Star Chat |
Back to home |
|
അനുഭവ‘ച്ചോല’കടന്ന് അഖിൽ വിശ്വനാഥ്..! |
|
|
കോടാലിയിലെ മൊബൈൽ കടയിൽ നിന്നു ‘ചോല’യെന്ന സിനിമയ്ക്കൊപ്പം വെനീസിലെ ലോകവേദിയിലേക്ക് എത്തിയപ്പോൾ അഖിൽ വിശ്വനാഥ് എന്ന മെലിഞ്ഞ പയ്യന് ‘സന്തോഷം’ എന്നു മാത്രമേ പറയാനായുള്ളൂ. നാടകക്കന്പവും പന്ത്രണ്ടാം ക്ലാസുമായി ലോകസിനിമയുടെ മോഹവേദിയിലേക്ക് ആ പയ്യൻ നടന്നുകയറിയത് അഖിലിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘വലിയ പഠിപ്പൊന്നും പഠിക്കാതെ’യാണ്. പലതും പഠിക്കാൻ ശ്രമിച്ചു പാതിവഴിയിൽ മുടങ്ങിയെങ്കിലും തനിക്കു ചെയ്യാൻ പറ്റുന്നത് അഭിനയമാണെന്ന തിരിച്ചറിവിനു പന്ത്രണ്ടാം ക്ലാസ് ധാരാളമായിരുന്നു. തനിക്കു സന്തോഷം കിട്ടുന്നത് അഭിനയത്തിലൂടെ ആയതുകൊണ്ടാവണം ‘ചോല’യിലെ അനുഭവത്തെക്കുറിച്ചും സന്തോഷം എന്നു തന്നെ അഖിൽ പറഞ്ഞത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ് നിർമിച്ച് സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ‘ചോല’യിൽ ജോജു ജോർജ്, നിമിഷ സജയൻ എന്നിവർക്കൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അഖിൽ വിശ്വനാഥ് സംസാരിക്കുന്നു... സിനിമയിലെത്തണമെന്ന് ആഗ്രഹിച്ചിരുന്നോ...? ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എങ്ങനെ എത്തിപ്പെടും എന്ന് അറിയില്ലായിരുന്നു. തൃശൂർ കൊടകര കോടാലിയാണു സ്വദേശം. വീട്ടിൽ അച്ഛൻ, അമ്മ, അനിയൻ. അച്ഛൻ വിശ്വനാഥൻ. അച്ഛനു കൂലിപ്പണിയാണ്. അമ്മ ഗീത വ്യാപാരി വ്യവസായി സമിതി നടത്തുന്ന കുറിച്ചിട്ടിയുടെ പിരിവിനു പോകുന്നു. അനിയൻ അരുണ്‍ വിശ്വനാഥ് വെൽഡിംഗ് പണി ചെയ്യുന്നു. ഞാൻ പ്ലസ് ടു വരയേ പോയുള്ളൂ. പഠിക്കാനുള്ള മടിയും നാടകങ്ങളോടുള്ള ഇഷ്ടവും കൊണ്ട് അഞ്ചാം ക്ലാസ് മുതൽ സ്കൂൾ കലോത്സവങ്ങളിലെ നാടകങ്ങളിൽ കയറി. ഞാൻ ഒന്‍പതിൽ പഠിക്കുന്പോൾ സ്കൂളിൽ നാടകം പഠിപ്പിക്കാൻ വന്ന മനോജ് മാഷിനും വിനോദ് മാഷിനുമൊപ്പം അസോസിയേറ്റായി രതീഷ് എന്ന ഒരു ചേട്ടനും ഉണ്ടായിരുന്നു. എനിക്കും അനിയനും ആ നാടകത്തിൽ വേഷമുണ്ടായിരുന്നു. രതീഷേട്ടൻ ‘മാങ്ങാണ്ടി’ എന്ന ഷോർട്ട് ഫിലിം ചെയ്യാനുള്ള ഒരുക്കങ്ങളിലായിരുന്നു. ഞങ്ങളെ അതിലേക്കു സെലക്ട് ചെയ്തു. അതിലെ അഭിനയത്തിനു ഞങ്ങൾക്കു ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടി. തൊട്ടടുത്ത വർഷം കൂടി നാടകങ്ങളിൽ വേഷമിട്ടു. പ്ലസ്ടുവിനു കയറിയപ്പോൾ സിനിമകളോടായി കന്പം. എനിക്കു സിനിമാപ്രാന്തനായ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. ക്ലാസ് കട്ട് ചെയ്ത് അവനൊപ്പം തൃശൂരിൽ പോയി സിനിമ കാണുമായിരുന്നു. ആരെങ്കിലും പറയുന്ന അഭിപ്രായം കേട്ടായിരുന്നില്ല സിനിമകൾക്കു പോയിരുന്നത്. ടെക്നിക്കൽ സൈഡാന്നും അറിയില്ലായിരുന്നുവെങ്കിലും സിനിമകൾ കണ്ട് ആസ്വദിച്ചിരുന്നു. പ്ലസ് ടുവിന് പൊട്ടാൻ കാരണം എന്റെ സിനിമാക്കന്പം തന്നെ ആയിരുന്നു! പ്ലസ് ടു പരീക്ഷ കഴിപ്പോൾ നാടകം പഠിപ്പിച്ച മാഷിന്റെ പ്രേരണയിൽ തൃശൂർ കേരള സാഹിത്യ അക്കാദമിയിൽ ഒരു അഭിനയ കോഴ്സിനു ചേരാൻ പോയി. സെലക്ഷൻ കിട്ടി. പക്ഷേ, പ്ലസ് ടു റിസൾട്ട് വന്നപ്പോൾ ഒരു വിഷയം പോയി. അതോടെ ആ വഴി അടഞ്ഞു. പിന്നീടു പ്ലസ് ടു കംപ്ലീറ്റ് ചെയ്തു. വീടിനടുത്തുള്ള കൂട്ടുകാരൊക്കെ സ്റ്റേജ് ഡെക്കറേഷൻ ജോലികളുമായി കോഴിക്കോട്ടായിരുന്നു. അങ്ങനെ ഞാനും രണ്ടു മൂന്നു കൊല്ലം അവർക്കൊപ്പം അവിടെ സ്റ്റേജ് ഡെക്കറേഷൻ പണിയുമായി കൂടി. ഉറക്കമൊഴിച്ചു ഗതികെട്ടപ്പോൾ വീണ്ടും പഠിക്കാൻ പോകാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് മാള ഐടിഐയിൽ ചേർന്നത്. അവിടത്തെ പിള്ളേരുടെ ആംബിയൻസുമായി സെറ്റാകാതെ വന്നതോടെ മൂന്നു മാസം കഴിഞ്ഞപ്പോൾ അതും നിർത്തി. പിന്നീടു ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ ശ്രമിച്ചു. എങ്ങനെയെങ്കിലും പഠിച്ച് വേഗം ജോലി നേടി കുടുംബം നോക്കണം - അതായിരുന്നു ആഗ്രഹം. പക്ഷേ, ഓരോരോ പ്രശ്നങ്ങൾ കാരണം അതൊന്നും നടന്നില്ല. എനിക്കു ചെയ്യാൻ പറ്റുന്നത് അഭിനയമാണെന്നു ഞാൻ തിരിച്ചറിഞ്ഞു. ആക്ടിംഗ് ഇഷ്ടമാണ്. അതു ചെയ്യുന്പോൾ സന്തോഷം കിട്ടുന്നുണ്ട്. കുറച്ചുനാൾ മനോജ് മാഷിന്റെയും വിനോദ് മാഷിന്റെയും കൂടെ നാടകങ്ങൾക്കു സ്ക്രിപ്റ്റെഴുതാൻ കൂടി. എഴുതാൻ വേണ്ടി മാത്രം അവർ എറണാകുളത്ത് ഒരു വീട് എടുത്തിട്ടിരുന്നു. അവർ സ്കൂളുകളിൽ നാടകം പഠിപ്പിക്കാൻ പോകുന്പോൾ ആർട്ട് വർക്കുകളിൽ സഹായിയായി ഞാനും പോയിരുന്നു. പണ്ട് അവർക്കൊപ്പം അസോസിയേറ്റായി നിന്ന രതീഷേട്ടൻ 2017 ൽ തൃശ്ശിവപേരൂർ ക്ലിപ്തം എന്ന പടം ചെയ്തപ്പോൾ എനിക്ക് അതിൽ ഒരു ചെറിയ വേഷം തന്നു. ആസിഫ് അലിക്കൊപ്പം ബസിൽ ഒരു കോബിനേഷൻ സീൻ. മനോജേട്ടന്റെയും വിനോദേട്ടന്റെയുമൊപ്പം വർക്ക് ചെയ്തിരുന്ന കോട്ടയത്തുള്ള ഉണ്ണിച്ചേട്ടൻ സംവിധാനം ചെയ്ത ‘പൂവൻകോഴി’ എന്ന ഷോർട്ട് ഫിലിമിൽ ഞാനും ഒരു വേഷം ചെയ്തിട്ടുണ്ട്. ഒടുവിൽ, എറണാകുളത്ത് മൊബൈൽ ടെക്നോളജി കോഴ്സിനു ചേർന്നു. ക്ലാസിനു പോയിവരുന്നതിനിടെ കൊടകര, കോടാലിയിൽ മുരളിച്ചേട്ടന്റെ ‘ ടെക്നോടെൽ’ എന്ന മൊബൈൽ ഷോപ്പിൽ റീചാർജിംഗ് സഹായിയായി. അക്കാലത്തും മനോജ് മാഷുമായും വിനോദ് മാഷുമായുമുള്ള ഫോണ്‍ബന്ധങ്ങൾ തുടർന്നുവന്നു. ചോലയുടെ ഓഡിഷൻ... ചോല സിനിമയുടെ ഓഡീഷനെക്കുറിച്ച് വിനോദ് മാഷാണ് എന്നെ വിളിച്ചുപറഞ്ഞത്. മെലിഞ്ഞ ഒരാളെയാണ് അവർ തേടുന്നതെന്നും പറഞ്ഞു. ഫോട്ടോ അയയ്ക്കേണ്ട വിലാസവും മറ്റും മാഷ് എന്റെ ഫോണിലേക്ക് അയച്ചിരുന്നു. പക്ഷേ, ആ സമയം എന്റെ പക്കൽ ഫോണ്‍ ഇല്ലായിരുന്നു. എറണാകുളത്തു പോകുന്നതിനിടെ ഒരു ദിവസം ഞാൻ വെറുതേ മാഷിനെ വിളിച്ചു. ഫോട്ടോയും മറ്റും അയച്ചോ എന്ന് മാഷ് തിരക്കി. അപ്പോഴാണ് ഞാൻ കാര്യങ്ങളറിഞ്ഞത്. കൂട്ടുകാരന്റെ ഫോണ്‍ വാങ്ങി മെസഞ്ചറിൽ കയറി. അതിൽ മെയിൽ ഐഡി ഉൾപ്പെടെയുള്ള വിവരങ്ങൾ വന്നിരുന്നു. മാഷ് പറഞ്ഞതല്ലേ എന്നു കരുതി ഞാൻ അതിലേക്കു ഫോട്ടോസ് അയച്ചു കൊടുത്തു. ഓഡിഷൻ തീയതി കാണിച്ച് അവർ മെയിൽ അയച്ചു. പക്ഷേ, ഫേസ്ബുക്ക്, വാട്സ് ആപ്പ് എന്നിതിനപ്പുറം മെയിൽ നോക്കുന്ന ശീലമില്ലാത്തതിനാൽ ഞാനതു കണ്ടില്ല. കുറേ ദിവസത്തിനുശേഷം ഓഡിഷൻ മാറ്റിവച്ചെന്നു പറയാൻ അവർ ഫോണിൽ വിളിച്ചപ്പോഴാണ് അതിൽ പങ്കെടുക്കാൻ ഞാൻ യോഗ്യത നേടിയിരുന്നു എന്ന വിവരം അറിഞ്ഞത്. അങ്ങനെ തിരുവനന്തപുരത്തു പോയി. ‘കാഴ്ച’യുടെ ഓഫീസിലെത്തിയപ്പോൾ രാത്രി വൈകിയിരുന്നു. അവിടെ ആരുമില്ലായിരുന്നു. റെയിൽവേ സ്റ്റേഷനിൽ രാത്രി കഴിച്ചുകൂട്ടി. പിറ്റേന്നു കാലത്ത് ചെന്നപ്പോൾ അവിടെ കുറേ പിള്ളേർ. അടിപൊളി സെറ്റപ്പ്. തൃശൂരിൽ നിന്നു വന്നവർ, തിരുവനന്തപുരത്തു നിന്നു വന്നവർ എന്നിങ്ങനെ ഓഡിഷനു വന്നവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. എന്റെ ഗ്രൂപ്പിൽ നാലുപേരുണ്ടായിരുന്നു, സനൽസാറിന്റെ പടങ്ങളൊന്നും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. പാനലിൽ ഉണ്ടായിരുന്ന നാലഞ്ചുപേരിൽ സാർ ഏതെന്നുപോലും എനിക്ക് ഐഡിയ ഇല്ലായിരുന്നു! സെൽഫ് ഇൻട്രഡക്ഷൻ കഴിഞ്ഞതോടെ തിരുവനന്തപുരത്തേക്കു വന്നപ്പോൾ ഉണ്ടായ എന്തെങ്കിലും ഒരു സംഭവം പറയാൻ പറഞ്ഞു. താൻ ഏറെ വിശ്വസിച്ചിരുന്ന