അഥിതി തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്
Monday, April 29, 2024 1:21 AM IST
ആലപ്പുഴ: ഹരിപ്പാട് അഥിതി തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി യദുകൃഷ്ണൻ സ്ഥിരം കുറ്റവാളിയെന്ന് പോലീസ്. ഇയാൾ മറ്റ് കേസുകളിലും ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് വ്യക്തമാക്കി.
ബംഗാൾ മാൾഡ സ്വദേശി ഓംപ്രകാശാണ് ആലപ്പുഴയിൽ കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം നാല് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി മലയാളിയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
തുടർന്ന് നടത്തിയ അന്വോഷണത്തിലാണ് പ്രതി യദുകൃഷ്ണനാണന്ന് വ്യക്തമായത്. ഓംപ്രകാശിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ പ്രതി നടത്തിയ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കേജരിവാളിനെ സന്ദർശിക്കാൻ സുനിത കേജരിവാളിന് അനുമതിയില്ല
Monday, April 29, 2024 1:02 AM IST
ന്യൂഡൽഹി: അരവിന്ദ് കേജരിവാളിനെ സന്ദർശിക്കാൻ ഭാര്യ സുനിത കേജരിവാളിന് അനുമതി നൽകിയില്ല. തിഹാർ ജയിൽ അധികൃതരാണ് സുനിതയ്ക്ക് സന്ദർശനാനുമതി നിഷേധിച്ചത്.
ആഴ്ചയിൽ രണ്ട് തവണയേ സന്ദർശകരെ കാണാൻ അനുമതിയുള്ളൂ. സുനിത മുൻകൂർ അനുമതി വാങ്ങിയില്ലെന്നുമാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം.
അടുത്ത ആഴ്ചയിലെ സന്ദർശന ഷെഡ്യൂൾ പൂർത്തിയായതായും ജയിൽ അധികൃതർ അറിയിച്ചു. അതേസമയം എഎപി നേതാവും മന്ത്രിയുമായ അതീഷിയ്ക്ക് കോജരിവാളിനെ സന്ദർശിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.
ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരെ പീഡനക്കേസ്
Monday, April 29, 2024 12:42 AM IST
ബംഗളൂരു: കർണാടകയിലെ ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരെ പീഡനക്കേസ്. യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പ്രജ്വലും അച്ഛൻ രേവണ്ണയും പല തവണ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. കേസെടുത്തതോടെ പ്രജ്വൽ രാജ്യംവിട്ടതായാണ് വിവരം. ഇയാൾ ജർമനിയിലേക്ക് കടന്നതായാണ് സ്ഥിരീകരിക്കാത്ത വിവരം.
ഇയാൾക്കെതിരേ അശ്ലീല വീഡിയോ വിവാദം കത്തിപ്പടരുന്നതിനിടെയാണ് ലൈംഗീകാരോപണവുമായി യുവതി തെരഞ്ഞെടുപ്പ് സമയത്ത് രംഗത്തെത്തിയത്.
ഷൈലജയ്ക്കെതിരായ പരാമർശം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി.കെ. സനോജ്
Sunday, April 28, 2024 11:56 PM IST
തിരുവനന്തപുരം: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ഷൈലജയ്ക്കെതിരായ പരാമർശത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.
രാഷ്ട്രീയം പറഞ്ഞ് വടകരയിൽ ജയിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ഷാഫി ഷൈലജയെ ചെളി വാരിയെറിയാൻ ഇറക്കിയതാണ് ഈ യൂത്തനെ എന്ന് സനോജ് ഫേസ്ബുക്കിൽ കുറിച്ചു.
ലൈംഗികാധിക്ഷേപവും വർഗീയ പ്രചാരണവുമൊക്കെ നടത്തി ‘ആറാട്ട് മുണ്ടൻ’ തന്റെ റോൾ നന്നായി ചെയ്തിട്ടുണ്ട്. വ്യാജതിരിച്ചറിയൽ കാർഡ് അച്ചടിച്ച് പ്രസിഡന്റായ ഇവന്റയൊക്കെ സർട്ടിഫിക്കറ്റ് വേണല്ലോ ഇനി ഷൈലജ ടീച്ചർക്ക്. എടുത്തോണ്ട് പോടാ എന്നും ഫേസ്ബുക്കിൽ സനോജ് കുറിച്ചു.
കെ.കെ. ഷൈലജയെ പി.കെ. ശശികലയുമായി താരതമ്യപ്പെടുത്തിയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം. ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ല. ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാൻ പറ്റാതായെന്നും രാഹുൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ഹൈദരാബാദിന് വീണ്ടും തോൽവി; ചെന്നൈയ്ക്ക് സൂപ്പർ ജയം
Sunday, April 28, 2024 11:49 PM IST
ചെന്നൈ: ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. 78 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം. സ്കോർ:- ചെന്നൈ 212-3 (20), ഹൈദരാബാദ് 134-10 (18.5).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നായകൻ ഋതുരാജ് ഗെയ് വാദിന്റെ കരുത്തിലാണ് മികച്ച നിലയിലെത്തിയത്. 54 പന്തിൽ 98 റണ്‍സാണ് ഗെയ്ക്വാദിന്റെ അടിച്ചു കൂട്ടിയത്. ഡാരൽ മിച്ചൽ ഗെയ്ക്വാദിനു മികച്ച പിന്തുണയും നൽകി. 32 പന്തിൽ 52 റണ്‍സായിരുന്നു മിച്ചലിന്റെ സന്പാദ്യം. ഇരുവരും ചേർന്ന് 107 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ശിവം ദുബെ പുറത്താകാതെ 20 പന്തിൽ 39 റണ്‍സെടുത്തു. മഹേന്ദ്ര സിംഗ് ധോണി രണ്ട് പന്തിൽ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് ബാറ്റർമാർക്ക് താളം കണ്ടെത്താനായില്ല. 32 റണ്‍സെടുത്ത ഐഡൻ മാർക്രമാണ് ഹൈദരാബാദ് നിരയിൽ ടോപ് സ്കോറർ. ട്രാവിസ് ഹെഡ് (13), അഭിഷേക് ഷർമ (15), അൻമോൽപ്രീത് സിംഗ് (0), നിതീഷ് റെഡി (15), ഹെൻറിച്ച് ക്ലാസൻ (20) എന്നിവരെല്ലാം പരാജയപ്പെട്ടു.
ചെന്നൈയുടെ തുഷാർ ദേശ്പാണ്ഡെയുടെ നാല് വിക്കറ്റ് പ്രകടനമാണ് ഹൈദരാബാദിനെ തകർത്തത്. മുസ്തഫിസുർ റഹ്മാനും മതീഷ പതിരണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ഹൈദരാബാദ് നാലാം സ്ഥാനത്താണ്.
ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന
Sunday, April 28, 2024 11:09 PM IST
ന്യൂഡൽഹി: ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. എംവി ആന്‍ഡ്രോമിഡ സ്റ്റാര്‍ എന്ന കപ്പലിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ കപ്പലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ചെങ്കടലില്‍ വച്ചായിരുന്നു ഹൂതി ആക്രമണം. നാവികസേനയുടെ ഐഎന്‍എസ് കൊച്ചിയും രക്ഷാദൗത്യത്തില്‍ പങ്കാളികളായി.
കപ്പലില്‍ ഉണ്ടായിരുന്ന 22 ഇന്ത്യന്‍ ജീവനക്കാരെയടക്കം 30 പെരെയും രക്ഷപ്പെടുത്തി. റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എണ്ണക്കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്.
ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍
Sunday, April 28, 2024 10:51 PM IST
കൊയിലാണ്ടി: പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍. കൊയിലാണ്ടിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ബിജീഷാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച കൊയിലാണ്ടിയിലെ ചിങ്ങപുരത്തുള്ള സിപിഎം ഓഫീസില്‍വച്ച് കുട്ടിയെ ബിജീഷ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
വർഗീയ ടീച്ചറമ്മ; കെ.കെ. ഷൈലജയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
Sunday, April 28, 2024 10:24 PM IST
തിരുവനന്തപുരം: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ഷൈലജയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പി.കെ. ശശികലയുമായി താരതമ്യപ്പെടുത്തിയാണ് പരിഹാസം.
ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ലെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാൻ പറ്റാതായി. ‘വർഗീയ ടീച്ചറമ്മ’ എന്നും രാഹുൽ കുറിച്ചു.
ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം
Sunday, April 28, 2024 9:56 PM IST
തിരുവനന്തപുരം: ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം.
അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് ക്ഷേത്രം ഭാരവാഹികൾ ആരോപിച്ചു.
നെടുമ്പാശേരിയിൽ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകരാറിലായി
Sunday, April 28, 2024 9:07 PM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകരാറിലായി. ഷാര്‍ജയിലേക്കും മസ്ക്കറ്റിലേക്കുമുള്ള വിമാനങ്ങളാണ് തകരാറിലായത്.
ഇതേതുടര്‍ന്ന് ആറ് മണിക്കൂറോളം നൂറിലേറെ യാത്രക്കാര്‍ വിമാനതാവളത്തില്‍ കുടുങ്ങി. ഷാര്‍ജയിലേക്ക് പുലര്‍ച്ചെ 2.15ന് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് തകരാര്‍ കണ്ടെത്തിയത്. രാവിലെ എട്ടരയോടെ മറ്റൊരു വിമാനത്തില്‍ ഈ യാത്രക്കാരെ ഷാര്‍ജയിലേക്ക് അയച്ചു.
എട്ടരയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിട്ട് അഞ്ചോടെയാണ് പുറപ്പെട്ടത്.
ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം
Sunday, April 28, 2024 8:37 PM IST
സിൽഹറ്റ്: ബംഗ്ലാദേശിനെതിരായ വനിതാ ട്വന്റി-20യിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. 44 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. സ്കോർ:- ഇന്ത്യ 145-7 (20), ബംഗ്ലാദേശ് 101-8 (20).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഷഫാലി വർമ്മയും (31) യാസ്തിക ഭാട്ടിയയും (36) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (30) ഭേദപ്പെട്ട പ്രടനം കാഴ്ച വച്ചു. റിച്ച ഗോഷ് 23 റണ്‍സും നേടി. മലയാളി താരം സജന സജീവ് 11 പന്തിൽ 11 റണ്‍സെടുത്തു. സജനയുടെ അരങ്ങേറ്റ മത്സരമായിരുന്നു.
ബംഗ്ലാദേശിനായി റബീയ ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മറുഫ അക്റ്റർ രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനായി നിഗർ സുൽത്താന അർധ സെഞ്ചുറി നേടി. 48 പന്തിൽ 51 റണ്‍സായിരുന്നു നിഗറിന്റെ സന്പാദ്യം. നിഗറിനെ കൂടാതെ മുർഷിദ ഖാത്തൂണ്‍ (13), ഷോർണ അക്റ്റർ (11) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
ഇന്ത്യയ്ക്കായി രേണുക താക്കൂർ സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ പൂജ വസ്ത്രകർ രണ്ട് വിക്കറ്റും നേടി. ഇന്ത്യയ്ക്കായി ബൗൾ ചെയ്ത അഞ്ച് പേരും വിക്കറ്റ് നേടി.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്നു പറയുന്നു; ഷാഫിക്കെതിരെ പി. ജയരാജൻ
Sunday, April 28, 2024 8:12 PM IST
കണ്ണൂർ: സകല ദുഷിച്ച പ്രവർത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങൾക്കും പിന്തുണ നൽകുകയും ചെയ്തിട്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഞാൻ ഹരിശ്ചന്ദ്രനാണെ എന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജൻ.
