കൊച്ചിയിലേക്ക് ക്രൂയിസ് കപ്പലുകളുടെ വരവ് കുറഞ്ഞു
സിജോ പൈനാടത്ത്
കൊച്ചി: ആഡംബര കപ്പലുകളിൽ ആയിരക്കണക്കിനു വിനോദസഞ്ചാരികളെത്തിയിരുന്ന കൊച്ചിക്ക് ഇതെന്തു പറ്റി? സീസണുകളിൽ 25 മുതൽ 40 വരെ ക്രൂയിസുകളെത്തിയിരുന്ന കൊച്ചിയിലേക്ക് ഇപ്പോൾ വിദേശസഞ്ചാരികളുടെ വരവ് വലിയതോതിൽ കുറഞ്ഞു.
കഴിഞ്ഞ ആറു മാസത്തിനിടെ കേരളം കാണാൻ കൊച്ചിയിൽ നങ്കൂരമിട്ടത് മൂന്നു ക്രൂയിസുകൾ മാത്രം. ആഡംബര കപ്പലുകളിൽ കേരളം കാണാനെത്തുന്നവർക്കായി പ്രത്യേക ക്രൂയിസ് ടെർമിനലും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കിയ കൊച്ചി ഇപ്പോൾ നിരാശയിലാണ്.
കഴിഞ്ഞ ഒക്ടോബറിലെത്തിയ റോയൽ കരീബിയൻ സെലിബ്രിറ്റി ക്രൂയിസായ ആൻതം ഓഫ് ദ സീസ് ആണ് കൊച്ചി കണ്ട ഒടുവിലത്തെ വലിയ ആഡംബര കപ്പൽ. 4800 യാത്രക്കാരുമായെത്തിയ കപ്പൽ ഒരു ദിവസം കൊച്ചിയിൽ നങ്കൂരമിട്ടു. തുടർന്ന് ചെറുകപ്പലുകൾ മൂന്നെണ്ണമാണ് ഇതുവരെ കൊച്ചി തുറമുഖത്തെത്തിയത്.
കോവിഡ് സമയത്തെ അനിശ്ചിതത്വം ക്രൂയിസ് ടൂറിസത്തിന് ക്ഷീണമുണ്ടാക്കിയിരുന്നെങ്കിലും തുടർന്ന് കൊച്ചി ഉൾപ്പെടെ രാജ്യത്തെ തുറമുഖങ്ങളിലേക്ക് ക്രൂയിസ് ഷിപ്പുകൾ കൂടുതൽ എത്തിത്തുടങ്ങിയതാണ്.
2022-23 ൽ 16 അന്താരാഷ്ട്ര ക്രൂയിസുകളുൾപ്പടെ 41 ആഡംബര കപ്പലുകള്‍ കൊച്ചിയിലെത്തി. 36,400 ടൂറിസ്റ്റുകളാണ് ഇതിലൂടെ കൊച്ചിയിൽ വന്നു മടങ്ങിയത്. 2017-18ല്‍ 42 ആഡംബര കപ്പലുകളിലായി അര ലക്ഷത്തോളം വിദേശ, ആഭ്യന്തര സഞ്ചാരികള്‍ കൊച്ചിയിലെത്തിയിരുന്നു.
തുറമുഖത്തിനു പുറമെ, ഇവിടുത്തെ കച്ചവടക്കാർ, ടൂറിസ്റ്റ് ഗൈഡുകൾ, ടാക്സികൾ എന്നിവയ്ക്കും സഞ്ചാരികളുടെ വരവ് നേട്ടമാകാറുണ്ടെന്ന് ട്രാവൽ ഏജന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടിഎഎഫ്ഐ) നാഷണൽ മാനേജിംഗ് കമ്മിറ്റി അംഗം പൗലോസ് കെ. മാത്യു പറഞ്ഞു.
എമിഗ്രേഷൻ നടപടികളിലെ നൂലാമാലകളും സുരക്ഷാ പ്രശ്നങ്ങളുമാണ് ഇന്ത്യയിലേക്കുള്ള വിദേശസഞ്ചാരികളുടെ വരവിൽ കുറവുണ്ടാക്കിയതെന്ന് ടൂറിസം രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഒരു കപ്പലിന് പത്തു ലക്ഷത്തോളം രൂപയാണു ഫീസിനത്തിൽ തുറമുഖ അഥോറിറ്റിക്കു നൽകേണ്ടത്.
കോടികൾ ചെലവഴിച്ചു നിർമിച്ച കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ക്രൂയിസ് ടെർമിനലിൽ ലോകോത്തര നിലവാരത്തിലുള്ള പാസഞ്ചര്‍ ലോഞ്ച്, എമിഗ്രേഷന്‍ കൗണ്ടറുകള്‍, കസ്റ്റംസ് കൗണ്ടറുകള്‍, സെക്യൂരിറ്റി കൗണ്ടറുകള്‍, ക്രൂ ലോഞ്ച്, വൈ-ഫൈ സൗകര്യങ്ങൾ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.
വിഴിഞ്ഞത്തേക്ക് ക്രൂയിസുകൾ?
വലിയ ചരക്കുകപ്പലുകൾക്ക് സുഗമമായ പ്രവർത്തനങ്ങൾക്ക് ഇടമൊരുക്കിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അനുബന്ധമായി ക്രൂയിസുകൾക്ക് അടുക്കാനുള്ള സൗകര്യങ്ങൾ കൂടി പരിഗണനയിലാണ്. അങ്ങനെ വന്നാൽ കൊച്ചിയുടെ ക്രൂയിസ് ടൂറിസം സാധ്യതകളുടെ വഴിമുടക്കാൻ അതു കാരണമായേക്കും.
ഹോസ്പിറ്റാലിറ്റി, വാണിജ്യ മേഖലയിലെ അത്യാധുനിക സൗകര്യങ്ങൾ, ദക്ഷിണേന്ത്യയിലെ മികച്ച റോഡ് കണക്ടിവിറ്റി എന്നിവയെല്ലാം കൊച്ചിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതാണ്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതിനു പിന്നാലെ, അവിടേക്കു ക്രൂയിസം ടൂറിസം കൂടി കരയ്ക്കടുത്താൽ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ അതു വലിയ മാറ്റങ്ങളുണ്ടാക്കും.
ലാഭവിഹിതത്തിൽ ശിവ് നാടാർ മുന്നിൽ
മുംബൈ: എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ 2025 സാന്പത്തികവർഷത്തിൽ ഏറ്റവും കൂടുതൽ ലാഭവിഹിതം നേടുന്നയാളായി. ലിസ്റ്റ് ചെയ്ത കന്പനികളിൽ നിന്നുള്ള ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തിൽ വിപ്രോയുടെ അസിം പ്രേംജിയെയും വേദാന്തയുടെ അനിൽ അഗർവാളിനെയും മറികടന്ന് എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ രാജ്യത്തെ ഏറ്റവും സന്പന്നനായ പ്രൊമോട്ടറായി.
റിപ്പോർട്ട് അനുസരിച്ച്, നാടാർ കുടുംബം 2025 സാന്പത്തിക വർഷത്തിൽ എച്ച്സിഎൽ ടെക്നോളജീസിൽനിന്ന് 9,906 കോടി രൂപ സന്പാദിച്ചു. ഒരു വർഷം മുന്‍പ് ഇത് 8,585 കോടി രൂപയായിരുന്നു. നാടാർ കുടുംബത്തിന് എച്ച്സിഎൽ ടെക്നോളജീസിൽ 60.82 ശതമാനം ഓഹരികൾ സ്വന്തമായുണ്ട്. 2025 സാന്പത്തിക വർഷത്തിൽ എച്ച്സിഎൽ 16,290 കോടി രൂപയുടെ ലാഭവിഹിതം നൽകി. കുടുംബത്തിന്റെ മറ്റൊരു ലിസ്റ്റഡ് കന്പനിയായ എച്ച്സിഎൽ 2024 സാന്പത്തിക വർഷത്തിലോ 2025 സാന്പത്തികവർഷത്തിലോ ഇക്വിറ്റി ലാഭവിഹിതം പ്രഖ്യാപിച്ചില്ല.
അസിം പ്രേജിയുടെ ലാഭവിഹിതം പകുതിയായി കുറഞ്ഞു
വിപ്രോയിൽനിന്ന് അസിം പ്രേംജി കുടുംബത്തിന്റെ ലാഭവിഹിതം 2025 സാന്പത്തിക വർഷത്തിൽ പകുതിയായി കുറഞ്ഞു. 2024 സാന്പത്തികവർഷത്തിൽ ഇത് 9,128 കോടി രൂപയായിരുന്നെങ്കിൽ 2025ൽ 4760 കോടി രൂപയായി.
പ്രധാനമായും ആ വർഷം ഓഹരി തിരിച്ചുവാങ്ങൽ നടക്കാതിരുന്നതിനാലാണ് അസിം പ്രേംജി കുടുംബത്തിന്റെ ലാഭവിഹിതം കുറഞ്ഞത്. 2024 സാന്പത്തികവർഷത്തിൽ വിപ്രോ 12,000 കോടി രൂപയുടെ തിരിച്ചുവാങ്ങൽ നടത്തിയിരുന്നു. അസിം പ്രേജി കുടുംബത്തിന് വിപ്രോയിൽ ഏകദേശം 72.7 ശതമാനം ഓഹരികളുണ്ട്.
2025 സാന്പത്തിക വർഷത്തിൽ വേദാന്തയുടെ അനിൽ അഗർവാൾ തന്റെ ലിസ്റ്റഡ് ഗ്രൂപ്പ് കന്പനികളിൽനിന്ന് ഏകദേശം 9,589 കോടി രൂപയുടെ ലാഭവിഹിതമാണ് നേടിയത്. സ്ഥാപനത്തിന്റെ 56.38 ശതമാനം ഓഹരികൾ അദ്ദേഹത്തിന്റെ കുടുംബത്തിന് സ്വന്തമാണ്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ മുകേഷ് അംബാനി 3,655 കോടി രൂപയും ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ആസാദ് മൂപ്പൻ 2,574 കോടി രൂപയും ലാഭവിഹിതം നേടി.
2024ൽ 6,766 കോടി രൂപ ലാഭവിഹിതം നൽകിയിടത്തുനിന്ന് 2025 സാന്പത്തിക വർഷത്തിൽ 7,443 കോടി രൂപയുടെ ലാഭവിഹിതമാണ് റിലയൻസ് ഇൻഡസ്ട്രീസ് നൽകിയത്. കന്പനിയിൽ 49.11 ശതമാനം ഓഹരിയുള്ള മുകേഷ് അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലാണ്.
2025 സാന്പത്തികവർഷത്തിൽ ദിലീപ് ഷാങ്വി കുടുംബം സണ്‍ ഫാർമസ്യൂട്ടിക്കൽസിൽ നിന്ന് 2091 കോടി രൂപയുടെ ലാഭവിഹിതം നേടി.
2025 സാന്പത്തികവർഷത്തിൽ ഗൗതം അദാനിയുടെ കുടുംബം ഗ്രൂപ്പിന്റെ ലിസ്റ്റഡ് സംരംഭങ്ങളിൽനിന്ന് 1,460 കോടി രൂപയുടെ ലാഭവിഹിതം നേടി.
ഓക്സിജന്റെ നവീകരിച്ച നാഗന്പടം ഷോറും ഉദ്ഘാടനം ചെയ്തു
കോട്ടയം: ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് ഇലക്ട്രോണിക്സ് ഗൃഹോപകരണ വിതരണക്കാരായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പെര്‍ട്ടിന്റെ നവീകരിച്ച പുതിയ ഷോറൂം കോട്ടയം നാഗമ്പടത്ത് ഉദ്ഘാടനം ചെയ്തു.
കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നാഗമ്പടം നോര്‍ത്ത് വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി ഫിലിപ്പ് ആദ്യവില്പന നടത്തി. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ടി.സി. റോയ്, ഓക്സിജന്‍ സിഇഒ ഷിജോ കെ. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും കൂടാതെ എല്ലാവിധ ഗൃഹോപകരണങ്ങളും ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ നാഗമ്പടത്ത് പ്രവര്‍ത്തനമാരംഭിച്ച നവീകരിച്ച ഓക്സിജന്‍ ഷോറൂമില്‍ അവസരമുണ്ട്. ഓണ്‍ലൈനില്‍ മാത്രം ലഭ്യമായിരുന്ന വിവിധ കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ കഴിയും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകള്‍ ഓക്സിജന്‍ ഒരുക്കിയിട്ടുണ്ട്. 10,000 രൂപ വരെ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമുണ്ട്. പലിശരഹിതമായ തവണ വ്യവസ്ഥയിലൂടെ ഉത്്പന്നങ്ങള്‍ വാങ്ങാന്‍ ഓക്സിജന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഫിനാന്‍ഷ്യല്‍ പ്ലാനുകള്‍ തയാറാക്കിയിട്ടുണ്ട്.
പഴയ മൊബൈല്‍ ഫോണുകളോ ലാപ്ടോപ്പുകളോ എല്‍ഇഡി ടിവി എസി മുതലായവയോ കൊണ്ടുവന്നാല്‍ പുതിയ ഉത്പന്നങ്ങള്‍ മാറ്റി വാങ്ങാനും അവസരമുണ്ട്. ഫോൺ: 90201 00100.
യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും 30% തീരുവ
വാഷിംഗ്ടണ്‍: യൂറോപ്യൻ യൂണിയൻ, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള എല്ലാം സാധനങ്ങളുടെയും ഇറക്കുമതിക്കും യുഎസ് 30 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കത്തിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് ഒന്നുമുതൽ പുതിയ തീരുവ പ്രാബല്യത്തിലാകും.
ഫെന്റാനൈലിന്റെയും മറ്റ് മയക്കുമരുന്നുകളുടെയും യുഎസിലേക്കുള്ള ഒഴുക്ക് തടയുന്നതിൽ മെക്സിക്കോ പരാജയപ്പെട്ടതും യൂറോപ്യൻ യൂണിയനുമായി ദീർഘകാലമായുള്ള വ്യാപാര അസന്തുലിതാവസ്ഥയുമാണ് തീരുവ ഏർപ്പെടുത്താൻ ട്രംപിനെ പ്രേരിപ്പിച്ചത്.
27 രാജ്യങ്ങളുടെ കൂട്ടായ്മയ്ക്കായി യുഎസുമായി ഒരു സമഗ്ര വ്യാപാര കരാറിലെത്താൻ യൂറോപ്യൻ യൂണിയൻ പ്രതീക്ഷിച്ചിരുന്നു.
ഈ ആഴ്ച ആദ്യം, ജപ്പാൻ, ദക്ഷിണകൊറിയ, കാനഡ, ബ്രസീൽ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾക്കായി ട്രംപ് പുതിയ താരിഫ് പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു.
20ലധികം രാജ്യങ്ങൾക്ക് തീരുവ മുന്നറിയിപ്പ് നൽകിക്കൊണ്ട് ട്രംപ് കത്തയച്ചിരുന്നു. പുതിയ ഉഭയകക്ഷി വ്യാപാരക്കരാർ ഉറപ്പിക്കിയില്ലെങ്കിൽ ഇവർക്കെതിരേ ഓഗസ്റ്റ് ഒന്നു മുതൽ തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപ് അറിയിച്ചത്.
ജപ്പാൻ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക രാജ്യങ്ങൾക്കെതിരേ 25 ശതമാനം മുതൽ 40 ശതമാനം വരെ തീരുവ ചുമത്താൻ സാധ്യതയുണ്ട്. കൂടാതെ മറ്റ് എട്ട് രാജ്യങ്ങൾക്കുകൂടി കത്തെഴുതി അദ്ദേഹം പട്ടിക വിപുലീകരിച്ചു.