ഒരാൾ തന്നെ ചതിച്ചാൽ അയാളോട് പറയുന്നതുപോലെ സംസാരിക്കാനും പറഞ്ഞു. തുടർന്ന് ഒരു ഡയലോഗ് തന്നശേഷം സനൽ സാറിന്റെ അസോസിയേറ്റ് ചാന്ദ്നി ചേച്ചിയോട് അതു പറഞ്ഞുകേൾപ്പിക്കാൻ ആവശ്യപ്പെട്ടു. ഓരോരുത്തരെയായി ഓഡീഷൻ ചെയ്തു വിട്ടു. അടുത്ത ദിവസം എറണാകുളം പ്രസ് ക്ലബിൽ വരണമെന്ന് നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ ചാന്ദ്നിചേച്ചി വിളിച്ചുപറഞ്ഞു. പിറ്റേന്ന് പ്രസ് ക്ലബിലെത്തിയപ്പോൾ അവിടെ ജോജു ചേട്ടനും നിമിഷയുമുണ്ടായിരുന്നു. തലേന്ന് ഞങ്ങൾക്കൊപ്പം ഓഡിഷനു വന്ന ഒരു പയ്യനെയും അവിടെ കണ്ടു. എല്ലാവരും ഒന്നിച്ചു നിന്ന് സനൽ സാറിന്റെ ഫോണിൽ ഫോട്ടോയെടുത്തു. ആ പയ്യനെക്കാളും കഥാപാത്രത്തിന് അനുയോജ്യമായ ശരീരഘടനയുള്ളയാൾ ഞാനായതുകൊണ്ട് എന്നെ തെരഞ്ഞെടുത്തതായി സനൽ സാർ പറഞ്ഞു. അന്നു പടം അനൗണ്‍സ് ചെയ്തപ്പോഴാണ് ജോജുചേട്ടനും നിമിഷയ്ക്കുമൊപ്പമാണ് ഞാൻ അഭിനയിക്കുന്നതെന്ന് അറിഞ്ഞത്. സനൽകുമാർ ശശിധരൻ എന്ന സംവിധായകനൊപ്പം... ലൊക്കേഷൻ കാണാൻ അതിരപ്പള്ളിയിലേക്കു വരുന്നതായി ഒരു ദിവസം സനൽസാർ എന്നെ വിളിച്ചുപറഞ്ഞു. സനൽ സാറിനൊപ്പം ജിജു സാറും ഉണ്ടായിരുന്നു. ഞങ്ങളൊന്നിച്ച് അതിരപ്പിള്ളിയിൽ കുറേ സഥലങ്ങൾ കണ്ടു. എറണാകുളത്തു മൊബൈൽ ടെക്നോളജി പഠിക്കാൻ പോയ കാലത്ത് അവിടെയുണ്ടായിരുന്ന ആദിൽ എന്ന ചേട്ടൻ തൊടുപുഴയിലെ ചില സ്ഥലങ്ങളെക്കുറിച്ച് പറഞ്ഞതു ഞാനോർത്തു. അക്കാര്യം ഞാൻ സാറിനോടു പറഞ്ഞു. ഞങ്ങൾ നേരേ തൊടുപുഴയിലേക്കു പോയി. കുറേദിവസം ലൊക്കേഷൻ കാണലുമായി അവർക്കൊപ്പം ഞാനുമുണ്ടായിരുന്നു. എന്താണു സിനിമയെന്നും എന്താണു ചേയ്യേണ്ടതൊന്നും അപ്പോൾ പറഞ്ഞിട്ടുണ്ടായിരുന്നില്ല. പടത്തിനെക്കുറിച്ച് ഒരു ഐഡിയയും തന്നിരുന്നില്ല. എന്റെ പടങ്ങൾ കണ്ടിട്ടുണ്ടോ എന്ന് ഒരിക്കൽ സനൽ സാർ എന്നോടു ചോദിച്ചു. കണ്ടിട്ടില്ലെന്നു ഞാൻ. നീ കാണാഞ്ഞതു ഭാഗ്യമായി എന്നായിരുന്നു സാറിന്റെ മറുപടി. പിന്നീടൊരിക്കൽ തിരുവനന്തപുരത്തുവച്ച് പ്രകാശ് ബാരെ അഭിനയിച്ച ‘ഒരാൾപ്പൊക്കം’ കണ്ടതോടെ സത്യം പറഞ്ഞാൽ എന്റെ കിളിപോയി! ഒന്നും ഉൾക്കൊള്ളാനായില്ല. അങ്ങനെ ഞാൻ പേടിച്ചിരിക്കുകയായിരുന്നു. പക്ഷേ, നമ്മുടെ പടം ചെയ്തപ്പോൾ എല്ലാം മാറിമറിഞ്ഞു. ‘ഇതാണ് ഇപ്പോൾ ഷൂട്ട് ചെയ്യാൻ പോകുന്നത്. എങ്ങനെയാണോ നിനക്കിതു ചെയ്യാൻ തോന്നുന്നത് അതിനനുസരിച്ചു ചെയ്യുക ’- ഷൂട്ടിംഗ് സ്പോട്ടിൽ എത്തിയപ്പോൾ സനൽ സാർ പറഞ്ഞു. ആ സീനിൽ നിനക്ക് എന്താണോ പറയാൻ തോന്നുന്നത് അതു പറയൂ. എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ ഞാൻ പറയാം. കൂടുതലൊന്നും ആലോചിക്കേണ്ട. സനൽസാർ തുടർന്നു. ഷൂട്ടിംഗിനിടയിൽ ഒരാളുടെയും കയ്യിൽ ഞാൻ സ്ക്രിപ്റ്റ് കണ്ടിട്ടില്ല. ഓരോ സീനുകളായി ചെയ്തു വന്നപ്പോഴാണ് ഈ പടത്തിലൂടെ എന്താണു പറയുന്നതെന്നു പിടികിട്ടിയത്. വണ്ടിയിൽ പൊയ്ക്കൊണ്ടിരിക്കുന്പോൾ ഒരു സീൻ ഇവിടെ ഷൂട്ട് ചെയ്യാം എന്ന് സാറിനു തോന്നിയാൽ വണ്ടി അവിടെ നിർത്തുമായിരുന്നു. അവിടെ ഷൂട്ട് ചെയ്യുന്പോൾ ഒരു ചെറിയ കാറ്റോ മഴയുടെ തേങ്ങലോ വേണമെന്നു തോന്നിയാൽ അതിനായി അവിടെ കാത്തിരിക്കും. അതാണു സാറിന്റെ രീതി. ഒരു ദിവസം സെറ്റിലേക്കു പോയപ്പോൾ വണ്ടിയിൽ സ്ക്രിപ്റ്റ് ഇരിക്കുന്നതു കണ്ടു. എന്താണെന്ന് അറിയണമല്ലോ. എടുത്തു വായിക്കാനായി ഒരു ത്വര! സ്ക്രിപ്റ്റ് കൈയിലെടുത്തതും സനൽസാർ എന്നെ വഴക്കുപറഞ്ഞുതുടങ്ങി. എടുത്തു നോക്കി എന്നല്ലാതെ വായിച്ചിട്ടില്ലെന്നു ഞാൻ. ആകെ കലിപ്പിലായിരുന്നു സാർ. എല്ലാം അവിടെവച്ച് അവസാനിച്ചുവെന്നും എന്നെ പറഞ്ഞുവിടുമെന്നും വിചാരിച്ചു. പക്ഷേ, എന്തോ ഭാഗ്യം കൊണ്ട് എല്ലാം നേരെയായി. പടത്തിൽ ഞാൻ കരയുന്ന ഒരു സീൻ ഉണ്ടായിരുന്നു. പക്ഷേ, എന്തു ചെയ്തിട്ടും എനിക്കു കരച്ചിൽ വന്നില്ല. ഞാൻ കരയുന്നതു സാറിന് ഇഷ്ടമാകുന്നില്ല. അതുവരെ കൂളായിരുന്ന സാർ അന്നു കാലത്തുതൊട്ട് എന്നെ വഴക്കു പറഞ്ഞുകൊണ്ടിരുന്നു. വഴക്കുപറഞ്ഞുപറഞ്ഞ് ഒടുവിൽ സാർ എന്നെ കരയിച്ചു. ‘ചോല’ എന്ന സിനിമ പറയുന്നത്..? പോസ്റ്റർ കണ്ട് നാട്ടിൽ പലരും ചോരയെന്നാണോ പടത്തിന്റെ പേരെന്ന് ചോദിച്ചു. ദീലീപേട്ടനാണ് അത്തരത്തിൽ ബുദ്ധിപരമായി ആ ടൈറ്റിൽ ചെയ്തത്. സിനിമയെക്കുറിച്ചു സനൽ സാർ ഫേസ്ബുക്കിൽ എഴുതിയതു വായിച്ചുള്ള അറിവേ എനിക്കുളളൂ. സ്ത്രീകളുടെ സുരക്ഷിതത്വവുമായി ബന്ധമുള്ള വിഷയമാണു സിനിമ പറയുന്നത്. എന്റെയും നിമിഷയുടെയും കഥാപാത്രങ്ങൾ സ്നേഹത്തിലാണ്. ജാനു എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്റെ പേര്. ഗ്രാമത്തിനു പുറത്തുള്ള ജീവിതം എങ്ങനെയെന്നു ചുറ്റിക്കാണിക്കാനായി ഒരു ദിവസം ജാനുവിനെയും കൂട്ടി അവൻ പോവുകയാണ്. അതിനിടയിലുണ്ടാകുന്ന കുറച്ചു കാര്യങ്ങളാണ് ഈ സിനിമ പറയുന്നത്. രണ്ടു ദിവസത്തെ കഥയാണിത്. ജോജു ചേട്ടനെ ആശാൻ എന്നാണ് എന്റെ കഥാപാത്രം വിളിക്കുന്നത്. ജോജു ചേട്ടനും ഞാനും ആശാനും ശിഷ്യനും പോലെയാണു പടത്തിൽ. ഈ പടത്തിൽ ആർക്കും അങ്ങനെ കാര്യമായി മേക്കപ്പില്ല. കോസ്റ്റ്യൂമിലും ആർക്കും കാര്യമായ ചെയ്ഞ്ച് ഇല്ലായിരുന്നു. നിമിഷയുടെ കഥാപാത്രം ജാനു സ്കൂൾ വിദ്യാർഥിയാണ്. നിമിഷ ആ കഥാപാത്രം ചെയ്യുന്നതു കണ്ടാൽ നമ്മൾ ഞെട്ടിപ്പോകും. അതുപോലെയുള്ള ആക്ടിംഗ് ആയിരുന്നു. എന്റെയും നിമിഷയുടെയും ജോജു ചേട്ടന്റെയും കഥാപാത്രങ്ങൾ പടത്തിൽ ആദ്യാവസാനമുണ്ട്. നിമിഷ, ജോജു ജോർജ് എന്നിവർക്കൊപ്പമുള്ള അനുഭവങ്ങൾ..? നിമിഷയും ജോജു ചേട്ടനുമൊക്കെ അടിപൊളി ആക്ടേഴ്സാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവർക്കൊപ്പം എങ്ങനെ ചെയ്യും, അവരൊക്കെ എങ്ങനെ നമ്മളോടു പെരുമാറും, അവരാട് നമ്മൾ എന്തെങ്കിലും പറഞ്ഞാൽ തെറ്റാകുമോ എന്നൊക്കെയുള്ള ചിന്തകളായിരുന്നു മനസിൽ. രണ്ടു ദിവസം വരെ പേടിയുണ്ടായിരുന്നു. പിന്നീടതു മാറി. ‘നീയങ്ങനെ ചെയ്യ്, ഒന്നും നോക്കേണ്ട’ എന്നൊക്കെപ്പറഞ്ഞ് ഫുൾ കോണ്‍ഫിഡൻസ് തന്നത് ജോജുചേട്ടനും നിമിഷയുമാണ്. പല സീനുകളിലും പല കാര്യങ്ങളും ‘ഇങ്ങനെ ഒന്നു മാറ്റിച്ചെയ്തുനോക്കൂ, അപ്പോൾ കുറച്ചുകൂടി നന്നായി ചെയ്യാനാകു’മെന്ന് അവർ പറഞ്ഞുതന്നിട്ടുണ്ട്. അവർ അത്രയ്ക്കു സപ്പോർട്ട് ചെയ്തു നിന്നതോടെ ഞാൻ ചെയ്താൽ എന്താവും എന്ന പേടി ഇല്ലാതെയായി. അതോടെ പകുതി ടെൻഷൻ കുറഞ്ഞു. ജോജു ചേട്ടനുമായും നല്ല കന്പനിയായിരുന്നു. എറണാകുളത്ത് ജോജു ചേട്ടൻ റൂമെടുത്തിരുന്നു. അവിടേക്ക് എന്നെ വിളിച്ചുകൊണ്ടുപോയിട്ടുണ്ട്. ഫുഡ് എന്നാൽ ജോജു ചേട്ടന് ഭ്രാന്താണ്! ഏതു സ്പോട്ടിൽ പോയാലും അവിടെ നല്ല ഫുഡ് കിട്ടുന്ന സ്ഥലം ഏതാണെന്നു ജോജു ചേട്ടൻ പറയും. ‘ഇന്ന സ്ഥലത്ത് അടിപൊളി ഫുഡ് കിട്ടും, നമുക്കു പോയാലോ’ എന്നു പറഞ്ഞ് ജോജു ചേട്ടൻ ഞങ്ങളെ കൊണ്ടുപോയിട്ടുണ്ട്. എവിടെപ്പോയാലും ഞാനും ജോജു ചേട്ടനും നിമിഷയും നല്ല കന്പനിയായിരുന്നു. ചോലയുടെ ഷൂട്ടിംഗ് നടക്കുന്പോൾത്തന്നെ ‘ജോസഫി’ന്റെ ഷൂട്ടും നടക്കുന്നുണ്ടായിരുന്നു. ഒരു ദിവസം ഞങ്ങൾ ജോസഫിന്റെ ലൊക്കേഷനിലും പോയിരുന്നു. തൊടുപുഴ, വാഗമണ്‍, മൂവാറ്റുപുഴ എന്നിവയായിരുന്നു പ്രധാന ലൊക്കേഷനുകൾ. എറണാകുളം ലുലു മാൾ, ബോൾഗാട്ടി എന്നിവിടങ്ങളിൽ രണ്ടു ദിവസം ചിത്രീകരണമുണ്ടായിരുന്നു. ബാക്കിയെല്ലാം