ഇമിഗ്രേഷൻ നടപടികൾ 20 സെക്കൻഡിൽ; കൊച്ചി വിമാനത്താവളത്തിൽ അതിനൂതന പരിശോധനാ സംവിധാനം
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഉദ്യോഗസ്ഥ ഇടപെടലുകളില്ലാതെ 20 സെക്കൻഡിൽ ഇമിഗ്രേഷൻ നടപടികൾ യാത്രക്കാർക്ക് സ്വയം പൂർത്തിയാക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. ആഗമന/പുറപ്പെടൽ മേഖലകളിൽ നാലുവീതം ലൈനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ നടപ്പിലാക്കുക. ഇതിനായുള്ള സ്മാർട്ട് ഗേറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പുചുമതല.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ- ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാമിന്റെ’ ഭാഗമായി രാജ്യാന്തര ആഗമന/പുറപ്പെടൽ യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാകുകയാണസിയാൽ. കഴിഞ്ഞമാസം ഡൽഹി വിമാനത്താവളത്തിലാണ് ആദ്യമായി ഈ സംവിധാനം ഏർപ്പെടുത്തിയത്. നെടുമ്പാശേരിയിൽ ഇതിന്റെ പരീക്ഷണം തിങ്കളാഴ്ച ആരംഭിക്കും. ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യാനാണു ലക്ഷ്യമിട്ടിരിക്കുന്നത്.
നിലവിൽ ഇന്ത്യൻ പൗരൻമാർക്കും ഒസിഐ കാർഡുള്ളവർക്കുമാണ് സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാനുള്ള അനുമതിയുള്ളത്. ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ വിജയകരമായി അപ്ലോഡ് ചെയ്താൽ അടുത്ത ഘട്ടമായ ബയോമെട്രിക് എൻറോൾമെന്റിലേക്കു കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെന്റ് കൗണ്ടറുകൾ കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എഫ്ആർഒ ഓഫീസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്.
തൃപ്തികരമായി രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയ്ക്കും കാത്തുനിൽപ്പ് ഒഴിവാക്കി ഇമിഗ്രേഷൻ നടപടികൾക്ക് സ്മാർട്ട് ഗേറ്റുകളിലൂടെ കടന്നുപോകാം. ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകൾ പൂരിപ്പിക്കുന്നതിനോ കാത്തുനിൽക്കേണ്ടതില്ല. സ്മാർട്ട് ഗേറ്റിലെത്തിയാൽ ആദ്യം പാസ്പോർട്ട് സ്കാൻ ചെയ്യണം.
രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ ഗേറ്റുകൾ താനെ തുറക്കും. തുടർന്ന് രണ്ടാം ഗേറ്റിലെ കാമറയിൽ മുഖം കാണിക്കണം. യന്ത്രം യാത്രക്കാരന്റെ മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റും തുറക്കുകയും ഇമിഗ്രേഷൻ നടപടി പൂർത്തിയാകുകയും ചെയ്യും. ചെക്ക്-ഇൻ കഴിഞ്ഞാൽ ഇമിഗ്രേഷൻ പൂർത്തിയാക്കി 20 സെക്കൻഡിൽ സുരക്ഷാ പരിശോധനയ്ക്ക് എത്തുന്ന വിധത്തിലാണു സജ്ജീകരണം ഒരുങ്ങുന്നത്.
പരമാവധി ഇടങ്ങളിൽ സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
സെർവോ സോണിക് ലൈഫ്സ്റ്റൈൽ പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപം നടത്തും
കണ്ണൂർ: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെർവോ സോണിക് ലൈഫ്സ്റ്റൈൽ പ്രൈവറ്റ് ലിമിറ്റഡിലേക്കു അലാക്രിറ്റി സെക്യൂരിറ്റീസ് ലിമിറ്റഡ് സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനം ഇൻവെസ്റ്റ്മെന്റ് നടത്തുന്നു.
സാധാരണയായി പ്രീ ഐപിഒ ഫണ്ടിംഗ് മാത്രം ചെയ്തുകൊണ്ടിരുന്ന സ്ഥാപനം ആദ്യമായിട്ടാണ് സ്റ്റാർട്ടപ്പ് ഇൻവസ്റ്റ്മെന്റിലേക്കു ഫണ്ട് ചെയ്യുന്നത്. നിരവധി സ്റ്റാർട്ടപ്പ് കമ്പനി നടത്തി വിജയിച്ച് പരിചയമുള്ള അനീഷ് കെ. ജോയിയുടെ പുതിയ സംരംഭമായ ക്ലാമി എന്ന കോസ്മെറ്റിക് പ്രോഡക്റ്റ് അടുത്ത ഒരു വർഷത്തിനുള്ളിൽ അമ്പതോളം പ്രോഡക്ടുകളും വളരെ വ്യത്യസ്തതയുള്ള സർവീസുകളും മാർക്കറ്റിൽ അവതരിപ്പിക്കും.
2027-28 കാലയളവിൽ ഐപിഒയ്ക്കുള്ള തയാറെടുപ്പിലാണു സെർവോസോണിക് ലൈഫ്സ്റ്റൈൽ. അതിന്റെ മുന്നോടിയായിട്ടാണ് ഈ ഇൻവെസ്റ്റ്മെന്റ് കമ്പനി നേടിയിരിക്കുന്നതെന്നും ഒരു കോർപറേറ്റ് സഹകരണത്തോടുകൂടി പ്രഫഷണലായി ഇന്ത്യൻ മാർക്കറ്റിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കുമെന്നും മാനേജിംഗ് ഡയറക്ടർ അനീഷ് കെ. ജോയി അവകാശപ്പെട്ടു.
സെപ്റ്റംബർ ഒന്നു മുതൽ എല്ലാ ഡീലേഴ്സും ഫ്രീ ഫേസ് ടെസ്റ്റ് ചെയ്യാൻ പറ്റുന്ന ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഫേസ് ടെസ്റ്റ് ചെയ്തു കോസ്മറ്റിക് പ്രോഡക്ട്സ് ഉപയോഗിക്കാൻ പറ്റുന്ന സംവിധാനം കമ്പനി ഇന്ത്യ മുഴുവനും അവതരിപ്പിക്കുന്നുണ്ട്.
ഇസാഫ് ബാങ്ക് അറ്റാദായത്തിൽ മുൻപാദത്തേക്കാൾ 45% വർധന
കൊച്ചി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഷെഡ്യൂൾഡ് ബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 2024-25 സാന്പത്തിക വർഷത്തിലെ ആദ്യപാദത്തിലെ സാന്പത്തിക ഫലം പ്രഖ്യാപിച്ചു. ബാങ്കിന്റെ മൊത്ത ബിസിനസ് 23.4 ശതമാനം വർധിച്ച് 40,551 കോടിയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 32,860 കോടി രൂപയായിരുന്നു. മൊത്തവായ്പ 30 ശതമാനം വർധിച്ച് 18,783 കോടിയിലെത്തി, കഴിഞ്ഞ വർഷമിത് 14,444 കോടിയായിരുന്നു.
സാന്പത്തികവർഷത്തിലെ ആദ്യപാദത്തിൽ മൊത്തവായ്പാ വിതരണം 4,503 കോടി രൂപയാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 4,509 കോടിയായിരുന്നു. ബാങ്കിന്റെ മൊത്തം നിക്ഷേപം 33.4 ശതമാനം ഉയർന്ന് 20,887 കോടിയായി. കഴിഞ്ഞവർഷമിത് 15,656 കോടിയായിരുന്നു. ബാങ്കിന്റെ കാസ നിക്ഷേപം 72.8 ശതമാനം ഉയർന്ന് 4,927 കോടിയായി. മുൻവർഷം ഇതേ കാലയളവിൽ 2,852 കോടിയായിരുന്നു. അതോടൊപ്പം കാസാ അനുപാതം 23.6 ശതമാനമായി. ഒന്നാം പാദത്തിലെ അറ്റാദായം കഴിഞ്ഞ പാദത്തേക്കാൾ 44.8 ശതമാനം വർധിച്ച് 63 കോടിയിലെത്തി.
കഴിഞ്ഞ സാന്പത്തികവർഷം നാലാം പാദത്തിൽ ഇത് 43 കോടിയായിരുന്നു. അറ്റപലിശവരുമാനത്തിൽ സ്ഥിരവളർച്ചയാണു ബാങ്ക് കാഴ്ചവച്ചിരിക്കുന്നത്. കഴിഞ്ഞ സാന്പത്തികവർഷം 591 കോടിയായിരുന്നത് ഈ വർഷം 588 കോടിയായി. അറ്റ പലിശ മാർജിൻ മാറ്റമില്ലാതെ 9.4 ശതമാനത്തിൽ തുടരുന്നു.
കഴിഞ്ഞ സാന്പത്തികവർഷത്തെ അപേക്ഷിച്ച് മൊത്തം ബിസിനസിന്റെ സുപ്രധാനമേഖലകളിൽ 23.4 ശതമാനത്തിന്റെ മികച്ച വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസ നിക്ഷേപങ്ങളിലടക്കം വർധന പ്രകടമാണ്. ആകെ നിക്ഷേപങ്ങളുടെ 92 ശതമാനവും റീട്ടെയിൽ നിക്ഷേപങ്ങളാണ് എന്നുള്ളത് സാന്പത്തികസ്ഥിരതയെ കൂടുതൽ ബലപ്പെടുത്തുന്നു.
ബിസിനസ് കറസ്പോണ്ടന്റ് മേഖലയിലുള്ള ഇസാഫ് ബാങ്കിന്റെ ആശ്രിതത്വം പരിമിതപ്പെടുത്തി, നഷ്ട സാധ്യതയുള്ള പ്രവർത്തനങ്ങളെ ലഘൂകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം റിസ്ക് മാനേജ്മെന്റിനെ മെച്ചപ്പെടുത്തുകയും ചെയ്യും - ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് പറഞ്ഞു.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 23 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലുമായി 755 ശാഖകളും 627 എടിഎമ്മുകളും പ്രവർത്തിക്കുന്നതുവഴി ബാങ്കിന്റെ വിതരണശൃംഖല വിപുലീകരിച്ചിട്ടുണ്ട്. താഴെക്കിടയിലുള്ള ആളുകളിലേക്കു ബാങ്കിംഗ് സേവനങ്ങൾ എത്തിച്ച് ബാങ്കിന്റെ പ്രവർത്തനങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതിനു 35 ബിസിനസ് കറസ്പോണ്ടന്റുമാരുമായി സഹകരിച്ച് 1065 ഉപഭോക്തൃസേവന കേന്ദ്രങ്ങൾ ഇസാഫിനു കീഴിൽ പ്രവർത്തിച്ചുവരുന്നു.
ഐസിഎൽ ഫിൻകോർപ്: ഡോ. രാജശ്രീ അജിത്തും ഡോ. എം.എൻ. ഗുണവർധനും ചുമതലയേറ്റു
തൃശൂർ: ഐസിഎൽ ഫിൻകോർപ്പിന്റെ പുതിയ ഡയറക്ടർമാരായി ഡോ. രാജശ്രീ അജിത്തും ഡോ. എം.എൻ. ഗുണവർധനും ചുമതലയേറ്റു. ഫിലോസഫിയിൽ ഡോക്ടറേറ്റും 26 വർഷത്തെ പരിജ്ഞാനവുമുള്ള ഡോ. രാജശ്രീ അജിത്ത് നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ എംഡി, ഡയറക്ടർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കെടിഡിഎഫ്സിയിലെ എംഡിസ്ഥാനം രാജിവച്ചാണ് ഇവർ ഐസിഎൽ ഫിൻകോർപ്പിന്റെ ഭാഗമായത്. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ഡോ. എം.എൻ. ഗുണവർധൻ 2015ൽ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷണർ ചീഫ് സെക്രട്ടറി റാങ്കിൽനിന്നുമാണു വിരമിച്ചത്.
32 വർഷത്തെ പാരന്പര്യമുള്ള ഐസിഎൽ ഫിൻകോർപ്പിനു കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 252 ബ്രാഞ്ചുകളുണ്ട്. നിലവിൽ 3,000 കോടി ടേണോവറുള്ള ഐസിഎൽ, അടുത്ത ഒരുവർഷത്തിൽ ആയിരം കോടിയുടെ അധിക ബിസിനസും രാജ്യത്തുടനീളം കൂടുതൽ ശാഖകൾ തുറക്കാനും ഒരു പാൻ ഇന്ത്യ സാന്നിധ്യം സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.
