കേരള ബ്രാന്‍ഡ്: 10 ഉത്പന്നങ്ങള്‍ക്കായി സമഗ്ര സര്‍വേ പൂര്‍ത്തിയായി
തിരുവനന്തപുരം: കേരള ബ്രാന്‍ഡ് പദ്ധതിയുടെ ആദ്യഘട്ട സര്‍വേ പൂര്‍ത്തിയായി. സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കി ‘കേരള ബ്രാന്‍ഡ്’ എന്ന പേരില്‍ ആഗോളവിപണിയില്‍ എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വ്യവസായ-വാണിജ്യ വകുപ്പ് നടത്തിയ സര്‍വേയില്‍ 1,124 നിര്‍മാണ യൂണിറ്റുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. നേരത്തെ, പദ്ധതിയുടെ പ്രാരംഭത്തില്‍ വെളിച്ചെണ്ണയെ ‘കേരള ബ്രാന്‍ഡ്’ ലേബലില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കാപ്പി, തേയില, തേന്‍, നെയ്യ്, കുപ്പിവെള്ളം, പ്ലൈവുഡ്, പാദരക്ഷകള്‍, പിവിസി പൈപ്പുകള്‍, സര്‍ജിക്കല്‍ റബര്‍ ഗ്ലൗസ്, കന്നുകാലിത്തീറ്റ എന്നിവയാണ് ലേബലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തിരിച്ചടവ് വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ "ഒറ്റത്തവണ അവകാശമല്ല'
ന്യൂഡൽഹി: ബാങ്കുകളിൽനിന്നു വായ്പയെടുത്തശേഷം ഒറ്റത്തവണ പണമടച്ച് ഇടപാട് അവസാനിപ്പിക്കുന്ന (വണ്‍ ടൈം സെറ്റിൽമെന്റ്-ഒടിഎസ്) രീതി വായ്പയെടുക്കുന്നയാളുടെ അവകാശമായി കണക്കാക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി.
വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കിന്റെ നിർബന്ധിത വ്യവസ്ഥകൾ പാലിക്കാൻ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ആനുകൂല്യം അവകാശമല്ലെന്നു കോടതി വ്യക്തമാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വണ്‍ ടൈം സെറ്റിൽമെന്റ് വഴി ഇടപാടുകാരൻ ആനുകൂല്യം ലഭിക്കുന്നതിന് കുടിശികയും അഞ്ചു ശതമാനം മുൻകൂറായി അടയ്ക്കണം.
എന്നാൽ സെറ്റിൽമെന്റിന് അപേക്ഷിക്കുന്ന ദിവസം ഒരു രൂപപോലും അടയ്ക്കാത്ത സാഹചര്യത്തിൽ ഹർജിക്കാരൻ അതിന് അർഹതയില്ലെന്ന് ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുൾപ്പെടുന്ന ബെഞ്ച് വ്യക്തമാക്കി.
യോഗ്യതാമാനദണ്ഡങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ വായ്പയെടുത്തയാൾക്ക് ഒറ്റത്തവണ പണമടച്ച് ഇടപാട് അവസാനിപ്പിക്കുന്ന ആനുകൂല്യം നൽകാൻ കോടതികൾക്ക് ബാങ്കുകളോടു നിർദേശിക്കാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
തന്യ എനർജി എന്റർപ്രൈസസ് എന്ന സ്ഥാപനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാൻ പരാജയപ്പെട്ടതിനെത്തുടർന്ന് സ്ഥാപനത്തിന്റെ ആസ്തികൾ തിരിച്ചുപിടിക്കാൻ ബാങ്ക് തീരുമാനിക്കുകയായിരുന്നു. എന്നാൽ 2020ൽ എസ്ബിഐ അവതരിപ്പിച്ച ഒടിഎസ് പദ്ധതിപ്രകാരം ഇളവോടുകൂടി വായ്പ അടച്ചുതീർക്കുന്നതിന് കന്പനി അപേക്ഷ നൽകിയെങ്കിലും തിരിച്ചടവിൽ വീഴ്ച വരുത്തിയതു ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു.
എന്നാൽ ഈ വിഷയത്തിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി ഇടപെടുകയും നിർദേശം പുനഃപരിശോധിക്കാൻ ബാങ്കിനോടു നിർദേശിക്കുകയും ചെയ്തു. ഇതിനെതിരേയാണ് ബാങ്ക് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 10,240 രൂപയും പവന് 81,920 രൂപയുമായി.
അക്കേഷ്യ ഭാരവാഹികളെ തെരഞ്ഞെടുത്തു
കൊച്ചി: ഓള് കൈന്‍ഡ്സ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ഇന്റഗ്രേറ്റര്‍ അസോസിയേഷന് (അക്കേഷ്യ) സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.
എ.ടി. ജോസ് -പ്രസിഡന്റ്, പി.വി. ശ്യാംപ്രസാദ് -ജനറല്‍ സെക്രട്ടറി, റിജേഷ് രാംദാസ്-ട്രഷറര്‍, ലിന്റോ ഫ്രാന്‍സിസ്, എസ്. സജയകുമാര്‍, കെ.എസ്. അനൂപ് -വൈസ് പ്രസിഡന്റുമാര്‍, യദുകൃഷ്ണന്, സരണ്‍ ബാബു, അനീഷ് വേണുഗോപാല്‍ -ജോയിന്റ് സെക്രട്ടറിമാര്‍, എം. രഞ്ജിത് -അച്ചടക്ക സമിതി ചെയര്മാന്, ജില്റ്റ് ജോസഫ് -തണല്‍ ചെയര്മാന്, അബിന്‍ ആന്റോ, ഷമീര്‍ എം. മരയ്ക്കാര്‍, ടി.കെ. അബ്ദുള്‍ ഹക്കിം, സുരേഷ്കുമാര്‍ -എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ, അരുണ്‍കുമാര്‍ -പ്രത്യേക ക്ഷണിതാവ്, സഞ്ജയ് സനല്‍ -ഓട്ടോ സെക് ചെയര്മാന്, ദീപു ഉമ്മന്‍ -ഓട്ടോസെക് കണ്‍വീനര്‍ എന്നിവരെയാണു തെരഞ്ഞെടുത്തത്.
ആയുഷ് മേഖലയിലെ ഐടി സൊലൂഷനുകള്‍
കോട്ടയം: ആയുഷ് മേഖലയിലെ ഐടി സൊലൂഷനുകള്‍ എന്ന വിഷയത്തില്‍ കോട്ടയം കുമരകത്ത് ഇന്നും നാളെയും ദ്വിദിന ദേശീയ ശില്പശാല സംഘടിപ്പിക്കും. രാവിലെ 10നു മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും.
സംസ്ഥാനം കൈവരിച്ച നേട്ടങ്ങളായ ആയുഷ് ഹോമിയോപ്പതി ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം, ഭാരതീയ ചികിത്സാ വകുപ്പില്‍ നടപ്പിലാക്കുന്ന നെക്സ്റ്റ് ജെന്‍ ഇ- ഹോസ്പിറ്റല്‍ സംവിധാനം തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ ശില്പശാലയില് അവതരിപ്പിക്കും.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടപ്പിലാക്കിവരുന്ന വിവിധ ഐടി സേവന മാതൃകകള്‍ ശില്പശാലയില് പ്രദര്‍ശിപ്പിക്കും.
ആയുഷ് മേഖലയ്ക്കായി സമഗ്രവും ഏകീകൃതവുമായ ഡിജിറ്റല്‍ മാതൃക രൂപപ്പെടുത്തല്‍, മികച്ച ഡാറ്റ സംയോജനത്തിലൂടെ തെളിവ് അടിസ്ഥിതമായ നയരൂപീകരണം എന്നിവ ലക്ഷ്യം വെക്കുന്ന ശില്പശാലയില് 29 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും.
തുടര്‍ന്ന് പ്രതിനിധി സംഘം സംസ്ഥാനത്തെ മികച്ച ആയുഷ് ചികിത്സാ കേന്ദ്രങ്ങളും ഹോംകോ, ഔഷധി തുടങ്ങിയ സര്‍ക്കാര്‍ ആയുഷ് മരുന്ന് നിര്‍മാണ കേന്ദ്രങ്ങളും സന്ദര്‍ശിക്കും.
ജിഎസ്ടി പരിഷ്കാരത്തിലൂടെ രണ്ടു ലക്ഷം കോടിയുടെ നേട്ടം: ധനമന്ത്രി
വിശാഖപട്ടണം: ജിഎസ്ടി പരിഷ്കാരങ്ങൾ സന്പദ് വ്യവസ്ഥയിലേക്ക് രണ്ട് ലക്ഷം കോടി രൂപയാണ് നിക്ഷേപിക്കാൻ പോകുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇതോടെ നികുതിയായി മാറേണ്ടിയിരുന്ന പണം ജനങ്ങളുടെ കൈകളിൽ തന്നെയെത്തുമെന്നും മന്ത്രി പറഞ്ഞു.
12 ശതമാനം ജിഎസ്ടി സ്ലാബിനു കീഴിൽ വന്നിരുന്ന 99 ശതമാനം ഉത്പന്നങ്ങളും അഞ്ച് ശതമാനത്തിലേക്ക് എത്തിയിരിക്കുന്നു. ഈ മാസം 22ന് പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരുന്നതിനു മുൻപ് തന്നെ കൺസ്യൂമർ ഉൽപന്ന നിർമാണ കന്പനികൾ നിരക്കുകൾ കുറച്ച് ഉപയോക്താക്കൾക്ക് പ്രയോജനങ്ങൾ കൈമാറുന്ന തലത്തിലേക്ക് എത്തിയിട്ടുണ്ടെന്ന് അടുത്ത തലമുറ ജിസ്ടി പരിഷ്കാരങ്ങളെ സംബന്ധിച്ചുള്ള സംവാദ പരിപാടിയിൽ സംസാരിക്കവേ അവർ പറഞ്ഞു.
കഴിഞ്ഞ എട്ടു വർഷത്തിനിടെ ജിഎസ്ടി വരുമാനം കൂടിയതും നികുതിദായകരുടെ എണ്ണം വർധിപ്പിതും അവർ വീണ്ടും ചൂണ്ടിക്കാട്ടി. അതോടൊപ്പം, യുപിഎ സർക്കാരിനെ വിമർശിച്ച നിർമല സീതാരാമൻ, അവരുടെ ഭരണകാലത്ത് നിലനിന്നിരുന്ന നികുതി ഘടനയെ ‘നികുതി ഭീകരവാദം’ എന്നും വിശേഷിപ്പിച്ചു.
മെഷീനറി എക്സ്പോ 20 മുതല്‍
കൊച്ചി: സംസ്ഥാന വ്യവസായ- വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് മെഷീനറി എക്സ്പോ കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററില്‍ 20 മുതല്‍ 23 വരെ നടക്കും. 20ന് രാവിലെ 10.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയാണ് പ്രവേശനം.
പ്രവേശനം സൗജന്യമാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്ന മെഷീനറികള്‍ പ്രദര്‍ശിപ്പിക്കുകയാണ് എക്സ്പോയിലൂടെ ലക്ഷ്യമിടുന്നതെന്ന് എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ. നജീബ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിനുപുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളില്‍നിന്നായി 230 സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുണ്ടാകുക.
ഉദ്ഘാടനസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ- വാണിജ്യവകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ്, ജില്ലാകളക്ടര്‍ ജി.പ്രിയങ്ക എന്നിവര്‍ പങ്കെടുക്കും.
ഇന്ത്യന്‍ ബാങ്കിന് രാജ്ഭാഷാ കീര്‍ത്തി അവാര്‍ഡ്
കൊച്ചി: പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കിന് 2024-25 വര്‍ഷത്തെ രാജ്ഭാഷാ കീര്‍ത്തി അവാര്‍ഡിന്റെ മൂന്നാം സമ്മാനം ലഭിച്ചു.
രാജ്ഭാഷാ നിര്‍വഹണ മേഖലയിലെ മികച്ച പ്രകടനത്തിന് അംഗീകാരമായി തുടര്‍ച്ചയായ രണ്ടാംവര്ഷമാണു ഇന്ത്യന്‍ ബാങ്കിന് ഈ അവാര്‍ഡ് ലഭിക്കുന്നത്.
ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിര്‍ കണ്വന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററില്‍ നടന്ന ദ്വിദിന അഞ്ചാമത് അഖിലേന്ത്യ രാജ്ഭാഷാ സമ്മേളനത്തിന്റെ ആദ്യദിവസം കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാളും രാജ്യസഭ എംപി ഡോ. ദിനേഷ് ശര്‍മയും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.
ഇന്ത്യന്‍ ബാങ്കിനുവേണ്ടി കോര്‍പറേറ്റ് ഓഫീസിലെ ഔദ്യോഗിക ഭാഷാ വകുപ്പ് ജനറല്‍ മാനേജര്‍ മനോജ് കുമാര്‍ ദാസ് അവാര്‍ഡ് സ്വീകരിച്ചു.
കെഎഫ്സിയുടെ വായ്പാ ആസ്തി ഉയർത്തും: മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേരള ഫിനാൻഷ്യൽ കോർപറേഷന്റെ നടപ്പുസാന്പത്തിക വർഷത്തെ വായ്പാ ആസ്തി 10,000 കോടി രൂപയായി ഉയർത്തുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. കഴിഞ്ഞ മാർച്ച് 31 വരെ 8012 കോടി രൂപയായിരുന്നുവെ ന്നും അദ്ദേഹം പറഞ്ഞു.
മുംബൈ: ഒരു ദിവസത്തിനുശേഷം ഇന്ത്യൻ ഓഹരിവിപണി വീണ്ടും നേട്ടത്തിൽ തിരിച്ചെത്തി. ഇന്ത്യ-യുഎസ് വ്യാപാരചർച്ചകളിൽ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷകൾക്കും യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കും ഇടയിൽ ഓട്ടോ, റിയൽറ്റി ഓഹരികളിലെ നേട്ടമാണ് വിപണിക്ക് കരുത്തായത്. ഐടി, മെറ്റൽ, കണ്‍സ്യൂമർ ഡ്യൂറബിൾസ,് മീഡിയ ഓഹരികളും നേട്ടത്തിലെത്തി.
സെൻസെക്സ് 594.95 പോയിന്റ് (0.73%) ഉയർന്ന് 82,380.69ലും നിഫ്റ്റി 169.90 പോയിന്റ് (0.68%) നേട്ടത്തിൽ 25,239.10ലും ക്ലോസ് ചെയ്തു.
നിഫ്റ്റി മിഡ്കാപ്, നിഫ്റ്റി സ്മോൾകാപ് സൂചികകൾ യഥാക്രമം 0.54 ശതമാനം, 0.95 ശതമാനം വരെ മുന്നേറ്റം നടത്തി.
ഇന്ന് സമാപിക്കുന്ന യുഎസ് ഫെഡ് നയ തീരുമാനത്തിൽ 25 ബേസിസ് പോയിന്റ് നിരക്കു കുറയ്ക്കുമെന്ന ആഗോള സൂചനകളാണുള്ളത്. ഇന്ത്യ-യുഎസ് വ്യാപാരകരാറുകളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ പുനരാരംഭിക്കുകയും ഇന്ത്യക്കുമേൽ ചുമത്തിയ അധിക തീരുവ എടുത്തുകളയുമെന്ന ശുഭാപ്തി വിശ്വാസവും വിപണിക്ക് കരുത്താകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
നിഫ്റ്റി മേഖലാ സൂചികകളിൽ എഫ്എംസിജി (0.27%) ഒഴികെ എല്ലാ മേഖലകളും മുന്നേറ്റം നടത്തി. നിഫ്റ്റി ഓട്ടോ (1.44%), റിയൽറ്റി (1.07%) എന്നിവയാണ് വൻ നേട്ടമുണ്ടാക്കിയത്. മെറ്റൽ (0.83%), ഐടി (0.86%), മീഡിയ (0.86%), കണ്‍സ്യൂമർ ഡ്യൂറബിൾസ് (0.80%), പ്രൈവറ്റ് ബാങ്ക് (0.78%), നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, ബാങ്ക്, പൊതുമേഖല ബാങ്ക് എന്നിവയുടെ ഓഹരികളും മുന്നേറ്റം നടത്തി.
സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; പവന് 82,080 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്. ഇന്നലെ ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വര്‍ധിച്ച് സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇതോടെ ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 10,260 രൂപയും പവന് 82,080 രൂപയുമായി.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3681 ഡോളറാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8,425 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6,560 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,230 രൂപയുമാണ് വിപണിവില.
വെള്ളിവില വര്‍ധനയും തുടരുകയാണ്. ട്രോയ് ഔണ്‍സിന് 42.54 ഡോളറിലാണ് അന്താരാഷ്ട്ര വില. ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 90,000 രൂപയ്ക്ക് അടുത്ത് നല്‍കേണ്ടിവരും.
ദീപാവലി അടുക്കുന്നതിനാല്‍ വില ഇനിയും ഉയരുമെന്ന സൂചനകളാണ് പുറത്തുവരുന്നതെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.
റിലയൻസ് റീട്ടെയിലും ഐപിഒയ്ക്ക്
മുംബൈ: റിലയൻസ് റീട്ടെയ്ലും പ്രരംഭ ഓഹരി വിൽപ്പന (ഐപിഒ)യിലേക്കു കടക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം കന്പനിയായ റിലയൻസ് ജിയോയുടെ പ്രരംഭ ഓഹരി വിൽപ്പന (ഐപിഒ) അടുത്ത വർഷമുണ്ടാകുമെന്ന് ചെയർമാൻ മുകേഷ് അംബാനി അടുത്തിടെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് റിലയൻസ് റീട്ടെയിലും ഓഹരി വിൽപ്പനയിലേക്കു കടക്കുമെന്ന റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.
ജിയോയുടെ ഓഹരി വില്പന അടുത്ത വർഷമാണെങ്കിൽ റിലയൻസ് റീട്ടെയ്ലിന്റെ ഐപിഒ 2027ൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 200 ബില്യണ്‍ ഡോളർ മൂല്യം കണക്കാക്കി റിലയൻസ് റീട്ടെയിൽ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിലയൻസ് റിട്ടെയിൽ ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ ഭാഗമായി എഫ്എംസിജി (ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ്) മേഖലയിൽ പ്രവർത്തിക്കുന്ന റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സിനെ റിലയൻസ് റീട്ടെയ്ൽ നിന്ന് വേർതിരിക്കും. റിലയൻസ് ഇൻഡസ്ട്രീസിന്റെ നേരിട്ടുള്ള സബ്സിഡിയറിയായി ഇതിനെ മാറ്റും.
മൂല്യം കൂട്ടൽ തുടങ്ങി
കന്പനിയുടെ മൂല്യം വർധിപ്പിക്കാനുള്ള നടപടികളും റിലയൻസ് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഷ്ടത്തിലുള്ള റിലയൻസ് റീട്ടെയിൽ സ്റ്റോറുകൾ പൂട്ടുകയോ മാറ്റം വരുത്തുകയോ ചെയ്യും. ഇതുവഴി നഷ്ടം കുറയ്ക്കാനും കൂടുതൽ മൂല്യം കണക്കാക്കാനും കഴിയുമെന്നാണ് കരുതുന്നത്. വിപണിയിലേക്ക് പോകാൻ കഴിയുന്ന തരത്തിൽ നല്ല മൂല്യം നേടുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
വിപണി പ്രവേശനം സാധ്യമായാൽ കന്പനിയിലെ പ്രമുഖ നിക്ഷേപകരായ സിംഗപ്പുർ ജിഐസി, അബുദാബി ഇൻവെസ്റ്റ്മെന്റ് അഥോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അഥോറിറ്റി, കെകെആർ, ടിപിജി, സിൽവർ ലേക്ക് പോലുള്ളവർക്കും അവരുടെ ഓഹരി വിഹിതം വിറ്റൊഴിയാവുന്നതാണ്.
റിലയൻസ് കണ്‍സ്യൂമറിനെ വേർപെടുത്തിയശേഷം റിലയൻസ് റീട്ടെയിലിൽ റിലയൻസ് സ്മാർട്ട്, ഫ്രെഷ്പിക്ക്, റിലയൻസ് ഡിജറ്റൽ, ജിയോ മാർട്ട്, റിലയൻസ് ട്രെൻഡ്സ്, 7 ഇലവൻ, റിലയൻസ് ജുവൽസ്, യൂസ്റ്റ, മെട്രോ, ട്രെൻഡ് ഫുട്വെയർ, അജിയോ, പോർട്ടികോ തുടങ്ങിയ ബ്രാൻഡുകൾ ഉണ്ടാകും.
ഓക്സിജനില്‍ ഐഫോണ്‍ 17 സീരീസ് പ്രീ ബുക്കിംഗ് തുടരുന്നു
കോട്ടയം: ആപ്പിള്‍ മാക്ബുക്ക് വില്‍പ്പനയില്‍ നാഷണല്‍ ചാമ്പ്യന്‍ അവാര്‍ഡ് ലഭിച്ച ഓക്സിജനില്‍ ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിലുള്ള ഏറ്റവും പുതിയ ഐഫോണ്‍ 17, 17 എയര്‍, 17 പ്രോ, 17 പ്രോ മാക്സ് എന്നിവയുടെയും, ആപ്പിള്‍ വാച്ച് സീരീസ് 11, വാച്ച് അള്‍ട്രാ 3, ആപ്പിള്‍ വാച്ച് എസ്ഇ, എയര്‍ പോഡ് 3 തുടങ്ങിയ ഉത്പന്നങ്ങളുടെയും പ്രീബുക്കിംഗ്് തുടരുന്നു. ഇപ്പോള്‍ പ്രീബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഈ മാസം 19ന് പ്രോഡക്റ്റുകള്‍ സ്വന്തമാക്കാം.
24 മാസ തവണ വ്യവസ്ഥയില്‍ 0 രൂപ ഡൗണ്‍പേയ്മെന്റില്‍ തുടങ്ങി മികച്ച ഇഎംഐ സ്കീമുകളും വിവിധ ബാങ്കുകളുടെ കാര്‍ഡ് പര്‍ച്ചേസുകളില്‍ 6000 രൂപ വരെ കാഷ്ബാക്ക് ഓഫറും ലഭിക്കുന്നു. കൂടാതെ എക്സ്റ്റന്റഡ് വാറന്റിയും ഉപയോഗപ്പെടുത്താം.
ആധുനിക ഐ19, ഐ 19 പ്രോ പ്രോസസര്‍, 48എംപി ഫ്യൂഷന്‍ കാമറ 18എം പി സെന്റര്‍ സ്റ്റേജ് ഫ്രണ്ട് കാമറ, 120Hz ഡിസ്പ്ലേ, പുതിയ ഐഒഎസ് 26 ഫീച്ചറുകള്‍, ഹിറ്റ് ഹോഡ്ജ് അലുമിനിയം, യുണീബോഡി തുടങ്ങിയ പുതിയ ഫീച്ചറുകള്‍ പുതിയ ഐഫോണ്‍ 17 സീരീസില്‍ ഉണ്ട്.
പഴയ ഐഫോണുകള്‍ ഏറ്റവും മികച്ച മൂല്യത്തില്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയ ഐഫോണിലേക്ക് മാറാവുന്നതാണ്. പഴയ ഫോണില്‍നിന്നും പുതിയ ഫോണിലേക്ക് ഡാറ്റ സുരക്ഷിതമായി മാറ്റുന്നതിന് വിദ്ഗ്ധ സേവനവും പ്രത്യേക സജ്ജീകരണങ്ങളും ഓക്സിജന്‍ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു. ബന്ധപ്പെടേണ്ട മൊബൈല്‍ ഫോണ്‍ നമ്പര്‍: 9020100100.
സ്കോഡ ഓട്ടോ ഇന്ത്യക്ക് നാല് ഔട്ട്ലറ്റുകൾകൂടി
കൊച്ചി: സ്കോഡ ഓട്ടോ ഇന്ത്യ സംസ്ഥാനത്ത് നാലു പുതിയ വില്പനകേന്ദ്രങ്ങൾ ആരംഭിച്ചു. കാസര്‍ഗോഡ്, കായംകുളം, തിരുവല്ല, അടൂര്‍ എന്നിവിടങ്ങളിലാണു പുതിയ കേന്ദ്രങ്ങൾ തുറന്നത്. ദീര്‍ഘകാല ഡീലര്‍ പങ്കാളിയായ ഇവിഎം മോട്ടോഴ്സുമായി സഹകരിച്ചാണ് പുതിയ ഔട്ട്ലറ്റുകള്.
രാജ്യത്ത് 177 നഗരങ്ങളിലായി 310 കസ്റ്റമര്‍ ടച്ച്പോയിന്റുകള്‍ എന്ന നാഴികക്കല്ല് അടുത്തിടെ സ്കോഡ ഇന്ത്യ പിന്നിട്ടിരുന്നു. ബ്രാന്‍ഡിന്റെ ശൃംഖല വികസിപ്പിക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണു പുതിയ ഔട്ട്ലറ്റുകളെന്ന് സ്കോഡ ഓട്ടോ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത, ഇവിഎം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി എന്നിവർ പറഞ്ഞു.
നിലവില്‍, സ്കോഡയ്ക്കു കേരളത്തില്‍ 23 കസ്റ്റമര്‍ ടച്ച് പോയിന്റുകളുണ്ട്. ദക്ഷിണേന്ത്യന്‍ മേഖലയിലുടനീളം 113 കസ്റ്റമര്‍ ടച്ച് പോയിന്റുകളാണുള്ളത്.
ടാറ്റ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം 25,000 പിന്നിട്ടു
കൊച്ചി: വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് രാജ്യത്തു സ്ഥാപിച്ച ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകളുടെ എണ്ണം 25000 പിന്നിട്ടു.
രാജ്യത്തെ 150ലധികം നഗരങ്ങളിലാണു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അടുത്ത ഒരു വര്‍ഷത്തിനകം വീണ്ടും 25,000ലധികം ചാര്‍ജിംഗ് പോയിന്റുകള്‍കൂടി സ്ഥാപിക്കും.
ഇതിനായി 13 ചാര്‍ജിംഗ് പോയിന്റ് ഓപ്പറേറ്റര്‍മാരുമായി ധാരണാപത്രം ഒപ്പുവച്ചതായി കമ്പനി അറിയിച്ചു.
ഹാരിസണ്‍സ് മലയാളത്തിന് സ്വര്‍ണ മെഡല്‍
കൊച്ചി: അമേരിക്കയിലെ ചാള്‍സ്റ്റണില്‍ നടന്ന 14-ാമത് നോര്‍ത്ത് അമേരിക്കന്‍ ടീ കോണ്‍ഫറന്‍സില്‍ ടീ ആന്‍ഡ് സസ്റ്റൈനബിലിറ്റി അവാര്‍ഡ്സ് വിഭാഗത്തില്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് 2025ലെ സ്വര്‍ണമെഡല്‍ നേടി.
ആര്‍പിജി ഗ്രൂപ്പിന്റെ ഭാഗമായ ഹാരിസണ്‍സ് മലയാളത്തിന്റെ വയനാട് അറപ്പെട്ട എസ്റ്റേറ്റില്‍നിന്നുള്ള തേയിലയാണ് സ്വര്‍ണമെഡലിനായി തെരഞ്ഞെടുത്തത്.
വ്യത്യസ്ത ഉറവിടങ്ങളില്‍നിന്നുള്ള പ്രത്യേക തേയിലകള്‍ എന്ന വിഭാഗത്തിലാണു പുരസ്കാരം. ഇന്ത്യയില്‍നിന്നുള്ള 31 സാമ്പിളുകളടക്കം നിരവധി രാജ്യങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങളാണ് മത്സരത്തിനുണ്ടായത്. യുഎസ്എ ടീ അസോസിയേഷനും കാനഡ ടീ ആന്‍ഡ് ഹെര്‍ബല്‍ അസോസിയേഷനും ചേര്‍ന്നാണു മത്സരം സംഘടിപ്പിച്ചത്.
അനലിറ്റിക്ക ലാബ് ഇന്ത്യ നാളെ മുതൽ
കൊച്ചി: അനലിറ്റിക്ക ലാബ് ഇന്ത്യ, ഫാർമ പ്രോ ആൻഡ് പായ്ക്ക് 2025 സംയുക്ത വ്യാപാര മേളകൾ നാളെമുതൽ 20 വരെ ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടക്കും.
ട്രില്യൺ കടന്ന് സ്മാർട്ട്ഫോൺ കയറ്റുമതി
മുംബൈ:ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോണ്‍ കയറ്റുമതി ചരിത്രം കുറിച്ച് മുന്നേറുന്നു. റിക്കാർഡുകൾ തിരുത്തി കുതിക്കുന്ന സ്മാർട്ട്ഫോണ്‍ കയറ്റുമതി നടപ്പുസാന്പത്തിക വർഷത്തിലെ (2025-26) ആദ്യ അഞ്ച് മാസത്തിൽ ഒരുലക്ഷം കോടി രൂപ കടന്നു. മുൻ സാന്പത്തിക വർഷത്തെ സമാനകാലയളവിൽ 64,500 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. ഇക്കുറി 55 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.
ആകെ കയറ്റുമതിയിൽ മുന്നിൽ ആപ്പിൾ ഐഫോണുകളാണ്. 75 ശതമാനവും രണ്ട് ആപ്പിൾ ഐഫോൺ നിർമാതാക്കളുടെ വകയാണെന്നതും ശ്രദ്ധേയമാണ്. ഫോക്സ്കോണ്‍, ടാറ്റ ഇലക്ട്രോണിക്സ് എന്നീ കന്പനികൾ 75,000 കോടി രൂപയുടെ ഫോണുകളാണ് കയറ്റുമതി നടത്തിയത്. 2023-24 സാന്പത്തിക വർഷത്തിലെ കാലയളവിലെ ആദ്യ അഞ്ച് മാസത്തിലെ കയറ്റുമതി 25,600 കോടി രൂപയായിരുന്നു. അന്ന് 12 മാസത്തിനുള്ളിൽ 90,000 കോടി രൂപയുടെ സ്മാർട്ട്ഫോണുകളാണ് കടൽ കടന്നത്.
പിഎൽഐ പദ്ധതി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നു
കേന്ദ്രസർക്കാർ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി സ്മാർട്ട്ഫോണ്‍ നിർമാണ രംഗത്ത് നടപ്പിലാക്കിയതാണ് മേഖലയിൽ വലിയ മാറ്റത്തിന് കാരണമായത്. ഇത് സ്മാർട്ട്ഫോണ്‍ നിമാതാക്കളെ ഇന്ത്യയിൽ നിർമാണ കേന്ദ്രങ്ങൾ വ്യാപിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ഇതേത്തുടർന്ന് ആപ്പിൾ തമിഴ്നാട്ടിലും കർണാടകയിലും ഉത്പാദനം വർധിപ്പിച്ചുകൊണ്ട് യുഎസ് ഏർപ്പെടുത്തിയ ഉയർന്ന തീരുവയിൽനിന്ന് രക്ഷപ്പെട്ടു. പ്രാദേശിക ഉത്പാദനം, നിക്ഷേപങ്ങൾ, കയറ്റുമതി എന്നിവ വർധിപ്പിക്കാനായി കന്പനികൾക്ക് ഉത്പാദനത്തിന്റെ അടിസ്ഥാനത്തിൽ സാന്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് പിഎൽഐ.
വിതരണ ശൃംഖലയുടെ വൈവിധ്യം ഇന്ത്യക്ക് നേട്ടം
2025ൽ യുഎസ് വിപണിയിലേക്കുള്ള ഭൂരിഭാഗം ഐഫോണുകളും ഇന്ത്യയിൽനിന്നായിരിക്കുമെന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്. യുഎസിലേക്കുള്ള ഇന്ത്യയുടെ ഐഫോണ്‍ ഇറക്കുമതി ഗണ്യമായി ഉയരുന്നുണ്ട്. 2025ന്റെ ആദ്യപകുതിയിൽ ഇന്ത്യയിൽ അസംബിൾ ചെയ്ത ഐഫോണുകളുടെ 78 ശതമാനവും യുഎസ് ഇറക്കുമതി ചെയ്തു. കഴിഞ്ഞ വർഷമിത് 53 ശതമാനമായിരുന്നു.
