വീണ്ടെടുക്കാം ജൈവകേരളം-2/തയാറാക്കിയത്: എം.വി. വസന്ത്
ജീവന്റെ വൈവിധ്യമാണ് ജൈവ വൈവിധ്യം. നമ്മുടെ ഭൂമിയിലുള്ള ജീവജാലങ്ങളുടെ എണ്ണം, അവ തമ്മിലുള്ള സാദൃശ്യങ്ങൾ, വൈജാത്യങ്ങൾ, പുനരുൽപാദന രീതികൾ, ജനിതകഘടനയിലും ജാതിയിലും കാണപ്പെടുന്ന അവസ്ഥാഭേദങ്ങൾ, ആവാസ വ്യവസ്ഥകൾ, ആകൃതി എന്നിവയുടെ ആകെത്തുകയാണ് ജൈവവൈവിധ്യം എന്നു പറയാം. ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം മുതൽ ഒരു മില്ലിമീറ്ററിന്റെ പത്തു ലക്ഷത്തിലൊന്നോളം മാത്രം വലുപ്പമുള്ള മൈക്കോപ്ലാസ്മ വരെ ഇതിൽ ഉൾപ്പെടുന്നു. ലോകത്തെ പതിനേഴു മഹാ ജൈവ വൈവിധ്യമേഖലകളിൽ ഒന്നാണ് നമ്മുടെ രാജ്യം. ഉയർന്ന പർവതപ്രദേശങ്ങളും വൈവിധ്യമാർന്ന പുഴകളും നീർത്തടങ്ങളും വിവിധയിനം വനങ്ങളും വന്യജീവികളും മണ്സൂണ് കാലാവസ്ഥയും ചേർന്നതാണിത്. ആഗോള സസ്യജാല സന്പത്തിന്റെ 78 ശതമാനം ഇവിടെ കാണപ്പെടുന്നുണ്ട്. 900 മീറ്റർ മുതൽ 8000 മീറ്റർ വരെ തലയെടുപ്പുള്ള ഗിരിശൃംഗങ്ങൾ, മരുഭൂമി, താഴ്വരകൾ, പീഠഭൂമികൾ, വിശാലമായ സമുദ്രതീരം ഇവയെല്ലാം ഇന്ത്യയുടെ ജൈവവൈവിധ്യത്തിന്റെ കലവറയെ പോഷിപ്പിക്കുന്നു. മഞ്ഞും മഴയും മരവും മരുഭൂമിയും മഴക്കാടുകളും കടലും കണ്ടലും എല്ലാം ഒന്നിച്ചു കാണപ്പെടുന്ന ഏകരാജ്യമെന്നതാണ് ഇന്ത്യയുടെ മറ്റൊരു പ്രത്യേകത. ഓരോ ഭൂപ്രദേശത്തിന്റെയും 33 ശതമാനമെങ്കിലും വനമായിരിക്കണമെന്നാണ് ദേശീയവനനയം നിർവചിച്ചിരിക്കുന്നത്. വർധിച്ച ജനസാന്ദ്രത കാരണം കേരളത്തിൽ അത് 29.1 ശതമാനമേയുള്ളൂ. നമുക്ക് 23 വന്യജിവി സംരക്ഷണ പ്രദേശങ്ങളുണ്ട്. ആകെ വനഭൂമിയുടെ 28.41 ശതമാനം വന്യജീവിസങ്കേതങ്ങളും ദേശീയോദ്യാനങ്ങളുമായി നാം സംരക്ഷിക്കുന്നു. കേരളത്തിന്റെ സാന്പത്തികനിലയെ താങ്ങിനിർത്തുന്നതിൽ വനം വഹിക്കുന്ന പങ്ക് ചെറുതല്ല. ജൈവസന്പന്നമായ വനമേഖലകളുടെ സ്ഥായീഭാവം നിതാന്തമായി നിലനിർത്തുന്നതിൽ വന്യജീവികളുടെ പങ്ക് പരമപ്രധാനമാണ്.പാന്പുകൾ ഇഴജന്തുക്കളുടെ വിഭാഗത്തിൽപ്പെടുന്ന ജീവിയാണ്. പല്ലികൾ, കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയജീവികൾ എന്നിവയുമായി ഇവയ്ക്ക് അടുത്തബന്ധമാണുള്ളത്. ഭൂലോകത്താകമാനം ഏകദേശം 2700 ഇനം പാന്പുകൾ ഉള്ളതിൽ 275 ജാതികളെ ഭാരതത്തിൽ കാണപ്പെടുന്നു. കേരളത്തിൽ 110 ഇനം പാന്പുകൾ ഉള്ളതിൽ ഉഗ്രവിഷമുള്ളവ 25 ഉം നേരിയ വിഷമുള്ളവ 14ഉം വിഷമില്ലാത്തവ 71 ഉം എന്നാണ് ഗവേഷകരുടെ അഭിപ്രായം.
