ഇന്ത്യ ടെക്സ്റ്റൈൽസ് കയറ്റുമതി ഉയർത്തും
മുംബൈ: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ തുണിത്തരങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു.
യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ ഉൾപ്പെടെ 40 രാജ്യങ്ങളിലേക്ക് വസ്ത്രങ്ങളുടെയും തുണികളുടെയും കയറ്റുമതി വർധിപ്പിക്കുകയാണ് ഇന്ത്യയുടെ പദ്ധതിയെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ആഗോള തുണിത്തരങ്ങളുടെ വ്യാപാരത്തിൽ ഇന്ത്യയുടെ വിപണിവിഹിതം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. എക്സ്പോർട്ട് പ്രമോഷൻ കൗണ്‍സിലുകൾ വൈവിധ്യവത്കരണ തന്ത്രത്തിന് നേതൃത്വം നൽകും.
ജർമനി, ഇറ്റലി, ഫ്രാൻസ്, നെതർലൻഡ്സ്, പോളണ്ട്, കാനഡ, മെക്സിക്കോ, റഷ്യ, ബൽജിയം, തുർക്കി, യുഎഇ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും ഇന്ത്യയുടെ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
ഇന്ത്യ ഇതിനകം 220ലധികം രാജ്യങ്ങളിലേക്ക് വസത്രങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഇറക്കുമതി നടത്തുന്നവയിൽ 40 രാജ്യങ്ങളാണ് വൈവിധ്യവത്കരണത്തിന് മുൻപന്തിയിലുള്ളത്.
ഈ 40 രാജ്യങ്ങളും ചേർന്ന് തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഇറക്കുമതിയിൽ 590 ബില്യണ്‍ യുഎസ് ഡോളറിലധികം പ്രതിനിധീകരിക്കുന്നു. ഇത് ഇന്ത്യക്ക് അതിന്റെ വിപണിവിഹിതം വർധിപ്പിക്കുന്നതിന് വലിയ അവസരങ്ങൾ നൽകുന്നു. നിലവിൽ ഇത് ഏകദേശം 5-6 ശതമാനം മാത്രമാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇത് തിരിച്ചറിഞ്ഞുകൊണ്ട്, പരന്പരാഗത വിപണികളിലും വളർന്നുവരുന്ന വിപണികളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽനിന്ന് യുഎസിലെത്തുന്ന ഉത്പന്നങ്ങൾക്കുള്ള 50 തീരുവ ഇന്നലെ മുതൽ പ്രബല്യത്തിൽ വന്നു. 48 ബില്യണ്‍ ഡോളറിലധികം വരുന്ന കയറ്റുമതിയെയാണ് ഇതു ബാധിക്കുന്നത്.
ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഉയർന്ന ഇറക്കുമതി തീരുവയുടെ ആഘാതം വഹിക്കേണ്ടിവരുന്ന മേഖലകളിൽ തുണിത്തരങ്ങൾ/വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, തുകൽ, പാദരക്ഷകൾ, മൃഗ ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ യന്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.
2024-25ൽ, ടെക്സ്റ്റൈൽ, വസ്ത്ര മേഖലയുടെ ആകെ വലിപ്പം 179 ബില്യണ്‍ യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നു. ഇതിൽ 142 ബില്യണ്‍ യുഎസ് ഡോളറിന്റെ ആഭ്യന്തര വിപണിയും 37 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതിയും ഉൾപ്പെടുന്നു.
ആഗോളതലത്തിൽ, 2024ൽ ഇന്ത്യയുടെ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഇറക്കുമതി വിപണിയുടെ മൂല്യം 800.77 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ലോക വ്യാപാരത്തിൽ ഇന്ത്യക്ക് 4.1 ശതമാനം വിപണിവിഹിതമാണുള്ളത്. 220 രാജ്യങ്ങളിൽ ചുവടുറപ്പിച്ച് രാജ്യം കയറ്റുമതിൽ ആറാം സ്ഥാനത്താണ്.
മാർക്കറ്റ് മാപ്പിംഗ് നടത്തി, ഉയർന്ന ഡിമാൻഡ് ഉള്ള ഉത്പന്നങ്ങൾ തിരിച്ചറിഞ്ഞ്, സൂററ്റ്, പാനിപ്പത്ത്, തിരുപ്പൂർ, ഭദോഹി തുടങ്ങിയ പ്രത്യേക ഉത്പാദന ക്ലസ്റ്ററുകളെ മികച്ച 40 രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ കയറ്റുമതി പ്രമോഷൻ കൗണ്‍സിലുകൾ (ഇപിസികൾ) ഇന്ത്യയുടെ വൈവിധ്യവത്കരണ തന്ത്രത്തിന്റെ നട്ടെല്ലായിരി ക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
അന്താരാഷ്ട്ര പ്രദർശനങ്ങൾ, വ്യാപാര മേളകൾ, വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിലുള്ള കൂടിക്കാഴ്ചകൾ എന്നിവയിൽ ഇന്ത്യയുടെ പങ്കാളിത്തത്തിന് അവർ നേതൃത്വം നൽകും. അതേസമയം ഏകീകൃത ബ്രാൻഡ് ഇന്ത്യ വീക്ഷണത്തിന് കീഴിൽ കാന്പെയ്നുകൾ നടത്തുകയും ചെയ്യും.
കാത്തിരിപ്പിനു വിരാമം, ഐഫോണ്‍ 17 ലോഞ്ച് അടുത്തമാസം ഒന്‍പതിന്
കലിഫോർണിയ: ഐഫോണ്‍ 17 സീരീസ് ലോഞ്ചിംഗ് തീയതി പുറത്തുവിട്ട് ആപ്പിൾ. സെപ്റ്റംബർ ഒന്‍പതിന് കുപെർട്ടിനോയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിലാണ് ലോകം കാത്തിരിക്കുന്ന ലോഞ്ചിംഗ് ചടങ്ങ് നടക്കുക.
ഇന്ത്യൻ സമയം രാത്രി 10.30നാണ് ഇവന്റ് ആരംഭിക്കുക. പുതിയ ഐഫോണ്‍ സീരീസിനായുള്ള ലോഞ്ച് ഇവന്റിന് ‘Awe dropping’ എന്നാണ് ആപ്പിൾ പേര് നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന ടീസറിൽ തിളങ്ങുന്ന ആപ്പിൾ ലോഗോയും ഉണ്ട്.
ഐഫോണ്‍ 17 സീരീസിൽ നാല് മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. അതിൽ ഐഫോണ്‍ 17, ഐഫോണ്‍ 17 എയർ, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകൾ ഉണ്ടാകും. ഇതോടൊപ്പം പുതിയ ആപ്പിൾ വാച്ച് സീരീസ്, ആപ്പിൾ എയർപോഡ്സ് പ്രോ 3 എന്നിവയും ആപ്പിൾ പുറത്തിറക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
ഐഫോണ്‍ 17 പ്രോ മോഡലുകളുടെ രൂപകൽപനയിൽ വലിയ മാറ്റങ്ങളാണ് ഐഫോൺ ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം വരെയുള്ള ഐഫോണുകൾക്കെല്ലാം സമാനമായ രൂപകൽപന ആയിരുന്നതിനാൽ ഇത്തവണ ആപ്പിൾ വലിയ മാറ്റം കൊണ്ടുവരാനാണു സാധ്യത.
ഐഫോണ്‍ പ്ലസ് മോഡൽ ഒഴിവാക്കി പകരം ആപ്പിൾ അവതരിപ്പിക്കുന്ന ഐഫോണ്‍ 17 എയർ ആണ് ഇതിൽ ശ്രദ്ധാകേന്ദ്രം. ഇതുവരെ പുറത്തിറങ്ങിയതിൽവച്ച് ഏറ്റവും സ്ലിം ഐഫോണ്‍ മോഡൽ ആയിരിക്കും ഇത് എന്നു റിപ്പോർട്ടുകൾ പറയുന്നു.
സെൽ ഫോൺ സർവീസ് ഇല്ലാത്ത പ്രദേശങ്ങളിൽ അടിയന്തര സന്ദേശമയയ്ക്കുന്നതിനുള്ള സാറ്റലൈറ്റ് കണക്റ്റിവിറ്റി വാച്ച് അൾട്രാ 3-ൽ കൊണ്ടുവന്നേക്കും. ലോഞ്ചിംഗ് ഇവന്റ് ആപ്പിൾ വെബ്സൈറ്റിലൂടെയും യൂട്യൂബിലൂടെയും ആപ്പിൾ ടിവി ആപ്പിലൂടെയും ലൈവ് സ്ട്രീം ചെയ്യും.
യുഎസ് തീരുവ വര്‍ധന; രാജ്യത്തെ സ്വര്‍ണ വ്യവസായ മേഖലയ്ക്കു തിരിച്ചടിയാകും
കൊച്ചി: ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തിയ യുഎസ് തീരുമാനം രാജ്യത്തെ സ്വര്‍ണ, വജ്ര വ്യവസായ മേഖലയ്ക്കു തിരിച്ചടിയാകുമെന്ന് ആശങ്ക. ഇന്ത്യയില്‍നിന്ന് ഏകദേശം 35 ബില്യന്‍ ഡോളറിന്റെ സ്വര്‍ണവും വജ്രവുമാണ് കയറ്റുമതി ചെയ്യുന്നത് . ഇതില്‍ പത്തു ശതമാനം മുതല്‍ 12 ശതമാനം വരെയാണ് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്.
ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ 95 ശതമാനവും പ്രകൃതിദത്ത ഡയമണ്ടും സിന്തറ്റിക് ഡയമണ്ടുമാണ്. 2.1 ശതമാനത്തില്‍നിന്ന് 50 ശതമാനം കൂടി തീരുവ വര്‍ധിപ്പിക്കുന്നതോടെ കയറ്റുമതിച്ചെലവുകള് ഗണ്യമായി വര്‍ധിക്കുമെന്നാണ് സ്വര്‍ണവ്യാപാരികള്‍ പറയുന്നത്.
മുംബൈ, സൂറത്ത് എന്നിവിടങ്ങളിലെ കയറ്റുമതിക്കാര്‍ തത്കാലം ഓര്‍ഡര്‍ സ്വീകരിക്കുന്നില്ല. കയറ്റുമതി ഓര്‍ഡറുകള്‍ സ്വീകരിക്കാതെ വന്നാല്‍ ഫാക്ടറികള്‍ അടച്ചിടേണ്ടിവരും. അത് വന്‍തോതില്‍ തൊഴില്‍നഷ്ടം വരുത്തുമെന്നും ആശങ്കയുണ്ട്.
സ്വര്‍ണാഭരണങ്ങള്‍ കൂടുതലായി കയറ്റുമതി ചെയ്യുന്നത് കേരളം, തമിഴ്നാട്, കർണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ്.
കേരളത്തില്‍നിന്ന് 90 ശതമാനം കയറ്റുമതി യുഎഇയിലേക്കാണ്. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍നിന്നുള്ള കയറ്റുമതി പൂര്‍ണമായും നടക്കുന്നതും യുഎഇയിലേക്കുതന്നെ. യുഎസിലേക്കുള്ള കയറ്റുമതി തീരുവ വര്‍ധിപ്പിച്ചത് സ്വര്‍ണ, വജ്ര വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.
ലുലുമാളിൽ ഓണാഘോഷങ്ങള്‍ക്കു തുടക്കം
കൊച്ചി: ലുലുമാളിലെ ഓണാഘോഷപരിപാടികള്‍ക്കു തുടക്കമായി. ഓണം ഇവിടെയാണ് എന്നപേരില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷം ഗായകരായ വിജയ് യേശുദാസ്, സുധീപ് കുമാര്‍, രഞ്ജിനി ജോസ്, രാകേഷ് ബ്രഹ്മാനന്ദന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ സെപ്റ്റംബര്‍ ഏഴിനു സമാപിക്കും.
ഓണത്തെ വരവേറ്റ് 20 അടി ഉയരമുള്ള കൂറ്റന്‍ ചുട്ടിമുഖന്‍ ശില്പം ലുലു മാളിനു മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ നാഗമുഖി, കാക്കത്തമ്പുരാന്‍ എന്നിവയും ഓണ ശില്പപ്രദര്ശനത്തിനുണ്ടാകും. ലുലു ഫുഡ് കോര്‍ട്ടിലെ വിആര്‍ വള്ളംകളിയും വേറിട്ട കാഴ്ചയാണ്.
ആഘോഷത്തില്‍ പ്രമുഖ ചലച്ചിത്ര പിന്നണി ഗായകര്‍ നേതൃത്വം നല്കുന്ന സംഗീതവിരുന്നും കുട്ടികള്‍ക്കായുള്ള വിനോദപരിപാടികളും അരങ്ങേറും. ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി ലുലു മാള്‍ പുറത്തിറക്കിയ അവതരണഗാനം ഗായകന് വിജയ് യേശുദാസ് പ്രകാശനം ചെയ്തു.
ചടങ്ങില്‍ ലുലു ഡയറക്ടര്‍ സാദിഖ് കാസിം, റീജണല്‍ മാനേജര്‍ സുധീഷ് നായര്‍, മീഡിയ ഹെഡ് എന്‍.ബി. സ്വരാജ്, കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്. നാഥ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത് എന്നിവര്‍ പ്രസംഗിച്ചു.
ഹോംഫിനില്‍ 200 കോടി നിക്ഷേപിച്ച് മുത്തൂറ്റ് ഫിനാന്‍സ്
കൊച്ചി: മുത്തൂറ്റ് ഹോംഫിനില്‍ 200 കോടി രൂപ നിക്ഷേപവുമായി മുത്തൂറ്റ് ഫിനാന്‍സ്. രാജ്യത്തെ 250 ഓളം നഗരങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യം വയ്ക്കുന്നുണ്ട്.
നിലവില്‍ മുംബൈ ആസ്ഥാനമാക്കിയാണ് മുത്തൂറ്റ് ഹോംഫിന്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ സമ്പൂര്‍ണ സബ്സിഡിയറി കമ്പനിയാണു മുത്തൂറ്റ് ഹോംഫിന്‍.
സുസ്ഥിര വളര്‍ച്ചയ്ക്കായി സാങ്കേതികവിദ്യ, ഭരണക്രമം, എന്നിവയിലാണു തന്ത്രപരമായ നിക്ഷേപങ്ങള്‍ നടത്തുക. കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവില്‍ ആറിരട്ടി വളര്‍ച്ചയാണു മുത്തൂറ്റ് ഹോംഫിന്‍ കൈവരിച്ചത്.
അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലുള്ള ശക്തമായ വിശ്വാസമാണു പുതിയ നിക്ഷേപം സൂചിപ്പിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടർ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 9,390 രൂപയും പവന് 75,120 രൂപയുമായി.
ഈസ്റ്റേൺ തനി നാടൻ സാമ്പാർ വിപണിയിൽ
കൊച്ചി: ഈസ്റ്റേൺ പുതിയ ഉത്പന്നമായ തനി നാടൻ സാമ്പാർ വിപണിയിലെത്തിച്ചു. സാമ്പാർ പൗഡറിനു പുറമെയാണ് കായത്തിന്റെ രുചി മുന്നിട്ടുനിൽക്കുന്ന തനി നാടൻ സാമ്പാർ ഈസ്റ്റേൺ വിപണിയിലെത്തിച്ചിട്ടുള്ളത്.
കേരളത്തിന്റെ രുചിപാരമ്പര്യത്തിൽ നാലു പതിറ്റാണ്ടിലേറെയായി വിശ്വസ്ത പേരായ ഈസ്റ്റേൺ, നാടിന്റെ പല കോണുകളിലെയും രുചിവൈവിധ്യം പരിഗണിച്ചാണ് പുതിയ ഉത്പന്നം അവതരിപ്പിക്കുന്നതെന്ന് ഈസ്റ്റേൺ ബിസിനസ് യൂണിറ്റ് സിഇഒ ഗിരീഷ് നായർ പറഞ്ഞു.
കൊച്ചിയിൽ നടന്ന ചടങ്ങിൽ ഈസ്റ്റേൺ സിഎച്ച്ആർഒ റോയ് കുളമാക്കൽ ഈനാസ്, ഇന്നോവേഷൻസ് ഹെഡ് ശിവപ്രിയ ബാലഗോപാൽ, ജിഎം മാർക്കറ്റിംഗ് എമി തോമസ് എന്നിവർ ചേർന്നാണു തനി നാടൻ സാമ്പാർ അവതരിപ്പിച്ചത്.
പുതിയ ഉത്പന്നം വിപണിയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പാർ പോര് എന്നപേരിൽ കാന്പയിനും ഈസ്റ്റേൺ തുടക്കമിട്ടു. കേരളത്തിന്റെ സമ്പന്നമായ പാചക പാരമ്പര്യത്തെ ആഘോഷിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ പ്രതീകമാണു കാന്പയിനെന്ന് അധികൃതർ അറിയിച്ചു.
കൊച്ചി: ഫാബ് ഇന്ത്യ ഓണത്തോടനുബന്ധിച്ച് പുതിയ ശേഖരം അവതരിപ്പിച്ചു. സ്ത്രീകള്‍ക്കായി കൈത്തറി, ചന്ദേരി സാരികള്‍, വെള്ള, സ്വര്‍ണനിറങ്ങളിലുള്ള മനോഹരമായ ജാല് എംബ്രോയ്ഡറി, ആകര്‍ഷകമായ സില്‍ക്ക് ദുപ്പട്ടകള്‍, ഷര്‍ട്ടുകള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണം.
സോഫ്റ്റ്വേർ കയറ്റുമതിയിൽ 14,575 കോടി വരുമാനവുമായി ടെക്നോപാർക്ക്
തിരുവനന്തപുരം: ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ്വേർ കയറ്റുമതി വരുമാനത്തിൽ 2024-25 സാന്പത്തിക വർഷം 14,575 കോടി വളർച്ചയുമായി ടെക്നോപാർക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികമാണ് വളർച്ച.
വിശാലമായ 768.63 ഏക്കറിൽ 12.72 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള രാജ്യത്തെ പ്രമുഖമായ ഐടി ഹബ്ബിൽ അഞ്ഞൂറോളം കന്പനികളാണ് പ്രവർത്തിക്കുന്നത്. 80,000 പേർക്ക് നേരിട്ടും രണ്ടു ലക്ഷത്തിലധികം പേർക്ക് നേരിട്ടല്ലാതെയും ജോലി നൽകുന്നു.
കേരളത്തിലെ ശക്തമായ ഐടി മേഖലയുടെ കരുത്തിന്റെയും ഇവിടെ പ്രവർത്തിക്കുന്ന കന്പനികളുടെ പ്രഫഷണലിസത്തിൻറെയും തെളിവാണ് ഈ നേട്ടമെന്ന് ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ പറഞ്ഞു.
തലസ്ഥാന ജില്ലയിൽ കഴക്കൂട്ടത്തിനും കോവളത്തിനും ഇടയിലായി ദേശീയപാത ബൈപാസിന് അരികിലായാണ് കേരളത്തിലെ ആദ്യ ഐടി ഇടനാഴിയായ ടെക്നോപാർക്ക് പ്രവർത്തിക്കുന്നത്. കാന്പസിലെ മൂന്ന്, നാല് ഫേസുകളിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഐടി ഹബ്ബുകളിലൊന്നായി ടെക്നോപാർക്ക് മാറും.
40 ആശ്രയ് സെന്ററുകൾ തുടങ്ങും
കൊച്ചി: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമായി സഹകരിച്ച് ആമസോൺ ഇന്ത്യ രാജ്യവ്യാപകമായി 40 പുതിയ ആശ്രയ് കേന്ദ്രങ്ങൾ ആരംഭിക്കും.
പ്രോജക്ട് ആശ്രയ് വിപുലീകരിക്കുന്നതിന്റെ ഭാഗമാണു പുതിയ കേന്ദ്രങ്ങൾ. മികച്ച സേവനം ലഭ്യമാക്കുന്ന വിശ്രമകേന്ദ്രങ്ങളാണു ആശ്രയ് സെന്ററുകൾ.
ആഗോള വാഹനവിപണി കീഴടക്കാൻ ഇ-വിറ്റാര
അഹമ്മദാബാദ്: മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ ‘മാരുതി ഇ-വിറ്റാര’ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. ഗുജറാത്തിലെ ഹന്‍സല്‍പുരില്‍ ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകള്‍ നിര്‍മിക്കാനുള്ള പ്ലാന്റിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു.
ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ ലോകം മുഴുവന്‍ ഓടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരാണ് നിക്ഷേപം നടത്തുന്നത് എന്നത് പ്രധാനമല്ല. മറിച്ച് ഉത്പന്നം നിര്‍മിക്കുന്നതിനുള്ള കഠിനാധ്വാനം ഇന്ത്യക്കാരുടേതായിരിക്കണം എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ആ രീതിയില്‍, മാരുതി സുസുക്കി ഒരു സ്വദേശി കമ്പനികൂടിയാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഇന്ത്യയിലെ ജാപ്പനീസ് അംബാസഡര്‍ കെയ്ച്ചി ഒനോ എന്നിവര്‍ സന്നിഹിതരായിരുന്നു.
പൂർണമായും തദ്ദേശീയമായി നിർമിക്കുന്ന ഇ-വിറ്റാര നൂറിലധികം രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. ലിഥിയം-അയണ്‍ ബാറ്ററി നിർമാണ പ്ലാന്റ് കൂടി ആരംഭിച്ചതോടെ സുസുക്കിയുടെ ആഗോള നിർമാണ കേന്ദ്രമായി ഇന്ത്യ മാറുകയും ചെയ്യും.
ലോകവ്യാപകമായി യൂറോപ്പിലാണ് ഇ-വിറ്റാര ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിൽ ഈ വർഷം ആദ്യം ഡൽഹിയിൽ നടന്ന ‘2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ’യിൽ വാഹനം പ്രദർശിപ്പിക്കുകയും ചെയ്തു.
ടൊയോട്ടയുമായി ചേർന്നു വികസിപ്പിച്ച 40പിഎൽ ഡെഡിക്കേറ്റഡ് പ്ലാറ്റഫോമിലാണ് ഈ മോഡൽ നിർമിച്ചിരിക്കുന്നത്. ഇതേ പ്ലാറ്റ്ഫോമിൽ ടൊയോട്ടയുടെ ആർബൻ ക്രൂയിസർ ഇവിയും ഉത്പാദിപ്പിക്കും. എന്തായാലും ഈ വർഷം തന്നെ ഇ-വിറ്റാര ഇന്ത്യയിൽ പുറത്തിറക്കാനാണ് സാധ്യത.
മാരുതി ഇ-വിറ്റാരയ്ക്ക് ലിഥിയം അയണ്‍-ഫോസ്ഫേറ്റ് (എൽഎഫ്പി) ബാറ്ററിയുടെ രണ്ട് പായ്ക്കാണ് (49kWh , 61kWh) ഉള്ളത്. ഒറ്റ ചാർജിൽ 500 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കാൻ എസ്യുവിക്ക് കഴിയുമെന്നാണ് കന്പനി അവകാശപ്പെടുന്നത്. 18 ഇഞ്ച് അലോയ് വീലുകളുള്ള ഇ-വിറ്റാരയ്ക്ക് 4,275 മില്ലിമീറ്റർ നീളവും 1,800 മില്ലിമീറ്റർ വീതിയും 1,635 മില്ലിമീറ്റർ ഉയരവുമുണ്ട്. 2,700 മില്ലിമീറ്ററാണ് ഇതിന്റെ വീൽബേസ്. ഇന്ത്യൻ റോഡുകൾക്ക് പര്യാപ്തമായ 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് നൽകിയിട്ടുണ്ട്. 1,702 കിലോഗ്രാം മുതൽ 1,899 കിലോഗ്രാം വരെയാണ് ഭാരം.
ആറ് സിംഗിൾ-ടോണ്‍, നാലു ഡ്യുവൽ-ടോണ്‍ ഓപ്ഷനുകൾ അടക്കം പത്തോളം എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാവും ഇവി വിപണിയിൽ എത്തുക. ഏകദേശം 20 ലക്ഷം രൂപയാണ് വാഹനത്തിനു പ്രതീക്ഷിക്കുന്ന വില. മഹീന്ദ്ര ബിഇ6, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, എംജി സെഡ്എസ് ഇവി തുടങ്ങിയ എസ്യുവികളായിരിക്കും ഇ-വിറ്റാരയുടെ പ്രധാന എതിരാളികൾ.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഓട്ടോമോട്ടീവ് നിർമാണ കേന്ദ്രങ്ങളിലൊന്നാണ് ഗുജറാത്തിലെ ഹൻസൽപുരിലെ മാരുതി സുസുക്കിയുടെ അത്യാധുനിക പ്ലാന്റ്. 7,50,000 കാറുകളാണ് പ്ലാന്റിന്റെ വാർഷിക ഉത്പാദന ശേഷി.
രാജ്യത്തെ ആദ്യ ലിഥിയം-അയൺ ബാറ്ററി സെല്ലുകളും ഇലക്ട്രോഡുകളും നിർമിക്കുന്ന ഹൈബ്രിഡ് വാഹന പ്ലാന്റിനും ഉടൻ തുടക്കം കുറിക്കും. ഹൻസനൽപുരിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. തോഷിബ, ഡെൻസോ, സുസുകി എന്നീ കന്പനികളുടെ സംയുക്ത സംരംഭമാണിത്.
ഓണത്തിന് പാലിന്റെ ആവശ്യം മൂന്നിരട്ടി
കൊച്ചി: ഓണത്തിന് പാലിന്റെ ആവശ്യം മറ്റു സമയങ്ങളേക്കാൾ മൂന്നിരട്ടിയാണെന്നും അതുപ്രകാരമുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായെന്നും മിൽമ എറണാകുളം മേഖലാ യൂണിയന്. ഓണത്തോടനുബന്ധിച്ച് ഗുണമേന്മയും വിശ്വാസ്യതയുമുള്ള പാലും പാലുത്പന്നങ്ങളും ലഭ്യമാക്കുമെന്ന് മേഖലാ യൂണിയന് ചെയര്മാന് സി.എന്‍. വത്സലന്‍പിള്ള പറഞ്ഞു.
അത്തം മുതല്‍ തിരുവോണം വരെ മില്‍മ എറണാകുളം മേഖലാ യൂണിയന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകളിലെ ആവശ്യക്കാർ കൂടുന്നതിനാൽ അധികപാൽ സംഭരിക്കും.
65 ഇനം ഐസ്ക്രീമുകളും അഞ്ചിനം പേഡയും വിവിധയിനം പനീറും പാലടയും ഉള്‍പ്പെടെയുള്ള 160ഓളം ഉത്പങ്ങള്‍ വിപണിയില്‍ ലഭ്യമാക്കും. തൃപ്പൂണിത്തുറ, കോട്ടയം, കട്ടപ്പന, തൃശൂര്‍ എന്നിവിടങ്ങളിലെ ഡെയറികളില്‍നിന്ന് പാലും തൈരും ഇടപ്പള്ളിയിലെ പ്രൊഡക്ട്സ് ഡെയറിയില്നിന്നുള്ള പാൽ ഉത്പന്നങ്ങളും കൃത്യമായി ഉപഭോക്താള്‍ക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ വില്പന കൈകാര്യം ചെയ്യാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും മേഖലാ യൂണിയന് ഒരുക്കിയിട്ടുണ്ട്. ഗ്രാമീണ വിപണിയെക്കൂടി ലക്ഷ്യമിട്ട് മില്‍മയുടെ പാലും മറ്റ് ഉത്പന്നങ്ങളും പ്രാഥമിക ക്ഷീരസംഘങ്ങളിലെ ഷോപ്പികള്‍ വഴി വില്പന നടത്തുന്നതിനുള്ള പദ്ധതിയും ആരംഭിച്ചു.
ഓണത്തോടനുബന്ധിച്ച് മായം കലര്‍ന്ന ഉത്പന്നങ്ങളുടെ കടന്നുകയറ്റം തടയും. പരമാവധി വിറ്റുവരവും ലാഭവും നേടിയെടുത്ത് അതുവഴി ക്ഷീരകര്‍ഷകരെ സഹായിക്കുന്ന നിലപാടുകളുമായാണ് എറണാകുളം മേഖലാ യൂണിയന് മുന്നോട്ടുപോകുന്നതെന്നും ചെയര്മാന് പറഞ്ഞു.
ഉത്രാടത്തിനു വേണ്ടത് 10.5 ലക്ഷം ലിറ്റർ പാൽ
എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകളിൽ ഉത്രാടത്തിനു മാത്രം വില്പനയ്ക്ക് ആവശ്യമുള്ളത് 10.5 ലക്ഷം ലിറ്റർ പാൽ. മിൽമ എറണാകുളം മേഖലാ യൂണിയന് അന്നു സംഭരിക്കാനാകുന്നത് പരമാവധി രണ്ടു ലക്ഷം ലിറ്റർ മാത്രമാണ്.
