Star Chat |
Back to home |
|
മമ്മൂക്കയോട് പറഞ്ഞത് കഥയല്ല, ഒരു ഡയലോഗ്: രമേഷ് പിഷാരടി |
|
|
പഞ്ചവർണതത്ത എന്ന ഫാമിലി ഹിറ്റിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ സംവിധായകൻ രമേഷ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ഗാനഗന്ധർവൻ. രമേഷ് പിഷാരടിയും ഹരി പി. നായരും ചേർന്നു രചന നിർവഹിച്ച രണ്ടാമതു ചിത്രം. ഛായാഗ്രഹണം അഴകപ്പൻ, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിംഗ് ലിജോ പോൾ. രമേഷ് പിഷാരടി എന്റർടെയ്ൻമെന്റ്സും ഇച്ചായീസ് പ്രൊഡക്ഷൻസും ചേർന്നു നിർമിച്ച ‘ഗാനഗന്ധർവൻ’ തിയറ്ററുകളിലെത്തിക്കുന്നത് ആന്റോ ജോസഫ് ഫിലിം കന്പനി. “കലാസദൻ ഉല്ലാസ് എന്ന പാട്ടുകാരന്റെ വ്യക്തിജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളുടെ കഥയാണിത്. അയാളുടെ പ്ലേബാക്ക് സിംഗിംഗ് കരിയറിന്റെ കഥയല്ല. അയാൾ പാട്ടുകാരനാവാൻ നടക്കുന്നതും പാട്ടുകാരനാവുന്നതും... അങ്ങനെയൊന്നുമുള്ള കഥയല്ല. പക്ഷേ, അയാൾ പാട്ടുകാരനായതുകൊണ്ടുമാത്രമാണ് ഈ കഥ സംഭവിക്കുന്നത്. അയാൾ ഡോക്ടറാണെങ്കിൽ ഈ കഥ ഇല്ല...” ‘ഗാനഗന്ധർവ’ന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ രമേഷ് പിഷാരടി. പഞ്ചവർണതത്തയ്ക്കുശേഷം രമേഷ് പിഷാരടി - ഹരി പി. നായർ ടീം വീണ്ടും വരികയാണ്. പ്രതീക്ഷയിലാണ് പ്രേക്ഷകർ... ഞാനും ഹരിയും കൂടി എപ്പോഴും പല വിഷയങ്ങളും ചർച്ച ചെയ്യും. ഒരു വരിയിൽ ഒരു പ്രശ്നം അവതരിപ്പിക്കുന്നതിൽ ഹരി മിടുക്കനാണ്. ആ പ്രശ്നത്തിനു വാലും തലയുമുണ്ടാക്കുക, പരിഹാരമുണ്ടാക്കുക എന്നിവയ്ക്കായി ഞങ്ങൾ ഒന്നിച്ചിരുന്നു ചർച്ച ചെയ്യും. അതാണു ഞങ്ങളുടെ രീതി. പഞ്ചവർണതത്തയുമായി ഒരു താരതമ്യം പോലും പറ്റാത്ത രീതിയിലാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. സ്റ്റേജ് പരിപാടി ചെയ്യുന്ന കാലത്തും കഴിഞ്ഞ പരിപാടി പോലെയാകരുത് അടുത്തത് എന്നുള്ളതായിരുന്നു ചിന്ത. വെക്കേഷൻ, കുട്ടികളുടെ പടം...