44 നദികൾ, ഒഴുകാൻ മറന്ന 34 തടാകങ്ങൾ, ഏകദേശം 40,973 കുളങ്ങൾ. അരക്കോടിയോളം കിണറുകൾ, വർഷത്തിൽ 300 സെന്റിമീറ്റർ മഴ, തുടങ്ങി വെള്ളത്തിന്റെ. കാര്യത്തിൽ കേരളം പോലെ സന്പന്നമായ മറ്റൊരു സംസ്ഥാനമില്ല. ഇന്ത്യയിൽ ആദ്യമായി ജൈവ വൈവിധ്യ രജിസ്റ്റർ തയാറാക്കിയത് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡാണ്.
കുളങ്ങൾ , കുളങ്ങൾ , കുളങ്ങൾ
പ്രകൃതിയിൽ മനുഷ്യന്റെ കണ്ടുപിടിത്തമാണ് കുളങ്ങൾ. ജീവിതവഴിയാത്രയിൽ മനുഷ്യൻ അവനുവേണ്ടിത്തന്നെയുണ്ടാക്കിയ കരുതലാണിവ. ഹരിതകേരളം സർവേ അനുസരിച്ച് കേരളത്തിൽ ആകെ 40,973 കുളങ്ങളുണ്ട്. പൊതുഉടമസ്ഥതയിൽ 18,681 കുളങ്ങൾ (ജലസേചന വകുപ്പിന്റെ കണക്ക്). സ്വകാര്യകുളങ്ങൾ 22,292. എന്നാൽ ഈ കണക്കിൽപ്പെടാത്ത കുളങ്ങളുമുണ്ടെന്നു പരിസ്ഥിതിവാദികൾ സമർഥിയ്ക്കുന്നു.
തണ്ണീർത്തടങ്ങളുടെ പ്രസക്തി
തണ്ണീർത്തടങ്ങൾ എന്നാൽ കുളങ്ങളും കായലുകളും, കണ്ടൽക്കാടുകളും ചതുപ്പു നിലങ്ങളും നെൽപാടങ്ങളും എല്ലാം ചേർന്ന് വെള്ളക്കെട്ടുള്ള ഉല്പ്പാദന ക്ഷമമായ പാരിസ്ഥിതിക വ്യവസ്ഥയാണ്. ജൈവ വൈവിധ്യ സംരക്ഷണം, മൃഗപക്ഷിമത്സ്യ പ്രജനന സംവിധാനം, ഭൂഗർഭജല സംരക്ഷണം, വേനലിൽ നദികളുടെ ഒഴുക്ക് നിലനിർത്തൽ, കൃഷി സമൃദ്ധമാക്കൽ, കുടിവെള്ള ക്ഷാമം തടയൽ, കാലാവസ്ഥ നിയന്ത്രണം തുടങ്ങിയവയാണ് തണ്ണീർത്തടങ്ങളുടെ പ്രാഥമിക ധർമങ്ങൾ.തണ്ണീർത്തടങ്ങൾ പ്രകൃതിയിലെ അമൂല്യ ജൈവസന്പത്തുകളാണ്. പാരിസ്ഥിതികമായും ജൈവവൈവിധ്യപരമായും ഇവയ്ക്ക് പ്രാധാന്യമുണ്ട്. മത്സ്യങ്ങൾ, കവചജീവികൾ, ഉഭയജീവികൾ, ദേശാടന പ്പറവകൾ ഉൾപ്പെടെ പലയിനം പക്ഷികൾ, സസ്തനികൾ, ഷഡ്പദങ്ങൾ, ഉരഗങ്ങൾ, ജലസസ്യങ്ങൾ, ആൽഗകൾ തുടങ്ങിയ നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് തണ്ണീർ ത്തടങ്ങൾ.
