മലങ്കര ജലാശയത്തിൽ 500 ഏക്കർ വരുന്ന 18 തുരുത്തുകളുണ്ട്. അവിടെ ടൂറിസം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയുണ്ടെങ്കിലും ഒന്നും നടപ്പായിട്ടില്ല. ടൂറിസത്തിന് ഉപയോഗിക്കുന്നതൊഴിച്ച് മറ്റു തുരുത്തുകളിൽ വനവത്കരണം നടത്താവുന്നതേയുള്ളൂ. പക്ഷേ, ജനങ്ങൾക്കു ദുരിതമുണ്ടാകില്ലല്ലോ. നാട്ടുകാർക്കു വില്ലേജ് ഓഫീസിൽനിന്നു നോട്ടീസ് വന്ന കാര്യം ബന്ധപ്പെട്ട എംഎൽഎയോ എംപിയോ മന്ത്രിയോ അറിഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇതിലിടപെടാനും പരിഹാരമുണ്ടാക്കാനും നിങ്ങൾക്കു ബാധ്യതയുണ്ടെന്നുകൂടി അറിയണം.
കർഷകർ ഒരിടത്തും സമാധാനത്തോടെ ജീവിക്കരുതെന്ന് ശപഥമെടുത്തിരിക്കുന്ന ഉദ്യോഗസ്ഥർ മുട്ടത്തുമെത്തിക്കഴിഞ്ഞു. മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിക്കുവേണ്ടി ഏറ്റെടുത്തതും മലങ്കര ജലാശയത്തോടു ചേർന്നുള്ളതുമായ 130 ഏക്കർ കരഭൂമി, വനമാക്കാനുള്ള ഉദ്യോഗസ്ഥരുടെ കുത്സിതനീക്കം പ്രദേശവാസികളുടെ പുതിയ പേടിസ്വപ്നമായിരിക്കുന്നു. പ്രാദേശിക ഭരണകൂടങ്ങളിലേക്കു മുതൽ പാർലമെന്റിലേക്കു വരെ പ്രതിനിധികളെ തെരഞ്ഞെടുത്തു വിട്ടിരിക്കുന്ന ജനങ്ങളാണ് ഈവിധം ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ കരുണ യാചിച്ചു കഴിയേണ്ടിവന്നിരിക്കുന്നത്. നാട്ടുകാർക്കു വില്ലേജ് ഓഫീസിൽനിന്നു നോട്ടീസ് വന്ന കാര്യം ബന്ധപ്പെട്ട എംഎൽഎയോ എംപിയോ മന്ത്രിയോ അറിഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇതിലിടപെടാനും പരിഹാരമുണ്ടാക്കാനും നിങ്ങൾക്കു ബാധ്യതയുണ്ടെന്നുകൂടി അറിയണം.
മലങ്കര ജലാശയത്തിനും ജനവാസ കേന്ദ്രത്തിനും ഇടയ്ക്കുള്ള 130 ഏക്കർ സ്ഥലമാണ് വനമാക്കാൻ നീക്കം നടക്കുന്നത്. തീരെ വീതിയില്ലാത്ത സ്ഥലമായതിനാൽ മുട്ടം മുതൽ കാഞ്ഞാർ വരെ അഞ്ചു കിലോമീറ്റർ പ്രദേശത്തെങ്കിലും ജീവിക്കുന്ന ജനങ്ങളെ ഇതു ബാധിക്കും. വനംവകുപ്പ് ഈ സംസ്ഥാനത്തെ കർഷകർക്കു നാളിത്രയും ചെയ്തിട്ടുള്ള ദ്രോഹങ്ങളെക്കുറിച്ച് അറിയാവുന്ന നാട്ടുകാർ, വരാനിരിക്കുന്ന തലമുറകൾക്കുകൂടി സ്വസ്ഥത നഷ്ടപ്പെടുത്താനിടയുള്ള നടപടിക്കെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ജീവിതകാലം മുഴുവൻ സർക്കാരോഫീസുകൾ കയറിയിറങ്ങുകയും സമരം നടത്തുകയുമാണല്ലോ കേരളത്തിലെ ഗതികെട്ട കർഷകന്റെ വിധി.