ഹൈറേഞ്ചിലായിരുന്നു. മുപ്പത്തെട്ടിനടുത്ത് ആളുകൾ മാത്രമായിരുന്നു ക്രൂവിൽ. 28 ദിവസമായിരുന്നു ഷൂട്ടിംഗ്. ത്രില്ലർ തന്നെയാണിത്. തുടക്കം മുതൽ തന്നെ സസ്പെൻസാണ്. പുതിയ ഒരനുഭവമായിക്കും ചോല. സ്പോട്ട് ഡബ്ബിംഗ് ആയിരുന്നു ചോലയിൽ. കാർത്തിക് സുബ്ബരാജ് സാർ ചോല തമിഴിൽ ഡബ്ബ് ചെയ്തിറക്കുന്നുണ്ട്, ‘അല്ലി’ എന്ന പേരിൽ. അതിൽ ഞാനാണു ഡബ്ബ് ചെയ്തത്. ചോലയുമായി വെനീസിൽ പോയപ്പോൾ..? ഷൂട്ട് തീർന്നപ്പോൾ മൊബൈൽ ഷോപ്പിൽ വീണ്ടും ജോലിക്കു കയറി. എന്തോ ഒരു തോന്നലിന്റെ പിൻബലത്തിൽ ഞാൻ പാസ്പോർട്ടിന് അപേക്ഷിച്ചു. പാസ്പോർട്ട് കിട്ടി ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരാവശ്യത്തിനായി അതിന്റെ ആദ്യ പേജിന്റെ കോപ്പി അയച്ചുകൊടുക്കാൻ ചാന്ദ്നി ചേച്ചി വിളിച്ചു പറഞ്ഞു. ഒരു ദിവസം വെരിഫിക്കേഷന് എറണാകുളത്തു ചെല്ലാൻ പറഞ്ഞു. വെനീസിലേക്കു പോകുന്നതിനു മൂന്നാലുദിവസം മുന്‍പാണ് എന്നോടു കാര്യം പറഞ്ഞത്. ഞാനും നിമിഷയും ഇവിടന്നു വിമാനം കയറി; ഡൽഹിയിൽ നിന്നു സനൽ സാറും. ഞങ്ങൾ വെനീസിൽ ചെന്നിറങ്ങി കൂൾഡിംഗ്സ് ഷോപ്പിലേക്കു ചെന്നപ്പോൾ ജോജു ചേട്ടൻ ദാ, നടന്നുവരുന്നു! രണ്ടു ദിവസം നേരത്തേ തന്നെ ജോജുചേട്ടൻ അവിടെ എത്തിയിരുന്നു. ഞാൻ ആദ്യമായി ‘ചോല’ കണ്ടത് വെനീസിൽ പ്രദർശിപ്പിച്ചപ്പോഴാണ്. പടം കഴിഞ്ഞപ്പോൾ എല്ലാവരെയും സ്റ്റേജിലേക്കു വിളിച്ചുകയറ്റി. അവിടെ എല്ലാവരും സംസാരിക്കുന്നത് ഇംഗ്ലീഷ്. കേട്ടാൽ പിടികിട്ടുമെങ്കിലും അങ്ങോട്ടു പറയാൻ വലിയ പിടിത്തമില്ലല്ലോ. ഞാൻ മലയാളത്തിലാണു സംസാരിച്ചത്. ഒപ്പമുള്ളവർ പരിഭാഷപ്പെടുത്തി. സനൽസാറിന്റെ കൂടെ വർക്ക് ചെയ്തതിന്റെ അനുഭവങ്ങളെക്കുറിച്ചും പടത്തെക്കുറിച്ചുമൊക്കെ സംസാരിക്കാനാണു പറഞ്ഞത്. അവിടെ എത്തിയതു തന്നെ എന്നെ സംബന്ധിച്ച് വലിയ അദ്ഭുതമായിരുന്നു. പടം കണ്ടതോടെ വണ്ടറടിച്ച് ഇരിക്കുകയായിരുന്നു ഞാൻ. സന്തോഷമെന്നു മാത്രമേ പറയാൻ പറ്റിയുള്ളൂ. ഞാൻ സംസാരിച്ചു കഴിഞ്ഞതോടെ കൈയടി. വെനീസിൽ എത്തുമെന്നു മനസിൽ പോലും വിചാരിച്ചിരുന്നില്ല. അവിടെയെത്തിയപ്പോഴാണ് വെനീസിനെക്കുറിച്ചു ഞാൻ ഗൂഗിളിൽ പോലും നോക്കിയത്. പുതുതായി വാങ്ങിയ ഷർട്ടും ജീൻസുമായാണ് വെനീസിലെത്തിയത്. അവിടെ എത്തിയപ്പോഴാണ് അതൊന്നുമല്ല മേളയിലെ ഡ്രസ് കോഡെന്ന് അറിഞ്ഞത്. മുണ്ടുടുത്ത് സ്റ്റേജിൽ കയറാമെന്ന് ജോജു ചേട്ടൻ പറഞ്ഞു. ജോജു ചേട്ടന്റെ മുണ്ട് കരുതിയിരുന്നു. എനിക്കു കറുത്ത മുണ്ട് തന്നു. സാരി ധരിച്ചാണു നിമിഷ വേദിയിലെത്തിയത്. ‘ചോല’യിലെ താരമാണെന്ന് നാട്ടുകാരറിഞ്ഞതു പോസ്റ്റർ വന്നപ്പോഴാണോ..? 