നിർഭയ കേസിലെ പ്രതികളെ ഒടുവിൽ ഇന്നു രാവിലെ 5.30ന് തീഹാർ ജയിലിൽ തൂക്കിലേറ്റി. എല്ലാ പ്രതികളുടെയും ദയാഹർജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് വിധി നടപ്പാക്കിയത്.
2012 ഡിസംബറിലാണ് പാരാമെഡിക്കൽ വിദ്യാർഥിനി ഓടുന്ന ബസിൽ പീഡനത്തിന് ഇരയാകുന്നത്. തുടർന്ന് ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ആറു പേരാണ് കേസിലെ പ്രതികൾ. മുഖ്യ പ്രതിയായ റാം സിംങ് തിഹാർ ജയിലിൽ ജീവനൊടുക്കിയിരുന്നു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി.
2012 ഡിസംബർ 16, രാത്രി 9.00
സിനിമ കണ്ടു താമസ സ്ഥലത്തേക്കു മടങ്ങാൻ ബസ് കാത്തിരിക്കുകയായിരുന്നു ആ ഫിസിയോതെറാപ്പി വിദ്യാർഥിനി. പതിവു സർവീസ് നടത്തുന്ന ബസാണെന്നു കരുതി അവളും സുഹൃത്തും കയറി.
ബസ് യാത്ര തുടങ്ങിയപ്പോഴേക്കും ജാലകങ്ങളെല്ലാം അടയ്ക്കുകയും പിന്നീട് മറ്റൊരു വഴിയിലൂടെ ബസ് നീങ്ങുകയും ചെയ്തു. പെണ്‍കുട്ടിയുട സുഹൃത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ബസിനകത്തുണ്ടായിരുന്ന ആറ് പേരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ നേരേ തിരിഞ്ഞു. പെണ്‍കുട്ടിയും സുഹൃത്തും ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ അതിക്രൂരമായ ആക്രമണമാണ് ഇവർ ഓടുന്ന ബസിനകത്ത് അഴിച്ചുവിട്ടത്. ഇതിന് ശേഷമായിരുന്നു പെണ്‍കുട്ടിയെ ആറുപേർ ചേർന്ന് മാനഭംഗത്തിനിരയാക്കിയത്. 40 മിനിറ്റ് നീണ്ട പൈശാചികതയ്ക്കൊടുവിൽ ജീവച്ഛവമായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ബസിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. രാത്രി 11 മണിയോടെ ഇതുവഴി പോയ ഒരു യാത്രക്കാരനാണ് ഇവരെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചത്. ഡിസംബർ 29 ന് സിംഗപ്പൂരിലെ ആശുപത്രിയിൽ പെണ്‍കുട്ടി മരിച്ചു. രാജ്യം പിന്നീട് അവളെ നിർഭയ എന്നു വിളിച്ചു. പിശാചിന്റെ രൂപം പൂണ്ട ആ ആറു പേർ ഇവരായിരുന്നു ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് ഠാക്കൂർ, 18 വയസ് തികഞ്ഞിട്ടില്ലാത്ത ഒരാൾ. സുഹൃത്ത് നാളുകൾ നീണ്ട ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യം കൈവരിച്ചു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയിൽ നിന്നാണ് പ്രതികളെ വേഗത്തിൽ കണ്ടെത്താൻ പോലീസിന് സാധിച്ചത്.
പ്രാർഥന, പ്രതിഷേധം
ശരീരം കീറി നുറുങ്ങി, ആന്തരാവയവങ്ങൾക്കും ഗുരുതര പരുക്കേറ്റ നിർഭയ സഫ്ദർജംഗ് ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുന്പോൾ പുറത്ത് രാജ്യം അന്നുവരെ കാണാത്ത പ്രതിഷേധം അണപൊട്ടി. അവളുടെ ജീവനു വേണ്ടിയുള്ള പ്രാർഥനകളുമായി തെരുവിലിറങ്ങി, പ്രതിഷേധജ്വാലയുയർത്തിയ ഇന്ത്യൻ യുവത്വം അധികാരകേന്ദ്രങ്ങളെ പ്രകന്പനം കൊള്ളിച്ചു.മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിലും പൊലീസ് ആസ്ഥാനത്തും പ്രതിഷേധങ്ങൾക്കു ശേഷം ആയിരക്കണക്കിനു യുവാക്കൾ നിരോധനാജ്ഞ ലംഘിച്ച് രാഷ്ട്രപതി ഭവൻ ലക്ഷ്യമാക്കി മാർച്ച് ചെയ്തു. ഇന്ത്യാ ഗേറ്റിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടയിൽ നിർഭയയെ വിദഗ്ധ ചികിൽസയ്ക്കായി സിംഗപ്പൂരിലേക്കു കൊണ്ടുപോയി.
സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ നിർഭയ മരിച്ചു. ഒരു പെണ്‍കുട്ടിയോട് ഇങ്ങനെ ചെയ്തല്ലോ എന്നോർത്ത് രാജ്യം ഒന്നടങ്കം സങ്കടപ്പെട്ടു.
ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവർ ഡിസംബർ 17നും മറ്റുള്ളവർ നാലു ദിവസത്തിനകവും അറസ്റ്റിലായിരുന്നു. അതിവേഗ കോടതി നടപടികൾ ജനുവരി 17ന് തുടങ്ങി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റി.
മുഖ്യപ്രതി ബസ് ഡ്രൈവർ രാം സിങ് 2013 മാർച്ച് 11ന് തിഹാർ ജയിലിൽ ജീവനൊടുക്കി. നാലു പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതി 2013 സെപ്റ്റംബർ 13ന് വിധിച്ചു. വധശിക്ഷ 2014 മാർച്ച് 13ന് ഹൈക്കോടതി ശരിവച്ചു.
കുട്ടി, ക്രൂരൻ
കൂട്ടമാനഭംഗം നടത്തിയ ആറു പേരിൽ ഏറ്റവും ക്രൂരമായി പെരുമാറിയെന്ന് പൊലീസ് പറയുന്നയാൾ നിയമത്തിന്റെ മുന്നിൽ കുട്ടിക്കുറ്റവാളി. ഇയാൾ കുറ്റക്കാരനെന്നും പ്രത്യേക തിരുത്തൽ കേന്ദ്രത്തിൽ മൂന്നുവർഷം താമസിക്കണമെന്നും 2013 ഓഗസ്റ്റ് 31ന് വിധിച്ചു. 2015ൽ കാലാവധി പൂർത്തിയാക്കിയ ഇയാളെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി.
ഹീനകൃത്യം ചെയ്ത വ്യക്തി പ്രായത്തിന്റെ പേരിൽ നിയമത്തിന്റെ പിടിയിൽ നിന്നു വഴുതിമാറിയത് രാജ്യമെങ്ങും വിവാദമായി. പ്രായപൂർത്തിയാകാത്തയാൾ എന്നർഥം വരുന്ന ജുവനൈൽ എന്ന പദത്തിന്റെ നിർവചനത്തിൽ മാറ്റങ്ങൾ വേണമെന്ന ചർച്ച ഉയർന്നു. കൊടുംകുറ്റകൃത്യങ്ങൾ പരിഗണിക്കുന്പോൾ 18 എന്ന പ്രായപരിധി 16 ആയി കുറയ്ക്കണമെന്നും കുറ്റകൃത്യങ്ങളുടെ തീവ്രത വിലയിരുത്തി പ്രായപരിധി നിർണയിക്കണമെന്നുമായിരുന്നു ആവശ്യം. ഭേദഗതി ചെയ്ത ജുവനൈൽ ജസ്റ്റിസ് നിയമം 2015 ഡിസംബറിൽ പാർലമെന്റ് പാസാക്കി. 16 മുതൽ 18വരെ പ്രായമുള്ളവർ ഹീനമായ കുറ്റം ചെയ്താൽ പ്രായപൂർത്തിയായവരെന്ന നിലയിൽ വിചാരണ ചെയ്യുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി. ജുവനൈൽ എന്ന വാക്കിനു പകരം ചൈൽഡ് (കുട്ടി) അല്ലെങ്കിൽ നിയമവിരുദ്ധപ്രവർത്തനം നടത്തിയ കുട്ടി എന്നു ഭേദഗതി വരുത്തി.
രാജ്യത്തിന്റെ നടുക്കമായി മാറിയ പെണ്‍കുട്ടി
ആ പെണ്‍കുട്ടി ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലായിരുന്നു. അവളുടെ മാതാപിതാക്കൾ പക്ഷെ ഉത്തർപ്രദേശിലെ ബാലിയ ജില്ല സ്വദേശികളാണ്. ഫിസിയോതെറാപ്പി പരിശീലന വിദ്യാർഥിയായിരുന്ന പെണ്‍കുട്ടിയുടെ പഠനാവശ്യത്തിനായി അച്ഛൻ കുടുംബസ്വത്തായി കിട്ടിയ ഭൂമി വിറ്റിരുന്നു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത്, ഗോരഖ്പൂറിൽ നിന്നുള്ള സോഫ്റ്റ് വെയർ എൻജിനീയറായിരുന്നു. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ഒരംഗത്തിന് തൊഴിലും ഈ സമയത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.
ജസ്റ്റിസ് വർമ കമ്മിഷൻ
ഈ സംഭവം നടന്ന് ആറ് ദിവസങ്ങൾക്ക് ശേഷമാണ് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ജെ.എസ്.വർമയെ അന്വേഷണ കമ്മിഷനായി നിയോഗിച്ചത്. ബലാത്സംഗ കേസുകളിൽ പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുള്ള നിയമങ്ങളായിരുന്നു ഇതിന്റെ ലക്ഷ്യം. 29 ദിവസത്തെ സിറ്റിംഗിൽ 80,000 ലധികം നിർദേശങ്ങളാണ് സമിതിക്ക് ലഭിച്ചത്. ഇതുവരെ നിയമത്തിൽ ഉൾപ്പെടാതിരുന്ന പല അതിക്രമങ്ങളും നിയമത്തിന്റെ പരിഗണനയിൽ കൊണ്ടുവരുന്നതിനുള്ള നിർദേശങ്ങളാണ് സമതിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.കൂട്ട ബലാത്സംഗം എന്തെന്ന് നിയമത്തിൽ കൃത്യമായി വ്യാഖ്യാനം ചെയ്തതിന് പുറമേ ഈ കേസുകളിൽ കനത്ത ശിക്ഷ നൽകുന്നതിനുള്ള ശ്രമങ്ങളും ഉണ്ടായി. ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട ആളുടെ വൈദ്യ പരിശോധന എങ്ങിനെ ആയിരിക്കണം എന്നത് സംബന്ധിച്ചും കമ്മിഷൻ റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിരുന്നു.
നിർഭയ ഫണ്ട്
സർക്കാർ 1000 കോടി രൂപയാണ് നിർഭയ ഫണ്ട് എന്ന പേരിൽ ലിംഗനീതിക്കും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും വേണ്ടി മാറ്റിവച്ചത്. 2013 ലായിരുന്നു ഈ പ്രഖ്യാപനം. മാധ്യമങ്ങൾ പെണ്‍കുട്ടിയുടെ പേര് പുറത്ത് വിട്ടതിന് പിന്നാലെ നിർഭയ എന്ന പേര് സർക്കാരാണ് പുറത്ത് വിട്ടത്. ഇതിലൂടെ പെണ്‍കുട്ടിയുടെ യഥാർഥ വിലാസം പുറത്തുപോകാതെ തടയുകയായിരുന്നു ലക്ഷ്യം.
കുറ്റവാളികളുടെ അറസ്റ്റും വിചാരണയും
പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് പ്രായപൂർത്തിയായ ആളുകൾക്കെതിരേ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ബോർഡ് കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്കും മൂന്ന് വർഷമാണ് തടവുശിക്ഷ ലഭിച്ചത്. 2015 ൽ ഇയാളെ പുറത്തുവിട്ടു. വിചാരണയ്ക്കിടെയാണ് ജയിലറയിൽ കുറ്റവാളികളിലൊരാളായ രാം സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2013 സെപ്റ്റംബർ 10 ന് മറ്റ് നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.ഇവർ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് വിധിയെ എതിർത്ത് വാദിച്ചു. അനുകൂല വിധി ലഭിക്കാതിരുന്നതിനെത്തുടർന്ന് ഇവർ പിന്നീട് സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയും വിധി ശരിവച്ചു.