ഭാരതസർക്കാർ 2010ൽ പുറത്തിറക്കിയ തണ്ണീർത്തട ഭൂപടപ്രകാരം കേരളത്തിലെ ഉൾനാടൻ തണ്ണീർത്തടങ്ങളുടെ വിസ്തൃതി 1,17,122 ഹെക്ടറും തീരദേശ തണ്ണീർത്തടങ്ങളുടെ വിസ്തൃതി 40,876 ഹെക്ടറും, ചെറുതണ്ണീർത്തടങ്ങളുടെ വിസ്തൃതി 2,592 ഹെക്ടറുമാണ്.
മഴയും ജലലഭ്യതയും
ജലസ്രോതസുകൾക്കു പുറമെ വർഷത്തിൽ നൂറോ നൂറ്റിയിരുപതോ ദിവസങ്ങൾ അടങ്ങുന്ന ഹ്രസ്വമായ മഴക്കാലം, വർധിച്ചു വരുന്ന വനനശീകരണം, നെല്പ്പാടങ്ങളും തണ്ണീർത്തടങ്ങളും നികത്തൽ എന്നീ കാരണങ്ങളാൽ പെയ്യുന്ന മഴവെള്ളം മണ്ണിലേക്ക് അരിച്ചിറങ്ങാതെ ഒഴുകി നഷ്ടപ്പെട്ടു പോകുന്നു. തദ്വാര ഭൂജലപോഷണം സാധ്യമാകുന്നില്ല. കേരളത്തിന്റെ കിഴക്കാംതൂക്കായ ഭൂപ്രകൃതിയും തത്വദീക്ഷയില്ലാത്ത കൃഷി രീതികളും സമഗ്രമല്ലാത്ത ജലവിനിയോഗ പദ്ധതികളും കാരണം പെയ്യുന്ന മഴവെള്ളത്തെ ഭൂമിയിലേക്ക് കിനിഞ്ഞിറക്കാനോ പിടിച്ചു നിർത്തുവാനോ നമുക്കാകില്ല. ഭൂമിയുടെ ചെരിവു നിമിത്തം പെയ്യുന്ന മഴയുടെ 90 ശതമാനവും 24 മുതൽ 48 മണിക്കൂറിനുള്ളിൽ നദിയിലൂടെ കടലിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും ഒഴുകി പാഴാകുന്നു. ബാക്കി 10 ശതമാനം മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുന്നത്. എന്നാൽ തമിഴ്നാട്ടിൽ അവിടത്തെ ഭൂപ്രകൃതിയുടെ പ്രത്യേകത നിമിത്തം നദികളിലെ 90 ശതമാനം ജലവും ഉപയോഗിക്കാനാകുന്നു. മഴ പെയ്തിട്ടും കുടിവെള്ളം ലഭ്യമാകാത്ത അനേകം സ്ഥലങ്ങൾ കേരളത്തിലുണ്ട്. മഴ മാറിയാൽ ഉടനെ വരൾച്ചയിലേക്ക് വഴുതി വീഴുന്ന പ്രദേശങ്ങളും സംസ്ഥാനത്തുണ്ട്.
ജൈവ വൈവിധ്യം എന്തെന്നു തിരിച്ചറിയണം
ലോകത്ത് ജൈവസന്പത്തിന്റെ നാശം വളരെ വേഗത്തിലാണ്. മനുഷ്യന്റെ അമിതമായ വിഭവചൂഷണവും അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്ന മാലിന്യവുമാണ് പ്രധാന കാരണങ്ങൾ. ഒപ്പം കാലാവസ്ഥാ വ്യതിയാനം, ജൈവ അധിനിവേശം എന്നിവയും. സസ്യസന്പത്തിന്റെ അഞ്ചിലൊന്ന് വംശനാശത്തിന്റെ വക്കിലാണെന്നാണു നിഗമനം. മഴക്കാടുകളും കണ്ടലുകളും വേഗത്തിൽ ഇല്ലാതാകുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഭൂമുഖത്തുനിന്ന് പ്രതിവർഷം 60 ലക്ഷം ഹെക്ടർ മഴക്കാടുകൾ അപ്രത്യക്ഷമാകുന്നെന്നാണ് റിപ്പോർട്ടുകൾ. പ്രകൃതി സംരക്ഷരുടെ കണ്ണിൽ മണ്ണിനു പുറമെ കാണുന്നതു മാത്രമാണ് പ്രകൃതിയും ജൈവ വൈവിധ്യവും. എന്നാൽ ജൈവ വൈവിധ്യത്തിന്റെ നിർവചനം അതിനും മേലെയാണ്. മണ്ണും മണ്ണിനു മുകളിലും താഴെയും അടങ്ങിയ ജീവജാലങ്ങളും ചെടികളും എല്ലാം ജൈവ വൈവിധ്യത്തിന്റെ ഭാഗമാണ്.