മതത്തിന്റെ പ്ലസ് വേണ്ടെന്നും വർഗീയവാദിയെന്ന പേര് വേദനിപ്പിച്ചുവെന്നുമാണ് ഇപ്പോ ടിയാൻ പറയുന്നത്. പോളിംഗ് തീരുന്ന സമയം വരെ എന്തുകൊണ്ടാ ഈ മാന്യൻ ഇതൊന്നും പറയാതിരുന്നതെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ഷൈലജ ഇസ്ലാമിനെതിരെ പ്രസംഗിച്ചു എന്നും പറഞ്ഞു. യുഡിഎഫുകാർ ഇറക്കിയ വ്യാജ വീഡിയോയെ തെരഞ്ഞെടുപ്പ് തീരുന്നത് വരെ എവിടെയെങ്കിലും ഈ മാന്യദേഹം തള്ളി പറഞ്ഞുവോ?
ഒരു നാടിനെയാകെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ട് ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല ഷാഫി. തെരഞ്ഞെടുപ്പ് വരും പോകും. ജയിക്കും തോൽക്കും. പക്ഷെ ഒരു നാട്ടിൽ ഇത്തരം വിഷലിപ്തമായ പ്രചാരണം നടത്തരുത്.
ഇന്നലെ മുളച്ചുപൊന്തിയ ബുദ്ധിയില്ലാത്ത മാങ്കൂട്ടങ്ങൾക്ക് നാടിനെ സംരക്ഷിക്കണമെന്നോ മാന്യമായി രാഷ്ട്രീയം പറയണമെന്നോ ഉണ്ടാവില്ല.
മൂന്ന് തവണ എംഎൽഎ ആയിരുന്ന ഷാഫിക്കെങ്കിലും ഈ ചിന്ത വേണമായിരുന്നു. അമർ അക്ബർ അന്തോണി എന്ന സിനിമയിലെ "നല്ലവനായ ഉണ്ണി'യെപ്പോലെയാണ് ഷാഫി പറമ്പിൽ.
നിങ്ങൾ നടത്തിയ വർഗീയ പ്രചാരണം സമൂഹത്തിലുണ്ടാക്കിയ ആഘാതത്തിന്റെ പ്രത്യാഘാതം തിരിച്ചറിഞ്ഞു നാടിന്റെ നന്മ ആഗ്രഹിക്കുന്ന നിങ്ങളുടെ കൂട്ടത്തിൽ തന്നെയുള്ളവർ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്.
എത്രയൊക്കെ തറവേല നടത്തിയാലും ഷൈലജയുടെ ജയം തടയാൻ നിങ്ങൾക്കാകില്ല. വൻ ഭൂരിപക്ഷത്തിൽ ഷൈലജ വിജയിക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ഗുജറാത്തിനെ വീഴ്ത്തി ബംഗളൂരു
Sunday, April 28, 2024 7:53 PM IST
അഹമ്മദാബാദ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. ഗുജറാത്ത് ടൈറ്റൻസിനെ ഒൻപത് വിക്കറ്റിനാണ് ബംഗളൂരു പരാജയപ്പെടുത്തിയത്. സ്കോർ:- ഗുജറാത്ത് 200-3 (20), ബംഗളൂരു 206-1 (16).
വിൽ ജാക്സിന്റെ സെഞ്ചുറിയും വിരാട് കോഹ്ലിയുടെ തകർപ്പൻ പ്രകടനമാണ് ബംഗളൂരുവിനെ അനായാസ വിജയത്തിലെത്തിച്ചത്. വിൽ ജാക്സ് 41 പന്തിൽ പത്ത് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 100 റണ്‍സെടുത്തു. കോഹ്ലി 44 പന്തിൽ 70 റണ്‍സുമായി പുറത്താകാതെ നിന്നു. ഫാഫ് ഡു പ്ലെസിസിന്റെ (24) വിക്കറ്റ് മാത്രമാണ് ബംഗളൂരുവിന് നഷ്ടമായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ സായി സുദർശന്റെയും (49 പന്തിൽ 84) ഷാറുഖ് ഖാന്റെയും (30 പന്തിൽ 58) പ്രകടനമാണ് മികച്ച നിലയിലെത്തിച്ചത്. ഡേവിഡ് മില്ലർ 26 റണ്‍സും നേടി. വൃദ്ധിമാൻ സാഹയും (5) ശുഭ്മാൻ ഗില്ലും (16) നിരാശപ്പെടുത്തി.
ബംഗളൂരുവിന്റെ മൂന്നാമത്തെ ജയമായിരുന്നു ഇത്. പത്ത് മത്സരങ്ങളിൽ ആറ് പോയിന്റ് മാത്രമുള്ള ബംഗളൂരു പട്ടികയിൽ അവസാന സ്ഥാനത്താണ്.
സ്കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ
Sunday, April 28, 2024 7:30 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ. ഗ്രേസ് മാർക്ക് മാത്രം പരിഗണിച്ചാൽ മതിയെന്നും ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും തീരുമാനിച്ചു.
ഇരട്ട ആനുകൂല്യം അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നവരെ പിന്തള്ളുവെന്ന് വിലയിരുത്തിയാണ് നടപടി. സ്കൂൾ തലത്തിൽ കലാ-കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് അടക്കം നേടുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കാറുണ്ട്. ഇതോടൊപ്പം ഹയർ സെക്കൻഡറി പ്രവേശനത്തിന് ബോണസ് മാർക്ക് കൂടി നൽകുന്നുണ്ട്.
ഇതു അക്കാദമിക രംഗത്ത് മികവ് പുലർത്തുന്ന വിദ്യാർഥികൾ പിന്തള്ളപ്പെടുന്നുവെന്ന് കണ്ടെത്തിയാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്.
കായിക മത്സരങ്ങൾക്കുള്ള ഗ്രേസ് മാർക്ക് മാനദണ്ഡലത്തിലും മാറ്റമുണ്ട്. ഗ്രേസ് മാർക്ക് ഒരിക്കൽ നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി.
ആലപ്പുഴയിൽ മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിലിടിച്ചു
Sunday, April 28, 2024 6:50 PM IST
ആലപ്പുഴ: മത്സര ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിൽ സ്വകാര്യ ബസ് ഇടിച്ചു. ശനിയാഴ്ച വൈകീട്ട് ആറരയ്ക്ക് കെപി റോഡിലെ കരിമുളയ്ക്കൽ ജംഗ്ഷനിലാണ് അപകടം. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
പുനലൂരിൽ നിന്നു കായംകുളത്തേക്കു പോയ കെഎസ്ആർടിസി ബസും അടൂരിൽ നിന്നു കായംകുളത്തേക്കു പോയ സ്വകാര്യ ബസുമാണ് ഇടിച്ചത്.
കരിമുളയ്ക്കൽ ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ടെടുത്ത കെഎസ്ആർടിസി ബസിൽ പിന്നാലെ വന്ന സ്വകാര്യ ബസ് ഇടിച്ചു കയറുകയായിരുന്നു.
ഗുജറാത്തിൽ ലഹരിവേട്ട; പാക് ബോട്ടിൽനിന്നും 600 കോടിയുടെ മയക്കുമരുന്ന് പിടികൂടി
Sunday, April 28, 2024 6:35 PM IST
പോര്‍ബന്ധര്‍: ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 600 കോടിരൂപയോളം വിലമതിക്കുന്ന ഏകദേശം 86 കിലോ മയക്കുമരുന്ന് പിടികൂടി. പാക്കിസ്ഥാനി ബോട്ടില്‍നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
ബോട്ടിലുണ്ടായിരുന്ന 14 പേരെയും കസ്റ്റഡിയിലെടുത്തു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദവിരുദ്ധ സ്ക്വാഡും നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് മയക്കുമരുന്ന് പിടിച്ചെടുത്തതെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാർഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഓപ്പറേഷന്റെ കൃത്യത ഉറപ്പാക്കാന്‍ കപ്പലുകളും വിമാനങ്ങളും വിന്യസിച്ചിരുന്നു. ഓപ്പറേഷനില്‍ പ്രധാന പങ്കുവഹിച്ചത് കോസ്റ്റ് ഗാര്‍ഡിന്റെ രജത്രാന്‍ എന്ന കപ്പലാണ്.
ഉഷ്ണതരംഗം: അങ്കണവാടിക്ക് ഒരാഴ്ച അവധി
Sunday, April 28, 2024 10:40 PM IST
തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്കൂൾ പ്രവർത്തനം ഒരാഴ്ചത്തേയ്ക്കു നിർത്തിവയ്ക്കാൻ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു.
ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് അഥോററ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടർന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിർദേശത്തെത്തുടർന്നും മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നുമാണ് നടപടി.
അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ പതിവ് പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ വീടുകളിലെത്തിക്കും.
ഈഴവ വോട്ടുകൾ മുഴുവൻ തുഷാറിന് കിട്ടാൻ ഒരു സാധ്യതയുമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
Sunday, April 28, 2024 8:56 PM IST
ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി ജയിക്കുമോ എന്ന് അറിയില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാറിനോട് മത്സരിക്കണ്ട എന്ന് പറഞ്ഞിരുന്നു. ഈഴവ വോട്ടുകൾ മുഴുവൻ തുഷാറിന് കിട്ടാൻ ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയം യുഡിഎഫിനാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തെ സീറ്റിന് സാധ്യത ഇല്ല. തിരുവനന്തപുരത്തും ആലപ്പുഴയിലും നടന്നത് കടുത്ത മത്സരമാണ്. മുൻപ് ബിജെപി നേടിയതിനേക്കാൾ വോട്ട് ശോഭ സുരേന്ദ്രന് ലഭിക്കും.
ഇ.പി. ജയരാജൻ തെരഞ്ഞെടുപ്പ് ദിനം വിവാദം ഒഴിവാക്കണമായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തനിക്കെതിരെ ബിജെപി നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെന്ന് ഇ.പി., മാധ്യമങ്ങൾക്കും പഴി
Sunday, April 28, 2024 5:29 PM IST
കണ്ണൂർ: താൻ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. തനിക്കെതിരെ ബിജെപി നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണ് പുറത്തുവന്നത്. കാര്യങ്ങൾ അന്വേഷിക്കാതെ മാധ്യമങ്ങളും ഒപ്പം ചേർന്നുവെന്നും ജയരാജൻ കുറ്റപ്പെടുത്തി.
കേന്ദ്രമന്ത്രിയായിരുന്ന ജാവദേക്കർ തന്നെ കണ്ടിരുന്നു. രണ്ടോ മൂന്നോ മിനിറ്റ് അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഇതോടെ താൻ സിപിഎം വിട്ട് ബിജെപിയിൽ ചേരാൻ പോകുന്നുവെന്ന് മാധ്യമങ്ങൾ വാർത്ത കൊടുത്തു. ഇക്കാര്യത്തിൽ മാധ്യമങ്ങൾ പരിശോധന നടത്തിയോ എന്നും അദ്ദേഹം ചോദിച്ചു. ആസൂത്രിതമായാണ് തെരഞ്ഞെടുപ്പിനു മുൻപ് വാർത്ത കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിലോ ഡൽഹിയിലോ വച്ച് താൻ ശോഭ സുരേന്ദ്രനെ കണ്ടിട്ടില്ല. തനിക്ക് ശോഭയുമായി ഒരു പരിചയവുമില്ല. ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ മാത്രമാണ് ശോഭയെ താൻ അടുത്തു കണ്ടത്. ഒരു സ്ത്രീ എന്തെങ്കിലും പറഞ്ഞെങ്കിൽ അപ്പോൾ തന്നെ വാർത്ത കൊടുക്കണോ. അത് പരിശോധിക്കേണ്ടെ എന്നും അദ്ദേഹം ചോദിച്ചു.
ചില മാധ്യങ്ങളുടെ പ്രധാനികളും ചില രാഷ്ട്രീയക്കാരും കെ. സുധാകരനും ശോഭ സുരേന്ദ്രനും അറിഞ്ഞുകൊണ്ട് നടത്തിയിട്ടുള്ള പരിപാടിയാണ്. അല്ലെങ്കിൽ തനിക്കെതിരെ ഇങ്ങനെ ഒരു ആക്ഷേപം ഉന്നയിക്കുമോ. ഇങ്ങനെ എങ്ങനെയാണ് തന്നെ ആക്ഷേപിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
ഗൾഫിലാണ് ഗൂഢാലോചന നടന്നതെന്ന് കെ. സുധാകരൻ പറഞ്ഞാൽ പരിശോധിക്കണ്ടേ. താൻ മന്ത്രിയായിരുന്നപ്പോൾ ആണ് ഗൾഫിൽ പോയത്. താൻ ഡൽഹി പോയിട്ടും നാളുകൾ ആയി. തനിക്കെതിരെ വാർത്ത കൊടുക്കുന്പോൾ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് പരിശോധിക്കേണ്ടേ.
