അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
Tuesday, July 22, 2025 12:10 PM IST
പാലക്കാട്: അട്ടപ്പാടി ചീരങ്കടവില് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ചീരങ്കടവ് സ്വദേശി വെള്ളിങ്കിരി(40) ആണ് മരിച്ചത്. പശുവിനെ മേയ്ക്കാന്‍ കാട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം.
എല്ലാവരുമായും വ്യക്തിപരമായ സൗഹൃദം പുലര്‍ത്തിയ വ്യക്തി: സണ്ണി ജോസഫ്
Tuesday, July 22, 2025 11:57 AM IST
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് അന്തിമോപചാരം അർപ്പിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഷ്ട്രീയമായ എതിര്‍പ്പുകള്‍ ഉള്ളപ്പോഴും വ്യക്തിപരമായി എല്ലാവരുമായും നല്ല സൗഹൃദം പുലര്‍ത്തിയ വ്യക്തിയാണ് വിഎസെന്ന് അദ്ദേഹം അനുസ്മരിച്ചു.
വിഎസിന്റെ കുടുംബത്തോടും സിപിഎം നേതൃത്വത്തോടും അണികളോടും ദുഃഖം അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദർബാർ ഹാളിലെ വി എസ് അച്യുതാനന്ദന്റെ പൊതുദർശനം തുടരുകയാണ്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനപ്രതിനിധികളും ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു.
ഉച്ചയ്ക്ക് രണ്ട് വരെ ഇവിടെ പൊതുദർശനം തുടരും. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്.
വിഎസ് നിഷ്കളങ്കനായ രാഷ്ട്രീയ നേതാവ്: എം.എ.യൂസഫലി
Tuesday, July 22, 2025 11:23 AM IST
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിച്ച് വ്യവസായി എം.എ.യൂസഫലി. സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെത്തിയാണ് യൂസഫലി അന്തിമോപചാരം അർപ്പിച്ചത്.
നിഷ്കളങ്കനായ രാഷ്ട്രീയ നേതാവായിരുന്നു വിഎസ്. സംസ്ഥാനത്തിന് വേണ്ടി വളരെയധികം പ്രയത്നിച്ച മുഖ്യമന്ത്രിയായിരുന്നു. നോർക്ക റൂട്ട്സിന്റെ ചെയർമാൻ ആയിരിക്കുന്ന സമയത്ത് പ്രവാസികളുടെ ഏത് കാര്യം വന്നാലും അദ്ദേഹം ഉടനടി തീരുമാനമെടുത്തിരുന്നുവെന്നും യൂസഫലി പറഞ്ഞു.
അതേസമയം ദർബാർ ഹാളിലെ വി എസ് അച്യുതാനന്ദന്റെ പൊതുദർശനം തുടരുകയാണ്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനപ്രതിനിധികളും ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു.
ഉച്ചയ്ക്ക് രണ്ട് വരെ ഇവിടെ പൊതുദർശനം തുടരും. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്.
ഉപരാഷ്ട്രപതിയുടെ രാജി; സർക്കാരിന്റെയും ധൻകറിന്റേയും കാര്യമെന്ന് ഖാർഗെ
Tuesday, July 22, 2025 11:05 AM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതിയുടെ രാജി സർക്കാരിന്റേയും ധൻകറിന്റേയും കാര്യമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. വിഷയത്തിൽ ഇടപെടാനില്ലെന്നും ഖാർഗെ പ്രതികരിച്ചു.
തിങ്കളാഴ്ചയായിരുന്നു ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ അപ്രതീക്ഷിത രാജി. ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുകയാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) അനുസരിച്ചാണ് രാജിവയ്ക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച കത്തിൽ പറയുന്നു.
കാലാവധി തീരാൻ രണ്ടുവർഷമുള്ളപ്പോഴാണ് അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. 2022 ഓഗസ്റ്റിലാണ് ജഗ്ദീപ് ധന്‍കര്‍ ചുമതലയേറ്റത്. രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായ ജഗ്ദീപ് ധന്‍കര്‍ മുന്‍ കേന്ദ്രമന്ത്രിയും ബംഗാള്‍ മുന്‍ ഗവര്‍ണറുമായിരുന്നു.
ആരോഗ്യ കാരണങ്ങളാൽ കഴിഞ്ഞ മാർച്ച് മാസം മുതൽ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഈ മാസമാണ് അദ്ദേഹം ചുമതലയിൽ തിരികെയെത്തിയത്. തിങ്കളാഴ്ചയും അദ്ദേഹം പാർലമെന്റിൽ എത്തിയിരുന്നു.
വിഎസിന്റെ ഓര്‍മകള്‍ എന്നും വലിയ പ്രചോദനമാകട്ടെ; കർദിനാൾ ബസേലിയോസ് ക്ലീമിസ്
Tuesday, July 22, 2025 10:55 AM IST
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിച്ച് മലങ്കര സഭ മേജർ ആർച്ച് ബിഷപ്പും കെസിബിസി അധ്യക്ഷനുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. ദർബാർ ഹാളിലെത്തിയാണ് അദ്ദേഹം വിഎസിന് അന്തിമോപചാരം അർപ്പിച്ചത്.
കേരള മുഖ്യമന്ത്രി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും കമ്മ്യൂണിസ്റ്റ് നേതാവ് എന്ന നിലയിലുമെല്ലാം വിഎസ് നാടിന് നല്‍കിയിട്ടുള്ള എല്ലാ സേവനങ്ങള്‍ക്കും കേരള കത്തോലിക്കാസഭയുടെ ആദരവും നന്ദിയും അറിയിക്കുന്നെന്ന് അദ്ദേഹം പ്രതികരിച്ചു. വിഎസിന്റെ ഓര്‍മകള്‍ എന്നും വലിയ പ്രചോദനമായി നമ്മുടെ ഇടയില്‍ ഉണ്ടായിരിക്കട്ടെയെന്നും ആശംസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.
അന്ത്യയാത്രയയപ്പിന് തലസ്ഥാനം; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം
Tuesday, July 22, 2025 10:24 AM IST
തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ചു. കവടിയാറിലെ വീട്ടിൽ നിന്ന് വിലാപയാത്രയാണ് ഭൗതിക ശരീരം ദർബാർ ഹാളിലെത്തിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ദർബാർ ഹാളിലേക്ക് നേരത്തേ തന്നെ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ട് വരെ ഇവിടെ പൊതുദർശനം തുടരും. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്.
ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നരം വലിയ ചുടുകാട്ടില്‍ സംസ്കാരം നടത്താനാണ് തീരുമാനം.
പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരം 3.20 നായിരുന്നു വി.എസ്.അച്യുതാനന്ദൻ ജിവിതത്തോട് വിടപറഞ്ഞത്.
വിഎസിനെ കാണാൻ വേലിക്കകത്തെ വീട്ടിലെത്തി മുഖ്യമന്ത്രി
Tuesday, July 22, 2025 9:24 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിക്കാൻ തിരുവനന്തപുരം ലോ കോളജ് ജംഗ്ഷനിലെ വേലിക്കകത്ത് വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വി.ശിവൻകുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
തുടർന്ന് മുഖ്യമന്ത്രി ഇനി മൃതദേഹം പൊതുദർശനം വയ്ക്കാനിരിക്കുന്ന ദർബാർ ഹാളിലേക്ക് പോയി. തിങ്കളാഴ്ച എകെജി പഠനഗവേഷണ കേന്ദ്രത്തിൽ നടന്ന പൊതുദർശനത്തിലും മുഖ്യമന്ത്രി എത്തിയിരുന്നു. എസ്യുടി ആശുപത്രിയിലെത്തിയും മുഖ്യമന്ത്രി വിഎസിനെ സന്ദർശിച്ചിരുന്നു.
നീലഗിരിയിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു
Tuesday, July 22, 2025 12:03 PM IST
ചെന്നൈ: തമിഴ്നാട് നീലഗിരി പന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യൻ (58) ആണ് മരിച്ചത്.
കൊളപ്പള്ളി അമ്മൻകോവിലിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിൽക്കുന്പോഴാണ് ഉദയസൂര്യനെ കാട്ടാന ആക്രമിച്ചത്.
യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; എട്ട് പേർ പിടിയിൽ
Tuesday, July 22, 2025 8:46 AM IST
തൃശൂർ: യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍
എട്ട് പേർ പിടിയിൽ.
വാടാനപ്പള്ളി ഫസല്‍ നഗര്‍ സ്വദേശി ബിന്‍ഷാദ് (36), ഇടശേരി സ്വദേശി മുഹമ്മദ് അഷ്ഫാക്ക് (23), വാടാനപ്പള്ളി കുട്ടമുഖം സ്വദേശി മുഹമ്മദ് അസ്ലം (28), വാടാനപ്പള്ളി ഗണേശമംഗലം എം.എല്‍.എ വളവ് സ്വദേശി ഷിഫാസ് (30), വാടാനപ്പള്ളി റഹ്മത്ത് നഗര്‍ സ്വദേശി ഫാസില്‍ (24), വാടാനപ്പള്ളി ഗണേശമംഗലം സ്വദേശി ഷാഫി മുഹമ്മദ് (36), വാടാനപ്പള്ളി ബീച്ച് സ്വദേശി ആഷിഖ് (27), വാടാനപ്പള്ളി ഗണേശമംഗലം എം.എല്‍.എ. വളവ് വീട്ടില്‍ മുഹമ്മദ് റയീസ് (22) എന്നിവരാണ് അറസ്റ്റിലായത്.
വാടാനപ്പള്ളി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ വാടാനപ്പള്ളി നടുവില്‍ക്കര സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
വീട്ടില്‍ നിന്നും നടുവില്‍ക്കരയിലെ ദേശീയപാത നിര്‍മാണ സ്ഥലത്തേക്ക് യുവാവിനെ വിളിച്ചു വരുത്തി അവിടെനിന്നും അഷ്ഫാക്കും മറ്റൊരു പ്രതിയും ചേര്‍ന്ന് സ്കൂട്ടറില്‍ കയറ്റി തട്ടികൊണ്ടുപോവുകയായിരുന്നു. വാടാനപ്പള്ളി ബീച്ച് ശാന്തി റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ എത്തിച്ച് ക്രൂരമായി ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി കൊലപ്പെടുത്താനും ശ്രമിച്ചു.
ഷാഫിക്ക് മറ്റൊരാൾ പണം കൊടുക്കാനുള്ളതിനെ ചൊല്ലി ജൂണ്‍ 29ന് തൃത്തല്ലൂര്‍ വച്ച് നടന്ന അടിപിടിയില്‍ യുവാവ് ഇടപെട്ട് പ്രതികളെ പിടിച്ച് മാറ്റിയതിലുള്ള വൈരാഗ്യത്താലാണ് ഇവർ യുവാവിനെ ആക്രമിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന 1000 രൂപയും മൊബൈല്‍ ഫോണും ഇവര്‍ കവർന്നു.
യുവാവിനെ തട്ടിക്കൊണ്ടുകൊണ്ടുപോയതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സമയോചിതമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. യുവാവിനെ തടഞ്ഞ് വച്ച് ആക്രമിച്ച ശാന്തി റോഡിലെ തെങ്ങിന് പറമ്പിലെ ഒളിസങ്കേതം പോലീസ് കണ്ടെത്തുകയായിരുന്നു.
ഡൽഹിയിൽ ട്രക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
Tuesday, July 22, 2025 7:55 AM IST
ന്യൂഡൽഹി: സരിത വിഹാർ പ്രദേശത്ത് ട്രക്ക് കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ദക്ഷിണ പുരി സ്വദേശിയായ സാബിർ (36) ആണ് മരിച്ചത്. മുഹമ്മദ് ഷാനുർ, സുരേഷ്, ബിപ്തി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഓഖ്ല ടാങ്ക് ബസ് സ്റ്റാന്റിന് സമീപത്താണ് അപകടം നടന്നത്.
ആശ്രം ഭാഗത്ത് നിന്ന് വന്ന ട്രക്ക് ആദ്യം വഴിയരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. പിന്നീടാണ് കാൽനടയാത്രക്കാരെ ഇടിച്ചത്. ഗ്യാസ് സിലിണ്ടറുകളുമായാണ് ട്രക്ക് വന്നത്.
യാത്രക്കാരെ ഇടിച്ചതിന് ശേഷം നിർത്താതെ പോയ ട്രക്ക് പിന്നീട് ട്രാഫിക്ക് പോലീസ് പിടികൂടി.
Tuesday, July 22, 2025 7:11 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്നു പൊതു അവധി പ്രഖ്യാപിച്ചു.
സർക്കാർ ഓഫീസുകൾ, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ അടക്കം നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചാണ് അവധി.
ഇന്നു മുതൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഈ ദിവസങ്ങളിൽ ദേശീയപതാക താഴ്ത്തിക്കെട്ടണമെന്നും പൊതുഭരണ വകുപ്പിന്റെ വിജ്ഞാപനത്തിൽ പറയുന്നു. ഇന്നു നടത്താനിരുന്ന പിഎസ്സി പരീക്ഷകളും മാറ്റിവച്ചു.
എംജി, കേരള സര്‍വകലാശാലകൾ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്തെ റേഷൻ കടകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.
ത്രിരാഷ്ട്ര ടി20 പരമ്പര: ദക്ഷിണാഫ്രിക്ക ഇന്ന് ന്യൂസിലൻഡിനെ നേരിടും
Tuesday, July 22, 2025 6:33 AM IST
ഹരാരെ: ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇന്ന് ന്യൂസിലൻഡിനെ നേരിടും. ഇന്ത്യൻ സമയം വൈകുന്നേരം 4.30 മുതലാണ് മത്സരം നടക്കുക. ഹരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയമാണ് വേദി.
ഇരു ടീമുകളും പരമ്പരയിലെ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ദക്ഷിണാഫ്രിക്ക രണ്ട് തവണ സിംബാബ്വെയെ തോൽപ്പിച്ചപ്പോൾ ന്യൂസിലൻഡ് ഒരു തവണ ദക്ഷിണാഫ്രിക്കയേയും ഒരു തവണ സിംബാബ്വെയേയും പരാജയപ്പെടുത്തി.
ഇരു ടീമുകളും ഏറ്റുമുട്ടിയ കഴിഞ്ഞ മത്സരത്തിൽ 21 റൺസിനാണ് ന്യൂസിലൻഡ് വിജയിച്ചത്.
വി.എസിന് വിടചൊല്ലാൻ തിരുവനന്തപുരം; രാവിലെ ഒമ്പത് മുതൽ ദർബാർ ഹാളിൽ പൊതുദർശനം
Tuesday, July 22, 2025 6:00 AM IST
തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ ഒമ്പത് മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. കവടിയാറിലെ വീട്ടിൽ നിന്ന് ഭൗതിക ശരീരം രാവിലെ ദർബാർ ഹാളിലെത്തിക്കും.
ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നരം വലിയ ചുടുകാട്ടില്‍ സംസ്കാരം നടത്താനാണ് തീരുമാനം.
പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരം 3.20 നായിരുന്നു വി.എസ് അച്യുതാനന്ദൻ ജിവിതത്തോട് വിടപറഞ്ഞത്.
സുഹൃത്തിനെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയിൽ
Tuesday, July 22, 2025 5:27 AM IST
തൃശൂര്‍: സുഹൃത്തിനെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ചോറ്റുപാറ സ്വദേശി അക്ഷയ്(22) യെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ സുഹൃത്തായ അത്താണി സ്വദേശി ദേവൻ (21) ആണ് പിടിയിലായത്.
വടക്കാഞ്ചേരി പോലീസ് ആണ് ദേവനെ അറസ്റ്റ് ചെയ്തത്. കള്ള് കുടിച്ച് ബില്ല് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ദേവൻ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. അക്ഷയും ദേവനും സുഹൃത്തുക്കളും നിരവധി കേസുകളിലെ കൂട്ടുപ്രതികളുമാണ്. അത്താണി കള്ളുഷാപ്പില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ദേവന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന് അക്ഷയേയും സുഹൃത്തുക്കളേയും കള്ളുഷാപ്പില്‍ വിളിച്ചു വരുത്തി. കള്ളുകുടിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി തര്‍ക്കമുണ്ടായി.
