Star Chat |
Back to home |
|
മമ്മൂട്ടിച്ചിത്രത്തിലൂടെ കിട്ടിയതു മികച്ച ഓപ്പണിംഗ്: ശ്രീനാഥ് |
|
|
മമ്മൂട്ടിച്ചിത്രത്തിലൂടെ കരിയറിൽ മികച്ച ഓപ്പണിംഗ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് സേതു സംവിധാനം ചെയ്ത ‘ഒരു കുട്ടനാടൻ ബ്ലോഗി’ന്റെ സംഗീതസംവിധായകൻ ശ്രീനാഥ് ശിവശങ്കരൻ. നാടൻപാട്ടും മെലഡിയും കല്യാണപ്പാട്ടും ന്യൂജെൻ തമാശപ്പാട്ടും ഉൾപ്പെടെ അഞ്ചു ടൈപ്പ് പാട്ടുകളാണ് ശ്രീനാഥ് ‘ഒരു കുട്ടനാടൻ ബ്ലോഗിനു’ വേണ്ടി ഒരുക്കിയത്. ഉണ്ണി മുകുന്ദൻ പാടിയ ചാരത്തു നീ വന്നതെന്തേ എന്ന ഗാനം എഴുതിയതും ശ്രീനാഥാണ്. 2009-10 ലെ സ്റ്റാർ സിംഗറിൽ രണ്ടാമതെത്തിയ ശ്രീനാഥ് മികച്ച പെർഫോർമറായും ശ്രദ്ധ നേടിയിട്ടുണ്ട്. “മമ്മൂക്കയെപ്പോലെ ഒരു മെഗാസ്റ്റാറിന്റെ സിനിമയിൽ അവസരം കിട്ടി എന്നത് എനിക്കു വലിയ മൈലേജാണ്; അതിന്റേതായ ഉത്തരവാദിത്വമേറുമെങ്കിലും. മമ്മൂക്കയുടെ പടത്തിലൂടെ വരാൻ കഴിഞ്ഞു എന്നതു ഗുരുത്വമാണ്, ഒരനുഗ്രഹമാണ്. കാരണം, അതു തന്നെ ഒരു ബ്രാൻഡാണ്. മമ്മൂക്കയുടെ പടത്തിലൂടെ വന്നു എന്നു പറയുന്പോൾത്തന്നെ അതിൽ മറ്റൊരു പരസ്യത്തിന്റെ ആവശ്യമില്ലല്ലോ...” പാട്ടുവഴിയിലെ വേറിട്ട അനുഭവങ്ങൾ പങ്കുവയ്ക്കു കയാണ് ശ്രീനാഥ് ശിവശങ്കരൻ. സംഗീതത്തിലേക്കുള്ള വഴി... പാലക്കാട്ടെ മണ്ണൂർ എന്ന ഗ്രാമത്തിലാണു ഞാൻ ജനിച്ചുവളർന്നത്. മൂന്നാം ക്ലാസ് മുതൽ ശാസ്ത്രീയസംഗീതം പഠിക്കുന്നുണ്ട്. അച്ഛനും അമ്മയ്ക്കുമൊക്കെ മ്യൂസിക് ഏറെ താത്പര്യമാണ്. അവരുതന്നെ എന്റെ കഴിവു തിരിച്ചറിഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ച് അതിലേക്കു തിരിച്ചുവിടുകയായിരുന്നു. എന്റെ ഗുരു സദനം ഹരികുമാർ സാറാണ്. അന്നും ഇന്നും അദ്ദേഹമാണ് എന്റെ ഗുരു. എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ വലിയൊരടിസ്ഥാനം അദ്ദേഹത്തിന്റെ ശിക്ഷണമാണ്. മണ്ണൂർ രാജകുമാരനുണ്ണി സാർ എനിക്കു ഗുരുവിനെപ്പോലെയാണ്. ലൈറ്റ് മ്യൂസിക് സംബന്ധമായ കാര്യങ്ങളിൽ എന്നെ ഏറെ സഹായിച്ച വ്യക്തിയാണ്. ഇന്നും അദ്ദേഹവുമായി നല്ല ബന്ധമുണ്ട്. അച്ഛൻ ടീച്ചറായിരുന്നു. അച്ഛന്റെ യുപി സ്കൂളിൽ തന്നെയായിരുന്നു ഏഴാം ക്ലാസ് വരെയുള്ള പഠനം. തുടർന്ന് അവിടത്തെ ഹൈസ്കൂളിലും. കലോത്സവങ്ങളിലെല്ലാം