ആ സ്വഭാവത്തിലുള്ളതാണു പഞ്ചവർണതത്ത. അതോടൊപ്പം ആഴത്തിലുള്ള ഒരു പ്രമേയം അതിലുണ്ടായിരുന്നു. അതുപോലെ മാനുഷികമൂല്യങ്ങളുള്ള കഥാമുഹൂർത്തങ്ങൾ ഇതിലുമുണ്ട്. ഗാനഗന്ധർവൻ എന്ന ടൈറ്റിലിനു പിന്നിൽ..? ഒരു പാട്ടുകാരന്റെ കഥ വന്നപ്പോൾ ഞങ്ങൾ ഒരുപാടു പേരുകൾ ആലോചിച്ചു. മകളുടെ സ്കൂളിൽ അയാളെ ഗാനഗന്ധർവൻ എന്നു വിളിക്കുന്നതായി കഥയിൽ പറയുന്നുണ്ടെങ്കിലും സിനിമയ്ക്ക് ഈ പേരു വരാനുള്ള ആദ്യത്തെ കാരണം അതല്ല. അതു പിന്നീട് എഴുതി വന്നപ്പോൾ വന്നതാണ്. നമ്മുടെ നാട്ടിൽ കുറച്ചു വർഷം മുന്‍പൊക്കെ ആളില്ലാത്ത ചില കേസുകൾ ഗന്ധർവന്മാരുടെ തലയിൽ കെട്ടിവയ്ക്കുന്ന ഒരു രീതിയുണ്ടായിരുന്നു. ചാത്തനെറിഞ്ഞു, ഗന്ധർവൻ കയറിയതാണ് എന്നൊക്കെ പറയുമല്ലോ. നമ്മുടെ കഥാനായകൻ കലാസദൻ ഉല്ലാസും ചില ഉൗരാക്കുടുക്കുകളിൽ പെടുന്നുണ്ട്. പാട്ടുപാടുന്ന ഗന്ധർവന്മാരെപ്പോലെ ഇദ്ദേഹം ചെയ്യാത്ത ചില കാര്യങ്ങളിൽ പെട്ടുപോകുന്ന ഒരാളായതു കൊണ്ടാണ് സിനിമയ്ക്കു ഗാനഗന്ധർവൻ എന്നു പേരിട്ടിരിക്കുന്നത്. മമ്മൂട്ടി ഈ സിനിമയിലേക്ക് എത്തിയത്..? ഇങ്ങനെയൊരു കാരക്ടറും കഥയും വന്നപ്പോൾ മമ്മൂക്കയെത്തന്നെ സമീപിക്കണമെന്ന് ആദ്യമേ തീരുമാനിച്ചു. ഈ സിനിമയുടെ കഥയല്ല ആദ്യം അദ്ദേഹത്തോടു പറഞ്ഞത്. ഈ സിനിമയുടെ അവസാന ഭാഗത്തെ ഒരു ഡയലോഗാണ്. അതാണ് ഇതിന്റെ കഥ. അദ്ദേഹത്തോട് അതു പറഞ്ഞശേഷം ഞാൻ ചോദിച്ചു - ഈ വിഷയം ഇഷ്ടപ്പെട്ടോ. ഇതു ഡെവലപ് ചെയ്തുകൊണ്ടുവന്നാൽ ഇക്ക തന്നെ ചെയ്യാൻ സാധ്യതയുണ്ടോ. ഡെവലപ് ചെയ്തുകൊണ്ടു വരൂ. നല്ലതാണെങ്കിൽ ചെയ്യാം - മമ്മൂക്ക പറഞ്ഞു. അങ്ങനെയാണു തുടക്കം. ഏതെങ്കിലും സ്റ്റേജ് ഗായകന്റെ ജീവിതത്തിൽ നിന്നുള്ള പ്രേരണയാണോ കലാസദൻ ഉല്ലാസും ഗാനഗന്ധർവനും..? ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഗായകന്റെ ജീവിതവുമായി ഇതിനു യാതൊരു ബന്ധവുമില്ല. ഒരുപാടുപേരുടെ കഥ ഇതിലുണ്ട്. എനിക്കു ജീവിതത്തിൽ പരിചയമുള്ള ഒരുപാടുപേർ.. കലാലോകത്തുനിന്നു മാത്രമല്ല, കലയുമായി ഒരു ബന്ധവുമില്ലാത്ത ആളുകൾ പോലും ജീവിതത്തിൽ അനുഭവിച്ച ചില സാഹചര്യങ്ങൾ ഉല്ലാസിലൂടെ പറഞ്ഞുപോയിട്ടുണ്ട്. പല സന്ദർഭങ്ങളിൽ നമുക്കു പലരുമായും ബന്ധപ്പെടുത്താൻ പറ്റുന്ന കാര്യങ്ങളുള്ള ഒരാളാണ് ഉല്ലാസ്. ഇതു മമ്മൂട്ടിയെ മനസിൽ കണ്ട് എഴുതിയ സിനിമയാണോ? കലാസദൻ ഉല്ലാസ് മമ്മൂട്ടിക്കു മാത്രം ചെയ്യാൻ പറ്റുന്ന കഥാപാത്രമാണോ..? അതേ. അങ്ങനെ തന്നെ എഴുതിയതാണ്. മമ്മൂക്കയ്ക്കു