Star Chat |
Back to home |
|
പൃഥ്വി സിനിമയുടെ സമ്പൂർണത മുന്നിൽക്കാണുന്ന നടൻ: ജെനൂസ് മുഹമ്മദ് |
|
|
ഈ ലോകത്തിനപ്പുറമുള്ള വിഭ്രമദൃശ്യങ്ങളിലേക്കു വാതിൽ തുറക്കുകയാണ് ജെനൂസ് മുഹമ്മദ് - പൃഥ്വിരാജ് ചിത്രം ‘നയൻ’. 100 ഡെയ്സ് ഓഫ് ലവിനു ശേഷം ജെനൂസ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്ത നയനിൽ മംമ്തയും വാമിഖയുമാണ് നായികമാർ. പൃഥ്വിരാജും മാസ്റ്റർ അലോകും കേന്ദ്രകഥാപാത്രങ്ങളാകുന്ന നയനിൽ പ്രകാശ് രാജ് അതിഥിവേഷത്തിലെത്തുന്നു. പൃഥ്വിരാജ് - സുപ്രിയ ദന്പതികളുടെ നിർമാണക്കന്പനി പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ നയനിൽ സോണി പിക്ചേഴ്സ് നിർമാണപങ്കാളിയാകുന്നു. സോണി പിക്ചേഴ്സിനു നിർമാണപങ്കാളിത്തമുള്ള ആദ്യ മലയാള ചിത്രമാണിത്. സോണിപിക്ചേഴ്സ് തിയറ്ററുകളിലെത്തിക്കുന്ന ആദ്യ മലയാളചിത്രമെന്ന പ്രത്യേകതയും നയനു സ്വന്തം. ഇന്ത്യയിൽ ആദ്യമായി റെഡ് ജെമിനി 5 കെ കാമറ ഉപയോഗിച്ച ചിത്രമാണിത്. നടനും ഡിജെയുമായ ശേഖർ മേനോൻ ആദ്യമായി പശ്ചാത്തലസംഗീതം നല്കിയ ചിത്രവും നയൻ തന്നെ. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം. പശ്ചാത്തലസംഗീതം ശേഖർ മേനോൻ. സംഗീത സംവിധാനം ഷാൻ റഹ്്മാൻ. വസ്ത്രാലങ്കാരം സമീറ സനീഷ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ. അന്യാദൃശമായ ചലച്ചിത്രാനുഭവമായിരിക്കും നയൻ പ്രേക്ഷകർക്കു സമ്മാനിക്കുക എന്ന മുഖവുരയോടെ ജെനൂസ് മുഹമ്മദ് പറഞ്ഞുതുടങ്ങുന്നു... ""പൂർണമായും ഒരു സയൻസ് ഫിക്ഷൻ സിനിമയല്ല നയൻ. അച്ഛൻ -മകൻ ബന്ധം തന്നെയാണ് ഈ സിനിമയുടെ കാതൽ. ഒപ്പം, സയൻസ് ഫിക്ഷന്റെ ചെറിയൊരംശം ഉണ്ട്. ഒരു സൂപ്പർ നാച്വറൽ ത്രില്ലറിന്റെ ഘടകങ്ങളുമുണ്ട്. പക്ഷേ, ആദ്യാവസാനം ഒരു ഹൊറർ സിനിമയൊന്നുമല്ല. തിയറ്ററിൽ തന്നെ കാണേണ്ട ഒരു സിനിമയാണിത്. എല്ലാ അർഥത്തിലും ഒരു ബിഗ് സക്രീൻ അനുഭവം ഉദ്ദേശിച്ച് എഴുതിയ സിനിമയാണിത്. അത്തരം ഒരു സമഗ്രതയിൽ ഈ സിനിമ വന്നിട്ടുണ്ടെന്നു തോന്നുന്നു. ഇതിന്റെ സബ്ജക്ട് മാറ്റർ, കഥ, പശ്ചാത്തലം, സെറ്റിംഗ് ഓഫ് ദ ഫിലിം എന്നിവയൊക്കെ അന്യാദൃശമാണ്. മണാലിയിലും ഹിമാചലിലുമൊക്കെ മലയാളം സിനിമ ഷൂട്ട് ചെയ്തിട്ടുണ്ടെങ്കിലും ഈ ജോണറിലുള്ള ഒരു സിനിമ ഷൂട്ട് ചെയ്തിട്ടുണ്ടെന്നു തോന്നുന്നില്ല. വിഷ്വൽ അനുഭവം, ഒറിജിനൽ മ്യൂസിക് സ്കോർ, സൗണ്ട് ഡിസൈനിംഗ്... എല്ലാ അർഥത്തിലും പുതുമയുള്ള സിനിമയാണിത്.” നയന്റെ കഥയിലേക്ക് എത്തിയത്....? ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന രീതിയിൽ മനസിൽ ഒരു ത്രെഡ് ഉണ്ടായിരുന്നു. ഒരു ലേഖനം വായിച്ചതുകൊണ്ടും അതിനെപ്പറ്റി കുറച്ചു ഗവേഷണം ചെയ്തതുകൊണ്ടും കിട്ടിയ ഒരു സയന്റിഫിക് ഫാക്ട് അടിസ്ഥാനപ്പെടുത്തി ചെയ്ത സിനിമയാണിത്. അതിൽ സിനിമയ്ക്കു യോജിച്ച ഒരു കഥ വികസിപ്പിച്ചെടുക്കാൻ കുറച്ചു സമയമെടുത്തു. പക്ഷേ, എല്ലാം ചേർന്നുവന്നു. മലയാളത്തിൽ ഇങ്ങനെയൊരു സിനിമ ഇതിനു മുൻപ് വന്നിട്ടില്ല. അവിടെയാണ് ഈ സിനിമയുടെ സയൻസ് ഫിക്ഷൻ ഘടകം കിടക്കുന്നത്. അതു സിനിമയുടെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. സിനിമയിൽ ആദ്യാവസാനമുള്ള ഒരു സ്റ്റോറി ലൈനാണ് ആ ഘടകം. വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. നയൻ എന്ന സിനിമ പറയുന്നത്....? ഒരു ഗ്ലോബൽ ഇവന്റിനെ ചുറ്റിപ്പറ്റി ഒന്‍പതു ദിവസങ്ങളിലായി സംഭവിക്കുന്ന കഥയാണിത്. ആ ഒന്‍പതു ദിവസത്തിനുള്ളിൽ ആൽബർട്ട് എന്ന അച്ഛന്റെയും ആദം എന്ന മകന്റെയും ജീവിതത്തിലേക്കു കടന്നുവരുന്ന ചില കഥാപാത്രങ്ങളും ആ ഇവന്റ് ഇവരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നുള്ളതുമാണ് ഈ സിനിമ പറയുന്നത്. ആ ഒന്‍പതു ദിവസമാണ് ഈ കഥയുടെ പ്രധാന ഉള്ളടക്കം. ഒന്‍പതു ദിവസത്തെ പ്രതിനിധീകരിക്കുന്ന പേരാണു നയൻ. പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നോ...? പൃഥ്വിയെ എനിക്കു നേരത്തേ അറിയാം. വാപ്പച്ചി സ്വപ്നക്കൂട് എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുന്പോൾ തൊട്ടുള്ള പരിചയമുണ്ട്. പൃഥ്വിയുടെ കൂടെ ഞാൻ ഒരു സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ട്; സെല്ലുലോയ്ഡിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. എന്നെങ്കിലും പൃഥ്വിയെ വച്ച് ഒരു പടം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നയന്റെ കഥ വന്നപ്പോൾ അതിലെ ആൽബർട്ട് എന്ന കഥാപാത്രത്തിന് അനുയോജ്യൻ പൃഥ്വിയാണെന്നു തോന്നി. പരീക്ഷണചിത്രങ്ങളെ എക്കാലവും പ്രോത്സാഹിപ്പിച്ചിട്ടുള്ള നടനാണു പൃഥ്വി. പൃഥ്വിയെ സമീപിക്കുക എന്നത് എന്നെ സംബന്ധിച്ച് അനായാസവുമായിരുന്നു. സോണി പിക്ചേഴ്സ് മലയാളത്തിൽ....? പൃഥ്വിരാജ് എന്ന പ്രൊഡ്യൂസറെ ആയിരുന്നില്ല ഞാൻ കഥ പറയാൻ ആദ്യം സമീപിച്ചത്; പൃഥ്വിരാജ് എന്ന നടനെ ആയിരുന്നു. സുപ്രിയയും താനും കുറേ നാളുകളായി ഒരു പ്രൊഡക്ഷൻ ഹൗസിനെക്കുറിച്ചുള്ള ആലോചനകളിലാണെന്നും കൃത്യമായ ഒരു സ്ക്രിപ്റ്റിനു വേണ്ടി കാത്തിരിക്കുകയായിരുന്നു വെന്നും ‘നയൻ’ ഏറെ ഇഷ്ടപ്പെട്ടുവെന്നും പിന്നീട് ഒരു ദിവസം പൃഥ്വി എന്നെ വിളിച്ചുപറഞ്ഞു. നയൻ, പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമയായി ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായും പറഞ്ഞു. സോണി പിന്നീടാണ് ഇതിലേക്കു വരുന്നത്. സോണിയുടെ മാനേജിംഗ് ഡയറക്ടർ വിവേക് കൃഷ്ണൻ ഒരു ചടങ്ങിൽ പൃഥ്വിയെ കണ്ടപ്പോൾ പ്രാദേശിക ഭാഷകളിൽ സിനിമാനിർമാണത്തിനു താത്പര്യമുള്ളതായും നല്ല പ്രമേയത്തിനുവേണ്ടി ശ്രമിക്കുന്നതായും സൂചിപ്പിച്ചിരുന്നു. പിന്നീട്, മറ്റൊരു കൂടിക്കാഴ്ചയിൽ പൃഥ്വി പറഞ്ഞ നയന്റെ ത്രെഡ് സോണി പിക്ചേഴ്സിന് ഏറെ ഇഷ്ടപ്പെട്ടു. അവർ ഞങ്ങളെ മുംബൈയിലേക്കു ക്ഷണിച്ചു. ഞാനും പൃഥ്വിയും സുപ്രിയയും മുംബൈയിൽ പോയി