ചലഞ്ച് മാത്യു
കണ്ടുപിടിത്തങ്ങൾ നടത്തുന്നവരെല്ലാം ശാസ്ത്രജ്ഞരോ എൻജിനിയറോ ആയിരിക്കണമെന്നില്ല. ആശയവും പ്രായോഗികതയും മനസിലുണ്ടായാൽ മതി പ്രതിഭാശാലികൾക്ക് അപാരമായ സാധ്യതകളെ സമ്മാനിക്കാൻ. കണ്ടുപിടിത്തങ്ങൾക്ക് 30 പേറ്റന്‍റുകൾ സ്വന്തമാക്കിയ പാലാ മൂഴുർപള്ളി മാടപ്പള്ളിമറ്റം സഖറിയാസ് മാത്യു ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളു. ഇദ്ദേഹത്തിന്‍റെ നേട്ടപ്പട്ടിക അറിയുന്പോൾ ആർക്കും തോന്നും അഭിമാനം.

എന്തും വെല്ലുവിളിയായി ഏറ്റെടുത്ത് പ്രായോഗിക ബുദ്ധിയുടെ പിൻബലത്തിൽ സഖറിയാസ് മാത്യു വികസിപ്പിച്ച സംവിധാനങ്ങളിൽ തിരുപ്പതി ക്ഷേത്രത്തിലെ മടക്കി വയ്ക്കാവുന്ന ഉരുക്കുപാലവും തെങ്ങിൽ കയറി തേങ്ങയിടുന്ന യന്ത്രവും മദംപൊട്ടിയ ആനയെ റിമോട്ടിലൂടെ നിയന്ത്രിക്കാവുന്ന ആനപ്പൂട്ടും, റബർ ടാപ്പിംഗിനുള്ള യന്ത്രവും ഒക്കെ ഉൾപ്പെടുന്നു. ആവശ്യവും സാഹചര്യവും അനുസരിച്ച് കണ്ടുപിടിത്തങ്ങൾക്കായി മുംബൈയിൽ മൂന്ന് എൻജിനിയറിംഗ് കന്പനികൾ നടത്തുകയാണ് സഖറിയാസ് മാത്യു.

സ്വിച്ചിട്ടാൽ പാലം മടങ്ങും

തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ നിർമിച്ചുനൽകിയ മടക്കുപാലം ഒരു വിസ്മയം തന്നെ. ക്ഷേത്രത്തിനു ചുറ്റുമുള്ള പാതയിലെ തിരക്ക് തീർഥാടകർക്കു ദുരിതമാകാതിരിക്കാൻ ഒരു മടക്കുപാലം രൂപകൽപന ചെയ്തു. ആഘോഷവേളകളിൽ ക്ഷേത്രത്തിന്‍റെ ഒന്നാം നിലയെയും റോഡിനു മറുഭാഗത്തുള്ള കെട്ടിടത്തിന്‍റെ ഒന്നാം നിലയെയും ബന്ധിച്ച് എല്ലാ വർഷവും താൽക്കാലിക പാലം പണിയാറുണ്ടായിരുന്നു. ക്ഷേത്രം ചുറ്റിയുള്ള രഥയാത്രയ്ക്കായി അപ്പോഴെല്ലാം പാലം അഴിച്ചുപണിയണം. ഇത്തരത്തിൽ പാലം പൊളിക്കാനും പുനഃസ്ഥാപിക്കാനും ദിവസങ്ങളുടെ അധ്വാനം വേണ്ടിയിരുന്നു.

പരിഹാരംതേടി ക്ഷേത്രം അധികാരികൾ സക്കറിയാസ് മാത്യുവിനെ വിളിച്ചുവരുത്തി. മടക്കുപാലം എന്ന ഒരു ആശയം ഇദ്ദേഹം മുന്നോട്ടുവച്ചു. പത്തര മീറ്റർ നീളവും ഒന്നര മീറ്റർ വീതിയുമുള്ള മടക്കുപാലം. ഒരു സ്വിച്ചിലൂടെ നിയന്ത്രിക്കുന്ന പാലം മൂന്നു മിനിറ്റിനകം മടങ്ങി ക്ഷേത്രത്തിനു മറുഭാഗത്തെ കെട്ടിടത്തിന്‍റെ ഒന്നാം നിലയുടെ സമീപത്തുള്ള മുറിയിലേക്കു ചുരുങ്ങും. പാലത്തിന് 40 ലക്ഷം രൂപയേ ചെലവുണ്ടായുള്ളു.

