Star Chat |
Back to home |
|
പ്രണവിനുവേണ്ടി എഴുതിയ സ്ക്രിപ്റ്റാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്: അരുൺഗോപി |
|
|
ആദിയിലെ പ്രണവ് മോഹൻലാലിനെയല്ല താൻ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ൽ കണ്ടതെന്ന് സംവിധായകൻ അരുണ്‍ഗോപി. “ രാമലീലയ്ക്കു മുന്‍പേ രൂപപ്പെട്ട കഥയാണിത്. രാമലീലയ്ക്കു ശേഷമുള്ള സിനിമയെക്കുറിച്ച് ആലോചനകളുണ്ടായപ്പോൾ ആ കഥ പരിഗണിച്ചു. പ്രണവ് എന്ന ആക്ടറിന് ആ കഥ ചേരുമെന്നു തോന്നി. അങ്ങനെയാണ് ഈ കഥ പ്രണവിലേക്ക് പ്ലേസ് ചെയ്തത്..” പ്രണവ് മോഹൻലാലിനെ നായകനാക്കി മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിച്ച ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നെക്കുറിച്ചു സംസാരിക്കുകയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച അരുണ്‍ഗോപി. ആദ്യമായി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണല്ലോ ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ഇതിന്റെ കഥയ്ക്കു പിന്നിലെ പ്രചോദനം...? 2015 -2016 മുതൽ എന്റെ മനസിലുണ്ടായിരുന്ന കഥയാണിത്. ഞാനും എന്റെ സുഹൃത്ത് ജോർജിയും കൂടി 2015 ൽ നടത്തിയ ഒരു ഗോവൻ യാത്രയിൽ ഞങ്ങൾക്കുണ്ടായ ചെറിയ ഒരനുഭവമാണ് ഇങ്ങനെയൊരു കഥ ആലോചിക്കാനുണ്ടായ കാരണം. ആ അനുഭവം മറ്റൊരാൾക്കാണ് ഉണ്ടായതെങ്കിൽ എന്ന ആലോചന ഒരു കഥയായി രൂപപ്പെട്ടതാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്.’ പ്രണവിനെ നായകനാക്കി സിനിമ ചെയ്യണമെന്ന് നേരത്തേ പ്ലാനുണ്ടായിരുന്നോ....? രാമലീല എന്ന സിനിമയുടെ റിലീസിംഗുമായി ബന്ധപ്പെട്ട പ്രതിസന്ധിയിലും പ്രശ്നങ്ങളിലും നിൽക്കുന്ന സമയത്ത് നിരാശപ്പെടേണ്ട കാര്യമില്ലെന്നും നമുക്ക് ഒരു സിനിമ ആലോചിക്കാവുന്നതാണെന്നും ഒരു സിനിമ ആലോചിക്കൂ എന്നും ആന്റണിച്ചേട്ടൻ(ആന്റണി പെരുന്പാവൂർ) എന്നോടു പറഞ്ഞിരുന്നു. അന്ന് അത് എനിക്കു നല്കിയ ഉൗർജം വളരെ വലുതായിരുന്നു. പിന്നീടു രാമലീല ഇറങ്ങുകയും അതു നല്ലരീതിയിൽ പോവുകയും ചെയ്തതിനു ശേഷം ഇനി അടുത്ത സിനിമ എന്ന ചിന്ത വന്നപ്പോഴാണ് ഗോവൻ യാത്രയിലെ സംഭവം മനസിലേക്കു വന്നത്. അപ്പുവിനെ(പ്രണവ് മോഹൻലാൽ) വച്ച് ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം ടോമിച്ചായനും ആയിടെ പങ്കുവച്ചിരുന്നു. അതിനുപറ്റിയ കഥയുണ്ടോ എന്നു ചോദിച്ചപ്പോഴാണ് ഞാൻ ഈ കഥ പറഞ്ഞത്. ഈ കഥ അവർക്ക് ഇഷ്ടമാവുകയും തുടർന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പ്രോജക്ട് സംഭവിക്കുകയുമായിരുന്നു. രാമലീലയുടെ വിജയത്തിനുശേഷം മോഹൻലാലുമായി സിനിമ ചെയ്യുന്നതായി വാർത്തകൾ വന്നിരുന്നു...? രാമലീലയ്ക്കുശേഷം ലാലേട്ടനെയോ പ്രണവിനെയോ വച്ച് ഒരു സിനിമ എന്ന ചിന്ത ടോമിച്ചായനുണ്ടായിരുന്നു. ആ സമയത്ത് പ്രണവിലൂടെ പറയാൻ പറ്റുന്ന കഥയാണു രൂപപ്പെട്ടു വന്നത്. അതുകൊണ്ട് പ്രണവിനോടാണു കഥ പറഞ്ഞത്. ആ കഥയ്ക്കും കഥാപാത്രത്തിനും പ്രണവാണ് അനുയോജ്യൻ എന്നുള്ളതുകൊണ്ട് പ്രണവിനെ വച്ച് തുടങ്ങാൻ തീരുമാനിച്ചു. അതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ഇതു കഴിഞ്ഞു ചെയ്യുന്നതു ലാലേട്ടന്റെ സിനിമയാണ്. ലാലേട്ടന്റെ പടത്തിന്റെ കഥ രൂപപ്പെടുത്തിയിട്ടുണ്ട്. കഥാപാത്രങ്ങളെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും ചർച്ച നടത്തി അതിന്റെ എഴുത്തുപരിപാടികളിലേക്കു കടക്കണം. ഞാൻ തന്നെയാണ് സ്ക്രിപ്റ്റ് എഴുതുന്നത്. ഈ വർഷം തന്നെ ആ പടം ഉണ്ടാവും. ചിത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചൊന്നും പറയാറായിട്ടില്ല. ടോമിച്ചായൻ തന്നെയാണു പ്രൊഡ്യൂസർ. ‘നോട്ട് എ ഡോണ്‍ സ്റ്റോറി’ എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തന്നെ പറഞ്ഞിരുന്നുവല്ലോ. ഇരുപതാം നൂറ്റാണ്ടുമായി ഈ പടത്തിന് എന്താണു ബന്ധം...? നൂറ്റാണ്ട് എന്നു പേരിലുള്ള സാമ്യമല്ലാതെ ഈ സിനിമയ്ക്ക് ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയുമായി കഥാപരമായോ വേറെ എന്തെങ്കിലും തരത്തിലോ യാതൊരുവിധ സാമ്യവുമില്ല. ഇരുപതാം നൂറ്റാണ്ടിന്റെ സംവിധായകൻ കെ.മധുസാറിന്റെ ശിഷ്യനാണു ഞാൻ. ഇരുപതാംനൂറ്റാണ്ടിലെ നായകൻ ലാലേട്ടന്റെ മകൻ പ്രണവാണ് ഇതിൽ അഭിനയിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ മോഹൻലാൽ - സുരേഷ്ഗോപി പെയർ ആയിരുന്നുവെങ്കിൽ അവരുടെ അടുത്ത ജനറേഷൻ പ്രണവ് മോഹൻലാൽ - ഗോകുൽസുരേഷ് പെയർ ഇതിൽ വരുന്നു. ഗോകുൽ സുരേഷ് ഇതിൽ ഗസ്റ്റ് റോളിലാണു വരുന്നത്. അത്തരം ചില വൈകാരിക ബന്ധങ്ങളുണ്ട് എന്നതിനപ്പുറത്തേക്ക് സിനിമാപരമായി ഇരുപതാം നൂറ്റാണ്ടുമായി ഒരു ബന്ധവുമില്ല. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട് ’- പറയുന്നത്....? ഒരു സാധാരണ ചെറുപ്പക്കാരനും ചെറുപ്പക്കാരികളും ഗോവയിൽ വച്ച് കണ്ടുമുട്ടുന്പോൾ അവരുടെ ജീവിതത്തിലുണ്ടാകാവുന്ന സംഭവവികാസങ്ങളിലൂടെ പോകുന്ന ഒരു കഥയാണിത്. ‘ഓ...അതിനെന്താ വരുന്നിടത്തു വച്ച് കാണാം..’ എന്ന മട്ടിൽ അപ്പപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ നമ്മളെ കൊണ്ടെത്തിക്കുന്ന ചില തലങ്ങളുണ്ടാവും. മുന്നിൽ കാണുന്നതിനെ അടിസ്ഥാനമാക്കി മുന്നോട്ടു പോകുന്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ഈ കഥ പോകുന്നത്. അല്ലാതെ, മുന്നൊരുക്കങ്ങളോടെ യാത്ര പോകുന്ന ആളുകളുടെ ഇടയിൽ നടക്കുന്ന കഥയല്ല ഇത്. ട്രാവൽ സിനിമയാണോ ഇരുപത്തിയൊന്നാം നൂറ്റാണ്ട്....? പൂർണമായും യാത്രയിലൂടെ പോകുന്ന സിനിമയല്ല ഇത്. ഇതു ഗോവയിൽ സംഭവിക്കുന്ന കഥയാണ്. പക്ഷേ, ട്രാവലിന്റെ മൂഡ് ഈ സിനിമയ്ക്ക് എവിടെയോ ഉണ്ട്. ട്രാവൽ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഇതിലെ പല കഥാപാത്രങ്ങളും. ഗോവയിലും കേരളത്തിലും മറ്റു പല സ്ഥലങ്ങളിലുമായാണ് ഈ സിനിമ ചിത്രീകരിച്ചത്. പക്ഷേ, ഇതിനെ ഒരു ട്രാവൽ സിനിമയെന്നു പറയാനുമാവില്ല. ഈ കഥ നടക്കുന്ന ഭൂപ്രദേശങ്ങൾ സൂചിപ്പിക്കുന്നതിന്റെ ഭാഗമായാണ് വേറിട്ട പല വിദൂര ലൊക്കേഷനുകളിലും ഷൂട്ട് ചെയ്യേണ്ടിവന്നത്. പ്രണവിന്റെ കഥാപാത്രത്തെക്കുറിച്ച്....? ഗോവയിലൊക്കെ നമ്മൾ സ്ഥിരം കാണുന്ന കാഴ്ചയിലൊക്കെയുള്ള ഒരു ചെറുപ്പക്കാരനാണ് പ്രണവിന്റെ കഥാപാത്രം. ഗോവയിലുള്ള ചെറുപ്പക്കാരൊക്കെ ഗോവ കൊണ്ടു ജീവിക്കുന്നവരാണ്. ഗോവയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജോലികളുമായി ജീവിക്കുന്നവരാണ് അവിടത്തെ ചെറുപ്പക്കാരിൽ ഭൂരിപക്ഷവും. അത്രയേറെ ബീച്ചുകളാൽ സന്പന്നമായ നാടാണു ഗോവ. നമുക്കു ഗോവയിൽ കണ്ടുമുട്ടാനാകുന്ന, അവിടത്തെ ബീച്ചുകളിൽ കാണാനാകുന്ന, ഗോവയുടെ മണ്ണുകൊണ്ട് ഉപജീവനം നടത്തിപ്പോരുന്ന ചെറുപ്പക്കാരനാണു പ്രണവിന്റെ കഥാപാത്രം. കാര്യങ്ങളെ വരുന്നിടത്തു വച്ച് കാണുകയും പുതിയ ജീവിതത്തെ എങ്ങനെ സ്വീകരിക്കണമെന്ന ചിന്തയിൽ നടക്കുകയും ചെയ്യുന്ന ചെറുപ്പക്കാരൻ. പ്രണവിന്റെ കഥാപാത്രത്തിന്റെ പേര് സിനിമയുടെ റിലീസോടെ പുറത്തു വന്നോട്ടെ എന്നാണു തീരുമാനിച്ചിരിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രണവിനു വേണ്ടിത്തന്നെ എഴുതിയ സ്ക്രിപ്റ്റാണോ..? തീർച്ചയായും. പക്ഷേ, ഈ കഥയുണ്ടായ സമയത്ത് പ്രണവ് അഭിനയിക്കുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഫ്രഷ് ആയ ഒരാൾ, സർഫിംഗ് ചെയ്യാൻ ശരീരഭാഷയുള്ള ഒരാൾ വേണം എന്നൊക്കെ മാത്രമേ അന്നു ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ. ഈ കഥ ഉണ്ടായതിനുശേഷമാണ് പ്രണവ് എന്ന ആക്ടർ മലയാള സിനിമയിലേക്കു വന്നതും ആദി എന്ന സിനിമ സംഭവിച്ചതുമൊക്കെ. പക്ഷേ, പ്രണവ് എന്ന ആക്ടറിനെ മനസിൽ കണ്ടുതന്നെയാണ് ഈ സിനിമയുടെ പൂർണ സ്ക്രിപ്റ്റ് എഴുതിയത്. ആദിയിൽ പ്രണവിന്റെ കഥാപാത്രം പാർക്കൗറിൽ നിപുണൻ. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കഥാപാത്രം സർഫിംഗിലും....? ഈ സിനിമയുടെ കാതലായ ഭാഗമൊന്നുമല്ല സർഫിംഗ്. പ്രണവിന്റെ കഥാപാത്രം സർഫറാണ്. സർഫിംഗ് അയാളുടെ തൊഴിലാണ്. സർഫിംഗ് പ്രാക്ടീസ് ചെയ്യുന്ന സർഫറാണ് പ്രണവിന്റെ കഥാപാത്രം എന്നതിനപ്പുറം സർഫിംഗ് എന്നത് ഈ സിനിമയുടെ കഥാപശ്ചാത്തലവുമായി ഇഴുകിച്ചേർന്നു നിൽക്കുന്ന ഘടകമൊന്നുമല്ല. ആദിയിൽ പാർക്കൗറിനുള്ള പ്രാധാന്യം പോലും ഈ സിനിമയിൽ സർഫിംഗിന് ഇല്ല. ഈ സിനിമയ്ക്കു വേണ്ടി പ്രണവ് സർഫിംഗ് പരിശീലനം നടത്തിയിരുന്നു. തനിക്കു ചെയ്യാൻ പറ്റുന്ന രീതിയിൽ അദ്ദേഹം അതു നന്നായി ചെയ്തിട്ടുണ്ട്. പക്ഷേ, ഉടനീളമോ ഇടയ്ക്കിടെയോ സർഫിംഗ് കാണിക്കുന്നതോ അല്ലെങ്കിൽ സർഫിംഗ് സീക്വൻസുകളുള്ളതോ ആയ സിനിമയല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ട്. രാമലീലയ്ക്കു ശേഷം വീണ്ടും ടോമിച്ചൻ മുളകുപാടത്തിനൊപ്പം...? രാമലീല സംഭവിക്കാൻ കാരണക്കാരനായ മനുഷ്യൻ, എന്റെ കരിയറിന്റെ ബാക്ക് ബോണ്‍, പില്ലർ എന്നൊക്കെ പറയാവുന്നയാളാണ് ടോമിച്ചായൻ. അദ്ദേഹത്തിന്റെ സപ്പോർട്ടിലാണ് ഞാൻ എന്ന സംവിധായകന്റെ മുന്നോട്ടുള്ള യാത്ര പോലും സംഭവിച്ചിട്ടുള്ളത്. മലയാളത്തിലെ തന്നെ മികച്ച അല്ലെങ്കിൽ, മിനിമം ഗ്യാരന്റി സിനിമകൾ നല്കാൻ സാധ്യതയുള്ള, സിനിമ ഏറ്റവുമധികം നന്നാകണമെന്ന് ആഗ്രഹിക്കുന്ന പ്രൊഡ്യൂസേഴ്സിൽ ഒരാളാണു ടോമിച്ചായൻ. അങ്ങനെയുള്ള ഒരാളിന്റെ സപ്പോർട്ട് എന്നത് വലിയ കാര്യം തന്നെയാണ്. ടോമിച്ചൻ മുളകുപാടം എന്ന പ്രൊഡ്യൂസറുടെ ക്രിയേറ്റീവായ ഇടപെടൽ എത്രത്തോളമാണ്...? താൻ ചെലവാക്കുന്ന കാശ് സിനിമയുടെ ഫ്രെയിമുകളിലും കഥാപരമായ കാര്യങ്ങളിലും കാണണമെന്നു നിർബന്ധമുള്ള പ്രൊഡ്യൂസറാണു ടോമിച്ചായൻ. അതാണല്ലോ വാസ്തവത്തിൽ ഒരു ക്രിയേറ്റീവ് പ്രൊഡ്യൂസറുടെ ലക്ഷണം. അത്തരത്തിൽ അദ്ദേഹം ക്രിയേറ്റീവായി ഇടപെടുന്നയാൾ തന്നെയാണ്. സിനിമ നന്നാകാൻ വേണ്ടി അതിന്റെ ബജറ്റിനെക്കുറിച്ചു ചിന്തിക്കാതെ ഏതറ്റം വരെയും സഞ്ചരിക്കാൻ തയാറാകുന്ന പ്രൊഡ്യൂസറാണ് ടോമിച്ചായൻ. എന്നെ വിശ്വസിച്ചുവരുന്ന എന്റെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതാവണം എന്റെ സിനിമ എന്നു വിശ്വസിക്കുന്ന പ്രൊഡ്യൂസറാണ് അദ്ദേഹം. വലിയ ബജറ്റുള്ള മാസ് ചിത്രമാണോ ഇരുപത്തിയൊന്നാം നൂറ്റാണ്ട്...? ചിത്രത്തിന്റെ പേരു കേൾക്കുന്പോൾ പലരും പ്രതീക്ഷിക്കുന്നതുപോലെ മാസ് മസാല സിനിമയൊന്നുമല്ല ഇത്. ഇമോഷൻസിലൂടെ പോകുന്ന ചിത്രമാണിത്. ഈ നൂറ്റാണ്ടിന്റെ കഥ പറയുന്നു എന്ന അർഥത്തിൽ മാത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ടൈറ്റിൽ ഈ സിനിമയ്ക്കു സെലക്ട് ചെയ്തത്. പലപ്പോഴും പല കാര്യങ്ങളും സംഭവിക്കുന്പോൾ ‘ഈ നൂറ്റാണ്ടിലാണല്ലോ ഇതു സംഭവിക്കുന്നത്, ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ്’ എന്നൊക്കെ നമ്മൾ വളരെ ആശ്ചര്യത്തോടെ ഈ നൂറ്റാണ്ടിനെ പരാമർശിച്ചു സംസാരിക്കാറുണ്ടല്ലോ. നമ്മുടെ റിലേഷൻഷിപ്പുകളിലും മറ്റു പല കാര്യങ്ങളിലും എല്ലാ അർഥത്തിലും നമ്മൾ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന കാലഘട്ടമാണിത്. ഈ കാലഘട്ടത്തിന്റെ കഥ പറയുന്പോൾ അത് ഈ നൂറ്റാണ്ടിന്റെ പേരിൽ പറയുന്നു എന്നതിനപ്പുറം മറ്റൊന്നുമില്ല. ഇമോഷൻസിനെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും ചെറിയൊരു പ്രണയത്തെക്കുറിച്ചും അച്ഛനും മക്കളും തമ്മിലുള്ള റിലേഷൻസിനെക്കുറിച്ചുമൊക്കെ പറയുന്ന... റിലേഷൻഷിപ്പുകളെക്കുറിച്ചു പറയുന്ന, ഇമോഷണലി ആളുകൾക്കു കണക്ട് ചെയ്യാൻ പറ്റുമെന്നു ഞാൻ വിശ്വസിക്കുന്ന ഒരു സിനിമയാണിത്. ഫാമിലി ഓഡിയൻസിനെ തന്നെയാണു ലക്ഷ്യമിടുന്നത്. രാമലീലയിലെപ്പോലെ തന്നെ ഇതിലും കുടുംബബന്ധങ്ങളെക്കുറിച്ചു തന്നെയാണു പറയുന്നത്. അച്ഛനും മകനും തമ്മിലുള്ള റിലേഷൻഷിപ്പിനെക്കുറിച്ച് ഏറെ ഉൗഷ്മളമായി കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. അമ്മയോടും സുഹൃത്തുക്കളോടുമൊക്കെയുള്ള റിലേഷൻഷിപ്പുകളിലൂടെയാണ് ഈ സിനിമ പോകുന്നത്. റിലേഷൻഷിപ്പാണ് ഈ സിനിമയുടെ ബേസിക് പ്ലോട്ട്. നായിക സായ ഡേവിഡിലേക്ക് എത്തിയത്....? എറണാകുളം ക്രൗണ്‍ പ്ലാസയിൽ വച്ച് നായികയ്ക്കു വേണ്ടി നടത്തിയ ഓഡിഷന് എത്തിയവരിൽ നിന്ന് അഞ്ചു പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നു. അതിൽ ഒരാളായിരുന്നു സായ. ആ അഞ്ചുപേരെ വച്ച് അടുത്ത റൗണ്ട് ഓഡിഷൻ, കോസ്റ്റ്യൂം ടെസ്റ്റ് ഉൾപ്പടെ നടത്തി. അത്തരം പ്രോസസിലൂടെ സെലക്ടായ ആളാണു സായ. ബംഗളൂരുവിൽ സെറ്റിൽഡായ മലയാളി പെണ്‍കുട്ടിയാണു സായ. സായയുടെ അച്ഛനും അമ്മയും മലയാളികളാണ്. അച്ഛൻ വിദേശത്താണു ജോലി ചെയ്തിരുന്നത്. അതിനാൽ സായ പഠിച്ചതും വളർന്നതുമൊക്കെ വിദേശത്താണ്. അതിനാൽ മലയാളം സംസാരിക്കുന്നതിൽ അതിന്റേതായ ചില പ്രയാസങ്ങൾ ഉണ്ടെങ്കിലും തനി മലയാളി തന്നെയാണു സായ. ടാലന്റഡാണ്. മലയാളസിനിമയ്ക്കു വാഗ്ദാനമായ ഒരു പെണ്‍കുട്ടി. പുതുമുഖത്തിന്റെ പതർച്ചകളില്ലാതെ വളരെ മനോഹരമായി ഈ സിനിമയിലെ കഥാപാത്രത്തോട് 100 ശതമാനവും നീതിപുലർത്തുന്ന രീതിയിൽ സായ ചെയ്തിട്ടുണ്ട്. ഞങ്ങളെല്ലാം അതിൽ വളരെ ഹാപ്പിയാണ്. ഇതു സായയുടെ ആദ്യ ചിത്രമാണ്. സായ എന്നു തന്നെയാണ് ഈ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്. സായയും പ്രണവിന്റെ കഥാപാത്രവും തമ്മിലുള്ള പ്രണയം ഈ സിനിമയുടെ പ്രധാന ട്രാക്കാണോ...? അവർ തമ്മിലുള്ളതു പ്രണയം ഉണ്ടാകാവുന്ന ഒരു ട്രാക്കാണ്. പ്രണയം ഉണ്ടാകുമോ ഇല്ലയോ എന്നുള്ളതു സിനിമ കാണുന്പോഴാണു നമുക്കു മനസിലാകേണ്ടത്. പ്രണയം