പത്രസമ്മേളനത്തിൽ ഇൻഡിപെൻഡന്റ് ഡയറക്ടർ സി.എസ്. ഷിന്റോ സ്റ്റാൻലി, സിഎംഡി കെ.ജി. അനിൽകുമാർ, ഡബ്ല്യുടിഡി സിഇഒ ഉമാദേവി അനിൽകുമാർ, ഡോ. രാജശ്രീ അജിത്ത്, കന്പനി സെക്രട്ടറി ടി.വി. വിശാഖ്, സിഎഫ്ഒ ടി. മാധവൻകുട്ടി എന്നിവർ പങ്കെടുത്തു.
ബജറ്റ് പ്രതിഫലനം; സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
കൊച്ചി: കേന്ദ്രബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍നിന്നും ആറു ശതമാനത്തിലേക്ക് കുറച്ചതിനു പിന്നാലെ ഇന്നലെയും സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്നലെ ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6300 രൂപയും പവന് 50400 രൂപയുമായി.
ഇന്നലെ ഗ്രാമിന് 6300 ല്‍ എത്തിയതോടെ പൂര്‍ണമായും ഡ്യൂട്ടിയിളവ് പ്രതിഫലിച്ചു. ബജറ്റ് ദിവസം ഗ്രാമിന് 6745 രൂപയും പവന് 53960 രൂപയായിരുന്നു. 445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഡ്യൂട്ടി ഇളവുമായി ബന്ധപ്പെട്ട വിലവ്യത്യാസം വന്നത്. പവന് 3560 രൂപയും. ഇതോടെ പവന് 50400 രൂപയിലേക്ക് താഴ്ന്നു. ഈ ദിവസങ്ങളില്‍ അന്താരാഷ്ട്ര സ്വര്‍ണവില 50 ഡോളറോളം കുറഞ്ഞിട്ടുമുണ്ട്.
ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമായി 83.72 ആയി. അന്താരാഷ്ട്ര സ്വര്‍ണവില കഴിഞ്ഞ ആറുമാസത്തിനിടെ 1800 ഡോളറില്‍നിന്നും 38 ശതമാനം വര്‍ധിച്ച് 2483 ഡോളറിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഉയര്‍ന്ന അന്താരാഷ്ട്ര വിലയില്‍നിന്നും നാല് ശതമാനത്തോളം കുറഞ്ഞ് 2373 ഡോളറിലാണ് ഇപ്പോള്‍.
പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളും സുരക്ഷിത നിക്ഷേപം എന്നനിലയിലും സ്വര്‍ണത്തിന്റെ വില വര്‍ധിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈനീസ് ഡിമാന്‍ഡ് കുറഞ്ഞു. ഇന്ത്യയിലെ ഇറക്കുമതി ചുങ്കത്തിലും വ്യത്യാസം വന്നിട്ടുണ്ട്. ഇത് അന്താരാഷ്ട്ര സ്വര്‍ണവില ഇനിയും കുറഞ്ഞേക്കാമെന്നുള്ള സൂചനകളാണ് കാണിക്കുന്നത്.
ഇൻഫോഗെയ്ൻ ഇംപാക്ടീവിനെ ഏറ്റെടുക്കുന്നു
കൊച്ചി: ഡിജിറ്റൽ കസ്റ്റമർ എക്സ്പീരിയൻസ് എൻജിനിയറിംഗിലെ മുൻനിരയിലുള്ള ഇൻഫോഗെയ്ൻ, അമേരിക്കയിലെ ന്യൂജഴ്സി ആസ്ഥാനമായുള്ള സമ്മിറ്റ് ലെവൽ സെയിൽസ്ഫോഴ്സ് കൺസൾട്ടിംഗ് സേവന സ്ഥാപനമായ ഇംപാക്ടീവിനെ ഏറ്റെടുക്കും.
കെൽട്രോണിന് 17 കോടിയുടെ കരാർ
തിരുവനന്തപുരം: സംസ്ഥാന വ്യവസായവകുപ്പിനു കീഴിലുള്ള കെൽട്രോണിന് പ്രതിരോധമേഖലയിൽനിന്ന് കരാർ ലഭിച്ചു. കെൽട്രോണ്‍ ഉപകന്പനിയായ കുറ്റിപ്പുറം കെൽട്രോണ്‍ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡിന് 17 കോടി രൂപയുടെ ഓർഡറാണ് ലഭിച്ചത്.
നാവികസേനയുടെ പ്രധാന പദ്ധതികളിലൊന്നായ എഎസ്ഡബ്ല്യു ഷാലോ വാട്ടർ ക്രാഫ്റ്റിലെ സോണാറുകൾക്ക് ആവശ്യമായ ട്രാൻസ്ഡ്യൂസർ എലമെന്റുകൾ നിർമിച്ചുനൽകുന്നതിനാണ് ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് മുഖേന ഓർഡർ ലഭിച്ചിരിക്കുന്നത്.
ഓർഡറിന്റെ അടിസ്ഥാനത്തിൽ 2000ലധികം ട്രാൻസ്ഡ്യൂസർ എലമെന്റുകൾ കെഇസിഎൽ നിർമിച്ചുനൽകും. പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയിൽനിന്നും കെഇസിഎല്ലിന് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡർ ആണിതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
സമുദ്രത്തിനടിയിലുള്ള ശബ്ദതരംഗങ്ങളിലൂടെ മറ്റു കപ്പലുകളുടെയും അന്തർവാഹിനികളുടെയും സാന്നിധ്യം തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളായ ഹൈഡ്രോഫോണുകളുടെ പ്രധാന ഘടകമാണ് ട്രാൻസ്ഡ്യൂസറുകൾ. രാജ്യത്ത് ആഭ്യന്തരമായി ട്രാൻസ്ഡ്യൂസറുകൾ നിർമിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെഇസിഎൽ.
31വരെ ലാപ്ടോപ്പ് സ്പെഷൽ സെയില്‍
ഓക്സിജന്‍ സംഘടിപ്പിക്കുന്ന ലാപ്ടോപ്പ് സെയിലില്‍ ഓണ്‍ലൈനിനെ വെല്ലുന്ന വിലക്കുറവില്‍ ആപ്പിള്‍, എച്ച്പി, ലെനോവോ, എയ്സര്‍, അസ്യുസ്, ഡെല്‍, എഎസ്ഐ തുടങ്ങിയ ബ്രാന്‍ഡുകളുടെയും ലാപ്ടോപ്പുകള് വാങ്ങാം.
18,990 രൂപ മുതല്‍ ലാപ്ടോപ്പുകള് ലഭിക്കും. 28,900 രൂപ മുതല്‍ സ്റ്റുഡന്റ് ലാപ്ടോപ്പുകള്, 37,490 രൂപ മുതല്‍ പ്രഫഷണല്‍ ലാപ്ടോപ്പുകള്, 49,900 രൂപ മുതല്‍ ഗെയിമിംഗ് ലാപ്ടോപ്പുകള്, 69,900 രൂപ മുതല്‍ മാക്ബുക്ക് ലാപ്ടോപ്പുകള്, 44,900 രൂപ മുതല്‍ ഓള് ഇന്‍ വണ്‍ ഡെസ്ക്ടോപ്പുകളും ലഭ്യമാണ്. ഒപ്പം യുപിഎസ് സൗജന്യമാണ്.
സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് സ്പെഷല്‍ ഡിസ്കൗണ്ട് ഓഫറും 31 വരെ ലഭിക്കും. ലാപ്ടോപ്പ് പര്‍ച്ചേസുകള്‍ക്കൊപ്പം 10,000 രൂപ വരെ തെരഞ്ഞെടുത്ത ബ്രാന്‍ഡുകള്‍ക്ക് കാഷ്ബാക്ക് ഓഫറുണ്ട്.
ബജാജ്, എച്ച്ഡിഎഫ്സി, എച്ച്ഡിബി, ഐഡിഎഫ്സി, ഡിഎംഐ തുടങ്ങിയ ബാങ്കുകളുടെ ഫിനാന്‍സ് വായ്പാ സൗകര്യമുണ്ട്. എക്സ്ചേഞ്ച് ഓഫറില്‍ പുതിയ ലാപ്ടോപ്പ് വാങ്ങാം; 15,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും.
പ്രത്യേക നിക്ഷേപപദ്ധതിയുമായി ബാങ്ക് ഓഫ് ബറോഡ
കൊച്ചി: ബാങ്ക് ഓഫ് ബറോഡ ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന പ്രത്യേക ടേം ഡെപ്പോസിറ്റ് പദ്ധതി ‘ബോബ് മണ്‍സൂണ്‍ ധമാക്ക ഡെപ്പോസിറ്റ് സ്കീം’ ആരംഭിച്ചു. രണ്ടു കാലാവധികളില്‍ ലഭ്യമാണ്.
399 ദിവസത്തേക്ക് പ്രതിവര്‍ഷം 7.25 ശതമാനവും 333 ദിവസത്തേക്ക് 7.15 ശതമാനവുമാണ് പലിശനിരക്ക്. ഈ മാസം 15ന് ആരംഭിച്ച ഈ സ്കീം മൂന്നു കോടി രൂപയില്‍ താഴെയുള്ള റീട്ടെയില്‍ നിക്ഷേപങ്ങള്‍ക്കാണു ബാധകമായിട്ടുള്ളത്.
മുതിര്‍ന്ന പൗരന്മാര്ക്ക് പ്രതിവര്‍ഷം 0.50 ശതമാനം അധിക പലിശനിരക്ക് ലഭിക്കും. 399 ദിവസത്തേക്ക് 7.75 ശതമാനവും 333 ദിവസത്തേക്ക് 7.65 ശതമാനവും പലിശ ലഭിക്കും. കൂടാതെ, നോണ്കോളബിള് ഡെപ്പോസിറ്റുകള്‍ക്ക് 0.15 ശതമാനം അധിക പലിശയും ലഭിക്കും (പരമാവധി ഒരു കോടി മുതല്‍ മൂന്നു കോടി രൂപയില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണു ബാധകം).
ബോബ് മണ്‍സൂണ്‍ ധമാക്ക ഡെപ്പോസിറ്റ് സ്കീം 399 ദിവസത്തേക്ക് പ്രതിവര്‍ഷം പരമാവധി 7.90 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
2,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം 30ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ.എസ്.എസ്-1/353/2024-ഫിൻ. തീയതി 25-07-2024) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് (www. finance.kerala.gov.in) സന്ദർശിക്കുക.
കൊച്ചിയില്‍നിന്ന് അഗര്‍ത്തലയിലേക്ക് വണ്‍ സ്റ്റോപ്പായി പറക്കാം
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് ത്രിപുരയിലെ അഗര്‍ത്തലയിലേക്ക് കോല്‍ക്കത്ത, ഗോഹട്ടി എന്നിവിടങ്ങളില്‍നിന്നു നേരിട്ടും ഡല്‍ഹിയില്‍നിന്ന് വണ്‍ സ്റ്റോപ്പായും പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഇതോടെ കൊച്ചിയില്‍നിന്ന് അഗര്‍ത്തലയിലേക്ക് വണ്‍ സ്റ്റോപ്പ് വിമാനയാത്ര സാധ്യമാകും.
സെപ്റ്റംബര്‍ ഒന്നിന് തുടങ്ങുന്ന വിമാന സര്‍വീസിനായുള്ള ബുക്കിംഗ് എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും മറ്റു പ്രധാന ബുക്കിംഗ് പ്ലാറ്റ് ഫോമുകളിലും ആരംഭിച്ചു.
ഇന്‍ഫോപാര്‍ക്ക് ബജറ്റ് ചര്‍ച്ച ഇന്ന്
കൊച്ചി: കേന്ദ്രബജറ്റിനെക്കുറിച്ച് ഇന്‍ഫോപാര്‍ക്ക് ഇന്ന് ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിക്കും. രാജ്യത്തിന്റെ പുരോഗതിക്കും വ്യവസായത്തിനും ഐടി മേഖലയ്ക്കും അനുയോജ്യമായ നയങ്ങളും പരിപാടികളും വിശകലനം ചെയ്യുകയാണ് ഉദ്ദേശ്യം.
https://meet.google.com/xab-vdpq-uza എന്ന ലിങ്ക് വഴി സെഷനില്‍ പങ്കെടുക്കാം. ഓരോ സെഷനിലും സിഇഒ, സിഎഫ്ഒ തലത്തിലുള്ള മൂന്നു വിദഗ്ധരായിരിക്കും പങ്കെടുക്കുന്നത്.
