ്ക്കുവേണ്ടി സഹിക്കാൻ കഴിയുന്ന ഒരുവൻ എന്നതുകൊണ്ടായിരിക്കും. ഈയർതഥത്തിൽ ഒരു കാര്യം വ്യക്തമാണ്. അവൻ (ഈശോ) മാത്രമാണ് സഭയെ നയിക്കുന്നതും രക്ഷിക്കുന്നതും.’’
പൗലോസ് മാർപാപ്പ പൗലോസ് ശ്ലീഹായെപ്പോലെ ആകാൻ ആഗ്രഹിച്ചവനായിരുന്നു.

പൗലോസിന്‍റെ ഹൃദയം ക്രിസ്തുവിന്‍റെ ഹൃദയമായിരുന്നു എന്നു പറയുന്നത് ഇവർ ഇരുവരിലും അന്വർഥമാണ്. രണ്ടു പൗലോസുമാരും സുവിശേഷത്തിന്‍റെ തളരാത്ത ഓട്ടക്കാരായിരുന്നു. എന്‍റെ പേര് പൗലോസ് എന്നും വീട്ടുപേര് പത്രോസ് എന്നുമാണ് എന്നു പാപ്പാ പറയുന്നതിലും ഏറെ അർത്ഥമുണ്ട്. സുവിശേഷവത്കരണത്തെക്കുറിച്ച് പാപ്പാ എഴുതി: “സഭ നിരന്തരമായി സുവിശേഷവത്കരിക്കപ്പെടണം. ജനങ്ങൾ അധ്യാപകരെയല്ല, സാക്ഷികളെയാണ് അന്വേഷിക്കുന്നത്. ജനങ്ങൾ അധ്യാപകരെ ശ്രവിക്കുന്നുണ്ടെങ്കിൽ അത് അവർ സാക്ഷികളായതുകൊണ്ടുമാത്രമാണ്.’’

വിനയവും ലാളിത്യവും തമ്മിൽ കൂട്ടി വിളക്കിയ ഒരു സഭാശുശ്രൂഷയ്ക്കുവേണ്ടി പൗലോസ് മാർപാപ്പ ഏറെ ശ്രദ്ധിച്ചിരുന്നു. അദ്ദേഹം വ്യക്തിത്വത്തിൽ അദ്വിതീയനും തീരുമാനങ്ങളിൽ കൃത്യതയുള്ള ചിന്തകനുമായിരുന്നു. അദ്ദേഹത്തെ നയിച്ച ആത്മീയത, മറ്റുള്ളവർക്കു താത്പര്യമുള്ള കാര്യങ്ങൾ പറഞ്ഞു ജനപ്രിയൻ ആകാനല്ല മറ്റുള്ളവർക്ക് ആവശ്യമായ കാര്യങ്ങൾ പറഞ്ഞു ശരിയിൽ നിൽക്കാനാണു ശ്രമിക്കേണ്ടത് എന്ന തത്ത്വമാണ്.

പൗലോസ് മാർപാപ്പയുടെ ഒരു ജീവചരിത്രകാരൻ എഴുതുന്നു: ഓരോ ചൊവ്വാഴ്ചയും പാപ്പാ മുറി അടച്ച് വായനയിൽ മുഴുകുമായിരുന്നു. സ്വന്തം കൈപ്പടയിൽ ബുധനാഴ്ച ഉച്ചയ്ക്കുള്ള പ്രസംഗം തയാറാക്കാൻ. സെക്രട്ടറി ആയിരുന്ന ഫാ. ജോണ്‍ മാഗിയോട് വിശുദ്ധ ആഗസ്തീനോസിന്‍റെ ഗ്രന്ഥം എടുത്തുകൊണ്ടുവരാൻ പലപ്പോഴും ആവശ്യപ്പെടുമായിരുന്നു. കാരണം അഗസ്റ്റിന്‍റെ ഗ്രന്ഥങ്ങൾ ദൈവം സഹനങ്ങളെ എപ്രകാരമാണു സന്തോഷമായി പകർത്തുന്നത് എന്നു കാണിച്ചിരുന്നു.