ഉണ്ടാകുമായിരിക്കാം, ഇല്ലായിരിക്കാം. ആരെങ്കിലും പ്രണയം പറയുന്നുണ്ടോ എന്നുള്ളതും സിനിമയുടേതായ ഒരു പൊളിറ്റിക്സാണ്. പ്രണവുമായുള്ള അനുഭവങ്ങൾ...? ഹാൻഡിൽ ചെയ്യാൻ ഏറെ എളുപ്പമുള്ള വളരെ നല്ല ചെറുപ്പക്കാരനും നല്ല ഒരു മനുഷ്യനുമാണു പ്രണവ്. മോഹൻലാലിന്റെ മകനാണല്ലോ പ്രണവ് എന്നത് ഇടയ്ക്കൊക്കെ നമ്മൾ മറന്നുപോകും. നമ്മളിൽ ഒരാളായിട്ടാവും പ്രണവ് എപ്പോഴും നമ്മളൊടൊപ്പം ഉണ്ടാവുക. മറ്റുള്ളവരൊക്കെ എങ്ങനെയാണോ അതേ രീതിയിൽ തന്നെയാണ് അദ്ദേഹവും നമ്മളോടൊപ്പം ഉണ്ടാവുക. സാധാരണയായി ഹീറോയ്ക്കു ഹീറോയുടേതായ കുറേ കാര്യങ്ങളൊക്കെ ഉണ്ടാകുമല്ലോ. അങ്ങനെയൊന്നുമല്ലാതെ സെറ്റിൽ വളരെ ഡൗണ്‍ ടു എർത്താണു പ്രണവ്. സംവിധായകന് ഒരു തലവേദനയും സൃഷ്ടിക്കാത്ത, 100 ശതമാനവും കംഫർട്ടബിളായ ആക്ടറാണു പ്രണവ്. എല്ലാ അർഥത്തിലും സംവിധായകന്റെ ആക്ടറാണു പ്രണവ്. ഒരു സീൻ വായിച്ചശേഷം അദ്ദേഹം തന്റേതായ നിഗമനത്തോടെയല്ല കാമറയുടെ മുന്നിലേക്കു വരുന്നത്. അദ്ദേഹം ആ സീനിലെ ഡയലോഗുകൾ ബൈഹാർട്ട് ചെയ്യുന്നതിനപ്പുറം മറ്റൊന്നും തന്നെ അവിടെ കോണ്ട്രിബ്യൂട്ട് ചെയ്യുന്നില്ല. ഞാൻ എന്താണോ ആഗ്രഹിക്കുന്നത് എനിക്ക് എന്താണോ വേണ്ടത് അതു ചോദിച്ചു മനസിലാക്കി റീപ്രൊഡ്യൂസ് ചെയ്യാൻ ശ്രമിക്കുന്ന ആക്ടറാണ് പ്രണവ്. സംവിധായകൻ ആഗ്രഹിക്കുന്നതു തരാൻ അയാൾ തയാറാണ്. സംവിധായകൻ പറയുന്നതു വരെ ചെയ്യാനും എത്ര ടേക്ക് വേണമെങ്കിലും പോകാനുമൊക്കെ തയാറാണ്. പുറത്തൊക്കെ പഠിച്ചതിനാൽ മലയാളം സംസാരിക്കുന്നതിൽ ചെറിയ ചില വൈഷമ്യതകൾ ഉണ്ടെങ്കിലും അതൊക്കെ നിസാരമായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. അതു മറികടക്കാൻ പ്രണവ് ശ്രമിക്കുന്നുമുണ്ട്. ഈ ചിത്രത്തിൽ പ്രണവ് തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. പ്രണവിന്റെ രണ്ടാമതു സിനിമ എന്ന സമ്മർദം ഈ സിനിമ ചെയ്യുന്പോൾ ഉണ്ടായിരുന്നോ...? പ്രണവിന്റെ രണ്ടാമത്തെ സിനിമയാണ് എന്ന സമ്മർദത്തിലുപരി എന്റെ രണ്ടാമത്തെ സിനിമയാണ് എന്ന സമ്മർദം മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ സിനിമയിൽത്തന്നെ പ്രൂവ് ചെയ്യപ്പെടുകയും എപ്പോഴും വേറൊരു തലത്തിൽ പ്ലേസ് ചെയ്യപ്പെടാൻ സാധ്യതയുള്ള ഒരാക്ടറുമാണ് പ്രണവ്. അങ്ങനെയുള്ള ഒരു കാരക്ടറും കാലിബറും അദ്ദേഹത്തിനുണ്ട് എന്നുതന്നെയാണ് തുടക്കം മുതൽ ഞാൻ വിശ്വസിക്കുന്നത്. കൂടെ വർക്ക് ചെയ്യുന്ന സമയത്ത് എനിക്കു മനസിലായ കാര്യവും അതു തന്നെയാണ്. അതുകൊണ്ടുതന്നെ എന്റെ രണ്ടാമത്തെ സിനിമ എന്ന സമ്മർദമാണു കൂടുതൽ. എന്റെ മനസിലുണ്ടായ കഥയെ പൂർണമായും ഒരു സിനിമയുടെ രൂപത്തിലേക്ക് എല്ലാ കഥാപാത്രങ്ങളുടെയും ഡയലോഗ്സ് ഉൾപ്പെടെ, എല്ലാവരുടെയും ചലനങ്ങൾ ഉൾപ്പടെ സ്ക്രിപ്റ്റ് എഴുതി തയാറാക്കുന്നതിൽ ഞാനെന്ന റൈറ്റർ എത്രത്തോളം സ്കോർ ചെയ്യുമെന്ന് എനിക്കുപോലും ഉറപ്പില്ലാതിരുന്ന ഒരു സമയത്താണ് ഞാൻ ഈ സിനിമ എഴുതിത്തുടങ്ങിയത്. എഴുതിവന്നപ്പോൾ ഈ സിനിമ ഷൂട്ട് ചെയ്താൽ മോശമാവില്ലെന്ന ആത്മവിശ്വാസമുണ്ടായി. സ്ക്രിപ്റ്റ് വായിച്ചവരിൽ നിന്നൊക്കെ സപ്പോർട്ടും കിട്ടി. അതോടെയാണ് ഈ സിനിമ തുടങ്ങുന്നത്. ഇത് ഉദാത്തമായ, മഹത്തരമായ സിനിമയൊന്നും ആയിരിക്കില്ല. ഒരു എന്റർടെയ്നർ ആക്കാനാണു ശ്രമിച്ചിരിക്കുന്നത്. സിനിമ എപ്പോഴും മൂന്നാലു പേരുടെ ചിന്തകളിലെ ശരിയാണ്. അതിനെ മഹാഭൂരിപക്ഷത്തിന്റെ മുന്നിൽ അവതരിപ്പിക്കുന്പോൾ അവർക്കുകൂടി ശരിയെന്നു ഫീൽ ചെയ്താൽ മാത്രമേ സിനിമ സക്സസ് ആവുകയുള്ളൂ. അത്തരത്തിൽ അവരുടെയും കൂടി ചിന്തകൾക്കു തൃപ്തി തോന്നുന്ന രീതിയിൽ എഴുതാനും സംവിധാനം ചെയ്യാനുമൊക്കെയുള്ള ശ്രമം എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. 25 മുതൽ തിയറ്ററുകളിലെത്തുന്ന ജനങ്ങൾ കണ്ടുതന്നെയാണ് അതു വിലയിരുത്തേണ്ടത്. പ്രണവ് ട്രെയിനിൽ തൂങ്ങിക്കിടന്ന് ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ആദി പോലെ തന്നെ ആക്ഷന്‍ പ്രാധാന്യമുള്ള സിനിമയാണോ ഇരുപത്തിയൊന്നാംനൂറ്റാണ്ട്...? ആക്ഷനും പ്രാധാന്യമുണ്ട്. എന്നുകരുതി ആക്ഷൻ ഓറിയന്റഡ് സിനിമയല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവിന്റെ ആദ്യചിത്രം ആദിയിൽ ആക്ഷന്‍ ഒത്തിരി പ്രാധാന്യമുണ്ട്. അതിൽ സെക്കൻഡ് ഹാഫ് ആക്ഷനിലൂടെയാണല്ലോ പോകുന്നത്. അങ്ങനെയൊന്നുമല്ല ഇതിൽ. ഇതിൽ ആക്ഷൻ പോലും ഇമോഷണലി കണക്ടഡാണ്. അല്ലാതെ, ആക്ഷനുവേണ്ടിയുണ്ടാക്കിയ ആക്ഷൻ സീക്വൻസുകളൊന്നുമല്ല