ഏപ്രിൽ-ജൂണ്‍ പാദത്തിൽ പിഎൽഐ സ്കീമിന്റെ ഫലമായി ഇന്ത്യ ചൈനയെ മറികടന്ന് അമേരിക്കയിലേക്കുള്ള മുൻനിര സ്മാർട്ട്ഫോണ്‍ കയറ്റുമതിക്കാരായി. യുഎസ് സ്മാർട്ട്ഫോണ്‍ ഇറക്കുമതിയുടെ 44 ശതമാനം ഇന്ത്യയാണ് വഹിക്കുന്നത്.
ഒരു വർഷം മുന്‍പ് ഇത് വെറും 13 ശതമാനം മാത്രമായിരുന്നു. ചൈനയുടെ വിപണിവിഹിതം 25 ശതമാനത്തിലേക്കു താഴ്ന്നു. ചൈനയ്ക്ക് പുറത്ത് നിർമാതാക്കൾ ചെലവ് കുറഞ്ഞതും സ്ഥിരതയുള്ളതുമായ ബദലുകൾ തേടുന്ന ഈ പുതിയ മാറ്റം ഒരു വലിയ ആഗോള വിതരണ ശൃംഖല പുനഃക്രമീകരണത്തിന്റെ ഭാഗമാണ്.
സ്മാർട്ട്ഫോണ്‍ വിൽപ്പനയിൽ ഇന്ത്യ വൻ കുതിപ്പു നടത്തുന്നതിനെത്തുടർന്ന് ചൈനയ്ക്കും വിയറ്റ്നാമിനുമൊപ്പം ആഗോള ഇലക്ട്രോണിക്സ് നിർമാണത്തിൽ ഇന്ത്യ പ്രധാന സ്ഥാനത്തേക്കുയർന്നിരിക്കുകയാണ്. കന്പനികൾ വിതരണശൃംഖലകൾ വൈവിധ്യവത്കരിക്കുന്നതിനാൽ ഇന്ത്യൻ സ്മാർട്ട്ഫോണ്‍ കയറ്റുമതി വൻ മുന്നേറ്റമുണ്ടാക്കാൻ സാധ്യതകളുണ്ട്.
സാംസംഗും മോട്ടൊറോളയും ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള വിതരണം ഉയർത്തി. എന്നാൽ, ഇവരുടെ പ്രവർത്തനങ്ങൾ ആപ്പിളിനെക്കാൾ സാവധാനമാണ്. ആപ്പിളിനെപ്പോളലെതന്നെ മോട്ടൊറോളയ്ക്ക് ചൈനയിലാണ് പ്രധാന നിർമാണ കേന്ദ്രം. സാംസംഗിന്റെ പ്രധാന സ്മാർട്ട്ഫോണ്‍ നിർമാണ കേന്ദ്രം വിയറ്റ്നാമിലാണ്.
ഇന്ത്യയിൽ 2014ൽ ഉണ്ടായിരുന്ന രണ്ടു മൊബൈൽ നിർമാണ യൂണിറ്റിനെ അപേക്ഷിച്ച് ഇപ്പോൾ 300 നിർമാണ കേന്ദ്രങ്ങളാണുള്ളത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 10,180 രൂപയും പവന് 81,440 രൂപയുമായി.
കേരള-യൂറോപ്യൻ യൂണിയൻ കോണ്‍ക്ലേവ് തിരുവനന്തപുരത്ത്
തിരുവനന്തപുരം: കേരള -യൂറോപ്യൻ യൂണിയൻ കോണ്‍ക്ലേവ് 18,19 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. 19നു കോവളം ദ് ലീല റാവിസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും.
സമുദ്രാധിഷ്ഠിത സാന്പത്തിക വളർച്ചയിലൂടെയുള്ള സുസ്ഥിര വികസനവും തീരമേഖലയുടെ സമഗ്ര സന്പദ്വ്യവസ്ഥയിലെ പങ്കാളിത്തവും ലക്ഷ്യമിട്ടുള്ളതാണു ദ്വിദിന കോണ്ക്ലേവെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ഇന്ത്യയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള 500 ലധികം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. ഫിൻലാൻഡ്, ഫ്രാൻസ്, ഹംഗറി, പോളണ്ട്, സ്ലൊവാക്യ, സ്ലൊവേനിയ, സ്വീഡൻ, ഡെൻമാർക്ക്, ബൾഗേറിയ, ഓസ്ട്രിയ, മാൾട്ട, സ്പെയിൻ, ഇറ്റലി, നെതർലാൻഡ്സ്, ബെൽജിയം, റൊമാനിയ, ജർമനി എന്നീ 17 യൂറോപ്യൻ രാജ്യങ്ങൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, നയവിദഗ്ധർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ സമ്മേളനത്തിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ വിശാലമായ സമുദ്രതീര സാധ്യതകളും യൂറോപ്യൻ യൂണിയന്റെ ശാസ്ത്രീയ-നയ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ സുസ്ഥിര സമുദ്രാധിഷ്ഠിത വികസന മാതൃകയായി വികസിപ്പിക്കുന്നതിനുള്ള രൂപരേഖ പരിപാടിയിൽ അവതരിപ്പിക്കും.
ഉപരോധമുള്ള കപ്പലുകൾ ഇന്ത്യൻ തുറമുഖത്ത്
മുംബൈ: യൂറോപ്യൻ യൂണിയനും ബ്രിട്ടനും കഴിഞ്ഞ വർഷം ഉപരോധം ഏർപ്പെടുത്തിയ എണ്ണക്കപ്പലുകൾ റഷ്യൻ എണ്ണയുമായി അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി.
സ്പാർട്ടൻ, നോബിൾ വാക്കർ എന്നീ ചരക്കുകപ്പലുകളാണ് എത്തിയത്. ദ് സ്പാർട്ടനിൽ റഷ്യൻ ക്രൂഡ് ഓയിലിന്റെ 10 ലക്ഷം ബാരലുകളും നോബിൾ വാക്കറിൽ 10 ലക്ഷം ബാരലുകളുമാണുള്ളത്. കപ്പൽ മുന്ദ്രയിലെത്തിയതെന്ന് വിപണി നിരീക്ഷകരായ കെപ്ലർ, എൽഎസ്ഇജി, വോർട്ടെക്സ് എന്നിവയുടെ ഡേറ്റ അധിഷ്ഠിതമാക്കിയാണ് റിപ്പോർട്ട് വന്നത്. സ്പാർട്ടനിലെയും നോബിൾ വാക്കറിലെ എണ്ണ എച്ച്പിസിഎൽ മിത്തൽ എനർജി ലിമിറ്റഡിനായുള്ളതാണ്.
റഷ്യൻ എണ്ണയുടെ വിതരണത്തെ സഹായിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഒരുവർഷം മുൻപാണ് ഈ ടാങ്കറുകൾക്ക്് യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഉപരോധം ഏർപ്പെടുത്തിയത്.
അതേസമയം യൂറോപ്യൻ യൂണിയൻ, യുഎസ്, ബ്രിട്ടൻ എന്നിവയുടെ ഉപരോധമുള്ള എണ്ണ ടാങ്കറുകൾക്ക് ഈമാസം 11 മുതൽ മുന്ദ്ര ഉൾപ്പെടെ 14 തുറമുഖങ്ങളിൽ അദാനി ഗ്രൂപ്പ് വിലക്കേർപ്പെടുത്തിയിരുന്നു.
എന്നാൽ, വിലക്ക് പ്രഖ്യാപിക്കുന്നതിനു മുൻപ് തുറമുഖത്തേക്ക് പുറപ്പെട്ട കപ്പലുകളെ വിലക്കിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിലുൾപ്പെട്ട കപ്പലാണ് ഇപ്പോൾ എത്തിയതെന്നാണ് സൂചന. റഷ്യയിൽ നിന്നുള്ളതുൾപ്പെടെയുള്ള എണ്ണ ഇറക്കുമതിക്കായി ഇന്ത്യൻ റിഫൈനർമാരായ എച്ച്എംഇഎൽ, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവ മുന്ദ്ര തുറമുഖം ഉപയോഗിക്കുന്നു.
2022ലെ യുക്രെയ്ൻ അധിനിവേശത്തിന് റഷ്യക്ക് പാശ്ചാത്യരാജ്യങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനു ശേഷം കടൽമാർഗം റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരായി ഇന്ത്യ മാറി.
യുഎസ്, യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ തുടങ്ങിയവർ റഷ്യൻ ഓയിലിന് ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഷാഡോ ഫ്ളീറ്റുകളിലാണ് എണ്ണ കയറ്റുമതി ചെയ്യുന്നത്.
കുതിപ്പു നഷ്ടപ്പെട്ട് കുരുമുളക്
അമേരിക്ക ഉയർത്തിയ തീരുവയുദ്ധം മറികടക്കാൻ ചൈനീസ് ടയർ മേഖല തായ്ലൻഡുമായി നികുതി രഹിത റബർ ഇറക്കുമതി പദ്ധതിക്ക് തുടക്കം കുറിച്ചു. ബെയ്ജിംഗും ബാങ്കംഗും തമ്മിലുള്ള പുതിയ വ്യാപാര ഉടന്പടിയെക്കുറിച്ചുള്ള ആശങ്കയിൽ ഒരു വിഭാഗം നിക്ഷേപകർ അവധിവ്യാപാരത്തിൽനിന്നും പൊടുന്നനെ പിൻവലിഞ്ഞു.
അന്തർസംസ്ഥാന വാങ്ങലുകാർ കുരുമുളക് വിപണിയെ അമ്മാനമാടി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും കാലവർഷം പിൻമാറുന്നു, ദക്ഷിണേന്ത്യയിൽ പകൽ താപനില ഉയരുന്നത് ഏലം കർഷകർക്ക് ഭീഷണിയാവും. നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല, തമിഴ്നാട് ലോബി എണ്ണ വില ഉയർത്താൻ ചരടുവലി തുടങ്ങി. റിക്കാർഡുകൾ പുതുക്കി സ്വർണരഥം മുന്നേറി.
റബറിൽ പുതിയ നീക്കവുമായി ചൈന ടയർ വ്യവസായ രംഗം പുഷ്ടിപ്പെടുത്താൻ ചൈന ഉണർന്ന് പ്രവർത്തിച്ചു, അമേരിക്കൻ തീരുവഭീഷണികൾ ടയർ ഉത്പാദനത്തിനും കയറ്റുമതിക്കും തടസം ഉളവാക്കാതിരിക്കാൻ താഴ്ന്ന വിലയ്ക്ക് അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ബെയ്ജിംഗ്. മുഖ്യ റബർ ഉത്പാദക കയറ്റുമതി രാജ്യവുമായി അവർ തന്ത്രപ്രധാന നീക്കങ്ങൾ ആരംഭിച്ചു. നികുതിരഹിതമായി റബർ കയറ്റുമതിക്ക് പുതിയ പദ്ധതി അവർ ആവിഷ്കരിച്ചു. ആദ്യ പടിയായി 400 ടൺ റബറാണ് കയറ്റുമതി നടത്തുന്നതെങ്കിലും ഈ നീക്കം വിജയിച്ചാൽ പ്രതിമാസം 10,000 ടൺ റബർ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നീക്കങ്ങളെക്കുറിച്ച് ഇനിയും പൂർണ വ്യക്തത ലഭിക്കാത്തതിനാൽ നിക്ഷേപകർ രാജ്യാന്തര അവധി വ്യാപാര കേന്ദ്രങ്ങളിൽനിന്നും പൊടുന്നനെ പിന്തിരിഞ്ഞു. നികുതിരഹിതമായി റബർ കൈമാറാനുള്ള പദ്ധതി അവധിവ്യാപാരത്തിലെ ഊഹക്കച്ചവടക്കാർ വരും ദിനങ്ങളിൽ നേട്ടമാക്കി മാറ്റാം. സീറോ താരിഫ് പൈലറ്റ് പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ വിപണി വീണ്ടും സജീവമാകും. ലക്ഷക്കണക്കിന് ടൺ റബറാണ് ചൈന ഓരോ മാസവും ഇറക്കുമതി നടത്തുന്നത്, ആ നിലയ്ക്ക് ഇപ്പോഴത്തെ നികുതിരഹിത ഇറക്കുമതി തോത് തുച്ഛമായതിനാൽ ആശങ്കയ്ക്ക് വകയില്ല.
കേരളത്തിൽ പല അവസരത്തിലും മഴ ടാപ്പിംഗ് തടസപ്പെടുത്തിയെങ്കിലും റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽ കാര്യമായ തടസങ്ങളില്ലാതെ റബർവെട്ടിന് കർഷകർക്ക് അവസരം ലഭിച്ചു. ഉത്പാദനം ഉയർന്നു തുടങ്ങിയതിനിടയിൽ രാജ്യാന്തര വിപണിയിൽനിന്നുള്ള പ്രതികൂല വാർത്തകൾ ഉയർത്തി ടയർ ലോബി നാലാം ഗ്രേഡ് ഷീറ്റ് വില 193 രൂപയിൽ നിന്നും 187ലേക്ക് ഇടിച്ചു. അഞ്ചാം രേഗഡ് 181ലേക്ക് താഴ്ന്നപ്പോൾ ലാറ്റക്സ് 121 രൂപയിൽ വ്യാപാരം നടന്നു.
കുരുമുളകിന് അപ്രതീക്ഷിത ഇടിവ് ഓണാഘോഷങ്ങൾ കഴിഞ്ഞു വിപണിയിലേക്ക് ശ്രദ്ധതിരിച്ച കുരുമുളക് കർഷകരെ ഞെട്ടിക്കും വിധം ഉത്പന്ന വില നിത്യേനെ ഇടിഞ്ഞു. വാരാരംഭത്തിലെ തളർച്ച ഉത്പാദന കേന്ദ്രങ്ങളെ കാര്യമായി സ്വാധീനിച്ചില്ലെങ്കിലും വിപണി തളരുന്നത് കണ്ട് സ്റ്റോക്കിസ്റ്റുകൾ വിൽപ്പനയിലേക്ക് തിരിഞ്ഞത് വരവ് ശക്തമാക്കി. കുരുമുളക് വരവ് ഉണരുന്നതു കണ്ട് വാങ്ങലുകാർ സംഘടിതരായി നിരക്ക് താഴ്ത്തിയാണ് മുളക് വാങ്ങിയത്.

വൻ വില പ്രതീക്ഷിച്ച മധ്യവർത്തികൾ വാരത്തിന്റെ രണ്ടാം പാദത്തിൽ വിൽപ്പനയിലേക്കു തിരിഞ്ഞത് അവസരമാക്കി ഉത്തരേന്ത്യക്കാർ ചരക്ക് ശേഖരിച്ചു. ഇതിനിടയിൽ വിയറ്റ്നാം കുരുമുളക് ഇറക്കുമതിക്ക് വ്യവസായികൾ നീക്കം നടത്തിയ വിവരം പുറത്തുവന്നത് സ്റ്റോക്ക് വിറ്റുമാറാൻ ആഭ്യന്തര സ്റ്റോക്കിസ്റ്റുകളെ പ്രേരിപ്പിച്ചു. 70,300 രൂപയിൽ വിപണനം നടന്ന കുരുമുളക് വാരാന്ത്യം 69,600 രൂപയായി.
അന്താരാഷ്ട്ര വിപണിയിൽ വിയറ്റ്നാം ടണ്ണിന് 6800 ഡോളറും ബ്രസീൽ 6500 ഡോളറും ഇന്തോനേഷ്യ 7075 ഡോളറും മലേഷ്യ 9700 ഡോളറും രേഖപ്പെടുത്തി. ഇതിനിടയിൽ വെള്ള കുരുമുളകിന് വിപണിയിൽ പ്രിയമേറുന്നു. വൈറ്റ് പെപ്പർ വില വിയറ്റ്നാം ടണ്ണിന് 9250 ഡോളറായി ഉയർത്തി. ഇന്തോനേഷ്യയുടെ പുതിയ വില 10,025 ഡോളറാണ്. മലേഷ്യ 12,900 ഡോളറാണ് വെള്ള കുരുമുളകിന് ആവശ്യപ്പെടുന്നത്. ക്രിസ്മസ്-ന്യൂ ഇയർ ഡിമാന്‍ഡ് മുന്നിൽകണ്ട് ഇറക്കുമതിക്കാർ ആഗോള വിപണിയിൽ സജീവമാണ്.