സാധാരണ ദിവസങ്ങളിൽ 2.75 ലക്ഷം ലിറ്റർ മിൽമ സംഭരിക്കുന്നുണ്ടെങ്കിലും ഉത്രാടനാളിൽ അതുണ്ടാകില്ല. അന്ന് പ്രാദേശികമായി സംഘങ്ങളിൽനിന്നുള്ള പാൽ വില്പന കൂടുന്നതാണ് സംഭരണം കുറയാൻ കാരണം. ഉത്രാടനാളിലെ ആവശ്യത്തിന് മിൽമ സമീപ സംസ്ഥാനങ്ങളിൽനിന്നാണു വലിയതോതിൽ പാൽ എത്തിക്കുന്നത്.
ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി സുസുക്കി
അടുത്ത അഞ്ചു മുതൽ ആറു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 70,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി മോട്ടോർസ്. ഇ-വിറ്റാര ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങിലാണ് നിക്ഷേപ വിവരം കന്പനി പുറത്തുവിട്ടത്.
മാരുതി സുസുക്കിയിൽ ഭൂരിപക്ഷ ഓഹരിയുള്ള സുസുക്കി ഇതിനകംതന്നെ ഇന്ത്യയിൽ 17 മോഡലുകൾ നിർമിച്ച് 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇനി ഇന്ത്യയെ ഇലക്ട്രിക് കാറുകളുടെ ഗ്ലോബൽ പ്രൊഡക്ഷൻ ഹബ്ബായി മാറ്റാനാണ് കന്പനി പദ്ധതിയിടുന്നത്.
ഈ പ്രഖ്യാപനത്തെത്തുടർന്ന് മാരുതി സുസുക്കിയുടെ ഓഹരികൾ 2.6 ശതമാനം ഉയർന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയായ ഇന്ത്യയിൽ 40 ശതമാനവും മാരുതി സുസുക്കിയാണ് കൈയടക്കിയിരിക്കുന്നത്.
ടിവിഎസ് റെയ്ഡര്‍ സൂപ്പര്‍ സ്ക്വാഡിൽ പുതിയ മോഡല്‍
കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാണരംഗത്തെ ആഗോള മുന്‍നിര കമ്പനിയായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് റെയ്ഡര്‍ സൂപ്പര്‍ സ്ക്വാഡ് എഡിഷന് ശ്രേണിയില്‍ പുതിയ മോഡല്‍ അവതരിപ്പിച്ചു.
മാര്‍വലിന്റെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളായ ഡെഡ്പൂള്, വോള്വറിന് എന്നിവയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടിവിഎസ് റെയ്ഡര്‍ സൂപ്പര്‍ സ്ക്വാഡ് എഡിഷന് രൂപല്പന ചെയ്തിരിക്കുന്നത്. 99,465 രൂപയാണ് എക്സ്ഷോറൂം വില.
ഇഞ്ചിയോണ്‍ കിയ ഒറ്റദിവസം കൈമാറിയത് 222 കാറുകള്‍
കൊച്ചി: ചിങ്ങം ഒന്നിന് മെഗാ വാഹന ഡെലിവറിയുമായി കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇഞ്ചിയോണ്‍ കിയ.
ഒറ്റ ദിവസംകൊണ്ടു തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ഇഞ്ചിയോണ്‍ കിയയുടെ എല്ലാ ഷോറൂമുകളിലുമായി 222 കാറുകളാണ് ഉപയോക്താക്കള്‍ക്കു കൈമാറിയത്. കിയയുടെ ജനപ്രിയ മോഡലുകളായ കാരന്‍സ് ക്ലാവിസ്, സെല്‍റ്റോസ്, സിറോസ്, സോണറ്റ് എന്നീ മോഡലുകളുടെ ഡെലിവറിയാണു നടന്നത്.
കൂടാതെ മെഗാ ഓഫറിന്റെ ഭാഗമായി എല്ലാ ആഴ്ചയും നടത്തിവരുന്ന ലക്കി ഡ്രോ വിജയികള്‍ക്കുള്ള സമ്മാനങ്ങളും കൈമാറി. പത്തു ഭാഗ്യശാലികള്‍ക്കാണ് റഫ്രിജറേറ്ററുകളും എല്‍ഇഡി ടിവികളും സമ്മാനിച്ചത്.
ഒക്ടോബര്‍ ആദ്യവാരം വരെ നീണ്ടുനില്‍ക്കുന്ന ഓഫര്‍ കാലയളവില്‍ വാഹനം ബുക്ക് ചെയ്യുന്നവരെ ബംപര്‍ സമ്മാനമായി കാത്തിരിക്കുന്നത് ഏറ്റവും പുതിയ കിയ സിറോസ് മോഡലാണ്.
പിഎംഐ എക്സലൻസ് അവാർഡുകൾ നൽകി
കൊച്ചി: പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (പിഎംഐ) കേരള ചാപ്റ്ററിന്റെ 15-ാമത് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി 2025ലെ പിഎംഐ കേരള എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു.
വിഴിഞ്ഞം അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് (എവിപിപിഎൽ) ഗ്രീൻ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് അവാർഡ് ലഭിച്ചു.
കൊച്ചി അസറ്റ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് ഈ വിഭാഗത്തിൽ രണ്ടാമതെത്തി. എഐ എക്സലൻസ് അവാർഡ് ടെക്നോപാർക്ക് ഫേസ് 3യിലെ എച്ച് ആൻഡ് ആർ ബ്ലോക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നേടി. ടെക്നോപാർക്ക് ഫേസ് 2ലെ യുഎസ്ടി ഒന്നാം റണ്ണർ അപ്പായി.
മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള സംസ്ഥാന പുരസ്കാരം കെഎസ്ഐഇ നേടി
തിരുവനന്തപുരം: മികച്ച പ്രകടനത്തിനുള്ള പൊതുമേഖലാ സ്ഥാപനത്തിനായി വ്യവസായ വാണിജ്യ വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന് (കെഎസ്ഐഇ) ലഭിച്ചു. 2024-25 കാലയളവിലെ മികച്ച പ്രകടനത്തിനാണു പുരസ്കാരം ലഭിച്ചത്.
അന്‍പതു കോടിക്കും 100 കോടിക്കും ഇടയിൽ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിലാണു കെഎസ്ഐഇ പുരസ്കാരത്തിന് അർഹമായത്. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളനുസരിച്ച് ബോർഡ് ഓഫ് പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ (ബിപിടി) ആണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനം വിലയിരുത്തിയത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ വ്യവസായ സാധ്യതകളും തൊഴിലവസരങ്ങളും പ്രയോജനപ്പെടുത്തിയ ഒരേയൊരു പൊതുമേഖലാ സ്ഥാപനവും കെഎസ്ഐഇ ആണ്. ഉത്പാദന, സേവനമേഖലകളെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കെഎസ്ഐഇ ആരംഭിച്ചിട്ടുണ്ടെന്ന് കന്പനി എംഡി ഡോ. ബി. ശ്രീകുമാർ അറിയിച്ചു. 1973 മുതൽ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കന്പനിയാണിത്.
നിലവിൽ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ കാർഗോ പ്രവർത്തനങ്ങൾ, കോഴിക്കോട്ടെ കേരള സോപ്സ്, കളമശേരിയിലെ കൊച്ചിൻ ഇന്റർനാഷണൽ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ എന്നിവയാണ് കെഎസ്ഐഇയുടെ പ്രധാന പ്രവർത്തന മേഖലകൾ.
ഇതിനു പുറമെ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ ബിസിനസ് സെന്ററുകൾ വഴി ഉത്പന്നങ്ങൾ വിപണനം നടത്തുകയും തലസ്ഥാനത്തുള്ള ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ബെന്നീസ് റോയല്‍ ടൂര്‍സിന് പുരസ്കാരം
കൊച്ചി: ജര്‍മന്‍ ദേശീയ സുരക്ഷാ ഗുണമേന്മ സ്ഥാപനമായ ഡാര്ക്കിനു കീഴിലെ ടിയുവി നോര്‍ഡ് ജിഎംബിഎച്ചിന്റെ പ്രതിബദ്ധതയ്ക്കുള്ള പുരസ്കാരം പ്രമുഖ ട്രാവല്‍ ട്രാവല്‍ കമ്പനിയായ ബെന്നീസ് റോയല്‍ ടൂര്‍സിന്.
നാളെ വൈകുന്നേരം ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് പുരസ്കാരം ബെന്നീസ് റോയല്‍ ടൂര്‍സ് ഉടമ ബെന്നി പാനികുളങ്ങരയ്ക്കു സമ്മാനിക്കും. ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക പങ്കെടുക്കും.
കാർ വിപണിയിൽ ഇവിയിലേക്കുള്ള മാറ്റം മെല്ലെ: മോഹൻ വിൽസൺ
കൊച്ചി: ആഗോളതലത്തിൽ കാർ വിപണിയിൽ ഇലക്ട്രിക് വെഹിക്കിൾ (ഇവി) മോഡലുകളിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റം സാവധാനത്തിൽ മാത്രമെന്നു നിസാൻ ഇന്ത്യ മാർക്കറ്റിംഗ് ആൻഡ് കോർപറേറ്റ് സ്ട്രാറ്റജി ഡയറക്ടർ മോഹൻ വിൽസൺ ചൂണ്ടിക്കാട്ടി.
യൂറോപ്പിലും അമേരിക്കയിലും ഇവി എത്തിയപ്പോഴുണ്ടായിരുന്ന ചുവടുമാറ്റത്തിന്റെ വേഗത ഇപ്പോഴില്ല. അവിടെയെല്ലാം ഇലക്ട്രിക് കാറുകളുടെ വില്പന കുറഞ്ഞെന്നും നിസാന്റെ ഇന്ത്യൻ വിപണിയെക്കുറിച്ചു വിശദീകരിക്കവേ അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ആകെ കാർ വില്പനയിൽ മൂന്നു ശതമാനത്തിൽ താഴെയാണ് ഇവിയുടെ ഉപഭോക്താക്കൾ. വിപണിയുടെയും ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ വിലയിരുത്തിയാകും നിസാൻ ഇവി രംഗത്തേക്ക് ചുവടുവയ്ക്കുക.
സാൻ മാഗ്നൈറ്റ് കോംപാക്ട് എസ്യുവി ഇന്ത്യൻ വിപണിയിൽ വലിയ സ്വീകാര്യത നേടിയതോടെ രാജ്യത്ത് നിസാൻ കുടുംബം വിപുലീകരിക്കപ്പെട്ടു. സുരക്ഷാ റേറ്റിംഗിൽ മാഗ്നൈറ്റിനു ഫൈവ് സ്റ്റാർ റേറ്റിംഗ് നേടാനായത് ഉപഭോക്താക്കളിൽ ഉണർവുണ്ടാക്കി.
പൂർണമായും ഇന്ത്യയിൽ നിർമിച്ച കാർ എന്നതും നിസാൻ മാഗ്നൈറ്റിനെ കാർ പ്രേമികൾക്കു പ്രിയപ്പെട്ടതാക്കി. ചെന്നൈയിലാണ് നിർമാണ യൂണിറ്റ്. 66 രാജ്യങ്ങളിലേക്കു മാഗ്നൈറ്റ് കയറ്റുമതി ചെയ്യുന്നുണ്ട്.
ആറ് എയർബാഗുകളടക്കം 40ഓളം സ്റ്റാർഡേർഡ് സുരക്ഷാ സവിശേഷതകളോടെയാണ് നിസാന്റെ പുതിയ മാഗ്നൈറ്റ് എത്തിയത്. പുതിയ ബ്ലാക്ക് കുറോ സ്പെഷൽ എഡിഷൻ കേരളത്തിൽ മികച്ച വില്പന രേഖപ്പെടുത്തുന്നുണ്ട്. നിസാന്റെ രാജ്യത്തെ ആകെ വില്പനയുടെ 15-20 ശതമാനം കേരളത്തിലാണ്.
കേരളത്തിൽ അന്‍പത് ഔട്ട്ലെറ്റുകളുണ്ട്. ഇന്ത്യൻ വിപണിക്കായി മൂന്നു പുതിയ മോഡലുകൾ വൈകാതെ അവതരിപ്പിക്കുമെന്നും മോഹൻ വിൽസൺ പറഞ്ഞു. മൾട്ടി പർപ്പസ് വെഹിക്കിളും (എംപിവി), എസ് യുവികളുമാണ് ഉടൻ വിപണിയിലെത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജർമനിയിൽ ജനിച്ച മോഹൻ വിൽസണിന് തിരുവല്ല വെണ്ണിക്കുളത്തു കുടുംബവേരുകളുണ്ട്.
കെഇഎല്ലിനു പുരസ്കാരം
കൊച്ചി: കേരള സർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡിന് (കെഇഎൽ) മികച്ച പൊതുമേഖലാസ്ഥാപനത്തിനുള്ള പുരസ്കാരം. 100-200 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് കെഇഎൽ നേട്ടം കൈവരിച്ചത്.
2024-25ൽ നാലു കോടി രൂപയുടെ പ്രവർത്തനലാഭത്തിലേക്ക് കെഇഎൽ എത്തിയിരുന്നു. മുൻ സാമ്പത്തികവർഷത്തെ പ്രവർത്തനനഷ്ടത്തിൽനിന്നായിരുന്നു ഈ മുന്നേറ്റം.
ഡീസൽ-ഇലക്ട്രിക് കാറുകൾക്കായുള്ള 230 കിലോവാട്ട് ട്രാക്ഷൻ ഓൾട്ടർനേറ്ററുകളുടെ നിർമാണവും കർണാടകയിൽനിന്നുള്ള വൻകിട ട്രാൻസ്ഫോർമർ നിർമാണ കരാറുകളും കെഇഎലിനു ലഭിച്ചിരുന്നു.
കൊച്ചിയിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവിൽനിന്ന് കെഇഎൽ മാനേജിംഗ് ഡയറക്ടർ കേണൽ ഷാജി എം. വർഗീസും ഉദ്യോഗസ്ഥരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
വെല്‍കെയര്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി ഉദ്ഘാടനം 30ന്
കൊച്ചി: വെല്‍കെയര്‍ ഗ്രൂപ്പിന്റെ കൊച്ചി വൈറ്റിലയിലെ വെൽകെയർ ആശുപത്രി അത്യാധുനിക സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയായി പ്രവര്‍ത്തനമാരംഭിക്കുന്നു. രണ്ടേക്കറിൽ സജ്ജമാക്കിയ കെട്ടിടസമുച്ചയത്തിൽ 350 ബെഡ്ഡുകളിലായാണ് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി പ്രവർത്തിക്കുക.