മാത്രം ചെയ്യാൻ പറ്റുന്നത് എന്നുള്ളതല്ല. അദ്ദേഹം ചെയ്താലാണ് ആ കഥാപാത്രം ഏറ്റവും നന്നാവുക. ചില കഥാപാത്രങ്ങൾ അദ്ദേഹം ചെയ്താലാണ് അത് ഏറ്റവും ഫിനിഷിംഗിൽ എത്തുന്നത്. അദ്ദേഹം ചെയ്യുന്പോഴാണ് അതൊരു ചലഞ്ചിംഗ് കാരക്ടറാകുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെയടുത്തു തന്നെ പോയത്. മമ്മൂട്ടി എന്ന നടന് എത്രത്തോളം ചലഞ്ചിംഗ് ആയ കഥാപാത്രമാണ് ഉല്ലാസ്..? വളരെ മൈന്യൂട്ടായ വികാര പ്രകടനങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണിത്. ഉല്ലാസ് ഏറെ ലൗഡ് ആയ കാരക്ടറല്ല. എന്നാൽ ഉള്ളിൽ വികാരപ്രകടനങ്ങളോടെ നടക്കുന്ന ഒരാളാണ്. ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങൾ വരുന്പോൾ ഞാൻ ഉൾപ്പെടെയുള്ള കലാകാരന്മാർ വീട്ടിലുണ്ടാവില്ല, പരിപാടിയുണ്ടാവും. ന്യൂ ഇയർ എന്റെ നാട്ടിൽ കൂട്ടുകാർക്കൊപ്പം ഒരിക്കലും ആഘോഷിക്കാനാവില്ല. കാരണം, വേറെ ഏതോ ഒരു നാട്ടിൽ ആഘോഷപ്പരിപാടിയുടെ ഭാഗമാണു നമ്മൾ. നമുക്കു മറ്റൊരു ദിവസാണു വിശേഷദിവസങ്ങളൊക്കെ. ജീവിതത്തിൽ എപ്പോഴും വിനോദപ്രദമായ ചുറ്റുപാടുകളിലൂടെ മാത്രം പോയി ശീലിച്ചിട്ടുള്ള ഒരാളാണ് ഉല്ലാസ്. ഉത്സവപ്പറന്പുകളിലും പള്ളിപ്പെരുന്നാളിനുമൊക്കെ പോകുന്നയാളാണ്. ജീവിതത്തിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും അയാളെ ബാധിക്കും. ഉല്ലാസ് ലൗഡ് അല്ലന്നേയുള്ളൂ. ലൗഡ് അല്ല എന്നതിനു സൈലന്റ് എന്ന് അർഥമില്ല. അയാൾ നോർമലാണ്. സമൂഹത്തിന്റെ ഇടയിൽക്കൂടി നടന്നാൽ അയാളെ നമ്മൾ കാണില്ല. അങ്ങനെ എടുത്തുകാണാവുന്ന ഒരു കഥാപാത്രമല്ല, നമ്മുടെ ഇടയിലുള്ള ഒരു കഥാപാത്രമാണ്. 26 വർഷമായി ഗാനമേളരംഗത്ത് പാട്ടുപാടുന്നയാളാണ്. കരോക്കെ പ്ലേ ചെയ്ത് ബോട്ടിലെ പരിപാടിക്കും അയാൾ പാടാറുണ്ട്. വിവിധ ഗെറ്റപ്പുകളിൽ മമ്മൂട്ടി..? മമ്മൂക്കയുടെ കഥാപാത്രം ഉല്ലാസിന്റെ ജീവിതകഥയിൽ രണ്ടു മൂന്നു കാലഘട്ടങ്ങളുണ്ട്. അതിനാൽ വിവിധ ഗെറ്റപ്പുകളുണ്ട്. വലിയ ചലഞ്ചിംഗ് ആയിരുന്നില്ല ഈ മേക്കോവറുകൾ. ഒരു കാലത്ത് തമിഴ്പാട്ടു പാടുന്നവർക്കു നീട്ടിവളർത്തിയ മുടിയുണ്ടെങ്കിൽ നല്ല ഡിമാൻഡായിരുന്നു. മുടി വളർത്തിയാൽ ചേരുമോ ഇല്ലയോ എന്നുള്ളതൊന്നും ഒരു മാനദണ്ഡമല്ല. തമിഴ് പാട്ടുകാരനാണെങ്കിൽ മുടി വളർത്തിയേ പറ്റുകയുള്ളൂ. അങ്ങനെ മുടി വളർത്തിയ ഒരു കാലഘട്ടം ഉല്ലാസിന്റെ ജീവിതത്തിലുമുണ്ട്. മിമിക്രി പശ്ചാത്തലമല്ലേ താങ്കളുടെ ആത്മവിശ്വാസവും കരുത്തും...