തുടര്‍ന്ന് അവിടെ നിന്നും പോകുന്ന സമയം ബില്ല് കൊടുക്കുന്ന കാര്യത്തെ കുറിച്ച് സുഹൃത്തുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ദേവൻ ഷാപ്പിലുണ്ടായിരുന്ന കള്ളുകുപ്പി ഉപയോഗിച്ച് അക്ഷയുടെ തലയ്ക്ക് അടിക്കുകയും ചെറിയ കത്തി എടുത്ത് കുത്താന്‍ ശ്രമിക്കുകയും ചെയ്തു. മറ്റുള്ളവര്‍ പിടിച്ച് മാറ്റിയതിനാല്‍ കൂടുതല്‍ അപകടം സംഭവിച്ചില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
Tuesday, July 22, 2025 4:38 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയത്. ഈ ജില്ലകളിൽ 64.5 മില്ലി മീറ്റർ മുതൽ 115. 5 മില്ലി മീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് അടുത്ത ദിവസങ്ങളിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതുമാണ് കേരളത്തിന് മഴ ഭീഷണിയാകുന്നത്.നിലവിലെ സാഹചര്യത്തിൽ ജൂലൈ 24 ന് വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
24 -ാം തിയതി മുതൽ കേരളത്തിൽ വീണ്ടും അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. 25 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വി. എസിന് കേന്ദ്ര സർക്കാരും ആദരം അർപ്പിക്കും; സംസ്കാര ചടങ്ങുകളിൽ അന്തിമോപചാരമർപ്പിക്കാൻ പ്രത്യേക പ്രതിനിധിയെ അയക്കും
Tuesday, July 22, 2025 6:04 AM IST
ന്യൂഡൽഹി: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന് കേന്ദ്ര സർക്കാരും ആദരം അർപ്പിക്കും. സംസ്കാര ചടങ്ങുകളിൽ അന്തിമോപചാരമർപ്പിക്കാൻ പ്രത്യേക പ്രതിനിധിയെ അയക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
അതേസമയം വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. ഇന്ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനാൽ ഇന്നത്തെ എല്ലാ പരീക്ഷകളും ഇന്റർവ്യൂകളും മാറ്റി വച്ചെന്ന് പിഎസ്സി അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പി എസ് സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വി.എസിന്റെ നിര്യാണത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരം 3.20 നായിരുന്നു വി.എസ് അച്യുതാനന്ദൻ ജിവിതത്തോട് വിടപറഞ്ഞത്.
അണ്ണാ ഡിഎംകെ ഓർഗൈനസിംഗ് സെക്രട്ടറി അൻവർ രാജ ഡിഎംകെയിൽ
Tuesday, July 22, 2025 3:03 AM IST
ചെന്നൈ: അണ്ണാ ഡിഎംകെ ഓർഗൈനസിംഗ് സെക്രട്ടറി അൻവർ രാജ ഡിഎംകെയിൽ ചേർന്നു. രാമനാഥപുരത്തു അണ്ണാ ഡിഎംകെയുടെ ന്യൂനപക്ഷ വിഭഗ മുഖമാണ് മുൻ എംപിയായ അൻവർ രാജ.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് രാജ ഡിഎംകെ അംഗത്വമെടുത്തത്. ബിജെപിയുമായി അണ്ണാ ഡിഎംകെ വീണ്ടും സഖ്യമുണ്ടാക്കിയതിൽ എടപ്പാടി കെ. പളനിസ്വാമിക്കെതിരേ അൻവർ രാജ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.
ഹിന്ദി അടിച്ചേൽപ്പിക്കൽ ഉൾപ്പെടെയുള്ള ഭീഷണികളിൽനിന്നു തമിഴ്നാടിനെ രക്ഷിക്കാനാണ് താൻ ഡിഎംകെയിൽ ചേർന്നതെന്ന് അൻവർ രാജ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നു: വി.ഡി. സതീശൻ
Tuesday, July 22, 2025 2:32 AM IST
കണ്ണൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎമ്മിനു വേണ്ടി ഏകപക്ഷീയമായ പ്രവർത്തനങ്ങളാണു നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കമ്മീഷൻ സർക്കാരിന്റെ സമ്മർദങ്ങൾക്കു കീഴ്പ്പെടാതെ സ്വതന്ത്ര ഏജൻസിയായി പ്രവർത്തിക്കാൻ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം 23നാണ് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കേണ്ടത്. എന്നാൽ, അതിനു മുന്‍പ് തന്നെ കരട് വോട്ടർ പട്ടിക തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ സിപിഎമ്മിന് ചോർത്തി നൽകിയിരിക്കുകയാണ്. നിരവധി പേരുകള്‍ നീക്കം ചെയ്ത് ക്രമരഹിതമായാണു കരട് പട്ടിക തയാറാക്കിയിരിക്കുന്നത്.
വ്യാപകമായ കൃത്രിമമാണു നടന്നത്. 23 മുതല്‍ 15 ദിവസം മാത്രമാണ് പേര് ചേര്‍ക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. പട്ടികയ്ക്ക് പുറത്തുള്ളവരുടെ പേരുകൾ ചേർക്കാൻ ഇത്രയും സമയം മതിയാകില്ല. പേരു ചേർക്കാനുള്ള സമയപരിധി ചുരുങ്ങിയത് ഒരു മാസമായെങ്കിലും നീട്ടണം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പൊതുതെരഞ്ഞെടുപ്പില്‍ ഒരു പോളിംഗ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1100 ആയി ക്രമപ്പെടുത്തിയിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമീണ മേഖലയിലെ ഒരു ബൂത്തില്‍ 1300 പേരാണുള്ളത്.
ത്രിതല തെരഞ്ഞെടുപ്പിൽ ഒരു വോട്ടർ മൂന്നു വോട്ടു ചെയ്യേണ്ടതിനാൽ രാത്രി പത്തായാലും വോട്ടർമാർക്ക് വോട്ടു ചെയ്തു തീർക്കാനാകില്ല. ഈ സാഹചര്യത്തില്‍ ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1100 ആയി കുറയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിട്ടും കമ്മീഷൻ ഇതിനു തയാറാകുന്നില്ല.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം നടത്തുന്ന നീക്കങ്ങൾക്ക് കമ്മീഷൻ കുടപിടിച്ചു കൊടുക്കുകയാണ്. സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഉറപ്പുവരുത്താന്‍ കമ്മീഷൻ തയാറായില്ലെങ്കില്‍ യുഡിഎഫ് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
നക്സൽ നേതാവ് അസിസുൾ ഹഖ് അന്തരിച്ചു
Tuesday, July 22, 2025 1:33 AM IST
കോൽക്കത്ത: പശ്ചിമബംഗാളിലെ തീവ്രവിപ്ലവ രാഷ്ട്രീയത്തിന്റെ അവസാന കണ്ണിയായ അസിസുൾ ഹഖ് (83) അന്തരിച്ചു. കവി, ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണ്. ഏറെ നാളായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. വീട്ടിൽവച്ച് വീണ് കൈ ഒടിഞ്ഞതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അന്ത്യം.
1942ൽ ഹൗറയിലായിരുന്നു ജനനം.1960 കളിലും 70 കളിലും നടന്ന ഒട്ടേറെ രക്തരൂക്ഷിത സമരങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചിരുന്നു. തോക്കിൻ കുഴിലൂടെ വിപ്ലവം എന്ന ആശയത്തിൽ ആകൃഷ്ടനായി ചാരു മജുംദാറിനൊപ്പമാണു രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത്.
ബിഹാറിലുൾപ്പെടെ നടന്ന നക്സൽ ആക്രമണങ്ങളുടെയും സമരങ്ങളുടെയും പേരിൽ രണ്ടുപതിറ്റാണ്ടോളം ജയിൽവാസം അനുഭവിച്ചു. 1982ൽ ഹഖിനെ വീണ്ടും അറസ്റ്റ്ചെയ്ത പശ്ചിമബംഗാളിലെ ഇടതുമുന്നണി സർക്കാർ വലിയ ജനരോഷം ഏറ്റുവാങ്ങി. ജയിൽസന്ദർശിച്ചശേഷം മന്ത്രമാരായ ദേബബ്രത ബന്ദോപദ്ധ്യായയും ജതിൻ ചക്രവർത്തിയും പരോൾ നിർദേശിച്ചാണ് രോഷം തണുപ്പിച്ചത്.
ജയിലിലെ പതിനെട്ടുവർഷങ്ങൾ എന്ന പേരിലുള്ള ആത്മകഥ ബംഗാളിലെ നക്സൽ പ്രവർത്തനത്തിന്റെ നേർചിത്രമായി വിലയിരുത്തപ്പെടുന്നു. 2006ൽ ഇടതുമുന്നണി സർക്കാർ സിംഗൂറിൽ ഉൾപ്പെടെ അവതരിപ്പിച്ച വ്യവസായ നയത്തെ പിന്തുണച്ചും ഹഖ് ശ്രദ്ധേയനായിരുന്നു.
കോടതിയലക്ഷ്യ നടപടി: ആര്. രാജേഷിന്റെ അപ്പീല്‍ ഹര്‍ജി തള്ളി
Tuesday, July 22, 2025 1:09 AM IST
കൊച്ചി: കേരള സര്‍വകലാശാലാ വിഷയത്തില്‍ ജഡ്ജിമാര്‍ക്കെതിരായ ഫേയ്സ്ബുക്ക് പരാമര്ശത്തിന്മേല് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചതിനെതിരേ സര്‍വകലാശാല സിന്‍ഡിക്കറ്റംഗവും മുന്‍ എംഎല്‍എയുമായ ആര്. രാജേഷ് നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി.
ഈ ഘട്ടത്തില്‍ അപ്പീല്‍ നിലനില്‍ക്കില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്. അപ്പീല്‍ ഹര്‍ജിയില്‍ രജിസ്ട്രി ‘ഡിഫെക്ട്’ രേഖപ്പെടുത്തിയതില്‍ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.
‘ഹൈക്കോടതിയില്‍ ഇരിക്കുന്നതു നീതിദേവതയാണ്, കാവിക്കൊടിയേന്തിയ സ്ത്രീ’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ആറിനു രാജേഷിട്ട പോസ്റ്റിന്റെ പേരിലായിരുന്നു സിംഗിള്‍ ബെഞ്ച് കോടതിയലക്ഷ്യ നടപടിക്ക് ഉത്തരവിട്ടത്.
കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി രാജേഷ് ബുധനാഴ്ച രാവിലെ 10.15ന് കോടതിയില്‍ ഹാജരാകാനും തുടര്‍നടപടികള്‍ക്കു കേസ് ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്കു വിടാനും ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജേഷ് അപ്പീല്‍ നല്‍കിയത്.
കുറ്റം ചുമത്താന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ല. ഇതു ചീഫ് ജസ്റ്റീസാണു തീരുമാനിക്കേണ്ടതെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ ഘട്ടത്തില്‍ അപ്പീല്‍ നല്‍കാനാകില്ലെന്നായിരുന്നു ഹൈക്കോടതിക്കുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. കോടതി സ്വീകരിച്ച സ്വമേധയാ ഹര്‍ജിയില്‍ നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമേ ആയിട്ടുള്ളൂ.
കക്ഷി ഹാജരായശേഷം മാത്രമേ വാദം ആരംഭിക്കുകയുള്ളൂ. നടപടിയില്‍ ശിക്ഷാ ഉത്തരവുണ്ടായിട്ടില്ല. അതിനാല്‍, ഈ ഘട്ടത്തില്‍ അപ്പീല്‍ നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യം കോടതി ശരിവയ്ക്കുകയായിരുന്നു.
വി.എസിന്റെ മൃതദേഹം എകെജിയിൽനിന്നു വീട്ടിലെത്തിച്ചു
Tuesday, July 22, 2025 5:29 AM IST
തിരുവനന്തപുരം: സംസ്ഥാന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം എകെജി സെന്ററിൽനിന്നും വീട്ടിലെത്തിച്ചു. ബാർട്ടൺഹില്ലിലെ വീട്ടിലേയ്ക്കാണ് മൃതദേഹം എത്തിച്ചത്. കഴിഞ്ഞ അഞ്ചു വർഷമായി മകനും കുടുംബത്തോടുമൊപ്പം ബാർട്ടൺഹില്ലിലെ വീട്ടിലായിരുന്നു വി.എസ് താമസിച്ചിരുന്നത്.
പ്രവർത്തകരുടെ മുദ്രാവാക്യങ്ങൾക്കിടയിലൂടെയാണ് ആംബുലൻസ് നീങ്ങിയത്. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി വി.എസിന്റെ വീട്ടിലെത്തി. രാവിലെ വരെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. ചൊവ്വാഴ്ച രാവിലെ എട്ടിന് ദർബാർ ഹാളിൽ പൊതുദർശനത്തിനുവച്ച ശേഷം ഉച്ചയോടെ ആലപ്പുഴയ്ക്ക് കൊണ്ടുപോകും.
ചൊവ്വാഴ്ച വൈകുന്നേരം ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ബുധനാഴ്ച രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവയ്ക്കും. തുടർന്ന് ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിനുവയ്ക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്കരിക്കും.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരം 3.20 നായിരുന്നു വി.എസ്. അച്യുതാനന്ദൻ വിടപറഞ്ഞത്.
പാര്‍ട്ടി ഓഫീസിനോട് വിടപറഞ്ഞ് വി.എസ്; എകെജി സെന്ററിലെ പൊതുദർശനം അവസാനിച്ചു
Monday, July 21, 2025 11:57 PM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ മൃതദേഹം എകെജി സെന്ററിലെ പൊതുദർശനം പൂർത്തിയാക്കി വീട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ അഞ്ചു വർഷമായി മകനും കുടുംബത്തോടുമൊപ്പം ബാർട്ടൺഹില്ലിലെ വീട്ടിലായിരുന്നു വി.എസ് താമസിച്ചിരുന്നത്.
പ്രവർത്തകരുടെ മുദ്രാവാക്യങ്ങൾക്കിടയിലൂടെയാണ് ആംബുലൻസ് നീങ്ങിയത്. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി വി.എസിന്റെ വീട്ടിലെത്തി. രാവിലെ വരെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. ചൊവ്വാഴ്ച രാവിലെ എട്ടിന് ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ ആലപ്പുഴയ്ക്ക് കൊണ്ടുപോകും.
നാളെ വൈകുന്നേരം ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ബുധനാഴ്ച രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവെക്കും. തുടർന്ന് ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്കരിക്കും.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരം 3.20 നായിരുന്നു വി.എസ്.അച്യുതാനന്ദൻ വിടപറഞ്ഞത്.
വി.എസിന്റെ ജീവിതം കരുത്തുറ്റ സംഭാവനകള്‍ കൊണ്ട് സമ്പന്നം: എം.എ.ബേബി
Tuesday, July 22, 2025 6:04 AM IST
തിരുവനന്തപുരം: വി.എസിന്റെ വിയോഗം തൊഴിലാളി വര്‍ഗത്തിനും ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അളക്കാനാകാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറി എം.എ.ബേബി. രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കമ്യൂണിസ്റ്റ് വിപ്ലവകാരികളില്‍ ഒരാളായ വി.എസിന്റെ ജീവിതം കരുത്തുറ്റ സംഭാവനകള്‍ കൊണ്ട് സമ്പന്നമായിരുന്നു.
വി.എസിനെ കാച്ചിക്കുറുക്കിയ വിപ്ലവകാരിയാക്കിയത് കുട്ടിക്കാലം മുതലേ അനുഭവിച്ച കഷ്ടപ്പാടുകളും വിവേചനങ്ങളുമാണ്. ജനങ്ങളോട് ജനങ്ങളുടെ ഭാഷയില്‍ ധീരതയോടെ നേരിട്ട് സംവദിക്കുന്ന വി.എസിന്റെ പ്രസംഗശൈലിയും ഓരോ പ്രവര്‍ത്തകരോടും ബന്ധം പുലര്‍ത്തുന്ന പ്രവര്‍ത്തന ശൈലിയുമാണ് അദ്ദേഹത്തെ ഉന്നത കമ്യൂണിസ്റ്റ് നേതാവാക്കിയത്.
സ്വയം നവീകരണവും തൊഴിലാളി രാഷ്ട്രീയത്തിന്റെ മൂല്യങ്ങളോടുള്ള വിട്ടുവീഴ്ച്ചയില്ലായ്മയുമാണ് വി.എസിനെ കേരളത്തിലെ ജനങ്ങളുടെ അനിഷേധ്യ നേതാവാക്കിയതെന്ന് എം.എ.ബേബി പറഞ്ഞു.