റബർ ടാപ്പിംഗിന് തൊഴിലാളികളെ കിട്ടാനില്ലാതെ തോട്ടങ്ങൾ വെറുതെ കിടക്കുന്ന സാഹചര്യത്തിൽ അടുത്തയിടെയാണ് രണ്ടു കിലോ തൂക്കം വരുന്ന റബർ ടാപ്പിംഗ് യന്ത്രം വികസിപ്പിച്ചെടുത്തത്. ഇൻബിൽറ്റ് സെൻസറുകളുടെ സഹായത്തോടെ ഒരു മില്ലീമീറ്റർ മുതൽ മൂന്നു മില്ലിമീറ്റർ വരെ ആഴത്തിൽ പട്ടയിലെ തൊലി ചെത്താവുന്ന യന്ത്രം. ടാപ്പിംഗ്കാലം 15 വർഷം വരെ അധികമാക്കാം. പട്ടയോടു ചേർത്ത് യന്ത്രം പിടിച്ചുകൊടുത്താൽ മതിയാകും. മണിക്കൂറിൽ 300 മരങ്ങൾ ടാപ്പിംഗ് നടത്താം. സ്ത്രീകൾക്കും കുട്ടികൾക്കുമൊക്കെ ഈസിയായി ടാപ്പിംഗ് നടത്താം. വൈകാതെ സ്വന്തം പേറ്റന്‍റിൽ ഇത് വിപണിയിലെത്തും.

ആനയെ പൂട്ടാൻ റിമോട്ട്

കൂടൽമാണിക്യം ക്ഷേത്രത്തിൽ മദമിളകിയ ആന മൂന്നുപേരെ കൊലപ്പെടുത്തിയ ദാരുണ സംഭവമാണ് റിമോട്ട് സംവിധാനമുള്ള ആനപ്പൂട്ട് എന്ന സംവിധാനം വികസിപ്പിക്കാൻ പ്രേരിപ്പിച്ചത്. ആന അക്രമാസക്തനാകുന്നതായി തോന്നിയാൽ പാപ്പാന് റിമോട്ട് കണ്‍ട്രോളിലൂടെ ആനയെ നിയന്ത്രിക്കാം. ആനയുടെ പിൻകാലുകളിൽ ഘടിപ്പിക്കുന്ന ഉപകരണമാണ് റിമോട്ട് കണ്‍ട്രോൾ സംവിധാനം. ആന മുന്നോട്ടാഞ്ഞാൽ കാലുകളിലെ പൂട്ടുകളും കാലിലെ നൈലോണ്‍ ബെൽറ്റും മുറുകും. നൈലോണ്‍ ബെൽറ്റ് സ്ഥിരമായി ആനയുടെ കാലിൽ കിടന്നാൽ സഞ്ചാരത്തിന് തടസമാകില്ല. 75 മീറ്റർ ദൂരത്തുനിന്ന് റിമോട്ട് ഉപയോഗിച്ച് ബെൽറ്റിന്‍റെ പ്രവർത്തനം നിയന്ത്രിക്കാനുള്ള സംവിധാനമാണിത്.

കരിന്പിലെ പഞ്ചസാരയുടെ അളവു പരിശോധിച്ചാണ് പഞ്ചസാര ഫാക്ടറികൾ വില നൽകുന്നത്. ഒരു ലോഡ് കരിന്പ് ഫാക്ടറിയിലെത്തിയാൽ കൃത്യമായി പഞ്ചസാരയുടെ അളവ് കണ്ടുപിടിക്കുക ഏറെ ദുഷ്കമായിരുന്നു. മോശം കരിന്പു നൽകി കർഷകർ കബളിപ്പിക്കുന്നതായി മില്ലുകാരും നല്ല കരിന്പ് എത്തിച്ചാലും ന്യായവില ഫാക്ടറിക്കാർ നൽകുന്നില്ലെന്നു കർഷകരും പരാതി ഉയർത്തുന്പോഴാണ് ഇന്ത്യയിലെ മില്ലുകാർക്ക് സഖറിയാസ് മാത്യു പരിഹാരമുണ്ടാക്കിക്കൊടുത്തത്. ചെറിയ ലിഫ്റ്റുപോലെ പ്രവർത്തിപ്പിക്കാവുന്ന ഒരു ഡ്രില്ലർ.