100ലധികം ഡോക്ടര്‍മാരുടെയും 1,000 ലധികം ജീവനക്കാരുടെയും സേവനം ഇവിടെയുണ്ടാകുമെന്ന് വെല്‍കെയര്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി സിഇഒയും ഡീനുമായ ഡോ.പി.എസ്. ജോണ്‍ അറിയിച്ചു.
30ന് ഉച്ചകഴിഞ്ഞു മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കും. വെൽകെയർ, ബോസ്കോ ഗ്രൂപ്പുകളുടെ ചെയർമാൻ പി.എം. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രിമാരായ വീണാ ജോര്‍ജ്, പി. രാജീവ്, വി.എന്‍. വാസവന്, പി. പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. തോമസ് ജെഫേഴ്സണ്‍ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി ക്ലിനിക്കല്‍ പ്രഫസര്‍ ഡോ.എം.വി.പിള്ള വെല്‍കെയര്‍ ആശുപത്രിയുടെ ഉപദേശകനായി സേവനം ചെയ്യുന്നുണ്ട്.
ഉൺമ ആഗോള ഉച്ചകോടി 30ന് കൊച്ചിയില്‍
കൊച്ചി: ജവഹര്‍ നവോദയ സ്കൂളുകളിലെ പൂര്വവിദ്യാഥികളുടെ കൂട്ടായ്മയായ യുണൈറ്റഡ് നവോദയന്‍ മലയാളി അസോസിയേഷ (ഉൺമ) ന്റെ ആഗോള ഉച്ചകോടി 30ന് നെടുമ്പാശേരി സിയാല്‍ കണ്വൻഷന് സെന്ററില്‍ നടക്കുമെന്ന് പ്രസിഡന്റ് സിജു കുര്യന് അറിയിച്ചു.
രാവിലെ 10.30ന് നടന് രമേഷ് പിഷാരടി ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ദേശഭക്തിഗാനാലാപനം, ഗ്രൂപ്പ് ഡാന്‍സ്, പുസ്തക പ്രകാശനം എന്നിവ നടക്കും.
ഉച്ചകഴിഞ്ഞ് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ചിത്രപ്രദര്‍ശനം, ഗാനമേള, ഫാഷന്‍ ഷോ, കലാപരിപാടികള്‍, ടാലന്റ് ഹണ്ട്, സിനിമാ ചര്‍ച്ചകള്‍ തുടങ്ങിയവ നടക്കും.
മാഹി, ലക്ഷദ്വീപടക്കം 16 സ്കൂളുകളിലെ 3000ലധികം പൂര്‍വവിദ്യാര്‍ഥികള്‍ പരിപാടിയുടെ ഭാഗമാകും. എ. രഞ്ജിത്ത്, പ്രീതി മനേഷ്, നിമിഷ, കെ.കെ. രവീന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 9,355 രൂപയും പവന് 74,840 രൂപയുമായി.
ഫിലിപ്സ് സ്മാർട്ട് ലൈറ്റ് ഹബ് മലപ്പുറത്ത്
കൊച്ചി: മുൻനിര ലൈറ്റിംഗ് കമ്പനിയായ ഫിലിപ്സ് മലപ്പുറത്ത് സ്മാർട്ട് ലൈറ്റ് ഹബ് ആരംഭിച്ചു. 2500 ചതുരശ്ര അടി വിസ്തീർണത്തിലുള്ള സ്റ്റോറിൽ ഇന്റീരിയർ ഡിസൈനർമാർക്കും ആർക്കിടെക്റ്റുകൾക്കും ആവശ്യമായ വിപുലമായ ഹോം ലൈറ്റിംഗ് ശേഖരമുണ്ട്.
കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് കൊച്ചി വണ്ടര്‍ലായില്‍ നാളെമുതല്‍ സെപ്റ്റംബര്‍ ഏഴുവരെ പായസമേള, കലാപരിപാടികള്‍ എന്നിവയുണ്ടാകും. തിരുവോണത്തിന് ഓണസദ്യയുമുണ്ടാകും.
അന്ന് ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ സമാപിക്കുക. ഈ ദിവസങ്ങളില്‍ പ്രവേശനത്തിനായി, സെപ്റ്റംബര്‍ നാലിനകം ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രവേശനവും ഭക്ഷണവും ചേര്‍ന്ന ടിക്കറ്റിന് 30 ശതമാനം വീതം നിരക്കില്‍ ഡിസ്കൗണ്ട് ലഭിക്കും.
https://bookings.wonder la.comല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. പാര്‍ക്കിന്റെ കൗണ്ടറുകളില്‍നിന്ന് നേരിട്ടും ടിക്കറ്റ് വാങ്ങാം. 0484 3514001/7593853107.
സ്കോഡയിൽ എക്സ്ചേഞ്ച് മേള
കൊച്ചി: രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്കോഡ ഷോറൂമുകളില്‍ എക്സ്ചേഞ്ച് കാര്‍ണിവല്‍ തുടങ്ങി.
മറ്റു കമ്പനികളുടെ കാറുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് സ്കോഡയിലേക്ക് മാറാൻ ഇതിലൂടെ അവസരമുണ്ട്.
ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ ഓണം വെഡിംഗ് ഫെസ്റ്റിന് തുടക്കം
കോട്ടയം: ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ കോട്ടയം, ചങ്ങനാശേരി, കറുകച്ചാല്‍ ഷോറൂമുകളില്‍ വമ്പിച്ച ഡിസ്കൗണ്ടും സമ്മാനങ്ങളുമായി ഓണം വെഡിംഗ് ഫെസ്റ്റ് ആരംഭിച്ചു.
എല്ലാ പര്‍ച്ചേസിനും പണിക്കൂലിയില്‍ 50 ശതമാനം വരെ കിഴിവും ഡയമണ്ടിന് കാരറ്റിന് 15,000 രൂപ വരെ കുറവും, കൂടാതെ കൈ നിറയെ ഓണസമ്മാനങ്ങളും ഈ ഓഫറില്‍ ലഭ്യമാണ്. അഞ്ച് പവന് മുതലുളള ആന്റിക് ഡിസൈനുകളുടെ അതിവിപുലമായ പുതിയ കളക്ഷന്‍സാണ് ഈ ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുള്ളത്.
പാലയ്ക്ക, മുല്ലമൊട്ടു മാല തുടങ്ങിയ ട്രെഡീഷണല്‍ ചെട്ടിനാട് ആഭരണങ്ങളുടെ ഏറ്റവും പുതിയ ലൈറ്റ് വെയ്റ്റ് ഡിസൈനുകൾ ധാരാളമുണ്ട്. “കല്യാണം നല്ലോണം’’ എന്ന പേരിലുള്ള ഓണം വെഡിംഗ് ഫെസ്റ്റിവലില്‍ ഒരു ലക്ഷം രൂപ മുതലുളള ഡയമണ്ട് ആഭരണങ്ങളുടെ പ്രൗഢിയാര്‍ന്ന കളക്ഷന്സും ഒരുക്കിയിട്ടുണ്ട്.
ഫോൺ: കോട്ടയം: 97459 00917, ചങ്ങനാശേരി: 97450 27777, കറുകച്ചാല്‍: 96450 07577.
മികച്ച പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള അവാർഡ് പ്രഖ്യാപിച്ചു
കൊച്ചി: 2024 -2025 വർഷത്തെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളെ പ്രഖ്യാപിച്ചു. കൊച്ചിയിലെ റിനൈ ഹോട്ടലിൽ നടന്ന ചടങ്ങിൽ നിയമ വ്യവസായ മന്ത്രി പി. രാജീവാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
200 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡും(കെൽട്രോൺ), 100 കോടി മുതൽ 200 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനിയും 50 കോടി മുതൽ 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡും 50 കോടി രൂപയിൽ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡും സംസ്ഥാനത്തെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള പുരസ്കാരം ചടങ്ങിൽ മന്ത്രി പി. രാജീവ് വിതരണം ചെയ്തു.
കാഷ് അവാർഡും, ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. 2023-24 വർഷത്തെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് പൂർത്തിയാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളെയാണ് അവാർഡിനായി പരിഗണിച്ചത്.
മികച്ച മാനേജിംഗ് ഡയറക്ടർ പുരസ്കാരം സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ് എംഡി കമാൻഡർ (റിട്ടയേർഡ്) പി. സുരേഷ്, കേരള സ്റ്റേറ്റ് കയർ കോർപറേഷൻ ലിമിറ്റഡ് എംഡി ഡോ. പ്രതീഷ് പണിക്കർ എന്നിവർക്കാണ്. ഒരു ലക്ഷം രൂപ വീതം കാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
രേഖ ജുൻജുൻവാല ജൂണിൽ ഓഹരികൾ മുഴുവനും വിറ്റു, ലാഭിച്ചത് 344 കോടി രൂപ
മുംബൈ: പണം നിക്ഷേപിച്ചു കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തുന്നതിന് ആഴ്ചകള്ക്കുമുന്പ് രാജ്യത്തെ പ്രമുഖ ഗെയിമിംഗ് ആൻഡ് ഇ-സ്പോർട്സ് കന്പനിയായ നസാറ ടെക്നോളജീസിലെ മുഴുവന്‍ ഓഹരികളും വിറ്റഴിച്ച പ്രമുഖ ഓഹരി നിക്ഷേപക രേഖ ജുന്‍ജുന്‍വാലയുടെ തീരുമാനം ചര്‍ച്ചയാകുന്നു.
നസാറ ടെക്നോളജീസില്‍ ഒന്നിന് 1,225 രൂപ വീതമുണ്ടായിരുന്ന 61.8 ലക്ഷം ഓഹരികളാണ് രേഖ ജൂണ്‍ പാദത്തില്‍ വിറ്റഴിച്ചത്. പണം നിക്ഷേപിച്ചു കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകൾ നിരോധിക്കാനായി കേന്ദ്രം ബില്ല് കൊണ്ടുവരുന്ന വിവരം രേഖ ജുന്‍ജുന്‍വാല മുന്‍കൂട്ടി അറിഞ്ഞിരുന്നെന്ന വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബില്‍ വരുന്നതിനുമുന്‍പേ വിറ്റൊഴിച്ചതോടെ വന്‍ നഷ്ടത്തില്നിന്നാണു രേഖ ജുന്‍ജുന്‍വാല രക്ഷപ്പെട്ടത്. ഇതുവഴി നിലവിൽ 334 കോടി രൂപയാണ് രേഖയുടെ ലാഭം.
പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ ഭാര്യയാണ് രേഖ. ‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ എന്നാണ് രാകേഷ് അറിയപ്പെട്ടിരുന്നത്. തന്റെയും ഭാര്യയുടെയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് പേരിട്ടുകൊണ്ട് അദ്ദേഹം സ്ഥാപിച്ച നിക്ഷേപ കമ്പനിയാണ് റെയർ എന്റർപ്രൈസസ്. 2022ൽ അദ്ദേഹം അന്തരിച്ചതിനു പിന്നാലെ കമ്പനിയുടെ നിയന്ത്രണം രേഖ ഏറ്റെടുത്തു.
25ലേറെ കമ്പനികളുടെ ഓഹരികളിലായി മൊത്തം 41,000 കോടിയോളം രൂപയുടെ നിക്ഷേപം റെയർ എന്റർപ്രൈസസിന് നിലവിലുണ്ട്. മികച്ച ഓഹരികളെ കൃത്യമായി കണ്ടെത്തി നിക്ഷേപിക്കാനും ലാഭമെടുക്കാനും രാകേഷിനുണ്ടായിരുന്ന വൈദഗ്ധ്യം തനിക്കും പകർന്നു ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ നിക്ഷേപകയുമാണ് രേഖ.
രേഖയുടേതു ഇൻസൈഡർ ട്രേഡിംഗെന്നു മഹുവ മൊയ്ത്ര
രേഖ ജുന്‍ജുന്‍വാലയുടേത് ‘ഇന്‍സൈഡര്‍ ട്രേഡിംഗ്’ ആണെന്നു വ്യക്തമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ആരോപിച്ചു. അമേരിക്കയിലായിരുന്നെങ്കില്‍ ഓഹരി വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന് (എസ്ഇസി) ഇപ്പോഴേ രേഖയ്ക്കെതിരേ അന്വേഷണം തുടങ്ങുമായിരുന്നു. ഇന്ത്യയില്‍ ഭക്തര്‍ കൈയടിക്കുകയും ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സെബി ഉറങ്ങുകയുമാണെന്നും മഹുവ പരിഹസിച്ചു.
കമ്പനിയിൽ വലിയ ഓഹരി പങ്കാളിത്തമുള്ളവർക്കിടയിൽത്തന്നെ നടക്കുന്ന ഓഹരി കൈമാറ്റമാണ് ഇൻസൈഡർ ട്രേഡിംഗ്. ചില വേളകളിൽ സുപ്രധാന വിവരങ്ങൾ മുൻകൂട്ടി മനസിലാക്കി ഓഹരി വിൽക്കുകയോ വാങ്ങുകയോ ചെയ്യാറുമുണ്ട്. ഇത്തരം ഘട്ടങ്ങളിൽ ഇതു വിമർശനങ്ങൾക്കും ചിലപ്പോൾ അന്വേഷണങ്ങൾക്കും ഇടവരുത്തുകയും ചെയ്യും.
കൂപ്പുകുത്തി നസാറ ടെക്നോളജീസ് ഓഹരികൾ
രേഖ ജുന്‍ജുന്‍വാല ഓഹരി പൂര്‍ണമായി വിറ്റഴിച്ചതിനു പിന്നാലെ കേന്ദ്രത്തിന്റെ നിയമം നടപ്പായ പശ്ചാത്തലത്തില്‍ നസാറ ടെക്നോളജീസ് ഓഹരികള്‍ കനത്ത തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം കന്പനിയുടെ ഓഹരിവില എട്ടു ശതമാനം ഇടിഞ്ഞു. കിഡ്ഡോപിയ, ആനിമല്‍ ജാം, ഫ്യൂസ്ബോക്സ്, കര്‍വ് ഗെയിംസ്, വേള്‍ഡ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് തുടങ്ങിയ ഗെയിമുകള്‍ അവതരിപ്പിച്ച കമ്പനിയാണു നസാറ ടെക്നോളജീസ്.