പുതിയ തീരുവ നിരക്കുകൾ ബ്രസീൽ (50%), ഫിലിപ്പീൻസ് (20%), ബ്രൂണെയ് (25%), മോൾഡോവ (25%), അൾജീരി (30%), ലിബിയ (30%), ഇറാക്ക് (30%), ശ്രീലങ്ക (30%) എന്നിങ്ങനെ പ്രഖ്യാപിച്ചു.
കൂടാതെ ചെന്പിന് 50% തീരുവയും ഏർപ്പെടുത്തി. അലുമിനിയം, സ്റ്റീൽ ഇറക്കുമതികൾക്ക് 50 ശതമാനം ആഗോള തീരുവയും യുഎസിൽ നിർമിക്കാത്ത എല്ലാത്തരം കാറുകൾക്കും ട്രക്കുകൾക്കും 25 ശതമാനം തീരുവയും എർപ്പെടുത്തിയിട്ടുണ്ട്.
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ രജിസ്ട്രേഷൻ തുടങ്ങി
കൊച്ചി: ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026ന്റെ നാലാം പതിപ്പിന് രജിസ്ട്രേഷൻ ആരംഭിച്ചു. 2026 ഫെബ്രുവരി എട്ടിന് നടക്കുന്ന മത്സരങ്ങൾ 42.195 കിലോമീറ്റർ മാരത്തൺ, 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ റൺ, 3 കിലോമീറ്റർ ഗ്രീൻ റൺ, എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണു നടക്കുക.
പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ക്ലിയോ സ്പോർട്സാണ് മാരത്തൺ ഏകോപിപ്പിക്കുന്നത്. സെപ്റ്റംബർ 15 നുള്ളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മേൽപ്പറഞ്ഞ എല്ലാ വിഭാഗങ്ങളിലും മൺസൂൺ ഏർളി ബേർഡ് ഓഫർ -രജിസ്ട്രേഷൻ ഫീസിൽ പത്തു ശതമാനം കിഴിവ് ലഭിക്കും.
കൂടാതെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 പേർക്ക് കസ്റ്റമൈസ്ഡ് റേസ് ടീ ഷർട്ട് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.kochimarathon.in സന്ദർശിക്കുക.
ഹൈബി ഈഡൻ എംപി രജിസ്ട്രേഷന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ലിയോസ്പോർട്സ് ഡയറക്ടർ ശബരി നായർ, വൈസ് പ്രസിഡന്റ് മാർക്കറ്റിംഗ് നിധുൻ സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപയുടെയും ഗ്രാമിന് 65 രൂപയുടെയും വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന് 9,140 രൂപയും പവന് 73,120 രൂപയുമായി.
ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടി
മുംബൈ: 2025 ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം വാർഷികാടിസ്ഥാനത്തിൽ 5.1 ശതമാനം വർധിച്ചതായി ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ അറിയിച്ചു.
2024 ജൂണിൽ 132.1 ലക്ഷത്തെക്കാൾ 5.1 ശതമാനം ഉയർന്ന് ഈ ജൂണിൽ 138.7 ലക്ഷം ആളുകളാണ് വിമാനയാത്രകൾ നടത്തിയത്. എന്നാൽ മേയ് മാസവുമായി താരതമ്യപ്പെടുത്തുന്പോൾ 1.3 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്.
2025 ജൂണിൽ വിമാനക്കന്പനികൾ സീറ്റ് നൽകിയ കണക്ക് 2024 ജൂണിനെ അപേക്ഷിച്ച് 4.9 ശതമാനം കൂടുതലായിരുന്നു. എന്നാൽ, 2025 മേയ് മാസവുമായി താരതമ്യപ്പെടുത്തുന്പോൾ ഇത് 2.3 ശതമാനം കുറവാണ്.
2026 സാന്പത്തിക വർഷത്തിൽ രാജ്യത്തെ വ്യോമയാന വ്യവസായം 2,000 മുതൽ 3,000 കോടി രൂപ വരെ നഷ്ടം രേഖപ്പെടുത്തുമെന്ന് ഐസിആർഎയും പ്രവചിച്ചു. വിമാന ഇന്ധന വിലയിലെ വർധനയും ഭൗരാഷ്ട്രീയ അപകടസാധ്യതകളും ഇതിന് കാരണമാകും.
2025-26 സാന്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 4.22 കോടിയലധികമായിരുന്നു.
എച്ച്പി ലേസർ എം-300 പ്രിന്ററുകൾ വിപണിയിൽ
കൊച്ചി: വേഗതയേറിയ ഓട്ടോ-ഡ്യൂപ്ലെക്സ് സംവിധാനമുള്ള ലേസർ എം300 ശ്രേണി പ്രിന്ററുകൾ എച്ച്പി പുറത്തിറക്കി.
മികച്ച പ്രിന്റ് ഗുണനിലവാരം, ഊർജ ഉപഭോഗത്തിലെ കാര്യക്ഷമത, 3000 പേജുകൾ വരെ നൽകുന്ന ടോണർ എന്നിവ ഉറപ്പുനൽകുന്നതാണ് അഞ്ച് മോഡലുകൾ ഉൾപ്പെടുന്ന പുതിയ ശ്രേണി. മിനിറ്റിൽ 30 പേജ് വരെ പ്രിന്റ്ചെയ്യാനാകും.
മോട്ടോ ജി 96 5ജി പുറത്തിറക്കി
കൊച്ചി: മോട്ടോറോള ജി-സീരീസിലെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി 96 5ജി പുറത്തിറക്കി.
ഐപി 68 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ, 144എച്ച്സെഡ് 3ഡി കർവ്ഡ് പിഒഎൽഇഡി എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേ, മോട്ടോ എഐ, 4കെ വീഡിയോ റിക്കാർഡിംഗ്, 50 എംപി ഒഐഎസ് സോണി ലിറ്റിയ 700സി കാമറ, സ്നാപ് ഡ്രാഗൺ 7എസ് ജൻ2 പ്രോസസർ എന്നിവയാണ് മോട്ടോ ജി96യുടെ പ്രത്യേകതകൾ.
സൂചികകളിൽ തകർച്ച
മുംബൈ: ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ. നേരിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണിയിൽ വിൽപ്പന സമ്മർദമേറിയതോടെ തകർച്ചയിലേക്കു വീണു.
കന്പനികൾ ത്രൈമാസ വരുമാനക്കണക്കുകൾ പുറത്തുവിടാൻ തുടങ്ങിയതോടെ മങ്ങിയ വരുമാന സീസണിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും നിക്ഷേപകർ ലാഭമെടുപ്പിന് തിരക്കു കൂട്ടിയത് വിപണിയിൽ വിൽപ്പന ഉയർത്തി.
ടാറ്റ കണ്‍സൾട്ടൻസി സർവീസസ് (ടിസിഎസ്) പ്രതീക്ഷിച്ചതിലും ദുർബലമായ വരുമാനം രേഖപ്പെടുത്തിയതിനെത്തുടർന്ന് ഐടി ഓഹരികൾ സമ്മർദത്തിലായത് ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സ്, നിഫ്റ്റി 50 എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നതിനിടയാക്കി. കാനഡയ്ക്കു മേൽ യുഎസ് വ്യാപാര തീരുവ പുതുക്കിയതും റഷ്യക്കെതിരേ സാധ്യമായ ഉപരോധങ്ങളെക്കുറിച്ചുള്ള ആശങ്കളും വിപണിയെ ബാധിച്ചു.
30 ഓഹരികളുള്ള ബിഎസ്ഇ സെൻസെക്സ് 690 പോയിന്റ് (0.83%) നഷ്ടത്തിൽ 82,500ലും എൻഎസ്ഇ നിഫ്റ്റി 205 പോയിന്റ് (0.81%) താഴ്ന്ന് 25,149.85ലും ക്ലോസ് ചെയ്തു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം 3.77 ലക്ഷം കോടി രൂപ താഴ്ന്ന് 456.48 ലക്ഷം കോടിയിലെത്തി.
നിഫ്റ്റി മിഡ്കാപ് 0.88 ശതമാനവും സ്മോൾകാപ് 1.02 ശതമാനവും താഴ്ന്നു. മേഖലാ സൂചികകളിൽ ടിസിഎസ്, എൽടിഐ മൈൻഡ്ട്രീ, ഇൻഫോസിസ്, വിപ്രോ, പെർസിസ്റ്റെന്റ് സിസ്റ്റംസ്, എച്ച്സിഎൽ എന്നിവയുടെ ഓഹരികളിലുണ്ടായ നഷ്ടം മൂലം നിഫ്റ്റി ഐടി സൂചിക 1.78 ശതമാനം താഴ്ന്നു.
ഓട്ടോ (1.77%), റിയാലിറ്റി (1.21%), മീഡിയ (1.60%), കണ്‍സ്യൂമർ ഡ്യൂറബിൾസ് (0.97%), ഓയിൽ ആൻഡ് ഗ്യാസ് (1.26%) സൂചികകൾ വലിയ തകർച്ചയാണ് നേരിട്ടത്. മെറ്റൽ, ബാങ്ക്, സാന്പത്തിക സൂചികകളും ഇടിഞ്ഞു. എന്നാൽ നിഫ്റ്റി ഫാർമ (0.68%), എഫ്എംസിജി (0.51%) ഉയർന്ന് നഷ്ടങ്ങളുടെ പ്രവണതയെ മറികടന്നു.
ഗോദ്റെജ് സ്മാര്‍ട്ട് സെക്യൂരിറ്റി ശൃംഖല അവതരിപ്പിച്ചു
കൊച്ചി: ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് കേരളത്തിലെ ജ്വല്ലറികള്‍ക്കും ആധുനിക സ്മാര്‍ട്ട് ഹോം ലോക്കര്‍മാര്‍ക്കുമായി ബിഐഎസ് സര്‍ട്ടിഫൈ ചെയ്ത ലോക്കറുകളുടെ ഏറ്റവും പുതിയ ശ്രേണി അവതരിപ്പിച്ചു.
ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സെക്യൂരിറ്റി വിപണിയില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് ഈ നീക്കം.
അതീവ സുരക്ഷയുള്ള സേഫുകള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) നിര്‍ബന്ധമാക്കുന്ന രീതിയിലെ കേന്ദ്രസര്‍ക്കാരിന്റെ ക്വാളിറ്റി കണ്ട്രോള് ഓര്‍ഡറിന്റെ (ക്യുസിഒ) പശ്ചാത്തലത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ അവതരണത്തോടനുബന്ധിച്ച് കേരളത്തിലുള്ള ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓണം സുരക്ഷാ ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
കുറഞ്ഞ വിലയിൽ ഒരു ഇ-സ്കൂട്ടർ
ഓട്ടോസ്പോട്ട് / അരുൺ ടോം
ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് പുതിയ ഇലക്ട്രിക് സ്കൂട്ടർ വിഡ വിഎക്സ്2 വിപണിയിൽ അവതരിപ്പിച്ചു.
വിഎക്സ്2 ഗോ, വിഎക്സ്2 പ്ലസ് എന്നീ വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. കന്പനിയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് വാഹനമാണിത്. കുറഞ്ഞ വിലയിൽ ഇലക്ട്രിക് സ്കൂട്ടർ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ മോഡൽ ഹീറോ മോട്ടോകോർപ്പ് ഇറക്കിയിരിക്കുന്നത്.
വില
വിഎക്സ്2 ഗോയ്ക്ക് 99,490 രൂപയാണ് എക്സ് ഷോറൂം വില. ബാറ്ററി വാടകയ്ക്ക് എടുക്കുന്ന ബാറ്ററി ആസ് എ സർവീസ് (BaaS) സബ്സ്ക്രിപ്ഷൻ പ്ലാനിൽ 59,490 രൂപയ്ക്ക് വാഹനം ലഭ്യമാകും. ഈ പ്ലാൻ കിലോമീറ്ററിന് 0.96 രൂപയിൽ നിന്നാണ് തുടങ്ങുന്നത്. വിഎക്സ്2 പ്ലസിന് ബാറ്ററിയടക്കം 1.10 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ബാറ്ററി ആസ് എ സർവീസ് (BaaS) സബ്സ്ക്രിപ്ഷൻ പ്ലാനിൽ 64,990 രൂപയ്ക്ക് വാഹനം ലഭ്യമാകും.
ബാറ്ററി
ഗോ, പ്ലസ് എന്നീ വേരിയന്റുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം ബാറ്ററി ശേഷിയാണ്. 2.2 കിലോവാട്ട് ശേഷിയുള്ള നീക്കം ചെയ്യാവുന്ന ഒറ്റ ബാറ്ററി പായ്ക്കുമായിയാണ് വിഎക്സ്2 ഗോയുടെ വരവ്. അതേസമയം 3.4 കിലോവാട്ട് ശേഷിയുള്ള നീക്കം ചെയ്യാവുന്ന രണ്ടു ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായിയാണ് വിഎക്സ്2 പ്ലസിന്റെ വരവ്. ഗോയ്ക്ക് 92 കിലോമീറ്റർ വരെയും പ്ലസിന് 142 കിലോമീറ്റർ വരെയും ഒറ്റ ചാർജിൽ സഞ്ചരിക്കാനാകുമെന്ന് ഹീറോ മോട്ടോകോർപ്പ് അവകാശപ്പെടുന്നു.
ഫീച്ചർ
എൻട്രി ലെവൽ വേരിയന്റായ വിഎക്സ്2 ഗോയിൽ 4.3 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് കന്പനി നൽകിയിരിക്കുന്നത്. ഉയർന്ന വേരിയന്റായ വിഎക്സ്2 പ്ലസിൽ 4.3 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് ഉള്ളത്. രണ്ട് വേരിയന്റുകളിലും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷൻ സൗകര്യം നൽകിയിട്ടുണ്ട്. സെഗ്മെന്റിൽ ആദ്യമായി ഇലക്ട്രിക്ക് സ്കൂട്ടറുകളിൽ ക്ലൗഡ് അധിഷ്ഠിത കണക്റ്റിവിറ്റിയും നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് സ്കൂട്ടറുകളെ അവരുടെ സ്മാർട്ട്ഫോണുകളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാനും കഴിയും.
12 ഇഞ്ച് വീലുകളിൽ ഓടുന്ന വാഹനത്തിന് ഇക്കോ, റൈഡ്, സ്പോർട്് എന്നീ മൂന്ന് മോഡുകളാണുള്ളത്. ഡിസ്ക് ബ്രേക്കുകൾ, 27.2 ലിറ്റർ ശേഷിയുള്ള അണ്ടർ സീറ്റ് സ്റ്റോറേജ്, 6.1 ലിറ്റർ ഫ്രങ്ക് സ്റ്റോറേജ്, എൽജഡി ലൈറ്റുകൾ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. സ്പ്ലിറ്റ് സീറ്റിന് പകരം സിംഗിൾ പീസ് സീറ്റാണ് നൽകിയിരിക്കുന്നത്.
വാറന്റി
വിഡ വിഎക്സ്2 വേരിയന്റുകൾക്ക് കന്പനി അഞ്ചു വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ സമഗ്ര വാറന്റിയാണ് നൽകുന്നത്. നീല, കറുപ്പ്, മഞ്ഞ, ചുവപ്പ്, വെള്ള, ചാര, ഓറഞ്ച് എന്നീ നിറങ്ങളിലാണ് വാഹനം ലഭ്യമാകുന്നത്.
ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഒല ഇലക്ട്രിക് എന്നിവരാണ് വിപണിയിൽ എതിരാളികൾ.