ലോഡുമായി ഫാക്ടറിയിൽ എത്തേണ്ട താമസം. കരിന്പുകെട്ടുകളുടെ വിവിധ ഭാഗങ്ങളിലേക്ക് ഡ്രില്ലറുകൾ താഴ്ന്നിറങ്ങി സാന്പിൾ വലിച്ചെടുക്കും. സാന്പിളുകൾ ഫാക്ടറിയിലെ ലബോറട്ടറിയിലെത്തിച്ച് അപ്പോൾതന്നെ പരിശോധന. മധുരത്തിന്‍റെ ശരാശരി അളവ് കൃത്യമായി യന്ത്രം കുറിച്ചുനൽകുന്നതോടെ കരിന്പിന്‍റെ നിലവാരമനുസരിച്ച് പ്രതിഫലം കിട്ടും. കർഷകനും ഫാക്ടറിക്കാരുംപരാതിയുമുണ്ടാകില്ല.


നാളികേരള വികസന ബോർഡിന്‍റെ നിർദേശപ്രകാരം തെങ്ങിൽ കയറി തേങ്ങയിടുന്ന റോബട്ട് രൂപകൽപന ചെയ്തിരുന്നു. ജനറേറ്റർ സഹായത്താൽ റോബോട്ട് തെങ്ങിനു മുകളിലെത്തി അതിൽ ഘടിപ്പിച്ചിരിക്കുന്ന ബ്ലേഡ് ഉപയോഗിച്ച് നാളികേരം ഇടുന്ന യന്ത്രം 2011ൽ കൊച്ചിയിൽ പ്രദർശിപ്പിച്ചെങ്കിലും റോബട്ട് ആശയം ആരും മുന്നോട്ടുകൊണ്ടുപോകാൻ താത്പര്യപ്പെട്ടില്ല.

ആത്മവിശ്വാസം മൂലധനം

സഖറിയാസ് മാത്യുവിന് പതിനാറാം വയസിൽ തുടങ്ങിയതാണ് ആശയങ്ങൾ കണ്ടെത്തി രൂപകൽപന നടത്തുകയെന്ന സ്വഭാവം. വീടിനു സമീപം കുന്നിൻചെരുവിലുള്ള മണ്ണ് തൊഴിലാളികൾ തലച്ചുമടായി റോഡിലേക്കു കൊണ്ടുവരുന്നത് കണ്ടപ്പോൾ അധ്വാനത്തിനൊരു പരിഹാരമുണ്ടാക്കാനാകുമോ എന്നായി ചിന്ത. കുന്നിൻമുകളിൽനിന്നു കേബിളിൽ ഉറപ്പിച്ച കുട്ടകളിൽ മണ്ണ് നിക്ഷേപിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ അധ്വാനമില്ലാതെ താഴെ എത്തിക്കാമെന്ന് ഇദ്ദേഹം തെളിയിച്ചു.

ട്രാക്ടർ അഴിച്ച് സ്വന്തമായി രൂപകൽപന ചെയ്ത് പാടങ്ങളിൽ വരന്പ് നിർമിക്കാനുള്ള ആശയം വിജയിച്ചതോടെ അതും പുതുമയുള്ള ഒരു കണ്ടുപിടിത്തമായി. ഇത്തരത്തിൽ ആത്മവിശ്വാസവും ആശയങ്ങളും മൂലധനമാക്കി 23-ാം വയസിൽ സഖറിയാസ് മാത്യു പാലായിൽനിന്നു വടക്കേ ഇന്ത്യയിലേക്കു വണ്ടികയറിയതാണ്. ജോലി അന്വേഷിച്ചുള്ള യാത്രയിൽ മധ്യപ്രദേശിലെ ജബൽപൂർ അദാർത്താലിലെ കാർഷിക സർവകലാശാലയിലെത്തി.