വി.എസ് പാർട്ടിക്കപ്പുറം ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവ്: രാജീവ് ചന്ദ്രശേഖർ
Monday, July 21, 2025 11:32 PM IST
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് പാര്‍ട്ടിക്കപ്പുറം ജനഹൃദയങ്ങളില്‍ ഇടം നേടിയ നേതാവായിരുന്നു വി.എസെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കിൽ കുറിച്ചു.
വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തോടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഒരു യുഗത്തിനാണ് അവസാനമാകുന്നത്. എന്നും ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങളില്‍ മുഖം നോക്കാതെ ഇടപെട്ട അദ്ദേഹം ഭൂമാഫിയകള്‍ക്കെതിരെയടക്കം സ്വീകരിച്ച നിലപാടുകള്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടും.
കേരളത്തില്‍ മതതീവ്രവാദ സംഘടനകള്‍ പിടിമുറുക്കുന്നുവെന്ന സത്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ച ആദ്യ നേതാവ് കൂടിയായിരുന്നു അദ്ദേഹമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തളരാത്ത ശബ്ദമായിരുന്നു വി.എസിന്റേത്; അനുശോചനം അറിയിച്ച് രാഹുൽ ഗാന്ധി
Monday, July 21, 2025 10:29 PM IST
ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനുശോചിച്ചു. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയിരുന്ന സഖാവ് വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും പോരാളിയായിരുന്നു അദ്ദേഹം. തളരാത്ത ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. പരിസ്ഥിതി, പൊതുജനക്ഷേമം തുടങ്ങിയ വിഷയങ്ങളില്‍ ധീരമായ തീരുമാനങ്ങളെടുത്ത് മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സഖാക്കള്‍ക്കും ആരാധകര്‍ക്കും എന്റെ അനുശോചനമെന്നും രാഹുല്‍ കുറിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് വി.എസിന്റെ അന്ത്യം സംഭവിച്ചത്. തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ഒമ്പതു മുതൽ തിരുവനന്തപുരം ദർബാർ ഹാളിലും പൊതുദർശനമുണ്ടാകും.
ആരോഗ്യപ്രശ്നങ്ങൾ ; ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു
Monday, July 21, 2025 10:28 PM IST
ന്യൂഡൽഹി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു. ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുകയാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) അനുസരിച്ചാണ് രാജിവയ്ക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച കത്തിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരോട് തനിക്ക് നന്ദിയുണ്ടെന്നും അദ്ദേഹത്തിന്റെ കത്തിൽ പറയുന്നു. പ്രധാനമന്ത്രിയുടെ പിന്തുണ വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹത്തില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായെന്നും സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞു.
കാലാവധി തീരാൻ രണ്ടുവർഷമുള്ളപ്പോഴാണ് അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. 2022 ഓഗസ്റ്റിലാണ് ജഗ്ദീപ് ധന്‍കര്‍ ചുമതലയേറ്റത്. രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായ ജഗ്ദീപ് ധന്‍കര്‍ മുന്‍ കേന്ദ്രമന്ത്രിയും ബംഗാള്‍ മുന്‍ ഗവര്‍ണറുമായിരുന്നു.
ആരോഗ്യ കാരണങ്ങളാൽ കഴിഞ്ഞ മാർച്ച് മാസം മുതൽ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഈ മാസമാണ് അദ്ദേഹം ചുമതലയിൽ തിരികെയെത്തിയത്. ഇന്നും അദ്ദേഹം പാർലമെന്റിൽ എത്തിയിരുന്നു.
അച്യുതാനന്ദൻ അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു: രാഷ്ട്രപതി
Monday, July 21, 2025 9:41 PM IST
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചിച്ചു. തന്റെ ദീർഘകാല പൊതുജീവിതത്തിൽ അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിച്ചു.
കേരളത്തിന്റെ വികസനത്തിന് മികച്ച സംഭാവന നൽകി. അദ്ദേഹത്തിന്റെ കുടുംബത്തിനോടും അനുയായികളോടും അഗാധമായ അനുശോചനം അറിയിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വി.എസിന്റെ മൃതദേഹം തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.
ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും. ബുധനാഴ്ച ഉച്ചയോടെ വലിയചുടുകാടിൽ വി.എസിന്റെ മൃതദേഹം സംസ്കരിക്കും.
വി.എസിന് പകരം വി.എസ് മാത്രം; സമര രാഷ്ട്രീയത്തിന്റെ യുഗം അവസാനിച്ചു: കെ.കെ.രമ
Monday, July 21, 2025 9:22 PM IST
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് കെ.കെ.രമ എംഎല്‍എ. വി.എസിനെ വ്യത്യസ്ഥമാക്കുന്നത് അദ്ദേഹം ജനങ്ങൾക്ക് വേണ്ടി സമരം നടത്തി എന്നുള്ളതാണ്. വി.എസിന് പകരം വിഎസ് മാത്രമാണെന്നും സമര രാഷ്ട്രീയത്തിന്റെ യുഗം അവസാനിച്ചെന്നും രമ അനുസ്മരിച്ചു.
പാർട്ടിക്ക് പുറത്ത് ജനവിരുദ്ധതയ്ക്കെതിരെ സമരം നടത്തുമ്പോഴും പാർട്ടിക്കകത്തെ ജന വിരുദ്ധതയ്ക്കെതിരെയും വി.എസ് സമരം ചെയ്തു. അധികാരത്തിനും സ്ഥാനമാനത്തിനുമപ്പുറം താനെടുത്ത നിലപാടിൽ ഉറച്ച് നിന്ന ആളാണ് വി.എസ്.അച്യുതാനന്ദനെന്നും കെ.കെ. രമ അനുസ്മരിച്ചു.
വി.എസ്.അച്യുതാനന്ദന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണ്. പാർട്ടിക്കകത്തെ നയ വ്യതിയാനങ്ങൾക്കെതിരെ വി.എസ് നടത്തിയ സമരത്തിന്റെ ഭാഗമാണ് ഒഞ്ചിയത്ത് തങ്ങൾ നടത്തിയ സമരം. ഒരുപക്ഷേ ടി.പിയുടെ കൊലപാതകം പോലും വി.എസിനുള്ള താക്കീതായിരുന്നു.
പാർട്ടിയിലെ വിമത ശബ്ദം അടിച്ചൊതുക്കാനുള്ള നീക്കമായിരുന്നു അത്. അതിനെതിരെ വി.എസ്.അതിശക്തമായി പ്രതികരിച്ചു. പാർട്ടി കുലം കുത്തി എന്ന് വിശേഷിപ്പിച്ച ചന്ദ്രശേഖരനെ ധീരനായ കമ്യൂണിസ്റ്റ് എന്നാണ് വി.എസ് വിശേഷിപ്പിച്ചതെന്നും രമ പറഞ്ഞു.
വി.എസ് പാവപ്പെട്ടവന്റെ പടത്തലവനായിരുന്നു: എ.കെ.ആന്റണി
Monday, July 21, 2025 8:27 PM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി അനുശോചിച്ചു. പാവപ്പെട്ടവന്റെ പടത്തലവനായിരുന്നു സഖാവ് വിഎസെന്ന് എ.കെ.ആന്റണി പറഞ്ഞു.
ജീവിതം മുഴുവൻ പാവങ്ങളെ സംരക്ഷിക്കാൻ നീക്കിവെച്ച പോരാളിയാണ് വി.എസ്. ചൂഷിതർക്ക് വേണ്ടിയും കഷ്ടപ്പെടുന്നവർക്ക് വേണ്ടിയും തൊഴിലാളികൾക്ക് വേണ്ടിയുള്ള സമരമുഖങ്ങളിലും അദ്ദേഹം ഓടി എത്തിയിട്ടുണ്ടെന്ന് എ.കെ.ആന്റണി പറഞ്ഞു.
കേരളത്തിലെ പ്രതിപക്ഷ നേതാകളില്‍ അടയാളപ്പെടുത്തിയ ഒരാളാണ് വിഎസ്. മുഖ്യമന്ത്രിയെന്ന നിലയില്‍ കേരളത്തിന്റെ വികസനത്തിനു വേണ്ടി വലിയ ശ്രമങ്ങള്‍ നടത്തി. താൻ കേന്ദ്ര മന്ത്രിയായ സമയത്ത് കൊച്ചി മെട്രോക്ക് വേണ്ടി കണ്ടതോര്‍ക്കുന്നു.
അവസാനം വരെ നല്ല ബന്ധം കാത്തുസൂക്ഷിച്ചെന്നും എ.കെ.ആന്റണി പറഞ്ഞു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ് എകെജി പഠനകേന്ദ്രത്തിന് മുന്നിൽ ഒഴുകിയെത്തിയത്.
ചര്‍ച്ച വിജയം; അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു
Monday, July 21, 2025 8:06 PM IST
കോഴിക്കോട്: ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു. മന്ത്രി കെ.ബി.ഗണേഷ്കുമാറുമായി ബസ് ഉടമകൾ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് സംബന്ധിച്ച് 29ന് വിദ്യാര്‍ഥി സംഘടനാ നേതാക്കളും ബസ് ഉടമകളും സംയുക്തമായി ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്തും. ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുകള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത് നിയമപരമായി തടസമില്ലെങ്കില്‍ സ്റ്റാറ്റസ്കോ തുടരാനും തീരുമാനമായി.
വിദ്യാര്‍ഥികളുടെ കണ്സഷന് കാര്യത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമായി നിജപ്പെടുത്തുന്ന തരത്തില്‍ ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളില്‍ നിലവില്‍വരും. ചര്‍ച്ചയില്‍ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവന്‍, ടി. ഗോപിനാഥന്, ഗോകുലം ഗോകുല്‍ദാസ്, ഗതാഗത കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിടവാങ്ങിയത് രണ്ടക്ഷരം കൊണ്ട് രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ നേതാവ്: വി.ഡി.സതീശൻ
Monday, July 21, 2025 8:06 PM IST
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അനുശോചിച്ചു. രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവാണ് വി.എസെന്ന് പ്രതിപക്ഷ നേതാവിന്റെ അനുശോചന കുറിപ്പില്‍ പറയുന്നു.
നിയമസഭയ്ക്കത്തും പുറത്തും മൂര്‍ച്ചയേറിയ നാവായിരുന്നു അദ്ദേഹത്തിന്റേത്. കൊക്കകോളയ്ക്ക് എതിരായ സമരം ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതി സംരക്ഷണത്തിന് വേണ്ടിയും ജലചൂഷണത്തിന് എതിരെയും നടത്തിയ സമരങ്ങളിലും വി.എസ്. തന്നെയായിരുന്നു നേതാവ്.
പ്രതിപക്ഷ നേതാവെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും താന്‍ അടുത്തറിയാന്‍ ശ്രമിച്ചയാളാണ് വി.എസെന്നും വി.ഡി. സതീശന് പറഞ്ഞു. ലോട്ടറി വിവാദം ഉള്‍പ്പെടെ കേരള രാഷ്ട്രീയം വലിയ തോതില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാട് എത്രയോ തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് വി .എസ് സ്വീകരിച്ചിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി.
വി.എസ് അവസാനമായി എകെജി സെന്ററിലെത്തി; മുഖ്യമന്ത്രിയും എം.എ.ബേബിയും മൃതദേഹം ഏറ്റുവാങ്ങി
Monday, July 21, 2025 8:24 PM IST
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മൃതദേഹം എകെജി പഠനഗവേഷണ കേന്ദ്രത്തിലെത്തിച്ചു. ആശുപത്രിയിൽ നിന്ന് പുറത്തെത്തിച്ച മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും ചേർന്ന് ഏറ്റുവാങ്ങി.
എസ്യുടി ആശുപത്രിയിൽ നിന്ന് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ എകെജി സെന്ററിലെത്തിച്ച മൃതദേഹം ഇന്ന് രാത്രി ഇവിടെ പൊതുദർശനത്തിന് വെക്കും. പിന്നീട് മൃതദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുപോകും.
പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ് എകെജി പഠനകേന്ദ്രത്തിന് മുന്നിൽ ഒഴുകിയെത്തിയത്. "കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി അവർ തങ്ങളുടെ പ്രിയ നേതാവിന് യാത്രമൊഴിയേകുന്ന വൈകാരികരംഗങ്ങളാണ് എകെജി പഠനകേന്ദ്രത്തിന് മുന്നിൽ കാണാൻ കഴിയുന്നത്.
മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടിന് ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ചശേഷം ഉച്ചയോടെ ആലപ്പുഴയ്ക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക്ശേഷം വലിയ ചുടുകാട്ടില്‍ സംസ്കാരം നടത്താനാണ് തീരുമാനം.
വി.എസിന്റെ വിയോഗം; ഒരു കാലഘട്ടത്തിന്റെ അസ്തമയം: മുഖ്യമന്ത്രി
Monday, July 21, 2025 7:48 PM IST
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. ഉജ്ജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തിന്റെയും വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടങ്ങളുടെയും പ്രതീകമായിരുന്നു വി.എസെന്ന് പിണറായി വിജയന് പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ജനങ്ങള്‍ക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേര്‍പെടുത്താനാകാത്ത വിധത്തില്‍ കലര്ന്നുനില്ക്കുകയാണ്. ഒരു കാലഘട്ടത്തിന്റെ അസ്തമയമാണ് വി.എസിന്റെ വിയോഗത്തോടെ ഉണ്ടാകുന്നതെന്നും പിണറായി വിജയന് വി.എസ്.അച്യുതാനന്ദനെ അനുസ്മരിച്ച് എഴുതിയ ലേഖനത്തില്‍ പറയുന്നു.
അസാമാന്യമായ ഊര്‍ജവും അതിജീവന ശക്തിയും കൊണ്ടു വിപ്ലവ പ്രസ്ഥാനത്തില്‍ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വിഎസിന്റേത്. കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചരിത്രത്തിലെ സമരഭരിതമായ അധ്യായമാണ് വി.എസ്. അച്യുതാനന്ദന്റെ ജീവിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വി.എസിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
Monday, July 21, 2025 7:13 PM IST
ന്യൂഡൽഹി: വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയാണ് വി.എസ് എന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകൾ ഓർത്തെടുത്ത് അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ കുറിപ്പ് ഇറക്കിയത്. വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ജൂൺ 23നാണ് എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ വസുമതിയും മക്കളായ വി.എ.അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.
വി.എസിന് ആദരം; ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാപിച്ചു
Monday, July 21, 2025 9:02 PM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനോടുള്ള ആദര സൂചകമായി ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്കും അവധിയാണ്.
സംസ്ഥാനത്ത് മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്. നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിവച്ചു.
എസ്യുടി ആശുപത്രിയിലുള്ള വി.എസിന്റെ മൃതദേഹം വൈകുന്നേരത്തോടെ എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് എത്തിക്കും. ഇന്ന് രാത്രി എകെജി പഠന ഗവേഷണ കേന്ദ്രത്തിലെ പൊതുദർശനത്തിന് ശേഷം രാത്രിയോടെ തിരുവനന്തപുരം വേലിക്കകത്തെ വീട്ടിലേക്കു കൊണ്ടുപോകും.
