നിറവും ഇനവും കണ്ട് പശുക്കളെ തിരിച്ചറിയാൻ ഇരുവർക്കുമാവില്ല. തൊഴുത്തിൽ കാലങ്ങളായി വന്നുപോയ അരുമകളെ ഇവർ കണ്ടിട്ടുമില്ല. പക്ഷേ തലോടലിൽ ഓരോ പശുവിനെയും ഇവരറിയുന്നു. പശുക്കൾ ഇവരെയും.
കാഴ്ചയില്ലാത്ത അച്ഛനും മകനും പശുക്കൾക്കൊപ്പം തൊഴുത്തിൽ നിൽക്കുന്പോൾ ഇരുവരുടെയും മുഖത്തു മായാത്ത പുഞ്ചിരിയുണ്ട്. വാക്കുകളിൽ പ്രത്യാശയുണ്ട്.
ഒറ്റ പശുവിനെ തീറ്റയും വെള്ളവും കൊടുത്തു സംരക്ഷിക്കാൻ ഇക്കാലത്ത് പലരും ക്ലേശിക്കുന്പോഴാണ് അന്ധരായ അച്ഛനും മകനും എട്ടു പശുക്കളെ രാപ്പകൽ പരിപാലിച്ച് വീടുപോറ്റുന്നത്. കൂരിരുളിൽ തപ്പിത്തടഞ്ഞ് പുല്ലു ചെത്തും, പശുക്കളെ കുളിപ്പിക്കും, തൊഴുത്ത് വൃത്തിയാക്കും, കറവ നടത്തും. തൊട്ടും തലോടിയും ഓരോ പശുവിനെയും പേരു ചൊല്ലി വിളിക്കും.
റാന്നി പുല്ലൂപ്രം ആലപ്പാട്ട് പുന്നൂസ് എന്ന കുഞ്ഞുമോന്റെയും മകൻ ജോമോന്റെയും ഇരുൾപരന്ന ലോകം അതിജീവനത്തിലെ വിസ്മയംതന്നെ. ഞരന്പുകൾ ദുർബലമായി കുഞ്ഞുമോന് കാഴ്ച നഷ്ടമായിട്ട് മുപ്പത്തിയെട്ടു വർഷമായി. ഇപ്പോൾ പ്രായം എഴുപത്തിയെട്ട്. നാൽപ്പത്തിരണ്ടുകാരനായ മകൻ ജോമോന് എട്ടാം ക്ലാസിൽ പഠിക്കുന്പോൾ ഇരുൾ മൂടിത്തുടങ്ങി. ചികിത്സകൾ ഫലിക്കാതെ പത്താം ക്ലാസിൽ പഠനം നിറുത്തി.
കുഞ്ഞുമോന് കൂലിവേല അസാധ്യമായതോടെ ജീവനോപാധിയായി ഒരു പശുവിനെ വാങ്ങി. തീറ്റ ചെത്താൻ പോകുന്പോഴും ചാണകം വാരുന്പോഴുമൊക്കെ ആദ്യകാലത്ത് വീഴ്ചകൾ പതിവായിരുന്നു. തപ്പിത്തടഞ്ഞും ഇഴഞ്ഞും നിരങ്ങിയുമുള്ള ജീവിതത്തിലെ വെല്ലുവിളികളെ ഇരുവരും നിശ്ചയദാർഢ്യത്തോടെ നേരിട്ടു. വീടിനു കരുതലായി മാറിയ ഇവരുടെ അരുമപ്പശുക്കൾ ദിവസവും ചുരത്തുന്നത് നാൽപത് ലിറ്റർ പാൽ.
നിറവും ഇനവും കണ്ട് ഓരോ പശുവിനെയും തിരിച്ചറിയാൻ ഇവർക്കാവില്ല. തൊഴുത്തിൽ ഇക്കാലത്തിനിടെ വന്നുപോയ ഗോക്കളെ ഇവർ കൺവെട്ടത്തിൽ കണ്ടിട്ടുമില്ല. പക്ഷെ ഒരു തലോടലിൽ ഓരോ പശുവിനെയും ഇവരറിയുന്നു. പശുക്കൾ ഇവരെയും.
കുഞ്ഞുമോന്റെ ഭാര്യ അന്നമ്മയും മകൾ ജോമോളും മരുമകൻ ഷാജിയും കൊച്ചുമക്കളായ ജിഷാലും അൻശ്വലും ചേർന്ന കുടുംബത്തിന്റെ കരുതലാണ് ഈ തൊഴുത്തും പശുക്കളും.
അപാരം, അവിശ്വസനീയം
മുപ്പത്തിയഞ്ചു സെന്റും ചെറിയ വീടും തൊഴുത്തുമാണ് കുഞ്ഞുമോന്റെയും ജോമോന്റെയും ലോകം. ഇടവഴി നിരങ്ങിയും തപ്പിത്തടഞ്ഞും പാടത്തെത്തി പുല്ലുചെത്തും. വാരിക്കെട്ടി തലയിൽ ചുമന്ന് തൊഴുത്തിലെത്തിക്കും. ഓലിയിൽനിന്ന് വെള്ളം കോരി പശുക്കളെ കുളിപ്പിക്കും.
പ്രകാശപൂരിതമായ ലോകത്തിന്റെ മനോഹാരിതയോ ആഘോഷങ്ങളോ എന്തിനേറെ ഉറ്റവരെപ്പോലും കണ്ണുനിറയെ കാണാൻ സാധിക്കില്ലെങ്കിലും ഇവർക്ക് പരാതിയോ പരിഭവങ്ങളോ ഇല്ല. അരുമപ്പശുക്കൾ ചതിക്കില്ലെന്നും വീട് പട്ടിണിയാക്കില്ലെന്നുമുള്ള അനുഭവമാണ് കരുതലും കൈമുതലും.
വീടും തൊഴുത്തും ഉൾപ്പെട്ട കാൽ ഏക്കർ പുരയിടത്തിനു പുറത്തേക്കൊരു ലോകത്തേക്ക് കുഞ്ഞുമോനും ജോമോനും കാൽവച്ചിറിങ്ങിയിട്ട് കാലമേറെയേറെയാകുന്നു. ഇരുവർക്കും ജീവിതമെന്നാൽ പശുക്കളും തൊഴുത്തും വീട്ടുവട്ടവും തന്നെ.
ജോമോൾക്കും ഇളയ മകൾ അൻശ്വലിനും നേരിയ കാഴ്ചമങ്ങലുണ്ടെങ്കിലും അതിജീവനപാതയിൽ ഇവരും പിന്നോട്ടില്ല. വീടിന്റെ നാഥയും തണലുമായ അന്നമ്മയ്ക്കാണ് പാൽവിൽപനയുടെ ചുമതല. രാവിലെയും വൈകുന്നേരവും കറന്നെടുക്കുന്ന പാൽ സമീപത്തെ വീടുകളിലും കടകളിലും വിൽപനയുടെ ചുമതല അന്നമ്മയ്ക്കുള്ളതാണ്.
രാവിലെ ആറിനു തുടങ്ങുന്ന പാൽവിതരണം പത്തു വരെ നീളും. വൈകുന്നേരത്തെ പാലിൽ ഒരു പങ്ക് വീട്ടിൽ വിൽക്കും. ശേഷിക്കുന്നത് തൈരാക്കി അയലത്തും കടകളിലും വിൽക്കും. മനുഷ്യർ ആദ്യം ഇണക്കിവളർത്തിയ മൃഗങ്ങളിലൊന്നാണ് പശു എന്ന ചരിത്രപാഠം അപ്പാടെ ശരിയാണെന്നതിനു തെളിവാണ് ഈ വീടും വീട്ടുകാരും ചെറിയ തൊഴുത്തും നിറയെ നിൽക്കുന്ന അരുമകളും.
ആരോഗ്യപരിപാലനത്തിലും കൃഷിയിലും ജൈവപോഷണത്തിലും മാത്രമല്ല അന്നം തരുന്നതിലും പശുക്കളുടെ പങ്ക് എത്രയോ വലുതാണ്. കുഞ്ഞുമോൻ കൊന്പുകളിൽ തൊട്ടും ജോമോൻ തലോടിയും ഓരോ അരുമയെയും പേരു വിളിക്കുന്പോൾ അവ ചെവിയാട്ടിയും തല കുണുക്കിയും ചൊല്ലറിയിക്കും.