ഇതിൽ. പീറ്റർ ഹെയ്നാണ് ഇതിൽ ക്ലൈമാക്സിന്റെ ഒരു ഫൈറ്റ് ചെയ്തിരിക്കുന്നത്. ഈ സിനിമ രൂപപ്പെടുത്തുന്ന സമയത്തു തന്നെ ക്ലൈമാക്സ് സീക്വൻസുകൾ ഷൂട്ട് ചെയ്യാൻ പീറ്റർ ഹെയ്ൻ ഉണ്ടെങ്കിൽ നന്നായിരിക്കുമെന്ന ചിന്ത വന്നിരുന്നു. മാധ്യമങ്ങളിൽ നിന്നൊക്കെ അകന്നു ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണോ പ്രണവ്...? ഇതുവരെയും പ്രണവ് ഒരു മീഡിയയ്ക്കും ഇന്റർവ്യൂ കൊടുത്തിട്ടില്ല. തന്റേതായ കാര്യങ്ങൾ, തന്റേതായ ചിന്തകൾ.... അങ്ങനെ തന്റേതായ ഒരു കംഫർട്ടബിൾ സോണിൽ ജീവിക്കാനാഗ്രഹിക്കുന്ന ചെറുപ്പക്കാരനാണു പ്രണവ്. പ്രണവുമായി അടുത്തിരിക്കുന്പോൾ നമ്മൾ വേറൊരു കാര്യം ചർച്ച ചെയ്യാൻ ആഗ്രഹിച്ച് പറഞ്ഞാൽത്തന്നെ അദ്ദേഹത്തിന് അതു കേൾക്കാൻ താത്പര്യമുണ്ടാകണമെന്നില്ല. ഒന്നിനെയും ഉപദ്രവിക്കാൻ ശ്രമിക്കാതെ തന്റേതായ ജീവിതശൈലിയിൽ പോകുന്ന ഒരാളാണ്. അഭിനയത്തിലേക്കു കടന്നുവരുന്പോഴും പൂർണമായും താൻ അഭിനയിക്കുകയാണ് എന്ന തൃപ്തിയോടുകൂടി വന്ന ആളൊന്നുമല്ല പ്രണവ്. വന്ന് അഭിനയിച്ചു തുടങ്ങിയതിനുശേഷം അതിന്റെ കുറേ മൊമന്റ്സ് എൻജോയ് ചെയ്തു ചെയ്താണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ രീതിയിൽ ജീവിച്ചോട്ടെ. പ്രണവിനോടു കഥ പറഞ്ഞ അനുഭവത്തെക്കുറിച്ച്...? പ്രണവിനോടു കഥ പറഞ്ഞപ്പോൾത്തന്നെ ഇഷ്ടമായെന്നു പറഞ്ഞു. പക്ഷേ, ഇത് താൻ എങ്ങനെ ചെയ്യും, ഇതു താൻ ചെയ്താൽ ശരിയാകുമോ എന്നൊക്കെ ആലോചിച്ചിട്ടു പറയാമെന്നു പറഞ്ഞു. പിന്നീട് കുറച്ച് ആലോചനകൾക്കുശേഷമാണ് ഈ സിനിമ ചെയ്യാം എന്നു സമ്മതിച്ചത്. ഡയറക്ടേഴ്സ് ആക്ടറാണു പ്രണവ് എന്നു പറഞ്ഞുവല്ലോ. എങ്കിലും പ്രണവിന്റേതായ സംഭാവനകൾ ഈ സിനിമയിൽ ഉണ്ടായിട്ടുണ്ടോ...? തീർച്ചയായും. പ്രണവിന്റേതായ ഇംപ്രോവൈസേഷനുകളും സംഭാവനകളുമൊക്കെ ഈ സിനിമയിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ, അതും ഈ മൊമന്റിൽ അയാൾ ഇങ്ങനെ പെരുമാറിയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇംപ്രോവൈസേഷനുകളും സംഭാവനകളും തന്നെയാണ് പ്രണവിൽ നിന്ന് ഉണ്ടായിട്ടുള്ളത്. ലൈഫ് ഓഫ് ജോസൂട്ടി, പാപനാശം തുടങ്ങിയ ചിത്രങ്ങളിൽ സംവിധായക സഹായിയായിട്ടായിരുന്നല്ലോ പ്രണവിന്റെ സിനിമാപ്രവേശം. പ്രണവിൽ ഒരു സംവിധായകൻ ഒളിഞ്ഞിരിക്കുന്നതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ...? ഡയറക്ടറുടേത് ഇത്തിരി ടെൻഷൻ പിടിച്ച പണിയാണെന്നു പ്രണവ് എപ്പോഴും പറയാറുണ്ട്. താൻ ഒരാക്ടറാണ്. ഡയറക്ടർ ഓകെ പറയുന്പോൾ ചെയ്തതു ശരിയാണെന്ന് തനിക്കു മനസിലാവും. അഭിനയിക്കുന്പോൾ ശരിയായില്ല എന്നു തോന്നിയാൽ തനിക്കു ഡയറക്ടറോടു ചോദിക്കാം. പക്ഷേ, ഓകെയാണോ, ശരിയാണോ, ഇങ്ങനെ മതിയോ എന്നൊക്കെ ഒരു ഡയറക്ടർ ആരോടു ചോദിക്കും. അതിനാൽ ഡയറക്ടറുടെ പണി ഏറെ ടഫ് ആണെന്നും എന്തായാലും താൻ ആ പണിക്കില്ലെന്നും ആക്ടിംഗ് ആണ് കുറച്ചുകൂടി കംഫർട്ടബിൾ എന്നുമാണ് പ്രണവ് പറയുന്നത്. ലൈഫ് ഓഫ് ജോസൂട്ടിയിലും പാപനാശത്തിലുമൊക്കെ അസി.ഡയറക്ടറായി വർക്ക് ചെയ്തത് അതിൽ നിന്നു കിട്ടാൻ സാധ്യതയുള്ള കാശ് വാങ്ങി ട്രാവൽ ചെയ്യാം എന്നുള്ള ചിന്തയിലാണെന്നാണ് എന്റെ വിശ്വാസം! പ്രണവ് എന്ന വ്യക്തിയിൽ ഏറ്റവും പോസിറ്റീവായി തോന്നിയത് എന്താണ്...? പ്രണവ് എല്ലാ അർഥത്തിലും ഏറെ പോസിറ്റീവാണ്. നമുക്കു നെഗറ്റീവ്സ് കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുള്ള ആളാണു പ്രണവ്. ആറു മാസമായി പ്രണവിനോടൊപ്പം യാത്രകൾ ചെയ്യുകയും ഒരുമിച്ച് വർക്ക് ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഒരിക്കലും എനിക്കു പ്രണവിൽ നെഗറ്റീവ്സ് കാണാനായിട്ടില്ല. പ്രണവ് എപ്പോഴും പോസിറ്റീവാണ്. മോശമായി എന്നല്ല ആരെക്കുറിച്ചും പ്രണവ് സംസാരിക്കാറു തന്നെയില്ല. നമ്മുടെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ...അതിനപ്പുറത്തേക്ക് അദ്ദേഹത്തിന്റെ പോയിന്റ് ഓഫ് വ്യൂ, ചിന്തകൾ, രാഷ്ട്രീയം...ഒന്നും സംസാരിക്കാറില്ല. അദ്ദേഹം വായിച്ചിട്ടുള്ള പുസ്തകങ്ങളെക്കുറിച്ചും ട്രാവൽ ചെയ്ത സ്ഥലങ്ങളെക്കുറിച്ചും ഇനി ട്രാവൽ ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും എവിടെയൊക്കെ എത്തിപ്പെടാൻ ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ചുമല്ലാതെ മറ്റൊന്നിനെക്കുറിച്ചും പ്രണവ് സംസാരിക്കാറില്ല. അദ്ദേഹത്തിനു തോന്നുന്ന സമയത്തേ ഇതൊക്കെ അദ്ദേഹം സംസാരിക്കുകയുമുള്ളൂ. അത്തരത്തിലുള്ള ഒരാളാണു പ്രണവ്. ഒരാളെക്കുറിച്ചും പ്രണവ് മോശം പറയില്ല. ഒരു സിറ്റ്വേഷനെക്കുറിച്ചും മോശം പറയില്ല. എന്തു സിറ്റ്വേഷനെക്കുറിച്ചും അതെങ്ങനെ പോസിറ്റീവായി വരാം, അതു നമ്മുടെ ലൈഫിൽ പോസിറ്റീവായി വരുമായിരിക്കും...