"എൻജിന്റെ ഭാഗങ്ങളും പ്രവർത്തനവും പഠിച്ച പോളിടെക്നിക്ക് കഴിഞ്ഞ എൻജിനിയറാണ് ഞാൻ. എന്നെ കൂടുതലൊന്നും പഠിപ്പിക്കരുത്' എന്നു പറയുന്ന തലയണമന്ത്രം എന്ന സിനിമയിലെ കഥാപാത്രത്തെ ഓർമയുണ്ടോ? പോളിടെക്നിക്കിൽ പഠിച്ചാൽ ജൂണിയർ എൻജിനിയറാകാമെന്നും വലിയ ആളാണെന്നും പറഞ്ഞുവയ്ക്കുകയാണ് കഥാപാത്രം. എസ്എസ്എൽസി കഴിഞ്ഞവർക്ക് ഈ ജൂണിയർ എൻജിനിയറിംഗ് ഡിപ്ലോമ കരസ്ഥമാക്കാൻ ഇപ്പോഴാണ് അവസരം. ഒപ്പം നല്ല ജോലിയും ധാരാളം ഉപരിപഠന സാധ്യതകളും.
എന്തിന് ഡിപ്ലോമ?
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയിൽ തൊഴിൽ സാധ്യതകളും കുത്തനെ ഉയർന്നുകൊണ്ടിരിക്കുന്നു. വൈദഗ്ധ്യമുള്ള ഒരു തൊഴിൽ സമൂഹമാണ് ഇവിടങ്ങളിൽ ആവശ്യം. ഉന്നത ബിരുദങ്ങളല്ല, തൊഴിലറിയാവുന്ന ടെക്നിക്കൽ എക്സ്പേർട്ട്സിനെയാണ് ആവശ്യം. പോളിടെക്നിക്കുകൾ വഴി ഡിപ്ലോമ ബിരുദമുള്ളവരെ ധാരാളമായി വൻകിട ഉത്പാദന നിർമാണ സേവന മേഖലകളിൽ ആവശ്യമുണ്ട്.
ഈയടുത്ത കാലത്തായി ഡിപ്ലോമ പഠനത്തിന്റെ പ്രാധാന്യം വർധിച്ചുവരുന്നതായി കാണുന്നു. പുതിയ സാങ്കേതിക വിദ്യയുടെ വരവോടെ ഇവ നടപ്പിലാക്കാനുള്ള വർക്ക്ഫോഴ്സ് ആണ് ഡിപ്ലോമ ബിരുദധാരികൾ. സാധ്യതാ പഠനവും ഡിസൈനിംഗും കഴിഞ്ഞാൽ ഒരു പ്രോജക്ട് യഥാർഥത്തിൽ നടപ്പിലാക്കുന്നത് ഇവരിലൂടെയാണ്. അതിനാൽ തന്നെ വ്യവസായ നിർമാണ ഉത്പാദന മേഖലയിലെ നെടുംതൂണുകളാണ് ഡിപ്ലോമ കഴിഞ്ഞ ഇക്കൂട്ടർ. മൂന്നു വർഷമാണ് ഡിപ്ലോമ കോഴ്സിന്റെ പഠനകാലാവധി.
സ്ഥാപനങ്ങൾ എവിടെയൊക്കെ?
എസ്എസ്എൽസിയാണ് പോളിടെക്നിക്ക് പ്രവേശനത്തിനുള്ള യോഗ്യത. സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് പോളികളിലേക്കുള്ള പ്രവേശന പരീക്ഷകളും നടത്തുന്നത്. 2018-18 വർഷത്തിലേക്കുള്ള വിജ്ഞാപനം പുറത്തിറങ്ങിക്കഴിഞ്ഞു.
കേരളത്തിലാകെയായി 75 പോളിടെക്നിക്കുകളിലായി 18880 ഡിപ്ലോമ സീറ്റുകൾ നിലവിലുണ്ട്. കഴിഞ്ഞവർഷം ഈ പോളിടെക്നിക്കുകളിലേക്കുള്ള പ്രവേശനത്തിനായി ഒരുലക്ഷത്തിൽപ്പരം അപേക്ഷകരുണ്ടായിരുന്നുവെന്നത് ഡിപ്ലോമ കോഴ്സിന്റെ പ്രാധാന്യം വെളിവാക്കുന്നു.
ഏതൊക്കെ കോഴ്സുകൾ?
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ എന്നീ ഡിപ്ലോമ കോഴ്സുകൾ മിക്ക പോളിടെക്നിക്കുകളിലും ലഭ്യമാണ്. ഇവ കൂടാതെ പോളിമർ ടെക്നോളജി, ഓട്ടോമൊബൈൽ, കെമിക്കൽ, കൊമേഴ്സ്യൽ പ്രാക്ടീസ്, ടെക്സ്റ്റൈൽ ടെക്നോളജി, പ്രിന്റിംഗ് ടെക്നോളജി, ബയോമെഡിക്കൽ തുടങ്ങി സ്പെഷലൈസ്ഡ് കോഴ്സുകളും ചില പോളികളിൽ ലഭ്യമാണ്.
സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ മുഴുവൻ സീറ്റിലും സർക്കാർ ഫീസിലും (ട്യൂഷൻ ഫീസ് 750/-), സ്വകാര്യ പോളികളിലെ 50 ശതമാനം സീറ്റുകളിൽ 22500/- രൂപ ട്യൂഷൻ ഫീസിലും പ്രവേശനം നേടാം.
എയ്ഡഡ് പോളികളിൽ 15 ശതമാനം മാനേജ്മെന്റ് സീറ്റുകളും സ്വകാര്യ പോളികളിൽ 50 ശതമാനം മാനേജ്മെന്റ് സീറ്റുകളും ലഭ്യമാണ്.
അപേക്ഷയും സമയപരിധിയും
പോളിടെക്നിക് പ്രവേശനത്തിന് www. polyadmission.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ. വിശദവിവരങ്ങളും പ്രോസ്പെക്ടസും റിസർവേഷൻ സാധ്യതകളും ഈ വെബ്സൈറ്റിൽ ലഭ്യമാണ്. 29 വരെയാണ് ഓണ്‍ലൈനായി അപേക്ഷകൾ സ്വീകരിക്കുക. ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ചശേഷം അവയുടെ പ്രിന്റ് എടുത്ത ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം ഏതെങ്കിലും സർക്കാർ, എയ്ഡഡ് പോളികളിൽ 31നകം നൽകണം.
ഡിപ്ലോമയ്ക്ക് ശേഷം
ഡിപ്ലോമ പഠനം പൂർത്തിയാക്കിയ മിടുക്കർക്ക് മാർക്കറ്റിൽ ധാരാളം ആവശ്യക്കാരുണ്ട്. ഉത്പാദന നിർമാണ മേഖലയിലെ മാറ്റം ഈ രംഗത്ത് കൂടുതൽ തൊഴിൽ നൈപുണിയുള്ള ആളുകളെ തേടുന്നു. ഡിപ്ലോമ കഴിഞ്ഞാൽ തുടർപഠനത്തിനും ധാരാളം അവസരങ്ങളാണ്. ലാറ്ററൽ എൻട്രിയിയായി എൻജിനിയറിംഗ് ബിരുദ പ്രവേശനം ലഭിക്കുന്ന ഇക്കൂട്ടർക്ക് മൂന്നുവർഷംകൊണ്ട് ബിടെക്ക് ബിരുദം നേടാനുമാകും.
ഡോ. എം. അബ്ദുൾ റഹ്മാൻ
(പ്രോ വൈസ് ചാൻസലർ,
ഡോ. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല, തിരുവനന്തപുരം )