വില : 59,490
മൈലേജ്: 92 കിലോമീറ്റർ
മ്യൂച്വൽ ഫണ്ടിൽ കേരളത്തിന്റെ ആസ്തി 94,829.36 കോടി
കൊച്ചി: സംസ്ഥാനത്ത് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ കൊച്ചി മുന്നിൽ. 2025 മേയ് 31ലെ കണക്കുകൾപ്രകാരം 16,229.30 കോടി രൂപയാണു കൊച്ചിയിൽനിന്നു മാത്രമുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം. 10,163.09 കോടി രൂപയുമായി തിരുവനന്തപുരമാണ് തൊട്ടു പിന്നിൽ.
കേരളത്തില്‍നിന്നുള്ള മ്യൂച്വല്‍ ഫണ്ടുകളുടെ ആകെ ആസ്തികള്‍ 94,829.36 കോടി രൂപയിലെത്തിയെന്നും അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ (ആംഫി) കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 72.19 ലക്ഷം കോടി രൂപയുടേതാണ്. നിക്ഷേപകരുടെ എണ്ണം 5.52 കോടിയിലെത്തി.
കേരളത്തിലെ നിക്ഷേപകരുടെ കാര്യത്തില്‍ 23 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2014 മാര്‍ച്ചില്‍ 10.45 ലക്ഷം നിക്ഷേപകര്‍ ഉണ്ടായിരുന്നത് 2025 മാര്‍ച്ച് ആയപ്പോള്‍ 13.13 ലക്ഷമായി വര്‍ധിച്ചു.
വര്‍ധിച്ചുവരുന്ന സാമ്പത്തിക അവബോധം, ഡിജിറ്റല്‍ സൗകര്യങ്ങള്‍, ശക്തമായ സമ്പാദ്യരീതികള് എന്നിവയുടെ പിന്‍ബലത്തിലാണു കേരളം മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ മുന്നേറ്റമുണ്ടാക്കിയതെന്ന് ആംഫി ചീഫ് എക്സിക്യൂട്ടീവ് വെങ്കട് ചലാസനി പറഞ്ഞു. 2025 ജൂണിലെ കണക്കുകള്‍പ്രകാരം എസ്ഐപി വഴിയുള്ള പ്രതിമാസ നിക്ഷേപം 27,269 കോടി രൂപയാണ്.
വനിതകൾ 28.5 ശതമാനം
കേരളത്തിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍ 28.5 ശതമാനവും വനിതകൾ. ഇക്കാര്യത്തിൽ ദേശീയ ശരാശരി 25.7 ശതമാനമാണ്. വനിതകളെ ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്കു കൊണ്ടുവരുന്നതിൽ കേരളം കൈവരിച്ച വളര്‍ച്ചയാണ് മ്യൂച്ചൽ ഫണ്ട് രംഗത്തെ മുന്നേറ്റമെന്ന് ആംഫി അധികൃതർ പറഞ്ഞു.
നിയോഡിമിയം കാന്തങ്ങളുടെ നിർമാതാക്കൾക്ക് സബ്സിഡി
ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള അപൂർവ ഭൗമ മൂലക കാന്തങ്ങളുടെ (നിയോഡിമിയം) ലഭ്യതയിലുണ്ടായ നിയന്ത്രണങ്ങൾ മറികടക്കുന്നതിന് ഇന്ത്യ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു.
ആഭ്യന്തരമായി നിയോഡിമിയം കാന്തങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി ഇന്ത്യ പ്രഖ്യാപിച്ചു.
തദ്ദേശീയമായി നിയോഡിമിയം കാന്തങ്ങളുടെ ഉത്പാദകർക്ക് 1,345 കോടി രൂപയുടെ സബ്സിഡികൾ വാഗ്ദാനം ചെയ്യുന്നതിനുള്ള ഒരു പദ്ധതി ഇന്ത്യൻ സർക്കാർ തയാറാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ഘന വ്യവസായ, ഉരുക്ക് മന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു.
“അപൂർവ ഭൗമ മൂലക കാന്തങ്ങളുടെ നിർമാതാക്കൾക്ക് 1,345 കോടി രൂപയുടെ സബ്സിഡി നൽകുന്നതിനുള്ള ഒരു പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ഇത് നിലവിൽ മന്ത്രിതല കൂടിയാലോചനയിലാണ്. നിലവിൽ രണ്ട് നിർമാതാക്കൾ ഉണ്ടാകുമെന്ന് നിർദേശിച്ചിട്ടുണ്ട്. എന്നാൽ പദ്ധതി തയാറാകുന്പോഴേക്കും ഇത് മാറിയേക്കാം.” മന്ത്രി പറഞ്ഞു.
അപൂർവ ഭൗമ ഓക്സൈഡുകളെ കാന്തങ്ങളാക്കി മാറ്റുന്നതിന് രണ്ട് നിർമാതാക്കൾക്ക് ‘പൂർണ പിന്തുണ’ നൽകുന്ന 1,345 കോടി രൂപയുടെ ഒരു പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെന്നും ഇത് മന്ത്രിതല കൂടിയാലോചനയിലാണെന്നും ഘന വ്യവസായ മന്ത്രാലയ സെക്രട്ടറി കമ്രാൻ റിസ്വി പറഞ്ഞു.
എൻഡ്-ടു-എൻഡ് പ്രോസസിംഗ് നടത്തുന്ന നിർമാതാക്കൾക്ക് സബ്സിഡിക്ക് അർഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിർദിഷ്ട പദ്ധതി സ്വകാര്യ കന്പനികളെയും പൊതുമേഖലാ സംരംഭങ്ങളെയും ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെഎസ്എഫ്ഇയിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 15 മുതൽ
തൃശൂർ: കെഎസ്എഫ്ഇയിലെ വിവിധ പദ്ധതികളിൽ കുടിശിക വരുത്തിയവർക്ക് ഇളവുകളോടെ തുക അടച്ചുതീർക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. വസ്തു ജാമ്യംനൽകിയ കുടിശികക്കാരെ ഉദ്ദേശിച്ചുള്ള സമാശ്വാസ് - 2025 എന്ന പദ്ധതി 15നു തുടങ്ങും.
ചിട്ടിയുടെ മുടക്കുതവണയിൽ ഈടാക്കുന്ന പലിശയിലും വായ്പകളുടെ പിഴപ്പലിശയിലും 50 ശതമാനംവരെ ആനുകൂല്യം ലഭിക്കുന്ന പദ്ധതി പരിമിതകാലത്തേക്കുമാത്രമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് അതത് ശാഖകളുമായി ബന്ധപ്പെടണമെന്നു മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ അറിയിച്ചു.
അപൂർവ ഭൗമ മൂലകകാന്തങ്ങളുടെ നിർമാണം; ഇന്ത്യൻ കന്പനികൾ മുന്നോട്ട്
മുംബൈ: തദ്ദേശീയമായി അപൂർവ ഭൗമ മൂലക കാന്ത (നിയോഡിമിയം)ങ്ങളുടെ നിർമാണത്തിന് ഇന്ത്യൻ വാഹന നിർമാണ കന്പനി മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഘടക നിർമാതാക്കളായ യുനോ മിൻഡയും ശ്രമിക്കുന്നു. നിയോഡിമിയത്തി നായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനാണ് ഇവർ ശ്രമിക്കുന്നത്.
നിർണായക ഘടകങ്ങളുടെ ഉത്പാദനത്തിനായി ഇന്ത്യൻ സർക്കാൻ സാന്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്.
ലോകത്തിലെ അപൂർവ ഭൗമ മൂലക കാന്തങ്ങളുടെ (നിയോഡിമിയം) 90 ശതമാനം ഉത്പാദിപ്പിക്കുന്ന ചൈന, ഏപ്രിലിൽ അവയുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യുഎസിലേക്കും യൂറോപ്പിലേക്കും ചില വിതരണങ്ങൾ പുനരാരംഭിച്ചെങ്കിലും, ഇന്ത്യൻ കന്പനികൾ ഇപ്പോഴും ബെയ്ജിംഗിൽ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.
വൈദ്യുത വാഹനങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും നിർമാണത്തിന് നിർണായകമായ ഘടകമാണ് ഈ അപൂർവ ഭൗമ മൂലക കാന്തങ്ങൾ. ഇവയുടെ ആഭ്യന്തര ഉത്പാനത്തിനും ശേഖരം വർധിപ്പിക്കുന്നതിനും സാന്പത്തിക സഹായപദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ജൂണിൽ ഇന്ത്യയുടെ ഘന വ്യവസായ മന്ത്രാലയവുമായി നടത്തിയ ഒരു കൂടിക്കാഴ്ചയിൽ, കാന്തങ്ങൾ നിർമിക്കുന്നതിനായി ഒരു കന്പനിയുമായി പങ്കാളിത്തത്തിലേർപ്പെടാനോ അല്ലെങ്കിൽ പ്രാദേശികമായി അവ ഉത്പാദിപ്പിക്കുന്ന ഒരു വിതരണക്കാരനുമായി ദീർഘകാല കരാറിൽ ഏർപ്പെടാനോ മഹീന്ദ്ര തയാറാണെന്ന് ഇതുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
അടുത്തിടെ രണ്ട് ഇലക്ട്രിക് എസ്യുവികൾ പുറത്തിറക്കിയ മഹീന്ദ്രയ്ക്ക് കാന്തങ്ങൾക്കുള്ള ആവശ്യം ഏറുകയാണ്. പ്രാദേശികമായി അവ നിർമിക്കുന്നതിനുള്ള നിക്ഷേപം അത്ര ഉയർന്നതല്ലെന്ന് സൂചിപ്പിച്ചതായും വൃത്തങ്ങൾ പറഞ്ഞു.
മാരുതി സുസുക്കി പോലുള്ള ഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കൾക്ക് പാർട്സ് വിതരണക്കാരായ യുനോ മിൻഡയും ഇതേ യോഗത്തിൽ പ്രാദേശികമായി അപൂർവ ഭൗമ മൂലകകാന്ത നിർമാണത്തിൽ താത്പര്യം പ്രകടിപ്പിച്ചതായും പറയുന്നു.
ചൈനയിൽ നിന്നുള്ള അപൂർവ ഭൗമ മൂലകകാന്തങ്ങളുടെ വിതരണം തടസപ്പെട്ടതിനെത്തുടർന്ന് ഉത്പാദനം വൈകുമെന്ന് മാരുതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഫോർഡ്, സ്റ്റെല്ലാന്റിസ് ഉൾപ്പെടെയുള്ള കന്പനികൾക്ക് ഗിയറുകളും മോട്ടോറുകളും വിതരണം ചെയ്യുന്ന ഘടക നിർമാതാക്കളായ സോണ കോംസ്റ്റാർ, ആഭ്യന്തരമായി കാന്തങ്ങൾ നിർമിക്കാൻ താത്പര്യം പ്രകടിപ്പിച്ച ആദ്യത്തെ ഇന്ത്യൻ കന്പനിയാണ്.
നിയോഡിമിയം കാന്തങ്ങൾ നിർമിക്കുന്നതിനുള്ള നിക്ഷേപത്തിന്റെ സമയപരിധി സംബന്ധിച്ച് രണ്ട് കന്പനികളും അന്തിമ തീരുമാനം എടുത്തിട്ടില്ല. സർക്കാർ നൽകുന്ന സാന്പത്തിക പ്രോത്സാഹനങ്ങളെയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയെയും ആശ്രയിച്ചിരിക്കുമെന്ന് ഇവരുടെ നിക്ഷേപ പദ്ധതികൾ.
ലോകത്തിലെ അഞ്ചാമത്തെ വലിയ അപൂർവ ഭൗമ ധാതു ശേഖരമുള്ള ഇന്ത്യയിൽ അസംസ്കൃത വസ്തുക്കളുടെ ലഭ്യത വലിയ വെല്ലുവിളിയല്ല. പക്ഷേ, അവയുടെ ഖനനമാണ് ഏറ്റവും വലിയ വെല്ലുവിളി.
ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് (ഐആർഇഎൽ) എന്ന സ്ഥാപനത്തിലൂടെയാണ് സർക്കാർ അപൂർവ ഭൗമ ധാതു ഖനനം നിയന്ത്രിക്കുന്നത്. 2024ൽ ഏകദേശം 2,900 ടണ്‍ അപൂർവ ഭൗമ ധാതു അയിരുകളാണ് ഉത്പാദിപ്പിച്ചത്. മിക്ക ധാതുക്കളും രാജ്യത്തെ ആണവ, പ്രതിരോധ യൂണിറ്റുകളാണ് ഉപയോഗിക്കുന്നത്, ചിലത് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നു.
ചൈനയിൽനിന്നുള്ള നിയന്ത്രണം വന്നതോടെ ഐആർഇഎൽ കയറ്റുമതി നിർത്താനും തദ്ദേശീയമായി ഖനനവും സംസ്കരണവും വർധിപ്പിക്കാനും പദ്ധതിയിടുന്നു.
നാലു ട്രില്യൺ ഡോളർ കടന്ന് എൻവിഡിയ
ന്യൂയോർക്ക്: ലോക ചരിത്രത്തിൽ ആദ്യമായി വിപണി മൂല്യം നാലു ട്രില്യണ്‍ ഡോളർ (നാലു ലക്ഷം കോടി ഡോളർ) മറികടക്കുന്ന കന്പനിയായി കലിഫോർണിയ ആസ്ഥാനമായുള്ള ചിപ് നിർമാണ കന്പനി എൻവിഡിയ.
എൻവിഡിയയുടെ ഓഹരി വില ബുധനാഴ്ച 2.4 ശതമാനം ഉയർന്ന് 164 ഡോളറിലെത്തി. ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ചിപ്പുകൾക്ക് ആവശ്യകത ഉയരുന്നതിനാൽ കന്പനിയുടെ വിപണിമൂല്യം ഇനിയും ഉയരും.
2023 ജൂണിൽ കന്പനിയുടെ വിപണിമൂല്യം ആദ്യമായി ഒരു ട്രില്യണ്‍ കടന്നു. അതിനുശേഷമുള്ള കുതിപ്പ് പെട്ടെന്നായിരുന്നു.
മൈക്രോസോഫ്റ്റ്, ആപ്പിൾ എന്നീ ടെക് ഭീമന്മാരെ മറികടന്ന് ലോകത്തെ ഏറ്റവും മൂല്യമേറിയ കന്പനിയായിരിക്കുകയാണ് എൻവിഡിയ. എൻവിഡിയയ്ക്കു മുന്‍പ് വിപണി മൂല്യം മൂന്നു ട്രില്യണ്‍ ഡോളർ കടന്നവരാണ് മൈക്രോസോഫ്റ്റും ആപ്പിളും.
മൈക്രോസോഫ്റ്റാണ് ഈ ചിപ്പ് നിർമാതാക്കളുടെ ഏറ്റവും വലിയ ഉപഭോക്താക്കളും. വ്യാപാരവേളയിൽ ഈ വിപണി മൂല്യം നേടിയ ആദ്യ കന്പനിയും എൻവിഡിയയാണ്.
1993ൽ സ്ഥാപിതമായി കന്പനി 2024 ഫെബ്രുവരിയിൽ രണ്ടു ട്രില്യണ്‍ ഡോളറും ജൂണിൽ മൂന്നു ട്രില്യണ്‍ ഡോളറും കടന്നു.
2022 അവസാനത്തോടെ ചാറ്റ്ജിപിടി ആരംഭിച്ചതിനുശേഷം എഐ അധിഷ്ഠിത ഹാർഡ്വേറുകൾക്കും ചിപ്പുകൾക്കുമായി വർധിച്ചുവരുന്ന ആവശ്യകതയിലാണ് എൻവിഡിയ വൻ ലാഭം കൊയ്തത്.
റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് ആശ്വാസം; കനറാ ബാങ്ക് ‘തട്ടിപ്പ് ’വിഭാഗത്തില്‍നിന്ന് മാറ്റി
മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായിരുന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ വായ്പകളെ 'തട്ടിപ്പ്' (Fraudulent) വിഭാഗത്തില്‍നിന്ന് ഒഴിവാക്കിയാതായി കനറാ ബാങ്ക് ബോംബെ ഹൈക്കോടതിയെ അറിയിച്ചു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് നിലവില്‍ പാപ്പരത്ത നടപടികള്‍ നേരിടുകയാണ്.
2017ല്‍ കനറ ബാങ്കില്‍നിന്ന് വായ്പയെടുത്ത 1,050 കോടി രൂപ ദുരുപയോഗം ചെയ്തതായി ആരോപിച്ച് ബാങ്ക് അംബാനിയുടെ ആര്‍കോമിനെയും അതിന്റെ യൂണിറ്റിനെയും തട്ടിപ്പ് സ്ഥാപനമായി തിരിച്ചിരുന്നു. മൂലധന ചെലവുകള്‍ക്കും കമ്പനിയുടെ നിലവിലുള്ള കടങ്ങള്‍ വീട്ടുന്നതിനുമായിരുന്നു കടം നല്‍കിയത്.
ബാങ്കിന്റെ "തട്ടിപ്പ്' ടാഗിനെ ചോദ്യം ചെയ്ത് അനില്‍ അംബാനി സമര്‍പ്പിച്ച പരാതിയിലാണ് ജസ്റ്റീസുമാരായ രേവതി മോഹിതേ, നീല ഗോഖലെ എന്നിവരുടെ ബെഞ്ച് കേസ് തീര്‍പ്പാക്കിയത്. ഓര്‍ഡര്‍ പിന്‍വലിച്ച വിവരം റിസര്‍വ് ബാങ്കിനെ ധരിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കനറ ബാങ്കില്‍ നിന്നെടുത്ത 1,050 കോടി രൂപയുടെ വായ്പ മറ്റ് കമ്പനികളുടെ ബാധ്യതകള്‍ തീര്‍ക്കാനായി റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വകമാറ്റി എന്നു കാണിച്ചാണ് വായ്പകളെ തട്ടിപ്പ് വിഭാഗത്തിലേക്ക് ബാങ്ക് മാറ്റിയത്.
2024 നവംബര്‍ എട്ടിന് അക്കൗണ്ടിനെ തട്ടിപ്പ് അക്കൗണ്ടായി തരംതിരിച്ചു. റിസര്‍വ് ബാങ്കിന്റെ ഫ്രോഡ് അക്കൗണ്ടുമായി ബന്ധപ്പെട്ട ഉത്തരവ് പ്രകാരമായിരുന്നു ഈ നീക്കം. ബാങ്കിന്റെ ഈ നീക്കത്തിനെതിരേ അനിൽ അംബാനി കോടതിയെ സമീപിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു.
അന്ന് വായ്പ അക്കൗണ്ടുകള്‍ വഞ്ചനാപരമെന്ന് പ്രഖ്യാപിക്കുന്നതിനു മുമ്പ് കടംവാങ്ങിയ ആളുടെ വ്യക്തിപരമായ വാദം കേള്‍ക്കല്‍ അനുവദിക്കണമെന്ന് നിര്‍ദേശിക്കുന്ന സുപ്രീംകോടതി വിധിയുടെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാസ്റ്റര്‍ സര്‍ക്കുലറിന്റെയും ലംഘനമാണ് ബാങ്ക് നടത്തിയതെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു.
സുപ്രീംകോടതിയുടെ വിധിയും ആര്‍ബിഐയുടെ നിര്‍ദേശങ്ങളും ലംഘിക്കുന്ന ബാങ്കുകള്‍ക്കെതിരേ ആര്‍ബിഐ നടപടിയെടുക്കുമോയെന്നും ഹൈക്കോടതി ചോദ്യം ഉന്നയിച്ചിരുന്നു.
ഈ മാസം ആദ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആര്‍കോമിന്റെ വായ്പ അക്കൗണ്ടുകളെ വഞ്ചനാ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. അനില്‍ അംബാനിക്കെതിരേ റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കുമെന്നും എസ്ബിഐ ജൂലൈ രണ്ടിന് വ്യക്തമാക്കിയിരുന്നു. അംബാനി എസ്ബിഐയുടെ ഉത്തരവിനെ വെല്ലുവിളിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോട്ടയം: ഉത്പാദനം നിലച്ചതോടെ റബര്‍ ഷീറ്റ് വില കുത്തനെ ഉയരുന്നു. ആര്‍എസ്എസ് നാല് ഗ്രേഡിന് 205 രൂപ, ഗ്രേഡ് അഞ്ചിന് 201.50 തോതിലേക്കാണ് വില ഉയര്‍ന്നത്. ലാറ്റക്സ്, ഒട്ടുപാല് വിലയും ഉയര്‍ന്നിട്ടുണ്ട്.
ഷീറ്റിനും ലാറ്റക്സിനും കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ വരുംദിവസങ്ങളിലും വില ഉയരാണ് സാധ്യത. ഷീറ്റ് വില അടുത്ത വാരം 210 രൂപയിലേക്ക് ഉയര്‍ന്നേക്കുമെന്ന് ഡീലര്‍മാര്‍ പറഞ്ഞു.
ഇന്നലെ നിലവാരമുള്ള നല്ല ഷീറ്റ് 202 രൂപയ്ക്ക് വരെ വ്യാപാരികള്‍ വാങ്ങി. അടുത്തയാഴ്ച മഴ വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഈ വർഷത്തെ മികച്ച സിനിമകളുടെ പട്ടികയില്‍ എമ്പുരാനും
കൊച്ചി: ഈവർഷം ഇതുവരെ റിലീസ് ചെയ്ത ഇന്ത്യന്‍ സിനിമകളില്‍ ജനപ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ മലയാളത്തില്‍നിന്നുള്ള മോഹന്‍ലാല്‍ ചിത്രം എമ്പുരാനും.
ഐഎംഡിബി പുറത്തുവിട്ട മികച്ച സിനിമകളുടെ പട്ടികയില്‍ കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ സിനിമയുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് എമ്പുരാനുള്ളത്. എമ്പുരാന് കൂടാതെ ആറു ഹിന്ദി ചിത്രങ്ങളും മൂന്ന് തമിഴ് ചിത്രങ്ങളുമാണ് പട്ടികയിലുള്ളത്.
റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസി ബ്ലാക്ക് പുറത്തിറങ്ങുന്നു
കൊച്ചി: പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ്വി ബ്ലാക്കിന്റെ പ്രിവ്യൂ നടത്തി. ഈ വര്‍ഷം അവസാനത്തോടെ പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ്വി ബ്ലാക്ക് ഓര്‍ഡര്‍ ചെയ്യാം.
4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ എംഎച്ച് ഇവി വി 8 പെട്രോള്‍ എന്ജിന്, 6 ഡി ഡൈനാമിക്സ് സസ്പെന്ഷന്, വെല്‍നെസ് ഫീച്ചറുകളുള്ള സെന്‍സറി ഓഡിയോ സിസ്റ്റം, 635 പിഎസ്. 750 എന്എംഎന്നിവയാണു പ്രധാന ഫീച്ചറുകള്‍.
ഡിഫന്‍ഡര്‍ ഒക്ട ബ്ലാക്ക് വിപണിയിലേക്ക്
കൊച്ചി: പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഒക്ട ബ്ലാക്ക് വിപണിയിലിറക്കുന്നു.
ഗ്ലോസി ഫിനിഷോടുകൂടിയ ഒക്ട ബ്ലാക്ക് 635 പിഎസ് 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ മൈല്‍ഡ് ഹൈബ്രിഡ് വി8 പവര്‍, 6ഡി ഡൈനാമിക്സ് സസ്പെന്ഷന്, ഓഫ് റോഡ് ഉപയോഗത്തിനായുള്ള ഒക്ട മോഡ് തുടങ്ങിയ ഫീച്ചറുകളോടെയാണു ഡിഫന്‍ഡര്‍ ഒക്ട ബ്ലാക്ക് എത്തുന്നത്.
വെങ്കട്ടരാമന് വെങ്കടേശ്വരന് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി വെങ്കട്ടരാമന് വെങ്കടേശ്വരനെ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണു നിയമനം. നിലവില്‍ ബാങ്കിന്റെ ഗ്രൂപ്പ് പ്രസിഡന്റും ചീഫ് ഫിനാന്‍ഷല്‍ ഓഫീസറുമാണ്.
ഫിനാന്‍ഷല്‍ റിപ്പോര്‍ട്ടിംഗ്, ടാക്സേഷന്‍, ഓപ്പറേഷന്‍സ്, ലോണ്‍ കളക്ഷന്‍, റിക്കവറി, ക്രെഡിറ്റ് മോണിറ്ററിംഗ്, സിഎസ്ആര്‍, ഇന്‍വസ്റ്റര്‍ റിലേഷന്‍സ്, കോര്‍പറേറ്റ് പ്ലാനിംഗ്, ഐടി തുടങ്ങി പ്രധാന വകുപ്പുകളുടെ മേല്‍നോട്ടം വഹിക്കുകയായിരുന്നു.
ഫെഡറല്‍ ബാങ്കിനു പുറമെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ്, എച്ച്എസ്ബിസി എന്നിവിടങ്ങളിലായി 33 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഇദ്ദേഹം അംഗീകൃത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 9,020 രൂപയും പവന് 72,160 രൂപയുമായി.
ത്രീവീലർ വാഹന വിപണിയിൽ ഇലക്ട്രിക് കുതിപ്പ്
ചെന്നൈ: ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി അതിവേഗം വികസിക്കുന്നതിന്റെ സൂചനയായി, ത്രീവീലർ വാഹനങ്ങൾക്കുള്ള ഇലക്ട്രിക് മോഡലുകളുടെ വില്പന വിഹിതം ജൂണിൽ 60 ശതമാനത്തിലേറെയായി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ) പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, ജൂൺ മാസത്തെ ത്രീവീലർ വാഹന വില്പനയിൽ 60.2 ശതമാനം ഇലക്ട്രിക് വാഹനങ്ങളാണ്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 55.5 ശതമാനമായിരുന്നു.
ഇരുചക്ര വാഹന വല്‍പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ പങ്ക് 7.3 ശതമാനമായി ഉയർന്നു. മുൻ വർഷം ജൂണിൽ ഇത് ആറു ശതമാനത്തിനും താഴെയായിരുന്നു. കഴിഞ്ഞ വർഷം 2.5 ശതമാനം മാത്രമായിരുന്ന ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളുടെ വിഹിതം 4.4 ശതമാനമായി വർധിച്ചു. ട്രക്കുകളും ബസുകളും ഉൾപ്പെടുന്ന വാണിജ്യ വാഹനങ്ങളിൽ ഇവി വിഹിതം 0.8 ശതമാനത്തിൽ നിന്ന് 1.6 ശതമാനമായി ഇരട്ടിയായി. നിർമാണ ഉപകരണ വിപണിയിൽ പോലും ഇവി കാൽവയ്പ്പ് പതിയുമ്പോൾ, ഈ വിഭാഗത്തിൽ 0.1 ശതമാനം വില്പന വിഹിതം രേഖപ്പെടുത്തി. മുമ്പ് ഇത് പൂജ്യം ആയിരുന്നു.
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മികച്ച പ്രോത്സാഹനവും ആകർഷകമായ സബ്സിഡിയുമാണ് നല്‍കുന്നത്. സിഎൻജി, എൽപിജി, ഡീസൽ വാഹനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇലക്ട്രിക് ത്രീവീലർ വാഹനങ്ങൾക്ക് പ്രവർത്തനച്ചെലവും പരിപാലനച്ചെലവും വളരെ കുറവാണ് എന്നതും ഉപയോക്താക്കളെ ആകർഷിക്കുന്നു.
ന്യൂഡൽഹി: ഇലോണ്‍ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള അവസാന കടന്പയും കടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ബഹിരാകാശ ഏജൻസിയായ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽ (ഇൻ-സ്പേസ്) നിന്നുള്ള അംഗീകാരമാണ് ലഭിച്ചത്. സ്റ്റാർലിങ്ക് ജെൻ 1 ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹ ശൃംഖല ഉപയോഗിച്ച് ഉപഗ്രഹ ആവശവിനിമയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
കന്പനിയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിലെ അവസാനത്തെ പ്രധാന കടന്പയായിരുന്നു ബഹിരാകാശ ഏജൻസിയിൽനിന്നുള്ള അംഗീകാരം.
അനുമതി ലഭിച്ച തീയതി മുതൽ അഞ്ചു വർഷത്തേക്കോ അല്ലെങ്കിൽ ജെൻ 1 ഉപഗ്രഹ ശൃംഖലയുടെ പ്രവർത്തന കാലാവധി അവസാനിക്കുന്നതു വരെയോ (ഏതാണോ ആദ്യം അവസാനിക്കുന്നത്) ആയിരിക്കും അനുമതിയുടെ കാലാവധി.
മസ്കിന്റെ സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് ദാതാവായ സ്റ്റാർലിങ്ക്, 2022 മുതൽ ഇന്ത്യയിൽ വാണിജ്യ ലൈസൻസുകൾ തേടുകയാണ്. കഴിഞ്ഞ മാസം ടെലികമ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് ഒരു പ്രധാന പെർമിറ്റ് നേടിയെങ്കിലും, ബഹിരാകാശ വകുപ്പിൽ നിന്നുള്ള പച്ചക്കൊടിക്കായി കാത്തിരിക്കുകയായിരുന്നു.
ഈ ഏറ്റവും പുതിയ അനുമതിയോടെ സ്റ്റാർലിങ്ക്, യൂട്ടെൽസാറ്റിന്റെ വണ്‍വെബിനും റിലയൻസ് ജിയോയ്ക്കും ശേഷം ഇന്ത്യയിൽ പ്രവർത്തനാനുമതികൾ ലഭിക്കുന്ന മൂന്നാമത്തെ സാറ്റലൈറ്റ് ഇന്റർനെറ്റ് ഓപ്പറേറ്ററായി.
സേവനങ്ങൾ ആരംഭിക്കുന്നതിനുമുന്പ്, സ്റ്റാർലിങ്കിന് സർക്കാരിൽനിന്ന് സ്പെക്ട്രം വിഹിതം നേടണം. ഗ്രൗണ്ട് അധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കണം. സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുവെന്ന് തെളിയിക്കാൻ പരീക്ഷണങ്ങൾ നടത്തണം.
ഇന്ത്യൻ വംശജൻ സാബിഹ് ഖാൻ ആപ്പിൾ സിഒഒ
ന്യൂയോർക്ക്: അമേരിക്കൻ ടെക് കന്പനിയായ ആപ്പിളിന്റെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സിഒഒ) ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ സാബിഹ് ഖാനെ നിയമിച്ചു.
മൂന്ന് പതിറ്റാണ്ടായി ആപ്പിളിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സാബിഹ് ഖാൻ, നിലവിലെ സിഒഒ ജെഫ് വില്യംസ് ഈ മാസം അവസാനം സ്ഥാനം ഒഴിയുന്ന ഒഴിവിലേക്കാണ് നിയമിക്കുന്നത്. നിലവിൽ കന്പനിയുടെ വൈസ് പ്രസിഡന്റായ സാബിഹ് ഖാനെ ആപ്പിൾ സിഇഒ ടിം കുക്ക് പ്രശംസിച്ചു.