പങ്കെടുക്കുന്നുണ്ടായിരുന്നു. സ്റ്റേറ്റിൽ ശാസ്ത്രീയസംഗീതത്തിനു ഫസ്റ്റും ലൈറ്റ് മ്യൂസിക്കിനു സെക്കൻഡും കിട്ടിയിരുന്നു. സ്വരലയ സംഘടിപ്പിച്ച പരിപാടികളിലും പങ്കെടുത്തിരുന്നു. അതൊക്കെ സ്റ്റേജ് മാനേജ് ചെയ്യാനുള്ള ബേസ് ഉണ്ടാക്കിയിരുന്നു. വീട്ടിൽ നിന്നും അധ്യാപകരിൽ നിന്നുമൊക്കെ അക്കാലത്തു വലിയ സപ്പോർട്ടുണ്ടായിരുന്നു. അതു വലിയ അനുഗ്രഹമായി കാണുന്നു. തുടർന്നു ബിബിഎ കഞ്ചിക്കോട് വി.വി. കോളജിലും എംബിഎ കോയന്പത്തൂർ എസ്എൻജിസി ആർട്സ് ആൻഡ് ഇൻഫർമേഷൻ സയൻസ് കോളജിലും. സ്റ്റാർ സിംഗർ അനുഭവങ്ങൾ...? കൈരളി ഗന്ധർവസംഗീതം ജൂണിയറിൽ ഞാൻ ജനപ്രിയ ഗായകനായിരുന്നു. രണ്ടു വർഷത്തിനുശേഷം ഡിഗ്രി ഫൈനൽ ഇയറിനു പഠിക്കുന്പോഴാണ് 2009 ൽ, സ്റ്റാർ സിംഗർ ഓഡിഷനു പോയത്. 100 പേരെയാണ് ആദ്യത്തെ ഓഡിഷനിൽ സെലക്ട് ചെയ്യുക. എന്നെ 101-ാമതായാണു സെലക്ട് ചെയ്തത്. നൂറാമത്തെയാൾ വരാതെയായപ്പോഴാണ് ഞാൻ ആദ്യ നൂറിലേക്കു കയറിയത്. അതു വലിയ ഒരു പ്ലാറ്റ്ഫോമായിരുന്നു. അതു നല്ല ഒരു സീസണായിരുന്നു. എല്ലാവരും നന്നായി പാടാനറിയാവുന്നവർ. അതിനാൽ നല്ല കോമ്പറ്റീഷനായിരുന്നു. നല്ല രീതിയിൽ ആളുകളിലേക്കു റീച്ച് ആയ സമയമായിരുന്നു അത്. എം. ജി.ശ്രീകുമാർ സാർ, ശരത് സാർ, ചിത്രചേച്ചി എന്നിവരായിരുന്നു വിധികർത്താക്കൾ. ഫൈനലിലെത്തി. സെക്കൻഡ് കിട്ടി. ജോബി ജോണിനായിരുന്നു ഒന്നാം സ്ഥാനം. പ്രീതി വാര്യർ, അഞ്ജു ജോസഫ് എന്നിവരും ഫൈനലിലെത്തിയിരുന്നു. ഒരു പെർഫോർമർ എന്ന നിലയിൽ നമ്മുടെ കഴിവുകൾ ജനങ്ങൾക്കു കാണിച്ചുകൊടുക്കാൻ സ്റ്റാർസിംഗർ സഹായകമായി. അതിലൂടെയായിരുന്നു സിനിമയിലേക്കു വരാം എന്ന ചിന്തയ്ക്ക് അടിത്തറയുണ്ടായത്. സ്റ്റാർ സിംഗറിനുശേഷം സിനിമയിൽ പാടാൻ ശ്രമിച്ചിരുന്നില്ലേ....? പഠിക്കുന്ന കാലം തൊട്ടുതന്നെ സിനിമ വലിയ അഭിനിവേശം തന്നെയായിരുന്നു. മ്യൂസിക് ചെയ്യാനും പാടാനും അഭിനയിക്കാനും എഴുതാനുമൊക്കെ നമ്മളുടേതായ രീതിയിൽ ശ്രമിക്കുന്നുണ്ടായിരുന്നു. നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസത്തിലായിരുന്നു എല്ലാം ചെയ്തിരുന്നത്. അരുണ്‍ കൃഷ്ണ സംവിധാനം ചെയ്ത ദൈവത്തിന്റെ മുഖം എന്ന ഷോർട്ട്ഫിലിമിൽ സംഗീതവും കേന്ദ്രകഥാപാത്രവും ഞാനാണു ചെയ്തത്. സോഷ്യൽമീഡിയയിൽ ഏറെ ഹിറ്റായിരുന്നു അത്. സിനിമാമേഖലയിൽ എനിക്കു പിന്തുണയോ പരിചയമോ പിൻബലമോ ഉണ്ടായിരുന്നില്ല. ‘കുഞ്ഞളിയ’നിൽ എം.ജി.ശ്രീകുമാർ സാറിന്റെ സംഗീതത്തിൽ പാടിയ ചില വരികൾ മാത്രമാണ് സിനിമയിൽ പാടിയെന്നു പറയാനുണ്ടായിരുന്നത്. ഞാനും നിഷാദേട്ടനും ചേർന്നാണ് അതു പാടിയത്. ഞാൻ മനസിലാക്കിയിടത്തോളം സിനിമയിൽ അവസരം കിട്ടുന്നതിനു കോണ്ടാക്ടുകൾ വലിയ ഒരു ഘടകമാണ്. നമ്മൾ എത്രത്തോളം അതു തുറന്നുസമ്മതിക്കാതിരുന്നാലും അതു വലിയ സത്യമാണ്. എനിക്കു പരിചയങ്ങളും കോണ്ടാക്ടുകളും കുറവായിരുന്നു. ചാൻസ് ചോദിച്ച് എല്ലാവരുടെയും അടുത്തു പോയിട്ടുണ്ടായിരുന്നു. പക്ഷേ കിട്ടിയില്ല. ‘നിനക്ക് സിനിമയിൽ ആരെയെങ്കിലും പരിചയമുണ്ടോടാ..’ എന്ന് ഒരിക്കൽ ഒൗസേപ്പച്ചൻ സാർ എന്നോടു ചോദിച്ചിട്ടുണ്ട്. ‘ഇല്ല’എന്നു ഞാൻ പറഞ്ഞപ്പോൾ ‘നീ കുറച്ചു കഷ്ടപ്പെടും’ എന്നാണ് അദ്ദേഹം അന്നു മറുപടിയായി പറഞ്ഞത്. അത് ആദ്യമായി തുറന്നുപറഞ്ഞയാൾ അദ്ദേഹമാണ്. അദ്ദേഹം പറഞ്ഞതു ശരിയാണെന്നു പിന്നീടു മനസിലായി. വർക്ക് ചെയ്യാനുള്ള മനസ് എപ്പോഴുമുണ്ടായിരുന്നു. അത് ഒരിക്കലും തളർന്നുപോയിരുന്നില്ല. സിനിമ എന്നും വലിയ ലക്ഷ്യം തന്നെയായിരുന്നു. ആ സമയത്ത് എം.ജി.ശ്രീകുമാർ സാർ, ചിത്രചേച്ചി, ശരത് സാർ, റിമി ടോമി, മധുച്ചേട്ടൻ, അനുരാധ ശ്രീറാം...തുടങ്ങി ലീഡിംഗ് ആയ എതാണ്ട് എല്ലാ സിംഗേഴ്സിനൊപ്പവും സ്റ്റേജ് പരിപാടികൾ ചെയ്യാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. സ്റ്റാർ സിംഗറിനു മുന്‍പും സ്റ്റേജ് പരിപാടികൾ ചെയ്തിരുന്നുവെങ്കിലും സ്റ്റാർ സിംഗറിനുശേഷമാണ് കൂടുതലായി ആളുകളിലേക്ക് അറിയപ്പെട്ടതും എന്നിലെ പാട്ടുകാരനെ ജനങ്ങൾ മനസിലാക്കിയതും. സ്റ്റാർ സിംഗറിനുശേഷമുള്ള എട്ടു വർഷം ആ രീതിയിൽ എനിക്കു വിനിയോഗിക്കാനായി. അതു വലിയ അനുഭവം തന്നെയായിരുന്നു. ധാരാളം ഷോകൾ ഉണ്ടായിരുന്നതുകൊണ്ടാണ് സാന്പത്തികപ്രശ്നങ്ങൾ അകന്നുനിന്നത്. ഒരു കുട്ടനാടൻ ബ്ലോഗിൽ സംഗീതസംവിധായകൻ.... ഹൈസ്കൂളിൽ പഠിക്കുന്പോൾത്തന്നെ കവിതകൾ ട്യൂണ്‍ ചെയ്തിരുന്നു. എംബിഎയ്ക്കു പഠിക്കുന്ന സമയത്താണ് ട്യൂണുകളും ഗാനങ്ങളുണ്ടാക്കിത്തുടങ്ങിയത്. ഒരിക്കൽ നാദിർഷിക്ക അതു കേട്ടിട്ട് കൂടുതലായി ശ്രമിക്കൂ എന്നു പറഞ്ഞിരുന്നു. അടുത്തിടെ ഒരു