എച്ച്ആര്‍, സിഎ, ഐടി അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയവര്‍ക്ക് ഇതില്‍ പങ്കെടുക്കാം.
ഉച്ചകഴിഞ്ഞ് മൂന്നുമുതലാണ് ഓണ്‍ലൈന്‍ ചര്‍ച്ച. https:// forms.office.com/r/WG2HunPrpu. എന്ന ലിങ്കിലൂടെ സൗജന്യമായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാം.
കാരിത്താസ് ആശുപത്രിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സഹായമാകാന്‍ സഞ്ജീവനി പദ്ധതി
തെള്ളകം: ഫെഡറല്‍ ബാങ്ക് ഇന്ത്യയിലുടനീളം നടപ്പാക്കുന്ന ‘സഞ്ജീവനി’ പദ്ധതിയില്‍ പങ്കാളികളാകുന്ന ഇന്ത്യയിലെ മൂന്ന് ആശുപത്രികളില്‍ ഒന്നായി കോട്ടയം കാരിത്താസ് ആശുപത്രിയും. പദ്ധതിയിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തികസഹായം നല്‍കുകയാണ് ലക്ഷ്യം.
കാരിത്താസില്‍ ചികിത്സയിലുള്ള അര്‍ഹരായ 750 കാന്‍സര്‍ രോഗികള്‍ക്ക് ഒരാള്‍ക്ക് 20,000 രൂപ വീതം ഇളവു നല്‍കാനാണ് ലക്ഷ്യമിടുന്നത്. രോഗനിര്‍ണയം, കാന്‍സര്‍ ചികിത്സ, ശസ്ത്രക്രിയ എന്നിവ ഉള്‍പ്പെടെയുള്ള ഏത് ചികിത്സയ്ക്കും ഈ ഇളവ് ലഭ്യമാണ്. ജൂലൈ പകുതിയോടെ ആരംഭിച്ച് മാര്‍ച്ച് 31 വരെ നീളുന്ന ഈ പദ്ധതിയില്‍ ഇതുവരെ ഏറെപേര്‍ക്കു സഹായം നല്‍കിക്കഴിഞ്ഞു.
കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, ജോയിന്റ് ഡയറക്ടര്‍ റവ. ഡോ. ജോയ്സ് നന്ദിക്കുന്നേല്‍, റേഡിയേഷന് ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോസ് ടോം, മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബോബന് തോമസ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഫിനാന്‍സ് ഇ.വി. ജ്യോതിഷ് കുമാര്‍ എന്നിവരും ഫെഡറല്‍ ബാങ്കില്‍നിന്ന് വൈസ് പ്രസിഡന്റും സോണല്‍ ഹെഡുമായ (കോട്ടയം) നിഷ കെ. ദാസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് റീജണല്‍ ഹെഡ് (കോട്ടയം) കെ.ടി. ജയചന്ദ്രന്, അസോസിയേറ്റ് വൈസ് പ്രസിഡന്റ് സോണല്‍ എച്ച്ആര്‍ (കോട്ടയം) നെബിന്‍ വി. ജോസ്, സീനിയര്‍ മാനേജരും ബ്രാഞ്ച് ഹെഡുമായ (തെള്ളകം ബ്രാഞ്ച്) അരുണ്‍ ജൂഡ് ഡൊമിനിക് എന്നിവരും ചേര്‍ന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പദ്ധതിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പദ്ധതിയുടെ ഭാഗമാകുന്നതിനും 9497713593ൽ ബന്ധപ്പെടുക.
തൊഴിൽ പരിശീലനം: പ്രചാരണം വ്യാജമെന്ന് സിയാൽ
നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഒരു സ്വകാര്യ സ്ഥാപനവുമായി ചേർന്നു തൊഴിൽ പരിശീലനം നൽകുന്നതായുള്ള പ്രചാരണം വ്യാജമാണെന്ന് സിയാൽ വക്താവ് അറിയിച്ചു.
സോളാർ പിവി ഇൻസ്റ്റാളർ, ഹെൽത്ത് ഡ്യൂട്ടി അസിസ്റ്റന്റ് എന്നിവയിൽ തൊഴിൽ പരിശീലനം നൽകുന്നതായുള്ള പ്രചാരണമാണു ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. വിമാനത്താവള പരിസരത്തെ നാല് തദ്ദേശസ്ഥാപനങ്ങളിലെ യുവാക്കൾക്ക് സിഎസ്ആർ പദ്ധതിപ്രകാരം പരിശീലനം നൽകുന്നതായാണു തെറ്റിദ്ധരിപ്പിക്കുന്നത്.
ഈ പദ്ധതിയുമായി സിയാലിന് യാതൊരു ബന്ധവുമില്ലെന്നും ഇത്തരം കോഴ്സുകൾ നടത്താൻ ഡിയാൽ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അറിയിപ്പിൽ പറയുന്നു.
സിയാലിന്റെ പേരിൽ ഉദ്യോഗാർഥികളെ കബളിപ്പിക്കുന്ന സ്ഥാപനത്തിനെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സിയാലുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ www.cial.aero എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,400 രൂപയും പവന് 51,200 രൂപയുമായി.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹീറോ മോട്ടോകോര്‍പ് ലിമിറ്റഡും ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഓട്ടോമോട്ടീവ് രംഗത്തെ പ്രമുഖരായ ഹീറോ മോട്ടോകോര്‍പ് ലിമിറ്റഡ് (എച്ച്എംസിഎല്‍) കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി (കെഎസ് യുഎം) പങ്കാളിത്തത്തില്‍.
ഇതു സംബന്ധിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ അനൂപ് അംബികയും ഹീറോ മോട്ടോകോര്‍പ് ലിമിറ്റഡിന്റെ എമര്‍ജിംഗ് മൊബിലിറ്റി ചീഫ് ബിസിനസ് ഓഫീസര്‍ സ്വദേശ് കുമാര്‍ ശ്രീവാസ്തവയും ധാരണാപത്രം ഒപ്പുവച്ചു. ഐടി-ഇലക്ടോ്രണിക്സ് സെക്രട്ടറി രത്തന്‍ യു. ഖേല്‍ക്കറിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
കരാറിലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനും പരിപോഷിപ്പിക്കാനും കെഎസ്യുഎമ്മിനും എച്ച്എംസിഎല്ലിനും സാധിക്കും. എച്ച്എംസിഎല്ലിന്റെ ആവശ്യകതകളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പുകളെ കെഎസ് യുഎം തിരിച്ചറിഞ്ഞ് ശിപാര്‍ശ ചെയ്യും. ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ വിഭവങ്ങളും പിന്തുണയും നല്‍കുകയും ചെയ്യും.
വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് അറിവും ഉള്‍ക്കാഴ്ചയും നല്‍കുന്നതിനായി കെഎസ്യുഎമ്മും എച്ച്എംസിഎല്ലും ചേര്‍ന്ന് ശില്‍പ്പശാലകളും വിജ്ഞാന സെഷനുകളും സംഘടിപ്പിക്കും. എച്ച്എംസിഎല്ലിന്റെ നൂതന സംരംഭങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കെഎസ്യുഎം നേതൃത്വം നല്‍കും. സംസ്ഥാന, ദേശീയ തലങ്ങളില്‍ എച്ച്എംസിഎല്ലിന്റെ ബ്രാന്‍ഡും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി പരിപാടികളും റോഡ് ഷോകളും സംഘടിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
എച്ച്എംസിഎല്‍ തെരഞ്ഞെടുത്ത സംരംഭങ്ങള്‍ക്ക് സംസ്ഥാന സ്റ്റാര്‍ട്ടപ്പ് സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ കെഎസ്യുഎം നല്‍കും.
സാമ്പത്തിക സഹായം, ഗ്രാന്റുകള്‍, ഇന്‍കുബേഷന്‍ സൗകര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. എച്ച്എംസിഎല്ലിന്റെ ബ്രാന്‍ഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുക.
അലിയാന്‍സ് സര്‍വീസസ് ഇന്ത്യ മികച്ച തൊഴില്‍ദാതാവ്
തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അലിയാന്‍സ് സര്‍വീസസ് ഇന്ത്യയെ രാജ്യത്തെ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കളിലൊന്നായി ആഗോള ഗവേഷണ സ്ഥാപനമായ എവറസ്റ്റ് ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ രേഖപ്പെടുത്തി.
ഗ്ലോബല്‍ ബിസിനസ് സര്‍വീസസ് (ജിബിഎസ്) സ്ഥാപനങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് രാജ്യത്തെ ‘ടോപ്പ് ജിബിഎസ് എംപ്ലോയേഴ്സ് 2024’-ല്‍ ഒന്നായി അലിയാന്‍സ് സര്‍വീസസ് ഇന്ത്യയെ തെരഞ്ഞെടുത്തത്. അലിയാന്‍സ് സര്‍വീസസിന്റെ ഭാഗമായ അലിയാന്‍സ് സര്‍വീസസ് ഇന്ത്യ തിരുവനന്തപുരം ടെക്നോപാര്‍ക്കിന് പുറമേ മുംബൈ, പൂന എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു.
അലിയാന്‍സ് സര്‍വീസസ് ഇന്ത്യയിലെ തൊഴിലന്തരീക്ഷവും ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുമടക്കം നിരവധി തലങ്ങളിലുള്ള തൊഴില്‍സ്ഥാപനങ്ങളുടെ സമീപനം പഠനവിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം. ജീവനക്കാരില്‍ നിന്നുള്ള പ്രതികരണങ്ങളും അവലോകനങ്ങളും വിലയിരുത്തിയാണ് മികച്ച സ്ഥാപനങ്ങളെ എവറസ്റ്റ് ഗ്രൂപ്പ് തെരഞ്ഞെടുക്കുന്നത്.
2024-ലെ മികച്ച ജിബിഎസ് എംപ്ലോയര്‍ ആയി അലിയാന്‍സ് സര്‍വീസസ് ഇന്ത്യക്ക് ലഭിച്ച ഈ അംഗീകാരം അഭിമാനകരമാണെന്ന് അലിയാന്‍സ് സര്‍വീസസ് ഇന്ത്യ, മൗറീഷ്യസ്, മൊറോക്കോ, പോര്‍ച്ചുഗല്‍ മേഖലകളുടെ ചീഫ് ഡെലിവറി ഓഫീസറും അലിയാന്‍സ് സര്‍വീസസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ ജിസണ് ജോണ്‍ പറഞ്ഞു.
ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, മൗറീഷ്യസ്, മൊറോക്കോ, റൊമാനിയ, സിംഗപ്പുര്‍, സ്പെയിന്, അമേരിക്ക എന്നിവിടങ്ങളിലും അലിയാന്‍സ് സര്‍വീസസ് പ്രവര്‍ത്തിക്കുന്നുണ്ട്.
ബജറ്റ് വിശകലന ചർച്ച: ക്രെഡിറ്റിനെ ആശ്രയിച്ച് ബിസിനസ് തുടങ്ങരുതെന്ന് പി.ആർ. ശേഷാദ്രി
കൊച്ചി: ബജറ്റ് ചർച്ചകളിൽ സാമ്പത്തികവളർച്ച പലപ്പോഴും കടന്നുവരാറില്ലെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പി.ആർ. ശേഷാദ്രി.
കേരള മാനേജ്മെന്റ് അസോസിയേഷനും ദ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ചേർന്ന് നടത്തിയ പോസ്റ്റ് ബജറ്റ് വിശകലന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നയങ്ങളിൽ വ്യക്തതയുണ്ടാവുകയും നികുതിപിരിവ് കാര്യക്ഷമമാക്കുകയും വേണം. സ്വർണത്തിനു കസ്റ്റംസ് ഡ്യൂട്ടി ഇളവ് ചെയ്തത് ഉപയോക്താക്കളെ സന്തോഷിപ്പിക്കുമെങ്കിലും സ്വർണ വ്യാപാരികളുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കും.
എംഎസ്എംഇ മേഖലയുടെ ശക്തീകരണം, ക്രെഡിറ്റ് ഗാരന്റി, മുദ്ര ലോൺ തുക വർധിപ്പിക്കൽ, തൊഴിലവസരങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങിയവയെല്ലാം ജനോപകാരപ്രദമാണ്.
എന്നാൽ, മൂലധനമില്ലാതെ ക്രെഡിറ്റിനെ ആശ്രയിച്ച് ബിസിനസ് തുടങ്ങരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പ്രാപ്തമാക്കണമെന്ന് ദ ഇക്കണോമിക് ടൈംസ് മുൻ എഡിറ്ററും കോളമിസ്റ്റുമായ ടി.കെ. അരുൺ പറഞ്ഞു.
കാർഷികമേഖലയിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളണം. കരിമ്പ് കൃഷിയിലടക്കം മാറ്റങ്ങൾ സാധ്യമാക്കാൻ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് ആനന്ദ് വെങ്കിട്ടരാമൻ, കെഎംഎ പ്രസിഡന്റ് ബിബു പുന്നൂരാൻ, ദിലീപ് നാരായണൻ എന്നിവർ പ്രസംഗിച്ചു.
ഫെഡറല്‍ ബാങ്കിനു റിക്കാർഡ് ലാഭം
കൊച്ചി: 2024 ജൂണ്‍ 30ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തെ ആദ്യപാദത്തില്‍ 18.25 ശതമാനം വര്‍ധനയോടെ ഫെഡറല്‍ ബാങ്ക് 1,009.53 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 853.74 കോടി രൂപയായിരുന്നു അറ്റാദായം. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പാദവാര്‍ഷിക അറ്റാദായമാണ് ഇതോടെ ഫെഡറല്‍ ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
റിക്കാർഡ് അറ്റാദായത്തിന്റെ കരുത്തോടെ പുതിയ സാമ്പത്തികവര്‍ഷം തുടങ്ങാന്‍ സാധിച്ചതില്‍ വളരെ അഭിമാനമുണ്ടെന്നു ബാങ്കിന്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് പറഞ്ഞു. നിക്ഷേപത്തിലും വായ്പയിലും ബാങ്കിംഗ് മേഖലയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന തരത്തില്‍ കൈവരിച്ച വളര്‍ച്ച ബാങ്കിന്റെ മാർക്കറ്റ് വിഹിതം ക്രമാനുഗതമായി ഉയര്‍ത്താന്‍ സഹായകമാകും. ശാഖകളുടെ എണ്ണം വർധിപ്പിച്ചും ഡിജിറ്റലായും നടത്തുന്ന പരിശ്രമങ്ങള്‍ രാജ്യമെമ്പാടും എത്താന്‍ ബാങ്കിനെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തനലാഭത്തിലും ബാങ്കിനു മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 15.25 ശതമാനം വര്‍ധനവോടെ പ്രവര്‍ത്തനലാഭം 1,500.91 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,302.35 കോടി രൂപയായിരുന്നു പ്രവര്‍ത്തനലാഭം. ബാങ്കിന്റെ മൊത്തം ബിസിനസ് 19.92 ശതമാനം വര്‍ധിച്ച് 4,86,871.33 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേപാദത്തില്‍ 2,22,495.50 കോടി രൂപയായിരുന്ന നിക്ഷേപം 2,66,064.69 കോടി രൂപയായി വര്‍ധിച്ചു.
വായ്പാ വിതരണത്തിലും ബാങ്കിനു മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 1,83,487.41 കോടി രൂപയില്‍നിന്ന് 2,20,806.64 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയ്ല്‍ വായ്പകള്‍ 19.75 ശതമാനം വര്‍ധിച്ച് 70,020.08 കോടി രൂപയായി.
കാര്‍ഷിക വായ്പകള്‍ 29.68 ശതമാനം വര്‍ധിച്ച് 30,189 കോടി രൂപയിലും വാണിജ്യ ബാങ്കിംഗ് വായ്പകള്‍ 23.71 ശതമാനം വര്‍ധിച്ച് 22,687 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 12.20 ശതമാനം വര്‍ധിച്ച് 76,588.62 കോടി രൂപയിലുമെത്തി. അറ്റപലിശ വരുമാനം 19.46 ശതമാനം വര്‍ധനയോടെ 2,291.98 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 1,918.59 കോടി രൂപയായിരുന്നു.
4,738.35 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.11 ശതമാനമാണിത്. അറ്റ നിഷ്ക്രിയ ആസ്തി 1,330.44 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.60 ശതമാനമാണിത്. 70.79 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 30,300.84 കോടി രൂപയായി വര്‍ധിച്ചു. 15.57 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിനു നിലവില്‍ 1,518 ബാങ്കിംഗ് ഔട്ട്ലെറ്റുകളും 2,041 എടിഎമ്മുകളുമുണ്ട്.
കാന്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ചരിത്രം സൃഷ്ടിക്കും: മന്ത്രി പി. രാജീവ്
തിരുവനന്തപുരം: കാന്പസുകളുടെ അക്കാദമിക വിഭവശേഷി ഉപയോഗിച്ച് കാന്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ചരിത്രം സൃഷ്ടിക്കുമെന്നു മന്ത്രി പി. രാജീവ് തിരുവനന്തപുരത്ത് കാന്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ആർട്സ് ആൻഡ് സയൻസ് കോളജുകൾ, പ്രഫഷണൽ കോളജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ, തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കാന്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കാം.
വ്യവസായ പാർക്ക് വികസിപ്പിക്കാൻ തയാറുള്ള കുറഞ്ഞത് അഞ്ച ഏക്കർ ഭൂമിയുള്ളതോ അല്ലെങ്കിൽ കുറഞ്ഞത് രണ്ട് ഏക്കർ ഭൂമി കൈവശം വയ്ക്കുന്ന സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി നിർമിക്കാൻ തയാറായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കാന്പസ് ഇൻഡസ്ട്രിയൽ പാർക്ക് ഡെവലപ്പർ പെർമിറ്റ് ലഭിക്കുന്നതിന് അപേക്ഷിക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏൽപ്പിച്ച ഭാവി സംരംഭകർക്കും സ്ഥാപനങ്ങൾക്കും കാന്പസ് ഇൻഡസ്ട്രിയൽ പാർക്കിന്റെ ഡെവലപ്പർമാരാകാമെന്നും മന്ത്രി വ്യക്തമാക്കി.
യൂക്കോ ബാങ്കിന് 551 കോടി രൂപ അറ്റാദായം
കൊച്ചി: യൂക്കോ ബാങ്ക് 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ 551 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ജൂണ്‍ 30ന് ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 1,321 കോടി രൂപയായി. ബാങ്കിന്റെ ആകെ ബിസിനസ് ജൂണ്‍ 30 വരെ 11.46 ശതമാനം വളര്‍ച്ച രഖപ്പെടുത്തി 4,41,408 കോടി രൂപയിലെത്തി.
ബാങ്കിന്റെ ആകെ നിഷ്ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 4.48 ശതമാനത്തില്‍ നിന്ന് 3.32 ശതമാനമായി കുറഞ്ഞു. അറ്റ പലിശ വരുമാനം, പലിശേതര വരുമാനം എന്നിവയിലുണ്ടായ ഗണ്യമായ വര്‍ധനയാണ് അറ്റാദായം ഉയരാന്‍ കാരണമെന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ അശ്വനി കുമാര്‍ പറഞ്ഞു.
2024-25 സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ ബാങ്ക് ഒരോ മേഖലയിലും മികച്ച വളര്‍ച്ച കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ "സാം ആരംഭ്' അവതരിപ്പിച്ചു
കൊച്ചി: യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എന്‍പിഎ അക്കൗണ്ടുകള്‍ തീര്‍പ്പാക്കുന്നതിനായി പുതിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി "സാം ആരംഭ്’ അവതരിപ്പിച്ചു.
എറണാകുളം റീജണല്‍ ഓഫീസില്‍ നടത്തിയ മെഗാ ഒടിഎസ് ക്യാമ്പില്‍ മംഗലാപുരം സോണല്‍ ഹെഡ് രേണു കെ. നായര്‍ ഉദ്ഘാടനം ചെയ്തു.
നിരവധി എന്‍പിഎ വായ്പക്കാര്‍ പുതിയ പദ്ധതിക്കു കീഴിലൂടെ അക്കൗണ്ടുകളിലെ കുടിശിക തീര്‍ത്തു. സെപ്റ്റംബര്‍ 30 വരെയാണ് പദ്ധതിയുടെ കാലാവധി. ചടങ്ങില്‍ എറണാകുളം റീജണല്‍ ഹെഡ് ആര്‍ഒ ടി. ശ്യാംസുന്ദര്‍, സോണല്‍ എജിഎം മനോജ് മാരാര്‍, എ. ബാലസുബ്രഹ്മണ്യന് തുടങ്ങിയവരും പങ്കെടുത്തു.
സ്വര്‍ണവ്യാപാര മേഖലയ്ക്ക് സന്തോഷം പകരുന്ന ബജറ്റ്: ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം
തിരുവനന്തപുരം: സ്വര്‍ണവ്യാപാര മേഖലയ്ക്ക് ഏറെ ആശ്വാസവും സന്തോഷവും പകരുന്നതാണു കേന്ദ്രസര്‍ക്കാരിന്റെ ബജറ്റെന്ന് അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാനും ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി മാനുഫാക്ചറിംഗ് മര്‍ച്ചന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റമായ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം അഭിപ്രായപ്പെട്ടു.
ബജറ്റ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഇറക്കുമതി തീരുവ കുറയ്ക്കുന്നത് കള്ളക്കടത്ത് തടയാനും അനുദിനം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന സ്വര്ണവിലക്കയറ്റത്തി നു തടയിടാനും ഉപകരിക്കു മെന്ന് അദ്ദേഹം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ജിഡിജെഎംഎംഎ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജനറല്‍ സ്വെക്രട്ടറി ഗുല്‍സാര്‍ അഹമ്മദ് സേട്ട് അധ്യക്ഷത വഹിച്ചു.
‘എക്സ്പ്ലോറര്‍’ പുറത്തിറക്കി
കൊച്ചി: കളമശേരി നിപ്പോണ്‍ ടൊയോട്ടയില്‍ ഹൈലക്സിന്റെ ‘എക്സ്പ്ലോറര്‍’ എന്ന കണ്‍സെപ്റ്റ് വാഹനം ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സ് വൈസ് പ്രസിഡന്റ് തകേഷി തകമിയയും നിപ്പോണ്‍ ടൊയോട്ട ഡയറക്ടര്‍ ആത്തിഫ് മൂപ്പനും ചേര്‍ന്ന് പുറത്തിറക്കി.
ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സ് ജനറല്‍ മാനേജര്‍ യൂസഫ് എം. ഹാജി, നിപ്പോണ്‍ ടൊയോട്ട സിഒഒ എല്‍ദോ ബെഞ്ചമിന്‍, ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സ് ഡെപ്യൂട്ടി മാനേജര്‍ രാഹുല്‍ പാണ്ഡെ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
സ്വര്‍ണവിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 6,495 രൂപയും പവന് 51,960 രൂപയുമായിട്ടാണു വില്പന നടന്നത്.
ക്ലിയര്‍ സൈറ്റ് പദ്ധതിയുമായി ആസ്റ്റര്‍ വോളന്റിയേഴ്സ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നേത്രപരിശോധനാ പദ്ധതിയുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ സിഎസ്ആര്‍ സംരംഭമായ ആസ്റ്റര്‍ വോളന്റിയേഴ്സ്.
ആസ്റ്റീരിയന്‍ യുണൈറ്റഡ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റലുകള്‍ (ആസ്റ്റര്‍ മെഡിസിറ്റി, കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട്, കണ്ണൂര്‍, കോട്ടയ്ക്കല്‍), വണ്‍സൈറ്റ് എസിലോർ ലെക്സോട്ടിക ഫൗണ്ടേഷന് എന്നിവയുടെ പിന്തുണയോടെയാണ് എറണാകുളം, കോഴിക്കോട് ജില്ലകളിലെ സ്കൂള്‍ കുട്ടികള്‍ക്കായി ‘ക്ലിയര്‍ സൈറ്റ് ’ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നത്.
സ്കൂള്‍ കുട്ടികളുടെ കാഴ്ചശക്തി വര്‍ധിപ്പിച്ച് അവരുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള അവസരം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നേത്ര പരിശോധനയ്ക്കായി പ്രോട്ടോക്കോളുകള്‍ സ്ഥാപിക്കുകയും കുട്ടികള്‍ക്ക് രോഗം നിര്‍ണയിച്ചാലുടന്‍ പ്രീഫാബ്രിക്കേറ്റഡ് കണ്ണടകള്‍ നല്‍കുകയും ചെയ്യും. വര്‍ധിച്ചുവരുന്ന മയോപിയ ചെറുക്കുന്നതിന് സമയോചിതവും ഫലപ്രദവുമായ ഇടപെടലും ക്ലിയര്‍ സൈറ്റ് പദ്ധതി ഉറപ്പാക്കുന്നു.
