‘രാവിലെയും വൈകുന്നേരവും ഓരോ ഗ്ലാസ് കാപ്പി കുടിക്കണം, കാപ്പിയിൽ കുറവുവന്നാലും സഹിക്കാം പക്ഷേ, രാവിലെ ദീപിക പത്രം കിട്ടാതിരിക്കാനാകില്ല.’ 102 പിന്നിട്ട് നാലു തലമുറകളുടെ അമ്മയായ ഏലിക്കുട്ടി പാലയ്ക്കൽ തറവാട്ട് വീടിന്റെ പൂമുഖപ്പടിയിലിരുന്ന് ഇതു പറയുന്പോൾ മുഖത്തു തികഞ്ഞ ഗൗരവം.
കരിമരുന്നു കലാപ്രകടനരംഗത്തു ശ്രദ്ധേയരായ കുറവിലങ്ങാട് പാലയ്ക്കൽ വീട്ടിലെ മുത്തശിയാണ് 102 പിന്നിട്ട ഏലിക്കുട്ടിയമ്മച്ചി. നാലു തലമുറകൾ കണ്കുളിർക്കെ കണ്ട അമ്മച്ചിക്കു ജീവിത സായാഹ്നത്തിലും ഒറ്റവാശി മാത്രമേ ഉള്ളൂ, അതു പത്രം വായനയാണ്. ഏതെങ്കിലും പത്രം വായിച്ചാൽ പോരാ, ദീപിക തന്നെ വായിക്കണം. രാവിലെ ദീപികയിലെ തലവാചകങ്ങൾ മുഴുവൻ വായിക്കും. അമ്മച്ചിയുടെ ഭാഷയിൽ പറഞ്ഞാൽ വെയിലുറച്ചാലേ കുഞ്ഞക്ഷരങ്ങൾ കാണാനാകൂ. ഇപ്പോഴും കണ്ണടയെ ആശ്രയിക്കാത്ത ഈ അമ്മച്ചിക്ക് ഒരു കാര്യത്തിനും ആരുടെയും സഹായം ആവശ്യമില്ല. വീട്ടിലുടുക്കുന്ന കൈലിമുണ്ടും ചട്ടയും അലക്കിയുണക്കുന്നതും തനിച്ചുതന്നെ.
ദീപികയുമായുള്ള അമ്മച്ചിയുടെ അടുപ്പം രക്തബന്ധം പോലെയാണ്. അതിനു കാരണമെന്തെന്നു ചോദിച്ചാൽ അതങ്ങനെയാണെന്നു മറുപടി. ഇപ്പോഴും അത്യാവശ്യം ജോലികളിൽ സഹായിക്കുന്ന അമ്മച്ചിക്ക് മരുമകളെയും പേരക്കുട്ടികളെയും കൂടുതൽ സഹായിക്കാനാകുന്നില്ലെന്ന വിഷമം മാത്രമേയുള്ളൂ.
മുട്ടുചിറ കുരിശുമൂട്ടിൽ കുടുംബാംഗമായ അമ്മച്ചി 14 വയസുള്ളപ്പോഴാണ് കുറവിലങ്ങാട് പാലയ്ക്കൽ പി.ജെ. തോമസി(പാപ്പൻ)ന്റെ വധുവായി പാലയ്ക്കൽ തറവാട്ടിലേക്കു കടന്നെത്തിയത്. വിവാഹത്തെക്കുറിച്ചൊക്കെ ഇന്നലെ എന്നതുപോലെ ഓർമ. ‘ഇന്നത്തെപ്പോലെയെന്നുമല്ല മക്കളേ അന്ന്, മുട്ടുചിറയിൽനിന്ന് നടന്നാണ് കുറവിലങ്ങാട് പള്ളിയിലേക്കു വന്നത്, കുറവിലങ്ങാട്ട് വന്നുകഴിഞ്ഞാണ് മണവാട്ടിയുടെ മുണ്ടും കവണിയുമൊക്കെ ധരിച്ചത്’ - പറഞ്ഞുനിർത്തുന്പോൾ പ്രായം ചുളിവുകൾ സമ്മാനിച്ച മുഖത്തു തെല്ലു നാണം.
നാലു വർഷം പിന്നിട്ടതോടയാണ് അവരുടെ ദാന്പത്യവല്ലരി മൊട്ടിട്ടത്. സമ്മാനമായി ഒൻപതു മക്കളെ ലഭിച്ചു. ഇവരിൽ മൂന്നുപേർ ബാല്യത്തിൽതന്നെ മരിച്ചു.
പത്തനംതിട്ട ഓമല്ലൂർ യുപിഎസ് റിട്ട. ഹെഡ്മിസ്ട്രസ് മറിയാമ്മ, പി.ടി. ജോസഫ്, റോസമ്മ ജോസഫ് കുറവിലങ്ങാട് മുട്ടപ്പിള്ളിൽ, അന്നമ്മ കടുത്തുരുത്തി മ്യാലിൽപുത്തൻപുര, പി.ടി. തോമസ്, ജോർജ് തോമസ് എന്നിവരാണ് അമ്മയ്ക്കൊപ്പം ഒരുമിച്ചു നീങ്ങിയ മക്കൾ. അമ്മച്ചിയുടെ ജീവിതപങ്കാളി പി.ജെ. തോമസ് 1997ലും മക്കളിൽ പി.ടി. ജോസഫ് 2007ലും യാത്ര പറഞ്ഞുപോയത് അമ്മച്ചിക്ക് ഇന്നും വലിയ വേദനയാണ്.
മക്കളിൽ പി.ടി. തോമസ് ദീപികയുടെ ഏജന്റായതിനാൽ മുടക്കം കൂടാതെയും സമയത്തും പത്രം ലഭിക്കുമെന്നത് മകനുള്ള അമ്മച്ചിയുടെ അംഗീകാരംകൂടിയാണ്.
അമ്മച്ചിയുടെ ഉച്ചത്തിലുള്ള പത്രവായന നാലാം തലമുറക്കാർക്കു വലിയ ആവേശമാണ്. പത്രം വായിക്കാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും അവർ അമ്മച്ചിക്കൊപ്പം കൂടും. വീട്ടുകാർക്കു മാത്രമല്ല, നാട്ടുകാർക്കു മുഴുവൻ അമ്മച്ചി പ്രിയങ്കരിയാണ്. മാർഗംകളിക്കാർ മുണ്ട് ഞൊറിയിട്ടുടുക്കാൻ ഏലിക്കുട്ടിയെ തേടി എത്തിയിരുന്നു.
വിമോചനസമരത്തിന്റെ ആവേശജ്വാലകൾ നേരിട്ടനുഭവിക്കാനും പങ്കാളിത്തം നൽകാനും കഴിഞ്ഞതായി അമ്മച്ചി ഇടയ്ക്കു പറയാറുള്ളതായി പേരക്കുട്ടികൾ ഓർമിക്കുന്നു.
‘പ്രഷർ മാത്രമേയുള്ളൂ ആകെ, അതിനു മരുന്നുമുണ്ട്, മറ്റു കുഴപ്പങ്ങളൊന്നുമില്ല.’ പറഞ്ഞുനിർത്തിയ അമ്മച്ചി വീണ്ടും പത്രത്താളുകളിലെ തലവാചകങ്ങളിലൂടെ യാത്ര തുടങ്ങി.
ബെന്നി കോച്ചേരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.