പ്രളയാനന്തര ജൈവ വൈവിധ്യ ആഘാത പഠനം ഇതുവരെ
പ്രളയാനന്തര കേരളത്തിന്റെ ജൈവ വൈവിധ്യത്തിനുണ്ടായ മാറ്റങ്ങളാണ് വിലയിരുത്തപ്പെട്ടത്. എല്ലാ ജില്ലകളിലും പ്രത്യേക സമിതികൾ അന്വേഷണം നടത്തി ജില്ലാ ഭരണകൂടത്തിനു സമർപ്പിച്ചിരുന്നു. പ്രളയാനന്തര പഠനത്തിനു വിധേയമാക്കിയതു ദുരിതബാധിത പ്രദേശങ്ങളെയായിരുന്നു. പ്രദേശവും അതിനോടു ചേർന്നു നില്ക്കുന്ന ജനവാസ മേഖലയും കേന്ദ്രീകരിച്ചായിരുന്നു പഠനം പുരോഗമിച്ചത്.
പ്രകൃത്യായുള്ള ജീവജാലങ്ങളെല്ലാം പ്രളയത്തെ അതിജീവിച്ചുവെന്ന കണ്ടെത്തലുകളാണ് സംസ്ഥാനത്തൊട്ടാകെ നിന്നും ലഭിച്ചത്. കാർഷിക മേഖല പൂർണമായും തകർന്നു. പ്രത്യേകിച്ചും നാണ്യവിള, ഏകവിള ത്തോട്ടങ്ങൾ. സ്വാഭാവിക ചെടികളും മരങ്ങളും അതിജീവിച്ചപ്പോൾ മനുഷ്യ ഇടപെടലുകളുണ്ടായ ഇടങ്ങളിൽ ഇവയെല്ലാം നശിച്ചു. വൻകിട ക്വാറികളും ദീർഘകാലമായി പ്രവർത്തിച്ചിരുന്ന ചെറുകിട ക്വാറികളും ആഘാതത്തിനു ആക്കം കൂട്ടിയതായും പലയിടത്തും കണ്ടെത്തിയിട്ടുണ്ട്.
അവഗണിക്കരുത് ഈ മുന്നറിയിപ്പുകൾ
കേരളത്തെ തകർത്തെറിഞ്ഞ പ്രളയം കാലാവസ്ഥാ വ്യതിയാനം മൂലമെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ജൈവ വൈവിധ്യ വ്യവസ്ഥിതിയിലുണ്ടാകുന്നതാണ് കാലാവസ്ഥാ വ്യതിയാനം. കേരളത്തിലെ തീരപ്രദേശങ്ങൾ ഒട്ടും സുരക്ഷിതമല്ലെന്നും സുനാമി, ചുഴലിക്കാറ്റ്, കടൽക്ഷോഭം എന്നിവ വ്യാപകമാകാൻ ഇടയുണ്ടെന്നും ഇതുസംബന്ധിച്ച് പഠനം നടത്തിയ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം വ്യക്തമാക്കുന്നു. ഏറ്റവും വലിയ പ്രളയത്തിനു കാരണം കാലവർഷത്തിനിടെയുണ്ടായ അതിശക്തമായ മഴമൂലമെന്നാണ് കണ്ടെത്തൽ.