പ്രത്യേകിച്ചും ഒരു സ്റ്റേജ് ഗായകന്റെ ജീവിതകഥ പറയുന്പോൾ..? എനിക്ക് ആ ഒരു പശ്ചാത്തലം വളരെ സുപരിചിതമാണ്. പക്ഷേ, ആ പശ്ചാത്തലത്തിൽ നിന്നുള്ള വേദനകൾ പറഞ്ഞാൽ അധികമാർക്കും അത് അവരുടെ ജീവിതവുമായി ബന്ധപ്പെടുത്താനാവില്ല. അതിനാൽ ഭൂരിപക്ഷം പ്രേക്ഷകർക്കും റിലേറ്റ് ചെയ്യാനാവുന്ന സംഭവങ്ങൾ വച്ചാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. താങ്കൾ ആദ്യമായി അഭിനയിച്ചതു മമ്മൂട്ടിച്ചിത്രം നസ്രാണിയിൽ. 12 വർഷത്തിനുശേഷം ഇപ്പോൾ അദ്ദേഹത്തെ നായകനാക്കി സിനിമ സംവിധാനം ചെയ്തു. അന്നേ മനസിൽ ഇങ്ങനെയൊരു മോഹം തളിരിട്ടിരുന്നോ..? അന്ന് ഞാനൊന്നും അങ്ങനെ ആഗ്രഹിക്കാൻ പാടില്ല. അത് ആഗ്രഹമല്ല, അത്യാഗ്രഹമാണെന്ന് ആളുകൾ പറയുമായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ആൾക്കൂട്ടത്തിനിടയിൽ നിന്നു റിപ്പോർട്ട് ചെയ്യുന്ന ഒരു ചെറിയ സീനാണ് നസ്രാണിയിൽ ഞാൻ ചെയ്തത്. 12 വർഷം കഴിഞ്ഞപ്പോൾ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും നമ്മുടെ ആഗ്രഹം കൊണ്ടും ശ്രമം കൊണ്ടുമെല്ലാം അത് ഇവിടെയെത്തി എന്നേയുള്ളൂ. തന്റെ അനുഭവങ്ങളിൽ നിന്ന് ഒരുപാടുകാര്യങ്ങൾ നമുക്കു പറഞ്ഞുതരിക മാത്രമല്ല മിണ്ടാതെയിരുന്ന് നമ്മൾ ഇത് എങ്ങനെയാണു ചെയ്യുന്നത് എന്നു നോക്കുന്ന രീതികൂടി മമ്മൂക്കയ്ക്കുണ്ട്. പഠിച്ചുതീർന്നിട്ടില്ല എന്നാണ് അതേക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നത്. ഏതൊരാൾ വന്നാലും അയാളിൽ നിന്ന് എന്തു പഠിക്കാനുണ്ട് എന്നുകൂടി നോക്കുന്നയാളാണ് മമ്മൂക്ക. അല്ലാതെ, തനിക്ക് ഇത്ര വർഷത്തെ അനുഭവപരിചയമുണ്ട്. അതുകൊണ്ട് ഈ എക്സ്പീരിയൻസ് താൻ അങ്ങോട്ടങ്ങു തരും. അതു കേട്ടോണം എന്നുള്ള സ്വഭാവമല്ല അദ്ദേഹത്തിന്റേത്. ഞാൻ സംവിധായകനായി നിൽക്കുന്പോൾ ഏതൊരു കാര്യവും കേൾക്കാൻ തയാറായി, അച്ചടക്കമുള്ള അനുസരണാ മനോഭാവമുള്ള നടനായിട്ടാണ് അദ്ദേഹം പെരുമാറുക. അതു കഴിഞ്ഞാൽ മമ്മൂക്കയാണ്. അതു കഴിഞ്ഞ് നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ‘ഇത്രയും നേരം നീ പറഞ്ഞതു ഞാൻ കേട്ടു, ഇനി നീ എന്നോടു പറയരുത്’ എന്ന് മമ്മൂക്ക പറയും. ഷൂട്ടിംഗിനിടെ മമ്മൂട്ടിയിൽ നിന്ന് നിർദേശങ്ങൾ ഉണ്ടായിട്ടുണ്ടോ..? നിർദേശങ്ങൾ ഉണ്ടാകാറുണ്ട്. മമ്മൂക്കയെന്നല്ല, ധർമൻ അഭിനയിക്കാൻ വന്നാലും അതുണ്ടാവും. ധർമൻ ഉൾപ്പെടെ എല്ലാവരും അത് ഇന്ന പോലെ ചെയ്യാം എന്നൊക്കെ എന്നോടു പറയും. കാരണം, അതു ചെയ്യേണ്ടത് അവരാണ്. അവരുടെ കഥാപാത്രത്തെ കുറച്ചുകൂടി വേറൊരുരീതിയിൽ മെച്ചപ്പെടുത്താനാണല്ലോ അത്. ഒരു സജഷൻ പറഞ്ഞോട്ടെ, നല്ലതാണെങ്കിൽ എടുക്കൂ എന്നൊക്കെ പറഞ്ഞിട്ടേ പറയാറുള്ളൂ. അല്ലാതെ നിർബന്ധത്തിൽ പറയില്ല. മമ്മൂക്കയും അങ്ങനെ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്കു വേണമെങ്കിൽ എടുത്താൽ മതി എന്ന മുഖവുരയോടെ പറഞ്ഞാലും അദ്ദേഹം വെറുതേ വേണ്ടാത്ത ഒരു സജഷൻ പറയില്ല. അഥവാ അദ്ദേഹം പറഞ്ഞതു നമുക്കു വേണ്ടാ എന്നു തോന്നിയാൽ ഇന്ന കാരണം കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നു നമ്മൾ പറയുന്പോൾ അതു ശരിയാണ്, അത് അങ്ങനെ തന്നെ മതി എന്നാവും അദ്ദേഹത്തിന്റെ മറുപടി. എന്തിനാണ് ഇവിടെ ഇപ്പോൾ ഇങ്ങനെ പറയുന്നത് എന്ന് അദ്ദേഹം ചോദിച്ചാൽ ആറു സീനുകൾക്കപ്പുറം ഇന്നതുപോലെ ഒരു കാര്യം പറയുന്നുണ്ട്, അതുകൊണ്ടാണ് ഇവിടെ ഇങ്ങനെ പറയുന്നത് എന്നു വിശദീകരിക്കുന്നതോടെ അദ്ദേഹം ഓകെ പറയും. നടന്നു വീട്ടിലോട്ടു വരുന്ന ഒരു സീനിൽ ഗേറ്റിൽ നിന്നാണ് അത് എടുക്കുന്നതെങ്കിൽ ഇയാൾ എത്ര ദൂരത്തുനിന്നുള്ള കടയിൽ നിന്നാണു നടന്നുവരുന്നത് എന്നു മമ്മൂക്ക ചോദിക്കും. എത്ര കിതയ്ക്കണമെന്ന് അറിയാൻ വേണ്ടിയാണ് ആ ചോദ്യം. 55 ദിവസം മമ്മൂക്കയ്ക്കൊപ്പം സെറ്റിൽ. ആ അനുഭവങ്ങളിൽ മനസിൽ സൂക്ഷിക്കുന്നത്..? ദേഷ്യക്കാരനായ ഒരു മമ്മൂട്ടി, നമ്മൾ എന്തെങ്കിലും പറഞ്ഞാൽ നമ്മളെ ഓടിക്കുന്ന ഒരു മമ്മൂട്ടി എന്നൊക്കെ പറയുന്നിടത്തുനിന്ന് ഒരു തുടക്കക്കാരനെപ്പോലെ പെരുമാറുന്ന മമ്മൂട്ടിയെയാണ് എനിക്കു കാണാനായത്. അതൊരു വലിയ ക്വാളിറ്റിയാണ്. അതായിരിക്കാം അദ്ദേഹത്തെയൊക്കെ ഇത്രയും കാലം പിടിച്ചുനിർത്തുന്നത്. കലാസദൻ ഉല്ലാസിൽ നിന്നു മമ്മൂട്ടിയിലേക്കുള്ള ദൂരം എത്രയാണ്..? പ്രകാശവർഷങ്ങളുടെ അകലമാണ് മമ്മൂക്കയും കലാസദൻ ഉല്ലാസും തമ്മിലുള്ളത്. കലാലോകത്ത് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ പ്രതിഭ തെളിയിച്ച ധാരാളം ആരാധകനുള്ള ഒരു നടനാണു മമ്മൂക്ക. ഇപ്പോഴും 2,000 രൂപയ്ക്ക് ഒരു സ്റ്റേജിൽ പാടാൻ പോകുന്ന ആരാലും അറിയപ്പെടാത്ത സ്വന്തമായി ഒരു വാഹനം പോലുമില്ലാത്ത ഒരാളാണ് ഉല്ലാസ്. രണ്ടുപേരും നല്ല മനുഷ്യരാണ് എന്നുള്ളതു മാത്രമാണ് പൊതുവായി പറയാനുള്ളത്. കലാസദൻ ഉല്ലാസ് ആകാൻ മമ്മൂട്ടി തയാറെടുപ്പുകൾ നടത്തിയിരുന്നോ..? തയാറെടുപ്പുകളെക്കുറിച്ചൊക്കെ അദ്ദേഹത്തോടു ഞാൻ ചോദിച്ചു. അത് ആ സമയമാകുന്പോൾ എനിക്കു കൃത്യമായി ഒരു സംഭവം കിട്ടും. അതു നമുക്കു ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞത്. അത് അതുപോലെ അദ്ദേഹം ചെയ്തിട്ടുമുണ്ട്. ഈ കഥാപാത്രത്തിന് ഭാഷയിലോ മറ്റോ എന്തെങ്കിലും പ്രത്യേകത കൊണ്ടുവരണോ എന്ന് ഞാൻ അദ്ദേഹത്തോടു ചോദിച്ചു. അതൊക്കെ ഇയാളെ പ്രത്യേകതയുള്ള ഒരാളാക്കി മാറ്റും എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. സമൂഹത്തിനിടയിലൂടെ നടന്നുപോയാൽ ഇയാളെ ആരും ശ്രദ്ധിക്കില്ല എന്നാണ് അദ്ദേഹത്തോടു കഥപറഞ്ഞപ്പോൾ ഞാൻ തന്നെ സൂചിപ്പിച്ചത്. അത്തരത്തിൽ ഒരുപാടു പ്രത്യേകതകൾ വന്നാൽ ഈ കഥാപാത്രം മറ്റൊന്നാവും, സമൂഹത്തിനിടയിൽ തിരിച്ചറിയപ്പെടുന്ന ആളാവും. അതുകൊണ്ട് അങ്ങനെ ചെയ്തില്ല. ഗാനഗന്ധർവനിലെ നായികമാർ..? വന്ദിത മനോഹരൻ, അതുല്യ, ശാന്തി എന്നിവരാണു നായികമാർ. പുതുമുഖങ്ങളാണ്. കലാസദൻ ഉല്ലാസിന്റെ ജീവിതത്തിൽ ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കു വലിയ പ്രാധാന്യമുണ്ട്. അവർ കാരണമാണ് ഇയാൾ ഒരു ഗന്ധർവനായിപ്പോകുന്നത്. മമ്മൂട്ടി മുതൽ മോഹൻ ജോസ് വരെ.. താരസന്പന്നമാണല്ലോ ഗാനഗന്ധർവൻ..? മമ്മൂക്കയെ കൂടാതെ മുകേഷ്, മനോജ് കെ. ജയൻ, ധർമജൻ തുടങ്ങി മോഹൻ ജോസ് ഉൾപ്പെടെ അന്‍പതിനടുത്തു പ്രമുഖ താരങ്ങൾ ഈ പടത്തിലുണ്ട്. കലാസദൻ ഉല്ലാസിന്റെ ജീവിതത്തിൽ ഇഷ്ടംപോലെ കഥാപാത്രങ്ങളുണ്ട്. ഈ കഥാപാത്രങ്ങളെല്ലാം പ്രാധാന്യമുള്ളവരാണ്. അവരെ ഒന്നുകണ്ടു കുറേനേരം കഴിഞ്ഞു വീണ്ടും കാണുന്പോൾ ജനം ഓർക്കണം. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. മോഹൻ ജോസ് ചേട്ടൻ എത്രയോ വർഷമായി സിനിമയിലുണ്ട്. തുടരെത്തുടരെ വില്ലൻ വേഷങ്ങൾ ചെയ്തുവന്ന മോഹൻ ജോസ് ചേട്ടൻ ഒരു നല്ല മനുഷ്യന്റെ കഥാപാത്രം ചെയ്യാൻ കൊതിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ എന്നോടു പറഞ്ഞിട്ടുണ്ട്. ഉല്ലാസിന്റെ ജീവിതത്തിൽ പ്രാധാന്യമുള്ളതും അദ്ദേഹവുമായി ഏറ്റവും സൗഹൃദമുള്ളതുമായ ഒരു കഥാപാത്രമാണ് മോഹൻ ജോസിന്റേത്. താങ്കൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ..? എന്നിലെ സംവിധായകന് എന്നിലെ നടനെ ഇഷ്ടമല്ല. അതിനാൽ വേഷം കൊടുത്തില്ല. കോട്ടയം കുഞ്ഞച്ചനിലെ ഹൃദയവനിയിലെ ഗായികയോ.., സല്ലാപത്തിലെ പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാവസന്തം...തുടങ്ങിയ ഗാനമേളപ്പാട്ടുകൾ പ്രേക്ഷകപ്രീതി നേടിയവയാണ്.. ഈ സിനിമയിലും അത്തരത്തിൽ ശ്രദ്ധേയമാകാവുന്ന പാട്ടുകളുണ്ടോ..? ഇഷ്ടംപോലെയുണ്ട്. ഗാനമേളപാട്ടുകൾ ഈ സിനിമയിലുമുണ്ട്. ദീപക് ദേവ് സംഗീതസംവിധാനം നിർവഹിച്ച മൂന്നു പാട്ടുകളാണ് ഇതിലുള്ളത്. രണ്ടാമത്തെ ചിത്രത്തിലെത്തി നിൽക്കുന്പോൾ താങ്കളിലെ സംവിധായകന് എന്തു മാറ്റമാണ് സംഭവിച്ചിട്ടുള്ളത്..? ഏതു കാര്യവും കൂടുതൽ കൂടുതൽ ചെയ്യുന്പോൾ അതിലെ അനുഭവപരിചയം നമ്മളെ സഹായിക്കുമല്ലോ. ഞാൻ കഴിഞ്ഞ പടം ചെയ്തപ്പോൾ ഇങ്ങനെയല്ലായിരുന്നു അതു ചെയ്യേണ്ടിയിരുന്നത് എന്ന് എനിക്കു തോന്നിയ കാര്യങ്ങളെല്ലാം ഈ പടത്തിൽ തിരുത്തിയിട്ടുണ്ട്. പുതിയതായിരിക്കും ചിലപ്പോൾ ഇതിൽ ഇനി സംഭവിക്കുന്ന തെറ്റുകൾ. എന്തായാലും കൂടുതലായി അപ് ഡേറ്റ് ചെയ്യപ്പെടുന്നുണ്ട്. ഗാനഗന്ധർവൻ തിയറ്ററുകളിലെത്തുകയാണ്. സംവിധായകൻ എന്ന നിലയിൽ താങ്കൾ സംതൃപ്തനാണോ..? എനിക്കു കിട്ടിയ എല്ലാ ടെക്നീഷ്യൻസും അഭിനേതാക്കളും വളരെ പ്രതിഭകളായതുകൊണ്ടുതന്നെ ഞാൻ വളരെ സന്തോഷവാനാണ്. സംവിധാനത്തിൽ തന്നെ തുടരാനാണോ പ്ലാൻ..? എല്ലാത്തിലും ഉണ്ടാവും. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
സെന്നയും പദ്മിനിയും
|
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
|
|
|
|
|
|
|
|