യുഎസ് ട്രിപ്പിനു പോയപ്പോൾ നടൻ ഉണ്ണി മുകുന്ദനുമായി അടുപ്പത്തിലായി. അദ്ദേഹം ഞാനുണ്ടാക്കിയ ചില ഈണങ്ങൾ അന്നു കേട്ടിരുന്നു. പിന്നീട് നാട്ടിൽ വന്നപ്പോൾ ട്യൂണുകളൊക്കെ സേതുചേട്ടനെ കേൾപ്പിക്കൂ എന്നു പറഞ്ഞു. അങ്ങനെ സേതുച്ചേട്ടൻ അതൊക്കെ കേട്ടു. പുതിയ പടത്തിലെ കുറച്ചു സിറ്റ്വേഷനുകൾ തരാമെന്നും ഒന്നു ശ്രമിച്ചു നോക്കാനും സേതുച്ചേട്ടൻ പറഞ്ഞു. അങ്ങനെ മൂന്നാലു സിറ്റ്വേഷനു പാട്ടുണ്ടാക്കിക്കൊടുത്തു. ഞാനുണ്ടാക്കിയ ട്യൂണുകൾ മമ്മൂക്കയെ കേൾപ്പിച്ചു. മമ്മൂക്കയ്ക്ക് ട്യൂണ്‍ ഇഷ്ടമായി. ‘അവസരം കൊടുത്തുനോക്കൂ, ട്രൈ ചെയ്യട്ടെ’ എന്നു മമ്മൂക്ക സേതുച്ചേട്ടനോടു പറഞ്ഞു. സിനിമയുടെ വിവിധ മേഖലകളിലെ ഒരുപാടുപേർക്ക് അവസരം അറിഞ്ഞുകൊടുക്കുന്നയാളാണ് മമ്മൂക്ക. അദ്ദേഹത്തിന് അങ്ങനെയൊരു മനസുണ്ട്. നമ്മൾ കുറേ പണിയെടുക്കുന്പോൾ എവിടെനിന്നെങ്കിലും എന്തെങ്കിലും വന്നുചേരുമെന്നു പറയാറില്ലേ. പ്രതീക്ഷിക്കാത്ത സ്ഥലത്തു നിന്നായിരിക്കും നമുക്ക് എന്തെങ്കിലും അവസരം വരുന്നത്. ഞാൻ ജീവിതത്തിൽ ആദ്യമായി കണ്ട ഷൂട്ടിംഗ് മമ്മൂക്കയുടെ ‘ഒരാൾ മാത്രം’ എന്ന സിനിമയുടേതാണ്. വലുതാകുന്പോൾ അദ്ദേഹത്തിന്റെ സിനിമയിൽ മ്യൂസിക് ചെയ്യും എന്നൊന്നും അന്നു വിചാരിച്ചിരുന്നേയില്ല. ട്യൂണുകളുണ്ടാക്കുന്നത് അനായാസമായിരുന്നോ...? ഒരു സിറ്റ്വേഷനുവേണ്ടി എനിക്ക് ഒരുപാടു ട്യൂണുകൾ ഉണ്ടാക്കേണ്ടി വന്നിട്ടില്ല. ഒരു സിറ്റ്വേഷനു മാത്രമാണു ഞാൻ രണ്ട് ട്യൂണുണ്ടാക്കിയത്. ബാക്കിയെല്ലാം ഒറ്റ ട്യൂണിൽത്തന്നെ ഓകെയായി. ട്യൂണ്‍ ആയിക്കഴിഞ്ഞാൽ ട്യൂണിനൊപ്പിച്ച് ഞാൻ സിറ്റ്വേഷനു ചേരുന്ന ഡമ്മി വരികൾ എഴുതും. പാടാനറിയാവുന്നതിനാൽ ഞാൻ തന്നെ അതു പാടിനോക്കും. അങ്ങനെ പാടിയ രൂപത്തിലാണ് ഗാനരചയിതാവിനു നല്‍കുന്നത്. എന്താണ് ആ പാട്ടുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് ഗാനരചയിതാവിന് ഒരു ധാരണകിട്ടാൻ അതു കുറച്ചുകൂടി സഹായിക്കുമെന്ന് എനിക്കു തോന്നുന്നു. എല്ലാ പാട്ടുകളും ട്യൂണിട്ട ശേഷം എഴുതിയവയാണ്. എനിക്ക് എല്ലാ പാട്ടുകാരെയും അറിയാവുന്നതുകൊണ്ട് ജോലി സുഖമായിരുന്നു. പണ്ടുതൊട്ടേ സ്റ്റേജ് ഷോകൾക്കു പോകുന്നതിനാൽ എല്ലാവർക്കും ഒപ്പം വർക്ക് ചെയ്യാൻ ഏറെ ഇഷ്ടമായിരുന്നു. റോൾ പുതിയതാണെന്ന വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാടിപ്പിക്കുന്പോൾ അതിന്റെയൊരു കംഫർട്ട് സോണ്‍ ഉണ്ടായിരുന്നു. നാടൻതാളത്തിൽ എലന്പടി ഏലേലേലോ... ? എലന്പടി ഏലേലേലോ...