1966ൽ ഉത്തർപ്രദേശിലെ മൊറാദാബാദിൽ ജനിച്ച സാബിഹ് ഖാൻ, 1995ലാണ് ആപ്പിളിനൊപ്പം പ്രവർത്തനം ആരംഭിച്ചത്. 10-ാം വയസിൽ സിംഗപ്പൂരിലേക്ക് താമസം മാറിയ അദ്ദേഹം ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാന്പത്തിക ശാസ്ത്രത്തിലും മെക്കാനിക്കൽ എൻജിനിയറിംഗിലും ബിരുദം നേടി. പിന്നീട് റെൻസീലർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
സൂചികകൾക്ക് ഇടിവ്
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ ചുവപ്പിൽ അവസാനിച്ചു. യുഎസ് തീരുവയിൽ അനിശ്ചിതത്വം തുടരുന്നതിനാൽ അപകടസാധ്യതയുള്ള ഓഹരികളിൽനിന്ന് നിക്ഷേപകർ വിട്ടുനിന്നു.
2026 സാന്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ വരുമാന സീസണിന് മുന്നോടിയായി ജാഗ്രത പാലിച്ചതും വിപണിയിൽ സമ്മർദം വർധിപ്പിച്ചു.
മൂന്നു ദിവസത്തെ മുന്നേറ്റത്തിനുശേഷം സെൻസെക്സ് 176 പോയിന്റ് (0.21%) താഴ്ന്ന് 83,536.08ലും നിഫ്റ്റി 46 പോയിന്റ് (0.18%) നഷ്ടത്തിൽ 25,476.10 ലും ക്ലോസ് ചെയ്തു.ബിഎസ്ഇ മിഡ്കാപ് 0.05 ശതമാനം നഷ്ടത്തിലായപ്പോൾ സ്മോൾകാപ് സൂചിക 0.45 ശതമാനം നേട്ടത്തിലെത്തി.
യുഎസ് തീരുവകളെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പെടെ വൻകിടകന്പനികളിൽനിന്ന് നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയത് ആഭ്യന്തര വിപണി സൂചികകളുടെ നഷ്ടത്തിനു കാരണമായി.
നത്തിംഗ് ഫോണ്‍ (3), ഹെഡ് ഫോണ്‍ (1) ഇന്ത്യയില്‍
കൊച്ചി: നത്തിംഗ് തങ്ങളുടെ ആദ്യത്തെ ട്രൂ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ നത്തിംഗ് ഫോണ്‍ (3), ഓവര്‍ഇയര്‍ ഓഡിയോ ഉത്പന്നമായ നത്തിംഗ് ഹെഡ് ഫോണ്‍ (1) എന്നിവ ഇന്ത്യന്‍ വിപണിയിലിറക്കി.
കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമാകുന്ന നത്തിംഗ് ഫോണ്‍ (3) 12 ജിബി + 256 ജിബി 62,999 രൂപ, 16 ജിബി + 512 ജിബി 72,999 രൂപ എന്നീ നിരക്കിലാണു വില ആരംഭിക്കുന്നത്. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമാകുന്ന നത്തിംഗ് ഹെഡ് ഫോണ്‍ (1) 21,999 രൂപയ്ക്കു ലഭ്യമാകും.
മാര്‍ക്കറ്റ് ലിങ്ക്ഡ് പ്ലാന്‍ അവതരിപ്പിച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ഐസിഐഐ പ്രൂ സ്മാര്‍ട്ട് ഇന്‍ഷ്വറന്‍സ് പ്ലാന്‍ പ്ലസ് എന്ന പുതിയ മാര്‍ക്കറ്റ് ലിങ്ക്ഡ് പോളിസി അവതരിപ്പിച്ചു. മാസം കുറഞ്ഞത് 1000 രൂപ പ്രീമിയം അടച്ച് ഈ പദ്ധതിയില്‍ ചേരുന്ന ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കുന്നതിനായി 25 ഫണ്ടുകളും നാല് പോര്‍ട്ട്ഫോളിയോ സ്ട്രാറ്റജികളും ഉള്‍ക്കൊള്ളുന്ന ഓപ്ഷനുകളുണ്ട്.
പോളിസിയിലെ ലൈഫ് കവറിലൂടെ പോളിസി ഉടമയുടെ അഭാവത്തിലും ദീര്‍ഘകാല നിക്ഷേപലക്ഷ്യം തുടരാന്‍ കഴിയുന്ന വിധത്തില്‍ വെയ്വര്‍ ഓഫ് പ്രീമിയം എന്ന ആഡ്ഓണ്‍ ബെനഫിറ്റ് തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയില്‍ സാധിക്കും.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 9,060 രൂപയും പവന് 72,480 രൂപയുമായി.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് @ 150
കോട്ടയം: 1850കളിൽ ഒരു ആൽമരത്തിനു കീഴിൽ ആരംഭിച്ച ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (ബിഎസ്ഇ) ഇന്ന് ജൂലൈ ഒന്‍പതിന് 150 വർഷം പൂർത്തിയാക്കുകയാണ്. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള സ്റ്റോക് എക്സ്ചേഞ്ചായ ബിഎസ്ഇ ഇന്ത്യയുടെ സാന്പത്തിക വിപണികളുടെ പ്രതീകമാണ്. സന്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളുടെയും ഭാഗമായ കോർപറേറ്റ് സ്ഥാപനങ്ങളിലൂടെ ദശലക്ഷക്കണക്കിനു സന്പാദ്യം രാഷ്ട്ര നിർമാണത്തിന്റെ ഉത്പാദനപരമായ ആവശ്യങ്ങൾക്കായി തിരിച്ചുവിടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
1800കളുടെ തുടക്കത്തിൽ ഈസ്റ്റ് ഇന്ത്യ കന്പനി ഇന്ത്യയിൽ പ്രവേശിച്ചതോടെ ലോണ്‍ സെക്യൂരിറ്റീസ് വ്യാപാരം ആരംഭിച്ചെങ്കിലും സ്റ്റോക് എക്സ്ചേഞ്ചുകൾ പിന്നെയും വൈകിയാണ് ഉയർന്നുവന്നത്. 1850കളിൽ അഞ്ചു പേരടങ്ങുന്ന സ്റ്റോക് ബ്രോക്കർമാർ അന്നത്തെ ബോംബെ ടൗണ്‍ ഹാളിനു മുന്നിലുള്ള ആൽമരത്തിനു കീഴിൽ ഒത്തുകൂടി. ഈ അനൗപചാരികമായ ഒത്തുകൂടൽ ഏഷ്യയിലെ തന്നെ ആദ്യ സ്റ്റോക് എക്സ്ചേഞ്ചിന് അടിത്തറപാകുകയായിരുന്നു.
പിന്നീട് സ്റ്റോക് ബ്രോക്കർമാരുടെ എണ്ണം ഉയർന്നുതുടങ്ങിയതോടെ അവർ പല ആൽമരങ്ങൾക്കു കീഴിലായി. 1872 വരെ ടൗണ്‍ ഹാളിന് എതിർവശത്ത് 22 സ്റ്റോക് ബ്രോക്കർമാർ പ്രവർത്തിച്ചിരുന്നു. ബ്രോക്കർമാരുടെ എണ്ണം ഉയർന്നതോടെ ഇവർക്കു ചേരാൻ സ്ഥിരമായ ഒരു സ്ഥലം വേണമെന്ന നിലയിലെത്തി. 1874ൽ ബ്രോക്കർമാർ അവരുടേതെന്നു പറയാവുന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു. 1875 ജൂലൈ ഒന്‍പതിന് നേറ്റിവ് ഷെയർ ആൻഡ് സ്റ്റോക് ബ്രോക്കേഴ്സ് അസോസിയേഷൻ എന്ന പേരിൽ ബ്രോക്കേഴ്സ് സംഘടന സ്ഥാപിതമായി. ഇതു പിന്നീട് ബോംബെ സ്റ്റോക് എക്സ്ചേഞ്ച് എന്നാകുകയായിരുന്നു.

ബിഎസ്ഇ സ്ഥാപിതമായതിനു മൂന്നു വർഷങ്ങൾ കഴിഞ്ഞാണ് ടോക്കിയോ സ്റ്റോക് എക്സ്ചേഞ്ച് രൂപീകൃതമാകുന്നത്. കോട്ടണ്‍ കിംഗ് ഓഫ് ബോംബെ എന്നറിയപ്പെട്ട പ്രേംചന്ദ് റോയിചന്ദ് ആണ് ബിഎസ്ഇയുടെ പ്രധാന സ്ഥാപകരിൽ ഒരാൾ. റിപ്പോർട്ടുകൾ പ്രകാരം നേറ്റീവ് ഷെയർ ആൻഡ് സ്റ്റോക് ബ്രോക്കേഴ്സ് അസോസിയേഷനിൽ തുടക്കത്തിൽ 318 അംഗങ്ങളാണുണ്ടായിരുന്നത്. പ്രവേശന ഫീസ് ഒരു രൂപയുമായിരുന്നു. 1875ൽ ബിഎസ്ഇയുടെ പിറവിക്കുശേഷം അടുത്ത ദശകങ്ങളിൽ അഹമ്മദാബാദ് (1894), കോൽക്കത്ത (1908). മദ്രാസ് (1920), ഹൈദരാബാദ് (1944) എന്നിവിടങ്ങളിൽ സ്റ്റോക് എകസ്ചേഞ്ചുകൾ ഉദിച്ചുവന്നു.
ബിഎസ്ഇ നിലവിൽ സ്ഥിതിചെയ്യുന്ന സ്ഥലം 1928ലാണ് വാങ്ങിയത്. 1930ൽ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ബിഎസ്ഇക്ക് 1957ൽ സെക്യൂരിറ്റീസ് കോണ്‍ട്രാക്ട്സ് (റെഗുലേഷൻ) ആക്ട് (എസ്സിആർഎ) പ്രകാരം ബിഎസ്ഇക്ക് ഒൗദ്യോഗിക അംഗീകാരം ലഭിച്ചു. ഫിറോസ് ജിജിഭോയ് ടവേഴ്സ് എന്നറിയപ്പെടുന്ന ഇപ്പോഴത്തെ ബിഎസ്ഇ കെട്ടിടം 1970ൽ നിർമിച്ചതാണ്. 1966 മുതൽ 1980 വരെ ബിഎസ്ഇയുടെ ചെയർമാനായിരുന്ന ഫിറോസ് ജംഷഡ് ജിജിഭോയിയുടെ പേരിലാണ് ഇതറിയപ്പെടുന്നത്.
1986ൽ ബിഎസ്ഇ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് ആരംഭിച്ചു. 100 പോയിന്റായിരുന്നു അടിസ്ഥാനം. 1990ൽ സെൻസെക്സ് 1000 പോയിന്റ് ആദ്യമായി കടന്നു. 1999ൽ 5000, 2000ൽ 20,000 2024ൽ 80000 പോയിന്റും കടന്നു.
1992 ഇന്ത്യൻ സാന്പത്തിക രംഗം നിരവധി മാറ്റങ്ങൾ കണ്ട വർഷമായിരുന്നു. അന്നത്തെ കേന്ദ്ര ധനമന്ത്രി വിദേശ നിക്ഷേപർക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള വാതിൽ തുറന്നു നൽകി. ലിബറലൈസേഷൻ, പ്രൈവറ്റൈസേഷൻ, ഗ്ലോബലൈസേഷൻ നയം അവതരിപ്പിക്കുകയും ചെയ്തു. പുതിയ അവസരങ്ങൾ ഉടലെടുത്തു. ഹർഷദ് മേത്ത എന്ന പേര് ഇന്ത്യയിൽ മൊത്തം സുപരിചിതമായി.
ഇന്ത്യ കണ്ട ഏറ്റവും വലിയ സെക്യൂരിറ്റി കുംഭകോണത്തിലൂടെ അദ്ദേഹം ഇരുന്പഴിക്കുള്ളിലായി. ഇതിന്റെ ഫലമായി ആ വർഷം സെക്യൂരിറ്റിസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്കു നിയമപരമായി അംഗീകാരം ലഭിച്ചു. ഇതിനുമുന്‍പ് നാലു വർഷമായി നിയമാനുസൃതമല്ലാത്ത സ്ഥാപനമായിരുന്നു. 1994ൽ ബിഎസ്ഇയുടെ കുത്തകയുമായി ആരോഗ്യകരമായ മത്സരത്തിനായി നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) കടപത്ര, ഓഹരി വിപണിയിൽ ഇറങ്ങി.
2023ൽ ബിഎസ്ഇയുടെ 149-ാം സ്ഥാപക ദിനഘോഷങ്ങളുടെ ഭാഗമായി പുതിയ ലോഗോ പുറത്തിറക്കി. സമൃദ്ധി, ഉൗർജസ്വലത, വളർച്ച, പുതിയ തുടക്കം എന്നിവ പ്രതീകങ്ങളാകുന്നതാണ് പുതിയ ലോഗോ. ഈ ലോഗോ എക്സ്ചേഞ്ചിന്റെ വിശ്വാസ്യതയും നിരന്തരമായ പ്രതിബദ്ധതയും വളർന്നുവരുന്ന ഉത്തരവാദിത്വവും പ്രതിഫലപ്പിക്കുന്നു. 5500ലേറെ കന്പനികളാണ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. 420 ലക്ഷം കോടി രൂപയിലധികമാണ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മുഴുവൻ കന്പനികളുടെയും കൂടിയുള്ള വിപണി മൂലധനം.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 150 വർഷത്തെ യാത്ര, കൊളോണിയൽ ആശ്രിതത്വത്തിൽനിന്ന് ആത്മവിശ്വാസമുള്ള, ആഗോള ശക്തിയിലേക്കുള്ള ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സാന്പത്തിക മുന്നേറ്റത്തിന്റെ തെളിവാണ്. ഒരു ആൽമരത്തിനു കീഴെ കുറച്ച് ബ്രോക്കർമാരുടെ ഒത്തുചേരലിൽ ആരംഭിച്ചത്, ദശക്ഷക്കണക്കിനു ജീവിതങ്ങളെ സ്വാധീനിക്കുന്ന നിർണായകമായ ഒരു സ്ഥാപനമായി വളർന്നു.
ഓഹരികൾക്കായുള്ള ഒരു വിപണി എന്നതിലുപരി, ബിഎസ്ഇ സംരംഭകർക്കും നിക്ഷേപകർക്കും ഇന്ത്യൻ സന്പദ്വ്യവസ്ഥയ്ക്കും മൊത്തത്തിൽ സ്വപ്നങ്ങളുടെ ഒരു സഹായിയായി മാറിയിരിക്കുന്നു. യാത്രയുടെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്പോൾ, ബിഎസ്ഇയുടെ പ്രവർത്തനം ഇന്ത്യയുടെ സന്പദ്വ്യവസ്ഥയുടെ നവീരണത്തിൽ വലിയൊരു സ്വാധീനമാകും.
എച്ച്പി ഓമ്നിബുക്ക് ലാപ്ടോപ്പുകൾ പുറത്തിറക്കി
കൊച്ചി: എച്ച്പിയുടെ എഐ ശേഷിയുള്ള ഓമ്നിബുക്ക് 5, 3 സീരീസ് ലാപ്ടോപ്പുകൾ വിപണിയിലെത്തി. ഓമ്നിബുക്ക് 5ൽ ക്വാൽകോം സ്നാപ്ഡ്രാഗൺ എക്സ് പ്ലസ് പ്രോസസറുകളും ഓമ്നിബുക്ക് 3ൽ എഎംഡി റൈസൺ എഐ 300 സീരീസുമാണുള്ളത്.