ആരാച്ചാർ
രാജ്യത്തെ നടുക്കിയ നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ചുമതലപ്പെടുത്തിയ ആരാച്ചാർ പവൻ ജല്ലാദ് കഴിഞ്ഞ ദിവസം തന്നെ തിഹാർ ജയിലിലെത്തി റിപ്പോർട്ട് ചെയ്തു. വധശിക്ഷ നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി പവൻ ജല്ലാദ് ജയിലിനുള്ളിൽ ഡമ്മി പരീക്ഷണം നടത്തിയിരുന്നു നിർഭയ പ്രതികളുടെ ശിക്ഷ നടപ്പാക്കാൻ തയാറാണെന്നും പ്രതികളെ തൂക്കിലേറ്റുന്നതിൽ മനസ്താപമില്ലെന്നും നേരത്തെ ആരാച്ചാർ പവൻ ജല്ലാദ് വ്യക്തമാക്കിയിരുന്നു. നാല് പ്രതികളും വധശിക്ഷ അർഹിക്കുന്നവരാണെന്നും ഇതുപോലുള്ള ക്രൂരകൃത്യങ്ങൾക്ക് വധശിക്ഷ തന്നെയാണ് മറുപടിയെന്നും പവൻ ജല്ലാദ് തുറന്നുപറഞ്ഞിരുന്നു.
ഹർജികൾ ഒന്നിനു പുറകെ ഒന്നായി
നാലു തവണ വധശിക്ഷ നടപ്പാക്കുന്നതിന് മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികൾ ഒന്നിനു പുറകെ ഒന്നായി ഹർജി സമർപ്പിച്ചതിനെ തുടർന്നു റദ്ദാക്കുകയായിരുന്നു.
വധശിക്ഷ നടപ്പാക്കുന്നത് തുടർച്ചയായി മാറ്റിവയ്ക്കുന്നത് സംവിധാനത്തിന്റെ പരാജയമാണ് കാണിക്കുന്നതെന്ന് നിർഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചിരുന്നു. കുറ്റവാളികൾക്കു വധശിക്ഷ വിധിച്ച സ്വന്തം ഉത്തരവ് നടപ്പാക്കാൻ കോടതി എന്തിനാണ് എത്രയധികം സമയമെടുക്കുന്നത് നമ്മുടെ എല്ലാ സംവിധാനങ്ങളും ക്രിമിനലുകളെയാണ് പിന്തുണയ്ക്കുന്നത്- ആശാദേവി പറഞ്ഞിരുന്നു.
നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിലൊരാളായ വിനയ് ശർമ ജയിലിനുള്ളിൽ മാനസിക വിഭ്രാന്തി കാണിക്കുന്നു. തലക്ക് സ്വയം പരിക്കേൽപ്പിച്ചതായും റിപ്പോർട്ട് പുറത്തു വന്നിരുന്നു. സെല്ലിനുള്ളിലെ ചുമരിൽ തലയിടിച്ചാണ് ഇയാൾ സ്വയം പരിക്കേൽപ്പിച്ചത്. ഇയാൾക്ക് വേണ്ട ചികിത്സ നൽകിയതായി തിഹാർ ജയിൽ അധികൃതർ അറിയിച്ചു. വിനയ് ശർമയുടെ പരിക്ക് നിസാരമായിരുന്നു.
വിനയ് ശർമയ്ക്കു ഗുരുതര മാനസികരോഗത്തിൽ പെട്ടിരിക്കുകയാണെന്നും അതിനാൽ വധശിക്ഷ നടപ്പാക്കാനാകില്ലെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇതിനെത്തുടർന്ന് വിനയ് ശർമയ്ക്ക് പ്രത്യേക നിരീക്ഷണമേർപ്പെടുത്താൻ വരെ ജയിൽ സൂപ്രണ്ടിനോട് കോടതി നിർദേശിച്ചിരുന്നു.
വധശിക്ഷ എന്ന ശിക്ഷാവിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേർ രംഗത്തു വന്നിരുന്നു. വിധി നീട്ടിക്കൊണ്ടു പോകാൻ കഴിയാവുന്നതെല്ലം പ്രതികളുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും ഒടുവിൽ നാലു പ്രതികൾക്കും തൂക്കുകയർ തന്നെ ലഭിച്ചു.
നിർഭയ കേസ് നാൾവഴി
2012 ഡിസംബർ 16:
പാരാമെഡിക്കൽ വിദ്യാർഥിനി സ്വകാര്യ ബസിൽ കൂട്ടബലാത്സംഗത്തിനിരയായി. സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു.
ഡിസം. 17:
പ്രതികൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. പൊലീസ് നാല് പ്രതികളെ തിരിച്ചറിഞ്ഞു -ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത.
ഡിസം. 18:
പ്രതികൾ അറസ്റ്റിൽ.
ഡിസംബർ. 21
ആറാം പ്രതി അക്ഷയ് ഠാകുർ അറസ്റ്റിൽ.
ഡിസംബർ. 25:
പെണ്‍കുട്ടിയുടെ നില ഗുരുതരമായി.
ഡിസംബർ. 26.
ഹൃദയാഘാതത്തെ തുടർന്ന് പെണ്‍കുട്ടിയെ സിംഗപ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
ഡിസംബർ. 29:
പെണ്‍കുട്ടി മരിച്ചു. പൊലീസ് കൊലക്കുറ്റത്തിനും കേസെടുത്തു.
2013 ജനുവരി രണ്ട്:
ലൈംഗിക പീഡനക്കേസുകളുടെ വിചാരണക്കായി അതിവേഗ കോടതി.
ജനുവരി. മൂന്ന്:
പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത ഒരാളൊഴികെ മറ്റ് അഞ്ചുപേർക്കെതിരെ കൊലപാതകം, കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.
ഫെബ്രുവരി 28:
പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് കുറ്റം ചുമത്തി.
മാർച്ച് 11:
രാം സിങ് തിഹാർ ജയിലിൽ ജീവനൊടുക്കി.
മാർച്ച്: 22:
വിചാരണ നടപടി റിപ്പോർട്ട് ചെയ്യാൻ ഡൽഹി ഹൈകോടതി ദേശീയ മാധ്യമങ്ങൾക്ക് അനുമതി നൽകി.
ഒാഗസ്റ്റ് 31:
കുട്ടിക്കുറ്റവാളിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മൂന്നുവർഷം നല്ലനടപ്പിന് ശിക്ഷിച്ചു.
സെപ്റ്റംബർ.13:
മുകേഷ്, വിനയ്, അക്ഷയ്, പവൻ എന്നീ നാലു പ്രതികൾക്കും വധശിക്ഷ.
2014 മാർച്ച് 13:
ഹൈകോടതി വധശിക്ഷ ശരിവെച്ചു.
മാർച്ച് 15 :
വധശിക്ഷ നടപ്പാക്കുന്നതിൽ സുപ്രീംകോടതി സ്റ്റേ.
2017 മേയ് 5:
അപൂർവങ്ങളിൽ അപൂർവ കേസാണെന്ന് നിരീക്ഷിച്ച് നാലു പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു.
2018 ജൂലൈ പത്ത്:
പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
21019 ഡിസംബർ 10
നിർഭയയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതി അക്ഷയ് കുമാർ സിങ് സുപ്രീംകോടതിയിൽ ഹരജി നൽകി.
ഡിസംബർ 18
നിർഭയ കൂട്ട ബലാത്സംഗ കേസിലെ നാലു പ്രതികളും കഴുമരത്തിലേക്ക്. വധശിക്ഷ വിധിക്കപ്പെട്ട പ്രതി അക്ഷയ് കുമാർ സിങ്ങിെൻറ പുനഃപരിശോധന ഹരജി ജസ്റ്റിസ് ആർ. ഭാനുമതിയുടെ ബെഞ്ച് തള്ളി.