ഈ കഥ അവരുടെ മുന്നിൽ അവതരിപ്പിച്ചു. അവർക്കെല്ലാവർക്കും സ്ക്രിപ്റ്റ് ഏറെ രസകരമായി തോന്നി. അങ്ങനെ സോണിയും പൃഥ്വിരാജും ചേർന്ന് നയൻ നിർമിക്കാൻ തീരുമാനിച്ചു. ഈ സിനിമയുടെ നിർമാണത്തിൽ സുപ്രിയയുടെ സജീവസാന്നിധ്യത്തെക്കുറിച്ച് പൃഥിരാജ് പല അഭിമുഖങ്ങളിലും പ്രത്യേകം പരാമർശിച്ചിരുന്നു...? വാസ്തവത്തിൽ സുപ്രിയയാണ് സിനിമയുടെ പ്രൊഡ്യൂസർ. സോണി പിക്ചേഴ്സിന്റെ പ്രതിനിധികൾ ഇടയ്ക്കു സെറ്റിൽ വന്നിരുന്നുവെങ്കിലും ഇ-മെയിൽ, ഫോണ്‍ ബന്ധങ്ങളാണ് മിക്കപ്പോഴും അവരുമായി ഉണ്ടായിരുന്നത്. സുപ്രിയ, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം എന്നിവരുടെ കൈകളിലായിരുന്നു നിർമാണനിർവഹണം. ഇതിന്റെ ഷൂട്ടിംഗിനുശേഷം പൃഥ്വി താൻ സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ തിരക്കുകളിലേക്കു കടന്നു. അതിനാൽ പ്രൊഡക്ഷന്റെ ദൈനംദിന മേൽനോട്ടം സജീവമായി നിർവഹിച്ചതു സുപ്രിയ ആയിരുന്നു. സംവിധായകന്റെ കൂടി മനസുള്ള ആക്ടറല്ലേ പൃഥ്വിരാജ്..? പൃഥ്വി ഒരു സ്ക്രിപ്റ്റ് വായിക്കുന്നത് പൂർണമായും ഒരു ആക്ടർ വായിക്കുന്ന രീതിയിലല്ല. തന്റെ കാരക്ടർ മാത്രം നോക്കിയല്ല അദ്ദേഹം സ്ക്രിപ്റ്റ് വായിക്കുന്നത്. സിനിമയുടെ സന്പൂർണത മുന്നിൽക്കണ്ടാണ് അദ്ദേഹം അതു ചെയ്യുന്നത്. ഡയറക്ടർ എന്നരീതിയിലും റൈറ്റർ എന്ന രീതിയിലും എനിക്ക് അങ്ങനെ ഒരാക്ടറെ കിട്ടുന്നതു വലിയ കാര്യമാണ്. ടെക്നിക്കൽ കാര്യങ്ങൾ ഉൾപ്പെടെ സിനിമയുടെ എല്ലാ കാര്യങ്ങളിലും ധാരണയുള്ള ആക്ടറാണു പൃഥ്വി. ഈ സ്ക്രിപ്റ്റ് ആവശ്യപ്പെടുന്നത് എന്താണെന്ന് ഒരു പ്രൊഡ്യൂസറെന്ന രീതിയിലും പൃഥ്വിക്ക് അറിയാനാവും. അതിനാൽ യാതൊരു വിട്ടുവീഴ്ചകളുമില്ലാതെയാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. അതു സാധ്യമായത് പൃഥ്വിരാജ് ആക്ടറും പ്രൊഡ്യൂസറും ആയതുകൊണ്ടാണ്. പൃഥ്വിരാജിന്റെ നിർദേശങ്ങളിൽ ഒരു സംവിധായകനെന്ന നിലയിൽ താങ്കൾ എത്രത്തോളം കംഫർട്ട് ആയിരുന്നു. സ്ക്രിപ്റ്റിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ...? സിനിമയുടെ സന്പൂർണത മുന്നിൽക്കണ്ടു പ്രവർത്തിക്കുന്ന നടനാണു പൃഥ്വിരാജ്. അദ്ദേഹത്തിന്റെ നിർദേശങ്ങളെല്ലാംതന്നെ സിനിമയുടെ സമഗ്രതയെ മുൻനിർത്തിക്കൊണ്ടാണ്. അല്ലാതെ തന്റെ കഥാപാത്രത്തെ മാത്രം മുൻനിർത്തി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളല്ല അവ. ഡയറക്ടർ കം റൈറ്റർ എന്ന നിലയിൽ പൃഥ്വിയുമായി അത്തരത്തിൽ യോജിച്ചുള്ള പ്രവർത്തനം എനിക്കു വളരെ സഹായകമായിരുന്നു. ഞാൻ അതിൽ കംഫർട്ടായിരുന്നു. നയന്റെ സ്ക്രിപ്റ്റിന് ഒരു ഡ്രാഫ്റ്റേ ഉണ്ടായിരുന്നുള്ളൂ. അതിൽ തിരുത്തലുകളൊന്നും ഉണ്ടായിട്ടില്ല. തുടക്കത്തിൽ എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയാണ് നിങ്ങൾ തിയറ്റിൽ കാണുന്ന സിനിമയും. പൃഥ്വിരാജിന്റെ കഥാപാത്രം....? പൃഥ്വിയുടെ കഥാപാത്രം