സെക്കൻഡിൽ 45 മുതൽ 50 ട്രില്യൺ വരെ പ്രവർത്തനങ്ങൾ നടത്താൻ ശേഷിയുള്ള എൻപിയു സജ്ജീകരിച്ചിട്ടുണ്ട്.
ഓമ്നിബുക്ക് 5 14-ഇഞ്ചിനു വില 75,999 രൂപ മുതൽ. ഓമ്നിബുക്ക് 3 14 ഇഞ്ച്, ഓമ്നിബുക്ക് 3 15 ഇഞ്ച് എന്നിവയ്ക്ക് 69,999 രൂപ മുതലാണു വില.
നാളികേര കർഷകർക്ക് പുതു സംരംഭങ്ങളുമായി കേരഫെഡ്
കണ്ണൂർ: ഓണവിപണി ലക്ഷ്യമാക്കി വെളിച്ചെണ്ണയുടെ ഉത്പാദനം വർധിപ്പിക്കാൻ കേരഫെഡ്. ഓണക്കാലത്ത് വെളിച്ചെണ്ണ വില ഉയരുമെന്നതിനാൽ ബിപിഎൽ കാർഡ് ഉടമകൾക്കു സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നല്‍കുമെന്നും ഇതിനായുള്ള പ്രപ്പോസൽ സർക്കാരിന്റെ അനുമതിക്കായി നല്‍കുമെന്നും കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി, മാനേജിംഗ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ, വൈസ് ചെയർമാൻ കെ. ശ്രീധരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഓണംവരെയുള്ള കാലയളവിൽ പ്രതിദിനം 60 ടൺ കൊപ്ര എത്തിക്കുന്നതിനുള്ള ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കർഷകർക്കു മികച്ച വരുമാനം ഉറപ്പാക്കുന്നതിനായി കേരഫെഡ് വിപണി വിലയേക്കാൾ ഒരു രൂപ അധികം നല്കി പച്ചത്തേങ്ങ സംഭരിക്കുന്നുണ്ട്.
സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കി കേരഫെഡ് പ്ലാന്റുകളിൽ ഉപയോഗിക്കുന്നതു വഴി ഗുണനിലവാരമുള്ള വെളിച്ചെണ്ണ ഉത്പാദിപ്പിക്കുക എന്നതാണു ലക്ഷ്യം. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഇസാഫുമായി സഹകരിച്ച് സംഭരണ കേന്ദ്രങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. നിലവിൽ, കേരഫെഡിന്റെ രണ്ട് യൂണിറ്റുകളിലും പ്രതിദിനം ഒരു ഉത്പാദന ഷിഫ്റ്റ് മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഒരു ഷിഫ്റ്റിന് ദിവസവും 55 മെട്രിക് ടൺ കൊപ്ര ആവശ്യമാണ്. കൂടുതൽ കൊപ്ര സംഭരിച്ച് കൂടുതൽ ഷിഫ്റ്റുകൾ ജൂൺ 20ന് ആരംഭിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ട്രംപ് ഇടഞ്ഞു; രൂപ ഇടിഞ്ഞു
മുംബൈ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ഭീഷണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ്.
ബ്രിക്സ് വികസ്വര രാജ്യങ്ങളുടെ അമേരിക്കൻ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10 ശതമാനവും അധിക തീരുവ ഈടാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ട്രംപിന്റെ ഭീഷണിയിൽ ദക്ഷിണാഫ്രിക്കൻ റാൻഡ് 1 ശതമാനവും ചൈനീസ് യുവാൻ 0.2 ശതമാനവും കുറഞ്ഞു.
ട്രംപിന്റെ താരിഫ് നയത്തെത്തുടർന്ന് ലോക വിപണിയിലുണ്ടായ ആശങ്കകൾ എല്ലാ മേഖലകളെയും ബാധിച്ചതായി സാന്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. വ്യാപാരത്തിന്റെ തുടക്കത്തിൽ 26 പൈസയുടെ നഷ്ടത്തോടെ 85.66 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. എന്നാൽ, നഷ്ടം നികത്തി യുഎസ് ഡോളറിനെതിരേ 85.85 എന്ന നിലയിലേക്ക് പിന്നീട് രൂപ എത്തി. 0.5ശതമാനം ഇടിവാണ് ഇന്നു രേഖപ്പെടുത്തിയത്.
വ്യാപാര കരാറിൽ ഏർപ്പെടാൻ മറ്റു രാജ്യങ്ങളുടെമേൽ സമ്മർദം ചെലുത്തുന്നിന്റെ ഭാഗമായി അമേരിക്ക നിശ്ചയിച്ച സമയപരിധി അവസാനിക്കുന്നതിനു പുറമേ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്കും ഓഹരി വിപണി ദുർബലമായതും രൂപയെ സ്വാധീനിച്ചിട്ടുണ്ട്.
ഇസ്രയേലും ഇറാനും തമ്മിലുണ്ടായ യുദ്ധത്തിന്റെ നിഴലിൽ വ്യാപാരം നടന്ന ജൂണ്‍ മധ്യത്തിനു ശേഷമുള്ള രൂപ യുടെ ഏറ്റവും മോശം പ്രകടനമാണിത്.
"ആമസോണ്‍ പ്രൈം ഡേ’ 12 മുതൽ
ന്യൂഡൽഹി: ഉപയോക്താക്കൾക്ക് ഷോപ്പിംഗ് മാമാങ്കം ഒരുക്കാൻ വിവിധ ഓഫറുകളുടെ പെരുമഴയുമായി ആമസോണ്‍ ഇന്ത്യയുടെ പ്രൈം ഡേ ഈ മാസം 12 മുതൽ 14 വരെ നടക്കും.
സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക്സ്, ടിവികൾ, ഫാഷൻ ഉത്പന്നങ്ങൾ, ഫർണിച്ചറുകൾ എന്നിങ്ങനെയുള്ള വിവിധ വിഭാഗങ്ങളിൽ വൻ വിലക്കുറവാണ് 12ന് അർധരാത്രി മുതൽ ലഭ്യമാകുക.
യഥാർഥ വിലയായ 1,34,999 രൂപയിൽനിന്ന് സാംസംഗ് ഗാലക്സി എസ്24 അൾട്രാ 5എ അതിന്റെ എക്കാലത്തെയും കുറഞ്ഞ വിലയായ 74,999 രൂപയ്ക്ക് 12 മാസം വരെ നോ കോസ്റ്റ് ഇഎംഐയിലും ഐഫോണ്‍ 15 അതിന്റെ ഏറ്റവും കുറഞ്ഞ വിലയായ 57,999 രൂപയ്ക്കു ലഭ്യമാകുമെന്നത് പ്രൈം ഡേയിൽ മാത്രമായി ലഭിക്കുന്ന പ്രധാന ഓഫറുകളാണ്. ഇതിനോടൊപ്പം സോണി, എൽജി, ഷവോമി തുടങ്ങിയ സ്മാർട്ട് എൽഇഡി ടിവികൾക്ക് 10,000 രൂപ വരെ എസ്ബിഐ ഓഫറും ലഭിക്കുന്നു.
ആമസോണിന്റെ ഉപയോക്താക്കളായ സാധാരണക്കാരായ പ്രൈം അംഗങ്ങൾക്കും പ്രൈം ഡേയിൽ ഓഫറുണ്ട്.
പലചരക്ക് സാധനങ്ങൾക്ക് 50 ശതമാനം വരെയും 30 ലക്ഷത്തിലധികമുള്ള നിത്യോപയോഗ സാധനങ്ങൾക്ക് 60 ശതമാനം വരെയുമാണ് വിലക്കിഴിവ്.
പൂർണ ഷോപ്പിംഗ് വിനോദ ആനുകൂല്യങ്ങളോടെ 1,499 രൂപയുടെ വാർഷിക പ്രൈം, പൂർണ ഷോപ്പിംഗ് ആനുകൂല്യങ്ങളും പരിമിതമായ പ്രൈം വീഡിയോ ആനുകൂല്യങ്ങളുമുള്ള 799 രൂപയുടെ പ്രൈം ലൈറ്റ്, ഷോപ്പിംഗ് ആനുകൂല്യങ്ങൾ മാത്രമുള്ള 399 രൂപയുടെ പ്രൈം ഷോപ്പിംഗ് എഡിഷൻ എന്നിവയാണ് പ്രൈം അംഗങ്ങളാകാനുള്ള വിവിധ പ്ലാനുകൾ.
ആദായനികുതിയില്‍ ഇളവ് നേടി കേരള സ്റ്റാര്‍ട്ടപ്
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രഖ്യാപിച്ച ആദായനികുതി ഇളവ് നേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഡീപ്ടെക് കമ്പനിയായ ഫ്യൂസലേജ് ഇന്നൊവേഷന്‍സ്.
ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ (ഡിപിഐഐടി) ഇളവ് സര്‍ട്ടിഫിക്കറ്റ് ഫ്യൂസലേജിന് ലഭിച്ചു.
രാജ്യത്ത് 187 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ആദായനികുതി വകുപ്പിന്റെ 80-ഐഎസി വകുപ്പ് പ്രകാരം ഇളവ് ലഭിച്ചത്. പത്തു വര്‍ഷത്തില്‍ താഴെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടര്‍ച്ചയായി മൂന്നു വര്‍ഷത്തേക്ക് ആദായനികുതി നൂറു ശതമാനവും ഇളവ് നല്‍കാനുള്ള പ്രഖ്യാപനം നടപ്പു സാമ്പത്തികവര്‍ഷത്തെ ബജറ്റിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഈ നേട്ടത്തിലൂടെ ദ്രുതഗതിയിലുള്ള വളര്‍ച്ച കൈവരിക്കാന്‍ ഫ്യൂസലേജിനു കഴിയുമെന്ന് കന്പനി സ്ഥാപകരായ ദേവൻ ചന്ദ്രശേഖരനും ദേവിക ചന്ദ്രശേഖരനും സിടിഒ അതുൽ ചന്ദ്രനും പറഞ്ഞു.
ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങി
കൊച്ചി: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ടൂര്‍ ഓപ്പറേറ്ററായ ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങി. ഐസിഎല്‍ ഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, കെ. ബാലചന്ദ്രന് എംഎല്‍എ, ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി സോളി തോമസ് എന്നിവര്‍ പങ്കെടുത്തു. ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ കേരളത്തിലെ ഹെഡ് ഓഫീസാണ് തൃശൂരില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
തൃശൂരില്‍ അഞ്ച് ഓഫീസുകള്‍കൂടി ഉടൻ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കെ.ജി. അനില്‍കുമാര്‍ പറഞ്ഞു. ഈ സാമ്പത്തികവര്‍ഷംതന്നെ കൊച്ചി ഉള്‍പ്പെടെ കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരായ 10 വിദ്യാര്‍ഥികള്‍ക്ക് ആദ്യമായി വിമാനയാത്ര നടത്തുന്നതിനുള്ള ടിക്കറ്റുകള്‍ ചടങ്ങില്‍ കൈമാറി.
ജിയോജിത് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്കു തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കാന്‍ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് സ്കോളര്‍ഷിപ്പ് നൽകും.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന് ഫീസ്, പരീക്ഷാഫീസ് മുതലായവയ്ക്കായി പ്രതിവര്‍ഷം 25,000 രൂപ വരെയാണു സ്കോളര്‍ഷിപ്പ് നല്‍കുക.
പത്താം ക്ലാസിലും പ്ലസ്ടുവിലും 80 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
കുടുംബ വാര്‍ഷികവരുമാനം മൂന്നു ലക്ഷത്തില്‍ താഴെയാകണം. ജിയോജിത്തിന്റെ സിഎസ്ആര്‍ വിഭാഗമായ ജിയോജിത് ഫൗണ്ടേഷന് വഴിയാണ് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നത്.
അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995483998 എന്ന നമ്പറില്‍ ബന്ധപ്പെടണം.
മുത്തൂറ്റ് ഫിന്‍കോര്‍പ് എന്‍സിഡി: 290 കോടി സമാഹരിക്കും
കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പ് സെക്യൂര്‍ഡ് ആന്‍ഡ് റിഡീമബിള്‍ നോണ്‍ - കണ്‍വര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി) അവതരിപ്പിച്ചു.
1000 രൂപ വീതം മുഖവിലയുള്ള എന്‍സിഡികള്‍ ഈമാസം 17 വരെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. അടിസ്ഥാന മൂല്യം 100 കോടി രൂപയാണ്. അധികമായി സമാഹരിക്കുന്ന 190 കോടി രൂപവരെ കൈവശം വയ്ക്കാനാവുന്ന ഓപ്ഷന് പ്രകാരം ആകെ 290 കോടി രൂപയുടേതായിരിക്കും എന്‍സിഡി വിതരണം.
പ്രതിവര്‍ഷം 9.20 മുതല്‍ 9.80 ശതമാനം വരെ ഫലപ്രദമായ വരുമാനമാണ് ഓരോ വിഭാഗങ്ങളിലായി നിക്ഷേപകര്‍ക്കു ലഭിക്കുക. എൻസിഡിയിലൂടെ 290 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് അധികൃതർ അറിയിച്ചു.
ഉജ്ജീവന് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
കൊച്ചി: ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഇന്റര്‍നാഷണല്‍ റുപേ സെലക്ട് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി. ലോകമെമ്പാടുമുള്ള എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും കാർഡ് ഉപയോഗിക്കാം.
ഓരോ ത്രൈമാസത്തിലും രണ്ടുതവണ ആഭ്യന്തര വിമാനത്താവള ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം, വര്‍ഷത്തില്‍ ഒരു അന്താരാഷ്ട്ര ലോഞ്ച് പ്രവേശനം, 10 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് തുടങ്ങിയ സേവനങ്ങളുമുണ്ട്.
കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണകേന്ദ്രം ചെറുപുഴയിൽ
ചെറുപുഴ: കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണകേന്ദ്രം ചെറുപുഴയിൽ പ്രവർത്തനം ആരംഭിച്ചു. കേരഫെഡ് നേരിട്ട് പച്ചത്തേങ്ങ സംഭരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പച്ചത്തേങ്ങ സംഭരണകേന്ദ്രമാണിത്.
ചെറുപുഴ പ്രശാന്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു.
ടാഫേയും എജിസിഒയും കരാറിൽ
കൊച്ചി: ട്രാക്ടർ, കാർഷിക ഉപകരണ നിർമാതാക്കളായ ടാഫെ ബ്രാൻഡ്, വാണിജ്യ പ്രശ്നങ്ങൾ, ഓഹരി ഉടമസ്ഥത എന്നിവയുമായി ബന്ധപ്പെട്ട് എജിസിഒയുമായി കരാറിൽ.
ടാഫേയിൽ എജിസിഒയ്ക്കുള്ള ഓഹരികൾ തിരിച്ചുവാങ്ങുന്നതിന്റെ നടപടികൾ ഇരുകന്പനികളും പൂർത്തീകരിക്കുമ്പോൾ കരാറുകൾ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 9,010 രൂപയും പവന് 72,080 രൂപയുമായി.
വെളിച്ചെണ്ണവിലയ്ക്കു കടിഞ്ഞാൺ
ഓവർ ഹീറ്റായി മാറിയ വെളിച്ചെണ്ണ വിപണി സാങ്കേതിക തിരുത്തലിന് തയാറെടുക്കുന്നു. മാസങ്ങളായി അസംസ്കൃത വസ്തുകളുടെ ക്ഷാമത്തിൽ ഞെരിഞ്ഞ് അമർന്ന കൊപ്രയാട്ട് വ്യവസായ രംഗം മറ്റു മാർഗങ്ങളില്ലാതെ കിട്ടുന്ന വിലയ്ക്ക് കൊപ്രയും തേങ്ങയും ശേഖരിച്ച് തോന്നുന്ന വിലയ്ക്ക് വിറ്റ് വെളിച്ചെണ്ണയെ തെങ്ങോളം ഉയർത്തിയപ്പോൾ അറിഞ്ഞില്ല വിപണി അപകടനിലയും കടന്ന് മുന്നേറിയെന്ന്.
