തിരുവല്ല: ദൈര്‍ഘ്യമേറിയതും സംഭവബഹുലവുമായ മാര്‍ ക്രിസോസ്റ്റം ജീവിതത്തെ അഭ്രപാളികളില്‍ പ്രശസ്ത സംവിധായകന് ബ്ലസി അവതരിപ്പിച്ചിരിക്കുന്നത് 48 മണിക്കൂര്‍ 10 മിനിട്ടു കൊണ്ടാണ്.
100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം എന്ന പേരില്‍ പുറത്തിറങ്ങിയിട്ടുള്ള ഡോക്കുമെന്ററി ഇന്ന് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡോക്കുമെന്റ് ഫിലിം എന്ന പേരില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലേക്ക് പ്രവേശിച്ചു.
നാലുവര്‍ഷം കൊണ്ടാണ് ബ്ലസി ഇത് പൂര്‍ത്തീകരിച്ചത്. ഡോക്കുമെന്ററിയുടെ ആദ്യപ്രദര്‍ശന വേദിയില്‍ എത്തി ആരോഗ്യനില വകവയ്ക്കാതെ മാര്‍ ക്രിസോസ്റ്റം കുറെസമയം പ്രദര്‍ശനം കാണുകയും ചെയ്തു. 2018 ഏപ്രില്‍ 27ന് 100 വയസ് തികഞ്ഞതിനോടനുബന്ധിച്ചാണ് ബ്ലസി ഇത്തരമൊരു ഉദ്യമത്തിനു തുടക്കം കുറിച്ചത്.
ബ്ലസിയുടെ വാക്കുകളില്‍ മാര്‍ ക്രിസോസ്റ്റം 2005ലാണ് ഞാന്‍ അദ്ദേഹവുമായി ആദ്യമായി കണ്ടുമുട്ടിയത്. ഒരു പതിറ്റാണ്ടിനുശേഷം തിരുമേനിയെക്കുറിച്ച് ഒരു ഡോക്കുമെന്ററി സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ അദ്ദേഹത്തിന് 98 വയസായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില എന്നെ അസ്വസ്ഥനാക്കി. നിരവധി യാത്രകള്‍ ഇതിനായി വേണ്ടിവരും.
ഡല്‍ഹി മുതല്‍ കന്യാകുമാരിവരെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കേണ്ടിവരും. തിരുമേനിയുടെ ആരോഗ്യനിലയായിരുന്നു പ്രഥമ പരിഗണന. എന്നാല്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിയ്ക്ക് ഇതൊന്നും പ്രശ്നമായിരുന്നില്ല. യാത്രകളില്‍ അദ്ദേഹം മുന്നില്‍ നിന്നു. ലൊക്കേഷനിലായിരിക്കുമ്പോള്‍ അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നപ്പോള്‍ ഞാന്‍ ഏറെ ആശങ്കപ്പെട്ടു. പക്ഷേ തിരുമേനിക്ക് ആശങ്കയുണ്ടായിരുന്നില്ല.
ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് മാര്‍ ക്രിസോസ്റ്റത്തിന് ഉറപ്പുണ്ടായിരുന്നതുപോലെ പലപ്പോഴും തോന്നി. മുടക്കുന്ന പണം എങ്ങനെ തിരികെകിട്ടുമെന്ന് അദ്ദേഹം പലപ്പോഴും ചോദിച്ചിരുന്നു. അപ്പോഴും ഈ വലിയ മനുഷ്യനെ ചിത്രത്തില്‍ പകര്‍ത്താന്‍ കഴിയുന്നത് വലിയ സമ്പാദ്യമാണെന്ന ചിന്തയാണ് എന്നെ ഭരിച്ചത് ബ്ലസി പറയുന്നു.
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമായിട്ടായിരുന്നില്ല ഞാന്‍ ഇതിലേക്കു കടന്നത്. എന്നെ ഭയപ്പെടുത്തിയത് ഈ മഹാനായ മനുഷ്യനെക്കുറിച്ച് അവതരിപ്പിച്ച നിരവധി പാളികളാണ്. ഡോക്കുമെന്ററിയെ മൂന്ന് ഭാഗങ്ങളായി തിരിച്ചു. ആദ്യത്തെ 1.25 മണിക്കൂര്‍ ജീവചരിത്രമാണ്. അത് അദ്ദേഹത്തിന്റെ ജീവിതകഥയും സഭാ ചരിത്രവുമായും ബന്ധപ്പെട്ടിരിക്കുന്ന്. അടുത്തത് ജീവിതത്തിന്റെ വിവിധ മേഖലകളില്‍നിന്ന് തെരഞ്ഞെടുത്ത 100 വ്യക്തികളുമായുള്ള സംഭാഷണങ്ങളാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്മോഹൻ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാജ്യത്തെ പ്രമുഖരായ മറ്റ് രാഷ്ട്രീയ നേതാക്കള്‍, ഭരണകര്‍ത്താക്കള്‍, കായിക, സിനിമ മേഖലയിലെ താരങ്ങള്‍, എഴുത്തുകാര്‍, വിവിധ മതമേധാവികള്‍, ആത്മീയ ഗുരുക്കന്മാര് എന്നിവരില്‍ നിന്നു തുടങ്ങി ബാര്‍ബര്‍, പാചകക്കാരന്, റെയില്‍വേ പോര്‍ട്ടര്‍, ഓട്ടോറിക്ഷക്കാരന്, ട്രാന്‍സ്ജെന്‍ഡര്‍മാര്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തിലുണ്ട്.
അവാസനത്തെ ഗോള്‍ഡന്‍ വേഡ്സ് ആന്‍ഡ് ക്ലാസിക് ലൈന്‍സ് എന്ന പേരില്‍ 10 പ്രശസ്ത കലാകാരന്മാര് തിരുമേനിയുടെ കഥപറച്ചില്‍ കലയെ പിടിക്കാന്‍ ബ്രഷുകള്‍ ഉപയോഗിക്കുന്നു.
മാര്‍ ക്രിസോസ്റ്റമെന്ന ഇതിഹാസത്തെക്കുറിച്ച് ഡോക്കുമെന്ററി നിര്‍മിക്കാന്‍ ചെലവഴിച്ച നാളുകളെക്കുറിച്ചും അദ്ദേഹവുമൊത്തുള്ള യാത്രകളെക്കുറിച്ചും പറയുമ്പോള്‍ സംവിധായകന് ബ്ലസിക്ക് നൂറ് നാവാണ്.
മനുഷ്യനെ തിരിച്ചറിയാന്‍ കഴിഞ്ഞ നാളുകളായി അദ്ദേഹം ഇതിനെ വിലയിരുത്തുന്നു. വലിയ മെത്രാപ്പോലീത്തയുടെ ജീവിതം വെറുതെ പറഞ്ഞുപോകുകയല്ല, അദ്ദേഹത്തിന്റെ ആശയങ്ങള്‍, ചുറ്റുമുള്ള മനുഷ്യരുമായുള്ള സംവാദം, കാലാതീതമായ ചിന്തകള്‍, അങ്ങനെ ഒരു മനുഷ്യായുസിനുനെ എങ്ങനെയൊക്കെ അടയാളപ്പെടുത്താമെന്നതിനെക്കുറിച്ചായിരുന്നു ചിന്തയെന്ന് ബ്ലസി പറയുന്നു.