പനിയും വരണ്ട ചുമയും ശരീരവേദനയും ശ്വാസതടസവുമായി അവസാനം മരണത്തിലേക്കു പതിക്കുന്ന കോവിഡ്-19 രോഗി. 2019 ഡിസംബർ 30ന് ചൈനയിലെ ഹൂബൈ പ്രവിശ്യയിലുള്ള വുഹാനിലെ സീഫുഡ് ചന്തയിൽനിന്നു വാങ്ങിയ വിചിത്രതരം ജീവിയുടെ മാംസത്തിൽനിന്ന് മനുഷ്യനിലെത്തി, ജനിതകമാറ്റത്തോടെ സർവനാശത്തിനുള്ള ശക്തിയാർജിച്ച് ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന കൊറോണ വൈറസ്. കൊറോണ വ്യാപനത്തെ തളച്ചുകെട്ടുന്നതിൽ മനുഷ്യന്റെ എല്ലാ ഉദ്യമങ്ങളും പാളുന്ന അവസ്ഥ നാം കാണുന്നു.
ഹൃദ്രോഗം
കോവിഡ്-19 വൈറസ് ബാധയെത്തുടർന്ന് ലോകത്ത് മരിച്ച രോഗികളിൽ സിംഹഭാഗത്തിനും അനുബന്ധ രോഗമായി കാണപ്പെട്ടത് ഹൃദ്രോഗമാണ്. കേരളത്തിൽ മരണപ്പെട്ട ആദ്യത്തെ കോവിഡ്-19 രോഗിയും ഹൃദ്രോഗത്തിന് വർഷങ്ങളായി ചികിത്സയിലായിരുന്ന ഒരാൾതന്നെ. എറണാകുളത്ത് ചുള്ളിക്കലുള്ള യാക്കൂബ് ഹുസൈൻ സേട്ട് എന്ന 69 വയസുകാരനാണ് വൈറസ് ബാധയെത്തുടർന്ന് കേരളത്തിൽ മരണപ്പെട്ട ആദ്യത്തെ രോഗി. ഹൃദ്രോഗസംബന്ധമായ ചികിത്സയ്ക്കായി വർഷങ്ങളോളം കൃത്യമായി എന്റെയടുത്തു വന്നുകൊണ്ടിരുന്ന യാക്കൂബ് സേട്ട് വലിയ കുഴപ്പങ്ങൾ കൂടാതെ മുന്നോട്ടു പോകുകയായിരുന്നു. ദുബായിയിൽ ബിസിനസ് ഉണ്ടായിരുന്ന സേട്ട് ഏതാണ്ട് എല്ലാ മൂന്നു മാസം കൂടുന്പോഴും എറണാകുളത്ത് വീട്ടിൽ വരികയും ഒപ്പം എന്റെയടുത്ത് ചെക്കപ്പിനായി വരികയും ചെയ്തിരുന്നു. നേരത്തേ ഹാർട്ട് അറ്റാക് കിട്ടിയ സേട്ട് 2014ൽ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായി.
ഹൃദയത്തിന്റെ ശോഷിച്ച പന്പിംഗ് ശേഷിയും അമിത രക്തസമ്മർദവും പ്രമേഹബാധയുമുണ്ടെങ്കിലും കൃത്യവും സ്ഥിരവുമായ ചെക്കപ്പുകളും ഒൗഷധസേവയും കൊണ്ട് വലിയ കുഴപ്പംകൂടാതെ ദുബായിയിലെ ബിസിനസും കുടുംബകാര്യങ്ങളും മുന്നോട്ടുകൊണ്ടുപോയിരുന്നു. എന്നാൽ, മരണം അദ്ദേഹത്തെ കൊറോണ വൈറസിന്റെ രൂപത്തിലാണു കീഴ്പ്പെടുത്തിയത്. ദുബായിയിൽനിന്ന് പനിയും ശ്വാസംമുട്ടലുമായി എറണാകുളത്തെത്തിയ അദ്ദേഹത്തെ കോവിഡ്-19 ചികിത്സാകേന്ദ്രമായ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ന്യുമോണിയയും ഹൃദയപരാജയവും കലശലായതിനെത്തുടർന്ന് യാക്കൂബ് സേട്ട് ഏതാനും ദിവസത്തിനകം മരണത്തിനു കീഴടങ്ങി.
രൗദ്രഭാവത്തിൽ വൈറസ്
വുഹാനിലെ സീഫുഡ് ചന്തയിൽനിന്നു വാങ്ങിയ വവ്വാൽ, ഈനാംപേച്ചി തുടങ്ങിയ ജീവികളുടെ മാംസത്തിൽനിന്ന് മനുഷ്യശരീരത്തിലെത്തി, വിചിത്രകരമായ ജനിതകമാറ്റങ്ങൾ സംഭവിച്ച്, ശീഘ്രവ്യാപനസിദ്ധികൾ ആർജിച്ച് മരണഭീതി പരത്തുന്ന വൈറസ് 2021 -2022 വരെ നമ്മോടൊപ്പമുണ്ടായിരിക്കുമെന്ന് അമേരിക്കയിലെ എപ്പിഡെമിയോളജി സൊസൈറ്റിയിലെ വിദഗ്ധർ പ്രസ്താവിക്കുന്നു. ഈ വൈറസിനെ നിർവീര്യമാക്കാൻ ലോകമെന്പാടും നൂറിൽപ്പരം വാക്സിനുകളാണ് പരീക്ഷണ-നിരീക്ഷണങ്ങൾക്കു വിധേയമാകുന്നത്. അത്ര നിഗൂഢവും ദുരൂഹവുമാണ് ഈ സൂഷ്മാണുവിന്റെ രൗദ്രഭാവം.
കോവിഡ്-19 രോഗബാധയുടെ സങ്കീർണതകൾ കൂടുതൽ അനുഭവിക്കുന്നത് അനുബന്ധ രോഗാതുരതകൾ ഉള്ളവർ തന്നെ. ഹൃദ്രോഗം, അമിത രക്തസമ്മർദം, പ്രമേഹം, സ്ട്രോക്, വൃക്കരോഗം, മറവിരോഗം, വാർധക്യസഹജമായ ബലഹീനതകൾ തുടങ്ങിയ അവസ്ഥ ഉള്ളവരെല്ലാംതന്നെ വൈറസ് ബാധ കൂടിയുണ്ടായാൽ കൂടുതൽ പ്രത്യാഘാതങ്ങളിലേക്ക് കൂപ്പുകുത്തുന്നു. (തുടരും)
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്, ലൂർദ് ആശുപത്രി, എറണാകുളം