ക്ലിയര്‍ സൈറ്റ് പദ്ധതിയുടെ രണ്ട് വാഹനങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫ്ളാഗ് ഓഫ് ചെയ്തു.
കൊച്ചി: കേന്ദ്ര ബജറ്റില്‍ സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവു രേഖപ്പെടുത്തി.
ഇന്നലെ ബജറ്റ് പ്രഖ്യാപനത്തിനു മുന്‍പ് സ്വര്‍ണവില ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് ഗ്രാമിന് 6,745 രൂപയും പവന് 53,960 രൂപയുമാരുന്നു.
ബജറ്റില്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തില്‍നിന്ന് ആറു ശതമാനമാക്കി കുറച്ച പ്രഖ്യാപനം ഉണ്ടായി മണിക്കൂറുകൾക്കകം പവന് 2,000 രൂപയുടെ ഇടിവാണുണ്ടായത്.
സ്വർണം ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയുമാണു കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,495 രൂപയും പവന് 51,960 രൂപയുമായി.
വായ്പാ വിതരണത്തെ ത്വരിതപ്പെടുത്തും : പി.ആർ. ശേഷാദ്രി
ജിഎസ്ടിക്കു പുറമേ പ്രത്യക്ഷനികുതിയിലും കാലോചിതമായ മാറ്റം കൊണ്ടുവന്നു നികുതിഘടന പുനഃക്രമീകരിക്കുമെന്ന ധനമന്ത്രിയുടെ പ്രഖാപനം സ്വാഗതാർഹമാണ്.
മുദ്ര ലോണുകളുടെ പരിധി വർധിപ്പിക്കുകയും കൂടുതൽ ക്രെഡിറ്റ് ഗാരന്റി സ്കീമുകൾ അവതരിപ്പിക്കുകയും ചെയ്യുന്നതു ചെറുകിട സംരംഭകർക്ക് കൂടുതൽ വായ്പകൾ നൽകാൻ ധനകാര്യ സ്ഥാപനങ്ങളെ പര്യാപ്തമാക്കും. ഇത് രാജ്യത്തെ സൂക്ഷ്മ-ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ (എംഎസ്എംഇ) വായ്പ വിതരണം ത്വരിതപ്പെടുത്തും.
(എംഡി ആൻഡ് സിഇഒ , സൗത്ത് ഇന്ത്യൻ ബാങ്ക് )
സാമ്പത്തിക വളർച്ചയ്ക്കുള്ള നിർദേശങ്ങൾ : കെ. പോൾ തോമസ്
സമഗ്രവും സുസ്ഥിരവുമായ സാമ്പത്തികവളർച്ചയ്ക്കുള്ള നിർദേശങ്ങളാണ് ഇത്തവണത്തെ ബജറ്റിലുള്ളത്.
കൃഷി, സാമൂഹ്യനീതി, വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യം, നഗരവികസനം, ഊർജസുരക്ഷയും പരിവർത്തനവും, എംഎസ്എംഇകൾ, സ്ത്രീ ശക്തീകരണം, അടിസ്ഥാനസൗകര്യ വികസനം എന്നിങ്ങനെ ഒൻപത് മേഖലകളിലാണു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.
നൈപുണ്യ വികസന മേഖലയിലെ പരിശീലനങ്ങൾക്ക് കൂടുതൽ തുക അനുവദിക്കുന്നതിലൂടെ യുവാക്കളുടെ തൊഴിലില്ലായ്മ എന്ന പ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരമാകുമെന്നും പ്രതീക്ഷിക്കുന്നു.
എംഡി ആൻഡ് സിഇഒ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
വ്യക്തിഗത ആദായ നികുതി യുക്തിഭദ്രമാക്കുന്നത് : വി.പി. നന്ദകുമാർ
മുദ്ര വായ്പകളുടെ പരിധി ഉയര്‍ത്തിയതും ചെറുകിട സംരംഭങ്ങള്‍ക്ക് കൊളാറ്ററല്‍ ഇല്ലാതെ വായ്പ ലഭ്യമാക്കുന്നതും 45 ശതമാനം കയറ്റുമതിക്കു വഴിയൊരുക്കുന്ന ഈ മേഖലയ്ക്ക് ആവേഗം നല്‍കും. സ്വര്‍ണം, വെളളി, മൊബൈല്‍ ഫോണുകള്‍, 23 നിര്‍ണായക ധാതുക്കള്‍ എന്നിവയുടെ കസ്റ്റംസ് തീരുവ യുക്തിസഹമാക്കിയത് ഈ വ്യവസായങ്ങള്‍ക്കു ഗുണകരമാകും.
വികസിത ഭാരതത്തിനായി ഇടക്കാല ബജറ്റില്‍ തയാറാക്കിയ നീക്കങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതാണ് ഇപ്പോഴത്തെ ബജറ്റ്. പ്രതീക്ഷിച്ച മാറ്റങ്ങളുണ്ടായില്ലെങ്കിലും വ്യക്തിഗത ആദായ നികുതി യുക്തിസഹമാക്കുന്ന ചില നീക്കങ്ങളുണ്ട്.
എംഡി ആൻഡ് സിഇഒ മണപ്പുറം ഫിനാൻസ്
സാധാരണക്കാര്‍ക്ക് ആശ്വാസം, വ്യാപാരികൾക്കു പ്രതീക്ഷ
സീമ മോഹന്‍ലാല്‍
കൊച്ചി: സാധാരണക്കാര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവാണ് സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്നത്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 10 ശതമാനത്തില്‍നിന്ന് ആറു ശതമാനമാക്കിയാണു കുറച്ചത്.
കുറച്ചു മാസങ്ങളായി സ്വര്‍ണവിലയില്‍ തുടരുന്ന ചാഞ്ചാട്ടം സാധാരണക്കാരുടെ ആഭരണമോഹത്തിനു മങ്ങലേല്‍പ്പിച്ചിരുന്നു. ചിങ്ങമാസത്തോടെയാണ് കേരളത്തില്‍ വിവാഹസീസണ് ആരംഭിക്കുന്നത്.
അതുകൊണ്ടുതന്നെ സ്വര്‍ണ വിലയിലെ ഇടിവ് കല്യാണപ്പാര്‍ട്ടികള്‍ക്ക് ആശ്വാസം പകരുന്നതാണ്. ബജറ്റിലെ നികുതിസംബന്ധമായ വ്യക്തത വരും ദിവസങ്ങളില്‍ ഉണ്ടാകും. അതിനു ശേഷം സ്വര്‍ണവിലയില്‍ ഇനിയും കുറവ് വന്നേക്കാമെന്നാണ് വിപണി നല്കുന്ന സൂചന.
കള്ളക്കടത്ത് കുറയും
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ കള്ളക്കടത്ത് വന്‍ തോതില്‍ കുറയും. 10 ലക്ഷം രൂപയുടെ ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവരുമ്പോള്‍ ഏകദേശം ഒന്‍പത് ലക്ഷം രൂപയിലധികമാണ് കള്ളക്കടത്തുകാര്‍ക്ക് ലഭിക്കുന്നത്. സ്വര്‍ണത്തിന്റെ വിലവര്ധനകൂടിയായപ്പോള് കള്ളക്കടത്തുകാര്‍ക്ക് വന്‍ ലാഭമായിരുന്നു.
ഇനി ആ സ്ഥാനത്ത് രണ്ടോ മൂന്നോ ലക്ഷം രൂപ മാത്രമേ ലഭിക്കൂ. കള്ളക്കടത്തിനു തടയിടാന്‍ ഇതിലൂടെ കഴിയും. ആഭരണനിര്‍മാണ മേഖലയിലും ചെറിയ തോതില്‍ സ്തംഭനം ഉണ്ടായിരുന്നതിനാല്‍ നിര്‍മാതാക്കള്‍ക്കും ഇതു ഗുണകരമായിരിക്കും.
നികുതിയില്‍ ഇളവ് വരുത്തിയാല്‍ ആഭരണവിപണി സജീവമാകുമെന്നും സ്വര്‍ണക്കടത്ത് കുറയ്ക്കാന്‍ സാധിക്കുമെന്നും ജ്വല്ലറി വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നുവെന്ന് ഓള് കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) സംസ്ഥാന ട്രഷറര്‍ അഡ്വ. അബ്ദുല്‍ നാസര്‍ പറഞ്ഞു.
വളര്‍ച്ചാ കേന്ദ്രീകൃത ബജറ്റ്: ഫിക്കി
കൊച്ചി: ഹ്രസ്വകാല ആവശ്യകതയ്ക്ക് ഉത്തേജനം നല്‍കിയും ഇടത്തരം ദീര്‍ഘകാല വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിയുമുള്ള വളര്‍ച്ചാ കേന്ദ്രീകൃത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്മാന് ഡോ. എം.ഐ. സഹദുള്ള.
ഗുണമേന്മയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നൈപുണ്യ വികസനത്തിനും ശക്തമായ ഊന്നല്‍ നല്കുന്ന ബജറ്റ്, കൃഷിയും ഉത്പാദനവും സേവനവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുന്നു. സാമ്പത്തിക അച്ചടക്കം പാലിക്കാനും ബജറ്റ് ശ്രദ്ധിച്ചിട്ടുണ്ട്.
സാമ്പത്തിക ഏകീകരണത്തില്‍ തുടര്‍ച്ച: വെങ്കടരാമന് വെങ്കടേശ്വരന്
കൊച്ചി: സാമ്പത്തികരംഗത്തെ ഏകീകരണം തുടര്‍ന്നുകൊണ്ട് ധനക്കമ്മിയില്‍ കുറവുവരുത്താനുള്ള നടപടികളില്‍ പുരോഗതി കൈവരിക്കുക, വളര്‍ച്ച സുസ്ഥിരമാക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക, ഭവനനിർമാണം ഉള്‍പ്പെടെയുള്ള അടിസ്ഥാന വികസനമേഖലയിലെ സൗകര്യങ്ങള്‍ക്കായി പണം വിനിയോഗിക്കുക, ഉപഭോഗം പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ അഞ്ചു പ്രധാന മേഖലകളിലാണ് ബജറ്റ് ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് ഫെഡൽ ബാങ്ക് പ്രസിഡന്റ് വെങ്കടരാമൻ വെങ്കിടേശ്വരൻ.
യുവ സംരംഭങ്ങള്‍ക്ക് നേട്ടമാകും
കൊച്ചി: കരുതലിനോടൊപ്പം ഭാവിയേയും മുന്‍കൂട്ടി കണ്ടുള്ള ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി അവതരിപ്പിച്ചതെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് എംഡി അദീബ് അഹമ്മദ്.
രാജ്യത്തിന്റെ വികസനത്തില്‍ എംഎസ്എംഇകള്‍ക്കുള്ള പ്രാധാന്യം മനസിലാക്കിയും, വായ്പാ ലഭ്യതയും സാമ്പത്തിക പിന്തുണയും വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്കിയ ബഡ്ജറ്റില്‍ മുദ്ര വായ്പകളുടെ പരിധി വര്‍ധിപ്പിച്ചത് യുവ സംരംഭങ്ങള്‍ക്കു നേട്ടമാകും. വിദേശ കമ്പനികള്‍ക്കുള്ള കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചത് പ്രതീക്ഷയാണ്.
ആരോഗ്യ മേഖലയ്ക്ക് പ്രതീക്ഷ : ഡോ. ആസാദ് മൂപ്പന്
കേന്ദ്ര ബജറ്റ് തൊഴിലവസരങ്ങളും യുവാക്കളുടെ ഉന്നമനവും അതിലൂടെ രാജ്യത്തിന് സമഗ്ര വികസനവും മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രചോദനവും നല്‍കുന്നതാണ്.
ആരോഗ്യസംരക്ഷണ മേഖലയ്ക്ക് ഇത്തവണ വലിയ ഊന്നല്‍ നല്കിയെന്നു തോന്നുന്നില്ലെങ്കിലും, ഈ മേഖലയ്ക്കുള്ള ബജറ്റ് വിഹിതമായ 89,287 കോടി രൂപ, കഴിഞ്ഞ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 12.5 ശതമാനം വര്‍ധന കാണിക്കുന്നതു പ്രതീക്ഷ നല്കുന്നു.