അതുല്യനായ ദൈവശാസ്ത്രജ്ഞൻ

സഭ കണ്ട ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞരിൽ ഒരാളും നിയമപണ്ഡിതനുമായിരുന്നു പൗലോസ് മാർപാപ്പ. വത്തിക്കാൻ സൂനഹദോസിന്‍റെ ദൈവശാസ്ത്രപരമായ സംഭാവനകളിൽ ഏറിയപങ്കും മൊന്തീനിയുടേതായിരുന്നു. യാഥാസ്ഥിതിക നിലപാടും പുരോഗമന നിലപാടും വിവേകപൂർവം ദൈവശാസ്ത്രത്തിൽ സമ്മേളിപ്പിച്ച വ്യക്തിയായിരുന്നു കർദിനാൾ മൊന്തീനി.

സഭയുടെ ദൈവാരാധനയെ സംബന്ധിച്ചും ആരാധനാഭാഷയെ സംബന്ധിച്ചും പാപ്പായ്ക്കു മറ്റാരേയുംകാൾ ആഴമായ ദർശനങ്ങളും നിലപാടുകളും ഉണ്ടായിരുന്നു. പ്രാർഥനയെക്കുറിച്ചു പഠിപ്പിക്കുന്പോൾ വിശുദ്ധ കുർബാനയാണ് ഏറ്റവും നല്ല പ്രാർഥന എന്നു പറഞ്ഞു. എല്ലാ രാജ്യങ്ങളിലുമുള്ള മെത്രാൻ സമിതികളെ ശക്തിപ്പെടുത്തുകയും സഭകൾ തമ്മിൽ കൂട്ടായ്മയുടെ അന്തരീക്ഷം പുലർത്തണം എന്നു പഠിപ്പിക്കുകയും ചെയ്തു.

1963 മുതൽ 1978 വരെ കത്തോലിക്കാ സഭയെ സമൃദ്ധമായി നയിച്ചു എന്നതുതന്നെയാണ് പൗലോസ് മാർപാപ്പയുടെ ഏറ്റവും വലിയ ബഹുമതി. 1964-ൽ "എക്ലേസിയാം സുവാം’ എന്ന ചാക്രിക ലേഖനംവഴി സഭയിലെ യാഥാസ്ഥിതിക നിലപാടുകൾ ഉറപ്പിച്ചു. സഭയും ലോകവും തമ്മിലുള്ള സംഭാഷണത്തിനായി ഒരു പ്രത്യേക വിളി തനിക്കുണ്ട് എന്നു വ്യക്തമാക്കി. "പോപ്പുളോരും പ്രോഗ്രേസ്സിയോ’ യുടെ പാപ്പാ എന്ന നിലയിൽ സാമൂഹ്യ, സാന്പത്തിക നീതിക്കുവേണ്ടി നിലകൊണ്ടു.


"ഒക്തോജെസിമാ അഡ്വേനിയൻസി’ലൂടെ സഭയിലെ രാഷ്ട്രീയ ബഹുത്വനിലപാടുകൾ വ്യക്തമാക്കി.ചരിത്രപ്രസിദ്ധമായ "ഹുമാനേ വീത്തേ’ (1968) എന്ന ചാക്രിക ലേഖനത്തിലൂടെ സഭയുടെ പരന്പരാഗതമായ ധാർമ്മിക നിലപാടുകളെ ഒന്നുകൂടി കർക്കശമാക്കി. ഇന്ന് ഇന്ത്യൻ സുപ്രീം കോടതി പോലും നിയമപരമായി അനുവദിക്കുന്ന അല്ലെങ്കിൽ വളരെ അയഞ്ഞ നലപാടുകൾ എടുക്കുന്ന സ്വവർഗവിവാഹം, വിവാഹേതര ബന്ധം, ഗർഭഛിദ്രം, ദയാവധം എന്നീ കാര്യങ്ങളിലെല്ലാം വളരെ ഉറച്ച നിലപാടുകൾ പാപ്പായ്ക്കുണ്ടായിരുന്നു.

