2014 ഫെബ്രുവരി 14. ഉച്ചയോടെ കളമശേരി പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ് സന്ദേശം വന്നു. കളമശേരി മെഡിക്കൽ കോളജിൽ നിന്നാണ്, മാനഭംഗത്തിന് ഇരയായ ഒരു തമിഴ് യുവതിയെ ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്നുവെന്നതായിരുന്നു സന്ദേശം.
സിഐ സി.ജെ. മാർട്ടിന്റെ നിർദേശാനുസരണം എസ്ഐ എസ്.വിജയശങ്കറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിടെ ചെന്നു. കാഷ്വാലിറ്റിയിലാണ് അവരെ അഡ്മിറ്റ് ചെയ്തിരുന്നത്. വിശദമായ മൊഴിയെടുപ്പ് നടത്തി. പുല്ലുവെട്ടാനെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനുശേഷം കുറ്റിക്കാട്ടിൽ തള്ളിയെന്ന് ആ യുവതി മൊഴിനൽകി.
മക്കളെ പഠിപ്പിക്കാൻ കേരളത്തിലേക്ക്
മക്കളെ നല്ലരീതിയിൽ പഠിപ്പിക്കാനുള്ള പണം കണ്ടെത്താനുള്ള തത്രപ്പാടിലാണ് മുപ്പത്തേഴുകാരിയായ യുവതിയും ഭർത്താവും കേരളത്തിലേക്ക് എത്തിയത്. അഞ്ചു വർഷമായി എറണാകുളത്ത് താമസിക്കുന്നു. എന്നും രാവിലെ ഇടപ്പള്ളിയിൽ എത്തിയിട്ടാണ് കൂലിവേലയ്ക്ക് പോയിരുന്നത്.
പ്രതികൾ സമീപിച്ചത് പുല്ലുവെട്ടാനെന്ന വ്യാജേന
എന്നും രാവിലെ ഇടപ്പള്ളി ജംഗ്ഷനിൽ എത്തിയശേഷമാണ് വിവിധ സ്ഥലങ്ങളിലേക്ക് കൂലിവേലയ്ക്കായി യുവതി പോയിരുന്നത്. ഓട്ടോയിലെത്തിയ രണ്ടു പേർ കാടുവെട്ടിത്തെളിക്കാനെന്നു പറഞ്ഞാണ് ഓട്ടോയിൽ കയറ്റിയതെന്ന് അവർ പോലീസിനോടു പറഞ്ഞു. മറ്റു സംശയമൊന്നും തോന്നാതിരിക്കാൻ രണ്ടു പേർക്കുള്ള ജോലിയുണ്ടെന്നു പറഞ്ഞ് യുവതിക്കൊപ്പമുണ്ടായിരുന്ന പ്രായമായ സ്ത്രീയെയും കൂടെകൂട്ടി. യാത്രാമധ്യേ രണ്ടുപേർ കൂടി ഓട്ടോയിൽ കയറിയതായി അവർ പറഞ്ഞു. ഓട്ടോ മെഡിക്കൽ കോളജിനു സമീപത്തെ വിജനമായ സ്ഥലത്തെത്തിയപ്പോൾ അവിടെ ഇറങ്ങാൻ സ്ത്രീകളോട് യുവാക്കൾ ആവശ്യപ്പെട്ടു. സംശയം തോന്നിയ സ്ത്രീകൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതിൽ ഒരാൾ തന്നെ തള്ളി താഴെയിട്ട് മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പോലീസിനു മൊഴിനൽകി. അവശനിലയിലായ യുവതിയുടെ നാലേകാൽ പവൻ സ്വർണാഭരണങ്ങളും മൊബൈൽഫോണും കവർന്ന് പ്രതികൾ ആ ഓട്ടോയിൽ തന്നെ സ്ഥലം വിട്ടുവെന്നും യുവതി അറിയിച്ചു. കൂടെയുണ്ടായിരുന്ന പ്രായമായ സ്ത്രീയെ കെട്ടിയിട്ടു.