ചൂടിനെ പേടിച്ച് ഏലം കർഷകർ ഏലക്ക ലേല കേന്ദ്രങ്ങളിൽ ചരക്ക് പ്രവാഹത്തിനിടയിൽ പകൽ താപനില ഉയരുന്നത് കർഷകരിൽ ആശങ്ക ഉളവാക്കുന്നു. തമിഴ്നാട്ടിലെ അതിർത്തി ജില്ലകളിൽ താപനില 38 ഡിഗ്രിക്ക് മുകളിലേക്ക് നീങ്ങി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കാലവർഷം പിൻമാറുന്നത് കൂടി കണക്കിലെടുത്താൽ ദക്ഷിണേന്ത്യയിൽ പകൽ താപനില വീണ്ടും ഉയരുമോയെന്ന ഭീതിയിലാണ് ഏലം ഉത്പാദകർ. അതേസമയം ശൈത്യകാലത്തിന് തുടക്കം കുറിച്ചതിനാൽ രാത്രി തണുത്ത അന്തരീക്ഷവും പകൽ ഉയർന്ന താപനിലയുമായി ഏലചെടികൾക്ക് പൊടുന്നനെ പൊരുത്തപ്പെടാൻ അൽപ്പം ക്ലേശിക്കാൻ ഇടയുണ്ട്.

പുതിയ ഏലക്ക വിറ്റുമാറാൻ വൻകിട -ചെറുകിട കർഷകർ ഉത്സാഹിച്ചു. ആകർഷകമായ വില അവസരമാക്കാനാണ് അവർ ഏലക്ക വിറ്റുമാറിയത്. അറബ് രാജ്യങ്ങളിൽനിന്നും യൂറോപ്പിൽനിന്നും അന്വേഷണങ്ങളുണ്ട്. ദീപാവലി, ദസറ ആവശ്യങ്ങൾ മുന്നിൽകണ്ടാണ് ആഭ്യന്തര വ്യാപാരികൾ ചരക്ക് സംഭരിക്കുന്നത്. ശരാശരി ഇനങ്ങൾ കിലോ 2500 രൂപയ്ക്ക് മുകളിൽ സഞ്ചരിച്ചു. വരണ്ട കാലാവസ്ഥയിലേക്ക് തോട്ടം മേഖല പൊടുന്നനെ തിരിഞ്ഞാൽ ഉത്പാദനം പ്രതീക്ഷയ്ക്കൊത്ത് ഉയരില്ല. നിലവിലെ കാലാവസ്ഥ ഇതേ നില തുടർന്നാൽ ജനുവരി വരെ വിളവെടുപ്പുമായി മുന്നേറാമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്.
ജാതിക്കയിൽ ചാഞ്ചാട്ടം ജാതിക്ക സംഭരണം ഉത്തരേന്ത്യൻ വ്യവസായികളും കയറ്റുമതിക്കാരും അൽപ്പം കുറച്ചത് ഉത്പന്ന വിലയിൽ നേരിയ ചാഞ്ചാട്ടത്തിനിടയാക്കി. വൻകിട കർഷകരുടെയും ചെറുകിട സ്റ്റോക്കിസ്റ്റുകളുടെയും നീക്കങ്ങൾ വിലയിരുത്താൻ വാങ്ങലുകാർ സംഘടിതമായ നീക്കങ്ങൾ നടത്തി. മധ്യകേരളത്തിലെയും ഹൈറേഞ്ചിലെയും വിപണികളിൽ അവർ വാങ്ങൽ കുറച്ച് തണുപ്പൻ നിലപാടിലൂടെ നിരക്ക് ഇടിക്കാൻ ശ്രമിച്ചു.

എന്നാൽ, ഉത്പാദന മേഖല ഈ അവസരത്തിൽ വിൽപ്പന നിയന്ത്രിച്ചത് ഒരു പരിധി വരെ ജാതിക്കയ്ക്ക് താങ്ങായി. അറബ് രാജ്യങ്ങളിൽ നിന്നും ഓർഡറുകൾ മുൻനിർത്തി പല കയറ്റുമതിക്കാരും വൈകാതെ രംഗത്ത് ഇറങ്ങുമെന്ന നിഗമനത്തിലാണ് വിപണിവൃത്തങ്ങൾ. ജാതിക്ക തൊണ്ടൻ കിലോ 270 രൂപയിയും ജാതിപ്പതിപ്പ് 570 രൂപയിലും വിപണനം നടന്നു.
വെളിച്ചെണ്ണ വില ഉയർത്താൻ തമിഴ്നാട് ലോബി വെളിച്ചെണ്ണ വില ഉയർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട് ലോബി. വൻകിട തോട്ടങ്ങൾ പച്ചത്തേങ്ങയും കൊപ്രയും വിൽപ്പനയ്ക്ക് ഇറക്കുന്നത് നിയന്ത്രിച്ച് ദീപാവലി വരെയുള്ള എണ്ണ വില ഉയത്താനുള്ള തയാറെടുപ്പിലാണ്. ഓണവേളയിൽ കേരളം നടത്തിയ ശക്തമായ വിപണി ഇടപെടൽ വെളിച്ചെണ്ണ വില കുറയാൻ ഉപകരിച്ചിരുന്നു.

ആഘോഷങ്ങൾ കഴിഞ്ഞതോടെ സർക്കാർ സംവിധാനങ്ങളിൽ അയവ് കണ്ടതാണ് കാങ്കയത്തെ വ്യവസായികൾ വെളിച്ചെണ്ണയെ വീണ്ടും ചൂടുപിടിപ്പിക്കാൻ നീക്കം തുടങ്ങിയത്. കഴിഞ്ഞവാരം അവർ വില കൃത്രിമമായി ഉയർത്തുകയും താഴ്ത്തുകയും ചെയ്തെങ്കിലും കേരളത്തിൽനിന്നും കാര്യമായ ഡിമാൻഡ് അനുഭവപ്പെട്ടില്ല. കൊച്ചിയിൽ വെളിച്ചെണ്ണ 36,800 രൂപയിലും കൊപ്ര 21,900 രൂപയിലുമാണ്.
പിടിവിട്ട് സ്വർണം ആഗോള വിപണിയിൽ സ്വർണം പുതിയ ഉയരം സ്വന്തമാക്കി. സംസ്ഥാനത്തെ ആഭരണ വിപണികളിൽ പവൻ 79,880 രൂപയിൽ നിന്ന് 81,600 രൂപ വരെ കയറി ചരിത്രം സൃഷ്ടിച്ച ശേഷം ശനിയാഴ്ച 81,520 രൂപയിലാണ്. ഒരു ഗ്രാം സ്വർണ വില 10,000 രൂപയ്ക്ക് മുകളിൽ ഇടം പിടിച്ച് 10,200 വരെ കയറിയ ശേഷം 10,190 ലാണ്.
യുഎസ് തീരുവ യുദ്ധ ഭീഷണികൾക്കിടയിൽ ഇന്ത്യൻ നിക്ഷേപകനെ വിറ്റ് തോൽപ്പിക്കാമെന്ന മോഹം ബാക്കിവച്ച് വിദേശ ഫണ്ടുകൾ രംഗത്ത് തിരിച്ചെത്തി. അവരുടെ തിരിച്ചുവരവിനിടയിൽ മൂന്നാം വാരവും ഇൻഡക്സുകൾ മികവ് നിലനിർത്തിയെന്ന് മാത്രമല്ല തുടർച്ചയായി എട്ട് പ്രവൃത്തിദിനങ്ങളിൽ മുൻനിര സൂചികകൾക്ക് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കാനുമായി. ഇൻഡക്സുകൾ ഒന്നര ശതമാനം കരുത്ത് നേടി. ബോംബെ സെൻസെക്സ് 1194 പോയിന്റും നിഫ്റ്റി സൂചിക 695 പോയിന്റും പ്രതിവാര മികവിലാണ്.
ഇന്ത്യ-യുഎസ് വ്യാപാര കരാർ നവംബറോടുകൂടി പ്രതീക്ഷിക്കാം. ഇതിന് മുന്നേ ഫെഡ് റിസർവ് പലിശനിരക്കുകളിൽ വീണ്ടും ഭേദഗതികൾക്ക് മുതിരുമെന്ന ഭീതി വിദേശ ഫണ്ടുകളെ ഇന്ത്യയിൽ നിക്ഷേപകരാക്കുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായാൽ ഏഷ്യൻ രാജ്യങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച തീരുവയിൽനിന്നും പിൻമാറാൻ അമേരിക്ക നിർബന്ധിതമാവും. ഇന്ത്യക്കു മേലുള്ള ചുങ്കം ഉയർത്തണമെന്ന അമേരിക്കൻ ആവശ്യത്തെ ജി-7 രാജ്യങ്ങളുടെ ധനമന്ത്രിമാരുടെ യോഗം പിന്തുണച്ചെങ്കിലും കടുത്ത നിലപാടുകൾക്ക് മുന്നേ അവർക്ക് രണ്ടു വട്ടം ആലോചിക്കേണ്ടി വരും.
വിദേശ ഫണ്ടുകൾ തിരിച്ചെത്തുന്നു
മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയതാണ് ദീപാവലിക്കു മുന്നോടിയായുള്ള വെടിക്കെട്ടിന് ഓഹരി വിപണി ഉടനെ തുടക്കം കുറിക്കുമെന്ന്. ആ വിലയിരുത്തൽ ശരിവച്ച് വിദേശ ഫണ്ടുകൾ പോലും ബ്ലൂചിപ്പ് ഓഹരികൾ സ്വന്തമാക്കാൻ രംഗത്ത് തിരിച്ചെത്തി. നിഫ്റ്റി സൂചിക പോയവാരത്തിലെ 24,741 പോയിന്റിൽനിന്നും മുൻവാരം സൂചിപ്പിച്ച 24,946ലെ ആദ്യ പ്രതിരോധം തകർത്ത് മുന്നേറിയെങ്കിലും രണ്ടാം പ്രതിരോധമായ 25,152ലെ തടസം തകർക്കാനായില്ല. സൂചിക 25,134 വരെ ഉയർന്ന അവസരത്തിൽ ഫണ്ടുകൾ ലാഭമെടുപ്പിന് നീക്കം നടത്തിയതിനാൽ വാരാന്ത്യ ക്ലോസിംഗിൽ നിഫ്റ്റി സൂചിക 25,114 പോയിന്റിലാണ്.
വിപണിക്ക് ഈ വാരം 25,243-25,372 പോയിന്റുകളിൽ തടസം നേരിടാം, ഇത് മറികടന്നാൽ 25,740 നെ ലക്ഷ്യമാക്കി സൂചിക ചുവടുവയ്ക്കും. അതേസമയം ഉയർന്ന റേഞ്ചിൽ വീണ്ടും പ്രോഫിറ്റ് ബുക്കിംഗിന് നീക്കമുണ്ടായാൽ വിപണിക്ക് 24,875-24,636 പോയിന്റിൽ താങ്ങ് പ്രതീക്ഷിക്കാം. മറ്റ് സാങ്കേതിക വശങ്ങൾ വീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ്, പരാബോളിക്ക് എസ്എആർ, എംഎസിഡി തുടങ്ങിയവ ബുൾ ഓപ്പറേറ്റർമാർക്ക് മുന്നിൽ പച്ചക്കൊടി ഉയർത്തുന്നു. ചില ഇൻഡിക്കേറ്ററുകൾ ഓവർ ബോട്ട് മേഖലയിലേക്കു പ്രവേശിക്കുന്നത് കണക്കിലെടുത്താൽ വാരത്തിന്റെ രണ്ടാംപാദത്തിൽ ഫണ്ടുകൾ ലാഭമെടുപ്പിനു രംഗത്ത് ഇറങ്ങാം.
നിഫ്റ്റി സെപ്റ്റംബർ ഫ്യൂച്ചർ വാരാന്ത്യം 25,210ലാണ്. ഒന്നര ശതമാനത്തിന് അടുത്ത് മുന്നേറിയെങ്കിലും 25,300ലെ കടന്പ തകർക്കാനായില്ല. ഈ വാരം അതിന് കഴിയുമെന്ന് വേണം വിലയിരുത്താൻ. ഓപ്പൺ ഇന്ററസ്റ്റ് 171 ലക്ഷം കരാറുകളിൽനിന്ന് 166 ലക്ഷം കരാറായി കുറഞ്ഞു. വിദേശ ഓപ്പറേറ്റർമാരുടെ തിരിച്ചുവരവിനിടയിൽ ഒരു വിഭാഗം ഊഹക്കച്ചവടക്കാർ ഷോർട്ട് കവറിംഗിന് നീക്കം നടത്തിയതാവും ഓപ്പൺ ഇന്ററസ്റ്റ് കുറയാൻ ഒരു കാരണം. അതേസമയം ഫ്യൂച്ചേഴ്സിൽ പുതിയ ബയർമാരുടെ അഭാവം ബലഹീനതായി മാറാം.
പുതിയ ബയർമാർ രംഗത്ത് ഇറങ്ങിയാൽ 25,300ലെ ആദ്യ പ്രതിരോധം അതിവേഗം മറികടക്കാനാവും. ഈ അവസരത്തിൽ ഉടലെടുക്കാനാൻ ഇടയുള്ള ബുള്ളിഷ് ട്രെൻഡും ഊഹക്കച്ചവടക്കാരുടെ ഷോർട്ട് കവറിംഗും 26,000ലേക്ക് സെറ്റിൽമെന്റിന് മുന്നേ എത്തിക്കാനാവും. തിരിച്ചടി നേരിട്ടാൽ 50 ദിവസങ്ങളിലെ ശരാശരിയായ 24,900ൽ താങ്ങുണ്ട്.
സെൻസെക്സ് 80,710 പോയിന്റിൽനിന്നും ശക്തമായ ഫണ്ട് ബയിംഗിൽ മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 81,328-81,947 പോയിന്റുകളിലെ പ്രതിരോധങ്ങൾ തകർത്ത് 81,977 വരെ കയറി. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ അന്ന് സൂചിപ്പിച്ച 83,216 വരെ സഞ്ചരിക്കാനുള്ള കരുത്ത് വാരമധ്യതോടെ കൈവരിക്കാം. എങ്കിലും ഈ വാരം സെൻസെക്സിന് 82,323-82,743 പോയിന്റുകളിൽ തടസം നിലനിൽക്കുന്നു. മുന്നേറ്റത്തിനിടയിൽ ലാഭമെടുപ്പിന് ഓപ്പറേറ്റർമാർ നീക്കം നടത്തിയാൽ 81,131 - 80,372ലേക്ക് തിരുത്തലിന് ശ്രമിക്കാം.
രൂപയുടെ തകർച്ച തുടരുന്നു
രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ഡോളറിന് മുന്നിൽ 88.26ൽ ഇടപാടുകൾ തുടങ്ങിയ രൂപ ഒരു വേള സർവകാല റിക്കാർഡ് തകർച്ചയായ 88.45ലേക്ക് ഇടിഞ്ഞു. പോയവാരം രൂപ 87.95-88.45 റേഞ്ചിലാണ് സഞ്ചരിച്ചത്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ 88.62ൽ പ്രതിരോധമുണ്ട്.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിയിൽ കരുത്താകുന്നു
വിദേശ ഓപ്പറേറ്റർമാർ 2180 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു, ഇതിനിടയിൽ അവർ 3472.37 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കുകയും ചെയ്തു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 21-ാം വാരവും വിപണിക്ക് ശക്തമായ പിന്തുണ നൽകി കൊണ്ട് നിക്ഷേപകരായി തുടരുന്നു. അവർ 13,702.23 കോടി രൂപയുടെ വാങ്ങൽ നടത്തി. ഇതോടെ സെപ്റ്റംബറിലെ അവരുടെ നിക്ഷേപം 27,146.32 കോടി രൂപയായി ഉയർന്നു. വിദേശ ഫണ്ടുകൾ ഈ മാസം ഇതിനകം 11,169 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 3594 ഡോളറിൽ നിന്നും 3667 ഡോളർ വരെ ഉയർന്ന് ചരിത്രം സൃഷ്ടിച്ചു. മുൻവാരം സൂചിപ്പിച്ചത് പോലെ 3700 ഡോളർ അകലെയല്ല. ഉയർന്ന റേഞ്ചിലെ ലാഭമെടുപ്പ് മൂലം വാരാന്ത്യം 3641 ഡോളറിലാണ്. വിപണി ബുള്ളിലെങ്കിലും ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പിന് നീക്കം നടന്നാൽ 3600 ‐ 3574 ഡോളറിൽ സ്വർണത്തിന് താങ്ങ് പ്രതീക്ഷിക്കാം.