പാടത്തും വരന്പത്തും മേയാൻ വിട്ടാൽ വിളിക്കേണ്ട താമസം കൂടെ വന്ന് തൊഴുത്തിൽ അവരവരുടെ സ്ഥാനത്ത് നിൽക്കും. അൻപതാണ്ടു മുന്പ് ഒരു പശുവിൽ തുടങ്ങിയ പശുപാലനം ദുര്യോഗങ്ങളുടെ കുരുക്കു പിണഞ്ഞ ജീവിതങ്ങളുടെ ഒരുമയിൽ പന്ത്രണ്ടു പശുക്കളിൽ വരെയെത്തിയ കാലമുണ്ട്. ഇപ്പോഴുള്ള ഏഴു പശുക്കൾ ഇതേ തൊഴുത്തിൽതന്നെ പ്രസവിച്ചു വളർന്നവയാണ്. ഗീർ, എച്ച്ഫ്, ജേഴ്സി ഇനം പശുക്കൾ.
വിസ്മയം സ്ഥുരിപ്പിക്കുന്ന ഇവരുടെ പശുപാലനം കണ്ട് ഈയിടെയൊരാൾ ഒരു പശുവിനെ സമ്മാനം നൽകിയതുൾപ്പെടെയാണ് എട്ടുപേരുടെ നിര. ഓരോ പശുവിനും പേരിട്ടിരിക്കുന്നത് ജിഷാലാണ്. മാളു, മാളൂട്ടി, മൈന, പൊന്നൂട്ടി, കുഞ്ഞുമറിയാമ്മ, സുന്ദരി, ചുട്ടി, മണിക്കുട്ടി ഇങ്ങനെ നീളുന്നു ഓമനപ്പേരുകൾ.
ഇങ്ങനെയും തിരിച്ചറിവ്
കാഴ്ച അന്യമായ അച്ഛനും മകനും ഓരോ പശുവിനെയും എങ്ങനെ തിരിച്ചറിയുന്നു എന്നത് അതിശയിപ്പിച്ചേക്കാം. കുഞ്ഞുമോൻ പശുക്കളെ തിരിച്ചറിയുന്നത് കൊന്പിൽ തൊട്ടാണ്. തൊട്ടുതലോടിയാൽ ജോമോന് തിരിച്ചറിയാം.
തൊഴുത്തിലും പറന്പിലും പാടത്തും ഇവയൊന്നും ഇടച്ചിൽ കാണിക്കില്ല. പരിമിതികളുടെ തൊഴുത്തിൽ പശുക്കൾക്കിടയിലിരുന്നാണ് ജോമോന്റെ കൈക്കറവ.
ദിവസവും നാലിനു തുടങ്ങുന്ന അധ്വാനമാണ്. മഴയും മഞ്ഞും വകവയ്ക്കാതെ ജോമോൻ തപ്പിത്തടഞ്ഞ് ചാണകം വാരി കുഴിയിൽ നിക്ഷേപിക്കും. ടാങ്കിലെ പൈപ്പിൽ നിന്ന് തൊഴുത്ത് കഴുകും. അഞ്ചിന് കറവ തുടങ്ങുന്പോഴേക്കും സഹായത്തിന് അന്നമ്മയെത്തും.
പുലർച്ചെ നാലിനുണർണ് കുഞ്ഞുമോൻ കാലിത്തീറ്റ വെള്ളത്തിൽ കലക്കിവയ്ക്കും. കറവ കഴിയേണ്ട താമസം ഇദ്ദേഹം ഇവ കൂട്ടിലെത്തിക്കും. ഓരോ പശുവിനും നൽകുന്ന തീറ്റയ്ക്ക് കൃത്യമായ അളവുണ്ട്. അളവുപാത്രത്തിൽ തീറ്റമിശ്രിതമെടുത്ത് കലക്കി അതത് പശുവിന്റെ നിൽപിടം വരെ ക്ലേശകരമായാണ് താങ്ങിയെടുത്തു കൊണ്ടുവരിക. പിന്നാലെ മുറ്റത്ത് സംഭരിച്ച പച്ചപ്പുല്ല് ജോമോൻ വാരിക്കൊടുക്കും.