ആൽബർട്ട് സയന്റിസ്റ്റാണ്. ആസ്ട്രോ ഫിസിസിസ്റ്റാണ് ആൽബർട്ട്. ഏറെ പ്രതിഭാശാലിയായ, വളരെ തീവ്രമായ അഭിലാഷങ്ങളുള്ള വ്യക്തി. അദ്ദേഹത്തിന്റെ മകൻ ആദമായി വേഷമിട്ടിരിക്കുന്നത് മാസ്റ്റർ അലോക്. വളരെ ടാലന്റഡാണ് അലോക്. ഇവർ രണ്ടുപേരുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. അലോകിനൊപ്പമുള്ള അനുഭവങ്ങൾ.....? ഏഴു വയസുള്ള ആണ്‍കുട്ടിയാണ് അലോകിന്റെ കഥാപാത്രം ആദം. ‘നിന്റെ മകന് ഒരേഴു വയസുകാരനെ അതിശയിപ്പിക്കുന്ന ബുദ്ധിയാണല്ലോ’ എന്ന് ഇതിന്റെ ട്രെയിലറിൽ പ്രകാശ് രാജിന്റെ കഥാപാത്രം പറയുന്നുണ്ട്. റിയൽ ലൈഫിലെ അലോകും അങ്ങനെ ഒരു പയ്യനാണെന്നു തോന്നുന്നു. അലോകിന്റെ സംസാരവും അവന്റെ മാനറിസങ്ങളും ഏഴു വയസുകാരനിൽ ഒതുങ്ങുന്നതല്ല. ഏറെ ടാലന്റഡാണ്. വളരെ ഇന്റലിജന്റാണ്. ബോണ്‍ ആക്ടറാണ് അലോക്. സാധാരണയായി ഒരു ബാലതാരവുമൊത്ത് വർക്ക് ചെയ്യുന്പോൾ ഡയറക്ടറുടെ സാന്നിധ്യം ഏറെ ആവശ്യമാണ്. കാരണം, പലപ്പോഴും നമ്മൾ പറയുന്ന രീതിയിൽ കുട്ടി ആ കാരക്ടറിനെ ഉൾക്കൊള്ളുന്നതിനു സമയമെടുക്കാറുണ്ട്. പക്ഷേ, ഷൂട്ട് തുടങ്ങി ആദ്യദിനം തന്നെ അലോക് ഞാനുമായി നല്ല ഇണക്കത്തിലായി. അലോകിന്റെ കാര്യത്തിൽ എനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. ഒരു സീനിയർ ആക്ടറെ അഭിനയിപ്പിക്കുന്നതുപോലെ തന്നെ അനായാസമായിരുന്നു അത്. സീൻ വിശദമായി പറഞ്ഞുകൊടുത്താൽ അതു പൂർണമായും ഉൾക്കൊണ്ട് ഒരു പയ്യൻ അഭിനയിക്കുന്നത് വലിയ കാര്യമാണ്. അതിനുള്ള അംഗീകാരം അലോകിനു കിട്ടുമെന്നാണു ഞാൻ വിചാരിക്കുന്നത്. നയനിലെ നായികമാരും പ്രണയവും...? മംമ്തയും വാമിഖയുമാണ് നയനിലെ നായികമാർ. എയ്വ എന്നാണ് വാമിഖയുടെ കഥാപാത്രത്തിന്റെ പേര്. മംമ്തയുടെ കഥാപാത്രം ആനി. വാമിഖയുടേതാണ് ലീഡ് റോൾ. മംമ്തയുടേത് ഒരു കുറച്ചധികം സ്ക്രീൻ സാന്നിധ്യമുള്ള അതിഥി വേഷം. ഈ സിനിമയിൽ പ്രണയമുണ്ട്. അതു സിനിമയുടെ സെൻട്രൽ ഫാക്ടറാണ്. അതു മറ്റു സിനിമകളിൽ പതിവുള്ളതുപോലെ ഹീറോ - ഹീറോയിൻ സമവാക്യത്തിലല്ല ഇതിൽ. റെഡ് ജെമിനി 5 കെ ക്യാമറ ഈ സിനിമയിൽ ഉപയോഗിച്ചതിനു പിന്നിൽ..? ഏറെ ഒൗട്ട് ഡോർഷൂട്ടിംഗ്... പ്രത്യേകിച്ചും രാത്രികാല ചിത്രീകരണം ആവശ്യമുണ്ടായിരുന്ന സിനിമയാണു നയൻ. ലോ ലൈറ്റ് ഫോട്ടോഗ്രഫിക്ക് ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. അതിന്റെ ടെക്നിക്കൽ പോയന്റ് ഓഫ് വ്യൂവിൽ ഈ കാമറ ആയിരുന്നു ഏറ്റവും യോജ്യം. ഇന്ത്യയിൽ ആദ്യമായി റെഡ് ജെമിനി 5 കെ കാമറ ഉപയോഗിക്കുന്നത് ഈ സിനിമയിലാണ്. പിന്നീട് ഒരുപാടു സിനിമകളിൽ അത് രാത്രിയിലെ ചിത്രീകരണത്തിന് ഉപയോഗിച്ചുതുടങ്ങി. ഇതിന്റെ ലോ ലൈറ്റ് എക്സ്പോഷർ വളരെ ഹൈ ആണ്. ഫയർ ലൈറ്റിന് ഈ സിനിമയിൽ ഏറെ പ്രാധാന്യമുണ്ട്. ഒരു പന്തത്തിന്റെ വെളിച്ചത്തിൽ ഹീറോ ഫോറസ്റ്റിലൂടെ നടക്കുന്ന ഒരു ഷോട്ടിൽ സാധാരണ ചെയ്യുന്നതുപോലെ പ്ലാൻ ചെയ്താൽ ആ ഫോറസ്റ്റ് ലൈറ്റപ്പ് ചെയ്യണം. ഈ കാമറയ്ക്ക് അതിന്റെ ആവശ്യമില്ല; ഹീറോയുടെ കയ്യിലുള്ള പന്തത്തിന്റെ വെളിച്ചം തന്നെ ധാരാളം. സിനിമ കാണുന്പോൾ അതു മനസിലാകും. അതുകൊണ്ടു തന്നെ തിയട്രിക്കൽ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന സിനിമയാണിത്. രാത്രിയുടെ ഭീകരതയും ഏകാന്തതയും ഏറെ ഫീൽ ചെയ്യിപ്പിക്കുന്ന കാമറയാണത്. അഭിനന്ദൻ രാമാനുജത്തിന്റെ സംഭാവന എത്രത്തോളമാണ്...? ഏറെ പ്രതിഭാശാലിയായ സിനിമാറ്റോഗ്രഫറാണ് അഭിനന്ദൻ രാമാനുജം. മലയാളത്തിൽ ഏടുത്തുപറയേണ്ട ഒരുപാടു സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. പക്ഷേ, എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ നയൻ തന്നെയാണ് അഭിനന്ദന്റെ ഏറ്റവും നല്ല വർക്ക്. ഒരു കാമറാമാന് എളുപ്പത്തിൽ ഷൂട്ട് ചെയ്യാനാകുന്ന ഒരു സിനിമ ആയിരുന്നില്ല നയൻ. പക്ഷേ, സാഹസികന്റെ മനസുള്ള ഛായാഗ്രാഹകനാണ് അഭിനന്ദൻ. ഒന്നിലും ഒരു തടസവും കാണാതെ ഒന്നിനോടും നോ പറയാതെ എന്തും ചെയ്യാൻ തയാറുള്ള ഒരു കാമറാമാൻ. അഭിനന്ദന്റെ സെൻസ് ഓഫ് ഫ്രേമിംഗ് ഈ സിനിമയെ ഏറെ സഹായിച്ചിട്ടുണ്ട്. വളരെ അസാധാരണമെന്നു പറയാവുന്ന കാമറ വർക്കാണ് ഇതിൽ. ഈ സിനിമ റിലീസാകുന്പോൾ ആളുകൾ ഏറെ സംസാരിക്കുന്നത് അഭിനന്ദന്റെ കാമറാവർക്കിനെക്കുറിച്ചാവും. വളരെ ദൈർഘ്യമേറിയ ട്രെയിലറാണല്ലോ പുറത്തുവന്നത്....? ദൈർഘ്യം രണ്ടു മിനിറ്റാണ്. അതിന്റെ എഡിറ്റ് പാറ്റേണ്‍ അങ്ങനെയായിരുന്നു. വളരെ ക്വിക് കട്സാണ് ഷമീർ മുഹമ്മദ് ഉപയോഗിച്ചിട്ടുള്ളത്. മലയാള സിനിമയിലെ ഏറ്റവും ടാലന്റഡായ യംഗ് എഡിറ്റേഴ്സിലൊളാരാണ് ഷമീർ. ഒരു സിനിമയുടെ ഹാർട്ട് അല്ലെങ്കിൽ പൾസ് എന്നു പറയാവുന്നത് എഡിറ്റിംഗാണ്. ഒരു സിനിമയെ ഏറെ ഉയർത്താനും അതിനെ നശിപ്പിക്കാനും എഡിറ്റിംഗിനാവും. പക്ഷേ, നയൻ ഷമീറിന്റെ കൈകളിൽ സുരക്ഷിതമാണ്. നയനിൽ ഷമീർ ഉപയോഗിച്ചിട്ടുള്ള എഡിറ്റിംഗ് ടെക്നിക്കിന് ഒരു പേസ്(ഗതിവേഗം) ഉണ്ട്. എഡ്ജ് ഓഫ് ദ സീറ്റ് (ആവേശമുണർത്തുന്ന) ത്രില്ലറായിട്ടാണു നയൻ എഴുതിയിട്ടുള്ളതും അതു ചിത്രീകരിച്ചതും. അതിനോടു പൂർണമായും നീതിപുലർത്തുന്ന രീതിയിലാണ് ഷമീർ അത് എഡിറ്റ് ചെയ്തിരിക്കുന്നത്. ട്രെയിലറിലൂടെ ഒരുപാടു കാഴ്ചകൾ കണ്ടു, പക്ഷേ എന്താണ് ഉദ്ദേശിച്ചിരിക്കുന്നതെന്നു മനസിലായില്ല എന്നു പലരും പറഞ്ഞു. അവിടെയാണ് എഡിറ്റിംഗ് ജീനിയസ് അഥവാ എഡിറ്ററുടെ ജീനിയസ് വരുന്നത്. കാരണം, ട്രെയിലറിൽ ഒരുപാടു കാഴ്ചകൾ കണ്ടു എന്നതിലപ്പുറം കാര്യം മനസിലായില്ല എന്നു പറയുന്നിടത്താണ് നമ്മൾ ജീനിയസായ ഒരു എഡിറ്ററുടെ സാന്നിധ്യമറിയുന്നത്. ബി. ഉണ്ണികൃഷ്ണൻ സാറിന്റെ സിനിമകൾക്കൊപ്പം ചാർലി, അങ്കമാലി ഡയറീസ് തുടങ്ങിയവയും ഷമീർ വളരെ മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്. നയൻ അസാധാരണമായ ടെക്നിക്കൽ സൈഡുള്ള ഒരു സിനിമയാണ്. അതിന്റെ പൂർണ സ്വഭാവം ഉൾക്കൊണ്ടു തന്നെയാണ് ഷമീർ അത് എഡിറ്റ് ചെയ്തിരിക്കുന്നത്. നയന്റെ പശ്ചാത്തലസംഗീതം...? അഭിനേതാവും ഡിജെയുമായ ശേഖർ മേനോനാണു ബാക്ക്ഗ്രൗണ്ട് സ്കോറിംഗ് നിർവഹിച്ചത്. ശേഖറിന്റെ ആദ്യചിത്രമാണിത്. അഭിനന്ദിന്റെ വർക്കിനെക്കുറിച്ചു ഞാൻ മുന്‍പു പറഞ്ഞതുപോലെതന്നെ ഈ സിനിമയുടെ റിലീസിംഗിനുശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടാൻ പോകുന്ന മറ്റൊരു ഘടകം ശേഖറിന്റെ മ്യൂസിക് ആയിരിക്കുമെന്നു തോന്നുന്നു. മലയാളസിനിമയിൽ അധികം കണ്ടുവന്നിട്ടില്ലാത്ത രീതിയിലുള്ള ബാക്ക്ഗ്രൗണ്ട് സ്കോറിംഗാണ് ശേഖർ ചെയ്തിട്ടുള്ളത്. എല്ലാ സീനുകളുടെയും സ്വഭാവം പൂർണമായും മനസിലാക്കി വളരെ വ്യത്യസ്തമായി ചെയ്തിട്ടുള്ള ബാക്ക്ഗ്രൗണ്ട് സ്കോറിംഗാണ് ഇതിൽ. പടത്തിന്റെ പേസ്(ഗതിവേഗം), മൂഡ് എന്നിവ സെറ്റ് ചെയ്യാനും അതു സഹായകമായി. സമീപഭാവിയിൽത്തന്നെ മലയാളത്തിലെ ടാലന്റഡ് മ്യൂസിക് ഡയറക്ടേഴ്സിൽ ഒരാളായി ശേഖർ അറിയപ്പെടും എന്നതു തീർച്ച. ‘ഡാ തടിയാ’ എന്ന സിനിമയിലൂടെ ശേഖറിനെ അഭിനേതാവ് എന്ന രീതിയിൽ നമുക്കറിയാം. ഡിജെ ആയിട്ടാണ് അദ്ദേഹം കരിയർ തുടങ്ങിയത്. പിന്നീടാണ് ആഷിക് ഏട്ടനൊപ്പം ആദ്യ സിനിമ ഡാ തടിയാ ചെയ്യുന്നത്. പിന്നീടു ഗ്യാങ്സ്റ്റർ, 100 ഡേയ്സ് ഓഫ് ലവ് എന്നിവയിലും ശേഖർ നടനായി വന്നു. ശേഖറിന്റെ യഥാർഥ പ്രതിഭ മൂവി ബാക്ക്ഗ്രൗണ്ട് സ്കോറിംഗിലാണ്. നയൻ സിനിമയുടെ വലിയൊരു കണ്ടെത്തലാവും ശേഖർ എന്ന മ്യുസിഷൻ. നയനിലെ പാട്ടുകൾ...? പാട്ടുകൾ മ്യൂസിക് ചെയ്തതു ഷാൻ റഹ്മാൻ. രണ്ടു പാട്ടുകളുണ്ട് ആൽബത്തിൽ. സിനിമയിൽ ഒരു പാട്ട് ഉപയോഗിച്ചിട്ടുണ്ട്. ഹാരിബ് ഹുസൈനും ആൻ ആമിയും ചേർന്നു പാടിയ ‘അകലെ ഒരു താരകമായ്..’ എന്ന പാട്ട് യൂട്യൂബിൽ റിലീസ് ആയിട്ടുണ്ട്. നയനിൽ പ്രകാശ് രാജിന്റെ കഥാപാത്രം...? ഇനായത്ത് ഖാൻ എന്ന സയന്റിസ്റ്റിന്റെ വേഷത്തിലാണ് പ്രകാശ് രാജ് നയനിൽ വരുന്നത്. രണ്ടു സീനിലേ ഉള്ളൂ എങ്കിലും സിനിമയിൽ ഏറ്റവും നിർണായകമായ രണ്ടു സീനുകളാണത്. കാമിയോ റോളിനു വേണ്ടി പൃഥ്വിരാജ് അദ്ദേഹത്തെ വിളിച്ചു സംസാരിച്ചപ്പോൾ പൃഥ്വിയുടെ ആദ്യത്തെ പ്രൊഡക്ഷനിൽ അഭിനയിക്കാനാകുന്നതിന്റെ സന്തോഷം അറിയിച്ചു. ഞാൻ നേരിട്ടു പോയി അദ്ദേഹത്തോടു കഥ പറഞ്ഞു. കഥ കേട്ടതോടെ അദ്ദേഹം ഏറെ ആവേശത്തിലായി. രണ്ടാമത്തെ സിനിമ ചെയ്യുന്ന എനിക്ക് അദ്ദേഹത്തിൽ നിന്നുള്ള പിന്തുണ വലിയ കാര്യമാണ്. ഞാൻ ഏറെ ആദരിക്കുന്ന, ആരാധിക്കുന്ന ഒരാക്ടറാണ് അദ്ദേഹം. നയനിലെ ഏറെ നിർണായകമായ ഒരു വേഷം അതിമനോഹരമായി അദ്ദേഹം ചെയ്തതു വലിയ ഭാഗ്യമെന്നു കരുതുന്നു. ഇന്ത്യ - ടിബറ്റ് അതിർത്തിയിലുള്ള ബുദ്ധവിഹാരത്തിലെ ചിത്രീകരണം....? ഇന്ത്യ - ടിബറ്റ് അതിർത്തിയിലുള്ള സ്പിറ്റി വാലിയിൽ ആദ്യമായിട്ടാണ് മലയാള സിനിമ ചിത്രീകരിക്കുന്നതെന്നു തോന്നുന്നു. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടാണ് പ്രധാന വെല്ലുവിളി. 