Star Chat |
Back to home |
|
ദുല്‍ഖറാണ് ഈ സിനിമയിലെ മാജിക് ഫാക്ടർ: അനൂപ് സത്യൻ |
|
|
സ്വന്തം കല്യാണം സ്വയം ആലോചിക്കുന്ന നികിത എന്ന പെണ്‍കുട്ടിയുടെ കഥയാണ് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യചിത്രം ‘വരനെ ആവശ്യമുണ്ട്’ പറയുന്നത്. നികിത എന്ന നിക്കിയായി കല്യാണി പ്രിയദര്ശന് മുഖ്യവേഷത്തില്‍. മകൾക്ക് എന്ന സിനിമയ്ക്കു ശേഷം ശോഭന - സുരേഷ് ഗോപി പെയർ എത്തുന്നു എന്നതു മറ്റൊരു വിശേഷം. ഉര്‍വശിയും കെപിഎസി ലളിതയും നിർണായക വേഷങ്ങളിൽ. ഈ സിനിമയില്‍ നടനും നിര്‍മാതാവുമാണ് ദുല്‍ഖര്‍ സൽമാൻ. “ഇതു സുരേഷ്ഗോപി പടമോ ശോഭന പടമോ ദുല്‍ഖര്‍ പടമോ ഒന്നുമല്ല. ഇതു നാലു കഥാപാത്രങ്ങളുടെ കഥയാണ്. അതിലേക്ക് അവര്‍ വരികയാണ്. ഞാന്‍ എഴുതിയ കഥയില്‍ വിശ്വാസമര്‍പ്പിച്ച് അവര്‍ ഈ പടം ചെയ്യാന്‍ വന്നല്ലോ എന്നതാണ് ഈ സിനിമയിലെ ഏറ്റവും വലിയ സന്തോഷം... ” ദുല്‍ഖര്‍ സല്‍മാന്റെ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ എന്റർടെയ്ൻ മെന്റ്സും ചേര്‍ന്നു നിര്‍മിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയെക്കുറിച്ചു സംസാരിക്കുകയാണ് സംവിധായകന് അനൂപ് സത്യന്.. വീട്ടിലെ സിനിമാ അന്തരീക്ഷം സിനിമയിലേക്കുള്ള വഴി എളുപ്പമാക്കിയോ..? സിനിമയിലെത്തണം എന്നു സീരിയസായി ചിന്തിച്ചു തുടങ്ങിയത് എപ്പോഴാണ്..? ഞങ്ങള്‍ പഠിച്ചതൊക്കെ നാട്ടിലാണ്. ചെന്നൈയിലേക്കൊന്നും പോയിട്ടില്ല. അച്ഛന് സിനിമയില്‍ വര്‍ക്ക് ചെയ്യുന്നു എന്നതിനപ്പുറം ഞങ്ങള്‍ക്കു സിനിമയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ബാങ്ക് ജോലിയോ വേറൊരു ബിസിനസോ ചെയ്യുന്നതു പോലെയാണ് അച്ഛന് സിനിമ ചെയ്യാന്‍ പോകുന്നത് എന്നേ അറിയുമായിരുന്നുള്ളൂ. മോഹന്‍ലാലിനെ കണ്ടാല്‍ അയ്യോ! മോഹന്‍ലാല്‍ എന്നു പറയുന്ന എഗ്സൈറ്റ്മെന്റുള്ള നോര്‍മല്‍ കുട്ടികളായിരുന്നു ഞങ്ങള്‍. ഗ്രാജ്വേഷനുശേഷം വിഷ്വല്‍ കമ്യൂണിക്കേഷനു പോയപ്പോഴാണ് എനിക്കു സിനിമയോടു താത്പര്യമുണ്ടെന്ന് അച്ഛനറിഞ്ഞത്. ആ സമയം അച്ഛന് പറഞ്ഞതു പ്രകാരം പഠനം തുടര്‍ന്നു. എംഎസ്സിക്കു ശേഷം സോഫ്റ്റ്വെയര് എന്‍ജിനിയറായി വര്‍ക്ക് ചെയ്തു. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗില്‍ അഡ്മിഷന് കിട്ടിയ ശേഷമാണു ഫിലിം മേക്കിംഗ് തുടങ്ങിയത്. അതുവരെ അത്തരം അനുഭവങ്ങളൊന്നുമില്ലായിരുന്നു, ആഗ്രഹം ഉണ്ടായിരുന്നു എന്നുമാത്രം. അക്കാലത്ത് അഖില്‍ കസിന്‍സിനൊപ്പം ആഡിലും അച്ഛനൊപ്പം സിനിമയിലും വര്‍ക്ക് ചെയ്തു തുടങ്ങിയിരുന്നു. ‘എ ഡ്രീംകോള്ഡ് അമേരിക്ക’ എന്ന ഡോക്യുമെന്ററി ചെയ്ത് അവാര്‍ഡ് കിട്ടിയ ശേഷമാണ് ഞാന്‍ ഫിലിം മേക്കിംഗ് സീരിയസായി എടുത്തുവെന്ന കാര്യം അച്ഛനു ബോധ്യമായത്. പിന്നീട് അച്ഛന് സപ്പോര്‍ട്ടീവായി. അച്ഛനാണ് എന്നെ ലാല്‍ ജോസ് സാറിന്റെ അടുത്തേക്ക് അയച്ചത്. ലാല്‍ സാറിനൊപ്പം അഞ്ചു വര്‍ഷം. ഏഴു സുന്ദരരാത്രികളില്‍ ക്ലാപ് ബോയി ആയി വര്‍ക്ക് ചെയ്യുമ്പോഴാണ് ഞാന്‍ വ്യക്തമായി ഷൂട്ടിംഗ് കണ്ടത്. അതാണ് എന്റെ ആദ്യ പടം. ജോമോന്റെ സുവിശേഷങ്ങളുടെ ലൊക്കേഷന്‍ തൃശൂര്‍ ആയിരുന്നതിനാല്‍ അവിടെ പോയിട്ടുണ്ട്. അതില്‍ അച്ഛനൊപ്പം അഖിലാണു വര്‍ക്ക് ചെയ്തത്. കുട്ടിക്കാലത്ത് അച്ഛന്റെ സിനിമാസെറ്റുകളില്‍ പോയ അനുഭവങ്ങള്‍ ഉണ്ടാകുമല്ലോ..? വളരെ വിരളമായേ അച്ഛനൊപ്പം സെറ്റുകളില്‍ പോയിട്ടുള്ളൂ. ഒരു വെക്കേഷന് കാലത്ത് മോഹന്‍ലാലിന്റെ പിന്‍ഗാമി എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ പോയിട്ടുണ്ട്. വര്‍ക്ക് ചെയ്യുന്നതിനു മുമ്പ് ഞാന്‍ ഷൂട്ടിംഗ് പൂര്‍ണമായും കണ്ട സിനിമ അതു മാത്രമാണ്. സിനിമ എന്ന ക്രേസ് അച്ഛന് വീട്ടിലേക്കു കൊണ്ടുവന്നിട്ടില്ല. വര്‍ക്ക് കഴിഞ്ഞാല്‍ അച്ഛന് വീട്ടില്‍ വരും. ഞങ്ങള്‍ പഠിച്ചതു നാട്ടില്‍ മലയാളം മീഡിയത്തിലാണ്. ഞങ്ങള്‍ സിനിമാക്കാരാണ് എന്നുള്ള തോന്നല്‍ ഇല്ലായിരുന്നു. അച്ഛന്റെ സിനിമ വരുമ്പോള്‍ നമ്മുടെ സിനിമയാണ് എന്നൊരു തോന്നല്‍ ഉണ്ടാവും. അത്രമാത്രം. വീട്ടില്‍ എപ്പോഴും നാടോടിക്കാറ്റിന്റെ കാസറ്റ് കാണും. സിനിമയുമായി അങ്ങനെയുള്ള ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്റെ വര്‍ക്കുകളിലൂടെ അടുപ്പമുണ്ടായവരില് ശ്രീനിയങ്കിളിന്റെ മക്കളെയൊക്കെ അറിയാമായിരുന്നു. അല്ലാതെ സിനിമാ കള്‍ച്ചര്‍ ഫാമിലികളിലോ പാര്‍ട്ടികളിലോ ഇവന്റ്സിലോ ഒന്നും പോകാറില്ലായിരുന്നു. വരനെ ആവശ്യമുണ്ട് ആദ്യ സിനിമയായത്... ബോബി - സഞ്ജയ് എഴുതി ദുല്‍ഖര്‍ അഭിനയിക്കുന്ന സിനിമയിലൂടെ എത്താനായിരുന്നു എന്റെ പ്ലാന്‍. പക്ഷേ, അതു നീണ്ടുപോയി. മെയിന്‍ സ്റ്റാര്‍ കാസ്റ്റിംഗ് ഇല്ലാത്ത ഒരു പടം ചെയ്യണമെന്നു വ്യക്തിപരമായി ഞാന്‍ ആഗ്രഹിച്ചിരുന്നു. ശോഭനയും സുരേഷ് ഗോപിയും നസ്രിയയും ഉള്ള കാസ്റ്റിംഗാണ് ആഗ്രഹിച്ചത്. അങ്ങനെ തുടങ്ങിയതാണ് ഈ കഥ. ഞാന്‍ എന്‍ഐഡിയില്‍ പഠിക്കുമ്പോള്‍ ഉണ്ടാക്കിയ ഒരു ത്രെഡായിരുന്നു അത്. അതു ഡെവലപ് ചെയ്താണ് ഇതിലെത്തിയത്. അച്ഛന്റെ പേര് ഉപയോഗിക്കാതെ അപ്പോയ്ന്മെന്റ് വാങ്ങി അവര്‍ മൂന്നു പേരെയും കണ്ട് ഈ കഥ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു. ശോഭന മാമിന്റെ കണ്ഫര്മേഷന് കിട്ടാന്‍ ഒന്നര വര്‍ഷത്തോളമെടുത്തു. മാം വാസ്തവത്തില്‍ സിനിമയിലേക്കു തിരിച്ചുവരാന്‍ ഉറപ്പിച്ചിരുന്നില്ല. അങ്ങനെ ഞാന്‍ മാമിനു വേണ്ടി കാത്തിരുന്നു. എല്ലാവര്ക്കും അത് ഓകെ ആയിരുന്നില്ല. നസ്രിയയ്ക്കും താത്പര്യമുണ്ടായിരുന്നു. പക്ഷേ, ഡേറ്റ് ഇഷ്യൂസ് ഉള്ളതുകൊണ്ടാവാം ഇതില്‍ നിന്നു മാറി. അപ്പോഴാണ് കല്യാണിയെ കാസ്റ്റ് ചെയ്തത്. ദുല്‍ഖര്‍ കഥ കേട്ട് ഏറെ എഗ്സൈറ്റഡായി. കഥയില്‍ ദുല്‍ഖര്‍ ഏറെ താത്പര്യം കാണിച്ചു. എനിക്ക് അറിയാവുന്ന ഒരു സ്റ്റാര്‍ ദുല്‍ഖറാണ്. നമുക്കു വളരെ ഇന്‍ഫോര്‍മലായി പെരുമാറാന്‍ പറ്റുന്ന ആളാണ്. ദുല്‍ഖറിന്റെ സ്വന്തം താത്പര്യത്തിലാണ് ഈ സിനിമ പ്രൊഡ്യൂസ് ചെയ്തതും ഇതില്‍ ഒരു വേഷം ചെയ്തതും. ഒരു പുതിയ പയ്യനു വച്ച റോള്‍ ആയിരുന്നു അത്. ‘എന്റെ സ്റ്റാര്‍ഡമൊന്നും നോക്കേണ്ട. ഞാന്‍ ഇതില്‍ അഭിനയിക്കുന്നുണ്ട്’ എന്നു പറഞ്ഞിട്ടാണ് ദുല്‍ഖര്‍ ആ റോള്‍ ചെയ്തത്. ദുല്‍ഖര്‍ ഏറെ കംഫര്‍ട്ടബിള്‍ ആയിരുന്നു. അങ്ങനെയാണു സിനിമ വലുതാകുന്നത്. ദുല്‍ഖര്‍ വന്നപ്പോള്‍ ഞാന്‍ ഈ സ്ക്രിപ്റ്റ് കുറേക്കൂടി നവീകരിച്ചു. വരനെ ആവശ്യമുണ്ട് എന്ന സിനിമ പറയുന്നത്... ഇത് ഒരമ്മയുടെയും മകളുടെയും കഥയാണ്; അവരുടെ ജീവിതത്തിലേക്കു വരുന്ന രണ്ട് ആളുകളുടെയും. സ്വന്തം കല്യാണം സ്വയം ആലോചിക്കുന്ന ഒരു