എന്ന ഗാനം എഴുതിയതു നാടൻപാട്ടുകളൊക്കെ എഴുതുന്ന ഷിൻസണ്‍ പൂവത്തിങ്കൽ. ഒരു സുഹൃത്തുവഴിയാണ് അദ്ദേഹത്തെ എനിക്കു പരിചയം. ട്യൂണിനൊപ്പിച്ച് അദ്ദേഹം എഴുതിയ വരികൾ എല്ലാവർക്കും ഇഷ്ടമായി. അഭിജിത്തിനെക്കൊണ്ട് ഒന്നു പാടിപ്പിച്ചു നോക്കാൻ മമ്മൂക്ക സേതുചേട്ടൻ വഴി എന്നോടു പറഞ്ഞിരുന്നു. അഭിജിത്തിന്റെ സൗണ്ട് ആ പാട്ടിനു ചേരുന്നതായി കണ്ടു. പുതിയ ആളുകൾക്കു നല്ല അവസരം കൊടുക്കണമെന്ന് എനിക്കും തോന്നി. അഭിജിത്തും രഞ്ജിത്ത് ഉണ്ണിയും ചേർന്നാണ് ആ പാട്ടു പാടിയത്. സാധാരണക്കാരനു പെട്ടെന്നു മനസിൽ കയറണം എന്നു കരുതി ചെയ്ത പാട്ടാണത്. എണ്പതു ശതമാനം മലയാളികളുടെ മനസിലും ഒരു നാടൻതാളം കിടപ്പുണ്ട്. ഇവിടത്തെ സാധാരണക്കാർ ഓർത്തുവയ്ക്കുന്നത് അത്തരം പാട്ടുകളാണ്. കൃത്യമായ ഒരു ഘടനയും അതിനകത്ത് ആത്മാവുമുള്ള പാട്ടുകൾ മാത്രമാണു നിലനിൽക്കുന്നത്. അത്തരം പാട്ടുകളാണ് സ്റ്റേജുകളിലും ആളുകൾ പാടുന്നത്. അത്തരത്തിലുള്ള ഒരു പാട്ടാകണം എന്ന് ഇത് എന്ന് ആഗ്രഹമുണ്ടായിരുന്നു. കുട്ടനാടൻ ബ്ലോഗിൽ റഫീക് അഹമ്മദിന്റെ പാട്ടുകൾ....? റഫീക് ഇക്കയുടെ വരികൾക്ക് ഏറെ കരുത്താണ്. തുടക്കക്കാരനായ ഞാൻ സീനിയറായ അദ്ദേഹത്തിനൊപ്പം എങ്ങനെ ചേർന്നുപോകും എന്ന ഒരു ടെൻഷനൊക്ക ആദ്യം എനിക്കുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം ഏറെ ഫ്രണ്ട്ലി യായിരുന്നു. വരികളെഴുതിയശേഷം ‘വളരെ നന്നായിട്ടുണ്ട്, ഒരു പുതുമുഖം ഒരുക്കിയ ഈണങ്ങളാണെന്നു തോന്നില്ല’ എന്ന് അദ്ദേഹം പറഞ്ഞതു വലിയ അംഗീകാരമായി കരുതുന്നു. ഏതു പാട്ടെഴുതിയാലും അദ്ദേഹത്തിന്റേതായ ക്ലാസ് അതിലുണ്ടാവും. എന്റെ ഈണങ്ങളിൽ അദ്ദേഹത്തിന്റെ വരികൾ വരുന്പോൾ അതു മറ്റൊരു ലെവലിൽ വരുമെന്ന് എനിക്കു വിശ്വാസമുണ്ടായിരുന്നു. അദ്ദേഹം എഴുതിയ കാവാലം കായൽ ചിറ്റോളം... എന്ന പാട്ടു പാടിയത് വിനീത് ശ്രീനിവാസൻ. കാമറാമാൻ പ്രദീപ് നായരും സേതുവേട്ടനുമൊക്കെ ചേർന്ന് കുട്ടനാടിന്റെ പ്രകൃതിഭംഗി ഏറെ വിഷ്വൽ ചെയ്തിരിക്കുന്ന പാട്ടാണത്. വീനീതേട്ടനെ എനിക്കു നേരത്തേ അറിയാമായിരുന്നു. അതിനാൽ എനിക്കു പെരുമാറാനും ഇടപഴകാനുമൊക്കെ വളരെ സിംപിളായിരുന്നു. സിംപിളായ വ്യക്തിയുമാണ് അദ്ദേഹം. പാടിക്കഴിഞ്ഞപ്പോൾത്തന്നെ അദ്ദേഹത്തിന് പാട്ട് ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഫൈനൽ കേട്ടതിനുശേഷം മിക്സിംഗ് ഉൾപ്പെടെ എല്ലാം ഏറെ ഭംഗിയായിരിക്കുന്നതായി വിനീതേട്ടൻ പറഞ്ഞു. അദ്ദേഹം ഏറെ തുറന്നു പാടിയിട്ടുള്ള ഒരു പാട്ട് എന്ന വ്യത്യസ്തത അതിനുണ്ട്. ഞാൻ പ്രതീക്ഷിച്ചതിലും ഒരു പടി മേലെയാണ് വിനീതേട്ടൻ അതു പാടിത്തന്നത്. കുട്ടനാടൻ ബ്ലോഗിൽ എനിക്കു വ്യക്തിപരമായി പ്രിയപ്പെട്ട പാട്ടുകൂടിയാണത്. റഫീക്ക് ഇക്ക തന്നെ എഴുതിയ മാനത്തെ മാരിവിൽച്ചിറകിൽ.. എന്ന പാട്ട് വിജയ് യേശുദാസും മൃദുല വാര്യരുമാണു പാടിയത്. കൊച്ചി മൈ സ്റ്റുഡിയോയിലെ ഹരിശങ്കറാണ് പാട്ടുകൾ മിക്സ് ചെയ്തത്. മംഗലം, മംഗലം ദാവണിപ്പെണ്ണിനും എന്ന കല്യാണപ്പാട്ടിന്റെ വിശേഷങ്ങൾ... തുടക്കം ഹിന്ദിയിലും പിന്നീടങ്ങോട്ടു മലയാളത്തിലുമുള്ള മംഗലം, മംഗലം ദാവണിപ്പെണ്ണിനും... എന്ന പാട്ടെഴുതിയതു ബി.കെ. ഹരിനാരായണൻ ചേട്ടൻ. അതാണ് ഇതിലെ ഏറ്റവും ഹെവിയായിട്ടുള്ള ട്രാക്ക്. അതൊരു രാജസ്ഥാനി കല്യാണ ഗാനമാണ്. വിഷ്വലി കളർഫുൾ സോംഗാണ്. ഹരിചരണ്‍, സിയ ഉൾ ഹക്ക്, റിമി ടോമി എന്നിവരാണ് ആ പാട്ടു പാടിയത്. ഒപ്പം വലിയ ഒരു കോറസുമുണ്ട്. കോറസ് ഉൾപ്പെടുത്തുന്നതു പാട്ടിന്റെ ബാക്കിംഗിനെ വലുതാക്കുന്നതിനു സഹായകമാണ്. ഞാൻ ചെന്നെെയിൽ പോയാണു ഹരിചരണെക്കൊണ്ടു പാടിപ്പിച്ചത്. അദ്ദേഹം പാടുന്ന രീതിയും ഒരു മനുഷ്യൻ എങ്ങനെ പെരുമാറണമെന്നതുമൊക്കെ ആ റിക്കോർഡിംഗിൽ നിന്ന് എനിക്കു പഠിക്കാനായി. നമ്മൾ കാണുന്പോൾ അദ്ദേഹം ഇത്രയും വലിയ പാട്ടുകാരനാണ്. പക്ഷേ, പുതിയ ആളായിട്ടും അദ്ദേഹം എന്നിൽ നിന്ന് പഠിക്കാൻ കാണിക്കുന്ന ഒരു രീതിയുണ്ട്. വലിയ മ്യൂസിക് ഡയറക്ടേഴ്സിനൊപ്പം വർക്ക് ചെയ്യുന്ന ഒരാൾ നമ്മുടെയടുത്ത് ഒരു കുട്ടിയെപ്പോലെ ഇരുന്ന് കാര്യങ്ങൾ പഠിച്ച് നമ്മൾ ഉദ്ദേശിക്കുന്നതിലും മുകളിൽ പാടിത്തരുന്പോൾ നമുക്കു കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ. സംഗീതസംവിധായകൻ എന്ന നിലയിൽ നമുക്കു കിട്ടുന്ന സംതൃപ്തി അതാണ്. ഉണ്ണി മുകുന്ദൻ പാടിയ പാട്ടിനെക്കുറിച്ച്...? ചാരത്തുനീ വന്നതെന്തേ...