അപ്പോൾ വ്യക്തിഹത്യ നടത്താൻ, രാഷ്ട്രീയത്തെ നശിപ്പിക്കാൻ ഇത്തരത്തിലുള്ള ആളുകളെ പ്രോത്സാഹിപ്പിക്കാൻ മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നത് ശരിയാണോ. തന്നെ കുറിച്ച് കൊടുത്ത വാർത്തയിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് മാധ്യമങ്ങൾ പരിശോധിക്കണമെന്നും ഇ.പി ആവശ്യപ്പെട്ടു.
സുധാകരൻ ബിജെപിയിലേക്ക് പോകാൻ ഒരുങ്ങുന്നുവെന്ന് താൻ പറഞ്ഞു. തമിഴ്നാട്ടിൽവച്ച് ബിജെപി നേതാവ് രാജയുമായി സുധാകരൻ ചർച്ച നടത്തി. ഇവിടെയുള്ള ബിജെപി നേതാക്കളുമായും സുധാകരൻ ചർച്ച നടത്തി. ഇത് താൻ പറഞ്ഞതിനു പിന്നാലെ ഞാൻ ബിജെപിയിലേക്ക് പോകുന്ന എന്നതരത്തിൽ വാർത്ത വന്നുവെന്നും ഇ.പി പറഞ്ഞു.
തനിക്കെതിരെ തെളിവുണ്ടെങ്കിൽ വാർത്ത കൊടുത്തോളു. അടിസ്ഥാന രഹിതമായ വാർത്തകൾ കൊടുക്കുന്നത് എന്തിനു വേണ്ടിയാണെന്നും ജയരാജൻ ചോദിച്ചു.
യുഎഇയില്‍ നേരിയ ഭൂചലനം
Sunday, April 28, 2024 4:52 PM IST
അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
പ്രാദേശിക സമയം രാവിലെ 3.03 ന് ഖോര്ഫക്കാന് തീരത്ത് അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലമുണ്ടായത്. താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടു. എന്നാൽ ഭൂചലനത്തില്‍ അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു
Sunday, April 28, 2024 3:53 PM IST
മാഹി: കിണർ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു. ഉടുമ്പന്റെവിടെ മതേമ്പത്ത് യു.എം.വിശ്വനാഥന് (53) ആണ് മരിച്ചത്.
നെടുംബ്രത്തെ പറമ്പില്‍ കിണര്‍ നിര്‍മാണ ജോലിക്കിടെ സൂര്യാഘാതമേറ്റ വിശ്വനാഥന് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്നോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: പ്രജിഷ. മക്കള്‍: വിഷ്ണുപ്രിയ, വിനയ പ്രിയ.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് സ്ത്രീ മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്‍
Sunday, April 28, 2024 3:57 PM IST
ആലപ്പുഴ: പ്രസവത്തെ തുടര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. അമ്പലപ്പുഴ സ്വദേശി ഷിബിന(31) ആണ് മരിച്ചത്.
ഒരു മാസം മുമ്പായിരുന്നു ഇവരുടെ പ്രസവം. ഇതിന് പിന്നാലെ ഇവര്‍ക്ക് അനുബാധയുണ്ടായി. ഇത് പിന്നീട് കരളിനെയും വൃക്കയെയും ബാധിച്ചതോടെ ഇവരെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഐസിയുവില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം.
ഇതിന് പിന്നാലെ അധികൃതരുടെ അനാസ്ഥ കാരണമാണ് ഷിബി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിച്ചു. പോലീസും ഇവിടെയെത്തിയതോടെ ഇരുകൂട്ടും തമ്മില്‍ വാക്കേറ്റമുണ്ടായി. നിലവിൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ത്യ-ബംഗ്ലാദേശ് ടി20; സജന സജീവന് അരങ്ങേറ്റം
Sunday, April 28, 2024 3:36 PM IST
സിൽഹറ്റ്: ഇന്ത്യ-ബംഗ്ലാദേശ് വനിതാ ടി20 പരന്പരയിലെ ആദ്യ മത്സരത്തിൽ മലയാളി താരം സജന സജീവിന് അരങ്ങേറ്റം.
അഞ്ച് മത്സരങ്ങളുടെ പരന്പരയിലെ ആദ്യമത്സരത്തിലാണ് വയനാട് സ്വദേശിനിയായ സജന നീലക്കുപ്പായം അണിയുന്നത്.
വനിതാ പ്രീമിയർ ലീഗിൽ മുംബൈയ്ക്കായി മികച്ച പ്രകടനം സജന പുറത്തെടുത്തിരുന്നു. നേരത്തെ മലയാളിയായ മിന്നു മണി ഇന്ത്യൻ ടീമിൽ കളിച്ചിരുന്നു.
തൃശൂരില്‍ രണ്ടിടത്ത് പുലിയെ കണ്ടെന്ന് നാട്ടുകാര്‍; ദൃശ്യങ്ങള്‍ പുറത്ത്
Sunday, April 28, 2024 3:42 PM IST
തൃശൂരില്‍: തൃശൂരില്‍ രണ്ടിടത്ത് പുലിയെ കണ്ടെന്ന് നാട്ടുകാര്‍. അതിരപ്പിള്ളി, ചിമ്മിനി എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാത്രി പുലിയെ കണ്ടത്. വാഹനയാത്രക്കാര്‍ പകര്‍ത്തിയ പുലിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ചിമ്മിനിക്ക് അടുത്ത് ചൊക്കനയില്‍ പുലി റോഡ് മുറിച്ച് കടക്കുന്നതാണ് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അതിരപ്പിള്ളി-മലക്കപ്പാറ റോഡിന് സമീപവും പുലിയെ കണ്ടു. ഇതുവഴി സഞ്ചരിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് മരിച്ച നിലയിൽ
Sunday, April 28, 2024 3:19 PM IST
പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിൽ ജോലിക്കിടെ ഉദ്യോഗസ്ഥനെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി.
ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് മുരളീധരൻ(55) ആണ് മരിച്ചത്. ഓഫീസിലെ മുറിയിൽ വീണു കിടക്കുന്ന നിലയിലായിരുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
ജാവദേക്കറുമായി ചർച്ച; പാർട്ടി കാര്യമായി എടുക്കില്ല: ഇ.പി.ജയരാജൻ
Sunday, April 28, 2024 2:56 PM IST
കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തിയത് പാർട്ടി വലിയ കാര്യമായി എടുക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ.
പ്രചാരണങ്ങൾക്കു പിന്നിൽ മാധ്യമങ്ങളും യുഡിഎഫുമാണ്. ആസൂത്രിതമായ ഗൂഡാലോചന ഇതിനു പിന്നിലുണ്ടെന്ന് ജയരാജൻ പറഞ്ഞു. 2023 മാർച്ച് അഞ്ചിനാണ് നന്ദകുമാറും ജാവദേക്കറും മകന്റെ ഫ്ലാറ്റിലേക്ക് വന്നത്.
വെറുതെ കണ്ട് പരിചയപ്പെടാൻ വന്നതാണെന്നാണ് പറഞ്ഞത്. കേന്ദ്രമന്ത്രിയായിരുന്ന ആൾ വീട്ടിൽ വരുമ്പോൾ ഞാൻ ഇറങ്ങിപ്പോകാൻ പറയണോ? അഞ്ചു മിനിറ്റുപോലും ആ കൂടിക്കാഴ നീണ്ടില്ല.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് താൻ വാർത്താ സമ്മേളനം നടത്തിയതിനു പിന്നാലെയാണ് തനിക്കെതിരെ വാർത്ത പ്രചരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു
Sunday, April 28, 2024 3:10 PM IST
പാലക്കാട്: സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. പാലക്കാട് എലപ്പുള്ളി സ്വദേശി ലക്ഷ്മി ആണ് മരിച്ചത്.
ശനിയാഴ്ച കനാലില്‍ വീണ് കിടക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്.
തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ വീഴ്ച; അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര തെര. കമ്മീഷന് പ്രതിപക്ഷത്തിന്റെ പരാതി
Sunday, April 28, 2024 3:52 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി.
സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വ്വവുമായ വോട്ടെടുപ്പ് നടന്നില്ലെന്നാണ് ആരോപണം. പോളിംഗ് കുറയാനുള്ള പ്രധാന കാരണം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയാണ്.
വോട്ട് ചെയ്യാന്‍ കാലതാമസമുണ്ടായി. ഇതോടെ കനത്ത ചൂടില്‍ മൂന്നും നാലും മണിക്കൂര്‍ വരിയില്‍നിന്ന ആളുകള്‍ വോട്ട് ചെയ്യാതെ മടങ്ങി.
ഇത്രയധികം അലങ്കോലപ്പെട്ട ഒരു തെരഞ്ഞെടുപ്പ് സമീപകാലത്തൊന്നും കേരളം കണ്ടിട്ടില്ല. ആളുകളെ വലയ്ക്കുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വടകരയിലെ യുഡിഎഫ് കേന്ദ്രങ്ങളില്‍ പോളിംഗ് കുറയാന്‍ കാരണം ഉദ്യോഗസ്ഥരുടെ പിഴവാണ്. ഇതിന് പിന്നില്‍ സിപിഎം ആണെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
സൈഡ് നൽകിയില്ലെന്ന് ആരോപണം; തിരുവനന്തപുരം മേയർ കെഎസ്ആർടിസി ബസ് തടഞ്ഞു
Sunday, April 28, 2024 1:53 PM IST
തിരുവനന്തപുരം : കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞു. ഇന്നലെ രാത്രി പട്ടത്തു നിന്നും പാളയത്തേക്ക് സ്വകാര്യ വാഹനത്തിൽ മേയറും സംഘവും യാത്ര ചെയ്തപ്പോഴായിരുന്നു സംഭവം.
ബസിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തിയിട്ട ശേഷം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കിക്കുന്ന ദൃശ്യം പുറത്തു വന്നു. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
കാർ ബസിന് കുറുകെ ഇട്ട് ട്രിപ്പ് മുടക്കിയെന്നും മേയർ മോശമായി പെരുമാറിയെന്നും കാണിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ പോലീസിന് പരാതി നൽകി.ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല.
ഒരു വർഷത്തിനിടെ 20 ലക്ഷം യാത്രക്കാർ; വാട്ടർ മെട്രോ ജൈത്ര യാത്ര തുടരുന്നു
Sunday, April 28, 2024 1:38 PM IST
കൊച്ചി: സർവീസ് തുടങ്ങി ഒരു വർഷമാകുമ്പോൾ കൊച്ചി വാട്ടർ മെട്രോ 20 ലക്ഷം പേർ ഉപയോഗിച്ചു. ചുരുങ്ങിയ കാലയളവില്‍ 20 ലക്ഷം പേർ യാത്ര ചെയ്തത് വാട്ടർ മെട്രോ ജനഹൃദയങ്ങളിൽ ഇടം പിടിച്ചു എന്നതിന്റെ തെളിവാണെന്ന് അധികൃതർ പറഞ്ഞു.
ഹൈകോർട്ട് ജംഗ്ഷൻ - ഫോർട്ട് കൊച്ചി, ഹൈകോർട്ട് ജംഗ്ഷൻ - വൈപ്പിൻ, ഹൈകോർട്ട് ജംഗ്ഷൻ - ബോൾഗാട്ടി വഴി സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂരിൽ നിന്ന് ഏലൂർ വഴി ചേരാനല്ലൂർ, വൈറ്റില - കാക്കനാട് എന്നീ റൂട്ടിൽ 14 ബോട്ടുകളാണ് നിലവിൽ സർവീസ് നടത്തുന്നത്.