പോക്കര്‍ബാസിയുടെ മാതൃകമ്പനിയായ മൂണ്‍ഷൈന്‍ ടെക്നോളജീസില്‍ 47.7% ഓഹരി പങ്കാളിത്തവുമുണ്ട്. നസാറയുടെ വരുമാനത്തില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നതും പോക്കര്ബാസിയാണ്. അഡ്ടെക്, ഇ-സ്പോര്‍ട്സ് രംഗങ്ങളിലും സാന്നിധ്യമുള്ള നസാറയുടെ മൊത്ത വരുമാനത്തിന്റെ 48.1 ശതമാനവും ലഭിച്ചിരുന്നത് ഗെയിമിംഗില്നിന്നായിരുന്നു.
1999ൽ സ്ഥാപിതമായ നസാറ ടെക്നോളജീസ് 2021ലാണ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തത്. ആഫ്രിക്ക, വടക്കേ അമേരിക്ക തുടങ്ങിയ വിപണികളിൽ സാന്നിധ്യമുള്ള, ആഗോളതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഗെയിമിംഗ് കമ്പനികളിൽ ഒന്നാണിത്. ഏകദേശം 10,000 കോടി രൂപയുടെ വിപണിമൂലധനമാണ് കമ്പനിയുടേത്.
കേന്ദ്രം നിരോധനം ഏർപ്പെടുത്തിയതോടെ പോക്കർബാസി, ഡ്രീം11, മൈ11 സർക്കിൾ, സൂപ്പി, എംപിഎൽ, പ്രോബോ തുടങ്ങിയ കമ്പനികൾ പണമിടപാട് ഉപയോഗിച്ചുള്ള ഗെയിമുകൾ (റിയൽ മണി ഗെയിം) നിർത്തുന്നതായി അറിയിച്ചിരുന്നു. ഇവയുടെ വരുമാനത്തിന്റെ മുന്തിയ പങ്കും ലഭിച്ചിരുന്ന റിയൽ മണി ഗെയിമുകൾക്കാണ് കേന്ദ്രം പൂട്ടിട്ടത്. ഇതോടെ വരുമാനം നിലയ്ക്കുമെന്നതിനാൽ ഈ കമ്പനികൾ മറ്റു ടെക്നോളജി, ധനകാര്യ സേവന രംഗങ്ങളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 9,305 രൂപയും പവന് 74,440 രൂപയുമായി.
സിഎ വിദ്യാര്‍ഥികളുടെ കോണ്വൊക്കേഷന്
കൊച്ചി: ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കോണ്വൊക്കേഷന് സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന കോണ്‍വൊക്കേഷനില്‍ കേരളത്തില്‍നിന്ന് 465 പേര്‍ക്കാണു സനദ് ലഭിച്ചത്.
എറണാകുളം ഗോകുലം കണ്വന്ഷന് സെന്ററില്‍ നടന്ന പരിപാടിയില്‍ കേരള ഫയര്‍ ആൻഡ് റസ്ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ യോഗേഷ് ഗുപ്ത മുഖ്യാതിഥിയായിരുന്നു.
മറ്റെല്ലാ കോഴ്സുകളും ക്ലാസ് റൂമിലിരുന്നു പഠിക്കുമ്പോള്‍ സി എ മൂന്നു വര്‍ഷവും പരിശീലനം ലഭിച്ചാണ് പൂര്‍ത്തിയാക്കുന്നതെന്നും അതുകൊണ്ടുതന്നെ സിഎ ബിരുദം നേടുന്നവര്‍ ഈ രംഗത്ത് തൊഴില്‍പരിചയം ഇല്ലാത്തവരാണെന്നു പറയാനാകില്ലെന്നും യോഗേഷ് ഗുപ്ത പറഞ്ഞു.
ഐസിഎഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു ഏബ്രഹാം കള്ളിവയലില്‍, എസ്ഐആര്‍സി സെക്രട്ടറി ദീപ വർഗീസ്, ഐസിഎഐ എറണാകുളം ബ്രാഞ്ച് ചെയര്മാന് എ.എസ്.ആനന്ദ് എന്നിവർ പ്രസംഗിച്ചു.
അത്തം പത്തോണം ലക്പതി ഓഫറുമായി നന്തിലത്ത് ജി-മാർട്ട്
തൃശൂർ: ഗോപു നന്തിലത്ത് ജി മാർട്ടിൽ ദിവസേന ഒരു ലക്ഷം രൂപ സമ്മാനത്തുകയുമായി അത്തം പത്തോണം ലക്പതി ഓഫർ.
ഇന്ന് അത്തംമുതൽ സെപ്റ്റംബർ നാല് ഉത്രാടംവരെ കേരളത്തിലെ എല്ലാ നന്തിലത്ത് ജിമാർട്ട് ഷോറൂമുകളിലും ഓഫർ ലഭ്യമാണ്. ഓരോ ദിവസവും പർച്ചേസ് ചെയ്യുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും.
കൂടാതെ ജൂലൈ 20 മുതൽ 2026 ജനുവരി 31 വരെ പർച്ചേസ് ചെയ്യുന്പോൾ വക്കാലക്കാ ഓഫറിൽ കൊച്ചിയിൽ ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്റ്, അഞ്ച് ഹ്യുണ്ടായ് എക്സ്റ്റർ കാറുകൾ, 100 എൽഇഡി ടിവികൾ, 100 വാഷിംഗ് മെഷീനുകൾ, 100 റഫ്രിജറേറ്ററുകൾ എന്നിവ നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
അത്യാധുനിക സാങ്കേതികവിദ്യയിലുള്ള ബ്രാൻഡഡ് ഇലക്ട്രോണിക്, ഡിജിറ്റൽ ഗൃഹോപകരണങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ഉപയോക്താക്കളിലേക്ക് എത്തിക്കുകയാണു ലക്ഷ്യമെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് പറഞ്ഞു.
ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്കു കാഷ്ബാക്ക് ആനുകൂല്യങ്ങൾ, പലിശയില്ലാതെ തവണവ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാവുന്ന ഇഎംഐ ഫിനാൻസ് സ്കീമുകൾ, നോ കോസ്റ്റ് ഇഎംഐ, സീറോ പ്രോസസിംഗ് സ്കീമുകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. എക്സ്ചേഞ്ച് ഓഫറിലൂടെ പഴയ ഉപകരണങ്ങൾ മാറ്റിവാങ്ങാനുള്ള സൗകര്യവും ലഭ്യമാണ്.
ഇന്ത്യുടെ റേറ്റിംഗ് നിലനിർത്തി ഫിച്ച്
മുംബൈ: എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ് ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തിയതിനു ദിവസങ്ങൾക്കുശേഷം മറ്റൊരു ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഫിച്ച് ഇന്ത്യയുടെ റേറ്റിംഗ് ബിബിബി നെഗറ്റീവ് ആയി നിലനിർത്തി.
സ്ഥിരതയുള്ള കാഴ്ചപ്പാടോടെ വളർച്ച കൈവരിക്കുന്നതിലും കടമെടുപ്പ് വിശ്വാസ്യത മെച്ചപ്പെടുന്നതിലും ശക്തമായ റിക്കാർഡാണ് ഇന്ത്യക്കെന്ന് ഫിച്ച് റേറ്റിംഗ് വ്യ്ക്തമാക്കി. സ്ഥിരതയുള്ള ഇടത്തരം വളർച്ചാ സാധ്യതയുള്ളതാണ് ബിബിബി നെഗറ്റീവ്. ഈ സാന്പത്തിക വർഷം 6.5 ശതമാനം വളർച്ചയാണ് ഫിച്ച് ഇന്ത്യക്ക് പ്രവചിക്കുന്നത്.
ഇന്ത്യയുടെ നിർദിഷ്ട ജിഎസ്ടി പരിഷ്കാരങ്ങൾ അംഗീകരിക്കപ്പെട്ടാൽ ഉപഭോഗത്തെ പിന്തുണയ്ക്കുകയും ചില വളർച്ചാ അപകട സാധ്യതകൾ നികത്തുകയും ചെയ്യുമെന്ന് റിപ്പോർട്ട് പറയുന്നു.
ഐഎഎം വെബ്സൈറ്റ് അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ പരസ്യചിത്ര സംവിധായകരുടെ സംഘടനയായ ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷ (ഐഎഎം)ന്റെ വെബ്സൈറ്റ് www.iamtalentbank.com പ്രകാശനം ചെയ്തു.
വെബ്സൈറ്റിന്റെ ഉദ്ഘാടനം ഐഎഎം രക്ഷാധികാരി രാജീവ് മേനോനും കേരള അഡ്വർടൈസിംഗ് ഏജന്‍സീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് രാജു മേനോനും ചേര്‍ന്ന് നിര്‍വഹിച്ചു.
ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ താരസംഘടനയായ ‘അമ്മ’ എക്സിക്യൂട്ടീവ് അംഗം സിജോയ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
റെനോ പുതിയ കൈഗര്‍ അവതരിപ്പിച്ചു
കൊച്ചി: റെനോ ഇന്ത്യ പുതിയ കൈഗര്‍ പുറത്തിറക്കി. എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, സുരക്ഷാഫീച്ചറുകള്‍ എന്നിവയില്‍ ഉള്‍പ്പെടെ 35ലധികം മെച്ചപ്പെടുത്തലുകള്‍ പുതിയ കൈഗർ കാറിൽ വരുത്തിയിട്ടുണ്ട്.
ആശ്വാസകിരണങ്ങളുമായി ധനലക്ഷ്മി ഗ്രൂപ്പ്; നിരവധി പ്രഖ്യാപനങ്ങളുമായി വാർഷികാഘോഷവും നിക്ഷേപക സംഗമവും
ധനകാര്യ മേഖലയിൽ അതിവേഗ വളർച്ച കൈവരിച്ച ധനലക്ഷ്മി ഗ്രൂപ്പിന്റെ അഞ്ചാമത് വാർഷികാഘോഷവും നിക്ഷേപക സംഗമവും തൃശൂർ മരത്താക്കരയിലെ ആസ്ഥാനത്ത് നടന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിൽ ധനലക്ഷ്മിയുടെ പുതിയ ശാഖകൾ ആരംഭിച്ചു.
ധനലക്ഷ്മി ഗ്രൂപ്പിന്റെ പുതിയ ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്റെ ശിലാസ്ഥാപന ചടങ്ങ് മണ്ണുത്തിയിൽ മെഡിക്കൽ ആസ്ട്രോളജർ മോഹൻ കെ. വേദകുമാർ നിർവഹിച്ചു. പുതിയ ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്റെ ഉദ്ഘാടനവും തൃശൂർ മരത്താക്കരയിലുള്ള പിഎംജെ ടവറിൽ നടന്നു.
ചടങ്ങിൽ ധനലക്ഷ്മി ഗ്രൂപ്പ് ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട്, ഡയറക്ടർമാരായ ശ്യാം ദേവ്, സൂരജ് കെ.ബി., ബൈജു എസ്. ചുള്ളിയിൽ, സുനിൽ കുമാർ കെ., വളപ്പില കമ്മ്യൂണിക്കേഷൻ മാനേജിംഗ് ഡയറക്ടർ ജെയിംസ് വളപ്പില എന്നിവർ സന്നിഹിതരായിരുന്നു.
ഒപ്പം ധനലക്ഷ്മി ഗ്രൂപ്പ് ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട് എഴുതിയ ഹാലാസ്യനാദം എന്ന പുസ്തകത്തിന്റെ പ്രകാശനം ആറ്റൂർ സന്തോഷ് കുമാർ നിർവഹിച്ചു.
ആഘോഷത്തിന്റെ ഭാഗമായി അംഗപരിമിതമായ നൂറ് പേർക്ക് കൃത്രിമ കാലുകൾ സൗജന്യമായി നൽകുകയും വയനാട് ചൂരൽമലയിൽ പ്രകൃതിക്ഷോഭത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് നിർമാണം പൂർത്തിയാക്കിയ പുതിയ ഭവനത്തിന്റെ താക്കോൽ കൈമാറ്റം നടത്തുകയും ചെയ്തു.
തൃശൂർ നഗരത്തിൽ ആരും വിശന്നിരിക്കരുത് എന്ന ഉദ്ദേശലക്ഷ്യത്തോടെ പ്രതിദിനം 100 പേർക്ക് സൗജന്യ ഉച്ച ഭക്ഷണ വിതരണം നടത്തുന്ന അന്നസാരഥി പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.
കേരളത്തിലെ 14 ജില്ലകളിലായി 27 അനാഥാലയങ്ങളിലും ഓൾഡേജ് ഹോമുകളിലും ഉച്ചഭക്ഷണ വിതരണം നടത്തുകയും അതിനാവശ്യമായ പാത്രങ്ങളുൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.
ധനലക്ഷ്മി ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ഡി ഗ്രാന്റ് ഹോട്ടൽ എന്ന സംരംഭത്തിന്റെ സോഫ്റ്റ് ലോഞ്ചും നടന്നു. മുഴുവൻ നിക്ഷേപകരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതിന്റെ ഭാഗമായി നിക്ഷേപക സംഗമവും നടത്തി. കേരളത്തിലെ 14 ജില്ലകളോടൊപ്പം തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലും നിക്ഷേപക സംഗമം നടന്നു.
വാർഷികാഘോഷ ചടങ്ങിൽ ധനലക്ഷ്മി ഗ്രൂപ്പ് 10 വർഷങ്ങൾ പിന്നിടുന്നതും എൻ. സി. ഡി ലിസ്റ്റിൽ കയറുന്നതുമായ 2030ൽ ആയിരം പേരുടെ വിവാഹം നടത്തുമെന്ന് ധനലക്ഷ്മി ഗ്രൂപ്പ് ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട് പറഞ്ഞു.
സുഗന്ധവ്യഞ്ജനങ്ങളിൽ പ്രതീക്ഷ
ദക്ഷിണേന്ത്യൻ കുരുമുളക് കർഷകരെ സാക്ഷിനിർത്തി വിപണി ഒരു ബുൾ റാലിക്ക് ഒരുങ്ങി, അന്തർസംസ്ഥാന വാങ്ങലുകാർ നാടൻ മുളകിനായി പരക്കംപായുന്നു.