ഒരു വർഷകാലയളവിൽ ഇരട്ടിയിലേറെ വില കുതിച്ചതിനിടയിൽ സംസ്ഥാനത്തെ 35 ലക്ഷം വരുന്ന നാളികേര കർഷക കുടുംബങ്ങൾക്ക് കാര്യമായ പ്രയോജനം ഈ വിലവർധനയിൽ ലഭിച്ചതുമില്ല.
പ്രതികൂല കാലാവസ്ഥയിൽ വിളവ് ചുരുങ്ങിയതിനാൽ വിലക്കയറ്റത്തിന്റെ നേട്ടം മുഴുവൻ മധ്യവർത്തികൾ കൈപിടിയിൽ ഒതുക്കി. മുന്നിലുള്ളത് ചിങ്ങമാസമാണ്, കേരളത്തിൽ ഏറ്റവും കൂടുതൽ വെളിച്ചെണ്ണയുടെ വിൽപ്പന നടക്കുന്ന സന്ദർഭം. ഈ അവസരത്തിൽ വിപണിക്ക് ആവശ്യമായ എണ്ണ കൈമാറാൻ അർധസർക്കാർ സ്ഥാപനമായ കേരഫെഡിനാവില്ലെന്നു വ്യക്തം. സീസൺ കാലയളവിൽ കൊപ്രയും പച്ചത്തേങ്ങയും സംഭരിക്കുന്നതിൽ അവർ കാണിച്ച അനാസ്ഥ ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് അയൽസംസ്ഥാനങ്ങളിലെ ഊഹക്കച്ചവടക്കാർ.
കഴിഞ്ഞ ദിവസം കാങ്കയത്ത് വെളിച്ചെണ്ണ വില ക്വിന്റലിന് 40,000 രൂപയിലെത്തി ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലം ദർശിച്ചു. വിപണി അമിതമായി ഉയർന്ന സാഹചര്യത്തിൽ ഒരു സാങ്കേതിക തിരുത്തൽ അനിവാര്യമായ ഘട്ടമാണ്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ 36,000 - 32,000 റേഞ്ചിലേക്ക് വെളിച്ചെണ്ണ കുറഞ്ഞാൽ 25,000 രൂപയിൽ നിലകൊള്ളുന്ന കൊപ്ര 21,000-20,000 രൂപയ്ക്ക് സംഭരിക്കാൻ മില്ലുകാർ നീക്കം നടത്താം. അത്തരം ഒരു തിരുത്തൽ വിപണിയിൽ അനുഭവപ്പെട്ടാൽ ഓണവേളയിൽ വെളിച്ചെണ്ണ 44,000ത്തിനു മുകളിലേക്ക് തിരിച്ചുവരവും നടത്തും. വാരാന്ത്യം കൊച്ചിയിൽ എണ്ണ വില 39,900 രൂപയിലാണ്.
മികവു കാട്ടി കുരുമുളക് അന്തർസംസ്ഥാന വാങ്ങലുകാരിൽ നിന്നുള്ള അന്വേഷണങ്ങളുടെ ചുവടു പിടിച്ച് കുരുമുളക് തുടർച്ചയായ രണ്ടാം വാരത്തിലും മികവു കാണിച്ചു. ഉത്തരേന്ത്യൻ വാങ്ങലുകാർ കരുതലോടെയാണ്് വിപണിയെ സമീപിക്കുന്നത്. തിരക്കിട്ട് വൻ ഓർഡറുമായി ഇറങ്ങിയാൽ വില കുതിച്ചുയരുമെന്ന് അവർക്ക് വ്യക്തമായറിയാം. അതുകൊണ്ടുതന്നെ ടെർമിനൽ വിപണിയെ തഴഞ്ഞ് ഉത്പാദക മേഖലകളെ ചരക്കിനായി അവർ ആശ്രയിച്ചു.

എന്നാൽ, കാർഷിക മേഖലയാവട്ടെ, മുളകു നീക്കം നിയന്ത്രിച്ചത് വാങ്ങലുകാരെ അസ്വസ്ഥരാക്കി. കൊച്ചി മാർക്കറ്റിൽ വില രണ്ടാഴ്ച്ചകളിൽ 1200 രൂപ ഉയർന്ന് വാരാവസാനം അൺ ഗാർബിൾഡ് കുരുമുളക് 66,900 രൂപയിൽ വിപണനം നടന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 8300 ഡോളർ.
ഏലം കർഷകർ പ്രതീക്ഷയിൽ ഏലം വിളവെടുപ്പ് രംഗം സജീവമായതിനൊപ്പം ലേല കേന്ദ്രങ്ങളിൽ പുതിയ ചരക്ക് വിൽപ്പനയ്ക്ക് കൂടുതലായി എത്തിത്തുടങ്ങി. കാലാവസ്ഥ കണക്കിലെടുത്താൽ ഉത്പാദനം വരും മാസങ്ങളിൽ ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

ചരക്കുവരവ് ഉയർന്നതോടെ വാങ്ങലുകാർ ലേലത്തിൽ പിടിമുറുക്കുന്നുണ്ട്. ഗൾഫ് മേഖലയിൽനിന്നും കൂടുതൽ ആവശ്യക്കാർ മാസത്തിന്റെ രണ്ടാം പകുതിയിൽ രംഗത്ത് ഇറങ്ങുമെന്നാണു സൂചന. ആഭ്യന്തര മാർക്കറ്റിലും ഏലത്തിന് ആവശ്യകാരുണ്ട്. വാരാവസാനം ശരാശരി ഇനങ്ങൾ കിലോ 2450 രൂപ റേഞ്ചിലാണ്.
ടാപ്പിംഗ് ഊർജിതമാക്കാൻ കർഷകർ ടാപ്പിംഗ് ഊർജിതമാക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാനത്തെ റബർ ഉത്പാദകർ. കാലവർഷമെത്തിയ ആദ്യമാസത്തിൽ കാര്യമായ റബർ വെട്ടിന് അവസരം ലഭിക്കാതെ തോട്ടങ്ങളിൽനിന്നും വിട്ടുനിന്ന കർഷകർ ഇനി മുന്നിലുള്ള അഞ്ച് മാസങ്ങളിൽ ഉത്പാദനം ഉയർത്താൻ ശ്രമം നടത്തും. ഇതിനിടയിൽ ഉത്പാദകർക്ക് ആവേശം പകരാൻ ടയർ കമ്പനികൾ നാലാം ഗ്രേഡ് ഷീറ്റ് വില 200 രൂപയ്ക്ക് മുകളിൽ നിലനിർത്തി, വ്യവസായികളുടെ ഈ തന്ത്രം അവർക്ക് ആഭ്യന്തര മാർക്കറ്റിൽ നിന്നും ആവശ്യാനുസരണം ഷീറ്റ് കൈക്കലാക്കാൻ അവസരം ഒരുക്കും.

എന്നാൽ, പിന്നിട്ട വാരത്തിലും ടയർ നിർമാതാക്കൾ ഷീറ്റിൽ കാര്യമായ താത്പര്യം കാണിച്ചില്ല. പുതിയ ചരക്ക് വൈകാതെ വിപണിയിലെത്തുമെന്ന് അവർ കണക്ക് കൂട്ടുന്നു. ബാങ്കോക്കിൽ റബർ വില 194ലേക്ക് താഴ്ന്നു. ജപ്പാനിൽ റബർ കിലോ 308-317 യെന്നിൽ ചാഞ്ചാടി.
ആഭരണകേന്ദ്രങ്ങളിൽ പവന്റെ വിലയിൽ ചാഞ്ചാട്ടം. വാരത്തിന്റെ തുടക്കത്തിൽ 71,440 രൂപയിൽ വിപണനം നടന്ന പവൻ പിന്നീട് 72,840 വരെ ഉയർന്ന ശേഷം വാരാവസാനം 72,480 രൂപയിലാണ്. ഗ്രാമിനു വില 9060 രൂപ.
ആഗോള ഓഹരിക്കമ്പോളങ്ങൾക്ക് ആശങ്ക
നാളെയാണ്, നാളെ അമേരിക്കൻ ഭരണകൂടം ഉയർത്തിയ നികുതി വിഷയത്തിലെ അവസാന ദിനം. ആഗോള ഓഹരിക്കമ്പോളങ്ങൾ അൽപ്പം ആശങ്കയിലാണ്. ഒട്ടുമിക്ക രാജ്യങ്ങൾക്കും നൽകിയ 90 ദിവസത്തെ സാവകാശം ബുധനാഴ്ച അവസാനിക്കും; ഉയർന്ന നികുതി അടിച്ചേൽപ്പിച്ച് ലോക രാജ്യങ്ങളെ കൈപ്പിടിയിൽ ഒതുക്കാമെന്ന മോഹവുമായി അമേരിക്ക വാരമധ്യം രംഗത്ത് ഇറങ്ങുമെന്നതിനാൽ ധനകാര്യസ്ഥാപനങ്ങളും ഇതര നിക്ഷേപകരും പുതിയ പ്രഖ്യാപനങ്ങളെ ആശങ്കയോടെ ഉറ്റ്നോക്കുന്നു.
ഇന്ത്യൻ മാർക്കറ്റ് സാങ്കേതികമായി ഓവർ ബ്രോട്ടായതിനാൽ തിരുത്തലിന് മുതിരുമെന്ന് മുൻവാരം വ്യക്തമാക്കിയത് ശരിവയ്ക്കുന്നതായിരുന്നു വിപണിയിലെ സംഭവവികാസങ്ങൾ. നിഫ്റ്റി സൂചിക 176 പോയിന്റും സെൻസെക്സ് 626 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. ഇന്ത്യാ വോളറ്റിലിറ്റി ഇൻഡെക്സ് 12ലേക്ക് താഴ്ന്നുനിൽക്കുന്നത് നിക്ഷേപകർക്ക് വിപണിയിലെ വിശ്വാസം നിലനിർത്താൻ അവസരം ഒരുക്കുന്നു.
സാങ്കേതിക തിരുത്തൽ പുതിയ നിക്ഷേപകർക്ക് രംഗത്തു കടന്നു വരാൻ അനുകൂല സാഹചര്യം ഒരുക്കും. ഫ്യൂച്ചേസ് ആൻഡ് ഓപ്ഷൻസിൽ ഓപ്പൺ ഇന്ററസ്റ്റിൽ ഏകദേശം പത്ത് ലക്ഷം കരാറുകളുടെ കുറവ് സംഭവിച്ചെങ്കിലും ബുൾ ഓപ്പറേറ്റർമാരുടെ സാന്നിധ്യം തുടരുന്നത് വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കാം. താഴ്ന്ന റേഞ്ചിൽ പുതിയ ബൈയിംഗിന് അവസരം കണ്ടെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണവർ. കഴിഞ്ഞ വാരം ഇതേ കോളത്തിൽ സൂചിപ്പിച്ചതാണ് തിരുത്തൽ അവസരമാക്കാമെന്നത്.
ആശ്വാസമായി നിഫ്റ്റി
25,637 പോയിന്റിൽ ട്രേഡിംഗ് ആരംഭിച്ച നിഫ്റ്റി സൂചിക 25,836 ലെ ആദ്യ പ്രതിരോധം കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇതിനിടയിൽ ഉയർന്ന തലങ്ങളിൽ ലാഭമെടുപ്പിന് ഓപ്പറേറ്റർമാർ രംഗത്ത് ഇറങ്ങിതോടെ സൂചിക 25,338ലേക്ക് ഇടിഞ്ഞെങ്കിലും കഴിഞ്ഞവാരം വ്യക്തമാക്കിയ 25,090ലെ സപ്പോർട്ട് നിലനിർത്തിയത് ഇടപാടുകാർക്ക് ആശ്വാസമായി.
വ്യാപാരാന്ത്യം സൂചിക 25,461 പോയിന്റിലായിരുന്നു. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ നിഫ്റ്റിക്ക് 25,619-25,777 പോയിന്റിൽ പ്രതിരോധങ്ങൾ തല ഉയർത്താം; ഇത് മറികടന്നാൽ അടുത്ത ലക്ഷ്യം 25,836 പോയിന്റിനെ കൈപിടിയിൽ ഒതുക്കുക തന്നെയാണ്. അതേ സമയം നിലവിലെ തിരുത്തൽ തുടർന്നാൽ 25,320ലും 25,179ലും താങ്ങുണ്ട്; ഇത് നഷ്ടപ്പെടുന്ന സാഹചര്യ ഉടലെടുത്താൽ 25,090 പോയിന്റ് വീണ്ടും സപ്പോർട്ടായി മാറാം. സാങ്കേതികമായി വിപണി ബുള്ളിഷ് ട്രെൻഡ് നിലനിർത്തുന്നതിനൊപ്പം വിവിധ ഇൻഡിക്കേറ്റുകൾ ഓവർ ബ്രോട്ടിൽനിന്നും ന്യൂട്ടറിലേക്ക് തിരിഞ്ഞത് അവസരമാക്കി ബൈയർമാർ വിപണിയിൽ പിടിമുറുക്കാം.
സെൻസെക്സ് ബുള്ളിഷ് ട്രെൻഡിൽ
ബോംബെ സെൻസെക്സ് ബുള്ളിഷ് ട്രെൻഡിലാണ്. അതേസമയം മുൻവാരത്തിലെ 84,058 പോയിന്റിൽനിന്നും കൂടുതൽ മികവിന് അവസരം നൽകാതെ ലാഭമടുപ്പിന് വിദേശ ഫണ്ടുകൾ നടത്തിയ നീക്കം ചാഞ്ചാട്ടങ്ങൾക്ക് ഇടയാക്കിയെങ്കിലും സപ്പോർട്ട് റേഞ്ചിന് ഏറെ മുകളിൽ തന്നെ സൂചിക നീങ്ങി.
ഒരുവസരത്തിൽ 83,029ലേക്ക് താഴ്ന്ന ശേഷമുള്ള തിരിച്ചുവരവിൽ 83,432 പോയിന്റിൽ ക്ലോസിംഗ് നടന്നു. ഈവാരം 82,970- 82,508 പോയിന്റിലെ സപ്പോർട്ട് നിലനിൽക്കുവോളം തിരിച്ചു വരവിൽ 83,953-84,474 പോയിന്റിലേക്കും തുടർന്ന് 85,457ലേക്കും ഉയരാനുള്ള ശ്രമം നടത്താം. ബുൾ റാലിയുടെ കരുത്തും വിപണിയുടെ അടിയൊഴുക്കും കണക്കിലെടുത്താൽ ദീപാവലി വേളയിൽ സെൻസെക്സ് 90,000-92,000 റേഞ്ചിലെ കൈപിടിയിൽ ഒതുക്കാം.
രൂപയ്ക്ക് കരുത്ത്
വിനിമയ വിപണിയിൽ രൂപ കരുത്ത് നിലനിർത്തി. രൂപയുടെ മൂല്യം 85.48ൽനിന്നും 85.78ലേക്ക് ദുർബലമായ ശേഷം തിരിച്ചുവരവിൽ 85.21ന്റെ പാദയിലേക്ക് പ്രവേശിച്ച ശേഷം വ്യാപാരാന്ത്യം വിനിമയ നിരക്ക് 85.44ലാണ്. രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഡോളറിന് മുന്നിൽ 85.11ലേക്കും തുടർന്ന് 84.55ലേക്കും ശക്തിപ്രാപിക്കാൻ ഇടയുണ്ട്.