ഇതേസമയം അന്നമ്മ ടിന്നുകളിൽ പാൽ നിറച്ച് റാന്നി മേനാംതോട്ടം പ്രദേശങ്ങളിൽ വിതരണം നടത്തും. രാത്രി വൈകിയാലും തീരില്ല ജോമോന്റെ അധ്വാനം. ഉറങ്ങും മുൻപ് രാത്രി പത്തിന് തപ്പിത്തടഞ്ഞെത്തി ഓരോ പശുവിനെയും തലോടി അൽപംകൂടി തീറ്റയും വെള്ളവും കൊടുക്കും.
അരുമപ്പശുവിന് അവശതയോ ക്ഷീണമോ ഉണ്ടോയെന്ന് അവയുടെ വയറ്റിലും മുഖത്തും തലോടിയാൽ തിരിച്ചറിയാമെന്ന് ജോമോൻ. തലോടലിൽ കൊന്പും തലയും ഇളക്കുന്നില്ലെങ്കിൽ പശുവിന് സുഖമില്ലെന്ന് തിരിച്ചറിയും.
രാവിലെ ഒൻപതിന് ജോമോൻ പുല്ലു ചെത്താൻ പോകും. കുന്നും കുഴിയും കിണറും തോടുമുള്ളയിടങ്ങളിൽ പുല്ല് തൈകളിൽ തപ്പിപ്പിടിച്ച് ചെത്തിക്കൂട്ടി കെട്ടുകളാക്കി തൊഴുത്തിലേക്കുള്ള ചുമട് ക്ലേശകരമായ അധ്വാനം തന്നെ. പതിനൊന്നോടെ പശുക്കളെ മേയാൻ വിടും. ചെനയുളളവയെ മുറ്റത്തേക്ക് ഇറക്കി കെട്ടും.
ഇതിന്റെയൊക്കെ ഇടവേളകളിലാണ് കൃഷിപ്പണികൾ. അൽപം മാത്രമുള്ള മണ്ണിലേക്ക് തൂന്പയുമായി ഇറങ്ങി കപ്പയും വാഴയും ചേനയും ചേന്പുമൊക്കെ നട്ടുവളർത്തുന്നു. പ്രായത്തിന്റെ അവശതയും അന്ധതയും മറന്ന് കുഞ്ഞുമോനും കൃഷിപ്പണികളിൽ മകന് കൂട്ടായുണ്ടാകും.
ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ഓരോ പശുവിനെയും പേരു വിളിക്കുന്പോൾ അവ മുറുമ്മി മൂളി ഉത്തരം കൊടുക്കും. ഒപ്പം ജോമോനെ മുട്ടിയുരുമ്മി വീട്ടിലേക്കു നീങ്ങും. കുളന്പടിയും മണിക്കിലുക്കവും അടയാളമാക്കി ജോമോൻ പശുവിനൊപ്പം വീടുപറ്റും.
പത്തു ലിറ്റർ വരെ കറവയുള്ള പശുക്കൾ ആലപ്പാട്ട് വീട്ടിലെ ടിൻഷീറ്റ് മേഞ്ഞ തൊഴുത്തിലുണ്ട്. പ്രസവിച്ചുകിട്ടുന്ന പശുക്കിടാക്കളെ ഇവിടെ വളർത്തിയെടുക്കും. മൂരികളെ മൂന്നാം മാസം വിൽക്കും. ലിറ്ററിന് അൻപതു രൂപ നിരക്കിലാണ് പാൽവിൽപന. ചാണകം ചാക്കൊന്നിന് നൂറു രൂപ നിരക്കിലെ വിൽപനയും വരുമാനം തന്നെ.
തകരാതെ, തകരാതെ
കാഴ്ച നഷ്ടമായ ഭർത്താവിന്റെയും മകന്റെയും ദുരിതപൂർണമായ അധ്വാനവഴികളിൽ പിൻബലമായി മാറിയ അന്നമ്മയുടെയും മകളുടെയും കൊച്ചുമക്കളുടെയും കരുതലും കൈപ്പുണ്യവുമാണ് തൊഴുത്തിലെ വിജയം.