2018 ഓഗസ്റ്റ് - സെപ്റ്റംബറിലാണു ചോലയുടെ ഷൂട്ടിംഗ് തുടങ്ങിയത്. രണ്ടു മാസം കഴിഞ്ഞു പടം ഇറങ്ങുമെന്നാണു ഞാൻ കരുതിയത്. ഷൂട്ടിംഗിനു പോയിട്ട് എന്തായി, സിനിമ എന്താണ് ഇറങ്ങാത്തത് എന്നൊക്ക അടുത്തറിയാവുന്നവർ ചോദിക്കാൻ തുടങ്ങി. ഇപ്പോ ഇറങ്ങും എന്നു കഴിഞ്ഞ ഡിസംബറിൽ തൊട്ടു പറഞ്ഞുപറഞ്ഞ് അടുത്ത ഡിസംബറായി. വെനീസിലൊക്കെ പോയിട്ടേ പടം വരികയുള്ളൂ എന്നൊന്നും അന്ന് അറിയില്ലല്ലോ. ഇപ്പോൾ പോസ്റ്ററൊക്കെ ഇറങ്ങി അതിൽ എന്നെയും കണ്ടുകഴിഞ്ഞപ്പോഴാണ് എല്ലാവർക്കും സമാധാനമായത്. സിനിമയിൽ ഇനി എന്താണ് ആഗ്രഹം..? സിനിമയിൽ കാര്യമായ പരിചയങ്ങളൊന്നുമായിട്ടില്ല. മറ്റ് ഓഡിഷനുകൾക്കു പോയിട്ടുമില്ല. ചോല ഇറങ്ങിയശേഷമാകുന്പോൾ ഇങ്ങനെയൊരു പടം ചെയ്തിട്ടുണ്ടെന്നു പറഞ്ഞ് ആരെയെങ്കിലുമൊക്കെ സമീപിക്കാമല്ലോ. ‘പടം ഇറങ്ങിയശേഷം ആരെയെങ്കിലുമൊക്കെ കോണ്ടാക്ട് ചെയ്തു തരാം, അവരെയൊക്കെ പോയി കണ്ടുനോക്കൂ, അവസരങ്ങൾ കിട്ടുന്നെങ്കിൽ കിട്ടട്ടേ’ എന്നാണു ജോജു ചേട്ടനും പറഞ്ഞത്. സനൽ സാർ ഒരാളെവച്ച് ഒരു പ്രാവശ്യമേ പടം ചെയ്യുകയുള്ളൂ എന്നു സെറ്റിലെ ചേട്ടന്മാർ തമാശയായി പറഞ്ഞതു കേട്ടിരുന്നുവെങ്കിലും അടുത്തപടമൊക്കെ ചെയ്യുന്പോൾ ഞാനും അതിലുണ്ടാകുമല്ലോ എന്നു ഞാൻ സാറിനോടു ചോദിച്ചിരുന്നു. ‘കയറ്റം’ ചെയ്യാൻ പോകുന്നതു മുന്‍പ് അതിൽ എനിക്കു ചെയ്യാൻ പറ്റിയതൊന്നുമില്ലെന്നു സാർ പറഞ്ഞിരുന്നു. സിനിമയിൽ എന്തെങ്കിലുമൊക്കെയായി ഇവരുടെ കൂടെയൊക്കെ തുടരണമെന്നാണ് ചോല ചെയ്തപ്പോൾ തൊട്ടുള്ള ആഗ്രഹം. സിനിമകളോടു താത്പര്യമുണ്ട്. അതിൽ വർക്ക് ചെയ്യുന്പോൾ സന്തോഷം കിട്ടുന്നുണ്ട്. അതു തുടർച്ചയായി കിട്ടണമെന്നാണ് ആഗ്രഹം. അതിന് എന്താണു ചെയ്യേണ്ട തെന്ന് അറിയാത്ത ഒരു പ്രശ്നം മാത്രമേയുള്ളൂ. പറ്റുന്നിടത്തോളം സിനിമയിൽ തുടരണമെന്നാണ് ആഗ്രഹം. സിനിമയുടെ മുന്നിൽ ഉണ്ടാകുമോ എന്ന് ഉറപ്പിച്ചു പറയാനാവില്ല. ഒരുറപ്പുമില്ലാത്ത ഒരു മേഖലയാണല്ലോ സിനിമ. എന്താകുമെന്ന് അറിയില്ല. ഒന്നും കിട്ടിയില്ലെങ്കിൽ മൊബൈൽ ഷോപ്പ് തന്നെ ശരണം. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|