വി.എസിന്റെ വേർപാട് നികത്താനാകാത്ത നഷ്ടമെന്ന് എൽഡിഎഫ്
Monday, July 21, 2025 6:59 PM IST
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ വേർപാട് നികത്താനാകാത്ത നഷ്ടമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. വി.എസിന്റെ വേർപാടിന് പിന്നാലെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും നയിക്കുന്നതിലും രൂപീകരണത്തിലും വി.എസിന്റെ നേതൃത്വപരമായ പങ്ക് അതുല്യമാണ്. ദീർഘനാളായി രോഗശയ്യയിലായിരുന്നിട്ടും പ്രധാന പ്രശ്നങ്ങളിൽ പ്രതികരിച്ചും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടും വി.എസ് വഹിച്ച പങ്ക് സമൂഹത്തിന് മുന്നിലുണ്ടെന്നെന്നും അദ്ദേഹം അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ വേർപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും തീരാനഷ്ടമാണെന്ന് സൃഷ്ടിച്ചിരിക്കുന്നത്. വി.എസ് നേതൃത്വം നൽകി മുന്നോട്ടുകൊണ്ടുപോയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും ശക്തിപ്പെടുത്തുകയെന്നത് അദേഹത്തിന്റെ ഓർമയ്ക്ക് മുൻപിൽ നിർവഹിക്കാനുള്ള ഉത്തരവാദിത്വമാണെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പുകളിലെ വി.എസ്; മുന്നണി വിജയിച്ചപ്പോൾ കപ്പിത്താൻ തോറ്റു
Monday, July 21, 2025 6:25 PM IST
കോട്ടയം: വി.എസിന്റെ തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾ ജയപരാജയങ്ങൾ നിറഞ്ഞതായിരുന്നു. പത്തു തവണ നിയമസഭയിലേക്കു മത്സരിച്ച അദ്ദേഹം ഏഴു തവണ വിജയക്കൊടി പാറിച്ചപ്പോൾ മൂന്നുതവണ പരാജയപ്പെട്ടു. തോൽവിയോടെയായിരുന്നു വി.എസിന്റെ മത്സരരംഗത്തേക്കുള്ള കടന്നുവരവ്.
1965ൽ സ്വന്തം മണ്ഡലമായ അമ്പലപ്പുഴയിൽ കോൺഗ്രസിലെ കെ. എസ്.കൃഷ്ണക്കുറുപ്പിനോടായിരുന്നു ആദ്യത്തെ മത്സരവും പരാജയവും. പിന്നീട് 1967ൽ കോൺഗ്രസിലെ എ.അച്യുതനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. കോൺഗ്രസ് സ്ഥാനാർഥിയെ 9515 വോട്ടുകള്‍ക്ക് തോല്പിച്ചാണ് അച്യുതാനന്ദന് നിയമസഭയുടെ പടികള്‍ കയറിയത്.
2006 ലാണ് വി.എസ്.മുഖ്യമന്ത്രിയായി അധികാരമേറ്റതെങ്കിലും അതിന് പത്തുവർഷം മുമ്പ് 1996 അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ എത്തേണ്ടതായിരുന്നു. അന്ന് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പാർട്ടിയിൽ വി.എസ് തന്നെയായിരുന്നു നമ്പർ വൺ. ഇടതുകോട്ടയായ മാരാരിക്കുളത്തുതന്നെ അദ്ദേഹം മത്സരിക്കാനെത്തി. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയെന്ന് ഏവരും ഉറപ്പിച്ചു.
പക്ഷേ ഫലംവന്നപ്പോൾ തോറ്റു. 1965 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥി പി.ജെ.ഫ്രാൻസിസാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. 1991 ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം 9,980 വോട്ടുകൾക്ക് ജയിച്ച മണ്ഡലമായിരുന്നു മാരാരിക്കുളം. വി.എസിന് മാത്രമല്ല പാർട്ടിക്കും ഈ തോൽവി വിശ്വസിക്കാനാവുന്നതിനും അപ്പുറമായിരുന്നു.
വി.എസിന്റെ അഭാവത്തിൽ ഇ.കെ.നായനാർ മുഖ്യമന്ത്രിയായി. 1970, 1991, 2001, 2006, 2011, 2016 തെരഞ്ഞെടുപ്പുകളിൽ അച്യുതാനന്ദന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1970ല്‍ ആര്‍എസ്പിയിലെ കെ.കെ.കുമാരപിള്ളയെയാണ് വി.എസ് തോല്‍പ്പിച്ചത്. എന്നാല്‍ 1977ല്‍ കുമാരപിള്ളയോട് തന്നെ 5585 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിന് ശേഷം കുറേക്കാലം പാര്‍ട്ടി ഭാരവാഹിത്വത്തില്‍ ഒതുങ്ങിക്കഴിഞ്ഞു.
തുടര്‍ന്ന് 1991 ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. കോണ്‍ഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകള്‍ക്കു തോല്പിച്ചു. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് മാറി പാലക്കാട് ജില്ലയിലെ മലമ്പുഴയിലേക്ക് വി.എസ്. ചുവടുമാറ്റി. അവിടെയും വി.എസിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. വി.എസിനെ നേരിടാന്‍ കോണ്‍ഗ്രസ് കണ്ണൂരില്‍ നിന്ന് സതീശന് പാച്ചേനിയെ ഗോദയിലിറക്കി.
അതുവരെ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്ന മലമ്പുഴ മണ്ഡലത്തില്‍ പാച്ചേനിക്കെതിരെ 4703 വോട്ടിന്റെ ഭൂരിപക്ഷമേ വി.എസിന് നേടാനായുള്ളു. 2006ല്‍ ഇതേ മണ്ഡലത്തില്‍ 20,017 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച വി.എസ് പാര്‍ട്ടിയുടെ അഭിമാനം കാത്തത്. 2001മുതല്‍ 2016 വരെ തുടര്‍ച്ചയായി മലമ്പുഴ മണ്ഡലത്തെ വി.എസ് പ്രതിനിധീകരിച്ചു.
പാര്‍ലമെന്ററി പ്രവര്‍ത്തന രംഗത്ത് ഒട്ടേറെക്കാലമായി ഉണ്ടെങ്കിലും അച്യുതാനന്ദന് അധികാരപദവികള്‍ വഹിച്ചത് വളരെ കുറഞ്ഞ കാലയളവ് മാത്രമാണ്. 1967ലും 2006ലുമൊഴികെ അദ്ദേഹം ജയിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടി അധികാരത്തിനു പുറത്തായതാണു പ്രധാനകാരണം.
ജീവിതംതന്നെ സമരം, സമരംതന്നെ ജീവിതം
Monday, July 21, 2025 5:23 PM IST
കോട്ടയം: ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് വി.എസ്.അച്യുതാനന്ദൻ കേരള രാഷ്ട്രീയത്തിന്റെ ഔന്നത്യങ്ങളിലേക്ക് നടന്നുകയറിയത്. പ്രശ്നങ്ങൾ എവിടെയുണ്ടായോ അവിടെ എത്തി പോർമുഖം തുറക്കുന്ന വി.എസ് ശൈലി കേരളത്തിനു പുതുമയായിരുന്നു. വെട്ടിനിരത്തൽ പോലുള്ള ചില സമരങ്ങൾ ഏറെ വിമർശനം ഏറ്റുവാങ്ങിയപ്പോഴും അദ്ദേഹം കുലുങ്ങിയില്ല.
തൊണ്ണൂറുകളിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ രണ്ടു ദശകങ്ങളിലും വി.എസ് നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹത്തിൽ നിറഞ്ഞുനിന്നത് തികഞ്ഞൊരു പോരാളിയുടെ ഭാവമായിരുന്നു.
എതിരാളികൾക്കുനേരേ ദാക്ഷിണ്യമില്ലാത്ത വിമർശനവും പരിഹാസവും അഴിച്ചുവിടുന്ന വി.എസിന്റെ പ്രസംഗങ്ങൾ കേൾക്കാനും ജനം തടിച്ചുകൂടുമായിരുന്നു. കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാവ് എന്ന നിലയിലേക്ക് വി.എസ് മാറിയത് അദ്ദേഹത്തിന്റെ ജീവിത സായാഹ്നത്തിലാണ്.
പാർട്ടി പദവികളും അധികാരസ്ഥാനങ്ങളും ഇല്ലാത്തപ്പോഴും കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവായി വി.എസ് നിലനിന്നു. വനം കൈയേറ്റം, മണല്‍ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകള്‍ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. 2006 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 140 സീറ്റില്‍ 98 സീറ്റുകളാണ് വിഎസിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി നേടിയത്.
മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വി.എസ് നടത്തിയ ഓപ്പറേഷന് മൂന്നാര്‍ എന്ന പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തം നിലപാടുകളില്‍നിന്ന് അണുവിട മാറാതെ നിന്നുകൊണ്ടുള്ള ഭരണ നിര്‍വഹണം അദ്ദേഹത്തെ കേരളത്തിലെ ഒരു ജനപ്രിയ ഭരണാധികാരിയാക്കി മാറ്റി.
മൂന്നാർ ദൗത്യത്തിൽ സിപിഎം സംസ്ഥാന നേതൃത്വവും വി.എസും തമ്മിൽ തുടങ്ങിയ കലഹം വർഷങ്ങളോളം നീണ്ടു. കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ വി.എസ് ജെസിബിയുമായി മൂന്നാറിലെത്തി. പാർട്ടിയുടെ അംഗീകാരം ഇക്കാര്യത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അനധികൃത കെട്ടിടങ്ങൾ പലതും നിലംപൊത്തി. ഏക്കറുകണക്കിനു സർക്കാർ ഭൂമി വി.എസിന്റെ പ്രത്യേക ദൗത്യ സംഘം കൈയേറ്റക്കാരിൽനിന്നു തിരിച്ചുപിടിച്ചു.
കേരളം കൈയടിച്ചു. പക്ഷേ സ്വന്തം പാർട്ടിയും സിപിഐയും വി.എസിനെ പരസ്യമായി തള്ളിപ്പറഞ്ഞു. വി.എസ് ഇടുക്കിയിൽ വന്നാൽ കാൽവെട്ടുമെന്നു വരെ പറഞ്ഞ നേതാക്കളുണ്ട്. വെല്ലുവിളി ഏറ്റെടുത്തു നിരവധി തവണ വി.എസ് മൂന്നാറിൽ പോയി. പക്ഷേ ഒഴിപ്പിക്കൽ നിലച്ചു. മൂന്നാർ ദൗത്യസംഘത്തെ പിൻവലിക്കാൻ സിപിഎം മുഖ്യമന്ത്രിക്കു നിർദേശം നൽകി.
സിപിഐകൂടി അന്നു പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനൊപ്പം ചേർന്നുനിന്നതോടെ അദ്ദേഹം ശരിക്കും ഒറ്റപ്പെട്ടു. അങ്ങനെ മൂന്നാർ ദൗത്യം അവസാനിച്ചു. എങ്കിലും അന്നു വി.എസ് സർക്കാർ കൈയേറ്റക്കാരിൽനിന്നു പിടിച്ചെടുത്ത ഭൂമി മാത്രമാണ് ഇപ്പോഴും ആ പട്ടികയിൽ അവശേഷിക്കുന്നത്.
വി.എസിന്റെ വിയോഗം തീരാനഷ്ടമെന്ന് കെപിസിസി
Monday, July 21, 2025 5:34 PM IST
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്റെ വിയോഗം സംസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വി.എസിന് അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച ഭരണാധികാരിയും പൊതുപ്രവർത്തകനുമായിരുന്നു വി.എസ്. സാധാരണ തൊഴിലാളി പ്രവർത്തകനായി വളർന്നുവന്ന് നിരവധി സമരമുഖങ്ങളിൽ നേതൃത്വം വഹിച്ചു കേരളത്തിന്റെ പൊതുരംഗത്ത് ശക്തമായ സാന്നിധ്യമായി അദ്ദേഹം മാറി.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ എല്ലാം അദ്ദേഹത്തിന്റെ സേവനങ്ങൾ വിലപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സിപിഎമ്മിന്റെയും ദുഃഖത്തിൽ കെപിസിസിയും പങ്കുചേരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
ദുരിതബാല്യത്തിലൂടെ പുന്നപ്രയുടെ വീരപുത്രനായി
Monday, July 21, 2025 6:36 PM IST
കോട്ടയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പേരാണ് വി.എസ്.അച്യുതാനന്ദന്റേത്. പുന്നപ്രയിൽ വേലിക്കകത്ത് അയ്യൻ ശങ്കരന്റെയും മാലൂർ അക്കമ്മ എന്നു വിളിച്ചിരുന്ന കാർത്യായനിയുടെയും രണ്ടാമത്തെ മകനായി 1923 ഒക്ടോബർ 20നായിരുന്നു ജനനം.
വസൂരി ബാധിച്ച് അമ്മ മരിക്കുന്പോൾ വി.എസിനു നാലു വയസ് മാത്രം. ഏഴു വർഷം കഴിഞ്ഞപ്പോൾ അച്ഛനും മരിച്ചു. വീട്ടിലെ കഷ്ടപ്പാടുകൾ മൂലം ഏഴാം ക്ലാസിൽ പഠനം നിർത്തി. അച്ഛൻ നടത്തിയിരുന്നു ജവുളിക്കട ജ്യേഷ്ഠൻ ഏറ്റെടുത്തു നടത്തിവരികയായിരുന്നു. സഹായിയായി നിന്നെങ്കിലും കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ ഇതു പോരായിരുന്നു.
അങ്ങനെ ആസ്പിൻവാൾ കന്പനിയിൽ ജോലിക്കു ചേർന്നു. മൂന്നു വർഷം ജോലി ചെയ്തു. ഉത്സാഹിയായ ഈ ചെറുപ്പക്കാരൻ പി. കൃഷ്ണപിള്ളയുടെ ശ്രദ്ധയിൽ പെടുന്നത് അക്കാലത്താണ്. വി.എസ് എന്ന ജനകീയ നേതാവിന്റെ ഉദയം അവിടെ സംഭവിക്കുകയായിരുന്നു. കൃഷ്ണപിള്ളയുടെ പ്രേരണയാൽ ജോലി ഉപേക്ഷിച്ച വി.എസിനെ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ചുമതല ഏൽപ്പിച്ചു.
ജന്മിമാരുടെ ചൂഷണത്തിൽ കഴിഞ്ഞ തൊഴിലാളികളെ സംഘടിപ്പിക്കുന്ന ദൗത്യം ഏറെ സാഹസികമായിരുന്നു. പിന്നാലെ പുന്നപ്ര വയലാറിലേക്കു നീങ്ങി. അവിടെ തൊഴിലാളികളെ സംഘടിപ്പിച്ച വി.എസ് പാർട്ടി നിർദേശമനുസരിച്ച് അവിടെനിന്നു മാറി ഒളിവിൽ പോയി. പുന്നപ്ര വയലാറുമായി ബന്ധപ്പെട്ട് മൂന്നു കേസുകളിൽ പ്രതിയായിരുന്ന വി.എസിന് അതിന്റെ പേരിൽ വർഷങ്ങളോളം ജയിൽവാസവും അനുഷ്ഠിക്കേണ്ടി വന്നു.
ഒളിവിൽ കഴിയുന്പോൾ പിടിയിലായ അദ്ദേഹത്തിന് അതിഭീകരമായ മർദനമേറ്റു. മരിച്ചു എന്നു കരുതി ഉപേക്ഷിക്കാൻ വരെ പോലീസ് ഒരുങ്ങിയതാണ്. പതിനെട്ടാം വയസിൽ കോഴിക്കോട്ടു നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സമ്മേളനത്തിൽ വി.എസ് പങ്കെടുത്തു. പിന്നീട് ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ എത്തിയ വി.എസ് 1958ൽ നാഷണൽ കൗണ്‍സിൽ അംഗമായി.
പത്തു തവണ നിയമസഭയിലേക്കു മത്സരിച്ച് ഏഴു തവണ വിജയിച്ച് പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിൽ എത്തിയതു ചരിത്രം. അന്പലപ്പുഴയിൽ രണ്ടു തവണയും മാരാരിക്കുളത്ത് ഒരു വട്ടവും പരാജയപ്പെട്ടു. മാരാരിക്കുളത്തെ പരാജയം കേരളത്തിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി മാറി. അതു സിപിഎമ്മിലും ഒരു പാടു പൊട്ടിത്തെറികൾക്കു വഴി തെളിച്ചു.
പിന്നീട് മലന്പുഴ തട്ടകമാക്കി മാറ്റിയ വി.എസ് അവിടെനിന്നു മൂന്നു തവണ നിയമസഭയിലെത്തി. 1992 മുതൽ 1996 വരെയും 2001 മുതൽ 2005 വരെയും 2011 മുതൽ 2016 വരെയും വി.എസ് കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്നു. 2006 മുതൽ 2011 വരെ മുഖ്യമന്ത്രിയും. 2016ൽ വീണ്ടുമൊരിക്കൽ കൂടി മുഖ്യമന്ത്രിയാകാൻ വി.എസ് മോഹിച്ചെങ്കിലും പാർട്ടി തെരഞ്ഞെടുത്തത് പിണറായി വിജയനെ ആയിരുന്നു.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ ഈ കാലയളവിൽ പ്രവർത്തിച്ച വി.എസ്. മെല്ലെ പൊതുരംഗത്തുനിന്നു പിൻവാങ്ങുന്നതാണു കണ്ടത്. 1985ൽ സിപിഎം പോളിറ്റ് ബ്യൂറോയിൽ എത്തിയ വി.എസ് 2009 വരെ തുടർന്നു.
അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായുള്ള പരസ്യ പോരിനെത്തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി ഇരുവരെയും പോളിറ്റ് ബ്യൂറോയിൽനിന്നു നീക്കി. പിണറായി പിന്നീട് പിബിയിൽ മടങ്ങിയെത്തിയെങ്കിലും വി.എസ് പുനപ്രവേശനം ലഭിച്ചില്ല.
വി.എസ് ജ്വലിക്കുന്ന സമരസ്മരണ
Monday, July 21, 2025 5:20 PM IST
തിരുവനന്തപുരം: സ്വന്തം ജീവചരിത്രം കേരളത്തിന്റെ രാഷ്ട്രീയചരിത്രം കൂടിയാക്കി മാറ്റിയ സമരനായകൻ വി.എസ്.അച്യുതാനന്ദന് വിട. കഴിഞ്ഞ നാലു വർഷമായി പൊതുവേദികളിൽ നിന്ന് മാറി വിശ്രമ ജീവിതം നയിക്കുകയായിരുന്ന അദ്ദേഹം ഏതാനം ദിവസങ്ങളായി പട്ടം എസ്യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് പതിനേഴാം വയസിൽ തൊഴിലാളി സംഘടനാ പ്രവർത്തനത്തിനിറങ്ങി പടിപടിയായി വളർന്ന് എണ്‍പത്തിമൂന്നാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉയർന്ന വി.എസ് കേരള രാഷ്ട്രീയത്തിലെ വിസ്മയമാണ്. വി.എസിനെ മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്നു വേറിട്ടു നിർത്തുന്നത് സമാനതകളില്ലാത്ത പോരാട്ടവീര്യമാണ്.
സിപിഎം പിറന്ന നാൾ മുതൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായ പങ്കുവഹിച്ച നേതാവാണ് വി.എസ് എണ്‍പത്തിയെട്ടാം വയസിൽ മുഖ്യമന്ത്രിപദം ഒഴിഞ്ഞതിനു ശേഷം വീണ്ടും അഞ്ചു വർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കേരളത്തിന്റെ മുക്കിലും മൂലയിലുമെത്തി പ്രക്ഷോഭ സമരങ്ങൾക്കു നേതൃത്വം നൽകിയ വി.എസിനു പ്രായം എന്നത് പോരാട്ടത്തിനു തടസമായിരുന്നില്ല.
വി.എസിന്റെ സംസ്കാരം ബുധനാഴ്ച ആലപ്പുഴ വലിയ ചുടുകാട്ടിൽ
Monday, July 21, 2025 4:39 PM IST
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ സംസ്കാരം മറ്റന്നാൾ ആലപ്പുഴ വലിയ ചുടുകാട്ടിൽ നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ എകെജി പഠനഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിനു വയ്ക്കും. രാത്രി എട്ടിന് മൃതദേഹം തിരുവനന്തപുരത്തെ വി.എസിന്റെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും.
ചൊവ്വാഴ്ച രാവിലെ ദർബാർ ഹാളിലും ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലെ വീട്ടിലേക്കും മൃതദേഹം കൊണ്ടുപോകും. വൈകുന്നേരം ആലപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും.
വൈകുന്നേരത്തോടെ ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം നടക്കും. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദേശം നൽകി.
വിപ്ലവ സൂര്യൻ ഓർമ്മയായി; വി.എസ്.അച്യുതാനന്ദൻ അന്തരിച്ചു
Monday, July 21, 2025 6:10 PM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദൻ (102) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ജൂൺ 23 മുതൽ പട്ടം എസ്യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വി.എസ് ഉച്ചകഴിഞ്ഞ് 3.20-നാണ് വിടവാങ്ങിയത്.
പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആശുപത്രിയിൽ എത്തി ഡോക്ടർമാരെ കണ്ടു. എം.വി.ജയരാജൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളും ആശുപത്രിയിലേക്ക് എത്തി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി പൊതുവേദികളിൽ നിന്നും വി.എസ് മാറിനിൽക്കുകയായിരുന്നു.
ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനിച്ച അദ്ദേഹം ചെറുപ്പം മുതലെ പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
നാലു വയസുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദന്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്.
1986 മുതൽ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ പാർട്ടി കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം നിയമസഭയിലെ (2006-2011) മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി രാജിവച്ച് 2020 ജനുവരിയിൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വി.എസ് തിരുവനന്തപുരത്തെ വസതിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഭാര്യ: കെ.വസുമതി. മക്കൾ: വി.എ.അരുൺകുമാർ, ഡോ. വി.വി.ആശ
കരിക്ക് ഇടാൻ തെങ്ങിന് മുകളിൽ കയറിയ യുവാവ് മരിച്ച നിലയിൽ
Monday, July 21, 2025 3:54 PM IST
കോട്ടയം: തലയോലപ്പറമ്പ് തേവലക്കാട് കരിക്ക് ഇടാന്‍ കയറിയ യുവാവിനെ തെങ്ങിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയനാപുരും സ്വദേശി ഷിബു(40) ആണ് മരിച്ചത്.
ഇന്ന് രാവിലയാണ് ഷിബു കരിക്കിടാന്‍ തെങ്ങിന്റെ മുകളില്‍ കയറിയത്. ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തെങ്ങിന്റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വൈക്കത്ത് നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. കര്ക്കിടകവാവിന് വില്‍ക്കുന്നതിന് വേണ്ടിയുള്ള കരിക്കിടാനാണ് യുവാവ് തെങ്ങില്‍ കയറിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം ഹൃദയാഘാതമാണോ മറ്റ് എന്തെങ്കിലുമാണോ എന്ന് അറിയാന്‍ കഴിയുകയുള്ളു.
മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.
വെള്ളാപ്പള്ളി സംസാരിക്കുമ്പോൾ താൻ വേദിയിലുണ്ടായിരുന്നില്ല: വി.എൻ.വാസവൻ
Monday, July 21, 2025 3:53 PM IST
കോട്ടയം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശ വിവാദമായതിനു പിന്നാലെ അദ്ദേഹത്തെ പുകഴ്ത്തി രംഗത്തെത്തിയതിൽ വിശദീകരണവുമായി മന്ത്രി വി.എൻ വാസവൻ. വെള്ളാപ്പള്ളി നടേശൻ സംസാരിക്കുമ്പോൾ താൻ വേദിയിലുണ്ടായിരുന്നില്ല. താൻ വേദി വിട്ട ശേഷമാണ് വെള്ളാപ്പള്ളി നടേശൻ പ്രസംഗിച്ചതെന്ന് മന്ത്രി പറഞ്ഞു.
മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് സിപിഎമ്മിനും സർക്കാരിനുമുള്ളത്. നാല് വോട്ടിനോ സീറ്റിനോ വേണ്ടി നിലപാടുകൾ മാറ്റുന്ന നയമല്ല സർക്കാരിന്റേത്. വെള്ളാപ്പള്ളി നടേശന്റ പ്രസംഗം സംബന്ധിച്ച് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മതവിദ്വേഷം വളർത്തുന്ന നിലപാട് പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്നയാളാണ് വെള്ളാപ്പള്ളിയെന്നായിരുന്നു
വാസവന്റെ പ്രശംസ. പള്ളുരുത്തിയിൽ വെള്ളാപ്പള്ളി നടേശന് നൽകിയ സ്വീകരണത്തിലാണ് അദ്ദേഹത്തെ വാനോളം പുകഴ്ത്തി വി.എൻ. വാസവൻ സംസാരിച്ചത്.
അതേസമയം കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശം. മുസ്ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞു. അതിന് 40 വർഷം വേണ്ടി വരില്ല.
കേരളത്തിൽ ജനാധിപത്യമല്ല, മതാധിപത്യമാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ പരാതി നൽകി പിഡിപി
Monday, July 21, 2025 3:48 PM IST
കോട്ടയം: വിദ്വേഷ പരാമർശത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതി നൽകി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.എസ്. നൗഷാദാണ് പരാതി നൽകിയത്.
മതസ്പർധയുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രസംഗം എന്നും പരാതിയിൽ പറയുന്നു. കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം.
‘ഓണവും ക്രിസ്മസും വെട്ടിച്ചുരുക്കി അഡ്ജസ്റ്റ് ചെയ്യണമെന്ന് സമസ്ത പറഞ്ഞു. ഇവിടെ മതാധിപത്യമാണ്. 2040 എത്തുന്നതോടെ കേരളത്തിൽ മുസ്ലിം ഭൂരിപക്ഷമാകുമെന്ന് വി.എസ്.അച്യുതാനന്ദൻ മുൻപു പറഞ്ഞു. എന്നാൽ അതുവരെ എത്തേണ്ടി വരുമെന്നു തോന്നുന്നില്ല. നിയോജക മണ്ഡലം നോക്കിയപ്പോൾ ആലപ്പുഴയിൽ രണ്ട് സീറ്റ് കുറഞ്ഞു. അതേസമയം, മലപ്പുറത്തു നാലു സീറ്റ് കയറി. നമ്മൾ ആദർശം പറഞ്ഞ് വെള്ളത്തിലാകുന്ന രീതിയിലാണ് പോകുന്നത്.’ – വെള്ളാപ്പള്ളി പറഞ്ഞു.
‘നസ്രാണി നമുക്ക് വെല്ലുവിളിയല്ല. അവരുടെ പേര് വോട്ടർപട്ടികയിലുണ്ടെങ്കിലും ആളുകൾ അമേരിക്കയിലും സ്വിറ്റ്സർലൻഡിലുമാണ്. മലപ്പുറത്ത് ഞാനൊരു സത്യം പറഞ്ഞുപോയി. തീവ്രവാദികളും ഇടത്– വലതുപക്ഷ ആളുകളും കാന്തപുരം മുതൽ കുഞ്ഞാലിക്കുട്ടി വരെയും എന്നെ ആക്രമിച്ചു'.
"പിണറായി വിജയൻ ചേർത്തലയിലെ സമ്മേളനത്തിൽ ഇതെപ്പറ്റി പറഞ്ഞതോടെ എല്ലാവരുടെയും വായടഞ്ഞു. കേരളം ആരു ഭരിക്കണമെന്നു തീരുമാനിക്കാനുള്ള ശക്തി ഈഴവനുണ്ട്. കേരള കോൺഗ്രസിന്റെ അടിത്തറ ക്രിസ്ത്യാനികളാണ്. ശങ്കറിനെ നശിപ്പിക്കാനാണ് കേരള കോൺഗ്രസെന്ന കോളറ ഉണ്ടാക്കിയത്. പി.ജെ.ജോസഫാണ് പൊതുവിദ്യാഭ്യാസത്തിന്റെ അന്തകനായത്. മലബാറിൽ 18 സീറ്റുള്ളവർക്കു തിരുക്കൊച്ചിയിൽ നാലു സീറ്റ് കൂടി വേണം. അവർ അധികാരത്തിലെത്തി മുഖ്യമന്ത്രിയാകാനാണ് ശ്രമം.’– വെള്ളാപ്പള്ളി പറഞ്ഞു.
വി.എസിന്റെ നില ഗുരുതരമായി തുടരുന്നു; മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആശുപത്രിയിൽ
Monday, July 21, 2025 3:46 PM IST
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
അദ്ദേഹത്തിന്റെ രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ, വിദഗ്ധ ഡോക്ടർമാരുടെ സംഘം വി.എസിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മരണത്തെപ്പോലും ഉപയോഗിക്കുന്നു, സിപിഎം നേതൃത്വത്തിന് കഴുകന്റെ മനസ്: രാഹുൽ മാങ്കൂട്ടത്തിൽ
Monday, July 21, 2025 3:40 PM IST
തിരുവനന്തപുരം: വിതുരയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം മൂലം യുവാവിന് ചികിത്സ വൈകിയെന്ന ആരോപണങ്ങൾ തള്ളി സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കുടുംബത്തിനു പോലും അങ്ങനെയൊരു പരാതിയില്ലെന്നും മരണത്തെപ്പോലും ഉപയോഗിക്കുന്ന സിപിഎമ്മിന് കഴുകന്റെ മനസാണെന്നും രാഹുല്‍ പറഞ്ഞു.
ആരോഗ്യ മേഖലയുടെ അവസ്ഥ മറിച്ചുപിടിച്ച് കോണ്‍ഗ്രസിന്റെ സമരത്തെ പൊളിക്കാനുള്ള ആയുധമാക്കി മാറ്റുകയാണ്. എന്നാല്‍ സമരം തുടരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേർത്തു.
ആംബുലൻസ് തടഞ്ഞ സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ലാല്‍ റോഷി ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഹോസ്പിറ്റല്‍ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്.
നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തെ കണ്ട് ചാണ്ടി ഉമ്മന്‍
Monday, July 21, 2025 3:36 PM IST
കോഴിക്കോട്: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എപി അബൂബക്കർ മുസല്യാരുമായി കൂടിക്കാഴ്ച നടത്തി ചാണ്ടി ഉമ്മൻ എംഎൽഎ. കോഴിക്കോട് മർക്കസിൽ എത്തിയായിരുന്നു കൂടിക്കാഴ്ച.
കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിൽ നന്ദി അറിയിക്കാനാണ് എത്തിയതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
'നന്ദി അറിയിക്കാനാണ് വന്നത്. കാന്തപുരത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നതില്‍ സംശയമില്ല. ധാര്‍മികവും മാനുഷികവുമായ പ്രവര്‍ത്തനം ഇതില്‍ ഉണ്ടായിട്ടുണ്ട്. ഒന്നരവര്‍ഷമായി വിഷയം കോര്‍ഡിനേറ്റ് ചെയ്യുന്ന വ്യക്തിയെന്ന നിലയില്‍ കാന്തപുരത്തിന് നന്ദി പറയാന്‍ എനിക്ക് ബാധ്യതയുണ്ട്. നിമിഷ പ്രിയയുടെ തിരിച്ചുവരവാണ് നമ്മുടെ ആവശ്യം. സമൂഹമായി ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കണം. അതിന് ചുക്കാന്‍ പിടിക്കാന്‍ കാന്തപുരത്തിന് സാധിക്കും'.
"തെറ്റിദ്ധാരണ ഉണ്ടാവരുത്. മോചനത്തില്‍ ഒത്തിരിപേര്‍ക്ക് പങ്കുണ്ട്. ഞാന്‍ സംസാരിക്കുന്നതുപോലും അവര്‍ ലൈവായി കാണുകയാണ്. വിവര്‍ത്തനം ചെയ്തുകൊടുക്കാനും ആളുണ്ട്. സൈലന്റായ പ്രവര്‍ത്തനമായിരിക്കും ഉചിതം എന്ന് വിചാരിക്കുന്നു. ഈയൊരു വിഷയത്തിലെങ്കിലും തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കരുത്. ലക്ഷ്യത്തിലേക്ക് നമ്മൾ നടന്നടുക്കുമെന്നും കാന്തപുരവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിദേശസംഭാവന; കേരളത്തില്‍നിന്ന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ധനസഹമന്ത്രി
Monday, July 21, 2025 3:36 PM IST
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിദേശസംഭാവനയ്ക്കായി കേരളത്തില്‍നിന്ന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ധനസഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍ പറഞ്ഞു. മഹാരാഷ്ട്രയ്ക്ക് അനുമതി നല്‍കിയത് ചട്ടപ്രകാരമാണെന്നും മന്ത്രി വ്യക്തമാക്കി.
അടൂര്‍ പ്രകാശിന്റെ ചോദ്യത്തിനാണ് മറുപടി. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്, 2018ലെ പ്രളയകാലത്ത് കേരളത്തിന് ഇത് നിഷേധിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കാനുമായിരുന്നു ചോദ്യം.