ഡിസംബർ 19
കുറ്റകൃത്യം തുടങ്ങുന്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്ന പവൻകുമാറിന്റെ അവകാശവാദം ഡൽഹി ഹൈക്കോടതി തള്ളി.
2020 ജനുവരി ആറ്
കേസിലെ ഏക സാക്ഷിക്കെതിരേ എഫ്ഐആർ ആവശ്യപ്പെട്ട് പവൻകുമാറിന്റെ പിതാവ് സമർപ്പിച്ച പരാതി ഡൽഹി ഹൈക്കോടതി തള്ളി.
ജനുവരി 7: ജനുവരി 22-ന് രാവിലെ ഏഴിന് തീഹാർ ജയിലിൽ വധശിക്ഷ നടപ്പാക്കാൻ ഡൽഹി കോടതിയുടെ ഉത്തരവ്.
ജനുവരി 14: വിനയ് ശർമയുടെയും മുകേഷിന്റെയും തിരുത്തൽ ഹർജികൾ സുപ്രീംകോടതി നിസരിച്ചു.
ജനുവരി 17: മുകേഷിന്റെ ദയാഹർജി രാഷ്ട്രപതി പള്ളി. ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് വധശിക്ഷ നടപ്പാക്കാൻ വിചാരണ കോടതി ഉത്തരവിട്ടു.
ജനുവരി 25: ദയാഹർജി തള്ളിയതിനെതിരേ മുകേഷ് സുപ്രീംകോടതിയിൽ.
ജനുവരി 28: വാദം കേട്ട സുപ്രീംകോടതി വിധി പറയുന്നത് മാറ്റി.
ജനുവരി 29: സുപ്രീംകോടതിയിൽ അക്ഷയ് കുമാറിന്റെ തിരുത്തൽ ഹർജി. ദയാ ഹർജി തള്ളിയതിനെതിരായ മുകേഷിന്റെ ഹർജി തള്ളി.
ജനുവരി 30: അക്ഷയ് കുമാറിന്റെ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി.
ജനുവരി 31: പ്രായപൂർത്തിയായിരുന്നില്ലെന്ന വാദം തള്ളിയതിനെതിരേ പവൻ സമർപ്പിച്ച പുനപരിശോധന ഹർജി സുപ്രീംകോടതി നിരസിച്ചു. മറ്റൊരു ഉത്തരവ് വരെ വധശിക്ഷ നടപ്പാക്കുന്നത് ഡൽഹി കോടതി നീട്ടിവച്ചു.
ഫെബ്രുവരി ഒന്ന്: വിചാരണ കോടതി ഉത്തരവിനെതിരേ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. നിയമവഴികൾ അടഞ്ഞ പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യം.
ഫെബ്രുവരി രണ്ട്: കേന്ദ്രത്തിന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.
ഫെബ്രുവരി അഞ്ച്: നാലു പ്രതികളെയും ഒന്നിച്ചേ തൂക്കിലേറ്റാവൂ എന്ന് വ്യക്തമാക്കി കേന്ദ്രത്തിന്റെ ഹർജി ഹൈക്കോടതി തള്ളി. പ്രതികൾക്ക് സാധ്യമായ എല്ലാ നിയമമാർഗവും തേടാൻ സാവകാശം.
മാർച്ച് ആറ്: പ്രതികൾക്ക് മൂന്നാമത്തെ മരണ വാറണ്ട്. 20-ന് രാവിലെ വധശിക്ഷ നടപ്പാക്കാൻ വിചാരണ കോടതി ഉത്തരവ്.
മാർച്ച് 17: തിഹാർ ജയിലിൽ ആരാച്ചാർ ഡമ്മി പരീക്ഷണം നടത്തി.
മാർച്ച് 19: വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് അഭ്യർഥിച്ച് പ്രതികൾ സമർപ്പിച്ച ഹർജി വിചാരണ കോടതി തള്ളി.
തയാറാക്കിയത്: പ്രദീപ് ഗോപി