പെണ്‍കുട്ടിയാണ് പടത്തിലെ മെയിന്‍ റോളില്‍ വരുന്നത്. അതില്‍ നിന്നാണു വരനെ ആവശ്യമുണ്ട് എന്ന ടൈറ്റില്‍. കല്യാണി പ്രിയദര്‍ശനാണ് ആ റോളില്‍ വരുന്നത്. കല്യാണിയുടെ അമ്മയുടെ റോളിലാണു ശോഭന. ഞാന്‍ ബംഗളൂരുവിലും ചെന്നൈയിലും ഉണ്ടായിരുന്നുവെങ്കിലും എനിക്കു വ്യക്തിപരമായി ഇഷ്ടമുള്ള സ്ഥലം ചെന്നൈ ആണ്. അവിടെ ഒരു വര്‍ഷം അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിട്ടുണ്ട്. ഒരു അപ്പാര്‍ട്ട്മെന്റിൽ താമസിക്കുന്ന പലതരം ആളുകള്‍. അവര്‍ ഒരു സ്പേസില്‍ താമസിക്കുമ്പോള്‍ ഉണ്ടാകുന്ന രസകരമായ കാര്യങ്ങള്‍...അതൊക്കെ ആലോചിച്ചിട്ടാണ് ഈ കഥ തുടങ്ങിയത്. അവര്‍ പല ഫാമിലികളാണ്. കല്യാണി - ശോഭന ഫാമിലി പോലെ അപ്പുറത്തു ദുല്‍ഖറിന്റെ ഫാമിലിയുണ്ട്. ലളിതാന്റിയുണ്ട്, സന്തോഷ് ശിവന്റെ മകന് അപ്പുവിന്റെ ഫാമിലിയുണ്ട്. അതേ അപ്പാര്‍ട്ട്മെന്റിൽ കുറേ വര്‍ഷങ്ങളായി തനിച്ചു താമസിക്കുന്ന റിട്ട. പട്ടാളക്കാരനാണ് സുരേഷ് ഗോപിയുടെ കഥാപാത്രം മേജര്‍ ഉണ്ണിക്കൃഷ്ണന്. ശോഭന - സുരേഷ് ഗോപി പെയര്‍ ഈ സിനിമയില്‍ ഉണ്ടാവണം എന്ന തീരുമാനത്തിനു പിന്നില്‍... എനിക്കു കംഫര്‍ട്ടബിളായ സമയത്തു സിനിമ ചെയ്യണമെങ്കില്‍ അവരുടെ അവയ്ലബിലിറ്റി അത്യാവശ്യമായിരുന്നു. ആ സമയത്തു ശോഭനയും സുരേഷ് ഗോപിയും സിനിമയില്‍ നിന്നു മാറിനില്‍ക്കുകയായിരുന്നു. അവരെ കഥ പറഞ്ഞു ബോധ്യപ്പെടുത്താനായാല്‍ ഈ സിനിമയിലേക്ക് അവരെ ലഭിക്കും. എന്റെ കഥയിലെ റോളുകളിലേക്കു ശോഭനയും സുരേഷ് ഗോപിയും മസ്റ്റായിരുന്നു. വേറെ കാസ്റ്റിംഗില്‍ പടം ചെയ്യൂ, വൈകിപ്പിക്കേണ്ട എന്നു പലരും പറഞ്ഞെങ്കിലും അവരില്ലാതെ ഈ സിനിമ ചെയ്യില്ല എന്നൊരു തീരുമാനം എന്റെയുള്ളിൽ ഉണ്ടായിരുന്നു. തമിഴിലും ഹിന്ദിയിലുമൊക്കെ അക്കാലത്ത് എനിക്കു പടം ചെയ്യാന്‍ ഓഫറുകളുണ്ടായിരുന്നു. എന്‍ഐഡിയിലെ എന്റെ സുഹൃത്തുക്കളില്‍ പലരും മുംബൈയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. മുംബൈയില്‍ സ്ക്രിപ്റ്റ് അവതരിപ്പിക്കാനൊരുങ്ങിയ ഘട്ടം വരെ എത്തിയതാണ്. പക്ഷേ, അതിനു മുമ്പ് ശോഭന മാം എനിക്കു കണ്ഫര്മേഷന് തന്നു. ഒടുവില്‍ ശോഭനയുടെ സമ്മതം കിട്ടിയത് എങ്ങനെയാണ്..? മാം വാസ്തവത്തില്‍ ആദ്യം എന്നോടു നോ പറഞ്ഞതാണ്. ഞാന്‍ അര മണിക്കൂര്‍ അപ്പോയിന്മെന്റ് വാങ്ങി പോയിട്ട് പെട്ടെന്നു കഥ പറഞ്ഞു തീര്‍ത്തു. കഥ നല്ലതാണ്. പക്ഷേ, അഭിനയിക്കുന്നില്ല എന്നായിരുന്നു മറുപടി. ഞാന്‍ സീനുകള്‍ പറഞ്ഞുതുടങ്ങി. മൂന്നു സീന്‍ പറഞ്ഞപ്പോള്‍ ചിരിച്ചു. ഒന്നര മണിക്കൂറോളം മാം സീനുകള്‍ കേട്ടിരുന്നു. കുറേ നാളുകള്‍ക്കിടെ താന്‍ ഉറങ്ങാതെ കേട്ട കഥയാണിതെന്ന് എനിക്കു പിന്നീടു മെസേജ് അയച്ചു. മാമിന് കഥയില്‍ താത്പര്യമുണ്ടെന്നു മനസിലായി. ഇടയ്ക്കു മാം നാട്ടില്‍ വന്നപ്പോഴും ഞാന്‍ ചെന്നൈയില്‍ പോയപ്പോഴുമെല്ലാം ഞാന്‍ മാമിനെ കണ്ട് കഥ പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ ഈ കഥ നാലു വട്ടം കേട്ടു. പക്ഷേ, എനിക്കു ബോറടിക്കുന്നില്ല. ഞാനിതു ചെയ്യാം - ഒടുവില്‍ കണ്ടപ്പോള്‍ മാം എന്നോടു പറഞ്ഞു. മാമിനൊപ്പം വര്‍ക്ക് ചെയ്യുന്നത് എനിക്ക് ഏറെ കംഫര്‍ട്ടബിളായിരുന്നു. എനിക്കു വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഒരാളായി മാറി ശോഭന