എഴുപത്തിരണ്ടാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വെള്ളിയാഴ്ച്ച പൊതുജനങ്ങൾക്കു പ്രവേശനം അനുവദിക്കും. കടലിനടിയിലെ വിലപിടിപ്പുള്ള മുത്തുകൾ, തിമിംഗലസ്രാവ്, നീലത്തിമിംഗലങ്ങളുടെയും പെൻഗ്വിന്റെയും ഇഷ്ടഭക്ഷണമായ അന്റാർട്ടിക്കൻ ക്രിൽ തുടങ്ങി വിസ്മയമുണർത്തുന്ന ആഴക്കടലിന്റെ അറിയാക്കാഴ്ചകൾ കാണാനുള്ള സുവർണാവസരമാണു സിഎംഎഫ്ആർഐ ഒരുക്കിയിരിക്കുന്നത്.
സമുദ്ര ജൈവവൈവിധ്യങ്ങളുടെ അപൂർവ ശേഖരങ്ങളുള്ള മ്യൂസിയം, കടലിലെ വർണമത്സ്യങ്ങളുടെ കാഴ്ചകൾ സമ്മാനിക്കുന്ന മറൈൻ അക്വേറിയം എന്നിവയ്ക്കു പുറമെ, ഈ മേഖലയിൽ വർഷങ്ങളായുള്ള ഗവേഷണ പ്രവർത്തനങ്ങൾ നടക്കുന്ന വിവിധ പരീക്ഷണശാലകളും പൊതുജനങ്ങൾക്കായി തുറന്നിടും. പ്രവേശനം സൗജന്യമാണ്.
മുത്തുകൾക്കൊപ്പം, കൃഷി ചെയ്ത മുത്തുചിപ്പിയിൽനിന്നു മുത്തുകൾ വേർതിരിക്കുന്ന വിധവും പ്രദർശിപ്പിക്കും. അത്യാധുനിക രീതിയിൽ രൂപകല്പന ചെയ്ത മറൈൻ അക്വേറിയത്തിൽ സിംഹമത്സ്യം, വവ്വാൽ മത്സ്യം, മാലാഖമത്സ്യം തുടങ്ങി വൈവിധ്യമായ സമുദ്രവർണ മത്സ്യങ്ങളുടെ ശേഖരവുമുണ്ട്.
ആനത്തിരണ്ടി, ഗിത്താർ മത്സ്യം, ഭീമൻ മത്സ്യമായ വാൾമീൻ, വിവിധയിനം സ്രാവുകൾ, ചെമ്മീൻ, ഞണ്ടുകൾ, കണവ-കക്കവർഗയിനങ്ങൾ, മറ്റ് അപൂർവയിനം കടൽമത്സ്യങ്ങൾ തുടങ്ങിയവ നേരിട്ട് കാണാനും അവയെ കുറിച്ച് ചോദിച്ചറിയാനും അവസരമുണ്ടാകും.
മീനുകളുടെ പ്രായം കണ്ടെത്തുന്നതിന്റെ പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന പരീക്ഷണശാല, കടലിനു നിറം നല്കുന്ന സൂക്ഷ്മ ആൽഗകളുടെ ശേഖരം, വിവിധയിനം മത്സ്യപ്രജനന ഹാച്ചറികൾ, കടൽജീവികളിൽ നിന്നുള്ള ഔഷധ നിർമാണ ലാബ്, ഒരു വസ്തുവിന്റെ 10 ലക്ഷം മടങ്ങ് വരെ വലുതായി കാണിക്കുന്ന ഇലക്ട്രോണ് മൈക്രോസ്കോപ്പ് തുടങ്ങി അനേകം വിജ്ഞാനപ്രദമായ കാഴ്ചകളുടെ പ്രദർശനമാണ് സിഎംഎഫ്ആർഐ ഒരുക്കുന്നത്.
കാലാവസ്ഥയും കടലും തമ്മിലുള്ള ബന്ധം, ചാകര പോലുള്ള സമുദ്രപ്രതിഭാസങ്ങൾ, മത്സ്യങ്ങളുടെ സഞ്ചാരപാത തുടങ്ങി സമുദ്ര-മത്സ്യ മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ നേടുന്നതിന് ശാസ്ത്രജ്ഞരുമായി സംവദിക്കാനും അവസരമുണ്ട്. പ്രദർശന സമയം രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.