Star Chat |
Back to home |
|
‘അഞ്ചാംപാതിരാ’യിലേക്ക് അടുപ്പിച്ചത് അതിന്റെ കഥ: കുഞ്ചാക്കോ ബോബൻ |
|
|
ഓം ശാന്തി ഓശാനയും ആടും ആൻമരിയയുമൊക്കെ എഴുതിയ മിഥുൻ മാനുവൽ തോമസിൽ നിന്ന് ത്രില്ലർ ജോണറിലുള്ള ഒരു കുറ്റാന്വേഷണ സിനിമയോ? അധികമാരും അത്രയ്ക്കൊന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കഥ പറയാനെത്തിയപ്പോൾ ത്രില്ലറിനു മിഥുൻ മാനുവൽ എങ്ങനെ സെറ്റാകുമെന്ന സന്ദേഹം ചാക്കോച്ചനുമുണ്ടായി. വിചാരിച്ച രീതിയിലല്ല കഥ പോകുന്നതെന്നു കണ്ടപ്പോൾ ചാക്കോച്ചൻ ത്രില്ലിലായി. ഈ കഥയോട് ഇഷ്ടം കൂടിയ ഷൈജു ഖാലിദും സുഷിൻ ശ്യാമും സൈജു ശ്രീധരനുമൊക്കെ ചാക്കോച്ചനൊപ്പം മിഥുനു കൈ കൊടുത്തു. അങ്ങനെ ‘അഞ്ചാം പാതിരാ’എന്ന സിനിമയുണ്ടായി. ആഷിക് ഉസ്മാൻ നിർമിച്ച ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ‘ അഞ്ചാം പാതിരാ’യുടെ വിശേഷങ്ങൾ, പുതുവർഷത്തിലെ സിനിമാപ്രതീക്ഷകൾ എന്നിവയെക്കുറിച്ച് നമ്മുടെ ചാക്കോച്ചൻ - കുഞ്ചാക്കോ ബോബൻ സംസാരിക്കുന്നു... ‘അഞ്ചാം പാതിരാ’എന്ന സിനിമ ചെയ്യാൻ പ്രേരകമായത്..? ത്രില്ലർ, ഇൻവെസ്റ്റിഗേഷൻ സിനിമകളുടെയും നോവലുകളുടെയും വലിയ ഒരാരാധകനാണു ഞാൻ. ഇംഗ്ലീഷ്, തമിഴ്, മലയാളം, ഹിന്ദി... തുടങ്ങിയ ഭാഷകളിലെ ഹിറ്റായ ത്രില്ലറുകൾ കാണാൻ ശ്രമിക്കാറുണ്ട്. അങ്ങനെയിരിക്കെയാണ് മിഥുൻ ഒരു കഥ പറയാനെത്തിയത്. മിഥുൻ മാനുവലിന്റെ മുൻകാല ചിത്രങ്ങളിലേറെയും ഹ്യൂമർ, ഫാമിലി ഓറിയന്റഡ്, കളർഫുൾ സിനിമകളാണ്. പക്ഷേ, ഇത്തവണ മിഥുൻ ഞങ്ങളെ ഞെട്ടിച്ചു! കാരണം, മിഥുൻ മാനുവലിൽ നിന്ന് ഒരു ത്രില്ലർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കഥ ഇഷ്ടപ്പെട്ടു. ക്രൂ ഇഷ്ടപ്പെട്ടു. പിന്നെ, എനിക്കിഷ്ടപ്പെട്ട വിഭാഗത്തിലുള്ള - ത്രില്ലർ - ഒരു സിനിമ കൂടിയാണിത്. മാത്രമല്ല, ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പാറ്റേണിലുള്ള ഒരു സിനിമ ചെയ്തിട്ടു കുറേ നാളായി താനും. ‘അഞ്ചാം