15 മണിക്കൂറിനടുത്ത് ഓഫ് റോഡ് യാത്രയുണ്ട്. മലന്പ്രദേശമാണ്. കൃത്യമായി റോഡ് എന്നു പറയാനാകാത്ത ഇടങ്ങളിലൂടെയാണു യാത്ര. ആർമി ബേസും സന്നാഹങ്ങളുമൊക്കെയുണ്ട് സ്പിറ്റിയിൽ. അങ്ങനെയൊരു സ്ഥലത്ത് പോയിട്ടാണ് ചില സീനുകൾ ചിത്രീകരിച്ചത്. ഏറെ വർഷം പഴക്കമുള്ള കീ മൊണാസ്ട്രി അവിടെയാണ്. നാഷണൽ ഹെറിറ്റേജ് സൈറ്റാണത്. അവിടെ ഈ സിനിമ ഷൂട്ട് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. അതിന്റെ മൊത്തം ലാൻഡ് സ്കേപ് കവർ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ബുദ്ധിസത്തിന്റെ പശ്ചാത്തലം ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. നയനിൽ വിഎഫ്എക്സിനും വിഷ്വൽ ഇഫക്ട്സിനും പ്രാധാന്യമുണ്ടാകുമല്ലോ...? തീർച്ചയായും. ഇതിലെ വിഎഫ്എക്സ് സമയമെടുത്തു പൂർത്തിയാക്കാൻ വേണ്ടിയാണ് നയന്റെ റിലീസ് നവംബറിൽ നിന്നു ഫെബ്രുവരിയിലേക്കു മാറ്റിയത്. സിനിമ ലാഗ് ആയിപ്പോയി എന്നതു റിലീസിംഗിനു ശേഷം കേൾക്കാറുള്ള പരാതികളിലൊന്നാണ്. നയൻ അങ്ങനെ ആവില്ലെന്നു കരുതട്ടെ...? ലാഗ് എന്നതിനു സിനിമയുടെ ഡ്യൂറേഷനുമായി ബന്ധമുണ്ടെന്നു കരുതുന്നില്ല. ഒന്നര മണിക്കൂറുള്ള സിനിമകൾ ഇതിനുമുന്‍പ് എന്നെ ഒരുപാടു ബോറടിപ്പിച്ചുണ്ട്. മൂന്നു മണിക്കുറുള്ള സിനിമകൾ പിടിച്ചിരുത്തിയിട്ടുമുണ്ട്. സിനിമയുടെ നറേറ്റഡ് ഫ്ളോ... അതിൽ വീഴ്ചയുണ്ടാകുന്പോഴാണ് സിനിമ ലാഗാണ് എന്നു പറയാറുള്ളത്. കഥയുടെ ഗതി അല്ലെങ്കിൽ കഥയുടെ ഫ്ളോയാണു വാസ്തവത്തിൽ ഒരു സിനിമയെ നിർവചിക്കുന്നത്. ആ ഫ്ളോ കൃത്യമായി നിലനിർത്തുന്നിടത്താണ് ഷമീർ എന്ന എഡിറ്ററുടെ ടാലന്റ് പുറത്തേക്കു വരുന്നത്. നയൻ എല്ലാത്തരത്തിലും ഒരു കമേഴ്സ്യൽ സിനിമയാണ്. ആദ്യ സീൻ മുതൽ അവസാന സീൻ വരെ ഓഡിയൻസിനെ പിടിച്ചിരുത്തുന്ന രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലറാണ്. അങ്ങനെതന്നെ വന്നിട്ടുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അന്തിമവിധിയേഴുതേണ്ടത് പ്രേക്ഷകർ തന്നെ. പൃഥ്വിരാജ് ഇല്ലായിരുന്നുവെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നു എന്ന് താങ്കൾ പറഞ്ഞിരുന്നുവല്ലോ...? വളരെ വ്യത്യസ്തമായ, പുതുമയുള്ള ഒരാശയമാണ് നയൻ മുന്നോട്ടുവയ്ക്കുന്നത്. അത് എല്ലാ അഭിനേതാക്കളും അംഗീകരിക്കുന്ന ഒരു ചിന്തയാവണം എന്നില്ല. പൃഥ്വി എപ്പോഴും പുതുമയെ മുൻനിർത്തി പ്രവർത്തിക്കുന്ന വ്യക്തിയാണ്. വളരെ നേരത്തേ സിനിമയിൽ വന്ന ഒരാക്ടർ എന്ന നിലയിൽ സ്ഥിരം പാറ്റേണുകളിൽ നിന്നു മാറി ഇപ്പോൾ തനിക്കിഷ്ടമുള്ള സിനിമകൾ ചെയ്യാൻ പറ്റുന്ന ഒരു കംഫർട്ടബിൾ സ്പേസിൽ നിൽക്കുകയാണെന്ന് അദ്ദേഹം ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. അങ്ങനെയൊരു ആക്ടറെ എനിക്ക് ആവശ്യമായിരുന്നു. ഇങ്ങനെയൊരു സിനിമയുടെ വിജയത്തിന് അങ്ങനെയുള്ള ഒരാക്ടർ നല്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഇത്തരത്തിലുള്ള ഒരു ചിന്ത സിനിമയാക്കാൻ സമയമായിട്ടില്ല എന്നു