(സ്ഥാപക ചെയര്മാന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍)
കാര്‍ഷികമേഖലയ്ക്ക് ഊന്നൽ നേട്ടമാകും: സതീഷ് മേനോന്
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, തൊഴിലാളികളുടെ നൈപുണ്യ വികസനം, കാര്‍ഷികമേഖലയ്ക്ക് നല്കിയ പ്രാധാന്യം, നഗരഗ്രാമീണ ഭവനനിര്‍മാണം, എംഎസ്എംഇ മേഖലയ്ക്കുള്ള ഉയര്‍ന്ന ധനസഹായം എന്നിവയാണു ബജറ്റിലെ പ്രധാന മേന്മകള്.
മൂലധന നേട്ട നികുതിയിലെ (ഓഹരികളുടെയും കടപ്പത്രങ്ങളുടെയും മറ്റും വില്പനയിലൂടെ ലഭിക്കുന്ന ലാഭത്തിന്മേലുള്ള നികുതി) വര്‍ധന അമ്പരപ്പിക്കുന്ന ഒരു പോരായ്മയാണ്. ഹ്രസ്വകാല മൂലധന നേട്ട നികുതി (എസ്ടിസിജി)യിലെ 5 ശതമാനം വര്‍ധന ഹ്രസ്വകാല നിക്ഷേപകരെ സമീപഭാവിയില്‍ തന്നെ പ്രതികൂലമായി ബാധിക്കും.
(എക്സിക്യൂട്ടീവ് ഡയറക്ടര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്)
സ്വകാര്യ സേവനദാതാക്കളുടെ നിരക്കു വര്‍ധന: ബിഎസ്എൻഎല്ലിലേക്ക് വരിക്കാര്‍ കൂടുന്നു
കോഴിക്കോട്: സ്വകാര്യ സേവനദാതാക്കള്‍ നിരക്ക് വര്‍ധിപ്പിച്ച് 17 ദിവസത്തിനിടെ സംസ്ഥാനത്ത് മൊബൈല്‍ കണക്ഷനില്‍ ബിഎസ്എന്‍എല്ലിന് 90 ശതമാനം വര്‍ധന.
കേരളത്തിലാണു കൂടുതല്‍ വരിക്കാര്‍ സ്വകാര്യ സേവനദാതാക്കളെ വിട്ട് ബിഎസ്എന്എല്ലിലെത്തിയത്. ജൂണില്‍ 34,637 പേര് പോര്‍ട്ട് ചെയ്തു. നിരക്കുവര്‍ധന പ്രാബല്യത്തില്‍ വന്ന ജൂലൈ ഒന്നുമുതല്‍ 17 വരെ 35,497 പേര് ബിഎസ്എന്‍എല്ലില്‍ എത്തി.
അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താന്‍ ഡിസംബറിനകം ഒരു ലക്ഷം ടവര്‍ സ്ഥാപിച്ച് ഗ്രാമ-നഗരങ്ങളില്‍ 4ജി സേവനം എത്തിക്കാന്‍ ഒരുങ്ങുകയാണ് ബിഎസ്എന്‍എല്‍. മലപ്പുറം ജില്ലയാണ് പോര്‍ട്ട് ചെയ്തവരുടെ എണ്ണത്തില്‍ മുന്നില്‍-1,756 പേര്.
രണ്ടാമത് കോഴിക്കോട്. 932 വരിക്കാര്‍. ഡിസംബറിനകം ഒരു ലക്ഷം ടവര്‍ സ്ഥാപിക്കുന്നതോടെ ബിഎസ്എന്‍എലിന് രാജ്യവ്യാപകമായി കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കാനാവും.
4 ജി സേവനങ്ങള്‍ക്കായി സ്ഥാപിക്കുന്ന ശൃംഖല ഉപയോഗിച്ചുതന്നെ 5 ജിയിലേക്ക് മാറാന്‍ കഴിയുമെന്നതിനാല്‍ അതിവേഗ ഇന്റര്‍നെറ്റ് സാര്‍വത്രികമാക്കി ബിഎസ്എന്‍എല്‍ പഴയ പ്രതാപത്തിലേക്കു തിരിച്ചെത്താന്‍ സാധ്യത തെളിയുകയാണ്.
വിജയീ ഭവ ബിസിനസ് കോൺക്ലേവ് കോട്ടയത്ത്
കോട്ടയം: "വിജയീ ഭവ' സംഘടിപ്പിക്കുന്ന വിബി ടോക്സ് ബിസിനസ് ആദ്യമായി കോട്ടയത്ത്. നാളെ ഉച്ചകഴിഞ്ഞ് 1.30ന് ഹോട്ടൽ സീസർ പാലസ് ഹോട്ടലിൽ ബിസിനസ്സ് കോൺക്ലേവ് ആരംഭിക്കും.
ഇന്ത്യൻ സെൻട്രിഫ്യൂജ് എൻജിനിയറിംഗ് സൊലൂഷൻസ് എംഡി ശംഭുനാഥ് ശശികുമാർ മുഖ്യപ്രഭാഷണം നടത്തും. ഡോ. രഞ്ജിത്ത് രാജ്, കോട്ടയം ജില്ല അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫീസർ ശരത് ലാൽ എന്നിവർ പ്രസംഗിക്കും. കൂടുതൽ വിവരങ്ങൾക്ക് +91 9074059990 എന്ന നമ്പറിൽ വിളിക്കുക.
ജോസ് ജോസഫ് കാട്ടൂർ എസ്ഐബി അഡീഷണൽ ഡയറക്ടർ
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്വതന്ത്ര ചുമതലയുള്ള അഡീഷണൽ ഡയറക്ടറായി (നോൺ എക്സിക്യൂട്ടീവ്) ജോസ് ജോസഫ് കാട്ടൂർ നിയമിതനായി.
മൂന്നു വർഷത്തേക്കാണു നിയമനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എൻഫോഴ്സ്മെന്റ്, കോർപറേറ്റ് സ്ട്രാറ്റജി, കറൻസി, എച്ച് ആർ വകുപ്പുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള ജോസ് ജോസഫിന്, ബാങ്കിംഗ് മേഖലയിൽ മൂന്നു പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുണ്ട്.
പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള കേരള വനിത വികസന കോര്‍പറേഷനില്‍ നിന്നും 2010 മുതല്‍ 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കുന്നതിന് അനുമതി നല്കി ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
ഈ കാലയളവില്‍ വിവിധ കാരണങ്ങളാല്‍ കുടിശിക തീര്‍ക്കാതെ പോയ വായ്പകള്‍ക്കാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഇത് ബാധകമാകുന്നത്.
ഇത്തരത്തില്‍ കുടിശികയുള്ള വായ്പകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് തയാറാകുന്ന പക്ഷം പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വനിത വികസന കോര്പറേഷന് അനുമതി നല്കിയിരിക്കുന്നു. ഇതിലൂടെ മുന്നൂറ്റി അറുപതോളം വനിതകള്‍ക്ക് പ്രയോജനം ലഭിക്കും.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 784 കോടി രൂപയുടെ സ്വയം തൊഴില്‍ വായ്പ വിതരണം നടത്തിയ വനിത വികസന കോര്‍പറോഷന്‍ നേരിട്ടും പരോക്ഷമായും ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിച്ചു.
സ്വർണം പവന് 80 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിനു പത്തു രൂപയും പവന് 80 രൂപയുമാണു കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,770 രൂപയും പവന് 54,160 രൂപയുമായി.
പ്രവീണ്‍ വെങ്കടരമണൻ നിറ്റ ജലാറ്റിൻ മാനേജിംഗ് ഡയറക്ടർ
തിരുവനന്തപുരം: നിറ്റ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി പ്രവീണ്‍ വെങ്കടരമണനെ നിയമിച്ചു. നിലവിലെ കന്പനിയുടെ മാനേജിംഗ് ഡയറക്ടർ സജീവ് കെ. മേനോൻ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.
കോലഞ്ചേരി ആസ്ഥാനമായുള്ള സിന്തൈറ്റിന്റെ സ്പൈസ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിച്ചിരുന്ന പ്രവീണ്‍ കോസ്റ്റ് അക്കൗണ്ടന്റും ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ പൂർവ വിദ്യാർഥിയുമാണ്. ഇന്ത്യ ലിമിറ്റഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കന്പനിയാണ് നിറ്റ ജെലാറ്റിൻ.
സപ്ലൈകോ സിഎംഡിയായി പി.ബി. നൂഹ് ചുമതലയേറ്റു
കൊച്ചി: സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി പി. ബി. നൂഹ് ചുമതലയേറ്റു. ടൂറിസം വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ലൈഫ് മിഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കോഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാര്‍, പത്തനംതിട്ട ജില്ലാ കലക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ നൂഹ് മൂവാറ്റുപുഴ സ്വദേശിയാണ്.
ഐസിഎൽ ഗ്രൂപ്പ് ദുബായിൽ മറൈൻ ടൂറിസം ആരംഭിച്ചു
കൊച്ചി: ഇന്ത്യയിലും യുഎഇയിലുമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഐസിഎൽ ഗ്രൂപ്പ് ദുബായിൽ ‘ഐസിഎൽ മറൈൻ ടൂറിസം’ എന്ന പുതിയ സംരംഭം ആരംഭിച്ചു.
യുഎഇ ഭരണകുടുംബാംഗം ഷെയ്ഖ് അഹമ്മദ് ബിൻ ഹംദാൻ ബിൻ റാഷിദ് അൽ നുഐമിയും ഐസിഎൽ ഗ്രൂപ്പ് സിഎംഡിയും ക്യൂബയുടെ ട്രേഡ് കമ്മീഷണർ ഓഫ് ഇന്ത്യയും ലാറ്റിനമേരിക്കൻ - കരീബിയൻ രാജ്യങ്ങളുടെ ഗുഡ്വിൽ അംബാസഡറുമായ അഡ്വ. കെ.ജി. അനിൽകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ദുബായ് ദേര അൽ സീഫ് വാട്ടേഴ്സിൽ നടന്ന ചടങ്ങിൽ ഐസിഎൽ സിഇഒ ഉമാ അനിൽകുമാർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ അമൽജിത്ത്.എ.മേനോൻ എന്നിവർ പ്രസംഗിച്ചു.
ദുബായിൽ ടൂറിസം രംഗത്ത് ഏറ്റവും വലിയ ഡെസർട്ട് സഫാരിയും മറൈൻ ടൂറിസത്തിൽ ഏറ്റവും വലിയ ബോട്ട് ക്രൂയിസും ഐസിഎൽ ഗ്രൂപ്പിന്റേതാണ്. യുഎഇയിലെ ടൂറിസം മേഖലകളിലെ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അഡ്വ. കെ. ജി. അനിൽകുമാർ പറഞ്ഞു.
റിയല്‍മി 13 പ്രോ സീരീസ് 5ജി വിപണിയിൽ
കൊച്ചി: എഐ അള്‍ട്രാ ക്ലിയര്‍ കാമറയുള്ള റിയല്‍മി 13 പ്രോ സീരീസ് 5ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ. റിയല്‍മിയുടെ സിഗ്നേച്ചര്‍ പെര്‍ഫോമന്‍സും ഡിസൈനും ചേര്‍ന്നുള്ള നൂതന കാമറ സാങ്കേതികവിദ്യ ഇതിനകം വിപണിയിൽ ശ്രദ്ധ നേടി.
റോയല്‍ പെന്റ ട്രേഡേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനാണു റിയല്‍മി 13 പ്രോ സീരീസ് 5ജി സ്മാര്‍ട്ട്ഫോണുകളുടെ കേരളത്തിലെ വിതരണച്ചുമതല.
തൊഴില്ശക്തീകരണം: ടെക്നോവാലിയും ഭാരത് മാതാ കോളജും കൈകോര്‍ക്കുന്നു
കൊച്ചി: വിദ്യാര്‍ഥികളുടെ തൊഴില്‍ക്ഷമത വര്‍ധിപ്പിക്കാനും തൊഴില്ശക്തീകരണം ഉറപ്പാക്കാനുമുള്ള ധാരണാപത്രത്തില്‍ ഭാരത് മാതാ കോളജും ടെക്നോവാലി സോഫ്റ്റ്വെയര് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചു.