മഹാരാഷ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്ന് മന്ത്രി മറുപടി പറഞ്ഞു. ഇതിന് ചട്ടപ്രകാരമുള്ള അപേക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശസഹായം സ്വീകരിക്കാന്‍ അനുമതി നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
ഉയർന്ന തിരമാലയും കടലാക്രമണവും; കേരളതീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
Monday, July 21, 2025 3:23 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന തിരമാല മുന്നറിയിപ്പ്. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 3.0 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്.
മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
രാഷ്ട്രീയ യുദ്ധങ്ങൾക്ക് ഇഡിയെ എന്തിന് ഉപയോഗിക്കുന്നു; വിമർശനവുമായി സുപ്രീംകോടതി
Monday, July 21, 2025 3:17 PM IST
ന്യൂഡൽഹി: കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) വിമർശിച്ച് സുപ്രീംകോടതി. മൂഡാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി പരാമർശം.
മുഡാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ കേസ് റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.
രാഷ്ട്രീയമായി സെന്‍സിറ്റീവ് കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ആയുധമാക്കുന്നു എന്ന പരാമര്‍ശമാണ് ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായി ഉള്‍പ്പെട്ട ബെഞ്ച് ഉയര്‍ത്തിയത്.
രാഷ്ട്രീയ പോരാട്ടങ്ങള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ മതി. രാഷ്ട്രീയ യുദ്ധങ്ങള്‍ക്ക് എന്തിനാണ് ഇഡിയെ ഉപയോഗിക്കുന്നത്. ഈ വിഷയത്തില്‍ കടുത്തപരാമര്‍ശങ്ങള്‍ക്ക് കോടതിയെ നിര്‍ബന്ധിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനോടായിരുന്നു സുപ്രീംകോടതി നിലപാട് അറിയിച്ചത്.
എനിക്ക് മഹാരാഷ്ട്രയിലെ ചില സംഭവങ്ങളെ കുറിച്ചറിയാം. രാജ്യത്തുടനീളം ഇത്തരം നീക്കങ്ങള്‍ തുടരരുത്. രാഷ്ട്രീയമായ ചര്‍ച്ചകള്‍ നടക്കട്ടെ, അതില്‍ ഇഡിയെ ആയുധമാക്കേണ്ടതില്ലെന്നും കോടതി നടപടിക്രമങ്ങള്‍ക്കിടെ ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
പിന്നാലെ കേസ് റദ്ദാക്കാനുള്ള കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം ശരിവച്ച് കോടതി ഇഡിയുടെ അപ്പീല്‍ തള്ളുകയും ചെയ്തു.
കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയും ഇഡിയുടെ നടപടികള്‍ക്ക് എതിരെ രംഗത്തെത്തിയിരുന്നു. ഇഡി സൂപ്പര്‍ പോലീസ് അല്ലെന്നും എല്ലാവിഷയങ്ങളിലും കയറി ഇടപെടേണ്ടതില്ലെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം.
ചക്രവാതച്ചുഴിയും ന്യൂനമർദവും; അഞ്ചുദിവസം മഴ ശക്തമാകും, ഓറഞ്ച് അലർട്ട്
Monday, July 21, 2025 3:15 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഇന്നും വ്യാഴാഴ്ചയും അതിശക്തമായ മഴയ്ക്കും ഇന്നു മുതൽ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ ബുധനാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
തെക്കൻ ഒഡീഷയ്ക്കു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. വ്യാഴാഴ്ചയോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നു മുതൽ വെള്ളിയാഴ്ച വരെ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
ബംഗ്ലാദേശിൽ പരിശീലന വിമാനം കോളജ് കാമ്പസിൽ തകർന്നുവീണു; ഒരാൾ മരിച്ചു
Monday, July 21, 2025 3:08 PM IST
ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം കോളജ് കാമ്പസിൽ തകർന്നുവീണു. ധാക്കയിലാണ് അപകടമുണ്ടായത്. ഒരാൾ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കുണ്ട്.
മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളജ് കാമ്പസിലാണ് വിമാനം തകർന്നുവീണത്. ചൈനീസ് നിർമിത എഫ് -7 യുദ്ധവിമാനമാണ് അപകടത്തിൽപ്പെട്ടത്.
സംഭവസമയം നിരവധി വിദ്യാർഥികൾ കാമ്പസിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ബംഗ്ലാദേശ് ആർമി, ഫയർ സർവീസ്, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണച്ചു.
വിദ്യാർഥികൾ ഉൾപ്പെടെ പരിക്കേറ്റ നിരവധി പേരെ സൈനികർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
തകർന്ന വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് ആർമിയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
അഭിഭാഷകനാണെന്ന് അവകാശപ്പെട്ടിട്ടില്ല; സ്വന്തമായി പണം വാങ്ങിയിട്ടില്ല: സാമുവൽ ജെറോം
Monday, July 21, 2025 2:34 PM IST
തിരുവനന്തപുരം: യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് അബ്ദുൽ ഫത്താഹ് മഹ്ദി ഉന്നയിച്ച ആരോപണങ്ങളിൽ മറുപടിയുമായി മനുഷ്യാവകാശ പ്രവര്ത്തകന് സാമുവല്‍ ജെറോം.
അഭിഭാഷകനാണെന്ന് താൻ അവകാശപ്പെട്ടിട്ടില്ല. സ്വന്തമായി ഒരു പണവും വാങ്ങിയിട്ടില്ല. മീറ്റിംഗുകൾക്ക് തെളിവുകൾ ഉണ്ടെന്നും ഇപ്പോൾ പ്രതികരിച്ച് അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നില്ലെന്നും സാമുവല്‍ ജെറോം വ്യക്തമാക്കി.
അതേസമയം, സാമുവല്‍ ജെറോമിനെതിരെ തലാലിന്റെ സഹോദരന് ഫേസ്ബുക്കിലൂടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോ പണം പിരിക്കുകയാണ്, ഇയാള്‍ ഇതുവരെ ചര്‍ച്ചകള്‍ക്കായി തങ്ങളെ കണ്ടിട്ടില്ലെന്നും തലാലിന്റെ സഹോദരന് ഫത്താഹ് അബ്ദുള്‍ മെഹ്ദി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലും പങ്കുവച്ച പോസ്റ്റില്‍ സാമുവല്‍ ജെറോം അഭിഭാഷകന് അല്ലെന്നും മഹ്ദി ആരോപിക്കുന്നു.
പല വേദികളില്‍ നിന്നും സാമുവല്‍ ജെറോം പണം പിരിക്കുന്നു. നിമിഷ പ്രിയയുടെ വധ ശിക്ഷ ശരിവച്ച പ്രസിഡന്റിന്റെ ഉത്തരവിന് ശേഷം ജെറോമിനെ സനയില്‍ വച്ച് കണ്ടിരുന്നു. അന്ന് സന്തോഷം നിറഞ്ഞ മുഖത്തോടെ തങ്ങളെ അഭിനന്ദിക്കുകയാണ് ഉണ്ടായത്.
പിന്നീട് വാര്‍ത്തകളില്‍ നിന്നറിഞ്ഞത് ദയാ ധനമായി 12000 ഡോളര്‍ തങ്ങള്‍ ആവശ്യപ്പെട്ടെന്നും അത് പിരിക്കുകയാണെന്നുമാണ്. മധ്യസ്ഥത എന്ന പേരില്‍ ഇരുകൂട്ടരുടെയും രക്തം കച്ചവടം ചെയ്യുകയാണ് സാമുവല്‍ ജെറോം ചെയ്തത്. മധ്യസ്ഥതയുടെ പേരില്‍ ഇദ്ദേഹം ഒരിക്കല്‍ പോലും തന്റെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. ഇക്കാര്യം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും ഫത്താഹ് അബ്ദുള്‍ മെഹ്ദി പോസ്റ്റില്‍ പറയുന്നു.
പ്രഭാത നടത്തത്തിനിടെ തലകറക്കം; തമിഴ്നാട് മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Monday, July 21, 2025 2:15 PM IST
ചെന്നൈ: പ്രഭാത നടത്തത്തിനിടെ തലകറക്കം അനുഭവപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
മുഖ്യമന്ത്രി നിരീക്ഷണത്തിലാണെന്നും ആവശ്യമായ എല്ലാ പരിശോധനകളും നടത്തുന്നുണ്ടെന്നും അപ്പോളോ ആശുപത്രിയിലെ മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. അനിൽ ബിജി അറിയിച്ചു.
ഇതേതുടർന്ന്, ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് (എച്ച്ആർ & സിഇ) വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് അധികൃതർ അറിയിച്ചു. മുതിർന്ന മന്ത്രിമാരാണ് അദ്ദേഹത്തെ പ്രതിനിധീകരിച്ച് പരിപാടിയിൽ പങ്കെടുത്തത്.
സ്റ്റാലിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അപ്പോളോ ആശുപത്രിയിൽ നിന്നും വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സത്യത്തിനൊപ്പം നില്‍ക്കണം; പൈലറ്റുമാരെ കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ടിൽ പാശ്ചാത്യ മാധ്യമങ്ങൾക്കെതിരേ വ്യോമയാനമന്ത്രി
Monday, July 21, 2025 3:18 PM IST
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ രാജ്യസഭയില്‍ മറുപടിയുമായി വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു. സത്യത്തിനൊപ്പം നില്‍ക്കണമെന്നും അന്തിമ റിപ്പോര്‍ട്ടിന് ശേഷമേ നിഗമനങ്ങളില്‍ എത്താവൂവെന്നും മന്ത്രി പറഞ്ഞു.
അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പാശ്ചാത്യ മാധ്യമങ്ങളെ നായിഡു വിമർശിച്ചു. അപകടം സംബന്ധിച്ച് സ്വന്തമായി വിവരങ്ങൾ നൽകാനാണ് അവർ ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
അപകടത്തിന്റെ കൃത്യമായ കാരണങ്ങൾ അന്തിമ അന്വേഷണ റിപ്പോർട്ടിൽ പുറത്തുവരും. അന്താരാഷ്ട്ര വ്യോമയാന പ്രോട്ടോക്കോളുകൾ അനുസരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും പൂർണ സുതാര്യതയോടെയാണ് ഇക്കാര്യം കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
വ്യോമയാന മേഖലയിൽ സുരക്ഷാനടപടികൾ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തലുകൾ നിർദേശിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കീഴിൽ ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് നായിഡു പാർലമെന്റിനെ അറിയിച്ചു. അന്താരാഷ്ട്രതലത്തിലുള്ള മികച്ച സംവിധാനങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന കമ്മിറ്റി മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളുടെ കുടുംബത്തിനും യാത്രക്കാർക്ക് നൽകുന്ന അതേ സഹായധനം തന്നെ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കനത്ത മഴ; ലാൻഡ് ചെയ്യുന്നതിനിടെ എയർഇന്ത്യ വിമാനം റെൺവേയിൽ നിന്നും തെന്നിമാറി
Monday, July 21, 2025 2:06 PM IST
മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ എയർഇന്ത്യ വിമാനം റെൺവേയിൽ നിന്നും തെന്നിമാറി. കനത്ത മഴയാണ് അപകടത്തിന് കാരണം.
സംഭവത്തിൽ വിമാനത്തിന്റെ ഒരു എഞ്ചിന് തകരാർ സംഭവിച്ചു. റെൺവേയ്ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.
കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ പരിശോധനകൾ നടന്നുവരികയാണെന്ന് എയർഇന്ത്യ അറിയിച്ചു.
അതേസമയം, കനത്ത മഴയെ തുടർന്ന് മുംബൈയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഗതാഗത സേവനങ്ങൾ തടസപ്പെട്ടിട്ടുണ്ട്.
ബിഷപ്പ് ഡോ. കെ.റൂബൻ മാർക്ക് സിഎസ്ഐ മോഡറേറ്റർ
Monday, July 21, 2025 2:05 PM IST
ചെന്നൈ: സിഎസ്ഐ സഭാ മോഡറേറ്ററായി കരിംനഗർ ബിഷപ്പും നിലവിലെ ഡപ്യൂട്ടി മോഡറേറ്ററുമായ ഡോ. കെ. റൂബൻ മാർക്കിനെ തെരഞ്ഞെടുത്തു. മദ്രാസ് ഹൈക്കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ ജസ്റ്റീസ് വി. ഭാരതിദാസന്റെ മേൽനോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ആറു മാസമാണ് പുതിയ മോഡറേറ്ററുടെ കാലാവധി.
മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മുൻ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലം സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ സഭാധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് നടന്നത്. കൗൺസിൽ രൂപീകരിക്കാത്ത സൗത്ത് കേരള മഹായിടവകയിൽ നിന്നൊഴികെ കേരളത്തിലെ മറ്റെല്ലാ മഹായിടവകകളിൽ നിന്നുമുള്ള ബിഷപ്പുമാർ അടക്കം 318 പ്രതിനിധികൾ വോട്ടെടുപ്പിൽ പങ്കെടുത്തുത്.
സ്ഥാനമൊഴിഞ്ഞ ഡോ. ധർമരാജ് റസാലത്തിന്റെ പക്ഷക്കാരനാണ് ഡോ. കെ. റൂബൻ മാർക്ക്. അതേസമയം, വെല്ലൂർ ബിഷപ്പ് ശർമ നിത്യാനന്ദം പരാജയപ്പെട്ടു. 77 വോട്ടിന്റെ ഭൂരിപക്ഷം ആണ് റൂബൻ മാർക്ക് നേടിയത്.
സഭയിൽ മാറ്റങ്ങൾക്കായുള്ള നിയോഗമാണിതെന്ന് ഡോ. കെ. റൂബൻ മാർക്ക് പ്രതികരിച്ചു. ദക്ഷിണ കേരള മഹായിടവകയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അരങ്ങേറ്റത്തിൽ വെടിക്കെട്ടുമായി ഓവൻ; വിൻഡീസിനെ മൂന്നുവിക്കറ്റിന് വീഴ്ത്തി ഓസീസ്
Monday, July 21, 2025 1:44 PM IST
കിംഗ്സ്റ്റൺ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. ജമൈക്കയിലെ സബീന പാർക്കിൽ നടന്ന മത്സരത്തിൽ മൂന്നു വിക്കറ്റിനായിരുന്നു സന്ദർശകരുടെ ജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയർത്തിയ 189 റണ്‍സ് വിജയലക്ഷ്യം ഓസീസ് ഏഴു പന്ത് ബാക്കിനില്‍ക്കെ മറികടന്നു.
അരങ്ങേറ്റ മത്സരത്തിൽ വെടിക്കെട്ട് അർധസെഞ്ചുറിയുമായി തിളങ്ങിയ മിച്ചല്‍ ഓവനും അർധസെഞ്ചുറി നേടിയ കാമറൂൺ ഗ്രീനുമാണ് ഓസീസിന് അനായാസ ജയം സമ്മാനിച്ചത്. ഓവൻ 27 പന്തിൽ ആറു സിക്സറുകൾ ഉൾപ്പെടെ 50 റൺസെടുത്തപ്പോൾ ഗ്രീന്‍ 26 പന്തില്‍ അഞ്ചു സിക്സറുകളും രണ്ടു ഫോറുകളുമുൾപ്പെടെ 51 റണ്‍സെടുത്തു.
വിന്‍ഡീസിനായി ജേസന്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, ഗുഡാകേഷ് മോട്ടി എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. അകീല്‍ ഹുസൈന് ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് റോസ്റ്റന്‍ ചെയ്സിന്റെയും നായകൻ ഷായ് ഹോപ്പിന്റെയും അർധസെഞ്ചുറികളാണ് മികച്ച സ്കോർ സമ്മാനിച്ചത്. 32 പന്തില്‍ ഒമ്പത് ഫോറും രണ്ടു സിക്സറും ഉൾപ്പെടെ 60 റണ്‍സെടുത്ത റോസ്റ്റൺ ചെയ്സ് ആണ് ടോപ് സ്കോറര്‍. ഷായ് ഹോപ് 39 പന്തില്‍ 55 റണ്‍സെടുത്തു. അതേസമയം, അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഷിമ്രോണ്‍ ഹെറ്റ്മെയര്‍ 19 പന്തില്‍ മൂന്നു സിക്സറും രണ്ടു ഫോറും സഹിതം 38 റണ്‍സെടുത്തു.