കാലാവസ്ഥാ വ്യതിയാനം മൂലം ചെറിയ മഴകൾ ഇല്ലാതായി. അതിശക്തമായ മഴയും കനത്ത വേനലും അടിക്കടിയുണ്ടാകുന്നു. ചൂട് വർധിപ്പിക്കുന്ന ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ കൂടുതലാകുന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകൾ അപഗ്രഥിച്ചപ്പോൾ മഴയുടെ തോത് പത്തുമുതൽ 15 സെമീ വരെ അധികരിക്കുന്ന ദിവസങ്ങൾ കൂടുതലാവുകയാണ്. അഞ്ചു സെമീയിൽ താഴെ മഴപെയ്യുന്ന ദിവസങ്ങളുടെ കുറവും ദൃശ്യമാണ്. അറബിക്കടലിൽ മുംബൈ മുതൽ കന്യാകുമാരി വരെയും ബംഗാൾ ഉൾക്കടലിൽ പാരദ്വീപ് വരെയും കടൽ അപകടം വിതയ്ക്കുമെന്നും റിപ്പോർട്ടിലുണ്ട്.
ഭിന്നകാലാവസ്ഥാ ലക്ഷണങ്ങൾ തിരിച്ചറിയണം
കേരളത്തിലെ അന്തരീക്ഷ താപനില ഓരോ വർഷവും 0.01 ഡിഗ്രി വീതം കൂടുന്നതായാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. പാലക്കാട്ട് കഴിഞ്ഞ വർഷം ഏപ്രിലിൽ 41.8 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയിരുന്നു. ആറു പതിറ്റാണ്ടിനിടെ 0.99 ഡിഗ്രി ശരാശരി താപനില ഉയർന്നു.ഉത്തരേന്ത്യയിൽ മാത്രം കേട്ടുകേൾവിയുള്ള ഉഷ്ണതരംഗവും സൂര്യതാപവും കേരളത്തിലും പതിവായി. കാലാവസ്ഥാ മാറ്റം ഏറ്റവും പ്രകടമാകുന്ന മറ്റൊരു ജില്ലയാണ് വയനാട്.
കേരളം പുതിയൊരു ഭിന്നകാലാവസ്ഥാ പ്രദേശമായി മാറുന്ന സ്ഥിതിവിശേഷമാണ് നമ്മുടെ കണ്മുന്നിലുള്ളത്. മരുഭൂമിയിൽ മാത്രം കണ്ടുവരുന്ന പലയിനം ദേശാടനപക്ഷികൾക്കു കേരളം ഇപ്പോൾ ഇഷ്ടഭൂമിയാണ്. കുമരകത്തു ചരിത്രത്തിലാദ്യമായി വർണക്കൊക്ക് ( പെയിന്റ്ഡ് സ്റ്റോർക്ക് ) കൂടുകൂട്ടി. ഉത്തരേന്ത്യയിലെ ചൂടേറിയ സ്ഥലങ്ങളിൽ മാത്രം കാണപ്പെട്ടിരുന്ന റോസി പാസ്റ്റർ പക്ഷികൾ കോട്ടയം തിരുനക്കരയിലും മറ്റും അഞ്ഞൂറിലധികം കാണപ്പെട്ടിരുന്നു. വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന മയിലും ഇപ്പോൾ കേരളത്തിൽ വ്യാപകമായി കാണപ്പെടുന്നു.
വിയർപ്പിലൂടെ ചൂട് നിയന്ത്രിക്കാൻ മനുഷ്യനു കഴിയുന്നതു പോലെ പാന്പുവർഗത്തിൽപ്പെട്ട ജീവികൾക്കു കഴിയില്ല. അതിനാൽ മനുഷ്യവാസമുള്ള ഇടങ്ങളിലെ തണുപ്പുതേടി എത്തുകയാണ് രാജവെന്പാലയടക്കമുള്ള പാന്പുകൾ.
തമിഴ്നാട്ടിലെ വരണ്ടുണങ്ങിയ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന പല സസ്യങ്ങളും കുറ്റിച്ചെടികളും കേരളത്തിൽ പലയിടത്തും കാണപ്പെടാൻ തുടങ്ങി. മനുഷ്യരിലെ പെരുമാറ്റ വ്യത്യാസങ്ങൾക്കും വിഷാദ രോഗങ്ങൾക്കം അന്തരീക്ഷത്തിലെ മാറ്റം കാരണമായേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ജനിതക മാറ്റം വന്ന വൈറസുകളും രോഗങ്ങളും പെരുകുന്നു. ഫംഗസ്, ബാക്ടീരിയ രോഗങ്ങൾ കൂടുന്നു. ചിക്കൻ ഗുനിയ, എച്ച്1 എൻ1, സിക്കാ വൈറസ്, ജപ്പാൻ ജ്വരങ്ങൾ എന്നിവ പരത്തുന്ന വൈറസുകളും ഇവിടെയെത്തിയതാണ് ഇതിന്റെ തെളിവായി നിരത്തപ്പെടുന്നത്.