പ്രതികളെ കുടുക്കിയത് കാതിലെ കടുക്കനും കഷണ്ടിത്തലയും
യുവതിയിൽ നിന്ന് മൊഴിയെടുക്കുന്ന സമയത്ത് യുവാക്ക ളെ തിരിച്ചറിയാൻ കഴിയുന്ന ഏതെങ്കിലും അടയാളങ്ങൾ ഉണ്ടോയെന്ന തരത്തിൽ പോലീസ് ചോദിച്ചിരുന്നു. അവരുടെ നിറം, ഉയരം, മുടി, താടി... ഇങ്ങനെ പലതും. മാനഭംഗപ്പെടുത്തിയ യുവാവിന്റെ കാതിൽ കടുക്കൻ ഉണ്ടായിരുന്നുവെന്നും ഇയാൾ കഷണ്ടിയുള്ള ആളാണെന്നുമുള്ള യുവതിയുടെ മൊഴി വളരെ നിർണായകമായി. ഒരാൾക്ക് ബുൾഗാൻ താടിയുണ്ടെന്നും യുവതി പറഞ്ഞിരുന്നു. അപ്പോൾ തന്നെ പ്രതികളുടെ ഏകദേശ ചിത്രം പോലീസിനു ബോധ്യമായി. സംശയമുള്ള ഒരാളുടെ ഫോട്ടോ യുവതിയെ കാണിച്ചപ്പോൾ അവർ അത് തിരിച്ചറിയുകയും ചെയ്തു.
തേവക്കൽ വികെസി കോളനിയിൽ പറക്കാട്ട് അതുൽ പി. ദിവാകരൻ(22), കങ്ങരപ്പടി വടകോട് മുണ്ടക്കൽ നിയാസ്(മസ്താൻ നിയാസ്-28), എടത്തല മണിമുക്ക് പാറയിൽ മനോജ്(മനു-21), എടത്തല മാളിയംപടി കൊല്ലാറ അനീഷ് നാരായണൻ(28) എന്നിവരാണ് സംഭവത്തിൽ നേരിട്ട് ഉൾപ്പെട്ടിരിക്കുന്നതെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
പ്രതികളുടെ മറ്റൊരു കേസ് വിനയായി
സംഭവത്തിന് ഒരാഴ്ച മുന്പ് ഒന്നാം പ്രതിയായ അതുലും മൂന്നാം പ്രതിയായ മനോജും മറ്റൊരു കേസിൽ കളമശേരി പോലീസ് സ്റ്റേഷനിൽ ചെന്നത് പ്രതികളെ തിരിച്ചറിയുന്നത് എളുപ്പമാക്കി. കഞ്ചാവ് ഉപയോഗിച്ചതിന് കളമശേരി എൻഎഡി ഭാഗത്തുനിന്ന് മനോജിനെ പോലീസ് പിടികൂടിയിരുന്നു. ആ സമയത്ത് മനോജ് ഉപയോഗിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചതാണോയെന്ന സംശയം പോലീസിന് ഉണ്ടായിരുന്നു. അതുകൊണ്ട് ബൈക്ക് പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കുകയുണ്ടായി. രണ്ടു ദിവസം കഴിഞ്ഞ് ബൈക്കിന്റെ രേഖകളുമായി മനോജിന്റെ സുഹൃത്ത് അതുലാണ് സ്റ്റേഷനിൽ എത്തിയത്. രക്ഷാകർത്താവ് വന്നതിനുശേഷമേ വാഹനം വിട്ടുതരൂവെന്ന് പോലീസ് അറിയിച്ച പ്രകാരം പിറ്റേന്ന് അതുലിന്റെ അമ്മ സ്റ്റേഷനിൽ എത്തി. എന്നാൽ, മകന്റെ കൂട്ടുകെട്ട് ശരിയല്ലെന്നും ബൈക്ക് തിരികെ കൊടുക്കേണ്ടെന്നുമായിരുന്നു അവരുടെ നിലപാട്.
ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുന്പോൾ അവരുടെ രീതികൾ പോലീസ് സസൂ ക്ഷ്മം വീക്ഷിക്കാറുണ്ട്. മുന്പ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ, അവരുടെ ശൈലികൾ, ഉപയോഗിക്കുന്ന വാക്കുകൾ, വസ്ത്രധാരണരീതി, മുടിയുടെയും താടിയുടെയും സ്റ്റൈൽ, കാതിൽ കമ്മലോ കൈയിൽ വളയോ ഉണ്ടെങ്കിൽ അത് ... ഇത്തരം കാര്യങ്ങളെല്ലാം പോലീസ് സശ്രദ്ധം നിരീക്ഷിക്കും. ഈ കേസിലും അത്തരത്തിലുള്ള നിരീക്ഷണം പോലീസിന് തുണയായി.
കാതിലെ കടുക്കനും കഷണ്ടിയുമുൾപ്പെടെയുള്ള അതുലിന്റെ ഫ്രീക്ക് ലുക്ക് എസ്ഐ വിജയശങ്കറിന്റെ മനസിൽ പതിഞ്ഞിരുന്നു. ബൈക്ക് തിരികെ വാങ്ങിക്കാനായി ഇയാൾ പിന്നീട് രണ്ടു പ്രാവശ്യം കൂടി സ്റ്റേഷനിൽ വന്നിരുന്നു. ബുൾഗാൻ താടിയുള്ള മനോജിന്റെ ഫോട്ടോയും പോലീസ് അന്ന് എടുത്തു സൂക്ഷിച്ചിരുന്നു. കാതിൽ കടുക്കനുള്ള ചെറുപ്പക്കാരനെക്കുറിച്ചും ബുൾഗാൻ താടിയെക്കുറിച്ചും യുവതി പറഞ്ഞപ്പോൾ പോലീസ് ഇരുവരെയും സംശയിച്ചതും അതുകൊണ്ടുതന്നെയാണ്.
പ്രതികളെ തേടിയുള്ള യാത്ര
പ്രതികളിൽ പലരുടെയും വീടുകളിലും മറ്റും അന്വേഷണം നടത്തി. രാത്രി വീടുകളിൽ അന്വേഷിച്ചു ചെന്നുവെങ്കിലും പുലർച്ചെവരെ അവിടെ കാത്തിരുന്നിട്ടും കണ്ടെത്താനാവാത്ത അവസ്ഥയായിരുന്നു. തുടർന്ന് മൊബൈൽ ഫോണ് കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ ടവർ ലൊക്കേഷൻ മഴുവന്നൂരായിരുന്നു. ഞങ്ങൾ അവിടെ എത്തി. പക്ഷേ തുടർന്നുള്ള അന്വേഷണത്തിൽ അവർ ഫോണ് ഉപയോഗിക്കുന്നില്ലെന്നു മനസിലായി. തുടർന്ന് പ്രതികളിൽ മൂന്നുപേരുടെ ഫോട്ടോ പ്രദേശവാസികളെ കാണിച്ചു. ഓട്ടോറിക്ഷയുടെ നന്പറും കാണിച്ചു. പലർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. രാത്രിയായപ്പോൾ സമീപത്തുകണ്ട തട്ടുകടക്കാരനെ ഞങ്ങൾ പ്രതികളുടെ ഫോട്ടോ കാണിച്ചു. അപ്പോൾ നാലുപേർ ഓട്ടോറിക്ഷയിൽ വന്നിട്ട് ചായയും പലഹാരങ്ങളുമൊക്കെ വാങ്ങിപ്പോകാറുണ്ട്. രണ്ടു പേർ മാത്രമാണ് കടയിലേക്ക് വരുന്നത്, മറ്റ് രണ്ടുപേർ ഓട്ടോയിൽ ഇരിക്കുമെന്നും അയാൾ അറിയിച്ചു. ഇവിടെ അടുത്തിടെ താമസത്തിനായി എത്തിയവരാണെന്ന് തോന്നുവെന്നും തട്ടുകടക്കാരൻ പറഞ്ഞു.