കുമ്പളം, പാലിയംതുരുത്ത്, വെല്ലിംഗ്ഡൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ഈ റൂട്ടുകളിൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഇതിനു മുന്നോടിയായി സെപ്റ്റംബറോടെ അഞ്ചു ബോട്ടുകൾ കൂടി നൽകാമെന്ന് കൊച്ചിൻ ഷിപ്യാർഡ് വാട്ടർ മെട്രോ അധികൃതരെ അറിയിച്ചിട്ടുണ്ട്.
ഹോട്ടലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേര്‍ക്ക് പൊള്ളലേറ്റു
Sunday, April 28, 2024 2:59 PM IST
കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം തയാറാക്കുന്നതിനിടയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഹോട്ടല്‍ ജീവനക്കാരായ വലിയമങ്ങാട് സ്വദേശി ദേവി(42), ഇതര സംസ്ഥാന തൊഴിലാളിയായ സിറാജ്(38) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ദേവിയുടെ പരിക്ക് ഗുരുതരമാണ്. കൊയിലാണ്ടിയിലെ അരങ്ങാടത്തുള്ള ഹോട്ടല്‍ സെവന്റീസിലാണ് അപകടം.
ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ കുക്കര്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി. പരിക്ക് ഗുരുതരമായതിനാല്‍ ദേവിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ത്യാ സഖ്യം ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു: യോഗി ആദിത്യനാഥ്
Sunday, April 28, 2024 12:49 PM IST
ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുകയാണെങ്കിൽ രാജ്യത്ത് ബീഫ് ഉപയോഗത്തിന് അനുമതി നൽകുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഇന്ത്യാ സഖ്യം ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയാണ്. പശുവിനെ പവിത്രമായി കണക്കാക്കുന്നതിനാൽ രാജ്യത്തെ ഹിന്ദു സമുദായം ബീഫ് ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരാണ്.
ഇക്കാര്യത്തിൽ മുസ്ലീംങ്ങൾക്ക് ഒഴിവു നൽകാനുള്ള കോൺഗ്രസ് തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും യോഗി പറഞ്ഞു. കോൺഗ്രസിന്റെ പ്രകടന പത്രികയെ ബിജെപി ശക്തമായി വിമർശിക്കുന്നതിനിടെയാണ് പുതിയ ആരോപണവുമായി യുപി മുഖ്യമന്ത്രി രംഗത്ത് എത്തിയത്.
ഗോവധ നിരോധന നിയമം നിലവിലുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഉത്തർപ്രദേശ് ഗോഹത്യ തടയൽ നിയമത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതിയ നിരവധി വ്യവസ്ഥകൾ സർക്കാർ അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായി, സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു: ബിനോയ് വിശ്വം
Sunday, April 28, 2024 12:44 PM IST
തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാന് കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് അദ്ദേഹം പ്രതികരിച്ചു.
ദല്ലാളുമാരുമായി ഇടത് നേതാക്കള്‍ അടുപ്പം പുലര്‍ത്തരുത്. കണ്‍വീനര്‍ സ്ഥാനം ഇ.പി ഒഴിയണ്ടേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സിപിഎം ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
സിപിഎം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുത്താന്‍ ആര്‍ജ്ജവം ഉള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈരാറ്റുപേട്ടയില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു
Sunday, April 28, 2024 12:19 PM IST
കോട്ടയം: ഈരാറ്റുപേട്ട- വാഗമൺ റോഡിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തീക്കോയി ഒറ്റയീട്ടിക്ക് സമീപമാണ് സംഭവം.
മൂവാറ്റുപുഴ ഭാഗത്ത് നിന്നും വാഗമണ്‍ സന്ദര്‍ശനത്തിനായി എത്തിയ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കയറ്റം കയറുന്നതിനിടെ വാഹനം നിന്നുപോവുകയും പെട്ടെന്ന് തീയും പുകയും ഉയരുകയുമായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർ ഉടനെ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.
സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് തീ അണയ്ക്കാന്‍ ശ്രമം തുടങ്ങിയത്. പിന്നീട് ഈരാറ്റുപേട്ടയില്‍ നിന്ന് ഫയര്‍ഫോഴ്സും അപകടസ്ഥലത്തെത്തി. വാഹനം ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ജൂലൈ മുതല്‍
Sunday, April 28, 2024 12:19 PM IST
ന്യൂഡൽഹി: വന്ദേ ഭാരത് ട്രെയിൻ വൻ വിജയമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാത്തിൽ വന്ദേ മെട്രോ സർവീസ് ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. നഗരവാസികളെ ലക്ഷ്യമിട്ടുള്ള വന്ദേ മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം ജൂലൈയില്‍ നടത്തുമെന്നും സൂചനയുണ്ട്.
മണിക്കൂറില്‍ പരമാവധി 130 കിലോ മീറ്റര്‍ വേഗതയിലായിരിക്കും ട്രെയിൻ സഞ്ചരിക്കുക. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ എന്നതാണ് വന്ദേ മെട്രോകൊണ്ട് റെയില്‍വേ ലക്ഷ്യമിടുന്നത്.
പെട്ടെന്ന് വേഗം കൂട്ടാനും കുറയ്ക്കാനും പറ്റുന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ട്രെയിനാണ് സർവീസ് നടത്തുകയെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ട്രെയിനിൽ 12 കോച്ചുകൾ ഉണ്ടാവും.
റൂട്ടിലെ ആവശ്യാനുസരണം കോച്ചുകളുടെ എണ്ണം 16 വരെ വര്‍ധിപ്പിക്കും. കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറില്‍ വന്ദേ മെട്രോയ്ക്കായുള്ള കോച്ചുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.
തനിക്കെതിരേ ഗൂഢാലോചന നടന്നു, തന്നിലൂടെ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ: ഇ.പി
Sunday, April 28, 2024 12:33 PM IST
തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നുള്ള തുറന്നുപറച്ചില്‍ വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഇടത് മുന്നണി കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി.ജയരാജന്. തനിക്കെതിരേ നടക്കുന്നത് ഗൂഢാലോചനയാണെന്നും ഇതില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്നും ഇ.പി. പ്രതികരിച്ചു.
ഒരു സ്വകാര്യ ചാനലിനോടാണ് ഇ.പിയുടെ പ്രതികരണം. താന്‍ വഴി ഗൂഢാലോചനക്കാര്‍ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയുമാണ്. തെരഞ്ഞെടുപ്പ് ദിവസം രാവിലെയുള്ള തന്റെ തുറന്നുപറച്ചിലില്‍ അസ്വാഭാവികതയില്ല. പ്രതിപക്ഷം അടക്കം പുറമറ സൃഷ്ടിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ അത് ഒഴിവാക്കാനാണ് താന്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അഞ്ചിന് കൊച്ചുമകന്റെ പിറന്നാൾ ദിവസമാണ് ജാവദേക്കര്‍ വീട്ടിലെത്തിയത്. ജാവദേക്കറുമായി ചുരുങ്ങിയ വാക്കുകള്‍ മാത്രമാണ് സംസാരിച്ചത്. രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ല. വീട്ടിലേക്ക് കടന്നുവന്നവരെ ഇറക്കിവിടുന്നത് തന്റെ രീതിയല്ലെന്നും ഇ.പി പറഞ്ഞു.
കൂട്ടുകെട്ടുകളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് എല്ലാവര്‍ക്കുമുള്ള സന്ദേശമാണ്. ശോഭാ സുരേന്ദ്രനെ ഡല്‍ഹിയിലോ തൃശൂരിലോ വച്ച് കണ്ടിട്ടില്ലെന്നും ഇ.പി പറഞ്ഞു.
മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്തിൽ എത്തില്ല
Sunday, April 28, 2024 11:45 AM IST
കൊച്ചി: തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്പ്രസ് മേയ് ഒന്നു മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തില്ല. തൃപ്പൂണിത്തുറയിൽനിന്ന് എറണകാളം നോർത്ത് സ്റ്റേഷൻ വഴി ഷോർണൂരിലേക്ക് സർവീസ് നടത്തും.
താത്കാലിക അടിസ്ഥാനത്തിൽ സൗത്ത് സ്റ്റേഷൻ ഒഴിവാക്കി എറണാകുളം നോർത്ത് സ്റ്റേഷനിൽ മാത്രം നിർത്തിയാകും സർവീസ് നടത്തുകയെന്ന് അധികൃതർ പറഞ്ഞു. സൗത്ത് സ്റ്റേഷൻ ഒഴിവാക്കുമ്പോൾ എറണാകുളം നോർത്ത് ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ മുപ്പത് മിനിറ്റ് മുന്‍പ് എത്തും.
തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും പതിനഞ്ച് മിനിറ്റ് നേരത്തെയെത്തും. ഷൊർണൂരിലേക്കുള്ള പുതുക്കിയ സമയം: എറണാകുളം നോർത്ത്: രാവിലെ 9.50, ആലുവ: 10.15, അങ്കമാലി: 10.28, ചാലക്കുടി: 10.43, ഇരിങ്ങാലക്കുട: 10.53, തൃശൂർ:11.18 ,വടക്കാഞ്ചേരി: 11.40, ഷൊർണൂർ ജംഗ്ഷൻ 12.25.
തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ സമയക്രമം: എറണാകുളം നോർത്ത്: 05.15 പിഎം, തൃപ്പൂണിത്തുറ: 5.37,പിറവം റോഡ്: 5.57,ഏറ്റുമാനൂർ: 6.18, കോട്ടയം: 6.30, ചങ്ങാശേരി: 6.50,തിരുവല്ല:7, ചെങ്ങന്നൂർ: 7.11, ചെറിയനാട്: 7.19, മാവേലിക്കര: 07.28, കായംകുളം: 7.40.
കരുനാഗപ്പള്ളി: 7.55, ശാസ്താംകോട്ട: 8.06, കൊല്ലം 8:27, മയ്യനാട്: 8.39,പരവൂർ: 8.44, വർക്കല ശിവഗിരി: 8.55, കടയ്ക്കാവൂർ: 9.06, ചിറയിൻകീഴ്: 9.11, തിരുവനന്തപുരം പേട്ട:9.33, തിരുവനന്തപുരം സെൻട്രൽ: 10.
ജാവദേക്കര്‍ വിവാദം; ഇ.പി കൺവീനർ സ്ഥാനത്ത് തുടരുന്നതില്‍ സിപിഐക്ക് അതൃപ്തി
Sunday, April 28, 2024 12:26 PM IST
തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാന് കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സിപിഐക്ക് അതൃപ്തി. ഇ.പി കണ്‍വീനര്‍ സ്ഥാനത്ത് തുടരുന്നതിലും സിപിഐക്ക് എതിര്‍പ്പുണ്ടെന്നാണ് വിവരം.
ജാവദേക്കറെ ഇ.പി കണ്ടതുതന്നെ തെറ്റാണെന്നാണ് പാര്‍ട്ടി നിലപാട്. വോട്ടെടുപ്പ് ദിവസം രാവിലെ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നുള്ള ഇ.പിയുടെ തുറന്നുപറച്ചില്‍ മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നാണ് സിപിഐയുടെ വിലയിരുത്തല്‍.
കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പിയെ മാറ്റാന്‍ സിപിഎം തീരുമാനിക്കുന്നില്ലെങ്കില്‍ ഇക്കാര്യം പരസ്യമായി ആവശ്യപ്പെടാനാണ് സിപിഐയുടെ നീക്കം. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തിങ്കളാഴ്ച ചേരും.
ഇ.പി- ജാവദേക്കർ കൂടിക്കാഴ്ചയും യോഗത്തിൽ ചർച്ചയാകും. ഇ.പി. കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ സംസ്ഥാന സെക്രട്ടേറിയറ്റിന് അദ്ദേഹത്തിനെതിരേ നടപടിയെടുക്കാനാകില്ല. എന്നാൽ നടപടിക്ക് കേന്ദ്ര കമ്മിറ്റിക്ക് ശിപാർശ നൽകാൻ കഴിയും.