പാതിരാ’യിൽ പോലീസ് വേഷമാണോ..? ഇതിൽ എന്റേതു പോലീസ് വേഷമല്ല. എന്റെ കഥാപാത്രം ഡോ. അൻവർ ഹുസൈൻ ബേസിക്കലി ഡോക്ടർ അല്ല, സൈക്കോളജിസ്റ്റാണ്. ക്രൈം ഇൻവെസ്റ്റിഗേഷൻ ഇഷ്ടമായതിനാൽ അതിൽ കൂടുതൽ താത്പര്യം കാണിക്കുകയും ക്രിമിനൽ സൈക്കോളജിയിൽ പിഎച്ച്ഡി നേടുകയും ചെയ്തു. അതിന്റെ ഭാഗമായി അൻവർ ഹുസൈൻ കുറേയധികം സീരിയൽ കില്ലേഴ്സിനെയും മനോരോഗികളായ കുറ്റവാളികളെയും കാണുകയും അവരോടു സംസാരിക്കുകയും ഇടപഴകുകയുമൊക്കെ ചെയ്തിട്ടുണ്ട്. പോലീസ് ഡിപ്പാർട്ട്മെന്റിലെ ഒരു സുഹൃത്ത് വഴി ഡോ. അൻവർ ഹുസൈൻ ഒരു ക്രൈം സീനിൽ വരികയും ആ ടീമിനൊപ്പം കുറ്റാന്വേഷണത്തിൽ പങ്കുചേരുകയുമാണ്. പോലീസ് ഡിപ്പാർട്ട്മെന്റിനൊപ്പം ചേർന്നുളള ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി ഡോ. അൻവർ ഹുസൈൻ നേരിടുന്ന വെല്ലുവിളികളും അവയെ അദ്ദേഹം എങ്ങനെ അതിജീവിക്കുന്നു എന്നതുമാണ് ഈ കഥാപാത്രത്തിലൂടെ പറയുന്നത്. ഒരു സീരിയൽ കില്ലറിനു പുറകേ പോകുന്ന പോലീസ് ഡിപ്പാർട്ട്മെന്റും അവരെ സഹായിക്കുന്ന ക്രിമിനോളജിസ്റ്റ് ഡോ. അൻവർ ഹുസൈൻ എന്ന എന്റെ കഥാപാത്രവും...അതു തന്നെയാണ് ഈ സിനിമ. ‘അഞ്ചാം പാതിരാ’യിലെ കഥാപാത്രത്തിന്റെ പ്രത്യേകതകൾ..? അൻവർ ഹുസൈൻ ഷെർലക് ടോംസ് ടൈപ്പ് ആളൊന്നുമല്ല. അദ്ദേഹത്തിന്റേതായ പരിമിതികളുണ്ട്. അത്തരം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ തനിക്കു വളരെ താത്പര്യമുള്ള ക്രൈം ഇൻവെസ്റ്റിഗേഷനിൽ സമർപ്പണബുദ്ധിയോടെ ആത്മാർഥതയോടെ അത്യാവേശത്തോടെ അദ്ദേഹം എങ്ങനെ അതിന്റെ കൂടെച്ചേരുന്നു, ഏതൊക്കെ രീതിയിൽ അദ്ദേഹം അതിനെ സഹായിക്കുന്നു, വെല്ലുവിളികളെ എങ്ങനെ അതിജീവിക്കുന്നു...എന്നുള്ളതെല്ലാം വളരെ രസകരമായിരുന്നു. ഒരു സൂപ്പർ ഹീറോ സൂപ്പർ ഹ്യൂമൻ കഥാപാത്രമൊന്നുമല്ല. അൻവറിനു കുടുംബമുണ്ട്. ഭാര്യയും ഒരു കൊച്ചു മകളുമുണ്ട്. അങ്ങനെ കുടുംബ ജീവിതം നയിക്കുന്ന ഒരു സാധാരണക്കാരൻ. പക്ഷേ, അദ്ദേഹം വളരെ അസാധാരണത്വമുള്ള ഒരു കേസിൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ഭാഗമാവുകയും പിന്നീട് അദ്ദേഹത്തിന്റെ പ്രഫഷണൽ - പേഴ്സണൽ - ഫിസിക്കൽ - ഇമോഷണൽ ലൈഫിനെ അത് എങ്ങനെ ബാധിക്കുന്നു എന്നുള്ളതുമാണ് ഈ കഥാപാത്രത്തിന്റെ ആകർഷകത്വം. അൻവർ ഹുസൈനിലൂടെ അതു പ്രേക്ഷകന്റെ ഒരു പ്രതിനിധിയെന്നു തോന്നത്തക്ക രീതിയിലാണ് നമ്മൾ ഇതു ട്രീറ്റ് ചെയ്തിട്ടുള്ളത്. അത് ആ രീതിയിൽ ആളുകൾക്കും ഫീൽ ചെയ്യുകയാണെങ്കിൽ ‘അഞ്ചാം പാതിരാ’ അവർക്കു നല്ല ഒരനുഭവമായി മാറാനുള്ള സാധ്യതയുണ്ട്. മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകനൊപ്പം... നമ്മൾ ഏറെ ബുദ്ധിയുള്ളവരാണ്, നമ്മളെ കഴിഞ്ഞിട്ടേയുള്ളൂ ഇന്റലിജൻസിൽ മറ്റാരും എന്നൊക്കെ തോന്നലുള്ളവരാണു മലയാളികൾ. ഞാനും ആ രീതിയിൽ തന്നെയാണു മിഥുന്റെ കഥ കേൾക്കാനിരുന്നത്. ട്വിസ്റ്റുകൾ വരുന്നതിനു മുന്‍പു തന്നെ ഇതായിരിക്കാം ട്വിസ്റ്റ്, സംഭവം ഇങ്ങനെ ആയിരിക്കാം പോകുന്നത്, കൊലയാളി ഇയാളാണ്, കൊലപാതകം ചെയ്തതിന്റെ കാരണം ഇതാണ്, കൊലപാതകം ചെയ്തിരിക്കുന്നത് ഇങ്ങനെയാണ് എന്നൊക്കെ ഞാൻ മുൻകൂട്ടി കാണാൻ ശ്രമിച്ചു. പക്ഷേ, അവിടെയെല്ലാം മിഥുൻ എന്നെ അദ്ഭുതപ്പെടുത്തി. വിചാരിച്ചതിനുമപ്പുറം ആവേശജനകമായ രീതിയിൽ നമ്മളെ ചെറിയ രീതിയിലൊക്കെ അദ്ഭുതപ്പെടുത്തുന്ന, ഞെട്ടിക്കുന്ന ട്വിസ്റ്റുകളും സംഭവങ്ങളുമൊക്കെയായിട്ടാണു കഥ മുന്നോട്ടു പോയത്. അതൊക്കെ മിഥുൻ മാനുവൽ എന്ന സംവിധായകനിൽ നിന്നു പ്രതീക്ഷിക്കാതെ വന്ന പ്ലസുകളായി എനിക്കു തോന്നി. മിഥുന് താൻ പിടിച്ച മുയലിനു മൂന്നു കൊന്പ് എന്ന മട്ടിലുള്ള പിടിവാശികളൊന്നുമില്ല. സിനിമ നന്നാവാൻ ഒരു ഷോട്ട് നന്നാവാൻ ഒരു സീൻ നന്നാവാൻ ഏതൊക്കെ രീതിയിലുള്ള മാറ്റങ്ങൾക്കും മിഥുൻ തയാറാണ്. ചെയ്യുന്ന കാര്യങ്ങൾ ആ ഷോട്ടിനെ അല്ലെങ്കിൽ ആ സീനിനെ അല്ലെങ്കിൽ ആ സിനിമയെ മൊത്തത്തിൽ നല്ല രീതിയിൽ ഉയർത്താൻ സഹായകമെങ്കിൽ ചില ഡയലോഗുകൾ മാറ്റിപ്പറയുക, ഷോട്ടുകൾ മാറ്റിവയ്ക്കുക, സീനുകൾ മൊത്തത്തിൽ ഉടച്ചുവാർക്കുക...അതിനൊക്കെ മിഥുൻ തയാറാവും. ഈ രീതിയിൽ എടുത്താൽ കുറേക്കൂടി നന്നാവും എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താനായാൽ മിഥുൻ അതിന് ഓകെയാണ്. ഒരു സംവിധായകനിൽ ഉണ്ടാകേണ്ട ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണത്. തന്റെ സിനിമ എന്താവണം, എന്തായിരിക്കണം എന്ന കാര്യത്തിൽ മിഥുന് കൃത്യമായ ബോധ്യമുണ്ട്. ഒരു കൂട്ടായ്മയുടെ രീതിയിൽ ഏറ്റവും നല്ല കാര്യങ്ങൾ തെരഞ്ഞെടുത്ത് അത് നടപ്പാക്കാനുള്ള മനസും ബുദ്ധിയും മിഥുനുണ്ട്. മികച്ച ടെക്നിക്കൽ സപ്പോർട്ടുള്ള സിനിമയാണല്ലോ ‘അഞ്ചാം പാതിരാ’..? മിഥുൻ മാനുവലിന്റെ കൂടെ ഇങ്ങനെയൊരു ടീം... അത് എല്ലാവർക്കും അദ്ഭുതം തോന്നുന്ന ഒരു കാര്യമായിരിക്കും. മിഥുന്റെ കൂടെ ഞാൻ വർക്ക് ചെയ്യുന്നു എന്നതിനേക്കാൾ ഷൈജു ഖാലിദ് ക്യാമറ, സുഷിൻ ശ്യാം മ്യൂസിക്, സൈജു ശ്രീധരൻ എഡിറ്റിംഗ്... അങ്ങനെയുള്ള പേരുകൾ കാണുന്പോൾ ഇവരൊക്കെ ഈ സിനിമയിൽ വരാനുള്ള കാരണം ചിലപ്പോൾ ആളുകൾ ആലോചിക്കുന്നുണ്ടാവാം. കഥയാണ് അതിന്റെ പ്രധാന ഘടകം. ഇവരെല്ലാം കഥ കേട്ട് ആവേശഭരിതയായി ഈ സിനിമ ചെയ്യാൻ തയാറായി വന്നവരാണ്. ഈ സിനിമയിലേക്ക് എല്ലാവരേയും അടുപ്പിച്ചത് അതിന്റെ കഥ തന്നെയാണ്. അത് ഈ സിനിമയുടെ വലിയ ഒരു പ്ലസ് തന്നെയാണ്. മറ്റുള്ള ടെക്നിക്കൽ ക്രൂ... ഇതിന്റെ സൗണ്ട് ഡിസൈനിംഗ്, ഫൈറ്റ്സ്... അതെല്ലാം കൈകാര്യം ചെയ്തിരിക്കുന്നതു നമുക്കു കിട്ടാവുന്നതിൽ ബെസ്റ്റായ ആളുകൾ തന്നെയാണ്. ഇതു തിയറ്ററിൽ ചെന്നുകണ്ട് അനുഭവിച്ചറിയേണ്ട ഒരു സിനിമ തന്നെയാണ്. ടെക്നിക്കലിയും വിഷ്വലിയും കഥാപരമായുമെല്ലാം ത്രില്ലറുകൾ ഇഷ്ടമുള്ള എല്ലാവരെയും ത്രില്ലടിപ്പിക്കുന്ന ഒരു സിനിമ തന്നെയായിരിക്കും ‘അഞ്ചാം പാതിരാ’. ‘അഞ്ചാം പാതിരാ’യുടെ പ്രധാന വെല്ലുവിളി..? ‘അഞ്ചാം പാതിരാ’യുടെ പ്രധാന വെല്ലുവിളി അതിന്റെ ത്രില്ലർ ജോണർ തന്നെയാണ്. തമിഴിലെയും തെലുങ്കിലെയും ഹിന്ദിയിലെയുമൊക്കെ ത്രില്ലറുകൾ കണ്ട് ആസ്വദിച്ചിട്ടുള്ളവരാണു മലയാളികൾ. അവയൊക്കെ കേരളത്തിലും വന്പൻ വിജയം നേടിയിട്ടുള്ളതുമാണ്. ആ ത്രില്ലറുകളോട് മത്സരിക്കുകയെന്ന വന്പൻ കടന്പയാണ് ‘അഞ്ചാം പാതിരാ’യുടെ മുന്പിലുള്ളത്. നല്ലൊരു കഥ കിട്ടി എന്നുള്ളതാണ് നമുക്കു കിട്ടിയ ഒരു ഭാഗ്യം. അതിനൊപ്പം മികച്ച ടെക്നീഷൻസിനെയും. ഷൈജു ഖാലിദ്, സുഷിൻ, സൈജു ശ്രീധരൻ, സുപ്രീം സുന്ദർ(സ്റ്റണ്ട്സ്)...അങ്ങനെ മികച്ച ടെക്നിക്കൽ ടീമും കഴിവുറ്റ ആക്ടേഴ്സും കൂടെ വരുന്പോൾ തീർച്ചയായും മികച്ച സിനിമാറ്റിക്, തിയട്രിക്കൽ അനുഭവം കൊണ്ടുവരുന്ന ത്രില്ലർ പടമായി മാറാനുള്ള സാധ്യതയുണ്ട്. ക്വാളിറ്റിവൈസ് നോക്കിയാൽ വലിയ പടങ്ങളുമായി മത്സരിക്കേണ്ട അവസ്ഥ തന്നെയാണ്. പക്ഷേ, ഇത്രയും ടാലന്റുകൾ ഉള്ളപ്പോൾ തീർച്ചയായും അതു നമുക്കു കയ്യെത്തിപ്പിടിക്കാവുന്ന ഒരു കാര്യം തന്നെയാണ്. ‘അഞ്ചാം പാതിരാ’യിൽ സ്ത്രീകഥാപാത്രങ്ങൾക്ക് എത്രത്തോളമാണു പ്രാധാന്യം..? സാധാരണയായി ത്രില്ലർ സിനിമകളിൽ... പ്രത്യേകിച്ചു മലയാളം ത്രില്ലറുകളിൽ സ്ത്രീകഥാപാത്രങ്ങൾക്ക് അത്ര പ്രാധാന്യം കണ്ടുവന്നിട്ടില്ല. പക്ഷേ, ഇതിൽ ഉണ്ണിമായ ചെയ്യുന്ന ഐപിഎസ് ഓഫീസർ കഥാപാത്രത്തിന് നല്ല പ്രാധാന്യമുണ്ട്. ഉണ്ണിമായ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും കരുത്തുറ്റ, ആധികാരികമായ ഒരു കഥാപാത്രം തന്നെയായിരിക്കും ‘അഞ്ചാം പാതിരാ’യിലെ അസിസ്റ്റന്റ് കമ്മീഷണർ. രമ്യ നന്പീശൻ ഇതിൽ എന്റെ ഭാര്യയായി അഭിനയിക്കുന്നുണ്ട്. എന്നിരുന്നാലും എടുത്തുപറയേണ്ടത് ഉണ്ണിമായയുടെ കഥാപാത്രത്തിന്റെ പ്രാധാന്യം തന്നെയാണ്. അത് എത്രത്തോളമുണ്ട് എന്നതു തിയറ്ററിൽ സിനിമ കാണുന്പോൾ നമുക്കു മനസിലാക്കാവുന്നതാണ്. പുതുവർഷത്തിലെ പ്രതീക്ഷകൾ... 2020 നെ ഒരുപാടു പ്രതീക്ഷകളോടെയാണു കാണുന്നത്. ജനുവരി മാസം തുടങ്ങുന്നതു മാർട്ടിൻ പ്രക്കാട്ട് ചിത്രത്തിലൂടെയാണ്. ചാർലിക്കു ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരു സിനിമ സംവിധാനം ചെയ്തിട്ടു നാലു വർഷത്തോളമായി. മാർട്ടിന്റെ ഒരു പടത്തിൽ അഭിനയിക്കാൻ പറ്റുന്നതു വലിയ ഭാഗ്യം തന്നെയാണ്. അതിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയതു ‘ജോസഫി’ന്റെ തിരക്കഥാകൃത്തായ ഷാഹിയാണ്. ജോജുവും നിമിഷയുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി വരുന്നത്. 2020 ന്റെ തുടക്കം ഒരു നല്ല സിനിമയിലൂടെ, നല്ല ടീമിന്റെ കൂടെയാകുന്നതു വലിയ ഭാഗ്യമായി കരുതുന്നു. പിന്നെ, ജോണ്‍പോളിന്റെ സിനിമയുണ്ട്. ‘മറിയം ടൈയ്ലേഴ്സ്’എന്നാണു പേര്. ഗപ്പിക്കും അന്പിളിക്കും ശേഷം ജോണ്‍ പോൾ ജോർജിന്റെ കഥയിലും സംവിധാനത്തിലും വരുന്ന സിനിമ. ആഷിക് ഉസ്മാനാണു പ്രൊഡക്ഷൻ. അതിൽ ഇന്ദ്രൻസേട്ടൻ വലിയ പ്രാധാന്യമുള്ള ഒരു കഥാപാത്രം ചെയ്യുന്നുണ്ട്. അതും ഞാൻ വലിയ ആഗ്രഹത്തോടെയും ആവേശത്തോടെയും നോക്കിക്കാണുന്ന ഒരു സിനിമയാണ്. പിന്നെയുള്ളതു ഷഹീദ് ഖാദറിന്റെ സിനിമ. കോൽക്കത്തയിലെ കാലാവസ്ഥയും മറ്റു സാഹചര്യങ്ങളുമൊക്കെ അനുകൂലമായി വരുന്പോൾ മാത്രമാണ് ആ കഥ അവിടെ ഷൂട്ട് ചെയ്യാൻ സാധിക്കുക. കാരണം, അതിന്റെ 90 ശതമാനവും കൊൽക്കത്തയിലും അവിടത്തെ സ്റ്റേഡിയത്തിലുമൊക്കെയാണു നടക്കുന്നത്. അതും വലിയ പ്രതീക്ഷയുള്ള ഒരു സിനിമയാണ്. പിന്നെ, സൗബിൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രമുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ അഭിനയത്തിരക്കുകൾ കഴിഞ്ഞിട്ടുവേണം അതിന്റെ ചർച്ചകളിലേക്കു കടക്കാൻ. മൂന്നു പ്രൊജക്ടുകൾ കഴിഞ്ഞ് ഒരു ബ്രേക്കെടുത്ത് ആ കഥയുമായി ഇരിക്കാമെന്നാണു സൗബിൻ പറഞ്ഞിട്ടുള്ളത്. ഒരുപാടു പുതിയ പുതിയ കഥകൾ കേൾക്കുന്നുണ്ട്. ആവേശമുണർത്തുന്ന നല്ല സിനിമകൾ വരുന്നുണ്ട്. 2020 മലയാള സിനിമയ്ക്കും എനിക്കും ഏറ്റവും നല്ല രീതിയിലുള്ള ഒരു കാലമാകട്ടെയെന്ന് ആശംസിക്കുന്നു, ആഗ്രഹിക്കുന്നു. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|