അപ് സ്കില്ലിംഗ് റിസ്കില്ലിംഗിലൂടെ ഉയര്‍ന്ന വേതനം ലഭ്യമാകുന്ന ഐടി ജോലിക്ക് വിദ്യാര്‍ഥികളെ പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യം. ടെക്നോവാലി ടെക്നോളജി ക്ലബിന്റെ അംഗത്വം ഏറ്റെടുത്തുകൊണ്ടാണ് ബിഎംസി പദ്ധതിക്ക് ടെക്നോവാലിക്കൊപ്പം കൈകോര്‍ത്തിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന 200 വിദ്യാര്‍ഥികള്‍ക്കായി അഞ്ചു ദിവസത്തെ സൗജന്യ കരിയര്‍ വര്‍ക്ക്ഷോപ്പ്, സൈബര്‍ സെക്യൂരിറ്റി, എഐ, മിഷ്യന് ലേണിംഗ്, ഡാറ്റ സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ സൗജന്യ വെബിനാറുകള്‍, സൗജന്യ കരിയര്‍ കൗണ്‍സലിംഗ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
യോഗത്തില്‍ ബിഎംസി അക്കഡേമിക് ഡയറക്ടര്‍ ഡോ. കെ.എം. ജോണ്സന്, പ്രിന്‍സിപ്പല്‍ ഡോ. ലിസി കാച്ചപ്പിള്ളി, വൈസ് പ്രിന്‍സിപ്പൽ ബിനി റാണി റോസ്, ബിസിഎ എച്ച്ഒഡി തോമസ് മാത്യു, അസി. പ്രഫസര്‍ ആശ ജോണ്‍, അസി. പ്രഫസര്‍ ഡോ. കെ.ആര്. രതീഷ്, ടെക്നോവാലി സോഫ്റ്റ് വെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ബീന റൊസാരിയോ എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യൻ റബർ മികവു നിലനിർത്തി. ടാപ്പിംഗ് രംഗത്തെ പ്രതിസന്ധി തുടരുന്നു. ഒസാക്കയിൽ റബർ ഒരു മാസത്തിനിടയിലെ ഏറ്റവും കനത്ത പ്രതിവാരനഷ്ടത്തിലാണ്. മഴ തേയിലയുടെ ഗുണനിലവാരത്തെ ബാധിച്ചു. വിദേശ ഡിമാൻഡിലും ഉത്പന്നത്തിനു തളർച്ച. കൊപ്ര പുതിയ ദിശ തേടുന്നു. കുരുമുളകുവില ഇടിവിനിടെ ഉത്തരേന്ത്യൻ സ്റ്റോക്കിസ്റ്റുകൾ ചരക്ക് സംഭരണം ഉൗർജിതമാക്കി.
ഒരു വ്യാഴവട്ടത്തിനിടെ ലാറ്റക്സ് വിലയിൽ ദൃശ്യമായ കുതിച്ചുചാട്ടം കാർഷികമേഖലയുടെ മുഖത്തു പുഞ്ചിരി വിടർത്തി. കിട്ടുന്ന വിലയ്ക്കു ചരക്ക് സംഭരിക്കാൻ വ്യവസായികൾ പരക്കം പായുകയാണ്. വില പേശുന്ന പതിവു തന്ത്രമിറക്കിയാൽ തൂണും ചാരിനിന്നവൻ ചരക്കുമായി സ്ഥലംവിടുമെന്ന അവസ്ഥയാണ്. വാരാന്ത്യം കൊച്ചിയിൽ ലാറ്റക്സ് 16,000 രൂപയിലാണ്. ഉത്പാദനമേഖലയിൽ വെട്ടിയിറക്കുന്ന ലാറ്റക്സ് 23,500നും കൊത്തിപ്പെറുക്കാൻ വാങ്ങലുകാരുണ്ട്. മഴമൂലം പല ഭാഗങ്ങളിലും വെട്ട് സ്തംഭിച്ചതിനാൽ ഷീറ്റ് ഉത്പാദനരംഗം പൂർണമായി നിശ്ചലമാണ്.
ലോബിക്ക് സമ്മർദം
പുതിയ ഷീറ്റിന് ഓഗസ്റ്റുവരെ കാത്തിരിക്കണമെന്നതു ടയർ കന്പനികളെ സമ്മർദത്തിലാക്കി. വാരത്തിന്റെ തുടക്കത്തിൽ 20,900 രൂപയിൽ നീങ്ങിയ നാലാം ഗ്രേഡിനെ 21,200ലേക്ക് വ്യവസായികൾ ഉയർത്തിയെങ്കിലും വില്പനക്കാരുടെ അഭാവം കന്പനി സപ്ലയർമാരെ മുൾമുനയിലാക്കി. ഇതിനിടെ 21,400നും ആവശ്യക്കാരുണ്ടായി. നിരക്ക് 22,000ലേക്കു ചുവടുവയ്ക്കുമെന്ന് ഒരു വിഭാഗം വിലയിരുത്തുന്പോൾ ഈ വർഷം 24,000ലെ റിക്കാർഡ് പഴങ്കഥയാകുമെന്നു കണക്കുകൂട്ടുന്നവരുമുണ്ട്. വിദേശ റബറിന്റെ ലഭ്യത ഉയരാത്തതും ആഭ്യന്തര ടാപ്പിംഗ് രംഗത്തെ മാന്ദ്യവുമെല്ലാം അവർക്കു പ്രതീക്ഷ പകരുന്നു.
ബാങ്ക് ഓഫ് ജപ്പാന്റെ വിപണി ഇടപെടലിൽ യെന്നിന്റെ മൂല്യം മെച്ചപ്പെട്ടത് ഒസാക്ക എക്സ്ചേഞ്ചിൽ റബറിൽ പ്രതിഫലിച്ചു. ജൂണ്‍ ആദ്യം ഇതേ കോളത്തിൽ സൂചിപ്പിച്ച 359 യെന്നിലെ പ്രതിരോധം മറികടക്കാനാകാതെ 357 യെന്നിൽ തുടങ്ങിയ സാങ്കേതികതിരുത്തലിൽ റബർ ഇതിനകം 316 യെൻ വരെ താഴ്ന്നു. 328ലെ നിർണായക സപ്പോർട്ട് നഷ്ടപ്പെട്ടതിനാൽ 306 യെന്നിലേക്കു വിപണി പരീക്ഷണം നടത്തുമെന്നു നേരത്തേ വ്യക്തമാക്കിതാണ്. ജൂലൈ സീരീസ് സെറ്റിൽമെന്റ് വ്യാഴാഴ്ച നടക്കും. സെപ്റ്റംബർ, ഒക്ടോബർ അവധികളിലെ സെൽ പ്രഷർ കൂടി കണക്കിലെടുത്താൽ റബർ വീണ്ടും ദുർബലമാകാം. പുതിയ നിക്ഷപകരുടെ അഭാവവും ഓപ്പണ്‍ ഇന്ററസ്റ്റിൽ സംഭവിച്ച കുറവും രാജ്യാന്തര വിപണിയുടെ കരുത്തുചോർത്തും.
വാങ്ങാൻ താത്പര്യം
ജപ്പാൻ അവധിയിലെ തളർച്ച, സിംഗപ്പുർ, ചൈനീസ് മാർക്കറ്റിലും റബറിനെ ബാധിച്ചു. എന്നാൽ, മുഖ്യ കയറ്റുമതിവിപണിയായ ബാങ്കോക്കിൽ വാങ്ങൽ താത്പര്യം ശക്തമാണ്. മാസാരംഭത്തിൽ കിലോ 161 രൂപയിലേക്ക് ഇടിഞ്ഞ റബർ പിന്നീട് 177ലേക്ക് ഉയർന്നു. അവിടെ റെഡി ചരക്കിനുള്ള ഡിമാൻഡ് കേരളത്തിലും കർക്കിടകമഴയ്ക്കിടെ ഉത്പന്നവില ഉയരാൻ കുട പിടിക്കുമെന്നു പ്രതീക്ഷിക്കാം.
കനത്ത മഴ തേയിലയുടെ ഗുണനിലവാരത്തെ ചെറിയ അളവിൽ ബാധിച്ചതായി വാങ്ങലുകാർ. കൊച്ചി ലേലത്തിൽ വരവ് ചുരുങ്ങിയിട്ടും ഫാക്ടറികളുടെ പ്രതീക്ഷയ്ക്കൊത്തു വില ഉയരുന്നില്ല. പ്രതികൂല കാലാവസ്ഥയിൽ കോൽക്കത്ത ലേലത്തിലും ചരക്കുലഭ്യത ചുരുങ്ങി. ഇതോടെ വാങ്ങലുകാരുടെ ശ്രദ്ധ ദക്ഷിണേന്ത്യയിലേക്കു തിരിഞ്ഞു. ആഭ്യന്തര ഇടപാടുകാർക്കൊപ്പം സിഐഎസ് രാജ്യങ്ങളിൽനിന്നും മധ്യപൂർവേഷ്യയിൽനിന്നും ഇല, പൊടി തേയിലയ്ക്കു ഡിമാൻഡുണ്ട്. ഓർത്തഡോക്സ് ഇനങ്ങൾക്ക് കിലോ പത്തു രൂപ വരെ താഴ്ന്നു.
നാഫെഡിന്റെ ചതി
നാഫെഡ് തമിഴ്നാട്ടിൽനിന്നു സംഭരിച്ച കൊപ്രയിൽനിന്ന് 39,000 ടണ്‍ വിറ്റുമാറാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ സീസണിൽ ക്വിന്റലിന് 10,860 രൂപ നിരക്കിൽ 1493 കോടി രൂപയ്ക്ക് മൊത്തം 1.33 ലക്ഷം ടണ്‍ കൊപ്ര 90,000 കർഷകരിൽനിന്നാണു കേന്ദ്ര ഏജൻസി സംഭരിച്ചത്. ഇതിൽ തമിഴ്നാട്ടിൽനിന്നുള്ള ഒരു പങ്കാണു വിറ്റുമാറുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ആ ചരക്കിന് 8700 പോലും ഉറപ്പുവരുത്താനാകില്ലെന്നു വിപണിവൃത്തങ്ങൾ പറയുന്നു. നടപ്പുസീസണിൽ തമിഴ്നാട് മാത്രം ഏകദേശം 90,000 ടണ്‍ കൊപ്ര സംഭരിച്ചിട്ടുണ്ട്. മൊത്തതിൽ കൊപ്രയുടെ വൻ ശേഖരം രാജ്യത്തുള്ളതിനാൽ കൂടിയ വിലയ്ക്കു ലേലം പിടിക്കാൻ വ്യവസായികൾ തയാറാകില്ല.
കരുതൽ ശേഖരത്തിലുള്ള കൊപ്ര റിലീസിംഗ് നടത്താതെ പകരം എണ്ണയാക്കി വിപണിയിലെത്തിച്ചാൽ പച്ചത്തേങ്ങ, കൊപ്ര വിലകളിൽ സംഭവിക്കാനിടയുള്ള തകർച്ചയെ തടയാനാകും. മാത്രമല്ല, ഏറ്റവും ഗുണനിലവാരവും ഉണക്കും കൂടിയ ഇനം കൊപ്രയാണ് സംഭരണ ഏജൻസി ശേഖരിച്ചിട്ടുള്ളത്. ആ കൊപ്രയിൽനിന്നുള്ള എണ്ണയ്ക്ക് ഡിമാൻഡ് ഉയരുകയും ചെയ്യും.
കാങ്കയത്ത് 9200 രൂപയ്ക്കു കൊപ്ര യഥേഷ്ടം ലഭ്യമാണ്, കേരളത്തിൽ വില 10,000 രൂപയാണ്. തമിഴ്നാട്ടിൽ വെളിച്ചെണ്ണ വില 13,500 രൂപയും കൊച്ചിയിൽ 15,400 രൂപയുമാണ്. ലേലത്തിൽ വിലയിടിച്ചു കൊപ്ര കൈമാറിയാൽ വിപണിയുടെ സന്തുലിതാവസ്ഥയ്ക്കു കോട്ടംതട്ടും. ഒരു കോടിയിൽ ഏറെ വരുന്ന ദക്ഷിണേന്ത്യൻ നാളികേര കർഷകകുടുംബങ്ങളെ സാന്പത്തിക ഞെരുക്കത്തിലാക്കുന്നതിലുപരി സ്റ്റോക്കുളള കൊപ്ര വെളിച്ചെണ്ണയാക്കി ബ്രാൻഡ് നാമത്തിൽ ഇറക്കുന്നതാവും അഭികാമ്യം.