വരയാടുകളുടെ കണക്കെടുപ്പ് തിങ്കളാഴ്ച മുതൽ
Sunday, April 28, 2024 11:10 AM IST
ഇടുക്കി: മൂന്നാര്‍ രാജമലയിലെ വരയാടുകളുടെ കണക്കെടുപ്പ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. 33 ബ്ലോക്കുകളിലായി മൂന്നുപേര്‍ വീതം അടങ്ങുന്ന സംഘമാണ് കണക്കെടുപ്പ് നടത്തുന്നത്.
ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന ചിന്നാര്‍, ഇരവികുളം, പാമ്പാടുംചോല എന്നിവിടങ്ങളിലാണ് നാലുദിവസം നീളുന്ന കണക്കെടുപ്പ് നടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് എസ്.വി. വിനോദ്, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് നിതിന്‍ ലാല്‍ എന്നിവരാണ് കണക്കെടുപ്പിന് നേതൃത്വം നല്‍കുന്നത്.
വയനാട്ടില്‍ കാട്ടാന ആക്രമണം; മധ്യവയസ്കന് ഗുരുതര പരിക്ക്
Sunday, April 28, 2024 11:07 AM IST
വയനാട്: കാട്ടാന ആക്രമണത്തില്‍ മധ്യവയസ്കന് പരിക്ക്. വയനാട് ചേകാടി കുണ്ടുവാടി കോളനിയിലെ കാളന് ആണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വാരിയെല്ലിന് അടക്കം പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ശനിയാഴ്ച വൈകിട്ടാണ് സംഭവം. പോത്തുകളെ മേയിച്ചുകൊണ്ട് നടന്നുവരുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
അമേഠിയിൽ രാഹുൽ റായ്ബറേലിയിൽ പ്രിയങ്ക; പ്രഖ്യാപനം ഉടൻ
Sunday, April 28, 2024 10:51 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക വദ്രയും മത്സരിക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും.
രാഹുൽ ഗാന്ധിയും പ്രയങ്കയും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാർഗയെ ചുമതലപ്പെടുത്തി.
രാഹുലും പ്രിയങ്കയും മത്സരിക്കണമെന്ന് ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള അവിനാഷ് പാണ്ഡേയും നിയമസഭാകക്ഷിനേതാവ് ആരാധന മിശ്രയും യോഗത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ ഇവരുടെ ആവശ്യത്തെ പിന്തുണച്ചിരുന്നു.
സമാജ്വാദി പാര്‍ട്ടിക്കൊപ്പം സഖ്യമായി മത്സരിക്കുന്ന ഉത്തര്‍പ്രദേശില്‍ അമേഠിയും റായ്ബറേലിയുമൊഴികെ മറ്റ് മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. അഞ്ചാംഘട്ടത്തില്‍ പോളിംഗ് നടക്കുന്ന അമേഠിയിലും റായ്ബറേലിയിലും മേയ് 20 നാണ് വോട്ടെടുപ്പ്.
മേയ് മൂന്നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി. അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ബിജെപി നേരത്തെ കളത്തിൽ ഇറക്കിയെങ്കിലും റായ്ബറേലിയിൽ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കോണ്‍ഗ്രസിന് തിരിച്ചടി; ഡല്‍ഹി പിസിസി അധ്യക്ഷന്‍ രാജിവച്ചു
Sunday, April 28, 2024 12:43 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്ലി രാജിവച്ചു. സംഘടനാതലത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് സൂചന.
ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബ്റിയുമായുള്ള അഭിപ്രായ തര്‍ക്കമാണ് തീരുമാനത്തിലേക്ക് നയിച്ചതെന്ന് നാല് പേജുള്ള രാജിക്കത്തില്‍ പറയുന്നു. ബ്ലോക്ക് തലത്തില്‍ നിയമനം നടത്താന്‍ പോലും പിസിസി അധ്യക്ഷന്‍ അധികാരം നല്‍കുന്നില്ലെന്നാണ് വിമര്‍ശനം.
ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അരവിന്ദര്‍ സിംഗ് ലവ്ലിക്ക് അതൃപ്തി ഉണ്ടായിരുന്നു. കനയ്യകുമാര്‍ സ്ഥാനാര്‍ഥിയാകുന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ല. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് പോയപ്പോള്‍ മാത്രമാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും രാജിക്കത്തില്‍ പറയുന്നു.
മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിൽ ചേർന്നേക്കും
Sunday, April 28, 2024 11:52 AM IST
ഇടുക്കി : എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നതിനിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മുൻ എംഎൽഎ എസ്.രാജേന്ദ്രൻ.
സിപിഎം ഉപദ്രവിക്കുകയാണെന്നും ഇത് തുടരുകയാണെങ്കിൽ താൻ ബിജെപിയിൽ ചേരുമെന്നും മുൻ ദേവികുളം എംഎൽഎ പറഞ്ഞു. സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിച്ചില്ലെന്നും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാൻ ആരും ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തെ മാത്രമല്ല തന്റെ കൂടെ നില്‍ക്കുന്നവരെയും ആക്രമിച്ചുവെന്നും ഇവരെയെല്ലാം സംരക്ഷിക്കാൻ ഭാവിയില്‍ ലഭ്യമാകുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു.
പ്രകാശ് ജാവഡേക്കറെ കണ്ടപ്പോള്‍ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നതായും എപ്പോൾ വേണമെങ്കിലും പാർട്ടിയിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞെന്നും രാജേന്ദ്രൻ അവകാശപ്പെട്ടു.
മണിപ്പുരില്‍ ആറ് ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കി തെര. കമ്മീഷന്; റീപോളിംഗ് നടക്കും
Sunday, April 28, 2024 10:53 AM IST
ഇംഫാല്‍: മണിപ്പുരിലെ ആറ് ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. ഔട്ടര്‍ മണിപ്പുര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ആറ് ബൂത്തുകളിലെ വോട്ടെടുപ്പാണ് റദ്ദാക്കിയത്. ഈ ബൂത്തുകളില്‍ ഏപ്രില്‍ 30ന് റീപോളിംഗ് നടക്കുമെന്ന് കമ്മീഷന് അറിയിച്ചു.
ഈ പോളിംഗ് സ്റ്റേഷനുകളില്‍ പല തടസങ്ങളും നേരിട്ട സാഹചര്യത്തിലാണ് റീപോളിംഗിന് ഉത്തരവിട്ടതെന്നാണ് വിശദീകരണം. റീപോളിംഗ് നടക്കുന്ന ബൂത്തുകളിലെ ജനങ്ങള്‍ ചൊവ്വാഴ്ച വീണ്ടുമെത്തി വോട്ട് ചെയ്യണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
വെള്ളിയാഴ്ച മണിപ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 4.85 ലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏകദേശം 82 ആണ് വോട്ടിംഗ് ശതമാനം. തെരഞ്ഞെടുപ്പ് ദിവസം മണിപ്പുരില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. നിരവധി സ്ഥലങ്ങളില്‍ ബൂത്തുപിടിത്തമടക്കം നടന്നതായി പരാതി ഉയര്‍ന്നിരുന്നു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സുരക്ഷാസേനയുടെ ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. സംഭവത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജു സാംസണ് പിഴ
Sunday, April 28, 2024 9:55 AM IST
ലക്നോ: ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് കനത്ത തിരിച്ചടി. ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കിയെങ്കിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിൽ സഞ്ജു സാംസണ് മാച്ച് റഫറി പിഴ ചുമത്തി.
കൃതൃ സമയത്ത് രാജസ്ഥന് 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെയാണ് മാച്ച് റഫറി നടപടിയുമായി രംഗത്ത് എത്തിയത്. ഇത് രണ്ടാം തവണയാണ് സഞ്ജുവിന് പിഴ ചുമത്തുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിൽ സഞ്ജുവിന് പിഴ ഈടാക്കിയിരുന്നു.
24 ലക്ഷം രൂപ പിഴയടയ്ക്കേണ്ടി വരും. അനുവദിച്ച സമയത്തിനും ഒരോവര്‍ കുറവായിട്ടാണ് രാജസ്ഥാന് മത്സരം പൂര്‍ത്തിയാക്കിയത്. ഇനിയും ഇതാവര്‍ത്തിച്ചാല്‍ സഞ്ജുവിന് ഒരു മത്സരത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തും.
കോട്ടയത്ത് ചീട്ടുകളിക്കിടെ തര്‍ക്കം; യുവാവ് കൊല്ലപ്പെട്ടു; സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
Sunday, April 28, 2024 11:52 AM IST
കോട്ടയം: ചീട്ടുകളിക്കിടെ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. പാലാ സ്വദേശി ലിബിന് ജോസ് (26) ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ലിബിനെ കുത്തിയ അഭിലാഷ്, കൊല്ലപ്പള്ളി സ്വദേശി നിര്‍മല(55), ബന്ധുവായ ബെന്നി(34) എന്നിവര്‍ക്കാണ് പരിക്ക്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
കൊല്ലപ്പള്ളി മങ്കര ഭാഗത്ത് നിര്‍മലയുടെ വീട്ടിലെ ചടങ്ങിന് ഒത്തുകൂടിയ ബന്ധുക്കള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
മദ്യപാനത്തിനും ചീട്ടുകളിക്കുമിടെ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. അഭിലാഷിന്റെ കത്രിക കൊണ്ടുള്ള കുത്തേറ്റാണ് ലിബിന് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
അടിപിടിക്കിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ
Sunday, April 28, 2024 9:54 AM IST
കൊച്ചി: പാലാരിവട്ടത്ത് അടിപിടിക്കിടെ യുവാവിന് കുത്തേറ്റ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തമ്മനം എകെജി കോളനിയിലെ മനീഷ് ആണ് അടിപിടിക്കിടെ കുത്തേറ്റ് മരിച്ചത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ അജിത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
കാട്ടാന ചരിഞ്ഞ നിലയിൽ; വൈദ്യുതാഘാതമേറ്റെന്ന് സംശയം
Sunday, April 28, 2024 10:53 AM IST
കല്‍പ്പറ്റ: വയനാട് പനമരം നീര്‍വാരം അമ്മാനിയിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ചരിഞ്ഞുവെന്നാണ് വിവരം.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
കൊല്ലത്തും കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പത്തനാപുരം പിറവന്തൂർ കടശ്ശേരിയിലാണ് കാട്ടാന ചരിഞ്ഞത്. വെള്ളം കിട്ടാതെ ചരിഞ്ഞെന്നാണ് സംശയം.
തൊടുപുഴയില്‍ പുലിയെ കണ്ടെന്ന് നാട്ടുകാര്‍; വനംവകുപ്പ് പരിശോധന നടത്തി
Sunday, April 28, 2024 9:40 AM IST
ഇടുക്കി: തൊടുപുഴ പാറക്കടവില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. തൊടുപുഴ നഗരത്തില്‍നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള മഞ്ഞുമ്മാവിലാണ് സംഭവം.
പ്രദേശത്ത് ഏറെ ദിവസമായി പുലിയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രദേശത്ത് കുറുക്കനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
സമീപത്തെ കരിങ്കുന്നം പഞ്ചായത്തില്‍ പുലിയെ സാന്നിധ്യം ഉണ്ടായിരുന്നു. ആ പുലി തന്നെ ഇവിടേയ്ക്ക് വന്നതാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. ആവശ്യമെങ്കില്‍ മഞ്ഞുമ്മാവിലും കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി
Sunday, April 28, 2024 10:52 AM IST
കോഴിക്കോട്: പണിക്കര്‍ റോഡില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി. ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രണ്ട് പേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഒരാളാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
മദ്യപിച്ച് ഓട്ടോയില്‍ കിടന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പ്രതിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല.
മുമ്പ് എലത്തൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കൊലപാതക കേസിലെ പ്രതിയാണ് മരിച്ച ശ്രീകാന്തെന്നും പോലീസ് അറിയിച്ചു.