ബേക്ക്മില്‍ ഫുഡ്സ് പുതിയ ലോഗോയും സിംബലും അവതരിപ്പിച്ചു
കൊച്ചി: കേരളത്തിലെ മുന്‍നിര കേക്ക് നിര്‍മാതാക്കളായ ബേക്ക്മില്‍ ഫുഡ്സ് 11 ാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോയും സിംബലും അവതരിപ്പിച്ചു.
കൊച്ചിയിലെ ഹോട്ടല്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുതിയ ലോഗോയുടെയും സിംബലിന്റെയും പ്രകാശനം ചലച്ചിത്രതാരം മഡോണ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ബേക്ക്മില്‍ ഫുഡ് മാനേജിംഗ് പാര്‍ടണര്‍മാരായ നൗഷാദ് ഇബ്രാഹിം, മനോജ് ജോസഫ്, മുഹമ്മദ് സഗീര്‍ എന്നിവരും പങ്കെടുത്തു.
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ബേക്ക്മില്‍ 100 കോടിയുടെ വിപുലീകരണ പദ്ധതികള്‍ നടപ്പാക്കുമെന്ന് മാനേജിംഗ് പാര്‍ട്ടണര്‍ നൗഷാദ് ഇബ്രാഹിം പറഞ്ഞു. ആദ്യഘട്ടത്തില്‍, 50 എക്സ്ക്ലൂസീവ് റീട്ടെയില്‍ ഔട്ട്ലറ്റുകള് ആരംഭിച്ച് പ്രീമിയം കേക്കുകള്‍, കുക്കികള്‍, പ്രത്യേക ഉത്പന്നങ്ങള്‍ എന്നിവ ഉപഭോക്താക്കള്‍ക്കു നേരിട്ട് എത്തിക്കും. ഇതിലൂടെ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പാര്‍ട്ണര്‍മാരായ മനോജ് ജോസഫ്, മുഹമ്മദ് സഗീര്‍ എന്നിവര്‍ പറഞ്ഞു. വരും മാസങ്ങളില്‍ പുതിയ ലോഗോയിലായിരിക്കും എല്ലാ ഉത്പന്നങ്ങളും വിപണിയിലെത്തുക.
സിദ്ധാന്ത് ചതുര്‍വേദി മാക്സ് ഫാഷന്‍ ബ്രാന്‍ഡ് അംബാസഡര്‍
കൊച്ചി: മുൻനിര ഫാഷന്‍ ബ്രാൻഡായ മാക്സ് ഫാഷന്‍ തങ്ങളുടെ ആദ്യ പുരുഷ ബ്രാന്‍ഡ് അംബാസഡറായി അഭിനേതാവും കള്‍ച്ചറല്‍ ട്രെന്‍ഡ് സെറ്ററുമായ സിദ്ധാന്ത് ചതുര്‍വേദിയെ നിയമിച്ചു. ഇതിന്റെ ഭാഗമായി സിദ്ധാന്ത് ചതുര്‍വേദിയുമായി ചേര്‍ന്ന് ഹൗ ന്യൂ ഈസ് യുവര്‍ ന്യൂ എന്ന പുതിയ കാമ്പയിനും മാക്സ് ആരംഭിച്ചു.
ആർസിഎം പാൻ ഇന്ത്യൻ രൂപാന്തരൺ യാത്രയ്ക്ക് തുടക്കം
കൊച്ചി: രാജ്യത്തെ മുൻനിര ഡയറക്ട് സെല്ലിംഗ് കമ്പനിയായ ആർസിഎം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി 100 ദിവസം നീളുന്ന രൂപാന്തരൺ യാത്രയ്ക്ക് തുടക്കം കുറിച്ചു.
ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, ഹൈപ്പർടെൻഷൻ, തൈറോയ്ഡ് പ്രശ്നങ്ങൾ, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവയെക്കുറിച്ച് അവബോധം വളർത്താനും ഈ രോഗങ്ങളെ തടയുന്നതിന് സഹായകരമായ ആരോഗ്യവർധക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനുമായി ശില്പശാലകൾ, വനിതാ സംരംഭകത്വ സെഷനുകൾ, ആരോഗ്യ അവബോധ ക്യാമ്പുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.
ട്രൈറ്റണ്‍ വാല്‍വ്സ് സുവര്‍ണജൂബിലി നിറവില്‍
കൊച്ചി: രാജ്യത്തെ പ്രമുഖ ഓട്ടോമോട്ടീവ് ടയര്‍ വാല്‍വ് നിര്‍മാതാക്കളും ആഗോളതലത്തില്‍ പ്രമുഖ വ്യവസായങ്ങളുടെ എന്‍ജിനിയറിംഗ് പങ്കാളിയുമായ ട്രൈറ്റണ്‍ വാല്‍വ്സ് ലിമിറ്റഡ് തങ്ങളുടെ 50-ാം വാര്‍ഷികം ആഘോഷിച്ചു.
അമേരിക്കന്‍ വെല്ലുവിളികൾ നേരിടാൻ സമുദ്രോത്പന്ന കയറ്റുമതി മേഖല
അജി വള്ളിക്കീഴ്
കൊല്ലം: സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിക്ക് 102 പുതിയ ഫിഷറീസ് സ്ഥാപനങ്ങള്‍ക്കുകൂടി യൂറോപ്യന്‍ യൂണിയന് (ഇയു) അംഗീകാരം നല്‍കിയതോടെ അമേരിക്കന്‍ ചുങ്കം അടക്കമുള്ള കടുത്ത വെല്ലുവിളികളെ നേരിടാൻ രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് വഴി തുറക്കും.
യൂറോപ്യന്‍ യൂണിയന് അംഗീകാരമുള്ള ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം പുതിയ തീരുമാനത്തോടെ 538ല്‍നിന്ന് 604 ആയി ഉയര്‍ന്നിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനിലേക്ക് പ്രധാനമായും രാജ്യം കയറ്റുമതി ചെയ്തു വരുന്ന ഇനങ്ങള്‍ ശീതീകരിച്ച ചെമ്മീന്‍, കണവ, കൂന്തല്‍ എന്നിവയാണ്. ശീതീകരിച്ച ചെമ്മീന്‍, ഫ്രോസണ്‍ സെഫലോപോഡുകള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങളായ ചെമ്മീന്‍, ട്യൂണ എന്നിവയുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യക്ക് വലിയ സാധ്യതയാണ് ഉണ്ടായിരിക്കുന്നത്.
സമുദ്രോത്പന്നങ്ങളുടെ ഉത്പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റിയുടെയും എക്സ്പോര്‍ട്ട് ഇന്സ്പെക്ഷന് കൗണ്‍സിലിന്റെയും ശ്രമങ്ങളാണ് ഇക്കാര്യത്തിൽ സഹായകമായത്. സമുദ്രോത്പന്നങ്ങളുടെ ഉത്പാദനം മുതല്‍ കയറ്റുമതി വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഇന്ത്യ പാലിക്കുന്ന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ഇക്കാര്യത്തിൽ ഗുണകരമായെന്ന് എംപിഇഡിഎ ചെയര്മാന് ഡി.വി. സ്വാമി പറയുന്നു.
വലിയ ലാഭസാധ്യതകളുള്ള യൂറോപ്യന്‍ സമുദ്രോത്പന്ന വിപണിയില്‍ ഇന്ത്യയുടെ സാന്നിധ്യം വര്‍ധിക്കാനിടയാക്കുന്ന പുതിയ തീരുമാനം വിദേശനാണ്യ വര്‍ധനയ്ക്ക് വാതായനങ്ങൾ തുറക്കുന്നതും മത്സ്യത്തൊഴിലാളി സമൂഹത്തിനു പ്രതീക്ഷകൾ നൽകുന്നതുമാണ്.
യൂറോപ്യന്‍ യൂണിയന് അംഗീകാരമുള്ള ഫിഷറീസ് സ്ഥാപനങ്ങളുടെ കുറവ് മത്സ്യ കയറ്റുമതിക്കാര്‍ക്ക് ഇന്നലെ വരെ കടുത്ത പ്രതിബന്ധങ്ങളാണ് ഉണ്ടാക്കിയിരുന്നത്. പുതിയ കരാര്‍, ഗുണമേന്മയുള്ള ഉത്പന്നങ്ങളിലൂടെ യൂറോപ്യന്‍ വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ രാജ്യത്തെ കയറ്റുമതിക്കാര്‍ക്ക് വലിയ അവസരം നൽകും.
സ്പെയിന്, ബെല്‍ജിയം, ഇറ്റലി എന്നിവയാണ് യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രധാന വിപണി. ഇന്ത്യയുടെ പുതിയ ഇഎഫ് ടിഎ വ്യാപാരക്കരാര്‍ 2025 ഒക്ടോബര്‍ ഒന്നുമുതൽ പ്രാബല്യത്തില്‍ വരുന്നതോടെ സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വേ, തുടങ്ങിയ ഇഎഫ് ടിഎ രാജ്യങ്ങളിലേക്ക് കൂടി വിപണിപ്രവേശനം സാധ്യമാവുകയാണ്.
ഇയു അംഗീകാരത്തിനായി നിരവധി നാളുകളായുള്ള ശ്രമത്തിന്റെ ഫലപ്രാപ്തിയില്‍ എംപിഇഡിഎയുടെയും ഇഐസിയുടെയും നിരന്തരമായ ശ്രമങ്ങള്‍ക്കു വലിയ പങ്കുണ്ടെന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള ഐലന്‍ഡ് എക്സ്പോര്‍ട്സിലെ സന്തോഷ് പ്രഭു പ്രതികരിച്ചിട്ടുള്ളത്. 102 കൊഞ്ച് സംസ്കരണ പ്ലാന്റുകള്ക്കുകൂടി ഇയു അംഗീകാരം നേടിയെടുക്കാന്‍ നടത്തിയ ശ്രമങ്ങൾക്ക് എംപിഇഡിഎക്ക് നന്ദി അറിയിച്ചുകൊണ്ട് മയങ്ക് അക്വാകള്‍ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി ഡോ. മനോജ് ശര്‍മ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കോല്‍ക്കത്തയിലെ ബസു ഇന്റര്‍നാഷണലിലെ വിജയ് ഗോപാല്‍, തൂത്തുക്കുടിയിലെ ദേവ സീഫുഡ്സിലെ ജ്ഞാനരാജ, ഫ്രണ്ടൈന് എക്സ്പോര്‍ട്സിലെ നിയാസ് കോയ, ഗുജറാത്തിലെ വേരാവലിലുള്ള നിഷിന്ഡോ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ദുര്‍ഗേഷ് ഖൊരാവ തൂത്തുക്കുടിയിലെ എസ്.വി. സീഫുഡ്സിലെ കേശവന്, ഭുവനേശ്വറിലെ ആശാദീപ് അക്വാകള്‍ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിലെ പവന് തിവാരി എന്നിവരും തങ്ങളുടെ കമ്പനികള്‍ക്ക് ഇയു ലിസ്റ്റിംഗില്‍ ഇടം നേടാന്‍ സഹായിച്ചതിന് എംപിഇഡിഎയുടെയും ഇഐസിയുടെയും ശ്രമങ്ങളെ പ്രശംസിച്ചിട്ടുണ്ട്.
പോയ വർഷം 62,408.45 കോടി രൂപയുടെ (7.45 ബില്യണ്‍ യുഎസ് ഡോളര്‍) മൂല്യമുള്ള 16,98,170 മെട്രിക് ടണ്‍ സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. യുഎസ്എയും ചൈനയുമാണ് ഇന്ത്യയില്‍നിന്നുള്ള സമുദ്രോത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാര്‍. ഈ കാലയളവില്‍ അളവിലും മൂല്യത്തിലും മുന്നിട്ടു നിന്നത് ശീതീകരിച്ച ചെമ്മീനായിരുന്നു.
ഹൈപ്പർ സ്പോർട്ട് സ്കൂട്ടർ
ഓട്ടോസ്പോട്ട് / അരുൺ ടോം
ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഹൈപ്പർ സ്പോർട്ട് സ്കൂട്ടർ എന്ന വിശേഷണത്തോടെ ടിവിഎസ് എൻടോർക്ക് 150 വിപണിയിലെത്തി. ന്യൂ ജെൻ റൈഡർമാരെ ലക്ഷ്യമിട്ടാണ് എൻടോർക്ക് നിരയിലെ ഏറ്റവും പുതിയ മോഡൽ എൻടോർക്ക് 150 എത്തിച്ചിരിക്കുന്നത്.
സ്റ്റെൽത്ത് വിമാനങ്ങളുടെ രൂപകൽപ്പനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന വാഹനം രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുക. എൻടോർക്ക് 150 സ്റ്റാൻഡേർഡ് വേരിയന്റിന് 1.19 ലക്ഷം രൂപയും എൻടോർക്ക് 150 ടിഎഫ്ടി വേരിയന്റിന് വില 1.29 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.
ടിവിഎസ് എൻടോർക്ക് 125നെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡൽ അവതരിപ്പിച്ചെതെങ്കിലും പുതുമയിലും സ്റ്റൈലിംഗിലും ഫീച്ചറുകളുടെ കാര്യത്തിലും എൻടോർക്ക് 150 ശ്രദ്ധേയമാണ്. സുരക്ഷയ്ക്കായി എബിഎസ്, ക്രാഷ് ആൻഡ് തെഫ്റ്റ് അലർട്ടുകൾ, ഹസാർഡ് ലാന്പുകൾ, എമർജൻസി ബ്രേക്ക് മുന്നറിയിപ്പ്, ഫോളോ മീ ഹെഡ്ലാന്പുകൾ തുടങ്ങിയവ വാഹനത്തിലുണ്ട്. സെഗ്മെന്റിൽ ആദ്യമായി അഡ്ജസ്റ്റബിൾ ബ്രേക്ക് ലിവറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മൾട്ടി പോയിന്റർ പ്രോജക്ടർ ഹെഡ്ലാന്പുകൾ, സ്പോർട്ടി ടെയിൽ ലാന്പുകൾ, എയറോഡൈനാമിക് വിംഗ് ലൈറ്റുകൾ എന്നിവ പുതിയ എൻടോർക്കിനെ ആകർഷകമാക്കുന്നുണ്ട്. ഹൈ റെസലൂഷൻ ടിഎഫ്ടി ക്ലസ്റ്ററും ടിവിഎസ് സ്മാർട്ട് കണക്ടും ഉൾക്കൊള്ളുന്ന ഇതിൽ അലക്സ സ്മാർട്ട് വാച്ച് ഇന്റഗ്രേഷൻ, ടേണ്‍ ബൈ ടേണ്‍ നാവിഗേഷൻ, വെഹിക്കിൾ ട്രാക്കിംഗ്, കോൾ/മെസേജ്/സോഷ്യൽ മീഡിയ അലർട്ടുകൾ എന്നിവയുൾപ്പെടെ അന്‍പതിലധികം കണക്ടഡ് ഫീച്ചറുകളുമുണ്ട്.
13.2 പിഎസ് പവറും 14.2 എൻഎം ടോർക്കും നൽകുന്ന 149.7 സിസി, എയർ കൂൾഡ്, 3 വാൽവ്, സിംഗിൾ സിലിണ്ടർ എൻജിനാണ് എൻടോർക്ക് 150ന് കരുത്തേകുന്നത്. സ്ട്രീറ്റ്, റേസ് എന്നീ രണ്ട് റൈഡ് മോഡുകൾ എൻടോർക്ക് 150ൽ ലഭ്യമാണ്. 6.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽനിന്ന് 60 കിലോമീറ്റർ വേഗം കൈവരിക്കാനും പരമാവധി 104 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനും ഇതിനാകുമെന്ന് കന്പനി അവകാശപ്പെടുന്നു.
22 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജും മുന്നിലും പിന്നിലുമായി 12 ഇഞ്ച് അലോയ് വീലുകളും വാഹനത്തിന് നൽകിയിട്ടുണ്ട്. ബ്രേക്കിംഗ് സംവിധാനത്തിൽ മുൻവശത്ത് ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും സ്റ്റാൻഡേർഡായി സിംഗിൾ ചാനൽ എബിഎസും കന്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റെൽത്ത് സിൽവർ, റേസിംഗ് റെഡ്, ടർബോ ബ്ലൂ, നൈട്രോ ഗ്രീൻ എന്നീ നിറങ്ങളിൽ എൻടോർക് 150 ലഭ്യമാകും.