എന്നിങ്ങനെ എല്ലാത്തിനെയും ഏറെ ശുഭാപ്തിവിശ്വാസത്തോടെ കാണുന്നയാളാണു പ്രണവ്. അത്തരം ശുഭാപ്തിവിശ്വാസവും പോസിറ്റീവ് വൈബും ഉള്ളതുകൊണ്ടായിരിക്കാം പ്രണവിന് റോക്ക് ക്ലൈബിംഗ് നടത്താൻ പറ്റുന്നതെന്നു ഞാൻ വിചാരിക്കുന്നു. അല്ലെങ്കിൽ എങ്ങനെ കയറും കുത്തനെ നിൽക്കുന്ന പാറകളുടെ മുകളിലേക്ക്! പ്രണവിനൊപ്പം ട്രാവൽ ചെയ്യുന്നതു നമുക്ക് എറെ കംഫർട്ടബിളാണ്. എപ്പോഴും പോസിറ്റീവ് വൈബ് ഇഷ്ടപ്പെടുന്നയാളാണു പ്രണവ്. നെഗറ്റീവ്സ് പറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. അതു കേൾക്കാനും പ്രണവ് താത്പര്യപ്പെടില്ല. ആരെക്കുറിച്ചും പ്രണവ് നെഗറ്റീവായി പറയുന്നതു ഞാൻ കേട്ടിട്ടേയില്ല. ‘എല്ലാം നല്ലതല്ലേ, എല്ലാം നല്ലതാണല്ലോ’ എന്ന രീതിയിലാണ് പ്രണവ് എപ്പോഴും സംസാരിക്കാറുള്ളത്. ഏറെ ടോക്കറ്റീവായ ആളല്ല പ്രണവ്. ആവശ്യത്തിനു കാര്യങ്ങൾ കൃത്യമായി സംസാരിക്കുകയും കമ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്യുന്നയാളാണ്. നമ്മുടേതായ ഒരു സൗഹൃദവലയത്തിനുള്ളിൽ പ്രണവ് എല്ലാ വിഷയങ്ങളെക്കുറിച്ചും നന്നായി സംസാരിക്കാറുണ്ട്. നല്ല സുഹൃത്താണ്. നല്ല ഒരു മനുഷ്യനാണ്. നല്ല ഒരു മനുഷ്യൻ നല്ല സുഹൃത്തുമായിരിക്കുമല്ലോ. വെല്ലുവിളികളുടെ നടുക്കടലിൽ നിന്നാണല്ലോ രാമലീല ചെയ്തത്. ഈ സിനിമ ചെയ്യുന്പോൾ എന്തായിരുന്നു പ്രധാന വെല്ലുവിളി...? ഞാൻ തന്നെ എഴുതുന്നു എന്നതാണ് ഈ സിനിമയിലെ ഏറ്റവും വലിയ ചലഞ്ച്. ഞാൻ എഴുതുന്ന ഒരു സിനിമ പൂർണമായും എന്നിലൂടെയാണല്ലോ പോകുന്നത്. അങ്ങനെ വരുന്പോൾ സ്വാഭാവികമായും അതിനൊപ്പം വലിയ ഉത്തരവാദിത്വം കൂടി വരുന്നുണ്ട്. എന്നെ വിശ്വസിക്കുന്ന വലിയ ഒരു പ്രൊഡ്യൂസർ, ഒരു നടൻ, ക്രൂ....അങ്ങനെ ഒട്ടേറെ ആളുകൾ ഞാൻ എഴുതുന്ന കാര്യങ്ങൾക്കു വേണ്ടി നിൽക്കുന്നു. ഞാൻ എഴുതിയുണ്ടാക്കിയ കഥാപാത്രവും വീടുമൊക്കെ ആദ്യം ഞാൻ മനസിൽ കാണുന്നു. മനസിൽ കണ്ടതുപോലെയുള്ള സീനുകൾ പിന്നീടു റിപ്രൊഡ്യൂസ് ചെയ്തു കാണുന്നു. അതു വല്ലാത്തൊരു ഫീലാണ്. എന്നെ അവിടെ എത്തിക്കാനായി എഫേർട്ട് എടുക്കുന്ന, സപ്പോർട്ട് ചെയ്യുന്ന കുറപ്പേരുണ്ട്. അവർക്കു വേണ്ടി നന്നായിത്തന്നെ എഴുതണം എന്നതിൽ ഏറെ ഉത്തരവാദിത്വമുണ്ട്. അതായിരുന്നു ഈ സിനിമയിലെ ഏറ്റവും വലിയ ചലഞ്ച്. ഈ സിനിമയുടെ മേക്കിംഗിൽ അനുകൂലഘടകമായി തോന്നിയത്...? ടോമിച്ചൻ മുളകുപാടം എന്ന പ്രൊഡ്യൂസറാണ് ഇതിന്റെ മേക്കിംഗിൽ ഏറ്റവും ഫേവറിംഗ് ഫാക്ടർ. നമ്മൾ സ്വപ്നം കാണുന്ന കാഴ്ച നമ്മുടെ മുന്നിൽ കൊണ്ടെത്തിക്കാൻ കപ്പാസിറ്റിയുള്ള, അതിനു സന്നദ്ധനായ, അതിനു മനസുള്ള ഒരു പ്രൊഡ്യൂസർ എന്നതാണ് ഏറ്റവും അനുകൂല ഘടകം. മറ്റൊന്ന് ഇതിന്റെ പ്രൊഡക്ഷൻ കണ്ട്രോളർ നോബിൾ ജേക്കബ്. എന്റെ മനസിലുള്ളതു കൃത്യമായി മനസിലാക്കി എനിക്കുവേണ്ടി അയാൾ അത് എത്തിച്ചുതരാൻ ശ്രമിക്കുന്നിടത്താണല്ലോ ഒരു സിനിമ സംഭവിക്കുന്നത്. ഈ സിനിമയുടെ സാങ്കേതികപിന്തുണയെക്കുറിച്ച്...? കാമറ ചെയ്യുന്നത് അഭിനന്ദൻ രാമാനുജം. മ്യൂസിക് ഡയറക്ടർ ഗോപിസുന്ദർ. ഗാനങ്ങൾ ബി.കെ.ഹരിനാരായണൻ. സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി. സൗണ്ട് മിക്സിംഗ് തപസ് നായ്ക്. കലാസംവിധാനം ജോസഫ് നെല്ലിക്കൽ. എഡിറ്റിംഗ് വിവേക് ഹർഷൻ. സ്റ്റിൽസ് രാംദാസ് മാത്തൂർ. മേക്കപ്പ് ലിബിൻ മോഹനൻ. കോസ്റ്റ്യൂംസ് ധന്യ ബാലകൃഷ്ണൻ. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മറ്റ് അഭിനേതാക്കൾ....? നായകനും നായികയും കഴിഞ്ഞാൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്തിരിക്കുന്നത് അഭിരവ് ജനൻ. മുന്‍പു ചില സിനിമകളിൽ അഭിരവ് ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അഭിരവ് മുഴുനീള വേഷം ചെയ്യുന്ന ആദ്യചിത്രം ഇതായിരിക്കും. മനോജ് കെ. ജയൻ, ഷാജു ശ്രീധർ എന്നിവരുടെ വേഷങ്ങളും വളരെ പ്രധാനമാണ്. കലാഭവൻ ഷാജോണ്‍, സിദ്ധിക്ക്, ഇന്നസെന്റ്, ടിനി ടോം, മേനക സുരേഷ്കുമാർ, ധർമജൻ ബോൾഗാട്ടി, ബിജുക്കുട്ടൻ, കൃഷ്ണപ്രസാദ്, നിർമാതാവ് സുരേഷ് കുമാർ, ശ്രീദേവി ഉണ്ണി, പാർവതി ടി, ശ്രീധന്യ തെക്കേടത്ത്, നെൽസൺ, വിനോദ് കെടാമംഗലം, ആന്റണി പെരുന്പാവൂർ തുടങ്ങി വലിയ താരനിരയുണ്ട് ഈ ചിത്രത്തിൽ. രാമലീലയിൽ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുന്പോൾ സംവിധാനം കൂടുതൽ അനായാസമായി തോന്നുന്നുണ്ടോ...? രാമലീല ചെയ്തപ്പോൾ ഉണ്ടായ എഫേർട്ട് തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചെയ്യുന്പോഴും ഉണ്ടാകുന്നത്. സംവിധായകനെന്ന നിലയിൽ ഇതിൽ പ്രത്യേകിച്ച് ഈസിനെസ് ഒന്നും തോന്നുന്നില്ല. എഫേർട്ട് ഒരുപോലെ തന്നെയാണ്. പക്ഷേ, ആദ്യസിനിമയുടെ വിജയം നല്കുന്ന ഉത്തരവാദിത്വം രണ്ടാമതൊരു സിനിമചെയ്യുന്പോൾ ഒരു സംവിധായകനെന്ന നിലയിൽ സ്വാഭാവികമായും എനിക്ക് ഉണ്ടാകുമല്ലോ. സംവിധായകന്റെ ജോലി സംവിധാനം മാത്രമല്ല. അതിന്റെ നിർവഹണം കൂടിയാണ്. എല്ലാവരേയും ഒരുമിച്ചു കൊണ്ടുപോവുക എന്ന തരത്തിൽ മാൻ മാനേജ്മെന്റ് കപ്പാസിറ്റി കൂടി ഉണ്ടെങ്കിൽ മാത്രമേ ഇന്നു സക്സസ് ഫുൾ സംവിധായകനാകാൻ പറ്റുകയുള്ളൂ. ആദിയിൽ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുന്പോൾ പ്രണവിൽ കണ്ടറിഞ്ഞ മാറ്റമെന്താണ്...? സ്വാഭാവികമായും പ്രണവിന്റെ കോണ്‍ഫിഡൻസ് ലെവലിലും ഡയലോഗ് ഡെലിവറി റെൻഡറിംഗിലുമൊക്കെ ആക്ടറെന്ന നിലയിൽ ഒരുപാടു മാറ്റങ്ങൾ ഉണ്ടായതായി പേഴ്സണലി എനിക്കു തോന്നിയിട്ടുണ്ട്. ആദി എന്ന സിനിമയുടെ പാറ്റേണിലുള്ള സിനിമയല്ല ഇത്. ആധി പിടിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ സിനിമയാണത്. വരുന്നതൊക്കെ വരുന്നിടത്തുവച്ചു കാണാം എന്ന മനോഭാവമുള്ള ചെറുപ്പക്കാരനാണ് ഈ സിനിമയിലെ നായകൻ. ആദിയിലെ കഥാപാത്രം പോലെയല്ല ഇതിൽ. അത്തരം ആക്ടിംഗ് പാറ്റേണുമല്ല ഈ സിനിമയ്ക്ക് ആവശ്യമുള്ളത്. രണ്ടും ഒന്നിനൊന്നു വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങളാണ്. ഈ സിനിമ കാണുന്പോൾ ഇതിലെ കഥാപാത്രവുമായി പ്രണവ് നീതിപുലർത്തിയെന്നു തോന്നും. ആദി കാണുന്പോൾ അതിലെ കഥാപാത്രവുമായി അദ്ദേഹം നീതി പുലർത്തിയെന്നു തോന്നും. പക്ഷേ, ആദിയിൽ കണ്ട പ്രണവ് മോഹൻലാലിനെയല്ല ഞാൻ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കണ്ടത്. ആത്യന്തികമായി ഇവിടത്തെ പ്രേക്ഷകരാണ് അതു പറയേണ്ടത്. ഈ സിനിമയിൽ പ്രണവിന്റെ ലുക്കിനും സ്റ്റൈലിനും പിന്നിൽ...? ഗോവയിൽ ജീവിക്കുന്ന ഒരാൾ കുറച്ചു സ്റ്റൈലിഷ് ആയിരിക്കണം. ഏറെ പാഷനേറ്റും തീവ്രമായ ആഗ്രഹങ്ങളുമുള്ള ചെറുപ്പക്കാരനാണ് ആദിയിൽ പ്രണവിന്റെ കഥാപാത്രം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രണവ് മോഹൻലാൽ അങ്ങനെയല്ല. അയാൾ തന്റെ ദൈനംദിനജീവിതം തന്നിലൂടെ കണ്ടെത്താൻ ശ്രമിക്കുന്ന ഒരാളാണ്. അയാൾ അയാളെ പ്രസന്റ് ചെയ്യുന്നത് അത്രയും നല്ല രീതിയിൽ ആയിരിക്കും. ആ അർഥത്തിൽ അയാൾ സ്റ്റൈലിഷ് ആയിരിക്കാം. ആ രൂപമാറ്റമാണ് പ്രണവ് മോഹൻലാലിന് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ രൂപം ഇങ്ങനെ ആക്കിയെടുത്തത് ഗൗതം മേനോൻ സിനിമകളിലൊക്കെ സ്ഥിരമായി വർക്ക് ചെയ്യുന്ന മുംബൈയിൽ നിന്നു വന്ന ഒരു സ്റ്റൈൽ മേക്കറാണ്. കോസ്റ്റ്യൂംസ് ചെയ്തതു ധന്യ ബാലകൃഷ്ണൻ. ചിത്രീകരണവേളയിൽ മോഹൻലാൽ വിളിച്ച് ഈ സിനിമയുടെ കാര്യങ്ങൾ അന്വേഷിക്കുമായിരുന്നോ...? ലാൽ സാറുമായി ഫോണിൽ സംസാരിക്കാറുണ്ട്. സാധാരണരീതിയിൽ സംസാരിക്കുന്നതിനപ്പുറം ഈ സിനിമയെക്കുറിച്ചു പ്രത്യേകമായി ഒന്നും സംസാരിക്കാറില്ല. ടെക്നീഷ്യൻസിനെ വിശ്വസിക്കുന്നയാളാണ് ലാൽ സാർ. അദ്ദേഹം അഭിനയിക്കുന്ന സിനിമയിൽ അത് അങ്ങനെയായിരിക്കും. അദ്ദേഹത്തിന്റെ മകൻ അഭിനയിക്കുന്ന സിനിമയിലും അത് അങ്ങനെ തന്നെയാണെന്ന് ഈ സിനിമയിലൂടെ എനിക്കു മനസിലായി. അദ്ദേഹം ഈ സിനിമയിലെ ടെക്നീഷൻസിനെ വിശ്വസിക്കുന്നു. അവരുടെ ജോലി അവർ നന്നായി ചെയ്യുന്നു എന്ന് അദ്ദേഹം വിശ്വസിക്കുന്നതുകൊണ്ടാവാം സിനിമയുടെ കാര്യങ്ങൾ വിളിച്ച് അന്വേഷിക്കാറില്ല. ചിത്രീകരണത്തിനിടെ ലാലേട്ടൻ സെറ്റിൽ വന്നിട്ടുമില്ല. എന്നാൽ സുചുചേച്ചി വിളിച്ച് കാര്യങ്ങളൊക്കെ അന്വേഷിക്കാറുണ്ടായിരുന്നു. ആദിയിൽ മോഹൻലാൽ ഗസ്റ്റ് റോളിൽ വന്നിരുന്നു. മോഹൻലാലോ മമ്മൂട്ടിയോ ഈ സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടോ...? അവർ രണ്ടുപേരും ഈ സിനിമയിൽ വരുന്നില്ല. നിവിൻപോളിയെ നായകനാക്കി താങ്കൾ ഐ.എം. വിജയന്റെ ബയോപിക് ചെയ്യുന്നതായി വാർത്തകൾ വന്നിരുന്നു...? എന്തായാലും ഞാൻ ഐ.