രാജ്യത്തെ വിവിധ സർവകലാശാലകളിലും കലാലയങ്ങളിലും ബിരുദ, ബിരുദാനന്തര പരീക്ഷയ്ക്കു പഠിക്കുന്നവർക്കും പഠിച്ചു കഴിഞ്ഞവർക്കും പരീക്ഷണ മാസമാണ് ഡിസംബർ. സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപക നിയമനത്തിനും ജൂണിയർ റിസർച്ച് ഫെലോഷിപ്പിനുമുള്ള നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പുതിയ രൂപത്തിലും ഭാവത്തിലും കടന്നുവരുന്ന മാസമാണു ഡിസംബർ. കൂടാതെ മാനവിക വിഷയങ്ങൾക്കുള്ള നെറ്റ് ദേശീയതലത്തിൽ പുതുതായി രൂപം കൊടുത്ത നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണു നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപക നിയമനത്തിനു നടത്തിവരുന്ന പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് അഥവാ ദേശീയ യോഗ്യത നിർണയ പരീക്ഷ. ഗവേഷകരായി തെരഞ്ഞെടുക്കപ്പെടുന്നതിനു നടത്തിവരുന്ന ജൂണിയർ റിസർച്ച് ഫെല്ലോഷിപ്പിനും (ജെആർഎഫ്) ഒറ്റ പരീക്ഷ മതി. നെറ്റ് പരീക്ഷയ്ക്ക് പ്രായപരിധിയില്ല. ജെആർഎഫ് പരീക്ഷാർഥികൾ 2018 ഡിസംബർ ഒന്നിനു 30 വയസ് കവിയാൻ പാടില്ല. ബിരുദ, ബിരുദാനന്തര പരീക്ഷയ്ക്ക് പൊതുവിഭാഗക്കാർക്ക് 55 ശതമാനം മാർക്കു നേടിയിരിക്കണം. മറ്റു വിഭാഗക്കാർക്ക് 50 ശതമാനം മതിയാകും.
സർവകലാശാല ധനകാര്യ കമ്മീഷനും കൗണ്‍സിൽ ഓഫ് സയന്റിഫിക് ആൻഡ് റിസർച്ച് എന്ന സ്ഥാപനവുമാണ് അസിസ്റ്റന്റ് പ്രഫസർമാരായി നിയമിക്കുന്നതിനു ശാസ്ത്രവിഷയങ്ങളിൽ പരീക്ഷ നടത്തിവന്നിരുന്നത്. മാനവിക വിഷയങ്ങളിൽ സർവകലാശാല ധനകാര്യ കമ്മീഷൻ നേരിട്ടും എന്നാൽ 2013 മുതൽ സർവകലാശാല ധനകാര്യ കമ്മീഷനു വേണ്ടി നെറ്റ് പരീക്ഷ നടത്തുന്നതിനു സ്കൂൾ വിദ്യാഭ്യാസ ഏജൻസിയായ സെൻട്രൽ ബോഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷനായിരുന്നു. സർവകലാശാല ധനകാര്യ കമ്മീഷൻ നടത്തിവന്നിരുന്ന പരീക്ഷയുടെ നിലവാരം സിബിഎസ്ഇ പരീക്ഷയ്ക്ക് ഉണ്ടായിരുന്നില്ല. അസിസ്റ്റന്റ് പ്രഫസർമാരാകാൻ യോഗ്യത നേടാൻ കൊതിച്ച പരീക്ഷാർഥികൾക്ക് വലിയ ഒരു ആഘാതമായിരുന്നു സിബിഎസ്ഇയുടെ പരീക്ഷകൾ. കൂടാതെ ഓരോ വിഷയങ്ങളിൽ ഉയർന്ന റാങ്ക് നേടിയ ആദ്യത്തെ 15 ശതമാനം ആൾക്കാർക്കാണ് അധ്യാപക നിയമനത്തിനു യുജിസി ശിപാർശ ചെയ്തിരുന്നത്. അടുത്ത കാലത്ത് അത് ആറു ശതമാനമാക്കി കുറച്ചു. നിലവിലുള്ള വേക്കൻസികൾ നികത്താൻ യോഗ്യത നേടിയ അധ്യാപകരുടെ കുറവും ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനു കാരണമായി. യുജിസി നിഷ്കർഷിക്കുന്ന ഗുണനിലവാരം സർവകലാശാലകളിൽ നിലനിർത്തുന്നതിനു പരിതസ്ഥിതിയും മറ്റു ഘടകങ്ങളും ഇപ്പോൾ അനുകൂലമല്ല.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതിയ സംവിധാനം. എല്ലാ പരീക്ഷാർഥികൾക്കും ശരിയായ അവസരം നൽകിക്കൊണ്ട് പ്രതിവർഷം രണ്ടു പരീക്ഷകൾ വീതം നടത്തുന്നതിനാണ് എൻടിഎ ലക്ഷ്യമിടുന്നത്. ഓണ്‍ലൈൻ സംവിധാനത്തിലൂടെയാണ് നെറ്റ് പരീക്ഷ. അസിസ്റ്റന്റ് പ്രഫസർമാരായി തെരഞ്ഞെടുക്കപ്പെടുന്നവർ എഴുതാനോ വായിക്കാനോ സംസാരിക്കാനോ കഴിവുള്ളവരാണെന്നു പരിശോധിക്കാനുള്ള ഏർപ്പാട് പുതിയ സംവിധാനത്തിൽ ഇല്ലെന്നത് പ്രധാന ന്യൂനതയാണ്.