1980 കാലത്ത് അറക്കുളം, കുടയത്തൂർ, മുട്ടം, ആലക്കോട് വില്ലേജുകളിലെ ആയിരക്കണക്കിനേക്കർ കൃഷിഭൂമി മൂവാറ്റുപുഴവാലി ജലസേചന പദ്ധതിയുടെ (എംവിഐപി) ഭാഗമായ മലങ്കര അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തിനായി തുച്ഛമായ തുക നൽകി ഏറ്റെടുത്തു. നിരവധിപ്പേർ അതോടെ നാടുവിട്ടു പോയി. സർക്കാരിലേക്കു കൊടുത്തതു കൂടാതെ വൃഷ്ടിപ്രദേശത്തിനു പുറത്ത് സ്ഥലമുള്ളവരും പദ്ധതിക്കായി സ്ഥലം കൊടുക്കേണ്ടിവന്നിട്ടില്ലാത്തവരുമൊക്കെ അവിടെത്തന്നെ ജീവിച്ചു. നാലര പതിറ്റാണ്ടിനുശേഷം മൂവാറ്റുപുഴവാലി പദ്ധതി 2020ൽ നാടിനു സമർപ്പിച്ചു.
അതോടൊപ്പം നാടിനു പരോക്ഷമായി സമർപ്പിക്കുന്നതാണ് ഇപ്പോഴത്തെ വനവത്കരണ ദ്രോഹപദ്ധതി. 2013ലെ ലാൻഡ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ, ആൻഡ് റീസെറ്റിൽമെന്റ് ആക്ട് പ്രകാരം നിർദിഷ്ട ആവശ്യത്തിന് ഏറ്റെടുത്ത ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യമല്ല. ഇതിനു വിരുദ്ധമായാണ് ഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫീസറെന്ന നിലയിൽ ഇടുക്കി സബ് കളക്ടർ വില്ലേജ് ഓഫീസുകൾ മുഖേന മലങ്കരയിലെ ജനങ്ങൾക്കു നോട്ടീസ് നൽകിയിരിക്കുന്നത്.
സർക്കാർ ഏറ്റെടുത്തതാണെങ്കിലും ആ ഭൂമിയിലാണ് പലരുടെയും കിണറുകളും മറ്റും. കുടിവെള്ളത്തിനുൾപ്പെടെ ജനങ്ങൾ ഈ ജലാശയത്തെയാണ് ആശ്രയിക്കുന്നത്. നാലു പതിറ്റാണ്ടായി ജനങ്ങൾ ഉപയോഗിക്കുന്ന കിണറുകളും മറ്റും ഇല്ലാതാക്കാൻ നിയമസാധുതയില്ലെങ്കിലും സർക്കാർ ഒരുങ്ങുകയാണോ? ഇതു വൃഷ്ടിപ്രദേശമാണെങ്കിലും ഒരു പ്രളയത്തിലും ഈ ഭൂമിയിലേക്കു വെള്ളമെത്തിയിട്ടില്ല. അതോടെയാണ് എംവിഐപിയുടെ കൈവശമുള്ള 130 ഏക്കർ കരഭൂമി വനംവകുപ്പിനു വിട്ടുകൊടുത്ത് വനമാക്കിയെടുക്കാൻ ഉദ്യോഗസ്ഥർ നീക്കം തുടങ്ങിയത്. സർക്കാരിന്റെ അറിവില്ലാതെ ഇത്തരമൊരു തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ ധൈര്യപ്പെടുമോയെന്നറിയില്ല. ഇതു വനമാക്കിയാൽ കുരങ്ങ്, കാട്ടുപന്നി, പാന്പ്, മയിൽ തുടങ്ങിയവയുടെ ശല്യത്താൽ കൃഷി അസാധ്യമാകും. ജലാശയത്തിനും ജനവാസകേന്ദ്രത്തിനും ഇടയ്ക്ക് അരഞ്ഞാണം പോലൊരു വനം സൃഷ്ടിച്ചാൽ അവിടെയുള്ളവർ നാടുവിട്ടുകൊള്ളും എന്നതു ദുഷ്ടലാക്കാകാം.