അവിടെ വിത്തുകളും വളങ്ങളും വെവ്വേറെ കർഷകർ കൃഷിഭൂമിയിൽ വിതയ്ക്കുന്നത് കാണാനിടയായി. ഇത് ഒന്നിച്ചാക്കിയാൽ ജോലിഭാരം കുറയും. സമയവും ലാഭിക്കാം. പ്രതിഫലം വാങ്ങാതെ സഖറിയാസ് മാത്യു ഒരുമിച്ചു വിത്തും വളവും നിക്ഷേപിക്കുന്നതിനുള്ള യന്ത്രം നിർമിച്ചുനൽകി. ബിരുദങ്ങളൊന്നുമില്ലാതെ ചെന്ന സഖറിയാസിന് യൂണിവേഴ്സിറ്റി വിദഗ്ധനായ മെക്കാനിക്ക് എന്നൊരു സർട്ടിഫിക്കറ്റ് നൽകി മുംബൈയിലെ ഒരു കന്പനിയിലേക്ക് അയച്ചു. മുംബൈയിലെത്തുന്പോൾ കൈവശമുണ്ടായിരുന്നത് വെറും ആറു രൂപ 80 പൈസ. സർട്ടിഫിക്കറ്റ് കാണിച്ചപ്പോൾ ഫാക്ടറിയിൽ കേടായി കിടക്കുന്ന വിദേശ ഓഫ്സെറ്റ് പ്രസ് നന്നാക്കാൻ പറ്റുമോ എന്നായി മാനേജരുടെ ചോദ്യം. വെല്ലുവിളി ഏറ്റെടുത്ത് ഒരു മണിക്കൂറിനുള്ളിൽ യന്ത്രം നന്നാക്കിക്കൊടുത്തു. രണ്ടായിരം രൂപ കിട്ടി പ്രതിഫലം.

അതേ കാലത്തു സീമെൻസ് കന്പനി നിർമിക്കുന്ന കണ്‍ട്രോൾ പാനലിൽ റിലേ റീസെറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഫ്ളെക്സിബിൾ കോഡ് നിർമിക്കാൻ അവസരം കിട്ടി. ഇറക്കുമതി ചെയ്തിരുന്ന ഈ കേബിൾ സ്വന്തമായി നിർമിച്ച് നൽകിയതോടെ അതും നേട്ടമായി. പിന്നീട് കണ്ടുപിടിത്തങ്ങളുടെയും പേറ്റന്‍റുകളുടെയും നേട്ടങ്ങളുടെയും ലോകം ഇദ്ദേഹത്തിനു സ്വന്തമാവുകയായിരുന്നു. മുംബൈയിൽ സെൻസോ എൻജിനിയറിംഗ് സ്ഥാപനം തുടങ്ങി രാജ്യത്തെ അറിയപ്പെടുന്ന കണ്ടുപിടിത്തക്കാരനായി സഖറിയാസ് വളർന്നു.

വാഹനാപകടങ്ങൾ കുറയ്ക്കാൻ നാടെങ്ങും ഉപയോഗിക്കുന്ന ക്രാഷ് ബാരിയറുകൾ, ഹൈമാസ്റ്റ് തൂണുകളിൽ കയറാതെതന്നെ ബൾബ് മാറാൻ ഉപയോഗിക്കുന്ന ഹൈഡ്രോളിക് പോൾ, കശുവണ്ടി പൊളിക്കുന്നതിനുള്ള ഉപകരണം തുടങ്ങി ഒട്ടേറെ കണ്ടുപിടിത്തങ്ങൾ.

മുൻരാഷ്‌ട്രപതിയും ശാസ്ത്രപ്രതിഭയുമായ ഡോ. എപിജെ അബ്ദുൾകലാം മാത്യുവിന്‍റെ കണ്ടുപിടിത്തങ്ങൾ നേരിൽ കണ്ട് ഏറെത്തവണ അനുമോദിച്ചിട്ടുണ്ട്. ഏഴു തവണ ഇരുവരും നൂതന ആശയങ്ങൾ പങ്കുവയ്ക്കാൻ കൂടിക്കാഴ്ചകൾ നടത്തിയിട്ടുമുണ്ട്.

സ്കൂളുകളിലും കോളജുകളിലും ശാസ്ത്രാഭിരുചി സംബന്ധിച്ച് വിദ്യാർഥികൾക്ക് സഖറിയാസ് ക്ലാസെടുക്കാറുണ്ട്. ദേശീയ അന്തർദേശീയ തലങ്ങളിൽ 30 പേറ്റന്‍റുകൾ സ്വന്തമാക്കിയ ഇദ്ദേഹത്തിന് വിദ്യാർഥികൾ സമ്മാനിച്ച പേരാണ് ചലഞ്ച് മാത്യു.

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിൽ ചീഫ് ടെക്നോളജി ഓഫീസറായി സേവമനുഷ്ഠിച്ചിരുന്നു. അക്കാലത്ത് കോളജ് പേട്രണ്‍ ബിഷപ് മാർ മാത്യു അറയ്ക്കലിന്‍റെ നിർദേശപ്രകാരമാണ് റബർ ടാപ്പിംഗ് യന്ത്രം വികസിപ്പിച്ചതും ചിറക്കടവ് ഗ്രാമത്തിൽ വിജയകരമായി പരീക്ഷിച്ചുകാണിച്ചതും.