പ്രതികൾ വലയിലേക്ക്
ഉടൻതന്നെ ഞങ്ങൾ ആ വീട് ലക്ഷ്യമാക്കി ചെന്നു. റോഡരുകിൽ കിടന്ന ഓട്ടോറിക്ഷയുടെ നന്പർ കണ്ടപ്പോൾത്തന്നെ പ്രതികൾ അവിടെയുണ്ടെന്ന് മനസിലായി. വയൽവരന്പിന്റെ അങ്ങേ അറ്റത്തായായിരുന്നു ആ വീട്. റബർത്തോട്ടത്തിനു നടുവിലായുള്ള ആ വീട്ടിൽ നിന്ന് നോക്കിയാൽത്തന്നെ ദൂരെ നിന്നു വരുന്നവരെ കാണാമായിരുന്നു. പോലീസിന്റെ വിദഗ്ധമായ ഇടപെടലിൽ മൂന്നാംദിവസം പ്രതികളെ കുടുക്കി. നാലുപേരും വിവിധ കേസുകളിൽ പ്രതികളാണ്. ഇവർക്ക് കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്ന കെ.വി. ബിനീഷ്, ജാസ്മിൻ എന്നിവർ ചേർന്ന് സംഭവത്തിന് രണ്ടാഴ്ച മുന്പ് വാടകയ്ക്ക് എടുത്തതായിരുന്നു ആ വീട്.
അതുൽ, നിയാസ്, മനോജ്, അനീഷ് എന്നിവരെ കൂടാതെ, യുവതിയുടെ ശരീരത്തിൽ നിന്നു മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിൽക്കാൻ സഹായിച്ചതിനും ഒളിത്താവളം ഒരുക്കിയതിനും പട്ടിമറ്റം പഴന്തോട്ടം കറുപ്പശേരി കെ.വി. ബിനേഷ്(32), ഇയാൾക്കൊ പ്പം താമസിക്കുന്ന ജാസ്മിൻ(35) എന്നിവരെയും അറസ്റ്റ് ചെയ്യുകയുണ്ടായി. കവർച്ച മുതലുകളായ മൂന്നര പവന്റെ മാല, അരപ്പവന്റെ കമ്മൽ, കാൽ പവന്റെ മോതിരം എന്നിവ കിഴക്കന്പലത്തെ ഒരു ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു.
വിജയം കണ്ടത് കൂട്ടായ ശ്രമം
തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ബിജോ അലക്സാണ്ടർ, കളമശേരി സിഐ സി.ജെ. മാർട്ടിൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഗ്രേഡ് എസ്ഐ സി.ആർ. ജയചന്ദ്രൻ, സീനിയർ സിപിഒമാരായ ഇബ്രാഹിം ഷുക്കൂർ, ആന്റണി സെബാസ്റ്റ്യൻ, സിപിഒമാരായ ബിജു വിൻസെന്റ്, അബ്ദുൽ സമദ്, സവിൻ, പ്രഷീല എന്നിവർ ഉണ്ടായിരുന്നു. എല്ലാവരുടെയും കൂട്ടായ പരിശ്രമം മൂലമാണ് സംഭവം നടന്ന് മൂന്നാം ദിവസം പ്രതികളെ കണ്ടെത്താനായത്. നാലു പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും 55,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുളള അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
എസ്. വിജയശങ്കർ
ഇൻസ്പെക്ടർ ഓഫ് പോലീസ്, സെൻട്രൽ പോലീസ് സ്റ്റേഷൻ,
എറണാകുളം.
തയാറാക്കിയത്: സീമ മോഹൻലാൽ