തൈശ്യകാല ആവശ്യങ്ങൾക്കുള്ള ചുക്കിനായി ആഭ്യന്തര വിദേശ വാങ്ങലുകാർ തയാറെടുക്കുന്നു. മികച്ചയിനം ജാതിക്കയ്ക്ക് വ്യാവസായിക ഡിമാന്‍ഡ്. കൊപ്ര വില വീണ്ടും ഇടിഞ്ഞ തക്കത്തിന് മില്ലുകാർ ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചു. മുന്നിലുള്ള മാസങ്ങളിൽ റബർ ഉത്പാദനം ഉയരുമെന്നു മനസിലാക്കി ടയർ ലോബി ഏഷ്യൻ മാർക്കറ്റിൽ വിലയിടിച്ചു.
കുരുമുളകിന് വില ഉയരുന്നു
കേരളത്തിലെയും കർണാടകത്തിലെയും കുരുമുളക് കർഷകർക്ക് സ്വപ്നവില സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് വിപണി. ഉത്തരേന്ത്യയിൽ ഉത്സവ ദിനങ്ങൾ അടുത്തെങ്കിലും വൻകിടക്കാർക്ക് അവരുടെ ആവശ്യാനുസരണം ഇനിയും നാടൻ മുളക് കണ്ടെത്താനായിട്ടില്ല. വിപണിയിൽ ഒരു ബുൾ തരംഗം അലയടിക്കുമെന്ന പ്രതീക്ഷയിലാണ് കാർഷിക കേരളം. ആറാഴ്ചയായി മുളക് സംഭരണം അവർ ആരംഭിച്ചിട്ട്. ഇതിന്റെ ഭാഗമായി ജൂലൈയിൽ തുടർച്ചയായി 21 ദിവസവും ഒറ്റ വിലയിൽ വിപണിയെ പിടിച്ചുനിർത്തി അവർ മുളക് ശേഖരിച്ചു. അതിന് ശേഷം തുടർച്ചയായി 21 ദിവസം ഉത്പന്ന വില നിത്യേന 100 രൂപ വീതം ഉയർത്തി.
വിപണി ആദ്യ രണ്ട് ഘട്ടങ്ങൾ പിന്നിട്ടതോടെ വാരമധ്യം മുതൽ നിത്യേന ക്വിന്റലിന് 200 രൂപ വീതമാണ് ഉയർത്താൻ തുടങ്ങിയിട്ടുള്ളത്. മുളക് മാർക്കറ്റിന്റെ ചലനങ്ങൾ സാങ്കേതമായി വീക്ഷിച്ചാൽ അടുത്ത ചുവടുവയ്പ്പിൽ വാങ്ങലുകാർ 400 രൂപ വീതം ഉയർത്തിയാലും അത്ഭുതപ്പെടാനില്ല. കാരണം നാടൻ ചരക്കിന് ഉത്തരേന്ത്യൻ മാർക്കറ്റിൽ കടുത്ത ദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്.
ഇക്കുറി വിളവ് പ്രതികൂല കാലാവസ്ഥയിൽ ചുരുങ്ങിയതിനാൽ വിപണികളിൽ ചരക്ക് വരവ് കുറവായിരുന്നു, കാർഷിക മേഖലകളിലും മുളകിന്റെ നീക്കിയിരിപ്പ് ചുരുങ്ങിയത് കണക്കിലെടുത്താൽ ശ്രീകൃഷ്ണ ജയന്ത്രിയും മഹാനവമിയും ദീപാവലിയും സുഗന്ധവ്യഞ്ജന വിപണിയിൽ ഉത്പന്ന വിലകൾ വീണ്ടും ഉയർത്താം.
വാരാന്ത്യം അൺഗാർബിൾഡ് കുരുമുളക് 68,600 രൂപയിലാണ്. കാർഷിക മേഖല ഉറ്റുനോക്കുന്നത് 70,000 രൂപയെയാണ്. മധ്യവർത്തികളും കർഷകരും ഏറ്റവും ഉയർന്ന വിലയ്ക്ക് ഇക്കുറി ചരക്ക് വിപണിയിൽ ഇറക്കാനാവുമെന്ന നിഗമനത്തിലാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 8200 ഡോളർ. രാജ്യാന്തര വിപണിയിൽ ഇന്തോനേഷ്യയും മലേഷ്യയും ബ്രസീലും ശ്രീലങ്കയും വിയറ്റ്നാമും കംബോഡിയയും വില ഉയർത്തുകയാണ്.
ചുക്കിന് പ്രിയമേറും
ഉത്തരേന്ത്യ ശൈത്യത്തിന്റെ പിടിയിൽ അമരും മുന്നേ ചുക്ക് സംഭരണത്തിനുള്ള നീക്കത്തിലാണ് അന്തർസംസ്ഥാന വാങ്ങലുകാർ. തണുപ്പുകാലത്തെ ആവശ്യത്തിനുള്ള ചുക്കിന് പുതിയ അന്വേഷണങ്ങൾ എത്തിയവേളയിൽ തന്നെ ഉത്പന്ന വില ക്വിന്റലിന് 500 രൂപ വർധിച്ചു. ഏതാനും മാസങ്ങളായി വിപണിയിൽ നിശബ്ദരായി നിലയുറപ്പിച്ച് ചരക്ക് സംഭരിച്ചിരുന്ന കയറ്റുമതിക്കാർ ഇനി തന്ത്രം മാറ്റിപ്പിടിക്കാൻ സാധ്യത. അറബ് രാജ്യങ്ങളിൽനിന്നും യൂറോപ്യൻ വിപണികളിൽനിന്നും പതിവ് പോലെ ആവശ്യക്കാർ ഇക്കുറിയും എത്തുമെന്ന പ്രതീക്ഷയിലാണ് പല കയറ്റുമതിക്കാരും ചരക്ക് നേരത്തേ തന്നെ കൈപ്പിടിയിൽ ഒതുക്കിയത്. കയറ്റുമതിക്കാർ രംഗത്ത് പിടിമുറുക്കിയാൽ മികച്ചയിനങ്ങളുടെ വിലയിലും മുന്നേറ്റ സാധ്യത.
ചുക്ക് ഉത്പാദകർ പലരും കാലവർഷത്തിന്റെ വരവിന് മുന്നേ ചുക്ക് വിറ്റുമാറി, മഴക്കാലത്ത് അന്തരീക്ഷ താപനില കുറയുന്നത് ഉത്പന്നത്തിൽ കുത്ത് വീഴാൻ ഇടയാക്കും, ഇത് വിലയിടിവിനും കാരണമാവും. അറബ് രാജ്യങ്ങൾ വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ടങ്കിലും വൻ ഓർഡറുകൾ ഇനിയും ലഭിച്ചിട്ടില്ലെന്നാണ് ഒരു വിഭാഗം കയറ്റുമതിക്കാരുടെ പക്ഷം. എന്നാൽ, വിദേശ വ്യാപാരങ്ങൾ സംബന്ധിച്ച വിവരം പുറത്തുവന്നാൽ അത് വിലക്കയറ്റത്തിന് ഇടയാക്കുമെന്നും അവർ ഭയപ്പെടുന്നു. കൊച്ചിയിൽ ഇടത്തരം ചുക്ക് 24,000 രൂപയിലും മികച്ച ചുക്ക് 25,000 രൂപയിലുമാണ്.
ജാതിക്കയ്ക്കായി കന്പനികൾ
ജാതിക്ക സംഭരിക്കാൻ കറിമസാല വ്യവസായികൾ രംഗത്ത്. മുന്നിലുള്ള മാസങ്ങളിൽ ഉത്പന്നത്തിന് ഡിമാന്‍ഡ് ഉയരുമെന്ന നിഗമനത്തിലാണ് വ്യാപാരികളും. കറിമസാല നിർമാതാക്കൾക്ക് ഒപ്പം ഔഷധ വ്യവസായികളും ചരക്കിൽ താത്പര്യം കാണിക്കുന്നുണ്ട്. വ്യവസായികളുടെ വരവിനിടയിൽ കയറ്റുമതിക്കാരും വിപണിയിലേക്ക് ശ്രദ്ധതിരിച്ചിട്ടുണ്ട്.
മധ്യപൂർവേഷ്യയുമായി നേരത്തേ ഉറപ്പിച്ച കരാറുകൾ പ്രകാരമുള്ള ചരക്ക് സംഭരണം ഒരു വശത്ത് പുരോഗമിക്കുന്നു. മധ്യകേരളത്തിലെയും ഹൈറേഞ്ചിലെയും വിപണികളിൽ മികച്ചയിനം ജാതിക്ക വരവ് ശക്തമല്ല, ജാതിക്ക കിലോ 400 രൂപയായും ജാതിപരിപ്പ് 600 രൂപയായും ഉയർന്നു. ഹൈറേഞ്ച് ചരക്കിന് 620 രൂപ വരെ കയറി.
റബർ ടാപ്പിംഗിന് ഒരുക്കം
റബർ ടാപ്പിംഗിനായി കച്ചകെട്ടി നിൽക്കുകയാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ കർഷകർ. മാസങ്ങൾ നീണ്ട കനത്ത മഴയ്ക്ക് ശേഷം കാലാവസ്ഥയിൽ മാറ്റം കണ്ട് തുടങ്ങിയ സാഹചര്യത്തിൽ മുന്നിലുള്ള മാസങ്ങളിൽ തായ്ലൻഡ് അടക്കമുള്ള രാജ്യങ്ങളിൽ റബർ ഉത്പാദനം ഉയരും. നേരത്തേ തൊഴിലാളി ക്ഷാമം മൂലം തായ്ലൻഡിൽ റബർ ഉത്പാദനം പ്രതീക്ഷയ്ക്കൊത്ത് ഉയർത്താൻ അവർ ഏറെ ക്ലേശിച്ചിരുന്നു. ഇതിനിടയിൽ 10,000 റബർ ടാപ്പിംഗ് വിദഗ്ധരെ ശ്രീലങ്കയിൽ നിന്നു സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് ബാങ്കോക്ക്.
പുതിയ സാഹചര്യത്തിൽ റബർ ഉത്പാദന രംഗം ഉണർവിലേക്ക് തിരിയുമെന്ന് മനസിലാക്കി ഓപ്പറേറ്റർമാർ ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബറിൽ വിൽപ്പനയ്ക്ക് കാണിച്ച തിടുക്കത്തിൽ കിലോ 326 യെന്നിൽ നിന്നും 315ലേക്ക് ഇടിഞ്ഞു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചെറിയ തോതിൽ മഴ തുടരുകയാണെങ്കിലും റെയിൻ ഗാർഡ് ഒരുക്കിയ തോട്ടങ്ങളിൽ റബർ വെട്ടിന് ഉത്പാദകർ ഉത്സാഹിച്ചു. വരും ദിനങ്ങളിൽ കാലാവസ്ഥ തെളിഞ്ഞാൽ ഷീറ്റ് ഉത്പാദനത്തിലേക്ക് കാർഷിക മേഖലയുടെ ശ്രദ്ധതിരിയും. ടയർ നിർമാതാക്കൾ ആർഎസ്എസ് നാലാം ഗ്രേഡ് ഷീറ്റ് വില 20,200 രൂപയിൽനിന്ന് 19,000ലേക്ക് ഇടിച്ചു. അഞ്ചാം ഗ്രേഡ് 18,600 രൂപയിൽ വിപണനം നടന്നു.
നാളികേരോത്പന്നങ്ങളിൽ മാന്ദ്യം
നാളികേരോത്പന്നങ്ങളെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. പൂഴ്ത്തിവയ്പ്പുകർ കൊപ്ര വിറ്റുമാറാൻ നടത്തിയ തിരക്കിട്ട നീക്കങ്ങൾക്കിടയിൽ വൻകിട മില്ലുകാർ ചരക്ക് സംഭരണത്തിന് മത്സരിച്ചു. പച്ചത്തേങ്ങ വില താഴ്ന്നത് ഒരു വിഭാഗം ചെറുകിട മില്ലുകാരെയും ആകർഷിച്ചു. കാങ്കയത്ത് കൊപ്ര ക്വിന്റലിന് 20,400 രൂപയിലാണ്. കൊച്ചിയിൽ നിരക്ക് 21800 രൂപയിലും. ഓണം അടുത്ത സാഹചര്യത്തിൽ എണ്ണ വിപണിയിൽ തിരിച്ചു വരവ് പ്രതീക്ഷിക്കാം.
യുഎസ് ഫെഡ് റിസർവ് പലിശ നിരക്കുകളിൽ ഭേദഗതികൾക്ക് ഒരുങ്ങുന്ന സൂചന അമേരിക്കൻ മാർക്കറ്റിനെ മാത്രമല്ല, യൂറോപ്യൻ ഓഹരി ഇൻഡക്സുകളെയും ആവേശം കൊള്ളിച്ചു.
ഏഷ്യൻ മാർക്കറ്റുകളും ഇത് പ്രതീക്ഷ പകർന്നെങ്കിലും ഇന്ത്യൻ വിപണിക്ക് വാരാന്ത്യം തിരിച്ചടി നേരിട്ടു, എന്നാൽ, ഇത് ഒരു തകർച്ചയുടെ സൂചനയല്ല. കൂടുതൽ മുന്നേറാനാവശ്യമായ കുരുത്ത് കണ്ടെത്താനുള്ള തയാറെടുപ്പായി വാരാവസാന ദിനത്തിലെ തളർച്ചയെ വിലയിരുത്താം. മുൻ വാരങ്ങളിൽ സൂചന നൽകിയതാണ് നിലവിലെ മുന്നേറ്റം ഒരു ബുൾ റാലിയുടെ തുടക്കം മാത്രമാണെന്ന്. താഴ്ന്ന റേഞ്ചിൽ പരമാവധി വാങ്ങലുകൾക്ക് അവസരം കണ്ടെത്തുകയാണ് പ്രാദേശിക നിക്ഷേപകർ.
സാമ്പത്തിക മേഖലയിലെ ചലനങ്ങൾ വിലയിരുത്തിയാൽ യുഎസ് താരിഫ് ഭീഷണിക്ക് ഇന്ത്യൻ വളർച്ചയെ പിടിച്ചുനിർത്താനാവില്ല. ബുധനാഴ്ചയാണ് ഈ വിഷയത്തിൽ അവസാന ദിനമായി അവർ പ്രഖ്യാപിച്ചത്. അതേ സമയം മികച്ച മൺസൂണും കാർഷിക മേഖലയിലെ മുന്നേറ്റവും നമ്മുടെ സമ്പദ്ഘടനയുടെ അടിത്തറ കൂടുതൽ ശക്തമാക്കുന്നു. തുടർച്ചയായ രണ്ടാം വാരത്തിലും നേട്ടം നിലനിർത്തിയ സെൻസെൻക്സ് 709 പോയിന്റും നിഫ്റ്റി സൂചിക 238 പോയിന്റും വർധിച്ചു. നൂറ്റാണ്ടിലെ ഏറ്റവും കനത്ത മഴ മുംബൈയെ പിടിച്ചുലച്ചത് ഇടപാടുകളുടെ അവസാന ദിനത്തിൽ നിക്ഷേപരെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചു.