എയർ ഇന്ത്യാ എക്സ്പ്രസിന് തകരാർ ; യാത്രക്കാർ കുടുങ്ങി
Sunday, April 28, 2024 10:52 AM IST
കൊച്ചി : നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെടുന്ന വിമാനത്തിന് യന്ത്രതകരാർ. പുലർച്ചെ 2.15ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം പുറപ്പെടാനൊരുങ്ങിയപ്പോഴാണ് തകരാർ കണ്ടെത്തിയത്.
തകരാര്‍ കണ്ടെത്തിയതിന് പിന്നാലെ യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഷാർജയ്ക്ക് അയക്കുമെന്ന് ഈ വിമാനം രാവിലെ എട്ടിന് പുറപ്പെടുമെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ; ഇ.പി.വിഷയം ചർച്ച ചെയ്തേക്കും
Sunday, April 28, 2024 7:49 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തുന്നതിനൊപ്പം ഇ.പി.ജയരാജന് പ്രകാശ് ജാവഡേക്കറെ കണ്ട സംഭവവും ചർച്ചയാകുമെന്ന് സൂചനയുണ്ട്.
കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരം ഇടതും ബിജെപിയും തമ്മിലാണെന്നും ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ മികച്ചവരാണ് തുടങ്ങിയ ഇപിയുടെ പരാമര്‍ശങ്ങള്‍ പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. അതിനിടെയാണ് പ്രകാശ് ജാവഡേക്കറുമായി ജയരാജൻ ചർച്ച നടത്തിയെന്ന വാർത്ത പുറത്തു വന്നത്.
ഇപിക്കെതിരെ കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. നടപടിയുടെ ഭാഗമായി ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
Sunday, April 28, 2024 9:00 AM IST
കൊച്ചി: പുലർച്ചെ പാലാരിവട്ടത്തുണ്ടായ അടിപിടിക്കിടെ ഒരാള്‍ മരിച്ചു കുത്തേറ്റ് മരിച്ചു. തമ്മനം എകെജി കോളനിയിലെ മനീഷ് ആണ് മരിച്ചത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ അജിത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
മനീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.പോലീസ് അന്വേഷണം ആരംഭിച്ചു.
കരുവന്നൂര്‍ കേസ്; എം.എം.വര്‍ഗീസ് തിങ്കളാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകും
Sunday, April 28, 2024 7:19 AM IST
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടു കേസിൽ സിപിഎമ്മിന് കുരുക്ക് മുറുകുന്നു. കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് നാളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും.
ഇഡി നേരത്തെയും വര്‍ഗീസിനെ പല തവണ ചോദ്യം ചെയ്തിരുന്നു. മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തെര ഞ്ഞെടുപ്പ് തിരക്കായതിനാല്‍ വര്‍ഗീസ് ഹാജരായിരുന്നില്ല. കഴിഞ്ഞയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കും ചുമതലകളും ഉള്ളതിനാല്‍ വോട്ടെടുപ്പിന് ശേഷം ഹാജരാകാമെന്ന് വര്‍ഗീസ് അറിയിച്ചിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ബിനാമി വായ്പകള്‍ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.
വടകരയിൽ രാത്രി പോളിംഗ്; യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
Sunday, April 28, 2024 7:05 AM IST
കോഴിക്കോട്: വടകരയിൽ സിപിഎം അനുകൂല ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വോട്ടിംഗ് അട്ടിമറിച്ചെന്ന് ആരോപിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉടൻ പരാതി നൽകും.
മണ്ഡലത്തിൽ രാത്രി വൈകിയും പോളിംഗ് നടന്നത് അട്ടിമറിയാണെന്നും യുഡിഎഫ് അനുകൂല ബൂത്തുകളിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ബോധപൂർവം അട്ടിമറി നടത്താൻ ശ്രമിച്ചു എന്നാണ് യുഡിഫിന്റെ ആരോപണം.
വൈകുന്നേരം കൂടുതൽ വോട്ടർമാർ കൂട്ടത്തോടെ എത്തിയതാണ് പോളിംഗ് നീളാൻ കാരണം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. പരാതി കിട്ടിയാൽ പരിശോധിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സഞ്ജയ് കൗൾ അറിയിച്ചിരുന്നു.
തെലങ്കാനയിലെ ഭോങ്കിർ മണ്ഡലത്തിൽ സിപിഎം തന്നെ മത്സരിക്കും; രേവന്ദ് റെഡ്ഡിയുടെ ആവശ്യം സിപിഎം തള്ളി
Sunday, April 28, 2024 6:52 AM IST
ഹൈദരാബാദ്: തെലങ്കാനയിലെ ഭോങ്കിർ ലോക്സഭാ മണ്ഡലത്തിൽ സിപിഎം തന്നെ മത്സരിക്കും. മണ്ഡലം കോൺഗ്രസിനു വിട്ടുനൽകമമെന്ന് മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി സിപിഎം നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
ഭോങ്കിർ സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസും സിപിഎമ്മും ചേർന്ന് ചർച്ചകളും നടത്തിയിരുന്നു. എന്നാൽ യോഗത്തിൽ ഈ ആവശ്യം തള്ളിയാണ് സിപിഎം സ്ഥാനാർഥി തന്നെ മത്സരിക്കാൻ തീരുമാനിച്ചതായി നേതൃത്വം അറിയിച്ചത്.
നിലവിൽ മണ്ഡലത്തിൽ ഉറച്ചു നിൽക്കാനാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് രണ്ട് സീറ്റ് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് നൽകിയില്ല. അതിനാൽ കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷം മാത്രമേ തീരുമാനമുണ്ടാകൂ എന്നും സിപിഎം സംസ്ഥാന നേതാക്കൾ വ്യക്തമാക്കി.
വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ
Sunday, April 28, 2024 6:25 AM IST
കോഴിക്കോട്: വ്യാപാരിയെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. താമരശേരിയിൽ കുടുക്കിലുമ്മാരത്താണ് സംഭവം. ചുടലമുക്ക് നട്ടൂർ വീട്ടിൽ പൂച്ച ഫിറോസ് എന്ന ഫിറോസ് ഖാൻ (34), കുടുക്കിലുമ്മാരം ആലപ്പടിമ്മൽ കണ്ണൻ ഫസൽ എന്ന ഫസൽ (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പ്രതികൾ ഇറച്ചി വെട്ടുന്ന കത്തിയുമായെത്തി നവാസിനെ കടയിൽ കയറി വെട്ടുകയായിരുന്നു. കഴുത്തിനു വെട്ടിയത് നവാസ് തടഞ്ഞപ്പോൾ കൈപ്പത്തി പിളർന്നു. പിന്നെയും വെട്ടാനോങ്ങിയപ്പോൾ നവാസ് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിനു ശേഷം ഇവർ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ പ്രതികൾ നാട്ടിലേക്ക് പണം സംഘടിപ്പിക്കാനായി വരുന്നതിനിടെയാണ് പിടിയിലായത്.
ബിജെഡി നേതാക്കളും പ്രവർത്തകരും ബിജെപിയിൽ ചേർന്നു
Sunday, April 28, 2024 5:40 AM IST
ഭുവനേശ്വർ: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ബിജെഡിക്ക് കനത്ത തിരിച്ചടി നൽകി നിരവധി നേതാക്കളും പ്രവർത്തകരും ബിജെപിയിൽ ചേർന്നു.
കേന്ദ്രമന്ത്രിയും സംബൽപൂരിലെ ബിജെപി സ്ഥാനാർഥിയുമായ ധർമേന്ദ്ര പ്രധാന്റെ സാന്നിധ്യത്തിൽ ബിജെഡിയിൽ നിന്ന് രാജിവച്ചവർ ബിജെപി അംഗത്തം സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള ജനങ്ങളുടെ വിശ്വാസം വർധിക്കുന്ന സാഹചര്യത്തിലാണ് മറ്റ് പാർട്ടികളിലെ അംഗങ്ങളും നേതാക്കളും ബിജെപിയിൽ ചേരുന്നതെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.മേയ് 25നാണ് സംബാൽപൂരിൽ വോട്ടെടുപ്പ്.
ഒഡീഷയിൽ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നാല് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. ഒന്നാം ഘട്ടം മേയ് 13 നും രണ്ടാം ഘട്ടം മേയ് 20 നും മൂന്നാം ഘട്ടം മേയ് 25 നും അവസാന ഘട്ടം ജൂൺ ഒന്നിനും നടക്കും.
വെസ്റ്റ് ബാങ്കിൽ വെടിവയ്പ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു
Sunday, April 28, 2024 5:05 AM IST
വെസ്റ്റ് ബാങ്ക്: ഇസ്രായേൽ സൈനികർക്കു നേരെ വെടിവച്ച രണ്ട് പാലസ്തീൻ പൗരൻമാരെ വധിച്ചെന്ന് ഇസ്രായേൽ സൈനിക വക്താവ്. പലസ്തീൻ നഗരമായ ജെനിനിക്കു സമീപത്തുള്ള ഔട്ട്പോസ്റ്റിലുണ്ടായിരുന്ന സൈനികർക്ക് നേരെയാണ് വെടിവയ്പ്പ് ഉണ്ടായത്.
നിരവധി ആയുധങ്ങളുമായെത്തിയ രണ്ടുപേർ സൈനിക പോസ്റ്റിലേക്ക് വെടിവയ്ക്കുകയായിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ഇരുവരും കൊല്ലപ്പെട്ടന്ന് അധികൃതർ പറഞ്ഞു.ഇവരിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെ ഫോട്ടോ സൈന്യം പുറത്തുവിട്ടു.
തെക്കൻ ഇസ്രായേലിൽ ഹമാസിന്റെ നേതൃത്വത്തിൽ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ഇസ്രായേൽ ഗാസയിൽ ആക്രമണം ആരംഭിച്ചത്. ഇതുവരെയുള്ള ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെടുകയും 253 പേർ ബന്ദികളാക്കപ്പെട്ടന്നും റിപ്പോർട്ടുകളുണ്ട്.
ഇന്തോനേഷ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി
Sunday, April 28, 2024 6:20 AM IST
ജക്കാർത്ത: ഇന്തോനേഷ്യയായുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
ശനിയാഴ്ച രാത്രിയിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നും സുനാമി മുന്നറിയിപ്പ് ഇല്ലെന്നും അധികൃതർ പറഞ്ഞു.
ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലും സമീപ പ്രവിശ്യയായ ബാന്റനിലും സെൻട്രൽ ജാവ, യോഗ്യകാർത്ത, കിഴക്കൻ ജാവ പ്രവിശ്യകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ഗരുട്ട് പ്രവശ്യയിൽ നിന്നും 151 കിലോമീറ്റർ അകലെയാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചു.
കേജരിവാളിന്റെ ഹർജി തിങ്കളാഴ്ച സുപ്രീംകോടതിയിൽ
Sunday, April 28, 2024 4:25 AM IST
ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും.
ജസ്റ്റീസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഇഡി അറസ്റ്റിനെ ചോദ്യംചെയ്തുള്ള കേജരിവാളിന്റെ ഹർജി പരിഗണിക്കുന്നത്. മേയ് ആറിനാണ് കേസ് ലിസ്റ്റുചെയ്തിരുന്നത്.
അതേസമയം തന്റെ അറസ്റ്റ് പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ കേന്ദ്രം ഇഡിയെ ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണെന്നാരോപിച്ച് കേജരിവാൾ സുപ്രീംകോടതിയിൽ പുതിയ അപേക്ഷ നൽകിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെയുള്ള അറസ്റ്റ് സ്വതന്ത്രമായ തെരഞ്ഞെടുപ്പിനു വിരുദ്ധമാണ്. നിയമവിരുദ്ധമായ അറസ്റ്റ് തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കുമേൽ ഭരണകക്ഷിക്ക് മേൽക്കൈ നൽകുന്നതാണെന്നും കേജരിവാൾ അപേക്ഷയിൽ പറഞ്ഞു.
പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി
Sunday, April 28, 2024 4:10 AM IST
കൊല്ലം: നാഗമലയിലെ റബർത്തോട്ടത്തിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി.