കുഞ്ഞുമോന് കാഴ്ച മങ്ങിത്തുടങ്ങിയ കാലം നിരാശയുടേതായിരുന്നു. ഉരുൾമൂടി പ്രതീക്ഷകൾ മങ്ങിയതിനു പിന്നാലെ മകൻ ജോമോനും തപ്പിത്തടയുന്ന ദൈന്യത. നേർച്ചകാഴ്ചകളും ചികിത്സയുമൊന്നും സഫലമാകാതെ വന്നതോടെ മനസ് പിടഞ്ഞു.
നെഞ്ചുപിടയുന്ന തകർച്ചയുടെ ദിനങ്ങളിൽ ദൈവത്തെ മുറുകെപിടിച്ചപ്പോൾ സഹിക്കാനുള്ള കരുത്തു കിട്ടി. ഇതൊക്കെ ദൈവനിയോഗമായി സ്വകരിച്ച് സാഹചര്യങ്ങളോടു പൊരുത്തപ്പെട്ടു. തരുന്നതും തിരിച്ചെടുക്കുന്നതും ദൈവമല്ലേ, ഇനിയുള്ള കാലം കരുതലോടെ കാക്കാൻ മുന്നിലും പിന്നിലും മുകളിലും ദൈവമുണ്ടാകുമെന്നതാണ് പ്രതീക്ഷ-അന്നമ്മ പറയുന്നു.
തകർന്നും തളർന്നും പോകാമായിരുന്ന കഷ്ടതയിൽ, ദൈവാശ്രയത്വവും ഇച്ഛാശക്തിയും കൈമുതലാക്കി ജീവിതം തിരികെപ്പിടിച്ചതിന്റെ അപാരമായ നേർക്കാഴ്ച. മാസം ഇരുപതിനായിരം രൂപയോളം ചെലവു വരും എട്ടുപശുക്കളെ പോറ്റിപ്പുലർത്താൻ. വരുമാനത്തിൽ നിന്ന് ഈ കുടുംബം പുലരുന്നത്. പച്ചപ്പുല്ലും പോഷകാഹാരവും വെള്ളവുമാണ് തീറ്റ. കച്ചി വാങ്ങാറേയില്ല.
അൻശ്വലിന് കാഴ്ച മങ്ങാതിരിക്കാനുള്ള ചികിത്സാച്ചെലവും പശുക്കൾ നൽകുന്ന കരുതലാണ്. അടുത്ത കാലത്താണ് ഈ വീട്ടിൽ വൈദ്യുതിവെളിച്ചം എത്തുന്നത്. മുൻപ് മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തിലായിരുന്നു അന്ധരായ അച്ഛനും മകനും കാലങ്ങളോളം തൊഴുത്ത് പരിചരിച്ചിരുന്നതും കറവ നടത്തിയിരുന്നതും.
പശുക്കളെയും കിടാക്കളെയും ഉമ്മ വച്ചോമനിക്കുന്ന ജിഷാൽ മേരി ജോണിന് ആഗ്രഹം ഒന്നേയുള്ളു; മൃഗഡോക്ടറാവണം. പശുവോളം സ്നേഹവും കരുതലും തരുന്ന വേറെ ഏതു മൃഗമുണ്ടെന്നാണ് പ്ലസ് വണിലേക്കു കടക്കുന്ന ഈ കൊച്ചുമകളുടെ ചോദ്യം.
ഏഴാംക്ലാസുകാരി അൻശ്വൽ ആൻ ജോണിനുമുണ്ട് ആഗ്രഹവും പ്രതീക്ഷയും. അവൾക്ക് പഠിച്ച് ടീച്ചറാവണം. ഇവർക്ക് കരുതലായുള്ളത് അന്ധരായ വല്യപ്പനും അമ്മാവനും കഠിനാധ്വാനം കൈമുതലാക്കിയ വല്യമ്മയുടെ പരിപാലനയുമാണ്.
പിതാവ് ഷാജിയും അമ്മ ജോമോളും മക്കളുടെ ആഗ്രഹം സഫലമാക്കണമെന്ന പ്രതീക്ഷയിലാണ്. അതിനുള്ള കരുതലാണ് ഈ തൊഴുത്തും മുടങ്ങാതെ ചുരത്തുന്ന പശുക്കളും.
റെജി ജോസഫ്