ഓസ്ട്രേലിയയ്ക്കു വേണ്ടി ബെൻ ഡ്വാർഷുയിസ് 36 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ സീൻ ആബട്ട്, കൂപ്പർ കോണോലി, നഥാൻ എല്ലിസ്, മിച്ചൽ ഓവൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കാൻ ശ്രമിച്ചു; വീട്ടമ്മ മരിച്ചു
Monday, July 21, 2025 1:40 PM IST
പത്തനംതിട്ട: ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കാൻ ശ്രമിച്ചു. പത്തനംതിട്ട കൊടുമൺ രണ്ടാംകുറ്റി സ്വദേശി ലീല(48) ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ലീലയെ കണ്ടെത്തിയത്.
അമിതമായി ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ഇവരുടെ ഭർത്താവിനെയും മകനേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലീലയും ഭർത്താവും മകനും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൈയിൽ കിട്ടിയ ഗുളികൾ മൂന്ന് പേരും കഴിച്ചു. പിന്നീട് മകനും ഭർത്താവും ഉറങ്ങിക്കിടക്കുന്ന സമയത്ത് ലീല വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു.
രാവിലെ ഇവർ അയൽവാസികളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തങ്ങളും ഗുളിക കഴിച്ചെന്ന് ഇരുവരും വെളിപ്പെടുത്തിയതോടെ ഇവരെ ആദ്യം അടൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഒന്നിലധികം സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും ഇവർ വായ്പയെടുത്തിരുന്നു. എന്നാൽ
ഇത് തിരിച്ചടയ്ക്കാൻ സാധിച്ചില്ല. ഇതിന്റെ പേരിൽ ഇവർക്ക് ഭീഷണിയുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
"ഡിജിറ്റൽ സർവകലാശാലയിൽ ഓഡിറ്റ് നടക്കുന്നില്ല എന്നത് വസ്തുതാവിരുദ്ധം'; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി
Monday, July 21, 2025 1:04 PM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഡിജിറ്റൽ സർവകലാശാലയിൽ ഓഡിറ്റ് നടക്കുന്നില്ല എന്നത് വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് നടത്തുന്നുണ്ടെന്നും 2023-24 വരെയുള്ള ഓഡിറ്റ് പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.
ഓഡിറ്റ് നടത്താനായി സർവകലാശാല സിഎജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിഎജിയുടെ ഭാഗത്തുനിന്ന് തുടർനടപടികൾ ഉണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്പനി രൂപീകരിച്ചു എന്ന ആക്ഷേപത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ഡിജിറ്റൽ സർവകലാശാലയുടെ പ്രഖ്യാപിത നയത്തിനും ചട്ടങ്ങൾക്കും വിധേയമായിട്ടാണ് കമ്പനി രൂപീകരിച്ചത്. "ഐ-ജിഇഐസി' എന്ന സ്ഥാപനത്തിന് മുൻകൂർ പണം കൈമാറി എന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്.
തട്ടിപ്പ് സ്ഥാപനം എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി ചോദിച്ചു.
MeitY-യുടെ ഭരണാനുമതിയിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി രൂപീകരിച്ചത്. കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് മന്ത്രാലയമാണ് MeitY. കമ്പനിയുടെ ചെയർമാൻ ഇന്ത്യാ ഗവൺമെന്റിന്റെ മുൻ വ്യോമയാന സെക്രട്ടറിയായിരുന്ന മാധവൻ നമ്പ്യാരും മറ്റുള്ളവർ ടാറ്റാ സ്റ്റീലുമായി ബന്ധപ്പെട്ട് ഉയർന്ന നിലയിൽ പ്രവർത്തിച്ചിരുന്ന പത്താൻ, കാമേഷ് ഗുപ്ത, ഡിജിറ്റൽ സർവകലാശാലയിലെ പ്രൊഫസർ അലക്സ് തോമസ് എന്നിവരാണ്.
ഡിജിറ്റൽ സർവകലാശാലയുടെ റെഗുലേഷൻ പ്രകാരം ഫാക്കൽറ്റിയുടെ സംരംഭക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവർക്ക് പങ്കാളിത്തമുള്ള നോൺ പ്രോഫിറ്റ് കമ്പനികൾ വഴി ആർ ആന്റ് ഡി പ്രവർത്തനങ്ങൾ നടത്തണമെന്നും പറഞ്ഞിട്ടുണ്ട്.
ഒരു ആധുനിക സർവകലാശാല എന്ന നിലയിൽ ഡിജിറ്റൽ സർവകലാശാല പ്രവർത്തിക്കുമ്പോൾ അവർക്കുള്ള ശമ്പള ഫണ്ടിംഗും മറ്റും ഫാക്കൽറ്റി ഏറ്റെടുക്കുന്ന പ്രൊജക്റ്റുകളിൽ നിന്നും കണ്ടെത്താൻ സാധിക്കും. ഇവയെ മറച്ചുപിടിച്ചു കൊണ്ടാണ് ഇത്തരം പ്രോജക്ടുകളെ അഴിമതിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ഹിമാചൽപ്രദേശിൽ കനത്ത മഴ; മരണസംഖ്യ 125 ആയി ഉയർന്നു
Monday, July 21, 2025 12:54 PM IST
കുളു: ഹിമാചൽപ്രദേശിൽ കനത്തമഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ 125 പേർ മരിച്ചു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, വൈദ്യുതാഘാതം, കെട്ടിടങ്ങൾ തകരൽ തുടങ്ങിയ ദുരന്തങ്ങളിൽപ്പെട്ട് 70പേരും റോഡപകടങ്ങളെ തുടർന്ന് 55 പേരും മരിച്ചു.
ജൂൺ 20 മുതലുള്ള കണക്കാണ് പുറത്തുവിട്ടത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്ഡിഎംഎ) പ്രകാരം തിങ്കളാഴ്ച രാവിലെ വരെ 468 റോഡുകൾ തകർന്നു. 676 ജലവിതരണ പദ്ധതികൾ തടസപ്പെട്ടു. 1,199 ട്രാൻസ്ഫോർമറുകൾ തകരാറിലായി.
മാണ്ഡി, കാംഗ്ര, കുളു, ചമ്പ തുടങ്ങിയ ജില്ലകളാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മാണ്ഡിയിൽ മാത്രം 310 റോഡുകളും 390 ട്രാൻസ്ഫോർമറുകളും തകരാറിലായി. അതേസമയം, കംഗ്രയിൽ 595 ജലപദ്ധതികൾ തകരാറിലായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജൂലൈ 20ന് മാത്രം ആറ് പേർ മരിച്ചു. റോഡ് അപകടങ്ങളെ തുടർന്ന് ഒരാൾ ഹാമിർപൂരിലും രണ്ട് പേർ കാംഗ്രയിലും മൂന്ന് പേർ ഷിംലയിലും മരിച്ചു.
അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. മേഖലയിലുടനീളം മഴ തുടരുമെന്ന് പ്രവചിക്കുന്നതിനാൽ അധികൃതർ ജാഗ്രതയിലാണ്.
പാലക്കാട്ട് മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി
Monday, July 21, 2025 12:36 PM IST
പാലക്കാട്: മന്ത്രി വി. ശിവൻകുട്ടിക്കുനേരെ പാലക്കാട്ട് കരിങ്കൊടി. വിവിധ സ്കൂളുകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനായി നെന്മാറയിലേക്ക് പോകുന്ന വഴി വല്ലങ്ങി വിത്തനശേരിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.
പ്രവർത്തകരെ മന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം ഉണ്ടായിരുന്ന പോലീസ് പിടിച്ചുമാറ്റി. മന്ത്രി എത്തുന്നതിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനീഷ് കരിമ്പാറ കെഎസ്യു നേതാവ് രാഹൂൽ കെ.സി. എന്നിവരെ പോലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.
"ഇരുകൂട്ടരുടെയും രക്തം കച്ചവടം ചെയ്യുന്നു'; സാമുവല്‍ ജെറോമിനെതിരേ തലാലിന്റെ സഹോദരൻ
Monday, July 21, 2025 1:05 PM IST
സന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍ നടത്തുന്ന മനുഷ്യാവകാശ പ്രവര്ത്തകന് സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്.
മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോ പണം പിരിക്കുകയാണ്, ഇയാള്‍ ഇതുവരെ ചര്‍ച്ചകള്‍ക്കായി തങ്ങളെ കണ്ടിട്ടില്ലെന്നും തലാലിന്റെ സഹോദരന് ഫത്താഹ് അബ്ദുള്‍ മെഹ്ദി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലും പങ്കുവച്ച പോസ്റ്റില്‍ സാമുവല്‍ ജെറോം അഭിഭാഷകന് അല്ലെന്നും മഹ്ദി ആരോപിക്കുന്നു.
പല വേദികളില്‍ നിന്നും സാമുവല്‍ ജെറോം പണം പിരിക്കുന്നു. നിമിഷ പ്രിയയുടെ വധ ശിക്ഷ ശരിവച്ച പ്രസിഡന്റിന്റെ ഉത്തരവിന് ശേഷം ജെറോമിനെ സനയില്‍ വച്ച് കണ്ടിരുന്നു. അന്ന് സന്തോഷം നിറഞ്ഞ മുഖത്തോടെ തങ്ങളെ അഭിനന്ദിക്കുകയാണ് ഉണ്ടായത്.
പിന്നീട് വാര്‍ത്തകളില്‍ നിന്നറിഞ്ഞത് ദയാ ധനമായി 12000 ഡോളര്‍ തങ്ങള്‍ ആവശ്യപ്പെട്ടെന്നും അത് പിരിക്കുകയാണെന്നുമാണ്. മധ്യസ്ഥത എന്ന പേരില്‍ ഇരുകൂട്ടരുടെയും രക്തം കച്ചവടം ചെയ്യുകയാണ് സാമുവല്‍ ജെറോം ചെയ്തത്. മധ്യസ്ഥതയുടെ പേരില്‍ ഇദ്ദേഹം ഒരിക്കല്‍ പോലും തന്റെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. ഇക്കാര്യം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും ഫത്താഹ് അബ്ദുള്‍ മെഹ്ദി പോസ്റ്റില്‍ പറയുന്നു.
ഫത്താഹ് അബ്ദുള്‍ മെഹ്ദി പോസ്റ്റിന് പിന്നാലെ ഈ വിഷയത്തില്‍ കേരളത്തിലും ചര്‍ച്ചകള്‍ സജീവമായി. പോസ്റ്റ് പങ്കുവച്ച് സുപ്രീംകോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന് കെ.ആര് രംഗത്തെത്തി.
ഒരേ സമയം ദയ കാത്തു കഴിയുന്ന നിമിഷയുടെ കുടുംബവും ഇരയായ തലാല്‍ മെഹ്ദിയുടെ കുടുംബവും വഞ്ചിക്കപ്പെട്ടു എന്ന ആശങ്കയാണ് അഡ്വ. സുഭാഷ് ചന്ദ്രന് കെ ആര് പങ്കുവയ്ക്കുന്നത്.
മരണത്തിന്റെ വ്യാപാരികള്‍ എന്ന് തുടങ്ങുന്ന പോസ്റ്റില്‍ മനുഷ്യജീവന് വച്ചുള്ള കച്ചവടമാണ് നടന്നതെന്ന ചോദ്യമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഞങ്ങള്‍ പൂര്‍ണമായും തലാലിന്റെ കുടുംബത്തിന്റെ വികാരങ്ങളെ മാനിക്കുന്നു. തെറ്റ് ചെയ്ത സഹോദരി നിമിഷക്കു വേണ്ടി നിരുപാധികം മാപ്പിരക്കുന്നു എന്നും അദ്ദേഹം പറയുന്നു.
കാര്‍ത്തികപ്പള്ളി സ്കൂളില്‍ സംഘര്‍ഷം; യൂത്ത് കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
Monday, July 21, 2025 1:09 PM IST
ആലപ്പുഴ: മേൽക്കൂര തകർന്നുവീണ കാർത്തികപള്ളി യുപി സ്കൂളിൽ സംഘര്‍ഷാവസ്ഥ. യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രതിഷേധം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്.
പ്രവർത്തകർ തമ്മിൽ സ്കൂൾ പരിസരത്ത് ഏറ്റുമുട്ടി. സ്കൂള്‍ കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുന്ന പാത്രങ്ങളും ഇവിടെയുണ്ടായിരുന്ന കസേരകളും പ്രവര്‍ത്തകര്‍ പരസ്പരം വലിച്ചെറിഞ്ഞു. ഇതോടെ പോലീസ് ലാത്തി വീശി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലയ്ക്ക് പരിക്കുണ്ട്. സംഘർഷത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റു.
അതേസമയം ഇന്ന് രാവിലെ സ്കൂളിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ സിപിഎം തടഞ്ഞതും തർക്കത്തിന് ഇടയാക്കിയിരുന്നു. മാധ്യമപ്രവർത്തകർ പുറത്തുപോകണമെന്ന് സിപിഎം പഞ്ചായത്തംഗം നിബു ആവശ്യപ്പെടുകയായിരുന്നു
സ്കൂൾ പ്രധാന അധ്യാപകൻ പറയാതെ പുറത്തുപോകില്ലെന്ന് മാധ്യമങ്ങൾ നിലപാടെടുത്തു. പിന്നീട് മാധ്യമപ്രവർത്തകരെ ബലം പ്രയോഗിച്ച് പുറത്താക്കാനും സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിയിരുന്നു.
തരൂർ പങ്കെടുത്താൽ യോഗത്തിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടും: രാജ്മോഹൻ ഉണ്ണിത്താൻ
Monday, July 21, 2025 12:13 PM IST
ന്യൂഡൽഹി: കോൺഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നതിനെ എതിര്‍ത്ത് രാജ്മോഹൻ ഉണ്ണിത്താന് എംപി. തരൂര്‍ പങ്കെടുത്താല്‍ യോഗത്തിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും വിവരങ്ങള്‍ മോദിക്ക് ചോര്‍ത്തിക്കൊടുക്കുമെന്നും ആരോപിച്ചു.
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ തരൂരിന് അപാര തൊലിക്കട്ടി തന്നെ വേണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.
തരൂരിന് വേണമെങ്കിൽ സ്വയം കോണ്‍ഗ്രസിൽ നിന്നും പുറത്തേക്ക് പോകാം. ഇനി തരൂരിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമതാണ്. എല്ലാവരും അത് ആഗ്രഹിക്കുന്നുവെന്നും കോൺഗ്രസ് പുറത്താക്കി സ്വയം രക്തസാക്ഷിയാവാൻ തരൂര്‍ നോക്കേണ്ടതില്ലെന്നും ഉണ്ണിത്താൻ തുറന്നടിച്ചു.
നേതൃത്വത്തെ കരിവാരിത്തേക്കുന്ന പ്രസ്താവനകൾ നടത്തുന്ന തരൂരിനെതിരായ പ്രതിഷേധം എംപിമാര്‍ യോഗത്തില്‍ അറിയിക്കും. ജനത്തിന് വിശ്വാസമില്ലാത്ത തരൂരിന് സ്വന്തം പാര്‍ട്ടി രൂപീകരിക്കാനാവില്ലെന്നും ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു.
തരൂർ ചെയ്യുന്നതെല്ലാം പാർട്ടിക്ക് ദോഷകരമായ കാര്യങ്ങളാണ്. പാർട്ടി തന്നെ പുറത്താക്കണമെന്നാണ് തരൂർ ആഗ്രഹിക്കുന്നത്. എന്നാൽ, പാർട്ടി അദ്ദേഹത്തെ പുറത്താക്കില്ല. വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
സി.സദാനന്ദന് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു; സത്യവാചകം ചൊല്ലിയത് മലയാളത്തില്‍
Monday, July 21, 2025 11:59 AM IST
ന്യൂഡൽഹി: രാജ്യസഭ എംപിയായി സി.സദാനന്ദൻ സത്യപ്രതിജ്ഞ ചെയ്തു. മലയാള ഭാഷയില്‍ ദൈവനാമത്തിലാണ് സി.സദാനന്ദൻ സത്യവാചകം ചൊല്ലിയത്.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍ സദാനന്ദന്റെ സേവനങ്ങളെ പ്രശംസിച്ചു. അക്രമരാഷ്ട്രീയത്തിന്റെ ഇരയായ സി സദാനന്ദന്റെ രണ്ട് കാലുകളും നഷ്ടപ്പെട്ട കാര്യം അദ്ദേഹം സഭയിൽ പറഞ്ഞു. സാമൂഹ്യ സേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും സദാനന്ദൻ പ്രചോദനമാണെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ സി .സദാനന്ദന് കേരളത്തിലെ രാഷ്ട്രീയ ആക്രമണങ്ങളുടെ ഇരകൂടിയാണ്. 1994ല്‍ നടന്ന ആക്രമണത്തില്‍ സി സദാനന്ദന്റെ രണ്ട് കാലുകളും വെട്ടിമാറ്റപ്പെട്ടത്.