ഉത്തരവാദിത്വപൂർണമായ മാതൃത്വത്തിലേക്കും പിതൃത്വത്തിലേക്കും ദന്പതികളെ പഠിപ്പിച്ചു ബോധ്യപ്പെടുത്തി. കൃത്രിമ ജനന നിയന്ത്രണത്തിനെതിരായി കാർക്കശ്യം പുലർത്തി. പത്തു വർഷങ്ങൾകൂടി സഭയെ ഭരിച്ചെങ്കിലും ഇത് അദ്ദേഹത്തിന്‍റെ അവസാനത്തെ ചാക്രികലേഖനമായിരുന്നു. 1975-ൽ എഴുതിയ "ഇവാഞ്ചെലിയും നുൻസിയാന്തി’ എന്ന തിരുവെഴുത്ത് ലോകപ്രസിദ്ധമായി. നാളിതുവരെ കത്തോലിക്കാസഭയുടെ ഏറ്റവും സന്പന്നമായ അജപാലന ഉപദേശ ഗ്രന്ഥമാണിത്.

സ്ഥായീഭാവത്തിന്‍റെയും തുടർച്ചയുടെയും നവീകരണത്തിന്‍റെയും പാപ്പായായിരുന്നു പൗലോസ് മാർപാപ്പ. പാപ്പാ മരിച്ചപ്പോൾ ന്യൂയോർക് ടൈംസ് എഴുതി : "ഒരു ബ്യൂറോക്രാറ്റ് വിടവാങ്ങി.’’ എന്നാൽ പാപ്പാ മൊന്തീനി ഒരു ബ്യൂറോക്രാറ്റിനുമൊക്കെ വളരെ അപ്പുറം എത്തിയവനും മറുപുറം കണ്ടവനുമായിരുന്നു. പാപ്പാ ആദ്ധ്യാത്മിക ചിന്തകനും അനിതരസാധാരണമായ വിശുദ്ധി ജീവിതത്തിൽ കൊണ്ടുനടന്നവനുമായിരുന്നു.

പൗലോസ് മാർപാപ്പയെ ഒക്ടോബർ 14-ാം തീയതി വിശുദ്ധനായി പ്രഖ്യാപിക്കുന്നതുവഴി ഫ്രാൻസിസ് പാപ്പാ ഒരിക്കൽകൂടി സഭയുടെ സ്ഥായീഭാവമുള്ള പ്രബോധനങ്ങളെ അരക്കിട്ടുറപ്പിക്കുകയാണ്. സഭയിലെ മാറ്റമില്ലാത്ത നിലപാടുകൾ എടുത്തുകാണിക്കുകയാണ്.

കണ്ടുമുട്ടലുകളുടെയും സംഭാഷണങ്ങളുടെയും തീർഥാടനങ്ങളുടെയും പാപ്പാ

പോൾ ആറാമനാണ് 1000 വർഷങ്ങൾക്കിടയിൽ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രീയർക്കീസുമായി ആദ്യമായി സംഭാഷണം നടത്തിയമാർപാപ്പ. ജറുസലത്തുവച്ചു നടത്തിയ കൂടിക്കാഴ്ചയിലൂടെ ആഴമായ ദൈവശാസ്ത്രവും സഭൈക്യശാസ്ത്രവും അതിലുപരി സഹോദരീസഭകൾ എന്ന അതിശ്രേഷ്ഠമായ സഭാവിജ്ഞാനീയ ദർശനങ്ങളും പുറത്തുകൊണ്ടുവന്നു. 1964 ജനുവരി അഞ്ചിനു വിശുദ്ധ നാട് സന്ദർശിച്ചപ്പോൾ നസ്രത്തിലെ ഭവനത്തിൽവച്ചു പറഞ്ഞു: “നസ്രത്തിലെ ഭവനം എല്ലാറ്റിലുമുപരിയായി നമ്മെ പഠിപ്പിക്കുന്നത് നിശബ്ദതയാണ്. ആത്മാവിന്‍റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഏറ്റം അഭിലഷണീയമായ അന്തരീക്ഷമാണ് നിശബ്ദത. ഈ നിശബ്ദത നല്ല ചിന്തകളിൽ ഉറച്ചുനിൽക്കുവാനായി, ആന്തരികജീവിതത്തിൽ വളരുവാനായി, ദൈവത്തിന്‍റെ രഹസ്യാത്മകമായ പ്രചോദനങ്ങളിലും യഥാർഥ അധ്യാപകരുടെ ഉപദേശങ്ങളിലും നിലനിൽക്കുവാനായി നമ്മെ നിരന്തരം പ്രചോദിപ്പിക്കണം.’’