എന്നത് ഒരു തമാശപ്പാട്ടാണ്. ഞാൻ തന്നെയാണ് അത് എഴുതിയത്. ലിറിക്കലി പ്രാധാന്യമുള്ള ഉദാത്തമായ സൃഷ്ടിയൊന്നുമല്ല. ഇപ്പോഴത്തെ ജനറേഷന്റെ സ്ഥിരം ഫോർമുല വച്ച് ചെയ്ത പാട്ടാണത്. കുറേ ഇൻസ്ട്രുമെന്റ്സ് അതിൽ ഉപയോഗിച്ചിട്ടുണ്ട്. റോക്ക് സോംഗ് പോലെ ചെയ്തിരിക്കുന്നു. ഒരു ഫെസ്റ്റിവൽ മൂഡിൽ നമ്മൾ ഡപ്പാംകൂത്ത് അവതരിപ്പിച്ചു, അത്രേയുള്ളൂ. ഉണ്ണി മുകുന്ദനാണ് അതു പാടിയത്. സേതുചേട്ടൻ സ്ക്രിപ്റ്റ് ചെയ്ത ചില പടങ്ങളിൽ മുന്‍പ് ഉണ്ണിമുകുന്ദൻ പാടിയിരുന്നു. ഒരു സെലിബ്രിറ്റി പാടുന്പോൾ കി്ട്ടുന്ന പ്രമോഷൻ എന്നൊരു സംഭവമുണ്ട്. ഇതിന്റെ പ്രൊഡ്യൂസേഴ്സ്, സേതുചേട്ടൻ...എല്ലാവരും ചേർന്നെടുത്ത ഒരു തീരുമാനമായിരുന്നു അത്. ഉണ്ണിയേട്ടൻ പാട്ടുകാരനല്ലെങ്കിൽപോലും മാക്സിമം എഫേർട്ടിൽ പാടിയിട്ടുണ്ട്. തമാശപ്പാട്ടാണെങ്കിലും കുറച്ചു ഹൈ പാടേണ്ട ഇടമുണ്ട്, തുറന്നു പാടേണ്ട ഇടമുണ്ട്, അലറിപ്പാടേണ്ട ഇടമുണ്ട്. അദ്ദേഹം ക്ഷമയോടെ അതിനെയെല്ലാം നേരിട്ട് നല്ല രീതിയിൽ ഒൗട്ട് തന്നു. അതുപോലെതന്നെ കോറസിന്റെ സപ്പോർട്ടും വലിയ ഒരു ഘടകമായിരുന്നു. ആദ്യ ചിത്രത്തിൽത്തന്നെ അഞ്ച് ടൈപ്പ് പാട്ടുകൾ....? നമുക്ക് ഒരു പാട്ടുചെയ്യണമെങ്കിൽ സിനിമയിൽ അതിനുള്ള സിറ്റ്വേഷൻ ഉണ്ടാവണം. ഈ സിനിമയിൽ നല്ല അഞ്ച് സിറ്റ്വേഷനുകൾ സേതുച്ചേട്ടൻ ഒരുക്കിത്തന്നിരുന്നു. തിരക്കഥാകൃത്തും സംവിധായകനും ഒരാൾ തന്നെയാകുന്പോൾ എന്താണു ചെയ്യേണ്ടത് എന്നതിനെക്കുറിച്ചു കൂടുതൽ ധാരണയുണ്ടാവും. ഇതിന്റെ പ്രൊഡ്യൂസേഴ്സായ ശാന്തച്ചേച്ചിയും മുരളിയങ്കിളും ഇത്ര വലിയ ഒരു ചിത്രത്തിലേക്ക് എന്നെപ്പോലെ പുതിയ ആളെ പരീക്ഷിക്കുക എന്ന റിസ്ക് ഏറ്റെടുക്കാൻ തയാറായി. വ്യക്തിപരമായി ഏറെ സപ്പോർട്ടു നല്കി. നമ്മളെ മനസിലാക്കി കൂടെനിന്നു. ഇത്ര വലിയ സിനിമയായിട്ടും വലിയ പ്രഷറും വലിയ ടെൻഷനും അനുഭവിക്കേണ്ടിവന്നിട്ടില്ല. സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുന്ന പ്ലോട്ട് അറിഞ്ഞു പാട്ടുകൾ ചെയ്യാനായി. പാട്ടുകളെക്കുറിച്ച് നല്ല അഭിപ്രായം പലരും മമ്മൂക്കയോടു പറഞ്ഞപ്പോൾ ‘അതിന്റെ ക്രെഡിറ്റ് അവനു കൊടുക്കൂ’ എന്നാണ് അദ്ദേഹം പറഞ്ഞത്. റഫീക് അഹമ്മദ് സാർ എഴുതിയ മാനത്തെ മാരിവിൽ...