നിഫ്റ്റിക്കും സെൻസെക്സിനും മുന്നേറ്റം
നിഫ്റ്റി സൂചിക 24,631 പോയിന്റിൽ നിന്നും മികവോടെയാണ് വ്യാപാരം തുടങ്ങിയത്. വിദേശ ഓപ്പറേറ്റർമാർ വാരാരംഭത്തിൽതന്നെ വിൽപ്പനയ്ക്ക് ഇറങ്ങിയെങ്കിലും ആഭ്യന്തര ഫണ്ടുകൾ മുൻ നിര, രണ്ടാം നിര ഓഹരികളിൽ കാണിച്ച താത്പര്യം വിപണിക്ക് പിന്തുണയായി. മുൻവാരം സൂചിപ്പിച്ച 24,773 -24,915 പോയിന്റുകളിൽ പ്രതിരോധം തകർത്ത് ഒരു വേള 25,092 കടന്ന് 25,144 പോയിന്റ് വരെ മുന്നേറി. കഴിഞ്ഞ ലക്കം വ്യക്തമാക്കിയ മൂന്നാം പ്രതിരോധമായ 25,092 കടന്നതോടെ വിൽപ്പനയ്ക്ക് ഇടപാടുകാർ മത്സരിച്ചു.
ഇതിനിടയിൽ ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ ലോംഗ് കവറിംഗിനും പുതിയ ഷോർട്ട് പൊസിഷനുകൾക്കും ഊഹക്കച്ചവടക്കാർ ഉത്സാഹിച്ചത് വെള്ളിയാഴ്ച വിപണിയെ പിടിച്ചുലച്ചു. ഒരു വേള സൂചിക 24,589ലേക്ക് ഇടിഞ്ഞങ്കിലും ക്ലോസിംഗിൽ 24,870 പോയിന്റിലാണ്. നിഫ്റ്റിക്ക് ഈ വാരം 25,056-25,242 പോയിന്റുകളിൽ പ്രതിരോധം നേരിടാം, ഇത് മറികടന്നാൽ 25,527 ലേക്ക് സെപ്റ്റംബർ ആദ്യ പകുതിയിൽ വിപണി സഞ്ചരിക്കാം. ലാഭമെടുപ്പിന് നീക്കം നടന്നാൽ വിപണിക്ക് 24,771 -24,672 ൽ താങ്ങുണ്ട്.
നിഫ്റ്റി സെപ്റ്റംബർ ഫ്യൂച്ചറിൽ നിക്ഷേപകർ കാണിച്ച താത്പര്യത്തിൽ 25,039ലേക്ക് കയറി. ഇതിനിടയിൽ വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 12.2 ലക്ഷം കരാറുകളിൽ നിന്ന് 31 ലക്ഷം കരാറുകളായി ഉയർന്നത് ഹ്രസ്വകാലയളവിലേക്ക് ബുള്ളിഷ് ട്രെൻഡിന് സാധ്യത ഒരുക്കാം. എന്നാൽ, വെള്ളിയാഴ്ച അനുഭവപ്പെട്ട വിൽപ്പന സമ്മർദത്തിൽ ഊഹക്കച്ചവടക്കാർ പുതിയ ഷോർട്ട് പൊസിഷനുകൾക്കും ഉത്സാഹിച്ചു.
ബോംബെ സെൻസെക്സ് വീണ്ടും മികവ് കാണിച്ചു. മുൻവാരത്തിലെ 80,597 പോയിന്റിൽ നിന്നും 82,219 പോയിന്റ് വരെ കയറിയതിനിടയിലാണ് ബ്ലൂചിപ്പ് ഓഹരികളിൽ ഇടപാടുകാർ ലാഭമെടുപ്പ് തുടങ്ങിയത്. ആഭ്യന്തര വിദേശ ഫണ്ടുകൾ വെള്ളിയാഴ്ച മത്സരിച്ച് വിൽപ്പനയ്ക്ക് ഇറങ്ങിയതോടെ സൂചിക 81,258ലേക്ക് ഇടിഞ്ഞ ശേഷം വ്യാപാരാന്ത്യം 81,306 പോയിന്റിലാണ്. ഈ വാരം സെൻസെക്സിന് 81,930 -82,555 പോയിന്റുകളിൽ പ്രതിരോധവും 80,969 - 80,633 പോയിന്റിൽ സപ്പോർട്ടുമുണ്ട്.
ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ നിക്ഷേപകരാകുന്നു
ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ പതിനെട്ടാം വാരത്തിലും നിക്ഷേപകരായി തുടരുന്നത് പ്രാദേശിക ഇടപാടുകാരുടെ ആത്മവിശ്വാസം ഉയർത്തി. പിന്നിട്ടവാരം അവർ നിക്ഷേപിച്ചത് 10,717.48 കോടി രൂപയാണ്. വാരാന്ത്യം അവർ 329.25 കോടി രൂപയുടെ വിൽപ്പന നടത്തി. ഇതോടെ ഓഗസ്റ്റിലെ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെ മൊത്തം നിക്ഷേപം 66,183.51 രൂപയായി. വിദേശ ഓപ്പറേറ്റർമാർ പോയവാരം 3370 കോടി രൂപയുടെ വിൽപ്പനയും 1797.36 കോടി രൂപ നിക്ഷേപവും നടത്തി. ഈ മാസത്തെ വിദേശ വിൽപ്പന 27,548.11 കോടി രൂപയായി.
ഇന്ത്യയിൽനിന്നും നിക്ഷേപം തിരിച്ചുപിടിക്കാൻ പിന്നിട്ട നാലാഴ്ചയായി ആഗോള ഫണ്ടുകൾ മത്സരിക്കുന്നു. വിൽപ്പനതോത് എട്ട് മാസങ്ങളിലെ ഉയർന്ന നിലവാരത്തിലെത്തിയത് ആശങ്ക ഉളവാക്കുന്നു. ഇവിടെ നിന്നും പിൻവലിക്കുന്ന പണം ചൈനയിലേക്കും ഹോങ്കോംഗിലേക്കുമാണ് ഫണ്ടുകൾ തിരിച്ചുവിടുന്നത്. ഒരുമാസകാലയളവിൽ ഏകദേശം 1.8 ബില്യൻ ഡോളർ അവർ ഇന്ത്യയിൽനിന്നും തിരിച്ചുപിടിച്ചു. നടപ്പ് വർഷം ജനുവരിക്കുശേഷം ഇത്രയധികം പണം പിൻവലിക്കുന്നതും ആദ്യമാണ്.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യത്തിൽ ചാഞ്ചാട്ടം. രൂപ 87.50ൽനിന്നും 86.92ലേക്ക് കരുത്ത് കാണിച്ച ശേഷം 87.54ലേക്ക് ദുർബലമായെങ്കിലും വാരാന്ത്യം 87.52ലാണ്. യുഎസ് ഫെഡ് റിസർവ് അടുത്ത മാസം മധ്യം പലിശ നിരക്കുകളിൽ ഭേദഗതികൾ വരുത്താം. ലോക രാജ്യങ്ങൾക്ക് നേരെ തീരുവ ഭീഷണി മുഴുക്കിയ അവർ വിലക്കയറ്റത്തിന്റെ പിടിയിലാണ്. ഏഷ്യൻ രാജ്യങ്ങളോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള കാർഷികോത്പന്ന കയറ്റുമതി ചുരുങ്ങുമെന്നത് ഫലത്തിൽ യുഎസ് നാണയപ്പെരുപ്പം കൂടുതൽ രൂക്ഷമാക്കും.
ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 3335 ഡോളറിൽനിന്നും 3311ലേക്ക് താഴ്ന്നത് അവസരമാക്കി ഫണ്ടുകൾ പുതിയ ബയിംഗിന് മത്സരിച്ചത് മഞ്ഞലോഹത്തെ 3378 ഡോളർ വരെ ഉയർത്തി, വ്യാപാരാന്ത്യം 3370 ഡോളറിലാണ്. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ സ്വർണത്തിന് 3433 ഡോളറിൽ പ്രതിരോധവും 3272 ഡോളറിൽ താങ്ങുമുണ്ട്.
ബാര്‍ബിക്യൂ നേഷനില്‍ സിസ്ലിംഗ് 777 ഓഫര്‍
കൊച്ചി: ഭക്ഷണ വൈവിധ്യങ്ങള്‍ക്കു പ്രശസ്തരായ ബാര്‍ബിക്യൂ നേഷന്‍, സിസ്ലിംഗ് 777 എന്നപേരില്‍ 10 വെജ് മെനുവും 10 നോണ്‍വെജ് സ്റ്റാര്‍ട്ടറുകള്‍ ഉള്‍പ്പെടെയുള്ള ബുഫെ അടങ്ങുന്ന പ്രത്യേക 10+10 മെനു ഓഫറും പ്രഖ്യാപിച്ചു.
ഏഴു പേരോ അതിലധികമോ ആളുകള്‍ അടങ്ങുന്ന വലിയ ഗ്രൂപ്പുകള്‍ക്കുവേണ്ടി പരിമിത കാലത്തേക്കു മാത്രമായിരിക്കും സിസ്ലിംഗ് 777 ഓഫര്‍ ഒരുക്കിയിരിക്കുന്നത്. പ്രത്യേക 10+10 മെനു ബുഫെയ്ക്കൊപ്പം ടേബിളിനു മുകളിലുള്ള പരിധിയില്ലാത്ത ലൈവ് ഗ്രില്ലുകളും വിപുലമായ ബുഫെയും സ്വാദിഷ്ടമായ മധുരപലഹാരങ്ങളും പ്രത്യേക ഗ്രൂപ്പ് വിലയില്‍ ഇതോടൊപ്പം ആസ്വദിക്കാമെന്ന് ബാര്‍ബിക്യൂ നേഷന്‍ അറിയിച്ചു.
രശ്മിക മന്ദാന സ്വരോവ്സ്കി ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍
കൊച്ചി: പ്രീമിയര്‍ ജ്വല്ലറി ആക്സസറി രംഗത്തെ ആഗോള കമ്പനിയായ സ്വരോവ്സ്കിയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി നടി രശ്മിക മന്ദാനയെ നിയമിച്ചു.
നയന്‍താരയും വിഘ്നേഷും ഹാവെല്‍സ് കാമ്പയിനില്‍
കൊച്ചി: മുൻനിര ഇലക്ട്രിക്കല്‍ ഉത്പന്ന നിര്‍മാതാക്കളായ ഹാവെല്‍സിന്റെ പുതിയ ദക്ഷിണേന്ത്യന്‍ പ്രചാരണത്തില്‍ (നോ ഹീറോ ലൈക്ക് ഹാവെല്‍സ്) താരങ്ങളായ നയന്‍താരയും വിഘ്നേഷ് ശിവനും പങ്കാളികളായി. ഹാവെല്‍സിന്റെ ഹെക്സോ മിക്സര്‍ ഗ്രൈന്‍ഡര്‍, എപ്പിക് ബിഎല്‍ഡിസി ഫാനുകള്‍ എന്നിവയുടെ കാമ്പയിനിലാണ് ഇരുവരുമുള്ളത്.
അഞ്ചു ശതമാനം ജിഎസ്ടി മൊബൈല്‍ ഫോണിനും ബാധകമാക്കണമെന്ന്
കൊച്ചി: അവശ്യവസ്തുക്കള്‍ക്കുള്ള അഞ്ചു ശതമാനം ജിഎസ്ടി വിഭാഗത്തില്‍ മൊബൈല്‍ ഫോണുകളും അനുബന്ധ ഘടകങ്ങളും ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ സെല്ലുലര്‍ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷന് (ഐസിഇഎ) ആവശ്യപ്പെട്ടു.
90 കോടിയിലേറെ പേര്‍ക്കു ഡിജിറ്റല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന പ്രാഥമിക ഉപകരണമായ മൊബൈല്‍ ഫോണിനുള്ള 18 ശതമാനം ജിഎസ്ടി അധികമാണ്. വിദ്യാഭ്യാസം, ആരോഗ്യസേവനം, സാമ്പത്തിക പദ്ധതികള്‍ പ്രയോജനപ്പെടുത്തല്‍, ഭരണസംവിധാനങ്ങള്‍ തുടങ്ങിയവയിലെല്ലാം ഡിജിറ്റല്‍ അടിസ്ഥാന സൗകര്യമായ മൊബൈല്‍ ഫോണ്‍ അനിവാര്യമാണ്.
മൊബൈല്‍ ഫോണുകളുടെ ജിഎസ്ടി 2020 -ല്‍ 18 ശതമാനമായി ഉയര്‍ത്തിയതിനു ശേഷം ആഭ്യന്തരവിപണിയിലെ ഉപഭോഗം 300 ദശലക്ഷം ഫോണുകള്‍ എന്നതില്‍ നിന്ന് 220 ദശലക്ഷമായി ഇടിഞ്ഞിരിക്കുകയാണെന്നും ഐസിഇഎ ചെയര്മാന് പങ്കജ് മൊഹിന്‍ഡ്രൂ ചൂണ്ടിക്കാട്ടി.
ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഒരുക്കും
കൊച്ചി: ആമസോണ്‍ വെബ് സര്‍വീസസുമായി ചേര്‍ന്ന് ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഒരുക്കാന്‍ സോഷ്യല്‍ ഗെയിമിംഗ് സംവിധാനമായ വിന്‍സൊ. വാണിജ്യ മന്ത്രാലയവുമായി ചേര്‍ന്നാണു വിന്സൊയുടെ പ്രധാന പദ്ധതിയായ ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്സലന്‍സ് പ്രവര്‍ത്തിക്കുക.
ഗെയിം സ്റ്റുഡിയോകള്‍ക്കും ഗെയിമുകള്‍ വേഗത്തിലും കാര്യക്ഷമതയിലും ചെയ്യാനും വിന്‍സൊ എഡബ്ല്യുഎസിന്റെ ജെന്‍ എഐ ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 25 കോടി സജീവ ഉപയോക്താക്കളുള്ള പ്രാദേശിക ഭാഷാ സോഷ്യല്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമാണു വിന്‍സൊ.