ആശങ്കയായി ശോഷിക്കുന്ന മത്സ്യസന്പത്ത്
മത്സ്യസന്പത്തിന്റെ അഹങ്കാരങ്ങളിൽ നിന്ന് പടിയിറങ്ങുകയാണ് പല മീനുകളും. മുൻ തലമുറക്കാർ പറഞ്ഞുകേട്ടിരുന്ന പലതും ഇന്നു നാശത്തിന്റെ വക്കിലാണ്. ഡാം മീനുകളെ തീൻമീശയിലെത്തിച്ച് ഇതിനു പരിഹാരം കാണുകയാണ് നമ്മളിപ്പോൾ. ഒരുകാലത്ത് പ്രകൃതിയുടെ പ്രതിഭാസമായിരുന്ന ഊത്ത ഇന്ന് അന്യമായിരിക്കുന്നു.
കേരളത്തിൽ കാലവർഷാരംഭത്തോടെ നടക്കുന്ന മത്സ്യബന്ധനത്തെയാണ് ഉൗത്ത എന്നുപറയുന്നത്. ഇടവപ്പാതിയുടെ ആരംഭത്തിൽതന്നെ മത്സ്യങ്ങൾ അണ്ഡവുമായി പ്രജനനകേന്ദ്രം തേടി, കൂട്ടത്തോടെ ഉയർന്നയിടങ്ങളായ നെൽപ്പാടങ്ങളിലേക്ക് കയറുന്നു. വാള, മഞ്ഞക്കൂരി, കുറുവ, ഉരുളൻ പരൽ, പാറപ്പരൽ തുടങ്ങിയവ പുഴയിൽനിന്നും, വേനൽക്കാല വസതിയിൽനിന്നും, നെൽപ്പാടവുമായി ബന്ധിപ്പിക്കുന്ന തോടുകളിലൂടെ ഇരച്ചുകയറുന്നു. നെൽപ്പാടങ്ങളിലെ മനുഷ്യരുടെ കാൽപ്പാദങ്ങളുടെ പാടുകളും, വരന്പിനോട് ചേർന്ന ഇടങ്ങളുമാണ് സുരക്ഷിത പ്രജനന കേന്ദ്രങ്ങൾ. ഇവിടെ ഇണചേരലും അണ്ഡവിക്ഷേപവും വിജയിച്ചാൽ, കുഞ്ഞുങ്ങൾ നെൽപ്പാടങ്ങളിൽ വളരുന്നു. ഉൗർജ്ജിത കൃഷികീടനാശിനിയും വളപ്രയോഗവും മുൻനിർത്തിയുള്ള കൃഷിരീതികൾ വൻതോതിൽ മത്സ്യസന്പത്തിന്റെ ശോഷണത്തിന് കാരണമായി.
മഞ്ഞാരകനും മഞ്ഞവരയൻകൂരിയും, മുഴിയും അന്യം നിന്നു തുടങ്ങിയിരിക്കുന്നു. വിദേശിയായി വന്ന് നെൽപ്പാടങ്ങൾ കീഴടക്കുകയും അറിഞ്ഞോ അറിയാതെയോ ജൈവശൃംഖലയുടെ ഭാഗമാവുകയും ചെയ്ത ഞവണിക്ക ഈ നെൽപ്പാടങ്ങളിൽ അന്ത്യംകണ്ടു തുടങ്ങിയിരിക്കുന്നു. യന്ത്രവൽക്കരണം നെൽപ്പാടങ്ങളിൽ വലിയ മാറ്റങ്ങളാണ് വലരുത്തിയത്. റോഡുകൾ പലതും നെൽപ്പാടങ്ങളെ പകുത്താണ് നിർമ്മിച്ചത്. ഇത്തരം റോഡുകൾ മത്സ്യങ്ങളുടെ ദേശാന്തരഗമനത്തേയും, പ്രജനനത്തെയും സാരമായി ബാധിച്ചു.
(തുടരും)