എന്ന മെലഡിട്രാക്ക് ഏറ്റവുമിഷ്ടമായെന്നും പിന്നീടു നേരിൽ കണ്ടപ്പോൾ പറഞ്ഞു. നാടൻ പശ്ചാത്തലമാണല്ലോ കുട്ടനാടൻ ബ്ലോഗിന്. മോഡേണ്‍ പശ്ചാത്തലത്തിലുള്ള ഒരു പ്രോജക്ട് വന്നാൽ...? നാലഞ്ചു സിനിമയ്ക്കുള്ള സ്റ്റോക്ക് ഇപ്പോൾത്തന്നെ എന്റെയടുത്തുണ്ട്. സിനിമയിൽ സാധാരണ വരാവുന്ന സിറ്റ്വേഷനുകൾക്കു ചേരുന്ന ചില ട്യൂണുകൾ ഞാൻ ചെയ്തുവച്ചിട്ടുണ്ട്. മോഡേണ്‍ ടൈപ്പ് പാട്ടുകൾ പോലെതന്നെ മാനത്തെ മാരിവിൽച്ചിറകിൽ...പോലെയുള്ള പാട്ടുകളും ഇനിയും ചെയ്യണമെന്നുണ്ട്. അങ്ങനെയുള്ള പാട്ടുകൾക്കാണ് ഇവിടെ ജീവനുള്ളത്. പുതിയ രീതിയിലുള്ള പടങ്ങളിലും അത്തരം പാട്ടുകൾക്കു സ്പേസ് ഉണ്ടാക്കുന്നിടത്താണ് ഒരു പാട്ടുണ്ടാകുന്നത്. വെസ്റ്റേണ്‍ ശൈലി ഇവിടേക്ക് ഇറക്കുന്പോൾ ഇവിടത്തെ ആളുകൾക്കു കൂടി രുചിക്കുന്ന രീതിയിലാവണം അതു ചെയ്യേണ്ടത്. കേരളത്തിന്റെ കൾച്ചറും നമ്മുടെ ശൈലിയും നമുക്കിഷ്ടപ്പെടുന്ന രീതിയുമൊക്കെ അതിലൂടെ കൊണ്ടുവന്നാൽ ആളുകൾക്കു പാട്ടു കേൾക്കാൻ കുറച്ചുകൂടി മനസുണ്ടാവും, കേട്ടുകഴിഞ്ഞാൽ മനസിൽ നിൽക്കും. ട്യൂണ്‍ ഉണ്ടാക്കിയിട്ടു മാത്രം കാര്യമില്ല. അതു ജനങ്ങളിലേക്ക് എത്തുന്നത് അതിനു ചേർന്ന വരികൾ ഉണ്ടാകുന്പോഴും നല്ല ഒരു പാട്ടുകാരൻ അതു പാടുന്പോഴുമാണ്. അതില്ലാത്തപ്പോഴാണ് പാട്ടുകൾ വരുന്നു, പോകുന്നു എന്നല്ലാതെ നില്ക്കുന്നു എന്നൊരു കാര്യമില്ലാത്തത്. നിൽക്കൽ വലിയൊരു കാര്യം തന്നെയാണ്. നിൽക്കുന്പോഴാണ് അതു ജനങ്ങളിലേക്ക് എത്തുന്നത്. വീട്ടുവിശേഷങ്ങൾ... വർക്കിന്റെ കാര്യങ്ങൾക്കു മാത്രമാണ് ഞാൻ കൊച്ചിയിൽ താമസിക്കുന്നത്. ഇടയ്ക്കിടെ പാലക്കാട് മണ്ണൂരിലെ വീട്ടിൽ പോകും. അവിടെ അമ്മ, അച്ഛൻ, അനിയത്തി. അച്ഛൻ ശിവശങ്കരൻ ടീച്ചറായിരുന്നു. അമ്മ മിനി വീ്ട്ടമ്മ. അനിയത്തി അഖില ഡിഗ്രിക്കു പഠിക്കുന്നു. കഥകളി സംഗീതത്തിൽ പാരമ്പര്യമുള്ള കോട്ടയ്ക്കൽ മധു എന്റെ കസിൻ റിലേറ്റീവാണ്. ഫാമിലിയുടെ സപ്പോർട്ട് വളരെ വലുതാണ്. രണ്ടു വർഷത്തിനു ശേഷമേ വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുള്ളൂ. ഇപ്പോൾ മുഖ്യപരിഗണന സിനിമയ്ക്കു തന്നെ. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
സെന്നയും പദ്മിനിയും
|
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
|
|
|
|
|
|
|
|