ഐസിഎല്‍ ഫിന്‍കോര്‍പ്പ് ‘ഒന്നിച്ചോണം പൊന്നോണം’ സെപ്റ്റംബര്‍ രണ്ടിന്
കൊച്ചി: ഐസിഎല്‍ ഫിന്‍കോര്‍പ് സംഘടിപ്പിക്കുന്ന ‘ഒന്നിച്ചോണം പൊന്നോണം’ പരിപാടി സെപ്റ്റംബര്‍ രണ്ടിന് ഇരിങ്ങാലക്കുടയില്‍ നടക്കും. വൈകുന്നേരം അഞ്ചിന് കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തുനിന്ന് വാദ്യഘോഷങ്ങളുടെ അകന്പടിയോടെ പുലിക്കളി, കുമ്മാട്ടിക്കളി എന്നിവയോടെയുള്ള ഘോഷയാത്ര ഠാണാ വഴി മുനിസിപ്പല്‍ മൈതാനിയില്‍ സമാപിക്കും.
തുടര്‍ന്ന് സമാപനസമ്മേളനം. ഘോഷയാത്രയില്‍ ഫ്ലാഷ് മോബ്, തിരുവാതിരകളി, ഓണവുമായി ബന്ധപ്പെട്ട ഫാന്‍സിഡ്രസ് എന്നിവയില്‍ പങ്കെടുക്കാന്‍ സ്കൂളുകള്‍, കോളജുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് അവസരം ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ക്ക് 25,000 രൂപ മുതലുള്ള കാഷ് പ്രൈസും എവര്‍ റോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും.
ആഘോഷപരിപാടികളുടെ സുഗമമായ നടത്തിപ്പിന് 101 അംഗ സംഘാടക സമിതിക്ക് രൂപം നല്കി.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ പ്രോപ്പര്‍ട്ടി എക്സ്പോ
കൊച്ചി: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കൊച്ചി റീജണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സര്‍ഫാസി പ്രോപ്പര്‍ട്ടി എക്സ്പോ 2025 സംഘടിപ്പിച്ചു.
കൊച്ചിയില്‍ നടന്ന എക്സ്പോ റീജണല്‍ മാനേജര്‍ രാഹുല്‍ സിംഗാള്‍ ഉദ്ഘാടനം ചെയ്തു. സര്‍ഫാസി നിയമപ്രകാരം ബാങ്കിന്റെ കൈവശമുള്ള എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലായി സ്ഥിതിചെയ്യുന്ന 30ലധികം പ്രോപ്പര്‍ട്ടികള്‍ എക്സ്പോയിൽ പ്രദര്‍ശിപ്പിച്ചു.
പൊതുജനങ്ങള്‍ക്ക് റസിഡന്‍ഷ്യല്‍ പ്ലോട്ടുകളും കെട്ടിടങ്ങളും വാങ്ങുന്നതിനും അതിനെക്കുറിച്ച് അറിയുന്നതിനും ബാങ്ക് സൗകര്യമൊരുക്കി. പ്രോപ്പര്‍ട്ടി വാങ്ങാന്‍ ആഗ്രഹമുള്ള നിക്ഷേപകര്‍ക്ക് സുതാര്യവും ആക്സസ് ചെയ്യാവുന്നതുമായ പ്ലാറ്റ്ഫോമുകള് സൃഷ്ടിക്കുന്നതിനുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണു പരിപാടി നടത്തിയത്.
ബ്രാന്‍ഡിംഗ്- മാര്‍ക്കറ്റിംഗ് ശില്പശാല 30ന്
കൊച്ചി: മാര്‍ക്കറ്റിംഗ്, സെയില്‍സ് രംഗത്തെ പ്രഫഷണലുകള്‍ക്കായി ഇന്‍ഡോ കോണ്ടിനെന്റല് ട്രേഡ് ആന്‍ഡ് ഓൺട്രപ്രണര്‍ഷിപ് പ്രമോഷന് കൗണ്‍സില്‍ 30ന് ശില്പശാല സംഘടിപ്പിക്കും.
രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ പനമ്പിള്ളിനഗറിലെ കെഎംഎ ഹൗസിലാണു പരിപാടി.അഡ്വര്‍ടൈസിംഗ്, ഡിജിറ്റല്‍ പ്രമോഷന് രംഗത്തെ പ്രമുഖരാണു ക്ലാസുകള്‍ നയിക്കുന്നത്. ബ്രാന്‍ഡിംഗിന്റെ സാധ്യതകള്‍, ഡിജിറ്റല്‍ യുഗത്തിലെ പുതിയ വെല്ലുവിളികള്‍, ഫലപ്രദമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മുൻനിര പരസ്യ കമ്പനികളുടെ സാരഥികളായ ജോ തളിയത്ത്, ഡോമിനിക് സാവിയോ, വിനോദിനി സുകുമാരന്‍ തുടങ്ങിയവര്‍ സെഷനുകള്‍ നയിക്കും.
രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി 62408.45 കോടിയിൽ
കൊച്ചി: കഴിഞ്ഞ സാമ്പത്തികവർഷം 62,408.45 കോടി രൂപ (7.45 ബില്യൺ യുഎസ് ഡോളർ) യുടെ സമുദ്രോത്പന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തു. ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിലൂടെ മാത്രം രാജ്യം ഇന്ത്യ 43,334.25 കോടി രൂപ (5,177.01 മില്യൺ യുഎസ് ഡോളർ) നേടിയെന്നും സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റിയുടെ (എംപിഇഡിഎ) കണക്കുകൾ വ്യക്തമാക്കുന്നു.
അമേരിക്കയും ചൈനയുമാണ് ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിദേശ വിപണി. മൊത്തം കയറ്റുമതിയിൽ അളവിലും മൂല്യത്തിലും ഏറ്റവും മുന്നിൽ നിൽക്കുന്നതും ശീതീകരിച്ച ചെമ്മീനാണ്. ഈ കാലയളവിൽ 7,41,529 മെട്രിക് ടൺ ശീതീകരിച്ച ചെമ്മീൻ കയറ്റുമതി ചെയ്തു.
അളവിന്റെ കാര്യത്തിൽ 43.67 ശതമാനവും ഡോളർ വരുമാനത്തിൽ 69.46 ശതമാനവും ചെമ്മീൻ കയറ്റുമതിയിലൂടെയാണു ലഭിച്ചത്. 2024-25 കാലയളവിൽ ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിൽ രൂപയുടെ മൂല്യത്തിൽ 8.30 ശതമാനവും യുഎസ് ഡോളറിന്റെ മൂല്യത്തിൽ 6.06 ശതമാനവും വർധനയുണ്ടായി.
കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് ശീതീകരിച്ച മറ്റു മത്സ്യങ്ങളാണ്. ഈയിനത്തിൽ 5,212.12 കോടി രൂപയുടെ വരുമാനം ലഭിച്ചു. മൂന്നാമത്തെ വലിയ കയറ്റുമതി ഇനമായ ശീതീകരിച്ച കണവ 3078.01 കോടി രൂപയുടെ വരുമാനം നേടിത്തന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. വനാമി, ബ്ലാക്ക് ടൈഗർ, സ്കാംപി ഇനങ്ങളുടെ കയറ്റുമതിയിലും വർധനവുണ്ടായി.
2,52,948 ടൺ ഉണങ്ങിയ സമുദ്രോത്പന്ന ഇനങ്ങളുടെ കയറ്റുമതിയിലൂടെ 2852.60 കോടി രൂപയുടെ (340.75 മില്യൺ യുഎസ് ഡോളർ) വരുമാനം ലഭിച്ചതായി എംപിഇഡിഎ ചെയർമാൻ ഡി.വി. സ്വാമി അറിയിച്ചു. വിശാഖപട്ടണം (31.52 ശതമാനം), നവി മുംബൈ (10.81) തുറമുഖങ്ങളിലൂടെയാണു രാജ്യത്ത് ഏറ്റവുമധികം സമുദ്രോത്പന്ന കയറ്റുമതി നടക്കുന്നത്. കൊച്ചി മൂന്നാം സ്ഥാനത്തുണ്ട്.
അമേരിക്ക മുന്നിൽ
കയറ്റുമതിയുടെ മൂല്യത്തിൽ അമേരിക്കയാണ് ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാർ. ചൈനയാണ് (1,36,164 ടൺ) തൊട്ടുപിന്നിൽ. യൂറോപ്യൻ യൂണിയൻ (99,310 ടൺ), തെക്കുകിഴക്കൻ ഏഷ്യ (58,003 ടൺ), ജപ്പാൻ (38,917 ടൺ), ഗൾഫ് മേഖല (32,784 ടൺ) എന്നിവയും ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിയിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളാണ്.
ഫോക്സ്കോൺ ചൈനീസ് എൻജിനിയർമാരെ നാട്ടിലേക്കയച്ചു
മുംബൈ: ആപ്പിളിന്റെ ഐഫോണുകളുടെ അസംബ്ലിളിംഗ് പങ്കാളികളായ തായ്വാൻ കന്പനി ഫോക്സ്കോണ്‍ ഇന്ത്യയിലെ ഫാക്ടറിയിൽനിന്ന് ഏകദേശം 300 ചൈനീസ് എൻജിനിർമാരെ തിരിച്ചുവിളിച്ചു. ഈ നീക്കം ഇന്ത്യയിൽ ഐഫോണ്‍ നിർമാണം വിപുലീകരിക്കാനുള്ള കന്പനിയുടെ ശ്രമങ്ങൾക്കു തിരിച്ചടിയായിരിക്കുകയാണ്.
ഫോക്സ്കോണിന്റെ തമിഴ്നാട്ടിലെ അനുബന്ധ സ്ഥാപനമായ യുഷാൻ ടെക്നോളജിയിൽ നിന്നാണ് അടിയന്തരമായി ചൈനീസ് എൻജിനിയർമാരെ തിരിച്ചുവിളിച്ചത്. സമീപകാലത്ത് ഇത് രണ്ടാം തവണയാണ് ഇത്തരം സംഭവമുണ്ടാകുന്നത്. തിരിച്ചുവിളിച്ച ചൈനീസ് എൻജിനിയർമാർക്കു പകരം തായ് വാൻ എൻജിനിയർമാരെ നിയമിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകളുള്ളത്.
ഫോക്സ്കോണ്‍ ചൈനീസ് എൻജിനിയർമാരെ നാട്ടിലേക്ക് അയച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഈ വർഷം ആദ്യം, ഇന്ത്യയിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലേക്കുമുള്ള സാങ്കേതിക കൈമാറ്റങ്ങളും ഉപകരണ കയറ്റുമതിയും നിയന്ത്രിക്കാൻ ചൈനീസ് സർക്കാർ റെഗുലേറ്ററി ഏജൻസികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിരുന്നു. കന്പനികൾ ഉത്പാദനം മറ്റിടങ്ങളിലേക്ക് മാറ്റുന്നത് തടയാനുള്ള ഒരു ശ്രമമാണിത്.
യുഷാനിലെ ചൈനീസ് ജീവനക്കാർ പോകുകയാണെന്ന് ദി ഇക്കണോമിക് ടൈംസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം, ഇന്ത്യയിലെ ഐഫോണ്‍ ഫാക്ടറികളിൽ നിന്ന് നൂറുകണക്കിന് ചൈനീസ് എൻജിനിയർമാരോടും ടെക്നീഷന്മാരോടും നാട്ടിലേക്ക് മടങ്ങാൻ ഫോക്സ്കോണ്‍ ആവശ്യപ്പെട്ടതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
പഴയ ഐഫോണ്‍ മോഡലുകൾക്കായി എൻക്ലോഷറുകൾ, മെറ്റൽ കേസുകൾ, ഡിസ്പ്ലേ മൊഡ്യൂളുകൾ എന്നിവ നിർമിക്കുന്നത് യുഷാൻ ഫാക്ടറിയാണ്. ഏറ്റവും പുതിയ ഐഫോണ്‍ 17 സീരീസിനുള്ള ഒന്നും ഇവിടെ നിർമിക്കുന്നില്ല.
ഐഫോണ്‍ 17 സീരീസിലെ നാലു ഫോണുകൾ ഇന്ത്യയിലാണ് നിർമിക്കുക. അടുത്ത മാസം ആദ്യം ഇത് വിപണിയിൽ അവതരിപ്പിക്കാനാണ് കന്പനിയുടെ നീക്കം. ഇതിനുള്ള നിർമാണപ്രവർത്തനങ്ങൾ കന്പനി ആരംഭിച്ചു.
ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുന്ന സമയം
ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം സമീപ ആഴ്ചകളിൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് ഈ സംഭവം.
അതിർത്തിയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനും വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും വ്യാപാര, നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു.
റെയർ-എർത്ത് മാഗ്നറ്റുകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെ വ്യാപാര സഹകരത്തിനുള്ള ഒരു കരാറും ഇരു രാജ്യങ്ങൾക്കുമിടയിൽ ഉണ്ടായേക്കും.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്. ഇന്നലെ ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 9,315 രൂപയും പവന് 74,520 രൂപയുമായി.
കോട്ടയത്ത് മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു
കോഴിക്കോട്: കോട്ടയത്ത് പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം ടൊവിനോ തോമസും മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ.കെ. ഷാജിയും ചേർന്ന് നിർവഹിച്ചു.
എംസി റോഡിൽ മംഗളം പ്രസിന് സമീപം, എസ്എച്ച് മൗണ്ടിലാണ് പുതിയ ഷോറൂം. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, കുമരനല്ലൂർ മുനിസിപ്പൽ കൗൺസിലർ റോയ് എന്നിവർ സന്നിഹിതരായിരുന്നു.
കോട്ടയം മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനത്തിനൊപ്പം തന്നെ കാഞ്ഞിരപ്പള്ളി മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനവും നടന്നു. സിനിമാതാരം ആന്റണി വർഗീസ് (പെപ്പെ) ആണ് കാഞ്ഞിരപ്പള്ളി ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി ഐറ്റംസ് എന്നിവ ഈ വിശാല ഷോറൂമിൽ ലഭ്യമാണ്.
വമ്പൻ ഉദ്ഘാടന ഓഫറുകൾക്കൊപ്പം ‘മൈജി ഓണം മാസ് ഓണം’ ഓഫറിന്റെ ഭാഗമായുള്ള 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും നേടാനുള്ള അവസരം കൂടി ഉപഭോക്താക്കൾക്ക് ലഭിച്ചു.
കോട്ടയം മൈജി ഫ്യൂച്ചറിന്റെ ഉദ്ഘാടനത്തിനൊപ്പം മൈജി ഓണം മാസ് ഓണം സീസൺ-3 യുടെ മൂന്നാമത്തെ നറുക്കെടുപ്പും നടന്നു.