ഇതിന്റെ ഏറ്റവും വലിയ ദുരന്തം, ഇതു വനമാകുകയും മുട്ടം ഉൾപ്പെടെ പരിസരത്തെ ചെറുപട്ടണങ്ങളൊക്കെ ബഫർസോൺ പരിധിയിൽ പെടുകയും ചെയ്താൽ കർഷകരുടെ സ്വസ്ഥത എന്നെന്നേക്കുമായി നശിക്കുമെന്നതാണ്. ജീവിക്കാൻ അത്യാവശ്യമായ വികസന, നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ എല്ലാം നിശ്ചലമാകും. അതാണല്ലോ കേരളത്തിലെ വനാതിർത്തികളിലുള്ള കർഷകരുടെ അനുഭവം. കോടതിയുടെ തീരുമാനങ്ങളും യഥാസമയം അതു പരിഹരിക്കാൻ കഴിയാതിരുന്ന വനംവകുപ്പിന്റെ കെടുകാര്യസ്ഥതയും സർക്കാരിന്റെ നിഷ്ക്രിയതയുമൊക്കെ കഴിഞ്ഞവർഷം കർഷകർ നെഞ്ചുരുകി കണ്ടതാണ്. മുട്ടം അതിന്റെ തുടർച്ചയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
സർക്കാരിന്റെ കൈവശം മറ്റിടങ്ങളിലുള്ള ആയിരക്കണക്കിനേക്കർ തരിശുഭൂമിയിൽനിന്ന് 130 ഏക്കർ വനമാക്കാൻ കൊടുക്കുകയും വിനോദസഞ്ചാര വികസനത്തിന് അപാരസാധ്യതയുള്ള മലങ്കരയും വൃഷ്ടിപ്രദേശങ്ങളും പരിസരങ്ങളും അതിനായി വിട്ടുകൊടുക്കുകയുമല്ലേ ബുദ്ധിപരം? ഇടുക്കിയുടെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങളിലൊന്നാണ് മലങ്കരയുടെ പരിസരങ്ങൾ. ഇലവീഴാപ്പൂഞ്ചിറയും മൂലമറ്റം പവർഹൗസുമുൾപ്പെടെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നാട്. കുട്ടികളുടെ പാർക്കല്ലാതെ കാര്യമായൊന്നും മലങ്കരയിലില്ല. അണക്കെട്ടു കാണാൻ വരുന്നവർ രണ്ടാമതൊന്നു വരില്ല. ടൂറിസത്തിന്റെ സാധ്യത പഠിക്കാൻ വിദേശരാജ്യങ്ങളിൽ കറങ്ങിനടക്കുന്ന നേതാക്കളിലും ഉദ്യോഗസ്ഥരിലും എത്രപേർ മലങ്കര കണ്ടിട്ടുണ്ട്? മലങ്കര ജലാശയത്തിൽ 500 ഏക്കർ വരുന്ന 18 തുരുത്തുകളുണ്ട്.
അവിടെ ടൂറിസം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയുണ്ടെങ്കിലും ഒന്നും നടപ്പായിട്ടില്ല. ടൂറിസത്തിന് ഉപയോഗിക്കുന്നതൊഴിച്ച് മറ്റു തുരുത്തുകളിൽ വനവത്കരണം നടത്താവുന്നതേയുള്ളൂ. പക്ഷേ, ജനങ്ങൾക്കു ദുരിതമുണ്ടാകില്ലല്ലോ. ഇത്തരമൊരു നീക്കത്തിനു പിന്നിലുള്ള ഉദ്യോഗസ്ഥ, രാഷ്ട്രീയ താത്പര്യങ്ങൾ അന്വേഷണവിധേയമാകണം. ദുരുദ്ദേശ്യമൊന്നുമില്ല, വെറുതെ ഒരു രസത്തിനാണെങ്കിൽ ഇതു ജന്തുസ്ഥാനല്ലെന്ന് ഉദ്യോഗസ്ഥരോടു പറഞ്ഞുകൊടുക്കാൻ സർക്കാർ ഒരു നിമിഷം വൈകരുത്.