അതുല്യയുടെ മരണം; സതീഷിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു
Monday, July 21, 2025 11:53 AM IST
ദുബായ്: ഷാര്‍ജ റോളയില്‍ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു.
ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചു.
ഒരു വര്‍ഷം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും വാട്സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും പുറത്ത് വരികയും ചെയ്തു. ശനിയാഴ്ചയാണ് അതുല്യയെ ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൈയാങ്കളി; ഇരട്ട സഹോദരന്മാരായ പോലീസുകാർക്ക് സസ്പെൻഷൻ
Monday, July 21, 2025 3:06 PM IST
തൃശൂർ: ചേലക്കരയിൽ കൈയാങ്കളിയെ തുടർന്ന് ഇരട്ട സഹോദരന്മാരായ പോലീസുകാര്‍ക്ക് സസ്പെന്ഷന്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ദിലീപ് കുമാറും പഴയന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പ്രദീപിനെയുമാണ് തൃശൂര്‍ സിറ്റി പോലീസ് സസ്പെന്‍ഡ് ചെയ്തത്.
പോലീസ് സേനയ്ക്ക് അവമതിപ്പുണ്ടായതിനാണ് സിറ്റി പോലീസ് കമ്മീഷണറുടെ നടപടി. സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു.
ഇരുവരും തമ്മില്‍ നേരത്തെ സ്വത്ത്, അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇരുവരുടെയും ചേലക്കോടുള്ള വീടിന് മുന്നിലെ വഴിയില്‍ ചപ്പുചവറുകള്‍ ഇട്ടതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്.
തുടര്‍ന്ന് ഇരുവരും ചേലക്കര ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചേലക്കരയിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ദിലീപ് കുമാറിനെ അടുത്തിടെയാണ് വടക്കാഞ്ചേരിക്ക് സ്ഥലം മാറ്റിയത്.
പഹല്‍ഗാമില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം; ലോക്സഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു
Monday, July 21, 2025 11:39 AM IST
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു.ചോദ്യോത്തരവേളയ്ക്ക് ശേഷം വിഷയം ചര്‍ച്ച ചെയ്യണോ എന്ന കാര്യം ആലോചിക്കാമെന്ന് സ്പീക്കര്‍ നിലപാടെടുത്തു.
എന്നാല്‍ ചോദ്യോത്തരവേളയ്ക്കിടെ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. സ്പീക്കറുടെ ചെയറിന് അടുത്തെത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ഇതോടെ സഭ ഉച്ച വരെ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.
അതേസമയം ഓപ്പറേഷന് സിന്ദൂര്‍ 100 ശതമാനം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഓപ്പറേഷന് സിന്ദൂറിലൂടെ ഇന്ത്യയുടെ സൈനിക ശക്തി ലോകം തിരിച്ചറിഞ്ഞു. ഭീകര കേന്ദ്രങ്ങൾ മിനിറ്റുകള്‍ക്കുള്ളിൽ ആക്രമിച്ച് തകർത്തെന്നും മോദി കൂട്ടിച്ചേർത്തു.
സാങ്കേതിക തകരാർ; ഇൻഡിഗോ വിമാനം തിരിച്ചിറക്കി
Monday, July 21, 2025 11:33 AM IST
ഹൈദരാബാദ്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം യാത്രാവിമാനം തിരിച്ചിറക്കി. ഇന്‍ഡിഗോയുടെ എയര്‍ബസ് എ321 നിയോ മോഡലിലുള്ള വിമാനമാണ് ഞായറാഴ്ച രാത്രി 7:42ന് തിരുപ്പതി വിമാനത്താവളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ടത്.
എന്നാല്‍ സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍ പെട്ടതോടെ വെങ്കടഗിരി പട്ടണം വരെ എത്തിയ ശേഷം വിമാനം തിരികെ തിരുപ്പതിയിലേക്ക് തന്നെ പോയി.
തിരുപ്പതിയിലേക്ക് തിരിച്ചെത്തിയെങ്കിലും വിമാനത്താവളത്തിലിറങ്ങാനുള്ള അനുമതി കിട്ടുന്നത് വരെ ഏകദേശം 40 മിനിറ്റ് വിമാനത്താവളത്തിന് സമീപം ആകാശത്ത് വട്ടമിട്ട് പറന്നതിന് ശേഷമാണ് ലാന്‍ഡ് ചെയ്തത്.
ഇന്‍ഡിഗോ വെബ്സൈറ്റ് പ്രകാരം,വിമാനം രാത്രി 7:20ന് തിരുപ്പതിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 8:30ന് ഹൈദരാബാദില്‍ എത്തേണ്ടതായിരുന്നു വിമാനം. അന്നേ ദിവസത്തെ ഹൈദരാബാദിലേക്ക് പോകേണ്ട അവസാന ഷെഡ്യൂള്‍ വിമാനം ആയിരുന്നു ഇത്.
തിരിച്ചിറക്കിയ ശേഷം വിമാനം റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്. റീഷെഡ്യൂളിംഗ് സംബന്ധിച്ച് യാത്രക്കാര്‍ ഇന്‍ഡിഗോ സ്റ്റാഫുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ദശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സംഭവത്തില്‍ ഇതുവരെ ഇന്‍ഡിഗോ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.
ഓപ്പറേഷൻ സിന്ദൂർ; ഭാരതത്തിന്റെ സൈനിക ശക്തി ലോകമറിഞ്ഞു: പ്രധാനമന്ത്രി
Monday, July 21, 2025 11:05 AM IST
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സീന്ദൂർ 100 ശതമാനം നേട്ടമാണെന്നും ഭീകരരെ ഉത്മൂലനം ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ഭാരതത്തിന്റെ സൈനിക ശക്തി ലോകം ഓപ്പറേഷൻ സിന്ദൂറിലൂടെ അറിഞ്ഞു. ഭാരതത്തിന്റെ സൈന്യം 100 ശതമാനം ലക്ഷ്യം നേടി. ഭീകര കേന്ദ്രങ്ങൾ മിനിട്ടുകള്‍ക്കുള്ളിൽ ആക്രമിച്ച് തകർത്തു. ഇന്ത്യ നിർമിച്ച ആയുധങ്ങളുടെ കരുത്ത് വ്യക്തമായി. ലോകത്തിന്റെ ശ്രദ്ധ ഈ ആയുധങ്ങളിലേക്കെത്തി. ഈ സമ്മേളനം വിജയത്തിന്റെ ഉത്സവം’– നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യയിൽ നിർമിക്കുന്ന ആയുധങ്ങളുടെ എണ്ണം വർധിക്കുന്നുവെന്നും നക്സലറ്റുകളെ ഉൻമൂലനം ചെയ്തെന്നും നിരവധി ജില്ലകളെ നക്സൽ ഭീഷണിയിൽനിന്ന് മോചിപ്പിച്ചെന്നും മോദി പറഞ്ഞു. ആദ്യമായി അന്താരാഷ്ട്രബഹിരാകാശ നിലയത്തിൽ ഇന്ത്യൻ പതാക ഉയർന്നത് അഭിമാന നിമിഷമാണെന്നും മോദി പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ അദ്ദേഹം അഭിനന്ദിച്ചു.
മൂന്നാംദിനവും മുകളിലേക്ക്; സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
Monday, July 21, 2025 11:01 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും മുകളിലേക്ക്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 73,440 രൂപയിലും ഗ്രാമിന് 9,180 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ ഉയർന്ന് 7,530 രൂപയിലെത്തി.
തുടർച്ചയായ മൂന്നാം പ്രവൃത്തിദിനമാണ് സ്വർണവില വർധിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പവന് 400 രൂപ ഉയർന്ന് 73,000 പിന്നിട്ട സ്വർണവില ശനിയാഴ്ച 160 രൂപ കൂടുകയായിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. തുടർന്ന്, വില താഴേക്കു പോകുന്നതാണ് കണ്ടത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് 1.78 ഡോളർ ഉയർന്ന് 3,353 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 123 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും; സ്കൂളുകളിൽ അടിയന്തര ഓഡിറ്റ് നടത്തും: മന്ത്രി വി. ശിവൻകുട്ടി
Monday, July 21, 2025 3:19 PM IST
കൊല്ലം: സ്കൂളുകളിൽ അടിയന്തര ഓഡിറ്റ് സമയബന്ധിതമായി നടപ്പാക്കുമെന്നും ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി.
സ്കൂൾ തുറക്കും മുമ്പേ സർക്കാർ ഇറക്കിയ സർക്കുലറിലെ കാര്യങ്ങൾ എല്ലാ ഉദ്യോഗസ്ഥരും നടപ്പാക്കിയോ എന്ന് സംശയമുണ്ട്. എച്ച്എമ്മിനെ മാത്രം ബലിയാടാക്കി എന്ന ആരോപണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
കൂടാതെ, മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ മാനേജ്മെന്റ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മാനേജ്മെന്റ് അച്ഛനോ അമ്മയ്ക്കോ സ്കൂളിൽ എന്തെങ്കിലും ജോലി കൊടുക്കണം. മിഥുന്റെ വീട് പണിക്കുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്. മരണവീട്ടിൽ കരിങ്കൊടി കാണിക്കുന്നത് എന്ത് രാഷ്ട്രീയ നിലപാടാണെന്നും മന്ത്രി ചോദിച്ചു.
ജൂലൈ 25 മുതൽ 31 മുതൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ട് സ്കൂളിൽ എത്തി പരിശോധന നടത്തും. ഇവർ പരിശോധന നടത്തുന്നുണ്ടോ എന്നറിയാൻ വകുപ്പിലെ വിജിലൻസിനെ ചുമതലപ്പെടുത്തും, ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 12 ന് വീണ്ടും യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തരൂരിനെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് കെ. മുരളീധരൻ
Monday, July 21, 2025 10:48 AM IST
തിരുവനന്തപുരം: നിലപാട് തിരുത്താത്തിടത്തോളം ശശി തരൂരിനെ തിരുവനന്തപുരത്തെ ഒരു പാർട്ടി പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് കെ. മുരളീധരൻ.
തരൂരിന്റെ കാര്യം കേരളത്തിലെ കോൺഗ്രസ് വിട്ടതാണ്. അദ്ദേഹത്തിനെതിരേ നടപടി വേണോ വേണ്ടയോ എന്ന് ദേശീയനേതൃത്വം തീരുമാനിക്കട്ടെ. തരൂർ ഇപ്പോൾ തങ്ങളുടെ കൂട്ടത്തിലുള്ളതായി കണക്കാക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, മുരളീധരന്റെ വിമർശനങ്ങൾക്ക് ശശി തരൂർ എംപി മറുപടി പറഞ്ഞില്ല. വിമർശനങ്ങളിൽ ആരെക്കുറിച്ചും ഒന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയുടെ കാര്യത്തിൽ മറ്റ് പാർട്ടികളുമായി സഹകരിക്കേണ്ടിവരും. എല്ലാ ഇന്ത്യക്കാർക്കുംവേണ്ടിയാണ് താൻ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷന്‍ ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി
Monday, July 21, 2025 10:42 AM IST
ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
"രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസകൾ നേരുന്നു. അദ്ദേഹത്തിന്റെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നു'.-പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അതേസമയം, നിരവധി കോൺഗ്രസ് നേതാക്കളും മല്ലികാർജുൻ ഖാർഗെയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.
കൗമാരക്കാരിയെ പീഡിപ്പിച്ചു; ഒഡീഷയിൽ എൻഎസ്യു അധ്യക്ഷൻ അറസ്റ്റിൽ
Monday, July 21, 2025 10:37 AM IST
ഭുവനേശ്വർ: കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ ഒഡീഷ അധ്യക്ഷൻ ഉദിത് പ്രധാൻ അറസ്റ്റിൽ.
19കാരിയായ എഞ്ചിനിയറിംഗ് വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. മാർച്ചിൽ ഒരു ഹോട്ടൽ മുറിയിൽ വച്ച് പ്രധാൻ തന്നെ മയക്കുമരുന്ന് നൽകി ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.
മാർച്ച് 18 ന് ഭുവനേശ്വറിലെ മാസ്റ്റർ കാന്റീൻ ചൗക്കിൽ വച്ച് രണ്ട് സുഹൃത്തുക്കളെ കണ്ടുമുട്ടിയതായി വിദ്യാർഥിനി പരാതിയിൽ പറയുന്നു. ഒരു കാറിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഉദിത് പ്രധാൻ തങ്ങളെ സമീപിച്ചുവെന്നും താൻ ഒഡീഷയിലെ എൻഎസ്യു പ്രസിഡന്റാണെന്ന് പറഞ്ഞതായും പെൺകുട്ടി പറഞ്ഞു.
"കാറിൽ വച്ച് അയാൾ എന്നെ മോശമായി സ്പർശിച്ചു. പിന്നീട് അവർ എന്നെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. തുടർന്ന് ഒരു മുറിയിൽ കയറി മദ്യപിക്കാൻ തുടങ്ങി. ഞാൻ മദ്യപിക്കാറില്ല, അതിനാൽ ഞാൻ വിസമ്മതിച്ചു. ഉദിത് പ്രധാൻ എനിക്ക് ഒരു ഗ്ലാസ് തണുത്ത പാനീയം തന്നു. ഞാൻ അത് കുടിച്ചപ്പോൾ എനിക്ക് തലകറക്കം അനുഭവപ്പെട്ടു. എന്നെ വീട്ടിൽ വിടാൻ അവരോട് ആവശ്യപ്പെട്ടു. തുടർന്ന് ഞാൻ ബോധംകെട്ടു വീണു. ബോധം വീണ്ടെടുത്തപ്പോൾ, ഉദിത് പ്രധാൻ എന്റെ അടുത്ത് കിടക്കുന്നത് ഞാൻ കണ്ടു. എനിക്ക് വേദന അനുഭവപ്പെട്ടു, എന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസിലായി'-പെൺകുട്ടി പരാതിയിൽ പറഞ്ഞു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതിൽ ഒഡീഷയിലെ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് ഈ സംഭവം.
ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ചു; തൃശൂരില്‍ അഭിഭാഷകന് അറസ്റ്റില്‍
Monday, July 21, 2025 10:32 AM IST
തൃശൂര്‍: പേരമംഗലത്ത് ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച സംഭവത്തില്‍ അഭിഭാഷകന് അറസ്റ്റില്‍. പ്രതിയും ഭാര്യയും രണ്ട് വര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.
കോടതി ഉത്തരവ് പ്രകാരം ഞായറാഴ്ചകളില്‍ കൂട്ടിക്കൊണ്ടുപോയപ്പോള്‍ ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിയപ്പോള്‍ ഡോക്ടറോട് കുട്ടി വിവരം പറയുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ പീഡനവിവരം സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മുംബൈ ട്രെയിൻ സ്ഫോടനം; 12 പ്രതികളെ വെറുതെ വിട്ട് ബോംബെ ഹൈക്കോടതി
Monday, July 21, 2025 10:20 AM IST
മുംബൈ: 2006ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിലെ 12 പ്രതികളെ വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. 2015ൽ വിചാരണക്കോടതി 12 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് ഇവരിൽ അഞ്ച് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവും ശിക്ഷയായി വിധിച്ചിരുന്നു. 189 പേർ കൊല്ലപ്പെടുകയും 800 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം നടന്ന് 19 വർഷങ്ങൾക്ക് ശേഷമാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.
പ്രതികൾക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്ന് ജസ്റ്റീസ് അനിൽ കിലോർ, ജസ്റ്റീസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് പറഞ്ഞു.
"പ്രതികൾക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു. പ്രതികൾ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അതിനാൽ, പ്രതികളുടെ ശിക്ഷ റദ്ദാക്കുന്നു'.-ബെഞ്ച് വ്യക്തമാക്കി. പ്രതികളെ ജയിലിൽ നിന്ന് മോചിപ്പിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.