2) ഐക്യരാഷ്ട്രസഭയിൽ ആദ്യമായി സംസാരിച്ച പാപ്പാ പോൾ ആറാമനാണ്. അവിടെവച്ച് അന്നത്തെ അമേരിക്കൻ പ്രസിഡന്‍റ് ലിൻഡൻ ജോണ്‍സനുമായി അദ്ദേഹം ദീർഘനേരം ഉന്നതതല ചർച്ചകൾ നടത്തി.

3) ഇന്ത്യയും (1964- ഡിസംബർ 2-5) ഫിലിപ്പീൻസും ആഫ്രിക്കയും സന്ദർശിച്ച ആദ്യ പാപ്പായും പോൾ ആറാമൻ തന്നെയാണ്. "പോൾ ആറാമൻ പാപ്പാ ഇന്ത്യയിൽ; ലോകചരിത്രം ദർശിച്ചിട്ടില്ലാത്ത മഹാസംഭവം’ എന്നായിരുന്നു അന്ന് ദീപിക കൊടുത്ത ശീർഷകം. ഇന്നും അത് അനേകരിൽ കെടാവിളക്കായി നില്ക്കുന്നു.

4) 1964-ൽ റോമാ പട്ടണത്തിനു പുറത്തുള്ള സെന്‍റ് പോൾ ബസിലിക്കയിൽവച്ച് കാന്‍റെർബറി ആർച്ച്ബിഷപ്പായിരുന്ന മൈക്കൽ റാംസേയുമായി സംഭാഷണം നടത്തി. തന്മൂലം ആംഗ്ലിക്കൻ- കാത്തലിക് സംഭാഷണം പുതിയ ദിശയിൽ നീങ്ങാൻ തുടങ്ങി.

ഓസ്കർ റൊമേറോ ഉൾപ്പെടെ ആറു വിശുദ്ധർകൂടി

പോൾ ആറാമൻ മാർപാപ്പയെ കൂടാതെ സാൻ സാൽവദൊറിലെ മെത്രാപ്പോലീത്തയായിരുന്ന ആർച്ച്ബിഷപ്പ് ഓസ്കർ റൊമേറോ ഉൾപ്പെടെ ആറു പേർകൂടി ഇന്നു വിശുദ്ധ പദിവിയിലേക്ക്. ഫാ. ഫ്രൻചേസ്കോ സ്പിനേല്ലി, ഫാ. വിൻചേൻസോ റൊമാനോ, സിസ്റ്റർ കാതറിന കാസ്പർ, സിസ്റ്റർ നാസറിയ ഇഗ്നാസിയ, 19-ാം വയസിൽ മരിച്ച നുൺസ്യോ സുൾപ്രിസിയോ എന്നീ ആറു പേർ കൂടി ഇന്നു വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നു.

ലാറ്റിനമേരിക്കൻ രാജ്യമായ എൽ സാൽവദോറിലെ സാൻ സാൽവദോർ അതിരൂപത അധ്യക്ഷനായിരുന്നു ഓസ്കർ റൊമേറോ. 1980 മാർച്ച് 24ന് ദിവ്യബലി അർപ്പിക്കുന്പോഴാണ് ദേവാലയത്തിൽവച്ച് അക്രമികൾ അദ്ദേഹത്തെ വെടിവച്ചു വീഴ്ത്തിയത്. ദരിദ്രരെ ചൂഷണം ചെയ്യുന്നതിനെതിരേ ഏറെ ശബ്ദിച്ചിരുന്നയാളായിരുന്നു അദ്ദേഹം. പട്ടാള ഭരണകൂടമാണ് അദ്ദേഹത്തെ കൊല്ലിച്ചത്.


ബിഷപ് ജോസഫ് കല്ലറങ്ങാട്ട്