മാടപ്പള്ളിമറ്റം മാത്യു- ഏലിക്കുട്ടി ദന്പതികളുടെ 11 മക്കളിൽ മൂത്തയാളാണ് മുംബൈയിലെ വൻ എൻജിനിയറിംഗ് സംരംഭകനായ സഖറിയാസ് എന്ന 70 കാരൻ. ഭാര്യ തങ്കമ്മ. മകൻ സെൻസോ അമേരിക്കയിൽ നിന്ന് എൻജിനിയറിംഗ് കഴിഞ്ഞ് കന്പനിയുടെ ചുമതല നോക്കുന്നു. മകൾ സൈനോ പഠനം പൂർത്തിയാക്കി ബിസിനസിൽ പിതാവിനെ സഹായിക്കുന്നു.

അടിയന്തിര സാഹചര്യങ്ങളെ മറികടക്കാനുള്ള സാധ്യതകളാണ് പുതിയ കണ്ടുപിടിത്തങ്ങളിലൂടെ സഖറിയാസ് മാത്യു അവതരിപ്പിക്കുന്നത്. തിരുപ്പതിയിലെ മടക്കുന്ന പാലവും റബർ ടാപ്പിംഗ് യന്ത്രവും ക്രാഷ് ബാരിയറുമൊക്കെ അങ്ങനെയുണ്ടായതാണ്. ഇദ്ദേഹം രൂപപ്പെടുത്തിയ ക്രാഷ് ബാരിയർ ഇന്നു ലോകമെന്പാടും ഉപയോഗത്തിലുണ്ട്.

ഒഴിവാക്കാമായിരുന്ന അപകടം
അടുത്തയിടെ സംഗീതജ്ഞൻ ബാലഭാസ്കറും മകളും കാറപകടത്തിൽ ദാരുണമായി മരണമടഞ്ഞ സംഭവത്തിനുശേഷം ഇത്തരം അപകടത്തിൽ എങ്ങനെ മരണം ഒഴിവാക്കാം എന്നതായി സഖറിയാസിന്‍റെ ചിന്ത. വാഹനത്തിൽ എയർബാഗ് ഉണ്ടെങ്കിൽപ്പോലും അപകടവേളയിൽ പലപ്പോഴും രക്ഷയാകാത്ത സാഹചര്യം തരണം ചെയ്യാൻ ഇദ്ദേഹം പുതിയൊരു ആശയം പ്രമുഖ കാർ കന്പനിയുമായി ചർച്ച ചെയ്തുകഴിഞ്ഞു. ഇടിയുടെ ആഘാതമുണ്ടായാൽ കാറിന്‍റെ ബോഡിയും എൻജിൻ കാബിനും രണ്ടായി പിളർന്നു മാറുന്ന സാധ്യതയാണ് ഇദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്നത്. മുൻസീറ്റിൽ ഇരിക്കുന്നവർ മുതലുള്ളവരെ മരണത്തിൽ നിന്നും രക്ഷിക്കാൻ ഇതുവഴിയാകുമെന്നാണ് ഇദ്ദേഹത്തിന്‍റെ ആശയം.
കേരളമുൾപ്പെടെ എടിഎം കൗണ്ടറുകളിലെ മോഷണം തടയാൻ എന്താണ് മാർഗമെന്നായിരുന്നു അടുത്ത കാലത്തെ മറ്റൊരു ചിന്ത. എടിഎം കുത്തിപ്പൊളിക്കുകയോ എടുത്തുമാറ്റുകയോ ചെയ്താൽ മോഷ്ടാക്കളെ ആ നിമിഷം ഒരു വലയോ എയർബാഗോ പൊതിയുകയും അലാറം മുഴങ്ങുകയും ചെയ്യുന്ന സംവിധാനമാണ് ഇദ്ദേഹം തയാറാക്കിവരുന്നത്. രണ്ടു സാധ്യതകളും ഉടൻ വികസിപ്പിച്ച് അവയ്ക്ക് പേറ്റന്‍റ് നേടാനുള്ള ഒരുക്കത്തിലാണ് സഖറിയാസ് മാത്യു.

റെജി ജോസഫ്