ഉപയോഗശൂന്യമായ വാഹനങ്ങൾ പൊളിച്ചാൽ; 70 ലക്ഷം തൊഴിലവസരം
ന്യൂഡൽഹി: രാജ്യത്തെ ഉപയോഗ ശൂന്യവും മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങൾ പൊളിച്ചാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ചരക്കുസേവന നികുതി ഇനത്തിൽ 40,000 കോടി രൂപ വരെ വരുമാനം ലഭിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.
ഇതിലൂടെ 70 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഇത്തരത്തിൽ 97 ലക്ഷം വാഹനങ്ങൾ രാജ്യത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം മൂന്ന് ലക്ഷം വാഹനങ്ങളാണ് പൊളിച്ചത്. ഇതിൽ 1.41 ലക്ഷവും സർക്കാർ വാഹനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യവുമായ വാഹനങ്ങൾ പ്രകൃതിസൗഹൃദമായ രീതിയിൽ ഒഴിവാക്കുന്നതിനാണ് വോളന്ററി വെഹിക്കിൾ ഫ്ളീറ്റ് മോഡണൈസേഷൻ പ്രോഗ്രാം (വിവിഎംപി) കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്.
മോട്ടോർ വാഹന നിയമപ്രകാരം വാണിജ്യ വാഹനങ്ങൾക്ക് ആദ്യ എട്ട് വർഷം വരെ ഓരോ രണ്ട് വർഷത്തിലും പിന്നീട് വാർഷികാടിസ്ഥാനത്തിലും ഫിറ്റ്നസ് ടെസ്റ്റ് നടത്തണം. സ്വകാര്യ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കേണ്ട 15 വർഷമാണ് കാലാവധി. അതു കഴിഞ്ഞാൽ ഓരോ അഞ്ച് വർഷത്തിനിടയിലും ഫിറ്റ്നസ് ടെസ്റ്റ് നടത്തണം. സർക്കാർ ആവശ്യങ്ങൾക്കുള്ള ഒൗദ്യോഗിക വാഹനങ്ങൾക്ക് സാധാരണ 15 വർഷമാണ് കാലാവധി. ഇത് കഴിഞ്ഞാൽ പൊളിക്കുകയാണു പതിവ്.
അഞ്ച് ശതമാനം ഡിസ്കൗണ്ട്
പുതിയ വാഹനം വാങ്ങുന്പോൾ സ്ക്രാപ്പേജ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന ഉപഭോക്താക്കൾക്ക് കുറഞ്ഞത് അഞ്ച് ശതമാനം കിഴിവെങ്കിലും പരിഗണിക്കണമെന്ന് മന്ത്രി വാഹന കന്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ജീവകാരുണ്യപ്രവർത്തനമല്ല, ഇങ്ങനെ ചെയ്താൽ ആവശ്യകത വർധിക്കും. ജിഎസ്ടി പരിഷ്കാരം വാഹന വിപണിക്ക് ഏറെ ഗുണം ചെയ്യും. വാഹനങ്ങൾ പൊളിക്കുന്നതിലൂടെ വാഹനഘടക ഉത്പന്നങ്ങളുടെ ചെലവ് 25 ശതമാനം കുറയുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ വാഹനവിപണി ലോകത്തിലെ ഏറ്റവും വലുതാക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. നിലവിൽ 22 ലക്ഷം കോടി രൂപ മൂല്യമുള്ള ഇന്ത്യൻ വാഹന വിപണി ലോകത്തിലെ മൂന്നാമത്തെതാണ്. 78 ലക്ഷം കോടി രൂപ മൂല്യമുള്ള യുഎസ് വാഹന വിപണി ഒന്നാമതും 47 ലക്ഷം കോടി രൂപ മൂല്യമുള്ള ചൈനീസ് വാഹന വിപണി രണ്ടാമതുമാണ്.
ഇ27 പെട്രോൾ വരും
ഫോസിൽ ഇന്ധനങ്ങൾ ഇറക്കുമതിക്കായി രാജ്യം ഓരോ വർഷവും 22 ലക്ഷം കോടി രൂപ ചെലവാക്കുന്നു. ഈ ഇന്ധനങ്ങളാൽ നമ്മൾ മലിനീകരണപ്രശ്നം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൃഷിയെ ഉൗർജത്തിലേക്ക് വൈവിധ്യവത്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗഡ്കരി ഉൗന്നിപ്പറഞ്ഞു. കരിന്പ്, അരി, മറ്റ് കാർഷികോത്പന്നങ്ങൾ എന്നിവയിൽനിന്ന് വേർതിരിച്ചെടുക്കുന്ന എഥനോൾ ഉപയോഗിക്കുന്നതിലൂടെ വിദേശ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ.
27 ശതമാനം എഥനോൾ ചേർത്ത ഇ27 പെട്രോൾ രാജ്യത്ത് നടപ്പിലാക്കുമെന്നും ഗഡ്കരി പറഞ്ഞു. ബ്രസീൽ പോലുള്ള രാജ്യങ്ങൾ കഴിഞ്ഞ 49 വർഷമായി 27 ശതമാനം എഥനോൾ ചേർത്ത പെട്രോളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാൻ സർക്കാർ ഒരുക്കമല്ല. ആവശ്യമായ പരീക്ഷണങ്ങൾക്കുശേഷം ഓട്ടോമൊബൈൽ റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ പെട്രോളിയം മന്താലയത്തിന് ഇതുസംബന്ധിച്ച ശിപാർശ നൽകും. മന്ത്രാലയത്തിന്റെ ശിപാർശ ലഭിച്ചാൽ കേന്ദ്രമന്ത്രിസഭ ഇ27 സംബന്ധിച്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2023ൽ 20 ശതമാനം എഥനോൾ കലർത്തന്ന പെട്രോൾ പുറത്തിറക്കിയിരുന്നു. രാജ്യത്ത് ഇ20 പെട്രോൾ മാത്രം വിൽക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. എൻജിനുകൾക്ക് ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് നാശപ്രതിരോധം സാധ്യമാക്കി നിലവിൽ വാഹന എൻജിനുകൾക്ക് ഇ20ൽ പ്രവർത്തിക്കാൻ കഴിയും.
സ്വര്‍ണം മികച്ച സമ്പാദ്യം ; മലയാളിയുടെ കൈവശം 2,000ത്തിലധികം ടണ്‍
സീമ മോഹന്‍ലാല്‍
കൊച്ചി: എക്കാലത്തെയും മികച്ച സമ്പാദ്യം എന്നനിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്ന മലയാളികളുടെ എണ്ണത്തില്‍ വര്‍ധന. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരുതല്‍ ശേഖരത്തേക്കാള്‍ രണ്ടിരട്ടിയിലധികം സ്വര്‍ണമാണു കേരളത്തിലെ ജനങ്ങളുടെ കൈവശമുള്ളത്. 2,000ത്തിലധികം ടണ്‍ സ്വര്‍ണം മലയാളികളുടെ കൈവശമുണ്ടെന്നാണു കണക്കുകള്‍.
വര്‍ഷംതോറും സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിക്കുന്നതിനാല്‍ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാലും മികച്ച സമ്പാദ്യമായി കണ്ടു സ്വർണം വാങ്ങി സൂക്ഷിക്കുന്ന പ്രവണതയാണിപ്പോൾ. സങ്കീര്‍ണമായ ഡിസൈനുകള്‍, കരകൗശല വൈദഗ്ധ്യം എന്നിവയുള്ള സ്വര്‍ണാഭരണങ്ങള്‍ കാലക്രമേണ മൂല്യം വര്‍ധിപ്പിക്കുകയും മൂല്യവത്തായ നിക്ഷേപമാക്കി മാറ്റുകയും ചെയ്യും.
സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി നിശ്ചയിക്കുന്നത് കരവിരുതിന്റെയും ഫാഷനുകളുടെയും അടിസ്ഥാനത്തിലാണ്. വലിയ ഫാഷനുകളിലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടുതലായിരിക്കും. എത്ര കാലപ്പഴക്കമുണ്ടായാലും മാറ്റമനുസരിച്ചുള്ള വിപണിവിലയ്ക്കനുസൃതമായി വില ലഭിക്കുകയും ചെയ്യും.
തിരികെ വില്ക്കുമ്പോള് പണിക്കൂലി മാത്രമാണു നഷ്ടപ്പെടുക. സംസ്ഥാനത്തു സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നത് ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ്. തിരികെ നല്കുമ്പോള് പരമാവധി രണ്ടു ശതമാനം മാത്രമേ അതില്‍ കുറവ് വരുന്നുള്ളൂ. മറ്റൊരു വസ്തുവിനും ലഭിക്കാത്ത രീതിയിലുള്ള ബൈ ബാക്കാണ് സ്വര്‍ണത്തിനു ലഭിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കേരളം ഈടാക്കുന്നതിനേക്കാള്‍ വലിയ പണിക്കൂലിയാണ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഈടാക്കുന്നത്.
രാജ്യാന്തര സ്വര്‍ണാഭരണ ബ്രാന്‍ഡുകള്‍ കേരളത്തില്‍ വില്ക്കുന്നതിനേക്കാള് കുറഞ്ഞ കാരറ്റുകളിലുള്ള ആഭരണങ്ങള്ക്കുപോലും വലിയ കൂലിയിലും പീസ് റേറ്റിലുമാണ് വില്പന നടത്തുന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25,000ത്തിലധികം രൂപയുടെ വര്‍ധനയാണ് ഒരു പവനില്‍ ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ നികുതി വരുമാനം ലഭിക്കുന്നത് സ്വര്‍ണവ്യാപാര മേഖലയില്‍നിന്നാണ്. രാജ്യത്തിന്റെ ജിഡിപിയില്‍ 67 ശതമാനത്തിലധികം സ്വര്‍ണവ്യാപാര മേഖലയില്‍നിന്നാണ്.
ആദായനികുതി റിട്ടേണ്‍ ഫയലിംഗിന് രണ്ടു ദിവസം മാത്രം
ന്യൂഡൽഹി: 2024-25 സാന്പത്തികവർഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 15.
നേരത്തേ ജൂലൈ 31 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചത്. പുതുക്കിയ സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി സമയപരിധി നീട്ടണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ആദായനികുതി പോർട്ടലിലെ തകരാറുകൾ, ഐടിആർ പ്രോസസിംഗിലെ കാലതാമസം, റീഫണ്ട് സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി നിരവധി നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടന്റുമാരുമാണ് സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെടുന്നത്.
അവസാന അപ്ഡേറ്റ് പ്രകാരം 5.47 കോടിയിലധികം ഐടിആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. എന്നാലിത് കഴിഞ്ഞ വർഷം 2024 ജൂലൈ 31 വരെ 7.28 കോടി ഐടിആറുകളെക്കാൾ കുറവാണ്. അവസാന തീയതി വീണ്ടും നീട്ടുന്നതിനെക്കുറിച്ച് ആദായനികുതി വകുപ്പ് ഒൗദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.
നിശ്ചിത സമയത്തിനകം ഐടിആർ ഫയൽ ചെയ്തില്ലായെങ്കിൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 234എഫ് പ്രകാരമുള്ള പിഴകൾക്ക് കാരണമാകും.
കൊച്ചി: സംസ്ഥാനത്ത് റിക്കാര്‍ഡ് കുതിപ്പിലെത്തിയ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്നലെ ഗ്രാമിന് പത്തുരൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 10,190 രൂപയും പവന് 81,520 രൂപയുമായി.
കെസിബിഎംഎ ടെക്നിക്കൽ സെമിനാർ നാളെ
കൊച്ചി: കേരളത്തിലെ കോറഗേറ്റഡ് ബോക്സ് നിർമാതാക്കൾക്കായി കേരള കോറഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (കെസിബിഎംഎ) ഒരുക്കുന്ന ടെക്നിക്കൽ സെമിനാർ നാളെ എറണാകുളം നോർത്ത് കോറൽ ഐൽ ഹോട്ടലിൽ നടക്കും.
വ്യവസായ സംരംഭകർക്കും സൂപ്പർവൈസർമാർക്കും തൊഴിലാളികൾക്കും പ്രയോജനകരമാകുന്ന സെമിനാറിൽ ബിഐഎസ് ആൻഡ് സ്കിൽ സബ് കമ്മിറ്റി ചെയർമാൻ കെ.പി. സിംഗ്, കെ.എസ്. ഹരിഹരൻ എന്നിവർ ക്ലാസുകൾ നയിക്കും.
99.60 ശതമാനം ക്ലെയിമുകൾ തീർപ്പാക്കി ഐസിഐസിഐ
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന ക്ലെയിം സെറ്റില്‍മെന്റ് നിരക്ക് (99.60 ശതമാനം) രേഖപ്പെടുത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഡെത്ത് ക്ലെയിമുകള്‍ കന്പനി തീര്‍പ്പാക്കി.
2026 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഈ പദ്ധതിയിലൂടെ 74.72 കോടി രൂപയുടെ ക്ലെയിമുകളാണ് കമ്പനി തീര്‍പ്പാക്കിയത്. ക്ലെയിം ഫോര്‍ ഷുവര്‍ എന്ന പദ്ധതിയുടെ ഭാഗമായി ആവശ്യമായ എല്ലാ രേഖകളും ലഭിച്ചശേഷം ഒരു ദിവസത്തിനുള്ളില്‍ അര്‍ഹതയുള്ള എല്ലാ ക്ലെയിമുകളും തീര്‍പ്പാക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 10,782 കോടി രൂപയുടെ ഓഹരികൾ
മുംബൈ: ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐകൾ) ഇന്ത്യൻ ഓഹരിവിപണിയിൽ നിന്നുള്ള പിന്മാറ്റം തുടരുന്നു.
സെപ്റ്റംബറിൽ ഇതുവരെ 10,782 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ സമ്മർദത്തിനിടെയിലും നിഫ്റ്റി എട്ടാം സെഷനിലും പരാജയപ്പെടാതെനിന്നു.
129.6 കോടിയുടെ ഓഹരികൾ വാങ്ങി വെള്ളിയാഴ്ച എഫ്ഐഐകൾ വാങ്ങലുകാരായി. ഇതേ ദിവസം ഡൊമസ്റ്റിസ്റ്റ് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (ഡിഐഐകൾ) 1556 കോടിയുടെ ഓഹരികൾ വാങ്ങി.
പണപ്പെരുപ്പം ഉയർന്നു
ന്യൂഡൽഹി: ഇന്ത്യയിൽ ഉപഭോക്തൃ വിലസൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം (റീട്ടെയ്ൽ ഇൻഫ്ലേഷൻ) ഓഗസ്റ്റിൽ ഉയർന്നു.
ജൂലൈയിലെ എട്ടു വർഷത്തെ താഴ്ചയായ 1.61 ശതമാനത്തിൽനിന്നു 46 ബേസിസ് പോയിന്റ് ഉയർന്ന് 2.07 ശതമാനമാണ് ഓഗസ്റ്റിലേത്. എങ്കിലും റിസർവ് ബാങ്കിന്റെ കണക്കായ നാലു ശതമാനത്തിൽ താഴെയാണ് പണപ്പെരുപ്പം. പച്ചക്കറികൾ, മാംസം, മത്സ്യ, എണ്ണകൾ, മുട്ട, പേഴ്സൺ കെയർ ഉത്പന്നങ്ങൾ എന്നിവയിലുണ്ടായ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിനു കാരണമായത്.
ഭക്ഷ്യ പണപ്പെരുപ്പം കുറച്ച് പുരോഗതി കാണിച്ചെങ്കിലും നെഗറ്റീവ് സോണ്‍ വിട്ടില്ല. ഭക്ഷ്യപണപ്പെരുപ്പം നെഗറ്റീവ് ആകുന്നത് തുടർച്ചയായ മൂന്നാം മാസമാണ്. ജൂലൈയിലെ -1.76 ശതമാനത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ -0.69 ശതമാനത്തിലെത്തി. കഴിഞ്ഞ മാസം ഭക്ഷ്യവിഭാഗത്തിലെ വിലക്കയറ്റപ്രവണതകൾ സമ്മിശ്രമായിരുന്നു.
ധാന്യങ്ങളുടെ വിലക്കയറ്റം 2.7 ശതമാനമായി കുറഞ്ഞു. പാൽ, പാലുത്പന്നങ്ങൾ ജൂലൈയിലെ 2.74 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ 2.63 ആയി നേരിയ കുറവുണ്ടായി. പഴങ്ങളുടെ വിലക്കയറ്റം 14.42 ശതമാനത്തിൽനിന്ന് 11.65 ശതമാനമായി കുറഞ്ഞു.
പച്ചക്കറികളുടെ വിലക്കയറ്റം -20.69 ശതമാനത്തിൽനിന്ന് -15.92 ശതമാനത്തിലേക്കു താഴ്ന്നു. എന്നാൽ ഇതേ സമയത്ത് പ്രോട്ടീൻ സംപുഷ്ടമായ ആഹാര സാധനങ്ങളുടെ വിലയിൽ ഗണ്യമായി വർധനവുണ്ടായി.
ഗ്രാമീണ, നഗര മേഖലകളിൽ മൊത്ത പണപ്പെരുപ്പവും ഭക്ഷ്യ പണപ്പെരുപ്പവും ഉയർന്നു. ഗ്രാമപ്രദേശങ്ങളിൽ പണപ്പെരുപ്പം ജൂലൈയിലെ 1.18 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ 1.69 ശതമാനത്തിലെത്തി. ഭക്ഷ്യ പണപ്പെരുപ്പം -1.74 ശതമാനത്തിൽനിന്ന് -0.70 ശതമാനത്തിലേക്ക് ഉയർന്നു.
നഗരങ്ങളിലെ പണപ്പെരുപ്പം കുത്തനെയാണ് ഉയർന്നത്. ജൂലൈയിൽ രേഖപ്പെടുത്തിയ 2.10 ശതമാനത്തിൽനിന്ന് 2.47 ശതമാനത്തിലേക്കെത്തി.ഇതോടൊപ്പം ഭക്ഷ്യപണപ്പെരുപ്പം -1.90 ശതമാനത്തിൽനിന്ന് -0.58 ശതമാനമായി വർധിച്ചു.
അടുത്ത പ്രധാന മേഖലകളിൽ വിദ്യാഭ്യാസ പണപ്പെരുപ്പം 3.60 ശതമാനമായി ചുരുങ്ങി. ജൂലൈയിൽ 4.11 ശതമാനമാണ് രേഖപ്പെടുത്തിയത്. ആരോഗ്യരംഗത്തെ പണപ്പെരുപ്പത്തിലും താഴ്ചയുണ്ടായി. ജൂലൈയിലെ 4.57 ശതമാനത്തേക്കാൾ താഴ്ന്ന് ഓഗസ്റ്റിൽ 4.40 ശതമാനത്തിലെത്തി.
ഉയർന്ന പണപ്പെരുപ്പം: കേരളം മുന്നിൽ
രാജ്യത്ത് വിലക്കയറ്റത്തോത് ഏറ്റവും ഉയർന്ന സംസ്ഥാനമെന്ന സ്ഥാനം കേരളം തുടർച്ചയായ എട്ടാം മാസവും നിലനിർത്തി. ഉയർന്ന പണപ്പെരുപ്പ നിരക്കിൽ കേരളം മുന്നിൽ തുടരുന്നു. ഓഗസ്റ്റിൽ 8.89 ശതമാനമാണ് രേഖപ്പെടുത്തിയതെങ്കിൽ ഓഗസ്റ്റിൽ 9.04 ശതമാനത്തിലേക്കുയർന്നു.
വിലക്കയറ്റത്തോതിൽ രണ്ടാം സ്ഥാനത്തുള്ള കർണാടയുടെ പണപ്പെരുപ്പം 3.81 ശതമാനമാണ്. ജമ്മു കാഷ്മീർ 3.75%, പഞ്ചാബ് 3.51%, തമിഴ്നാട് 2.93% എന്നിങ്ങനെയാണ് ആദ്യ അഞ്ചിലുള്ള സംസ്ഥാനങ്ങൾ.
ഒഡീഷ -0.55, ആസാം -0.66 എന്നിവയാണ് പണപ്പെരുപ്പം കുറഞ്ഞ സംസ്ഥാനങ്ങൾ.
സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു ; പവന് 81,600 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും മുന്നേറ്റം. ഇന്നലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ച് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡ ്മുന്നേറ്റം തുടരുകയാണ്.
ഇതോടെ ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8,375 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് 6,520 രൂപയും ഒമ്പതു കാരറ്റ് സ്വര്‍ണത്തിന് 4,205 രൂപയുമാണ് വിപണി വില.
കഴിഞ്ഞദിവസം സ്വര്‍ണവില 3,620 ഡോളര്‍ വരെ താഴ്ന്നതിനുശേഷമാണ് 3,653 ഡോളറിലേക്കെത്തിയത്. യുഎസ് പണപ്പെരുപ്പം, അമേരിക്കന്‍ പലിശനിരക്കുകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, രാജ്യാന്തര നയങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍ ഇവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളാണ്.
ഹൈക്കോണിന്റെ പുതിയ കോർപറേറ്റ് ഓഫീസും ബാറ്ററി ഫാക്ടറിയും കൊച്ചിയിൽ
കൊച്ചി: പവർ ഇലക്ട്രോണിക്സ് രംഗത്തെ പ്രമുഖരായ ഹൈക്കോൺ ഇന്ത്യ ലിമിറ്റഡിന്റെ കൊച്ചിയിലെ പുതിയ കോർപറേറ്റ് ഓഫീസും അത്യാധുനിക ഇലക്ട്രിക് വെഹിക്കിൾ (ഇവി) ലിഥിയം ബാറ്ററി ഫാക്ടറിയും നാളെ ഉച്ചകഴിഞ്ഞു രണ്ടരയ്ക്ക് ഉദ്ഘാടനംചെയ്യും.
കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ മന്ത്രി പി. രാജീവ് പുതിയ ഫാക്ടറിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
കിൻഫ്ര ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററിലെ അഞ്ച് ഏക്കർ സ്ഥലത്താണ് ഹൈക്കോണിന്റെ ആധുനിക നിർമാണ യൂണിറ്റ് യാഥാർഥ്യമാവുന്നത്.
ആദ്യഘട്ടത്തിൽ 52,000 ചതുരശ്ര അടി വിസ്തീർണത്തിൽ കോർപറേറ്റ് ഓഫീസും ബാറ്ററികൾ നിർമിക്കുന്നതിനുള്ള യൂണിറ്റും ഉൾപ്പെടുന്നു. ഫാക്ടറി പൂർണമായും സൗരോർജത്തിലാണ് പ്രവർത്തിക്കുക.
ഉദ്ഘാടനച്ചടങ്ങിൽ കെ.ജെ. മാക്സി എംഎൽഎ അധ്യക്ഷനായിരിക്കും. ഹൈക്കോൺ ഇന്ത്യ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ക്രിസ്റ്റോ ജോർജ്, എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് ക്രിസ്റ്റോ, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ രാധാമണി പിള്ള, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, വികെസി ഗ്രൂപ്പ് ഡയറക്ടർ വി.കെ.സി. റസാഖ്, തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ എം. ഒ. വർഗീസ്, ഹൈക്കോൺ ഇന്ത്യ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആർ. ഹരികുമാർ തുടങ്ങിയവർ പ്രസംഗിക്കും.
ഇൻഫോസിസ് ഓഹരികൾ മടക്കിവാങ്ങുന്നു
ബംഗളൂരു: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കന്പനികളിലൊന്നായ ഇൻഫോസിസ് ‘ഓഹരി ബൈബാക്ക്’ നടപടിയിലേക്ക് കടക്കുന്നു. 18,000 കോടി രൂപയുടെ ഓഹരികളാണ് തിരിച്ചുവാങ്ങുന്നത്.
നിലവിലെ വിലയേക്കാൾ 19% അധികമായി (പ്രീമിയം) ഒന്നിന് 1,800 രൂപയ്ക്കായിരിക്കും ബൈബാക്ക്. ഇങ്ങനെ 10 കോടി ഓഹരികൾ ആകെ 18,000 കോടി രൂപയ്ക്കാണ് തിരികെ വാങ്ങുന്നത്; ഇൻഫോസിസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബൈബാക്ക്. ഓഹരി ബൈബാക്കിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും. അതിനുമുൻപ് ഓഹരികൾ സ്വന്തമാക്കാനുള്ള തിരക്കിലാണ് നിക്ഷേപകർ. നിലവിൽ 26 ലക്ഷം ഓഹരി ഉടമകളാണ് ഇൻഫോസിസിനുള്ളത്.
നിലവിൽ പൊതുവിപണിയിലുള്ള കന്പനിയുടെ ഓഹരികളിൽ 2.41 ശതമാനമാണ് മടക്കിവാങ്ങുന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇൻഫോസിസ് വ്യക്തമാക്കി. ഓഹരി തിരികെ വാങ്ങാനുള്ള നീക്കത്തിന് യുഎസ് ഓഹരി വിപണികളുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ (എസ്ഇസി) അനുമതി ലഭിച്ചെന്നും കന്പനി അറിയിച്ചു.
ഓഹരി തിരികെ വാങ്ങുന്നത് അഞ്ചാം തവണ
ഇൻഫോസിസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബൈബാക്കാണ് നടക്കുന്നത്. ഇതിനുമുന്‍പ് നാലു തവണ ഇൻഫോസിസ് ഓഹരി ബൈബാക്ക് നടത്തി. 2017ലാണ് ഓഹരി മടക്കിവാങ്ങൽ ആരംഭിച്ചത്. അന്ന് 13000 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 2019ൽ 8260 കോടി, 2021ൽ 9200 കോടി, 2022ൽ 9300 കോടി രൂപ എന്നിങ്ങനെയായിരുന്നു മടക്കി വാങ്ങലുകൾ.
ജപ്പാൻ മേള ഒക്ടോബർ 16 മുതൽ
കൊച്ചി: ജപ്പാനും കേരളവും തമ്മിലുള്ള സാമ്പത്തിക, സാംസ്കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കോമേഴ്സ് (ഇൻജാക്) സംഘടിപ്പിക്കുന്ന ജപ്പാൻ മേളയുടെ മൂന്നാം പതിപ്പ് കൊച്ചിയിൽ നടക്കും. ഒക്ടോബർ 16 മുതൽ 18 വരെ റമദ റിസോർട്ടിലാണു പരിപാടി.
ജപ്പാനിലെയും കേരളത്തിലെയും വ്യവസായ സംരംഭകർ, സ്ഥാപനങ്ങൾ, സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ മേളയിൽ പങ്കെടുക്കുമെന്ന് ഇൻജാക് പ്രസിഡന്റും സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ.വിജു ജേക്കബ്, മേള ജനറൽ കൺവീനർ ഡോ. കെ. ഇളങ്കോവൻ എന്നിവർ അറിയിച്ചു.
മേളയുടെ ഭാഗമായി വിദഗ്ധർ നയിക്കുന്ന സെമിനാറുകളും പാനൽ ചർച്ചകളും നടക്കും.
കയറ്റുമതി നിലവാരം ഉയര്‍ത്താന്‍ കൊച്ചിയില്‍ മൈക്രോബയോളജി ലബോറട്ടറി
കൊച്ചി: കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയത്തിലുള്ള എക്സ്പോര്‍ട്ട് ഇന്സ്പെക്ഷന് കൗണ്‍സിലിന്റെ (ഇഐസി) നിയന്ത്രണത്തിലുള്ള കൊച്ചി എക്സ്പോര്‍ട്ട് ഇന്സ്പെക്ഷന് ഏജന്‍സിയില്‍ (ഇഐഎ) ആധുനിക മൈക്രോബയോളജി ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയും ഇഐസി ഡയറക്ടറുമായ നിതിന്‍ കുമാര്‍ യാദവ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും കയറ്റുമതിയുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിലും ഈ സൗകര്യം പ്രധാന പങ്ക് വഹിക്കും. കയറ്റുമതി, ഇറക്കുമതി, ആഭ്യന്തര വിപണി എന്നിവയുമായി ബന്ധപ്പെട്ട് ഭക്ഷ്യവസ്തുക്കളുടെ വിശദമായ മൈക്രോബയോളജി വിശകലനം നടത്താന്‍ നൂതന സാങ്കേതിക സംവിധാനങ്ങളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.
ഈ മേഖലയില്‍ സാങ്കേതികവൈദഗ്ധ്യം നേടിയവരെ വളര്‍ത്തിയെടുക്കുന്നതിന് സാങ്കേതിക പരിശീലനകേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്.
ലബോറട്ടറി ഇതിനകം ദേശീയ അംഗീകാരം നേടിക്കഴിഞ്ഞതായി ഇഐസി അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജെ.എസ്. റെഡ്ഢി പറഞ്ഞു. പരിസ്ഥിതിമന്ത്രാലയം ഇതിനെ ജനിതകമാറ്റം വരുത്തിയ സസ്യങ്ങളുടെയും സസ്യഉത്പന്നങ്ങളുടെയും(ജിഎംഒ) പരിശോധനയ്ക്കുള്ള ദേശീയ റഫറല്‍ ലബോറട്ടറിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലിയില്‍ ഭക്ഷ്യസംസ്കരണ കേന്ദ്രം: ശിലാസ്ഥാപനം നാളെ
കൊച്ചി: അങ്കമാലിയിലെ വ്യവസായ പാര്‍ക്കിൽ ആര്‍സിസി ന്യൂട്രാഫില്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആധുനിക ഭക്ഷ്യസംസ്കരണ, ലൈഫ് സയന്‍സസ് നിര്‍മാണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നാളെ നടക്കും. മന്ത്രി പി. രാജീവ് ശിലാസ്ഥാപനം നിര്‍വഹിക്കും.
ഭാരത് ബയോടെക് ചെയര്‍മാനും എംഡിയുമായ കൃഷ്ണ എല്ലയും സംസ്ഥാന സര്‍ക്കാരിന്റെയും ആര്‍സിസി ന്യൂട്രോഫിലിന്റെയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
ആധുനിക കോള്‍ഡ് സ്റ്റോറേജ്, വെയര്‍ ഹൗസിംഗ്, ഗവേഷണം, വികസനം, ലോജിസ്റ്റിക്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയടക്കമുള്ള ഭക്ഷ്യസംസ്കരണ, ലൈഫ് സയന്‍സ് സൗകര്യങ്ങള്‍ ഉൾപ്പെട്ടതാണു പദ്ധതി.
എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റിന് ഇളവ്
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബുക്ക് ഡയറക്ട് കാമ്പയിന്റെ ഭാഗമായി 20 ശതമാനം വരെ കിഴിവോടെ ടിക്കറ്റെടുക്കാം. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രമോ കോഡിലൂടെ കിഴിവ് ലഭിക്കുക.
ആപ്പിലൂടെ ബുക്ക് ചെയ്താല്‍ കണ്‍വീനിയന്‍സ് ഫീയും ഒഴിവാക്കാം. വിമാന കമ്പനിയുടെ വെബ്സൈറ്റില്‍ airindiaexpress.com നെറ്റ് ബാങ്കിംഗ് പേമെന്റ് നടത്തുന്നവര്‍ക്കും കണ്‍വീനിയന്‍സ് ചാര്‍ജില്ല. എയര്‍ ഇന്ത്യ എക്സ്പ്രസിന് വിമാന സര്‍വീസുകളുള്ള 41 ആഭ്യന്തര, 17 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കും ഈ സേവനം ലഭ്യമാണ്.
വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ആറുശതമാനം അധിക കിഴിവ് ലഭിക്കും. സായുധസേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് 50 ശതമാനം അധിക കിഴിവും ഉള്‍പ്പെടെ 70 ശതമാനം വരെ കിഴിവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇന്‍സ്റ്റാമാര്‍ട്ടില്‍ ക്വിക്ക് ഇന്ത്യ മൂവ്മെന്റ്
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാമാര്‍ട്ട്, തങ്ങളുടെ ആദ്യ വാര്‍ഷിക മെഗാ സെയില്‍ (ഇന്‍സ്റ്റാമാര്‍ട്ട് ക്വിക്ക് ഇന്ത്യ മൂവ്മെന്റ് 2025) തുടങ്ങി. ക്വിക്ക് ഡെലിവറിയോടെ ഉപഭോക്താക്കള്‍ക്കു നിരവധി ഓഫറുകള്‍ സെയിലിലുണ്ട്.