എം. വിജയന്റെ ബയോപിക് ചെയ്യുന്നുണ്ട്. പക്ഷേ, ആക്ടർ ആരാണ് എന്നതു സംബന്ധിച്ച തീരുമാനങ്ങൾ വരുന്നതേയുള്ളൂ. നിവിന്റെ കാര്യത്തിൽ ഇതുവരെ കണ്ഫർമേഷൻ ആയിട്ടില്ല. ചർച്ചകൾ നടക്കുന്നതേയുള്ളൂ. വലിയ ഒരു പ്രോസസ് ആവശ്യമുള്ള സിനിമയാണത്. ഈ വർഷം അതു നടക്കുമോ എന്ന് ഉറപ്പില്ല. എന്നാൽ, വലിയ കാലതാമസമില്ലാതെ ആ സിനിമയുടെ കാര്യങ്ങളിലേക്കു കടക്കും. അതിന്റെ സ്ക്രിപ്റ്റ് വർക്ക് നേരത്തേ കഴിഞ്ഞതാണ്. ഞാൻ തന്നെയാണ് അതിന്റെ സ്ക്രിപ്റ്റെഴുതിയത്. അതിന്റെ ലൊക്കേഷനുകളും മറ്റും നേരത്തേ കണ്ടുവച്ചതാണ്. വി.പി.സത്യന്റെ ബയോ പിക് ക്യാപ്റ്റനു മുന്നേ പ്ലാൻ ചെയ്ത സിനിമയാണോ അത്...? അതേ. ക്യാപ്റ്റൻ വന്നപ്പോഴാണ് ഈ സിനിമ മാറ്റിവച്ചത്. രാമലീല പ്രൊഡ്യൂസറിനു വൻ ലാഭം നല്‍കിയതായി അടുത്തിടെയും വാർത്തകൾ വന്നിരുന്നു..? അതേ. അതു വാസ്തവമാണ്. ദൈവം സഹായിച്ച് അതു നന്നായി വന്നു. ഈ പടവും അങ്ങനെതന്നെയാകട്ടെ. ദൈവം സഹായിക്കട്ടെ. ദിലീപുമായി രാമലീലയിൽ ദൃഢമായ സൗഹൃദം ഇപ്പോഴും തുടരുന്നുണ്ടാകുമല്ലോ....? തീർച്ചയായും. ദീലീപേട്ടൻ ഈ സിനിമയുടെ ലൊക്കേഷനിൽ വരികയും ഞങ്ങളൊരുമിച്ചു രാമലീലയുടെ ഒന്നാം വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. ദീലീപേട്ടൻ എക്കാലവും എന്റെ ജ്യേഷ്ഠസഹോദരന്റെ സ്ഥാനത്താണ്. എന്റെ വെൽവിഷറാണ്. എന്നെ അനിയനെപ്പോലെ പരിഗണിക്കുന്ന ആളാണ്. ഞാൻ ദിലീപേട്ടന്റെ വലിയ ഒരു ഫാനാണ്. എല്ലാക്കാലത്തും അത് അങ്ങനെതന്നെയാണ്. എന്റെ ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗം തന്നെയാണല്ലോ ദിലീപേട്ടൻ. ഞാനെന്ന സംവിധായകനെ സംവിധായകനാക്കിയതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ച മൂന്നുപേരിൽ ഒരാളാണു ദിലീപേട്ടൻ. സച്ചിയേട്ടനും ടോമിച്ചായനും ദിലീപേട്ടനുമാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ മൂന്നു പേർ. ദിലീപിനെ നായകനാക്കി ഇനിയും പടം ചെയ്യുമോ...? തീർച്ചയായും. ഇനിയും പടങ്ങൾ ചെയ്യും. ‘എന്റെ ശിഷ്യൻ’ എന്നു സംവിധായകൻ കെ.മധു താങ്കളെക്കുറിച്ചു പരാമർശിക്കാറുണ്ട്. അദ്ദേഹത്തിന്റെ സംവിധാന സഹായിയായി വർക്ക് ചെയ്തതിനെക്കുറിച്ചു താങ്കളും സാഭിമാനം പറയാറുണ്ട്. ആ ഗുരുശിഷ്യ ബന്ധത്തെ ക്കുറിച്ച്.....? കെ.മധു സാറിന്റെ അസിസ്റ്റന്റായിട്ടാണു ഞാൻ സിനിമയിൽ തുടങ്ങുന്നത്. ആ സമയം മുതൽ സാർ പറഞ്ഞു തന്നിട്ടുള്ള, കാര്യങ്ങളിലൂടെയാണ് ഞാൻ എന്ന സംവിധായകൻ ഉണ്ടാകുന്നത്. അല്ലാതെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി ചെയ്യാവുന്ന കാര്യമല്ലല്ലോ സിനിമാസംവിധാനം. അദ്ദേഹം എന്നെ കൂടെ നിർത്തുകയും പരിഗണിക്കുകയും എനിക്കു സ്വാതന്ത്ര്യം തരികയും പഠിപ്പിക്കുകയും ചെയ്തു. ഇന്നു ഞാൻ എന്റെ അസിസ്റ്റന്റ്സിനോടു പെരുമാറുന്നതു പോലെയൊന്നുമല്ല അന്നത്തെക്കാലത്തെ രീതി. വാസ്തവത്തിൽ അതൊരു വിദ്യാഭ്യാസകാലഘട്ടം പോലെയായിരുന്നു. രാവിലെ അദ്ദേഹം ലൊക്കേഷനിൽ എത്തിയാലുടൻ തലേദിവസം ഷൂട്ട് ചെയ്ത സീനിന്റെ ഷോട്ട് ഓർഡർ ചോദിക്കുകയും അത് എഴുതിക്കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നാലു സിനിമകളിൽ ഞാൻ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയിരുന്നു. എൻജി. കോളജിൽ എട്ടു സെമസ്റ്ററുകളിലൂടെ എങ്ങനെയാണോ ഒരാൾ എൻജിനിയർ ആകുന്നത് എന്നതുപോലെ അദ്ദേഹം എന്നെ സംവിധാനം കൃത്യമായി പഠിപ്പിക്കുകയായിരുന്നു. കെ. മധു സാർ എന്ന വലിയ സംവിധായകന്റെ കൂടെ നിൽക്കാനായി എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. ഒരാക്ടറിനെ, ഒരു സിറ്റ്വേഷനെ പതറിപ്പോകാതെ ഒരു സംവിധായകൻ എങ്ങനെ ഹാൻഡിൽ ചെയ്യണം, ഓരോരുത്തരോടും എങ്ങനെ പെരുമാറണം...അങ്ങനെ എല്ലാറ്റിനും മധു സാറിന്റെ വക വലിയ ക്ലാസ് തന്നെ ഉണ്ടായിരുന്നു. ഞാൻ കെ. മധു സാറിന്റെ അസിസ്റ്റന്റ് ആയതുകൊണ്ടാവാം രാമലീലയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ക്ലൈമാക്സ് എനിക്കു പതറാതെ ഷൂട്ട് ചെയ്യാനായത്. കെ.മധു നിർമിക്കുന്ന ചിത്രം താങ്കൾ സംവിധാനം ചെയ്യുമെന്നു കേട്ടിരുന്നു...? അതേ. കെ.മധു സാർ കൃഷ്ണകൃപയുടെ ബാനറിൽ പ്രൊഡ്യൂസ് ചെയ്യുന്ന ഒരു സിനിമ ഞാൻ സംവിധാനം ചെയ്യുന്നുണ്ട്. അതു വരാനിരിക്കുന്ന പ്രോജക്ടാണ്. അദ്ദേഹത്തിനും കൈ നിറയെ സിനിമകളുണ്ട്. സിബിഐയുടെ അഞ്ചാംഭാഗം, അനിഴം തിരുനാൾ മാർത്താണ്ഡവർമ - കിംഗ് ഓഫ് ട്രാവൻകൂർ എന്നിവയാണ് അദ്ദേഹം ഇനി സംവിധാനം ചെയ്യുന്ന ചിത്രങ്ങൾ. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
സെന്നയും പദ്മിനിയും
|
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
|
|
|
|
|
|
|
|