ഹാരിസൻ എസ്റ്റേറ്റിലെ റബർ തോട്ടത്തിലാണ് ഉച്ചയോടെ പുലിയുടെ ജഡം വനപാലകർ കണ്ടെത്തിയത്. രാവിലെ ഏഴിന് സമീപത്തുള്ള പശുത്തൊഴുത്തിൽ വച്ച് സോളമനെന്നയാളെ പുലി ആക്രമിച്ചതായും പരാതിയുണ്ട്.
പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്നും അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വിവാദം പുകയുന്നതിനിടെ സ്വകാര്യ ചടങ്ങിൽ കൈകൊടുത്ത് ഇ.പി. ജയരാജനും കെ. സുധാകരനും
Sunday, April 28, 2024 2:53 AM IST
കണ്ണൂർ: വിവാദങ്ങൾക്കിടെ ഒരേ വേദിയിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും. തളിപ്പറമ്പിലെ ഒരു കല്യാണ വീട്ടിലാണ് ഇരുവരും കണ്ടുമുട്ടിയത്.
ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞാണ് ഇരുവരും പിരിഞ്ഞത്. ബിജെപിയിലേക്ക് പോകാൻ ഇ.പി. ജയരാജൻ ചർച്ച നടത്തിയെന്ന സുധാകരന്റെ ആരോപണത്തിനു പിന്നാലെയാണ് ഇ.പി. വിവാദം ആളിക്കത്തിയത്.
തുടർന്ന് സുധാകരൻ പറഞ്ഞത് ശരിവച്ച് ജാവദേക്കറെ കണ്ടെന്ന് ജയരാജനും സമ്മതിച്ചിരുന്നു. വരും ദിവസങ്ങളിൽ ചേരുന്ന സംസ്ഥാന യോഗത്തിൽ അടക്കം സിപിഎം ഈ വിഷയം ചർച്ച ചെയ്യും. ജയരാജനെതിരേ പാർട്ടി നടപടിയെടുക്കാനും സാധ്യതയുണ്ട്.
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; പത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
Sunday, April 28, 2024 2:42 AM IST
കാസർഗോട്: മാധ്യമ പ്രവർത്തകരെ ആക്രമിച്ച കേസില്‍ പത്ത് മുസ്ലീം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. ചെര്‍ക്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, മുസ്ലീം ലീഗ് പ്രവർത്തകരായ ഷരീഫ് മാർക്കറ്റ്, ചട്ട പൈച്ചു , ആദൂരിലെ ഇക്ബാൽ, മല്ലത്തെ നൗഫൽ, ബ്രംബ്രാണയിലെ ഹാഷിം, സാലിഹ്, ജാഫർ, ചാഡു, ആമു എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച ചെർക്കള ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് സമയത്ത് ബൂത്തിലെത്തിയ മാധ്യമപ്രവർത്തകരെയാണ് ഇവർ ആക്രമിച്ചത്.
ബൂത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി വരണാധികാരിക്ക് പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിക്കാനെത്തിയ മാധ്യമ പ്രവര്ത്തകർക്കുനേരേയാണ് ആക്രമണമുണ്ടായത്.
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ
Sunday, April 28, 2024 12:58 AM IST
ന്യൂഡല്‍ഹി: കേജരിവാളിന്റെ അഭാവത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ. ഈസ്റ്റ് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന്റെ ഭാഗമായി വന്‍ റോഡ് ഷോയിലാണ് സുനിത പങ്കെടുത്തത്.
സ്കൂളുകള്‍ പണിതതിനും സൗജന്യ വൈദ്യുതി നല്‍കിയതിനും മൊഹല്ല ക്ലിനിക്കുകള്‍ തുറന്നതിനുമാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ജയിലിലാക്കിയതെന്ന് സുനിത റോഡ് ഷോയിൽ പറഞ്ഞു. ഏകാധിപത്യം ഇല്ലാതാക്കാനും ജനാധിപത്യം സംരക്ഷിക്കാനും എഎപിക്ക് വോട്ട് ചെയ്യണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
അറസ്റ്റിലായ കേജരിവാളിന്റെ അഭാവത്തില്‍ ഭാര്യ എഎപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയച്ചിരുന്നു.
അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പിടിയിൽ
Sunday, April 28, 2024 12:33 AM IST
ആലപ്പുഴ: ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാൾ പിടിയിൽ. ഹരിപ്പാട് സ്വദേശി യദു കൃഷ്ണൻ ആണ് അറസ്റ്റിലായത്.
ബംഗാൾ സ്വദേശി ഓംപ്രകാശ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. മത്സ്യ വിൽപ്പനയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
ഗൂഗിൾ പേ വഴി പണം അയക്കാമെന്നും പകരം പണം കയ്യില്‍ തരാനും യദു കൃഷ്ണൻ ഓംപ്രകാശിനോട് ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം.
സഞ്ജുവിന്റെ കരുത്തിൽ രാജസ്ഥാന് ജയം
Saturday, April 27, 2024 11:40 PM IST
ലക്നോ: ഐപിഎല്ലിൽ മലയാളി താരം സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിന് ജയം. ലക്നോ ഉയർത്തിയ 197 റണ്‍സ് വിജയലക്ഷ്യം ഒരോവർ ബാക്കിയിരിക്കേ രാജസ്ഥാൻ മറികടന്നു.
പുറത്താകാതെ മുന്നിൽനിന്ന നയിച്ച സഞ്ജുവും (33 പന്തിൽ 71), ധ്രുവ് ജുറെലുമാണ് (34 പന്തിൽ 52) രാജസ്ഥാന് ഏഴു വിക്കറ്റ് ജയം നല്‍കിയത്. സ്കോർ ലക്നോ സൂപ്പർ ജയന്റ്സ് 20 ഓവറിൽ 196/5. രാജസ്ഥാൻ റോയൽസ് 19 ഓവറിൽ 199/3.
രാജസ്ഥാനായി ജോസ് ബട്ലർ (18 പന്തിൽ 34)-യശസ്വി ജയ്സ്വാൾ (18 പന്തിൽ 24) സഖ്യം മികച്ച തുടക്കാണ് നൽകിയത്. മൂന്നു വിക്കറ്റിന് 78 എന്ന നിലയിലാണ് സഞ്ജുവും ജുറെലും ഒന്നിച്ചത്. 62 പന്തിൽ 121 റണ്‍സ് കൂട്ടുകെട്ടാണ് നാലാം വിക്കറ്റിൽ ഇരുവരും നേടിയത്.
ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെയും (76) ദീപക് ഹൂഡയുടെയും (50) അർധ സെഞ്ചുറികളാണ് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നോവിനെ മികച്ച സ്കോർ നൽകിയത്. ട്രെന്റ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ ഓപ്പണർ ക്വിന്റൻ ഡി കോക്ക് (മൂന്ന് പന്തിൽ എട്ട്) പുറത്തായി. കെ.എൽ. രാഹുലും ദീപക് ഹൂഡയും ചേർന്ന് മൂന്നാം വിക്കറ്റിൽ 115 റണ്‍സിന്റെ കൂട്ടുകെട്ടാണ് ലക്നോവിനെ മികച്ച സ്കോറിലെത്തിച്ചത്.
ജയത്തോടെ രാജസ്ഥാൻ ഒൻപത് മത്സരങ്ങളിൽനിന്നും 16 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. പത്ത് പോയിന്റുള്ള ലക്നോ നാലാം സ്ഥാനത്തുമാണ്.
നെടുന്പാശേരിയിൽ വൻ ലഹരി വേട്ട
Saturday, April 27, 2024 11:15 PM IST
കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ആറ് കോടി രൂപയുടെ കൊക്കയ്നാണ് നെടുന്പാശേരിയിൽ പിടികൂടിയത്. കെനിയൻ പൗരനിൽനിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
കൊക്കയ്ൻ ക്യാപ്സൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഏപ്രിൽ 19നായിരുന്നു സംഭവം. പ്രതിയെ വെള്ളിയാഴ്ച ഡിആർഐ റിമാൻഡ് ചെയ്തു.
വിഴുങ്ങിയ ഗുളികകൾ പുറത്തെടുക്കാൻ ആറ് ദിവസമെടുത്തു. ഇതേ തുടർന്നാണ് ഇയാളെ കോടതിയിൽ ഹാജരാക്കാൻ വൈകിയത്.
തിരുവനന്തപുരത്ത് സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Saturday, April 27, 2024 11:02 PM IST
തിരുവനന്തപുരം: നെടുമങ്ങാട് സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് മണക്കോട് സ്വദേശി ബിജീഷ് (26), വർക്കല സ്വദേശി ശ്യം (26) എന്നിവരാണ് മരിച്ചത്.
നിര്‍മാണ തൊഴിലാളികളായ ഇരുവരും സുഹൃത്തുകളാണെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് ശേഷം ഇവരെ കാണാനില്ലായിരുന്നു. നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
Saturday, April 27, 2024 10:30 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത വീണ്ടും സർവകാല റിക്കാർഡിൽ. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് വൻ വർധനവാണ്.
വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5608 മെഗാവാട്ടായാണ് ഉയർന്നത്. വ്യാഴാഴ്ച വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5559 മെഗാവാട്ടിയി ഉയർന്നിരുന്നു.
ഈ മാസം ഒൻപതാം തീയതി രേഖപ്പെടുത്തിയ 5493 മെഗാവാട്ട് എന്നതായിരുന്നു ഇതിനു മുൻപുള്ള റിക്കാർഡ്.
ഇ.പി. ജയരാജനെതിരേ നടപടിയുണ്ടാകില്ലെന്നു രമേശ് ചെന്നിത്തല
Saturday, April 27, 2024 10:23 PM IST
തിരുവനന്തപുരം: ബിജെപിയുമായി ചർച്ച നടത്തിയതിന്റെ പേരിൽ ഇ.പി. ജയരാജനെതിരേ നടപടി ഉണ്ടാകില്ലെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം നടന്നത്. ജയരാജനെതിരേ നടപടിയെടുത്താൻ കൂടുതൽ കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തും. ബിജെപിയുമായി സിപിഎമ്മിന്റെ ബന്ധം നേരത്തെ തുടങ്ങിയതാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയോടെയാണ് എൽഡിഎഫ് തുടർഭരണം നേടിയത്. ജാവദേക്കറുമായി ചർച്ച നടത്തിയെന്ന ജയരാജന്റെ പ്രസ്താവന തെരഞ്ഞെടുപ്പിൽ യുഡിഎഫിനു ഗുണം ചെയ്തതായാണ് തങ്ങളുടെ വിലയിരുത്തലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
Saturday, April 27, 2024 10:04 PM IST
മുംബൈ: ഇന്ത്യാ മുന്നണി അധികാരം പിടിച്ചാൽ അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാരായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ വർഷവും ഓരോ പ്രധാനമന്ത്രിയായിരിക്കും. ഇന്ത്യാ സഖ്യത്തിന്റെ ഏക ലക്ഷ്യം അധികാരത്തിലെത്തുകയും പിന്നാലെ പണം ഉണ്ടാക്കുകയും ആണെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധർമ്മത്തെ തള്ളി പറയുന്നവരെ ആദരിക്കുന്നതിൽ അവർക്ക് ഒരു മടിയുമില്ലെന്നും മോദി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പരാമർശം.
ദക്ഷിണേന്ത്യയെ വിഭജിച്ച് പ്രത്യേകരാഷ്ട്രം ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യാ സഖ്യം കര്‍ണാടകയിലും തമിഴ്നാട്ടിലും പ്രസംഗിക്കുന്നതെന്നും മോദി പറഞ്ഞു. അവര്‍ ദേശവിരുദ്ധ അജന്‍ഡകളും പ്രീണനവും മുന്നോട്ടുവയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
എന്‍ഡിഎയുടെ വികസനത്തിന്റെ ട്രാക്ക് റെക്കോര്‍ഡുമായി എതിരിടാന്‍ കഴിയില്ലെന്ന് മനസിലായതോടെ കോണ്‍ഗ്രസും അവരുടെ സുഹൃത്തുക്കളും തന്ത്രങ്ങള്‍ മാറ്റുകയാണ്. അവര്‍ ദേശവിരുദ്ധ അജന്‍ഡകളും പ്രീണനവും മുന്നോട്ടുവയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണി സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ പൗരത്വനിയമം റദ്ദാക്കും. മൂന്നക്ക സംഖ്യയിലുള്ള സീറ്റുകള്‍ പോലും അവര്‍ക്ക് വിജയിക്കാന്‍ കഴിയില്ല. ഇന്ത്യാ സഖ്യത്തിനു സര്‍ക്കാരുണ്ടാക്കാനുള്ള പടിവാതിലില്‍പോലും എത്താന്‍ കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു.
പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം
Saturday, April 27, 2024 9:44 PM IST
കൽപ്പറ്റ: വയനാട് പുൽപ്പള്ളി സീതാമൗണ്ടിൽ കടുവ ഇറങ്ങിയതായി സംശയം. രണ്ട് പശുക്കിടാങ്ങളെ കടുവ പിടിച്ചതായാണ് സംശയിക്കുന്നത്.
കളപ്പുരയ്ക്കൽ ജോസഫിന്റെ പശുക്കിടാങ്ങളെയാണ് കടുവ പിടിച്ചത്. ഒന്നരമാസം പ്രായമുള്ള പശുക്കളാണ്. പശുക്കളെ മേയാൻ വിട്ടപ്പോഴാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കടുവ ഇറങ്ങിയത്.
കർണാടക കാടുകളിൽ നിന്ന് കടുവ എത്തിയതാകാം എന്നാണ് വിലയിരുത്തൽ. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഈ വർഷം അഞ്ചു കടുവകളെയാണ് വയനാട്ടിൽ വനംവകുപ്പ് പിടികൂടിയത്.
പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ
Saturday, April 27, 2024 9:24 PM IST
തിരുവനന്തപുരം: എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ നടത്തിയ ആരോപണങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ. ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തനിക്കെതിരെ വ്യാജ പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നഷ്ടപരിഹാരമായി 10 കോടി രൂപ നൽകണമെന്നാണ് ആവശ്യം. അല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു.
പണം നൽകി തന്നെ സ്വാധീനിക്കാൻ കോടീശ്വരനായ ചാനൽ ഉടമ ശ്രമിച്ചെന്നും ഉടമയുടെ ഏജന്റ് എത്തി ഭീഷണിപ്പെടുത്തിയതായും ശോഭാ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ ഏപ്രിൽ 25ന് ആലപ്പുഴയിൽ വെച്ച് നടത്തിയ മറ്റൊരു പത്രസമ്മേളനത്തിൽ ഗോകുലം ഗോപാലൻ ചിട്ടിയും ബിസിനസും നടത്തി ധാരാളം ആളുകളുടെ പണവും ഭൂമിയും തട്ടിയെന്ന് ശോഭ ആരോപിച്ചിരുന്നു.
ആലപ്പുഴയിൽ അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു
Saturday, April 27, 2024 10:50 PM IST
ആലപ്പുഴ: ഹരിപ്പാട് അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു. കോൽക്കത്ത സ്വദേശി ഓംപ്രകാശ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
മത്സ്യ വിൽപ്പനയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മറ്റൊരു അന്യസംസ്ഥാന തൊഴിലാളിയാണ് ഓംപ്രകാശിനെ കുത്തിയത്.
ഹരിപ്പാട് നാരകത്തറയിലായിരുന്നു സംഭവം. കസ്റ്റഡിയിലെടുത്ത നാല് പേരും അന്യസംസ്ഥാന തൊഴിലാളികളാണ്.
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
Saturday, April 27, 2024 8:05 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വീണ്ടും തോൽവി. ഡൽഹി ക്യാപിറ്റൽസിനോട് പത്ത് റണ്‍സിനാണ് മുംബൈ തോൽവി വഴങ്ങിയത്. സ്കോർ: ഡൽഹി 257-4 (20), മുംബൈ 247-9 (20).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്കായി ഓപ്പണറുമാരായ ജെയ്ക് ഫ്രേസർ മക്ഗുർക്കും അഭിഷേക് പോരെലും തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ജെയ്ക് 27 പന്തിൽ ആറ് സിക്സും 11 ഫോറും ഉൾപ്പെടെ 84 റണ്‍സാണ് അടിച്ചെടുത്തത്.
അഭിഷേക് 27 പന്തിൽ 36 റണ്‍സ് നേടി. ഇരുവരും ചേർന്ന് 7.3 ഓവറിൽ 114 റണ്‍സാണ് നേടിയത്. ഡൽഹിക്കായി ഷായി ഹോപ്പ് (41), ഋഷഭ് പന്ത് (29), ട്രിസ്റ്റൻ സ്റ്റബ്സ് (48) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമ്മയെ (8) നഷ്ടമായി. പിന്നാലെ ഇഷാൻ കിഷനും (20) പവലിയൻ കയറി. സൂര്യകുമാർ യാദവിനും (26) വെടിക്കെട്ടിന് തിരികൊളുത്താനായില്ല.
തിലക് വർമയ്ക്കും (63) ഹാർദിക് പാണ്ഡ്യയ്ക്കും (46) ടിം ഡേവിഡിനും (37) മാത്രമാണ് മുംബൈ നിരയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായത്.
ഡൽഹിക്കായി റാസിഖ് ദാർ സലാമും മുകേഷ് കുമാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റും നേടി.
ഒൻപത് മത്സരങ്ങളിൽ മൂന്ന് ജയം മാത്രമുള്ള മുംബൈ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. പത്ത് പോയിന്റുള്ള ഡൽഹി അഞ്ചാം സ്ഥാനത്താണ്.
കഥകളി കലാകാരിയെ പീഡിപ്പിച്ചു; മരട് അനീഷിന്റെ കൂട്ടാളി കസ്റ്റഡിയില്‍
Saturday, April 27, 2024 7:54 PM IST
കൊച്ചി: കഥകളി കലാകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന് മരട് അനീഷിന്റെ കൂട്ടാളി പി.എച്ച്. ഹാരിസ് പോലീസ് കസ്റ്റഡിയില്‍. ദളിത് വിഭാഗത്തില്‍പ്പെട്ട കഥകളി കലാകാരിയുടെ പരാതിയില്‍ എസ്സി-എസ്ടി ആക്ട് പ്രകാരം ഹാരിസിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.
കഥകളി കലാകാരിക്ക് ദുബായിയില്‍ പരിപാടി വാഗ്ദാനം ചെയ്ത ശേഷമായിരുന്നു ഹാരിസിന്റെ പീഡനം. ഹാരിസിന്റെ നിര്‍ദേശപ്രകാരം യുവതിയെ എറണാകുളം ഹൈക്കോടതിക്ക് സമീപത്തേക്ക് വിളിച്ചുവരുത്തി.
ദുബായിയില്‍ പരിപാടി അവതരിപ്പിക്കാന്‍ സഹായിക്കുന്നതിന് പകരമായി ബംഗളൂരുവില്‍ പോയി ഹാരിസിന്റെ സംഘാംഗങ്ങള്‍ കൊടുത്തു വിടുന്ന ലഹരിമരുന്ന് കൊച്ചിയില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്.
എന്നാല്‍ യുവതി ഇത് നിരസിച്ചതോടെ കാറില്‍ പൂട്ടിയിട്ട് ഹാരിസിന്റെ കൂട്ടാളികളായ രണ്ടുപേര്‍ ദേഹോപദ്രവം ഏല്പിച്ചെന്നും ഹാരിസ് യുവതിയെ കടന്നുപിടിക്കുകയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുകയുമായിരുന്നുവെന്നാണ് പരാതിയിലുള്ളത്.
കൊച്ചിയിലെ സ്ഥിരം കുറ്റവാളിയാണ് നെട്ടൂര്‍ സ്വദേശിയായ ഹാരിസ്. ഇയാളടക്കം മൂന്നു പേര്‍ക്കെതിരെയാണ് കേസ്. കൂട്ടാളികളായ രണ്ടുപേരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. പരാതിയെ കുറിച്ച് വിശദമായി അന്വേഷിച്ചുവരുകയാണെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി വി.കെ. രാജു പറഞ്ഞു.
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
Saturday, April 27, 2024 7:38 PM IST
മുംബൈ: കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകളും സിറ്റിംഗ് എംപിയുമായ പൂനം മഹാജന് ലോക്സഭ സീറ്റ് നിഷേധിച്ച് ബിജെപി. പൂനം മഹാജന് കഴിഞ്ഞ രണ്ടു തവണ പ്രതിനിധീകരിച്ച മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ മുന്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഉജ്ജ്വല്‍ ദിയോറായി നികത്തെയാണ് ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
2008-ലെ മുംബൈ ഭീകരാക്രമണക്കേസിലെ സര്‍ക്കാര്‍ അഭിഭാഷകനായിരുന്നു ഉജ്ജ്വല്‍ നികം. പ്രമോദ് മഹാജന് വധക്കേസിലും അദ്ദേഹം അഭിഭാഷകനായിരുന്നു. 2016-ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ നല്കി.
പത്തുവര്‍ഷമായി പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ വിരുദ്ധവികാരമുണ്ടെന്ന സര്‍വേകളുടെ അടിസ്ഥാനത്തിലാണ് പൂനം മഹാജന് ബിജെപി സീറ്റ് നിഷേധിച്ചത്.
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
Saturday, April 27, 2024 7:06 PM IST
സന: ചെങ്കടലില്‍ വീണ്ടും ഹൂതി ആക്രമണം. യെമന്‍ തീരത്തിനു സമീപം ഇന്ത്യയിലേക്കുള്ള എണ്ണ കപ്പൽ ആക്രമിച്ച് ഹൂതി വിമതർ. കപ്പല്‍വേധ മിസൈലുകളാണ് പ്രയോഗിച്ചതെന്നാണ് വിവരം.
റഷ്യയില്‍നിന്ന് ഈജിപ്ത് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട എംവി ആന്‍ഡ്രോമേഡ സ്റ്റാര്‍ എന്ന എണ്ണ ടാങ്കറടക്കം മൂന്ന് ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണമുണ്ടായതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡാണ് സ്ഥിരീകരിച്ചത്.
ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു. എങ്കിലും അറ്റകുറ്റപ്പണികൾ പൂര്‍ത്തിയാക്കി കപ്പൽ യാത്ര തുടരുകയാണ്.
ഇറാന് പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ അടുത്തിടെ ചെങ്കടലില്‍ വ്യാപകമായി ചരക്കുകപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നുണ്ട്.
ഇ.പി പാവം; രാഷ്ട്രീയ വ്യത്യാസമുള്ളവരെ കാണേണ്ടി വരാം: കെ.വി. തോമസ്
Saturday, April 27, 2024 6:39 PM IST
കൊച്ചി: പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി വിവാദത്തിലായ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ പിന്തുണച്ച് കെ.വി.തോമസ് രംഗത്ത്.
ഇ.പി തന്റെ സുഹൃത്തും നല്ല മനുഷ്യനും പാവവുമാണെന്ന് തോമസ് പറഞ്ഞു. ഇ.പിയും സുധാകരനും ബിജെപിയിലേക്ക് പോകാന്‍ ശ്രമിച്ചുവെന്നതില്‍ പ്രതികരിക്കേണ്ടത് അവരാണ്.
എന്നാല്‍ പൊതുജീവിതത്തില്‍ രാഷ്ട്രീയ വ്യത്യാസമുള്ളവര്‍ക്ക് പരസ്പരം കാണേണ്ടി വരാമെന്നും ഒരുവര്‍ഷം മുന്‍പ് നന്ദകുമാറും ഇ.പിയും താനുമായി കണ്ടത് യാദൃശ്ചികമാണെന്നും കെ.വി. തോമസ് പറഞ്ഞു.
ഇ.പി ജാവദേക്കറെ കണ്ടതടക്കമുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടത് സിപിഎമ്മാണെന്നും അദ്ദേഹം വ്യക്തമാക്കി.