ആഭരണവിപണികളിൽ റിക്കാർഡ് പ്രകടനത്തിനു സ്വർണം ശ്രമം നടത്തിയെങ്കിലും വിദേശത്തുനിന്നുള്ള പ്രതികൂലവാർത്തകൾ തിരിച്ചടിയായി. പവന് 54,080 രൂപയിൽനിന്ന് 55,000 വരെ ഉയർന്നഘട്ടത്തിൽ 55,120ലെ റിക്കാർഡ് വിപണി തകർക്കുമെന്നു വ്യാപാരരംഗം വിലയിരുത്തി. എന്നാൽ, ഇതിനിടെ, രാജ്യാന്തരവില ഇടിഞ്ഞതോടെ വാരാന്ത്യം പവൻ 54,240ലേക്ക് താഴ്ന്നു.
സംഭരണം ഉൗർജിതം
ഉത്തരേന്ത്യൻ വ്യവസായികൾ കുരുമുളക് സംഭരണം ഉൗർജിതമാക്കി. ചുരുങ്ങിയ ആഴ്ചകളിൽ ഉത്പന്നവില ക്വിന്റലിന് 2000 രൂപയിലധികം ഇടിഞ്ഞത് അവസരമാക്കി അവർ ചരക്കുവാങ്ങൽ ശക്തമാക്കി. ഉത്തരേന്ത്യൻ വ്യവസായികൾ ഹൈറേഞ്ച്, കൂർഗ് കുരുമുളകിൽ താത്പര്യം കാണിച്ചു. ഓഗസ്റ്റിൽ ഉത്തരേന്ത്യയിൽ ഉത്സവസീസണു തുടക്കംകുറിക്കുന്നതോടെ കുരുമുളക് അടക്കമുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് ആഭ്യന്തര ഡിമാൻഡുയരും. കൊച്ചിയിൽ അണ്‍ഗാർബിൾഡ് കുരുമുളക് വില 65,400 രൂപയിലാണ്.
വിപണി തിരിച്ചുവരും, വര്‍ധിതവീര്യത്തോടെ
വാരാന്ത്യം വിപണി കാഴ്ചവച്ച സാങ്കേതികതിരുത്തൽ പൂർത്തിയാകുന്നതോടെ ഇരട്ടിവീര്യവുമായി വിപണിയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കാം. രണ്ടാഴ്ചയായി ഓവർബോട്ടായ സൂചികകളെ പിടിച്ചുയർത്തിയ ധനകാര്യസ്ഥാപനങ്ങൾക്ക് പിന്നിട്ടവാരത്തിൽ മനംമാറ്റമുണ്ടായി. ആഭ്യന്തര മ്യൂച്വൽഫണ്ടുകൾ എല്ലാ ദിവസവും വില്പനക്കാരായി മാറി.
വിദേശ ഓപ്പറേറ്റർമാർ രണ്ടും കല്പിച്ചു രംഗത്തു കച്ചകെട്ടിനിൽക്കുകയാണ്. ആഭ്യന്തരഫണ്ടുകൾ നടത്തിയ വില്പനയുടെ മൂന്നിരട്ടി വാങ്ങൽ നടത്തി വിദേശഫണ്ടുകൾ വിപണിയെ സർവകാല റിക്കാർഡിലേക്കു കൈപിടിച്ചുയർത്തി.
ബുൾ ഓപ്പറേറ്റർമാരുടെ കരുത്തിൽ നിഫ്റ്റി കഴിഞ്ഞലക്കം സൂചിപ്പിച്ച 24,842 പ്രതിരോധം തകർത്ത് 24,854 വരെ ഉയർന്നു. 24,502ൽനിന്നുള്ള മുന്നേറ്റമാണു സർവകാല റിക്കാർഡിലേക്കു വിപണിയെ നയിച്ചത്. ഉയർന്ന നിലവാരത്തിൽ ലാഭമെടുപ്പിന് അവർ ഉത്സാഹിക്കും.
ബജറ്റ് ഭാരം
ബജറ്റ് ഭാരം ഏതു വിധമെന്നു വ്യക്തമാക്കുംവരെ പുതിയ ബാധ്യതകളിൽനിന്ന് ഒഴിഞ്ഞുമാറാം. കേന്ദ്രബജറ്റിനെ അടിമുടി വിശകലനം നടത്തിയാകും വിദേശ ഓപ്പറേറ്റർമാർ ഓരോ ചുവടും വയ്ക്കുന്നത്. പ്രദേശിക നിക്ഷേപകർ പുതിയ ബാധ്യതകളിൽനിന്ന് അകലുന്നതാണ് അഭികാമ്യം. എല്ലാത്തിനും വ്യക്തത വന്നശേഷം വലതുകാൽ വയ്ക്കുന്നത് ഉചിതം.
നിഫ്റ്റി വാരാന്ത്യം 24,530 പോയിന്റിലാണ്. ഈ വർഷം ഇതാദ്യമായി ഇന്ത്യൻ മാർക്കറ്റ് തുടർച്ചയായി ഏഴാഴ്ചകളിൽ മുന്നേറി. സൂചികയ്ക്ക് 24,310ൽ ആദ്യ താങ്ങ്, ബജറ്റ് അനുകൂലമായാൽ 24,802ൽ ആദ്യ പ്രതിരോധം, അതു മറികടന്നാൽ 25,074-25,556 പോയിന്റിലേക്കു വിപണിയുടെ ദൃഷ്ടി തിരിയും. ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 24,090ലേക്കു സാങ്കേതികപരീക്ഷണം തുടരാം.
ബുള്ളിഷ്
ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡും പരാബൊളിക്കും ബുള്ളിഷാണ്. എംഎസിഡി പുൾ ബാക്ക് റാലിക്കു സൂചന നൽക്കുന്പോഴും ട്രെൻഡ് ലൈനിനു മുകളിൽ കരുത്തു നിലനിർത്തി. മറ്റു സൂചികകൾ പലതും വാരാവസാനത്തിലെ തിരുത്തലിൽ ഓവർബോട്ടിൽനിന്ന് ന്യൂട്രലായി.
ജൂലൈ സീരീസ് സെറ്റിൽമെന്റ് വ്യാഴാഴ്ചയാണ്, മുൻവാരത്തിലെ 24,529ൽനിന്ന് 24,750ലെ പ്രതിരോധം തകർത്ത് 24,826 വരെ ഉയർന്നെങ്കിലും 24,529ൽ ഫ്ളാറ്റ് ക്ലോസിംഗ്. ഓഗസ്റ്റ് സീരീസ് 24,657ലാണ്, 20 ദിവസങ്ങളിലെ ശരാശരിയായ 24,370ൽ താങ്ങുണ്ട്. ഓഗസ്റ്റ് ആദ്യം 25,000നെ ഉറ്റുനോക്കാം.
സെൻസെക്സ് 80,519ൽനിന്ന് 80,893 റിക്കാർഡ് തകർത്തു പുതിയ ചരിത്രമായ 81,587 വരെ കുതിച്ചതോടെ ലാഭമെടുപ്പിന് ഇടപാടുകാർ മത്സരിച്ചു. വാരാന്ത്യം 80,604ലാണ്. ഈ വാരം 81,478-82,353ൽ പ്രതിരോധം. ബജറ്റ് പ്രതികൂലമായാൽ സൂചികയ്ക്ക് 79,837-79,071ൽ താങ്ങുണ്ട്. വിദേശഫണ്ടുകൾ മൊത്തം 10,945.98 കോടി രൂപയുടെ വാങ്ങൽ നടത്തി. ആഭ്യന്തരഫണ്ടുകൾ ഇടപാടുകൾ നടന്ന നാലു ദിവസവും വില്പനക്കാരായി നിലകൊണ്ട് 4226.29 കോടി രൂപയുടെ ഓഹരികൾ വിറ്റു.
രൂപയ്ക്ക് ഇടിവ്
രൂപയുടെ മൂല്യം മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച പ്രതിരോധമായ 83.80ലേക്ക് ഇടിഞ്ഞു. 83.54ൽനിന്ന് രൂപ റിക്കാർഡ് തകർച്ചയിലേക്കു നീങ്ങിയതിനിടെ റിസർവ് ബാങ്ക് കരുതൽധനം ഇറക്കി രൂപയുടെ മുഖം ഒന്നിലധികം തവണ മിനുക്കിയതോടെ 83.65ലേക്കു മെച്ചപ്പെട്ടെങ്കിലും ക്ലോസിംഗിൽ 83.69ലാണ്. ഈ വാരം 83.90ലേക്കും തുടർന്ന് 84ലേക്കും മൂല്യം സഞ്ചരിക്കാം. ഇന്ന് ബജറ്റ് വേളയിലെ ചാഞ്ചാട്ടം നിയന്ത്രിക്കാനാവശ്യമായ ഒരുക്കങ്ങൾ ആർബിഐ നടത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര സ്വർണവിലയിൽ റിക്കാർഡ്. ട്രോയ് ഒൗണ്‍സിന് 2410 ഡോളറിൽനിന്ന് 2454 പ്രതിരോധം തകർത്ത് 2484 ഡോളർ വരെ കുതിച്ചു. ഈ അവസരത്തിൽ ഫണ്ടുകൾ ലാഭമെടുപ്പിനു മത്സരിച്ചതിനാൽ 2392 ഡോളറിലേക്ക് ഇടിഞ്ഞങ്കിലും വാരാന്ത്യം 2400 ഡോളറിലാണ്.
സാങ്കേതികമായി വിലയിരുത്തിയാൽ വിപണി ദുർബലാവസ്ഥയിലേക്കു മുഖംതിരിക്കുന്ന സാഹചര്യത്തിൽ മുന്നിലുള്ള മൂന്നു മാസങ്ങളിൽ 2700 ഡോളർ മറികടക്കാൻ ക്ലേശിക്കും.
പൊന്നാണ്!
ഡോളറും ജാപ്പനീസ് യെന്നുമായുള്ള യുദ്ധം മുന്നിലുള്ള ദിവസങ്ങളിൽ സ്വർണത്തിൽ പ്രതിഫലിക്കും. ഈ വാരം 2376 ഡോളറിലെ സപ്പോർട്ട് നിർണായകമാണ്. 50 ദിവസങ്ങളിലെ ശരാശരിവില ഈ റേഞ്ചിലാണ്. ഈ താങ്ങ് നിലനിർത്തിയാൽ 2500ലേക്ക് അതിവേഗം ഉയരാനാകും. അത്തരമൊരു കുതിപ്പിനു വിപണി സാക്ഷ്യംവഹിച്ചാൽ ചിങ്ങത്തിൽ നമ്മുടെ ആഭരണകേന്ദ്രങ്ങളിൽ പവൻ ചരിത്രനേട്ടം സ്വന്തമാക്കും.
തടവുകാരുടെ പരിവര്‍ത്തനത്തിന് ഇന്ത്യന്‍ ഓയില്‍
കൊച്ചി: തടവുകാരുടെ പരിവര്‍ത്തനത്തിനായുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ‘പരിവര്‍ത്തന്‍ പ്രിസണ്‍ ടു പ്രൈഡി’ന്റെ എട്ടാം ഘട്ടവും ‘നയി ദിശ സ്മൈല്‍ ഫോര്‍ ജുവനൈലി’ന്റെ അഞ്ചാം ഘട്ടവും ഇന്ത്യന്‍ ഓയില്‍ ചെയര്മാന് ശ്രീകാന്ത് മാധവ് വൈദ്യ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി ജുവനൈല്‍ ഹോമുകളില്‍ സ്പോര്‍ട്സ് കോച്ചിംഗും ഉപകരണങ്ങളും നല്‍കും.
ബാങ്ക് ഓഫ് ബറോഡ മാനന്തവാടി ശാഖ തുറന്നു
കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ പുതിയതായി തുറന്ന മാനന്തവാടി ശാഖ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി, വൈസ് ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍ ബാങ്ക് ഓഫ് ബറോഡ കംപ്ലയന്‍സ് ആന്‍ഡ് അഷ്വറന്‍സ് ഡിജിഎം കെ.ആര്. കഗഡല്, കോഴിക്കോട് മേഖലാ മേധാവി ബി. കണ്ണന് എന്നിവര്‍ പങ്കെടുത്തു.
പരമ്പരാഗത കൃഷിയുടെ പ്രചാരണ വാഹകന് ചെറുവയല്‍ രാമനെ വൃക്ഷത്തൈകള്‍ നല്കി ആദരിച്ചു. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനിവ് പാലിയേറ്റീവ് യൂണിറ്റിന് കീഴിലുള്ള രോഗികള്‍ക്ക് വീല്‍ചെയറുകളും നല്കി.