ഇലക്ട്രോണിക്സ്, കിച്ചന്, ഡൈനിംഗ്, ബ്യൂട്ടി, പേഴ്സണല്‍ കെയര്‍, ടോയ്സ് തുടങ്ങിയവയ്ക്ക് പത്തു മിനിറ്റിനുള്ളില്‍ ഡെലിവറി സൗകര്യമുണ്ട്. 28 വരെ ഇന്‍സ്റ്റാമാര്‍ട്ട്, സ്വിഗ്ഗി ആപ്പുകളില്‍ ഓഫറുകള്‍ ലഭിക്കും.
ലാറി എലിസൺ ലോക സന്പന്നൻ; പദവി ഏതാനും മണിക്കൂറുകൾ മാത്രം
ലോക അതിസന്പന്നരുടെ പട്ടികയിലെ ഒന്നാം സ്ഥാനത്തുനിന്ന് ഏതാനും മണിക്കൂർ നേരത്തേക്ക് താഴേക്കിറങ്ങേണ്ടിവന്ന ശതകോടീശ്വരൻ ഇലോണ്‍ മസ്ക് വീണ്ടും ആ സ്ഥാനത്ത് തിരിച്ചെത്തി.
ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന നേട്ടം 2024 മുതൽ മസ്കാണ് അലങ്കരിക്കുന്നത്. ഒറാക്കിളിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ലാറി എലിസണാണ് മസ്കിനെ പിന്തള്ളി ബുധനാഴ്ച വിപണി സമയത്ത് ഒന്നാം സ്ഥാനത്തെത്തിയത്.
ബ്ലൂംബെർഗ് ബില്യണേഴ്സ് സൂചിക അനുസരിച്ച് ലാറിയുടെ മൊത്തം ആസ്തി ബുധനാഴ്ച 393 ബില്യണ്‍ ഡോളറായി ഉയർന്നിരുന്നു. മസ്കിന്റെ ആസ്തി 385 ബില്യണ്‍ ഡോളറായിരുന്നു. എലിസണിന്റെ സന്പത്തിൽ 101 ബില്യണ്‍ ഡോളറിന്റെ വർധനയാണ് ഉണ്ടായത്.
ഒറാക്കിൾ കോർപറേഷന്റെ അന്പരപ്പിക്കുന്ന ത്രൈമാസ ഫലങ്ങളാണ് ലാറി എലിസണ്‍ തുണയായത്. ബ്ലൂംബെർഗ് സൂചിക ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ ഒറ്റ ദിവസ വർധനവാണ് എലിസണ്‍ നേടിയത്. ബ്ലൂംബെർഗ് ബില്യണേഴ്സ് സൂചിക അനുസരിച്ച് 81കാരനായ എലിസണ്‍ ആദ്യമായാണ് ഒന്നാം സ്ഥാനത്തെത്തിയത്.
ഇൻട്രാഡേ ട്രേഡിംഗിൽ ഒറാക്കിളിന്റെ ഓഹരികൾ 43 ശതമാനം വരെ കുതിച്ചുയർന്നു, ദിവസാവസാനത്തോടെ ഉയർച്ച 36 ശതമാനമായി. 1992ന് ശേഷമുള്ള ഒറാക്കിളിന്റെ ഏറ്റവും വലിയ ഏകദിന നേട്ടമാണിത്. ശക്തമായ ത്രൈമാസ ഫലങ്ങളും വരും വർഷങ്ങളിൽ നിക്ഷേപകർ ഒരു പ്രധാന വളർച്ചാ മേഖലയായി കാണുന്ന എഐ ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിലെ പോസിറ്റീവ് വീക്ഷണവുമാണ് ഈ കുത്തനെയുള്ള ഉയർച്ചയ്ക്ക് കാരണമായത്.
ഈ മികച്ച പ്രകടനം ഒറാക്കിളിന്റെ വിപണിമൂല്യം ഏകദേശം 244 ബില്യണ്‍ ഡോളർ ഉയർത്തി, മൊത്തം വിപണി മൂലധനം ഏകദേശം 922 ബില്യണ്‍ ഡോളറായി. ഇതോടെയാണ് ഒറാക്കിളിലെ ഏറ്റവും വലിയ ഓഹരി ഉടമയായ എലിസണിന്റെ വ്യക്തിഗത ആസ്തി മസ്കിനെ മറികടന്നത്.
എന്നാൽ ബുധനാഴ്ച വിപണി വ്യാപാരം അവസാനിച്ചപ്പോൾ, എലിസണിനെക്കാൾ 1 ബില്യണ്‍ ഡോളർ മുന്നിലായി 384.2 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി മസ്ക് വീണ്ടും ലീഡ് നേടി. ലാറി എലിസണിന്റെ ആസ്തി 383.2 ബില്യണ്‍ ഡോളറായി.
2021ലാണ് മസ്ക് ആദ്യമായി അതിസന്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ബുധനാഴ്ച ഏതാനും മണിക്കൂർ ഒന്നാം സ്ഥാനം നഷ്ടപ്പെടും മുന്‍പ് 2021ൽ എൽവിഎംഎച്ചിന്റെ ബെർണാഡ് അർനോൾട്ടും 2024ൽ ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസും മസ്കിനെ മറികടന്നിട്ടുണ്ട്.
2024ൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ടെസ്ല സിഇഒയും സ്പേസ് എക്സ് സ്ഥാപകനുമായ മസ്ക് ബുധനാഴ്ച വരെ 300 ദിവസത്തിലധികം ഒന്നാം നന്പറിൽ തുടർന്നു.
ടെസ്ലയ്ക്ക് ഇന്ത്യയിൽ സംഭവിക്കുന്നതെന്ത്?
മുംബൈ: വളരെ വർഷങ്ങളായി ഇന്ത്യൻ വാഹന വിപണി ജാപ്പനീസ്, കൊറിയൻ, ഇന്ത്യൻ നിർമാതാക്കളുടെ കൈപ്പിടിയിലാണ്. ആറ് മുൻനിര കാർനിർമാതാക്കൾക്കാണ് 90 ശതമാനം വിപണി വിഹിതവും. ഇവരാണ് ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യം പൂർത്തീകരിക്കുന്നത്.
ഇതിനിടെ വൈദ്യുത വാഹനങ്ങളുടെ വരവ് ഇന്ത്യൻ വാഹന വിപണിയിൽ തരംഗം സൃഷ്ടിക്കാൻ തുടങ്ങി. ഇതിൽ ഇന്ത്യൻ നിർമാതാക്കൾക്കൊപ്പം വിദേശ കന്പനികളും ഇന്ത്യൻ നിരത്ത് ഭരിക്കാൻ ഒരുങ്ങുകയാണ്.
ഇന്ത്യയുടെ വൈദ്യുത കാർ വിപണിയിൽ ഏവരും കാത്തിരുന്നത് അമേരിക്കൻ കന്പനി ടെസ്ലയുടെ വരവായിരുന്നു. ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് ഏറെ പ്രതീക്ഷയോടെയായിരുന്നു. എന്നാൽ, ഇന്ത്യൻ വിപണിയിൽ നിന്ന് വലിയ നേട്ടം ഇതുവരെ കൊയ്യാൻ ഇലോണ്‍ മസ്കിന്റെ കന്പനിക്ക് സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.
ജൂലൈ പകുതിയിൽ ബുക്കിംഗ് ആരംഭിച്ച ശേഷം വെറും 600 ഓർഡറുകൾ മാത്രമാണ് കന്പനിക്ക് നേടാനായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആഗോള തലത്തിൽ ഓരോ നാലു മണിക്കൂറിലും ടെസ്ല ഈ വർഷം ആദ്യ പകുതിയിൽ ഇതിലധികം കാറുകൾ ഡെലിവറി ചെയ്തിട്ടുണ്ട്.
ടെസ്ല ഈ വർഷം 350 മുതൽ 500 വരെ കാറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യ ബാച്ച് ഈ മാസം ആദ്യം ഷാങ്ഹായിൽനിന്നെത്തുമെന്നാണ് റിപ്പോർട്ടുകൾ.
തുടക്കത്തിൽ ഇതിന്റെ വില്പനകൾ മുംബൈ, ഡൽഹി, പൂന, ഗുരുഗ്രാം എന്നീ നഗരങ്ങളിലായി പരിമിതപ്പെടുത്തും. കാറുകൾക്ക് ലഭിച്ച മുഴുവൻ പേമെന്റുകളുടെയും അടിസ്ഥാനത്തിലാകും ഇറക്കുമതി ചെയ്യുക. ഈ വർഷം ഇന്ത്യയിൽ 2,500 കാറുകൾ വില്‍ക്കാനാണ് ടെസ്ല പദ്ധതിയിട്ടിരുന്നത്.
പ്രതീക്ഷിച്ചൊരു നേട്ടം കൊയ്യാൻ ടെസ്ലയ്ക്ക് സാധിക്കാത്തതിന് പിന്നിൽ പ്രധാന കാരണം വിലയാണ്. ഉയർന്ന ഇറക്കുമതി തീരുവ മൂലം എൻട്രി ലെവൽ മോഡൽ വൈക്ക് 60 ലക്ഷത്തിനു മുകളിലാണ് വില.
രാജ്യത്ത് വില്‍ക്കപ്പെടുന്ന കാറുകളുടെ ശരാശരി വില 22 ലക്ഷത്തിനടുത്താണ്. മൊത്തം കാർ വില്പനയിൽ അഞ്ചു ശതമാനം മാത്രമുള്ള ഇവി വിപണിയിൽ വൈ മോഡലുകൾ ബഹുഭൂരിപക്ഷം ഇന്ത്യൻ ഉപഭോക്താക്കളെയും പരിധിക്കു പുറത്താക്കുന്നു.
ഇന്ത്യയുടെ ഉയർന്ന വിലയുള്ള ഇലക്ട്രിക് വാഹന വിപണി കണക്കിലെടുക്കന്പോൾ ടെസ്ലയ്ക്കു ലഭിച്ച ഓർഡർ ഭേദപ്പെട്ടതാണ്. രാജ്യത്ത് 45-70 ലക്ഷത്തിനിടയ്ക്ക് വിലയുള്ള 2,800 കാറുകൾ മാത്രമാണ് ആദ്യ ആറുമാസത്തിനിടെ വിറ്റുപോയത്.
ഇന്ത്യൻ വിപണിയിലേക്കുള്ള വരവിൽ ടെസ് ല എന്ന ബ്രാൻഡും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സൗഹൃദവും മസ്ക് പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ ട്രംപുമായി തെറ്റിയതും ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം വഷളായതും മസ്കിന്റെ പ്രതീക്ഷകളെ താളംതെറ്റിച്ചു.
വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് നൂറു ശതമാനത്തിനു മുകളിലാണ് നികുതി. ഇതിനാൽ ഇന്ത്യയിൽ ടെസ്ല മോഡൽ വൈ കാറുകൾക്ക് ലോകത്ത് ഏറ്റവുമധികം വില കൊടുക്കേണ്ടി വരുന്നു. യുഎസിൽ 44,900 ഡോളറും ചൈനയിൽ 36,700 ഡോളറും ജർമനിയിൽ 45,970 ഡോളറുമാണ് വില വരുന്നത്.
ഇന്ത്യയിലെ ഉയർന്ന നികുതികളെത്തുടർന്ന് പൂർണമായും നിർമിച്ച കാറിന് 15 മുതൽ 30 ലക്ഷം രൂപ വരെ വിലയിൽ വ്യത്യാസമുണ്ടു. ടെസ്ല വൈ മോഡലിന്റെ വില ഇന്ത്യയിൽ 70 ലക്ഷം രൂപ വരെ എത്തിക്കുന്നു.
ഇന്ത്യയിൽ നിർമാണ യൂണിറ്റ് നിർമിക്കാൻ ടെസ്ലയ്ക്കു പദ്ധതിയുണ്ടെങ്കിലും നിലവിൽ ചൈനയിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
വാട്ടര്‍ എക്സ്പോ ഇന്നും നാളെയും
കൊച്ചി: ജലശുദ്ധീകരണ സംരംഭകരുടെ സംഘടനയായ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് ഓൺട്രപ്രണേഴ്സ് രജിസ്ട്രേഡ് സൊസൈറ്റി (വാട്ടര്‍ കേരള) സംഘടിപ്പിക്കുന്ന മൂന്നാമത് വാട്ടര്‍ എക്സ്പോ ഇന്നും നാളെയുമായി നെടുമ്പാശേരി ഇന്നാറ്റെ കണ്വന്ഷന് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹനാന് എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.
ഓണവിപണിയിൽ തിളങ്ങി കൈത്തറി; 130.39 കോടിയുടെ വിറ്റുവരവ്
കൊച്ചി: ഓണക്കാലത്ത് കൈത്തറി വസ്ത്രങ്ങളുടെ വില്പനയില് മിന്നും നേട്ടം. കൈത്തറി സഹകരണ, ഇതര മേഖലകളില്‍ ഓണം കാലയളവുവരെ ഏകദേശം 138.93 കോടി രൂപയുടെ തുണിത്തരങ്ങളാണ് ഉത്പാദിപ്പിച്ചത്. ഇതില്‍നിന്ന് 130.39 കോടിയുടെ വിറ്റുവരവ് ലഭിച്ചതായി ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍സ് ഡയറക്ടർ ഡോ. കെ.എസ്. കൃപകുമാര്‍ പറഞ്ഞു.
ഓഗസ്റ്റ് നാലു മുതൽ സെപ്റ്റംബർ നാലുവരെയുള്ള കണക്കാണിതെന്നും ഉത്രാടം, തിരുവോണം ദിവസങ്ങളിലെ വില്പനയുടെ കണക്കുകൾ ലഭ്യമാകുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണ ഓണം കളറാക്കാന്‍ വൈവിധ്യമാര്‍ന്ന കൈത്തറി വസ്ത്ര ശേഖരമായിരുന്നു വിപണിയില്‍ എത്തിയത്. കസവുമുണ്ടുകള്‍, സാരികള്‍, സെറ്റ് സാരികള്‍, പ്രിന്റഡ് സാരികള്‍, കാവി മുണ്ടുകള്‍ ഇവയെല്ലാം ഓണവിപണിയില്‍ കൈത്തറിയുടെ തിളക്കം കൂട്ടി.
തീര്‍ത്തും പ്രകൃതിദത്ത ചായങ്ങള്‍ ഉപയോഗിച്ചു നിര്‍മിച്ച പ്രിന്റഡ് സാരികളും ഇത്തവണ ഓണവിപണിയിലെ താരമായിരുന്നു. ബാലരാമപുരം, കൂത്താമ്പുള്ളി, ചേന്ദമംഗലം, കണ്ണൂര്‍ കൈത്തറി വസ്ത്ര ബ്രാന്‍ഡുകള്‍ക്കും നല്ല ഡിമാന്‍ഡായിരുന്നു.
15 ക്ലസ്റ്ററുകള്‍ രൂപീകരിച്ച് ഡിസൈനര്‍മാരുടെ സഹായത്തോടെ പ്രത്യേക കളര്‍ പാറ്റേണുകളിലുള്ള കൈത്തറി വസ്ത്രങ്ങളാണ് ഇത്തവണ വിപണിയിലെത്തിയത്. നൂലിന്റെ കനമനുസരിച്ചാണ് കൈത്തറി വസ്ത്രങ്ങളുടെ വില നിശ്ചയിക്കുന്നത്.
കുതിച്ച് സ്വർണം ; പവന് 81,040 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ് വര്‍ധന. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇതോടെ ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയുമായി.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3640 ഡോളറാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 8,315 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6,475 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,170 രൂപയുമാണ് വിപണിവില.
സ്വര്‍ണവിലയിലെ റിക്കാര്‍ഡ് വര്‍ധനവ് കേരള വിപണിയെയാണു കാര്യമായി ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിവാഹസീസണ് ആരംഭിച്ചതോടെ സ്വര്‍ണവിലയിലെ കുതിച്ചുകയറ്റം വിവാഹപാര്‍ട്ടികളെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. അതേസമയം, നിക്ഷേപം എന്നനിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് സ്വര്‍ണവില വര്‍ധന സന്തോഷം പകരുന്നു.