കേട്ട് പ്രോജക്ട് തിരിച്ചു പെട്ടിയിൽ വയ്ക്കേണ്ട അവസ്ഥ മുന്‍പ് ഒരുപാടു പേർക്കു വന്നിട്ടുണ്ട്. ഒരു നിക്ഷേപം എന്ന നിലയിൽ ഒരുപാടു പേർക്കു താത്പര്യമുള്ള പ്രോജക്ടായിരുന്നു നയൻ. പക്ഷേ, അനായാസം വിറ്റുപോകുന്ന ഒരു പ്രോഡക്ട് അല്ല നയൻ എന്ന സിനിമ. പാട്ടുകളും ഫൈറ്റുകളുമുള്ള സിനിമകളുടെ വിൽപ്പന വളരെ എളുപ്പമുള്ള കാര്യമാണ്. കമേഴ്സ്യൽ പോയന്റ് ഓഫ് വ്യൂവിൽ നയൻ എന്ന പുതിയ ചിന്തയുള്ള സിനിമ പ്രൊഡ്യൂസ് ചെയ്യാൻ ഒരാൾ വരുന്നത് വലിയൊരു ഘടകമാണ്. പൃഥ്വി എന്നും ഡേറ്റ് കൊടുത്തിരിക്കുന്നത് ഇത്തരം സിനിമകൾക്കാണ്. സ്വന്തമായി ആദ്യം പ്രൊഡ്യൂസ് ചെയ്യുന്നതും ഇങ്ങനെയൊരു സിനിമ ആയിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. മുടക്കുമുതൽ അനായാസം ഉറപ്പാക്കാവുന്ന ഏതു തരത്തിലുള്ള സിനിമ വേണമെങ്കിലും അദ്ദേഹത്തിനു ചെയ്യാമായിരുന്നു. പക്ഷേ, ഇത്തരത്തിലുള്ള സിനിമയാണ് ആദ്യമായി നിർമിക്കുകയെന്ന് ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ അദ്ദേഹം ചിന്തിച്ചില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ നയൻ എന്ന സിനിമ ഇപ്പോൾ നടക്കില്ലായിരുന്നു. അല്ലെങ്കിൽ ഒരു പത്തു കൊല്ലം അതിനായി കാത്തിരിക്കേണ്ടി വന്നേനെ. കരിയറിൽ താങ്കളുടെ അച്ഛനും സംവിധായകനുമായ കമലിന്റെ സ്വാധീനം ഏതു തരത്തിലുള്ളതാണ്...? വാപ്പച്ചി ആദ്യത്തെ സിനിമ ചെയ്തത് 1986ലാണ് - മിഴിനീർപ്പൂവുകൾ. സെല്ലുലോയ്ഡ് അദ്ദേഹത്തിന്റെ കരിയറിലെ അന്പതിനടുത്തുള്ള സിനിമയാണ്. വളരെ വൈവിധ്യം നിറഞ്ഞ കരിയറാണ് അദ്ദേഹത്തിന്റേത്. സിനിമ എന്നും കാലഘട്ടത്തിന്റെ സൃഷ്ടിയാണ്. അദ്ദേഹം എണ്‍പതുകളിലും തൊണ്ണൂറുകളിലും രണ്ടായിരത്തിനുശേഷവും ചെയ്ത സിനിമകൾ വ്യത്യസ്തങ്ങളാണ്. അതിനെ സമീപിച്ച രീതിയിലും വ്യത്യസ്തതയുണ്ട്. അദ്ദേഹം ഇപ്പോഴും സിനിമകൾ ചെയ്യുന്നത് കാലത്തിനൊപ്പം നിൽക്കുന്നതുകൊണ്ടാണ്. ഞാൻ കാണാൻ ആഗ്രഹിക്കുന്ന സിനിമകളാണ് ഞാൻ ചെയ്യാൻ ശ്രമിക്കുന്നത്. ഒരു രീതിയിലും എന്റെ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല അദ്ദേഹം. ഞാൻ ഉറച്ച ബോധ്യത്തോടെ എന്തു ചെയ്യാനാണോ ആഗ്രഹിക്കുന്നത് അതിന് എല്ലാവിധ ആത്മവിശ്വാസവും പകരുന്ന വ്യക്തിയാണ് വാപ്പച്ചി. ഏതെങ്കിലും ത്രെഡിനെക്കുറിച്ചോ സിനിമയെക്കുറിച്ചോ സൂചിപ്പിക്കുന്പോൾ അതിൽ എന്തെങ്കിലും പോരായ്മകൾ തോന്നിയാൽ അദ്ദേഹം അതു പറയും. അല്ലാതെ, അതു ചെയ്യേണ്ട എന്ന് എന്നോട് ഒരിക്കലും പറയില്ല. പൃഥ്വിയോടു പറയുന്നതിനു മുന്‍പ് ഈ സിനിമയുടെ കഥയെക്കുറിച്ചു വാപ്പച്ചിയോടു പറഞ്ഞിരുന്നു. എഴുതിനോക്കൂ, എഴുതിവരുന്പോൾ അതൊരു സിനിമയാവില്ല എന്നു തോന്നിയാൽ അവിടെ നിർത്താം. സ്ക്രീൻ പ്ലേ രസമായി വന്നാൽ മുന്നോട്ടു പോകാം. നയന്റെ കാര്യത്തിൽ അതു രസകരമായി വന്നതുകൊണ്ടാണ് കഥ പറയാൻ ഞാൻ പൃഥ്വിയെ സമീപിച്ചത്. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|