മാം. ശോഭനയുമൊത്തുള്ള ചിത്രീകരണ അനുഭവങ്ങള്‍... വീടും ഫാമിലിയും ഡാന്‍സ് സ്കൂളുമെല്ലാം തനിച്ചു കൈകാര്യം ചെയ്യുന്ന മള്‍ട്ടി ടാസ്കിംഗ് വുമണാണ് അവര്‍. അവരുടെ സമയവും കൂടി പരിഗണിച്ചാണ് ഞാന്‍ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തത്. മാമിന്റെ വര്‍ക്കിംഗ് അവേഴ്സ് കംഫര്‍ട്ടബിളാക്കിയാണ് ഞാന്‍ ഷൂട്ടിംഗ് സമയം ക്രമീകരിച്ചത്. ഷൂട്ടിംഗിനു ചെന്നൈ തിരഞ്ഞെടുത്തതിന്റെ കാരണങ്ങളിലൊന്ന് ശോഭന അവിടെയാണ് എന്നുള്ളതാണ്. ചെന്നൈയില്‍ സംഭവിക്കുന്ന കഥ എന്നതും അതിനു സഹായകമായി. ശോഭന മാമിന്റെ ദൈനംദിന ജോലികള്‍ക്കു തടസമുണ്ടാകാതെ എനിക്കു സിനിമ ചെയ്യാനായി. ശോഭനയുടെ നൃത്തപശ്ചാത്തലം ഈ സിനിമയില്‍ എത്രത്തോളം ഉപയോഗിക്കാനായി..? ശോഭനയുടെ കഥാപാത്രം നീന സ്കൂള്‍ ടീച്ചറായിരുന്നു. ചെന്നൈയില്‍ മകള്‍ക്കൊപ്പം താമസിക്കാന്‍ എത്തിയതാണ്. ചെന്നൈയിലെ അലയന്‍സില്‍ ഫ്രഞ്ച് പഠിപ്പിക്കുകയാണ് നീന. ശോഭനയുടെ കഥാപാത്രം നര്ത്തകിയൊന്നുമല്ല. ഡാന്‍സ് ഇഷ്ടമുള്ള ഒരു സ്ത്രീയാണ്. സിനിമയുടെ ഒരു പോയന്റില്‍ ഡാന്‍സിന്റെ കുറച്ച് എലമെന്റ്സുണ്ട്. ഡാന്‍സ് കളിക്കാന്‍ ഇഷ്ടമുള്ള ഒരു സ്ത്രീക്ക് എന്തായാലും അതിന്റെ താളങ്ങള്‍ മനസിലുണ്ടാവും. അത് ഈ സിനിമയിലുണ്ട്. ശോഭനയുടെ സ്ക്രീന്‍ അപ്പിയറന്‍സ് അതിമനോഹരമെന്നു തന്നെ പറയാം.. ഈ സിനിമയില്‍ സ്റ്റൈലിംഗ് വളരെ പ്രധാനമായിരുന്നു. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറെ പ്രശസ്തയായ ഉത്തര മേനോനാണ് സ്റ്റൈലിംഗ് നിര്‍വഹിച്ചത്. പ്രശസ്ത സംവിധായകന് ഗൗതം മേനോന്റെ സഹോദരിയാണ് ഉത്തര. കഥാപാത്രങ്ങള്‍ക്കു വിഷ്വലി മലയാള സിനിമയില്‍ ഇല്ലാത്ത ഒരുതരം സ്റ്റൈലിംഗ് ഈ സിനിമയിലുണ്ട്. ഈ സിനിമയുടെ ആര്‍ട്ട് ഡയറക്ടര്‍ മുംബൈയില്‍ വലിയ സിനിമകളില്‍ വര്‍ക്ക് ചെയ്യുന്ന മലയാളിയാണ് - ഡിനോ ശങ്കര്‍. നെറ്റ് ഫ്ളിക്സിലുള്ള സേക്രഡ് ഗെയിംസ് എന്ന ടിവി സീരീസിന്റെ ആര്‍ട്ട് ഡയറക്ടറായിരുന്നു. നാഷണല്‍ ലെവലിലുള്ള ക്രൂവാണ് ഈ സിനിമയില്‍ വര്‍ക്ക് ചെയ്യുന്നത്. അതിനാല്‍ ചെറിയ സിനിമയാണെങ്കിലും എനിക്കു ടെക്നിക്കലി നന്നായി ചെയ്യാനായി. ഉയരെയും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുമൊക്കെ ചെയ്ത മുകേഷ് മുരളീധരനാണു കാമറ ചെയ്തത്. മ്യൂസിക് ചെയ്തത് അല്‍ഫോണ്‍സ്. എനിക്കു വളരെ ഇഷ്ടമുള്ള മ്യുസിഷനാണ് അല്‍ഫോണ്‍സ്. അല്‍ഫോണ്‍സ് മാറിനില്‍ക്കുന്നതില്‍ എനിക്കു സങ്കടമുണ്ടായിരുന്നു. മ്യൂസിക്കലി നല്ല ഒരാല്‍ബമാണ് ഈ സിനിമ. ഏഴു പാട്ടുകളുണ്ട് സിനിമയില്‍. സുരേഷ്ഗോപിയും ഒരിടവേളയ്ക്കുശേഷം മടങ്ങിവരികയാണല്ലോ... സ്ഥിരമായി കണ്ടുവരുന്ന സുരേഷ്ഗോപിയെ വേണ്ട എന്ന തീരുമാനമുണ്ടായിരുന്നു. ആക്ഷന്‍ ഹീറോ അല്ലാതെ വേറൊരു രീതിയിലുള്ള സുരേഷ് ഗോപിയാണ് ഈ സിനിമയിലുള്ളത്. സുരേഷ് ഗോപിയെ ആക്ഷന്‍ അല്ലാത്ത രീതിയില്‍ ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ആ കഥാപാത്രം ഞാന്‍ എഴുതിയതു മറ്റൊരു രീതിയിലാണ്. സുരേഷ് ഗോപിയും ഇതുവരെ ചെയ്യാത്ത ടൈപ്പ് റോള്‍ ആയിരിക്കുമെന്നു മനസിലാക്കിയാണ് ഇതിലേക്കു വന്നത്. മേജര്‍ ഉണ്ണികൃഷ്ണന് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഞാന്‍ മുമ്പ് മനോരമയില്‍ ലാല്‍ജോസ് സാറിന്റെ ഒരു പ്രോഗ്രാമില്‍ വര്‍ക്ക് ചെയ്തിരുന്നു. അതിലെ ബന്ധംവച്ച് അപ്പോയിൻമെന്റ് വാങ്ങിയാണു ഞാന്‍ സുരേഷ്ഗോപി സാറിനെ കാണാന്‍ പോയത്. ഞാന്‍ കഥ പറഞ്ഞു. ഒരു പോയിന്റ് ആയപ്പോള്‍ കഥ രസകരമാണെന്നു സാര്‍ പറഞ്ഞു. ഇതില്‍ അഭിനയിക്കാമെന്നു സമ്മതിച്ചു. പക്ഷേ, ഡേറ്റിന്റെ കാര്യമൊന്നും പറഞ്ഞില്ല. വാസ്തവത്തില്‍ ശോഭന മാമിന്റെ കണ്ഫര്മേഷന് കിട്ടിയപ്പോഴാണ് ഈ പ്രോജക്ട് തീരുമാനിച്ചത്. അതു കൂടി വന്നപ്പോള്‍ ഞാന്‍ സാറിനെ അറിയിച്ചു. അപ്പോള്‍ തിരക്കുകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം ഡേറ്റ് തന്നു. ശോഭനയുമായി അദ്ദേഹത്തിനു നല്ല സൗഹൃദമുണ്ട്. സാറുമായി ശോഭന മാമും സൗഹൃദം നിലനിര്‍ത്തുന്നു. അവര്‍ ഇടയ്ക്കു സംസാരിക്കുന്ന ആളുകളാണ്. അതുകൊണ്ടുതന്നെ മാമിന്റെ കൂടെ സിനിമയിലേക്കു മടങ്ങിവരുന്നതില്‍ സാറിനും സന്തോഷമുണ്ട്. കല്യാണിയുമായി നേരത്തേ സൗഹൃദമുണ്ടായിരുന്നോ..? ഞാന്‍ കല്യാണിയെ ആദ്യമായി കണ്ടത് ഈ കഥ പറയാന്‍ പോയപ്പോഴാണ്. കല്യാണി വേറെ സിനിമ കമിറ്റ് ചെയ്തിരുന്നു. പക്ഷേ, നമ്മുടെ കഥ കേട്ട് ഇഷ്ടമായതോടെ ഇത് ആദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കല്യാണിയാണു മെയിന്‍ കഥാപാത്രം. സിഎ പഠിച്ചു ബാങ്കില്‍ വര്‍ക്ക് ചെയ്യുന്ന പെണ്‍കുട്ടി. നികിത എന്നാണു കഥാപാത്രത്തിന്റെ പേര്. നിക്കി എന്നാണു വിളിക്കുക. നമ്മുടെ വീട്ടിലുള്ള ഒരു കുട്ടിയാണു കല്യാണി. നായിക എന്നതിനപ്പുറം അപ്പിയറന്‍സില്‍ നമ്മുടെ കസിന് പോലെ തോന്നിക്കുന്ന കുട്ടി. കഥാപാത്രത്തിനുവേണ്ടി തന്റേതായ ശ്രമങ്ങള്‍ കല്യാണിയില്‍ നിന്നുണ്ടായി. പുറത്തു പഠിച്ചതിനാല്‍ കല്യാണിയുടെ മലയാളത്തില്‍ കുറച്ചു പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ, ഏറെ പരിശ്രമിച്ച് കല്യാണി അതു മറികടന്നു. ഡയലോഗ് പഠിക്കുന്ന കാര്യത്തിലൊക്കെ വളരെ ഡിസിപ്ലിന്‍ഡാണ് കല്യാണി. ചില സീനുകള്‍ രണ്ടാമതും റിവൈസ് ചെയ്യണമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആ സീനുകള്‍ എന്താണ്, എനിക്കു പഠിക്കണം എന്നൊക്കെ പിന്നാലെ നടന്നു ചോദിച്ചുകൊണ്ടിരുന്നു. അതു നമുക്കു വളരെ സന്തോഷമുള്ള കാര്യമാണ്. കാരണം, ഒരാക്ടര്‍ ഏറെ എഫേര്‍ട്സ് എടുത്ത് ചെയ്യുമ്പോള്‍ നമുക്കു കാര്യങ്ങള്‍ വളരെ ഈസിയാവും. കല്യാണി വാസ്തവത്തില്‍ ഉള്ളിലൊരു ഡയറക്ടറാണ്. ഒരു കുട്ടി പ്രിയദര്ശന് ഉള്ളിലുണ്ട്. എന്തിനാണ് ഈ സീന്‍ എന്നു കാര്യകാരണം സഹിതം വിശദമാക്കിയാലേ കല്യാണിക്കു തൃപ്തിയാവുകയുള്ളൂ. എല്ലാം ഞങ്ങള്‍ സന്തോഷത്തോടെ പറഞ്ഞുകൊടുത്തു. സിനിമ തുടങ്ങിയ ശേഷം പ്രിയദര്‍ശനുമായി സംസാരിച്ചിരുന്നോ..? ഞാന്‍ സാറിനെ കണ്ടിരുന്നു. ഞാന്‍ ഇതില്‍ പഴയ രീതിയിലാണു ഷൂട്ട് ചെയ്യാന്‍ പോകുന്നതെന്നു പറഞ്ഞു.സ്പോട്ട് എഡിറ്റിംഗും രണ്ടു കാമറകളുമൊന്നുമില്ല. അതു കേട്ടപ്പോള്‍ സാറിനും സന്തോഷമായി. ആദ്യത്തെ സിനിമ അങ്ങനെ ചെയ്തു പഠിക്കണമെന്നു സാറും പറഞ്ഞു. ഞാന്‍ ചെയ്ത ചില സീനുകളൊക്കെ കാണിച്ചപ്പോൾ സാര്‍ വളരെ ഹാപ്പിയായി. കഥ കേട്ട് ഇഷ്ടപ്പെട്ട് ദുല്‍ഖര്‍ അവസാനം പടത്തിന്റെ പ്രൊഡ്യൂസറുമായി. ദുല്‍ഖറുമായി ഇടയ്ക്കു വഴക്കിടാറുണ്ടെന്നു കേട്ടിരുന്നു... ദുല്‍ഖറുമായി ഫോര്മാലിറ്റിയുടെ ആവശ്യമില്ല. ഞങ്ങള്‍ ഇടയ്ക്കു ഫോണിലൂടെ വഴക്കുണ്ടാക്കും. വാസ്തവത്തില്‍ അതു വഴക്കല്ല, തര്‍ക്കമാണ്. കാരണം സിനിമയാണ്. ഞങ്ങള്‍ സിനിമയിലാണല്ലോ വര്‍ക്ക് ചെയ്യുന്നത്. ഞാന്‍ ഇടയ്ക്കു ദുല്‍ഖറിന്റെ വീട്ടില്‍ പോയി താമസിക്കുന്ന ആളല്ലേ. ഒരിക്കലും ദുല്‍ഖറിനെ ഇംപ്രസ് ചെയ്യാനോ സോപ്പിടാനോ പോകേണ്ട ആവശ്യമില്ല. ഈ വഴക്കിടുന്നതും വര്‍ക്ക് ചെയ്യുന്നതുമെല്ലാം ആ ഫ്രീഡത്തിലാണ്. എന്റെ വീട്ടില്‍ ഞാന്‍ എന്റെ സഹോദരനുമായി തര്‍ക്കിക്കുന്നതു പോലെയാണ് ദുല്‍ഖറുമായി തര്‍ക്കിക്കുന്നത്. ഇയാള്‍ സ്റ്റാറാണല്ലോ എന്ന കാര്യം ഞാന്‍ ആലോചിക്കുന്നില്ല. ചിലപ്പോള്‍ അത് എന്റെ മിസ്റ്റേക്ക് ആയിരിക്കാം. തുറന്ന സംഭാഷണങ്ങള്‍ വളരെ സഹായകമായിട്ടുണ്ട്. ദുല്‍ഖറിനും അപ്പോള്‍ കാര്യങ്ങള്‍ അറിയാനാവും. ദുല്ഖറാണല്ലോ ഈ പടം ചെയ്യാന്‍ നമ്മളെ സഹായിക്കുന്നത്. ദുല്‍ഖറാണ് പടത്തിലെ ഒരു മാജിക് ഫാക്ടര്‍. ദുല്‍ഖര്‍ സ്റ്റാര്‍ഡം വേണ്ട എന്നു പറഞ്ഞ് അഭിനയിക്കുന്ന കഥാപാത്രം എനിക്കു വലിയ ത്രില്ലായി തോന്നിയിരുന്നു. ഒരു സ്റ്റാര്‍ ഒരു കാരക്ടര്‍ റോള്‍ ചെയ്യാന്‍ പോകുന്നു എന്ന കാര്യം വളരെ താല്പര്യമുണര്ത്തുന്ന സംഗതിയാണ്. മോഹന്‍ലാല്‍ ഒരു പടത്തില്‍ കാരക്ടര്‍ റോള്‍ ചെയ്യുന്നു എന്നു കേള്‍ക്കുമ്പോള്‍ നമ്മള് ഏറെ ത്രില്‍ഡ് ആകുമല്ലോ. അതുപോലെയാണ് ഇതും. ദുല്‍ഖറിന്റേതു മെയിന്‍ കാരക്ടറാണ്, പക്ഷേ, ഒരു ദുല്‍ഖര്‍ സല്മാന് അല്ല ഈ സിനിമയില്‍! അച്ഛന്റെ സ്വാധീനം താങ്കള്‍ ഇഷ്ടപ്പെടുന്നുണ്ടോ.? അച്ഛനില്‍ നിന്നു വേറിട്ട സിനിമാവഴിയാണോ ആഗ്രഹം..? സ്വാധീനത്തേക്കാളും ഞങ്ങള്‍ ഒരു വീട്ടില്‍ താമസിക്കുന്നതുകൊണ്ടും ഒരേ തമാശകള്‍ എന്ജോയ് ചെയ്യുന്നതുകൊണ്ടും ഞങ്ങള്‍ ശൈലിയില്‍ ഒരുപോലെയാണ്. അതിനാല്‍ ഞങ്ങള്‍ക്ക് അച്ഛന്റെ ശൈലി കോപ്പിയടിക്കാന്‍ നോക്കേണ്ട ആവശ്യമൊന്നുമില്ല. സിനിമയില്‍ അച്ഛന്റെ സ്പഷ്ടമായ ശൈലികള്‍ ഉണ്ടാവും. കാരണം, ഞങ്ങള്‍ താമസിക്കുന്നത് ഒരേ വീട്ടിലാണ്. ഞങ്ങള്‍ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ സമാനമാണ്. എന്നാല്‍, അച്ഛനില്‍ നിന്ന് ഞാന്‍ എന്ന വ്യക്തിയിലേക്കുള്ള വ്യത്യാസം ഈ സിനിമയിലുണ്ടാവും. ഞാന്‍ പഠിച്ചതു ദേശീയ തലത്തിലുള്ള ഒരു സ്ഥാപനത്തിലാണ്. ഞാന്‍ യൂണിവേഴ്സലായുള്ള കഥകളാണ് ആലോചിക്കുക. ഇതു തമിഴിലോ തെലുങ്കിലോ ഹിന്ദിയിലോ കാണുകയാണെങ്കില്‍ത്തന്നെ അവര്‍ക്കതു റിലേറ്റ് ചെയ്യാനാവണം എന്ന രീതിയിലാണു ഞാന്‍ സിനിമ ചെയ്യുന്നത്. അത്തരം ചില വ്യത്യാസങ്ങളുണ്ടാവും. പക്ഷേ, അടിസ്ഥാനപരമായി ഞങ്ങള്‍ക്ക് ഒരു ശൈലിയുണ്ട്. യഥാര്‍ഥ ജീവിതത്തിലെ ചില നിമിഷങ്ങളാണ് ഞങ്ങള്‍ മൂന്നുപേര്‍ക്കും ഇഷ്ടമുള്ള ഒരു ജോണര്‍. വീട്ടിനകത്തുളള പ്രശ്നങ്ങളും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളും തമാശകളും റിലേഷന്ഷിപ്സുമെല്ലാം ഉള്‍പ്പെടുന്ന സിനിമകള്‍ ഇഷ്ടപ്പെടുന്നവരാണു ഞങ്ങള്‍. അതിന്റെയൊരു സിമിലാരിറ്റി എന്തായാലും എന്റെ സിനിമയിലും ഉണ്ടാകും. അച്ഛന് തന്നെയല്ലേ സിനിമയിലെത്താനുള്ള പ്രചോദനം... അച്ഛന്റെ പ്രചോദനത്തേക്കാള്‍ അച്ഛന് സിനിമയെ സീരിയസായി കാണുന്നു എന്നതാണ് ഇപ്പോള്‍ ഞാന്‍ ഏറെ ശ്രദ്ധിക്കുന്നത്. അച്ഛന് സിനിമാസംവിധായകനാണ് എന്ന കാര്യമായിരിക്കാം പണ്ടൊക്കെ ശ്രദ്ധിച്ചിട്ടുണ്ടാവുക. പക്ഷേ, എന്തുകൊണ്ട് അച്ഛന് ഇപ്പോഴും ഇവിടെ നില്ക്കുന്നു എന്നതിനു കൃത്യമായ കാരണമുണ്ട്. സിനിമ ഒരു തമാശയായിട്ടോ തട്ടിക്കൂട്ട് സാധനമായിട്ടോ അച്ഛന് ചെയ്യാറില്ല എന്നതു തന്നെയാണ് അതിന്റെ കാരണം. ആദ്യത്തെ പടം ചെയ്യുന്ന കാര്യഗൗരവത്തോടെ തന്നെയാണ് ഇപ്പോള്‍ അടുത്തു ചെയ്യുന്ന മമ്മൂട്ടിപ്പടത്തിന് തയാറെടുക്കുന്നത്. സിനിമാസംവിധായകനാണെന്ന കാര്യം അച്ഛന് തലയില്‍ കയറ്റി കൊണ്ടുനടക്കാറില്ല. തന്റേതായ പേഴ്സണല്‍ സ്പേസ് എപ്പോഴും അച്ഛനുണ്ട്. അതിലേക്കു സിനിമ മിക്സ് ചെയ്തിട്ടില്ല. അതു സ്വാഭാവികമായി വരുന്ന ഒരു കാര്യമാണ്. നമ്മള് അതു ഫോളോ ചെയ്യേണ്ട ആവശ്യമില്ല. കാരണം, നമ്മളില്‍ അതുണ്ട്. അതു ഞങ്ങളെ സഹായിച്ചിട്ടുണ്ട്. കെപിഎസി ലളിതയും ഉര്‍വശിയും സ്വാഭാവിക കാസ്റ്റിംഗ് ആയിരുന്നോ..? എനിക്ക് ഈ സിനിമയില്‍ കെപിഎസി ലളിത മസ്റ്റായിരുന്നു. ആ പ്രായത്തിലുള്ള രണ്ടു വേഷങ്ങള്‍ ഈ സിനിമയിലുണ്ട്. രണ്ടു കെപിഎസി ലളിത ഉണ്ടായിരുന്നുവെങ്കില്‍ രണ്ടുപേരെയും ഞാന്‍ വിളിച്ചേനെ എന്നാണ് ഞാന്‍ ചേച്ചിയെ വിളിച്ചുപറഞ്ഞത്. പക്ഷേ, എനിക്ക് ഒരാളെയല്ലേ വിളിക്കാന്‍ പറ്റുകയുള്ളൂ. അതേ റേഞ്ചില്‍ ഒരു വേഷം കൂടിയുണ്ട് ഈ സിനിമയില്‍. ആ വേഷം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജ അഭിനയിച്ചു. ഉര്‍വശി മാം എനിക്കു മസ്റ്റായിരുന്നു. മാം ഏറെ തിരക്കിലായിരുന്നു. പുറകേ നടന്നു പിടിച്ചുകൊണ്ടുവരികയായിരുന്നു. എന്തുകൊണ്ട് ഉര്വശിയെന്നു സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കു മനസിലാവും. അങ്ങനെയൊരു സീന്‍ ഉര്‍വശി മാം തന്നു. ഒറ്റ ടേക്കില്‍ പോയതാണ് ആ സീന്‍. അതില്‍ വേറെ കറക്ഷന്‍സ് ഒന്നുമില്ല. അസാധാരണ പെര്ഫോമന്സാണത്. സംവിധാനം അനായാസമായി തോന്നിയോ..? സംവിധാനം ഒരിക്കലും അനായാസമല്ല. എന്റെ കയ്യില്‍ ഒരു സ്ക്രിപ്റ്റുണ്ട്, താരങ്ങളുടെ ഡേറ്റ് കിട്ടി എന്നാല്‍ ഇനി ഡയറക്ട് ചെയ്യാം എന്നു പറഞ്ഞ് ചെയ്യേണ്ട കാര്യമല്ല സംവിധാനം. അതൊരു മാനേജ്മെന്റാണ്. നമ്മുടെ കൂടെ നില്ക്കുന്ന ആളുകളെ എത്രത്തോളം കെയര്‍ ചെയ്യാമോ അത്രത്തോളം കെയര്‍ ചെയ്ത് അവരുടെ ഏറ്റവും ബെസ്റ്റ് കാര്യം നമ്മള് തേടിയെടുക്കലാണു സംവിധാനം. അതിപ്പോള്‍ എനിക്കറിയാം. ടെന്‍ഷന്‍ തലയിലേക്ക് എടുക്കില്ല എന്നു ഞാന്‍ തുടക്കത്തിലേ തീരുമാനിച്ചിരുന്നു. സ്ട്രേസ്ഡ് ആയാല്‍ ഈ സിനിമ ചെയ്യാന്‍ പറ്റില്ല. സിനിമ തീര്‍ന്നപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ കൊണ്ടുവരിക എന്നുമാത്രമേ ഞാന്‍ ആലോചിച്ചിട്ടുള്ളൂ. ഇതു റിലീസായിക്കഴിഞ്ഞ് ഉണ്ടാകുന്ന സക്സസിനെക്കുറിച്ചൊന്നും ഞാന്‍ ആലോചിക്കുന്നില്ല. ഞാന്‍ ഓരോ ദിവസവും എന്ജോയ് ചെയ്താണ് ഷൂട്ട് ചെയ്തത്. ഈ ദിവസം നന്നായി പോകണേ എന്നു മാത്രമേ ആലോചിച്ചിരുന്നുള്ളൂ. ഈ സിനിമയുടെ മേക്കിംഗില്‍ ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു..? ഈ സിനിമയുടെ ടോട്ടല്‍ എക്സിക്യൂഷന് തന്നെയായിരുന്നു ഏറ്റവും വലിയ ചലഞ്ച്. സങ്കീര്‍ണമായ കാസ്റ്റിംഗ് ആയതുകൊണ്ട് എല്ലാവരുടെയും അവൈലബിലിറ്റിയില് നമ്മള് ആഗ്രഹിച്ചതുപോലെ ചെന്നൈയില്‍ സീന്‍ ഷൂട്ട് ചെയ്യല്‍ ചലഞ്ചായിരുന്നു. അതിനു വഴിയുണ്ടാക്കിയതോടെ ചെന്നൈയില്‍ ഷൂട്ട് ചെയ്യാന്‍ എനിക്ക് ഇഷ്ടമായി. എന്തൊക്കെയോ നിമിത്തങ്ങള്‍ കൊണ്ട് നമ്മള് ആഗ്രഹിച്ചതുപോലെ മഴയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനുകൂലമായി വന്നു. ഡ്യൂപ്ലിക്കേറ്റ് മഴ പ്ലാന്‍ ചെയ്ത ദിവസം എന്നാല്‍ ഒരു വൈഡ് ഷോട്ട് എടുത്തേക്കൂ എന്നു പറയും പോലെ അന്ന് ഒരു മഴ പെയ്തു. എന്തൊക്കെയോ പോസിറ്റിവിറ്റി ഈ സിനിമയിലുള്ളതായി തോന്നുന്നു. അല്ലെങ്കില്‍ നമ്മള് ആഗ്രഹിച്ചതുപോലെ ഏറെക്കുറെ എല്ലാം ഭംഗിയായി നടക്കില്ലല്ലോ. ഷൂട്ടിംഗിനു മുന്നേ അച്ഛനെ സ്ക്രിപ്റ്റ് കാണിച്ചിരുന്നോ..? ഫസ്റ്റ് ഹാഫ് അച്ഛനു വായിക്കാന്‍ കൊടുത്തിരുന്നു. പിന്നീട് എനിക്കു സമയം കിട്ടിയില്ല. ഞാന്‍ ചെന്നൈയ്ക്കു പോയിരുന്നു. അതിനാൽ ബാക്കി അച്ഛനു കൊടുത്തിട്ടില്ല. ഇടയ്ക്കു ഞാന്‍ ലൊക്കേഷനില്‍ സീനുകള്‍ എഡിറ്റ് ചെയ്യുമായിരുന്നു. അത് അച്ഛന് അയച്ചുകൊടുത്തിരുന്നു. അതു കണ്ടശേഷം നന്നായിട്ടുണ്ടെന്ന് അച്ഛന് പറഞ്ഞിരുന്നു. ഫുള്‍ സിനിമ അച്ഛന് തിയറ്ററിലേ കാണുകയുളളൂ. പ്രണവുമായി സൗഹൃദമുണ്ടോ, സിനിമ ആലോചനയിലുണ്ടോ..? ഇല്ല. ഓരോ പടത്തില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് ഞാന്‍ ഓരോരുത്തരെ പരിചയപ്പെടുന്നത്. വിക്രമാദിത്യന്റെ സമയത്താണു ഞാന്‍ ദുല്‍ഖറിനെ പരിചയപ്പെട്ടത്. പ്രണവുമായി പടം ചെയ്താല്‍ പ്രണവിനെയും അറിയും. എനിക്ക് പ്രണവിന്റെ കാരക്ടര്‍ ഏറെ ഇഷ്ടമാണ്. വാസ്തവത്തില്‍ പ്രണവിന്റെ അഭിനയത്തെക്കുറിച്ച് എനിക്ക് അറിയില്ല. പക്ഷേ, ഞാന്‍ പ്രണവുമായി വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നു. എപ്പോഴെങ്കിലും ഞാന്‍ അതു ചെയ്യുമായിരിക്കും. ഒരാള്‍ക്കു പറ്റിയ കാരക്ടര്‍ ഉണ്ടാക്കിയാല്‍ മതി. പിന്നീട് അയാള്‍ ആ കാരക്ടര്‍ ആയിക്കോളും. എനിക്ക് അതിന് ആഗ്രഹമുണ്ട്. സഹോദരന് അഖില്‍ സത്യന്റെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയല്ലോ.. അതേ. ഫഹദാണു നായകന്. കരിയറില്‍ ശ്രീനിവാസന്റെ സ്വാധീനം എത്രത്തോളമാണ്..? ശ്രീനിയങ്കിളിനെ എനിക്കു പേഴ്സണലി അറിയാം. എഴുത്തില്‍ ഞാന്‍ ശരിക്കും ഫോളോ ചെയ്തിട്ടുള്ള റൈറ്റര്‍ ശ്രീനിവാസനാണ്. "ഞാന്‍ പ്രകാശ'ന്റെ സ്ക്രിപ്റ്റ് അപ്പുറത്തു വച്ചിട്ടാണ് ഞാന്‍ എന്റെ സ്ക്രിപ്റ്റില്‍ സീനിന്റെ വലുപ്പം കൂടുന്നുണ്ടോ എന്നു നോക്കുന്നത്. സീനിന് ഒരു തുടക്കവും ഒരു വികാസവും ഒരവസാനവും ഉണ്ടാവണം, സിനിമ പോലെ ഒരു സീന്‍ ക്രിയേറ്റ് ചെയ്യണം എന്നൊക്കെ ശ്രീനിയങ്കിള്‍ പറഞ്ഞിട്ടുള്ളതു ഫോളോ ചെയ്യാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അടുത്ത സിനിമയെക്കുറിച്ച്... ഇപ്പോള്‍ ഞാനൊന്നും ആലോചിക്കുന്നില്ല. ഡോക്യുമെന്ററികള്‍ ഇഷ്ടമുള്ള ആളാണു ഞാന്‍. ഈ സിനിമ കഴിഞ്ഞ് ഒരു ഡോക്യുമെന്ററി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മുമ്പു ഞാന്‍ ചെയ്ത ഒരു ഡോക്യുമെന്ററിയുടെ തുടര്‍ച്ചയാണത്. അതു ഞാന്‍ യാത്ര ചെയ്തു തനിയെ ചെയ്യുന്ന കാര്യമാണ്. ഞാന്‍ തന്നെയാണു കാമറയും ചെയ്യുന്നത്. അതു നമുക്കു പുതിയ ചില നിധികള്‍ സമ്മാനിക്കും. റിയല്‍ ലൈഫുമായി ബന്ധപ്പെടുത്തി അതു ചെയ്യുന്പോൾ നമുക്കു നല്ല ഫിക്ഷന്‍ കിട്ടും... നല്ല കഥകള്‍ കിട്ടും. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|