വിദേശ ധനകാര്യസ്ഥാപനങ്ങൾ വാങ്ങൽ കുറച്ച് പിന്നിട്ട വാരം എല്ലാ ദിവസങ്ങളിലും വിൽപ്പനയ്ക്ക് മുൻതൂക്കം നൽകി. വിദേശ ഓപ്പറേറ്റർമാർ പിന്നിട്ടവാരം 6604.56 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. എന്നാൽ, ആഭ്യന്തര ഫണ്ടുകൾ തുടർച്ചയായ പതിനൊന്നാം വാരത്തിലും നിക്ഷേപകന്റെ മേലങ്കിയിൽ തുടരുന്നത് ആശ്വാസമെങ്കിലും പോയവാരം ഒരു ദിവസം അവർ 1028.84 കോടി രൂപയുടെ വിൽപ്പന നടത്തി. എന്നാൽ, പിന്നിടുള്ള നാല് ദിസങ്ങളിലായി അവർ 8638.26 കോടി രൂപയുടെ നിക്ഷേപം നടത്തി.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവ് വന്നത് ക്രൂഡ് ഓയിലിൽ വില കുറയാൻ അവസരം ഒരുക്കിയതിനിടയിൽ ഉത്പാദനം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഒപ്പക്ക് പ്ലെസ്. ക്രൂഡ് ഓയിൽ വില രാജ്യാന്തര മാർക്കറ്റിൽ ബാരലിന് 68.47 ഡോളറിലാണ്. ശനിയാഴ്ച രാത്രി ചേർന്ന യോഗത്തിൽ എണ്ണ ഉത്പാദനം ഉയർത്തി 5,48,000 ബാരലുകൾ വിതരണം ചെയ്യാൻ എട്ട് ഉത്പാദക രാജ്യങ്ങളിലെ അംഗങ്ങൾ സമ്മതിച്ചത് ഫലത്തിൽ ഇന്ത്യൻ രൂപയ്ക്കും രാജ്യത്തിന്റെ സാന്പത്തിക വളർച്ചയും വേഗത പകരും. ഒപ്പെക്കിനെ മറികടക്കാനുള്ള ഒപ്പെക് പ്ലെസിന്റെ നീക്കം ക്രൂഡ് ഓയിൽ വില ബാരലിന് 62 ‐59 ഡോളറിലേക്ക് തിരിയാനുള്ള സാധ്യതകൾക്ക് ശക്തിപകരാം.
ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 3273 ഡോളറിൽനിന്നും 3249ലേക്ക് തുടക്കത്തിൽ താഴ്ന്ന അവസരത്തിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് കാണിച്ച തിടുക്കവും പുതിയ നിക്ഷേപകരുടെ വരവും മഞ്ഞലോഹത്തെ 3365 ഡോളർ വരെ ഉയർത്തിയെങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ 3333 ഡോളറിലാണ്.
അദാനി എന്റർപ്രൈസസ് എൻസിഡികൾ വഴി 1,000 കോടി രൂപ സമാഹരിക്കും
മുംബൈ: അദാനി എന്റർപ്രൈസസ് ലിമിറ്റഡ് 1,000 കോടി രൂപയുടെ എൻസിഡി (നോണ്‍-കണ്‍വേർട്ടബിൾ ഡിബഞ്ചറുകൾ) പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ചു. കന്പനിയുടെ പബ്ലിക് ഇഷ്യൂ ജൂലൈ ഒൻപതിനാണ് ആരംഭിക്കുന്നത്. ജൂലൈ 22 വരെ എൻസിഡി ഇഷ്യു ലഭ്യമാണ്.
അടിസ്ഥാന ഇഷ്യു 500 കോടി രൂപയാണ്. 500 കോടി വരെ ഗ്രീൻ ഷൂ ഓപ്ഷനുമുണ്ട്. ത്രൈമാസ, വാർഷിക, സഞ്ചിത പലിശ പേയ്മെന്റ് ഓപ്ഷനുകൾക്കൊപ്പം 24 മാസം, 36 മാസം, 60 മാസം എന്നീ കാലയളവുകളിലായാണ് എൻസിഡികൾ വാഗ്ദാനം ചെയ്യുന്നത്. പബ്ലിക് ഇഷ്യുവിലൂടെ സമാഹരിക്കുന്ന തുകയുടെ 75 ശതമാനം നിലവിലുള്ള കടത്തിന്റെ മുൻകൂർ തിരിച്ചടവിനായി ഉപയോഗിക്കും. ബാക്കി 25 ശതമാനം പൊതു കോർപറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് കന്പനി അറിയിച്ചു.
നോണ്‍-കണ്‍വേർട്ടബിൾ ഡിബഞ്ചറുകൾക്ക് ഓരോന്നിനും 1000 മുഖവിലയുണ്ട്. ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 10,000 രൂപ ആയിരിക്കും. പ്രതിവർഷം 9.30 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്യുന്നതാണ് ഈ നോണ്‍-കണ്‍വേർട്ടബിൾ ഡിബഞ്ചറുകൾ.
2023 സെപ്റ്റംബറിൽ 800 കോടി രൂപയുടെ ആദ്യ എൻസിഡി ഇഷ്യുവിന് ശേഷമുള്ള രണ്ടാമത്തെ പബ്ലിക് ഇഷ്യു ആണിത്. അന്ന് ആദ്യ ദിവസം തന്നെ എൻസിഡികൾ പൂർണമായും സബ്സ്ക്രൈബ് ചെയ്തിരുന്നു.
റിലയൻസിനു വെല്ലുവിളി; പെട്രോകെമിക്കൽ മേഖലയിലേക്ക് അദാനിയും
മുംബൈ: ഇന്ത്യയിലെ പെട്രോകെമിക്കൽ മേഖലയിൽ റിലയൻസ് ഇൻഡസ്ട്രിയുടെ കുത്തകയ്ക്ക് വെല്ലുവിളി ഉയർത്തി ഗൗതം അദാനിയുടെ കമ്പനിയും. പ്രതിവർഷം ഒരു മില്യണ്‍ ടണ്‍ ഉത്പാദനശേഷിയുള്ള പിവിസി പ്ലാന്റ് ഗുജറാത്തിലെ മുന്ദ്രയിൽ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി നിർമിക്കാനൊരുങ്ങുന്നു. 2028 സാമ്പത്തിക വർഷത്തിൽ പദ്ധതി കമ്മീഷൻ ചെയ്യാനാണ് ഒരുങ്ങുന്നത്. അദാനി ഗ്രൂപ്പിന്റെ പതാകവാഹകരായ അദാനി എന്റർപ്രൈസ് ലിമിറ്റഡാണ് മുന്ദ്രയിൽ പെട്രോകെമിക്കൽ സ്ഥാപനം നിർമിക്കുന്നത്.
ഇന്ത്യയുടെ വാർഷിക പിവിസി ആവശ്യം നാലു മില്യണ്‍ ടണ്‍ ആണ്. ഇതിൽ ആഭ്യന്തര ഉത്പാദന ശേഷി 1.59 മില്യണ്‍ ടണ്‍ ആണ്. ഇതിലെ പകുതിയും റിലൻസിന്റേതാണ്. ബാക്കി ഇറക്കുമതിയാണ്.
പിവിസി അഥവാ പോളി വിനൈൽ ക്ലോറൈഡ് എന്നത് ഒരു സിന്തറ്റിക് പ്ലാസ്റ്റിക് പോളിമറാണ്. ഇത് പൈപ്പുകൾ, ഫിറ്റിംഗുകൾ മുതൽ ജനൽ, വാതിൽ ഫ്രെയിമുകൾ, കേബിൾ ഇൻസുലേഷൻ, വിനൈൽ ഫ്ളോറിംഗ്, വാൾ കവറുകൾ, ക്രെഡിറ്റ് കാർഡുകൾ, കളിപ്പാട്ടങ്ങൾ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങൾ നിർമിക്കാൻ വ്യാപകമായി ഉപയോഗിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങൾ, കൃഷി, ജലസേചനം, ഭവന നിർമാണം, ഫാർമസ്യൂട്ടിക്കൽ, പായ്ക്കിംഗ് മേഖലകളിൽ പിവിസിയുടെ ഉപയോഗമേറെയാണ്. ഇന്ത്യയിൽ പിവിസി ആവശ്യകത 8-10 ശതമാനം സംയോജിത വാർഷിക വളർച്ചാനിരക്ക് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിവിസി, ക്ലോർ-ആൽക്കലി, കാൽസ്യം കാർബൈഡ്, അസറ്റിലീൻ യൂണിറ്റുകൾ എന്നിവ നിർമിക്കുന്നതിനുള്ള ശേഷികൾ പിവിസി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പാരിസ്ഥിതിക അനുമതിയും പദ്ധതി സ്ഥാപിക്കുന്നതിനുള്ള സമ്മതവും ഇതിനകം ലഭിച്ചതോടെ, അസറ്റിലീൻ, കാർബൈഡ് അധിഷ്ഠിത പിവിസി ഉത്പാദന പ്രക്രിയ നടപ്പിലാക്കാൻ അദാനി ഗ്രൂപ്പ് ശ്രമിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
റിലൻസിനൊപ്പം അദാനിയുടെ പദ്ധതിയും വരുന്നതോടെ ഇന്ത്യയുടെ പിവിസി ആവശ്യകത ഒരു പരിധിവരെ നിർവഹിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയക്കാനും സാധിക്കും.
നിലവിൽ റിലയൻസ് ആണ് രാജ്യത്തെ ഏറ്റവും വലിയ പിവിസി ഉത്പാദകർ. പ്രതിവർഷം ഏകദേശം 7,50,000 ടണ്‍ ഉത്പാദന ശേഷിയാണ് റിലയൻസിനുള്ളത്. ഗുജറാത്തിലെ ഹസിറ, ദഹേജ്, വഡോദര എന്നിവിടങ്ങളിലാണ് റിലയൻസിന്റെ പിവിസി പ്ലാന്റുകൾ്. 2027 ആകുമ്പോഴേക്കും ഉത്പാദനശേഷി ഇരട്ടിയാക്കാനാണ് അവർ ലക്ഷ്യമിടുന്നത്.
ഇതോടെ ഇന്ത്യയിലെ അതി സമ്പന്നരായ വ്യക്തികൾകളുടെ കന്പനികൾ തമ്മിൽ നേരിട്ടുള്ള മത്സരത്തിലാണ് വഴിയൊരു ങ്ങുന്നത്.ആവശ്യകത വർധിക്കുന്നതനുസരിച്ച് ഭാവിയിൽ അദാനിയുടെ മുന്ദ്രയിലെ പ്ലാന്റിൽനിന്ന് പ്രതിവർഷം രണ്ടു മില്യൺ ടണ്ണായി ഉത്പാദനശേഷി വികസിപ്പിക്കാൻ കഴിയുമെന്നും ഇതുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
റിക്കാർഡ് അര്‍ധവാര്‍ഷിക വില്‍പ്പനയുമായി സ്കോഡ ഇന്ത്യ
കോട്ടയം: രാജ്യത്ത് 25 വര്‍ഷം പിന്നിടുന്ന സ്കോഡ ഓട്ടോ ഇന്ത്യ നടപ്പുവര്‍ഷത്തെ ആദ്യ ആറു മാസം 36,194 കാറുകള്‍ വിറ്റ് ചരിത്രനേട്ടം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 134 ശതമാനം കൂടുതലാണിത്. ഇതിന് മുന്‍പ് 2022-ലാണ് ഏറ്റവും ഉയര്‍ന്ന അര്‍ധവാര്‍ഷിക വില്‍പ്പന കൈവരിച്ചത് - 28,899 യൂണിറ്റുകള്‍.
റിക്കാർഡ് അര്‍ധവാര്‍ഷിക വിലപ്പനയോടെ സ്കോഡ ഓട്ടോ ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ ഏഴ് ഓട്ടോമൊബൈല്‍ ബ്രാന്ഡുകളിലൊന്നായിരിക്കയാണെന്ന് ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത പറഞ്ഞു. 2024- ലെ റാങ്കിംഗില്നിന്ന് നാല് സ്ഥാനം മുന്നോട്ടു കയറിയാണ് ഈ നേട്ടം കൈവരിച്ചത്.
കമ്പനിയുടെ നാലു മീറ്ററില്‍ താഴെയുള്ള ആദ്യ എസ്യുവിയായ കൈലാഖ് വിപണിയിലിറക്കിക്കൊണ്ടാണ് സ്കോഡ ഇന്ത്യ 2025 ആരംഭിച്ചത്. ഏവര്‍ക്കും അനുയോജ്യമായ എസ് യുവി എന്ന നിലയില്‍ ഒട്ടേറെ കാര്‍ ഉപയോക്താക്കളെ സ്കോഡയിലേക്കടുപ്പിക്കാന് കൈലാഖ് സഹായകമായി; ഒന്നാം നിര നഗരങ്ങളില്‍ ആഴത്തില്‍ വേരോടാനും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ കൂടുതല്‍ വളരാനും ഇതിലൂടെ സാധിച്ചു. സ്കോഡ ഇന്ത്യയുടെ സെഡാന് പാരമ്പര്യം സ്ലാവിയയിലൂടെ തുടരുമ്പോള്‍, ആഗോള തലത്തില്‍ വന്‍ സ്വീകാര്യത നേടിയ ഒരു സെഡാന് താമസിയാതെ ഇന്ത്യയിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അത്യാധുനിക ഓട്ടോമാറ്റിക്, ഡിരക്റ്റ് ഇഞ്ചക്ഷന് ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുകള്‍ സ്കോഡയുടെ എല്ലാ മോഡലുകളിലും ലഭ്യമാണ്. 2021-ല്‍ 120 ഔട്ലെറ്റുകള് ഉണ്ടായിരുന്നത് നിലവില്‍ 295 ആണ്. ഇത് 2025 അവസാനത്തോടെ 350 ആയി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
വല്ലാർപാടത്തിന് ജൂണിൽ നേട്ടം
കൊച്ചി: വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ (ഐസിടിടി) കഴിഞ്ഞ ജൂണിൽ 81,000 ടിഇയു (20 അടിക്ക് തുല്യ യൂണിറ്റുകൾ) ചരക്കുകൾ കൈകാര്യം ചെയ്തു. മേയിലേതിനേക്കാൾ 35 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ജൂണിൽ, മദർഷിപ്പുകൾ ഉൾപ്പെടെ 54 കപ്പലുകൾ കൊച്ചിയിലെത്തി.
തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന മെയിൻലൈൻ സേവനങ്ങളിലേക്കു കൊച്ചി നേരിട്ട് ചരക്കുനീക്കം നടത്തിയെന്നും ഡിപി വേൾഡ് അധികൃതർ അറിയിച്ചു.
ഏറ്റവും ഉയർന്ന ആവശ്യകതയുള്ള സമയങ്ങളിൽ പോലും തടസമില്ലാത്ത പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നത്തിനായി ടെർമിനലിന്റെ വൈദ്യുതശേഷി മൂന്ന് എംവിഎയിൽ നിന്ന് അഞ്ച് എംവിഎയായി ഉയർത്തിയിട്ടുണ്ട്.
യാർഡ് ഉപകരണങ്ങളുടെ പൂർണമായ വൈദ്യുതീകരണംവഴി കാർഗോ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന കാർബൺ ബഹിർഗമനം ഗണ്യമായി കുറച്ചതായും ഡിപി വേൾഡ് കൊച്ചി, പോർട്ട്സ് ആൻഡ് ടെർമിനൽസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദിപിൻ കയ്യത്ത് പറഞ്ഞു.