പരീക്ഷ നടത്തിപ്പിൽ ഒരു ഏകീകൃത സംവിധാനം കൊണ്ടുവരികയാണ് എൻടിഎയുടെ ലക്ഷ്യം. ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ നടത്തിപ്പിലേയും ഫലപ്രഖ്യാപനത്തിലേയും അഴിമതി തടയാൻ വേണ്ടിയാണ് കംപ്യൂട്ടർ സംവിധാനത്തിലൂടെ ഓണ്‍ലൈൻ രീതിയിൽ പരീക്ഷ നടത്തുന്നത്. പരീക്ഷാ നടത്തിപ്പിൽ തത്ക്കാലം മാറ്റമില്ല. പരീക്ഷാ രീതിയിൽ മാത്രമാണ് മാറ്റം. പരീക്ഷാർഥികളുടെ ആശങ്ക ഒഴിവാക്കാൻ വേണ്ടിയാണിത്. കൂടുതൽ വിവരങ്ങൾ എൻടിഎയുടെ വെബ്സൈറ്റിൽ നിന്നും ലഭിക്കും.
ശാസ്ത്ര വിഷയങ്ങൾക്ക് ആറു വിഭാഗങ്ങൾ
കോളജ് അസിസ്റ്റന്റ് പ്രഫസർമാരായി നിയമനത്തിലുള്ള യോഗ്യത നേടുന്നതിന് ശാസ്ത്രവിഷയങ്ങൾക്കും മാനവിക വിഷയങ്ങൾക്കും വെവേറെ പരീക്ഷയാണുള്ളത്. നെറ്റ് പരീക്ഷയിൽ വിജയം നേടിയാൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനു യോഗ്യത നേടാം. ജെആർഎഫ് യോഗ്യത നേടിയാൽ അവരവർ പഠിച്ചിട്ടുള്ള വിഷയങ്ങളിലോ അനുബന്ധ വിഷയങ്ങളിലോ യുജിസിയുടെ സാന്പത്തിക സഹായത്തോടെ ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിക്കും. ആദ്യം ശാസ്ത്രവിഷയങ്ങളെ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാം. ശാസ്ത്രവിഷയങ്ങളെ പ്രധാനമായും ആറു വിഭാഗമായി തിരിച്ചിട്ടുണ്ട്.
ലൈഫ് സയൻസ് (സസ്യശാസ്ത്രം, ജന്തുശാസ്ത്രം), എർത്ത്, അറ്റ്മോസ്ഫിയറിക് ഓഷൻ ആൻഡ് പ്ലാനിറ്ററി സയൻസ് (ഭൂമിശാസ്ത്രം, വാനശാസ്ത്രം), മാത്തമാറ്റിക്കൽ സയൻസ് (ഗണിതശാസ്ത്രം), കെമിക്കൽ സയൻസ് (രസതന്ത്രം), ഫിസിക്കൽ സയൻസ് (ഭൗതിക ശാസ്ത്രം), എൻജിനിയറിംഗ് സയൻസ്.
ശാസ്ത്രവിഷയങ്ങളിലെ അധ്യാപകരായി തെരഞ്ഞെടുക്കപ്പെടുന്നതിനും സർവകലാശാല ധനകാര്യ കമ്മീഷനും കൗണ്‍സിൽ ഓഫ് സയന്റിഫിക് ആന്‍ഡ് ഇൻഡസ്ട്രിയൽ റിസർച്ചുമാണ് പരീക്ഷ നടത്തുന്നത്.
ഡിസംബർ മൂന്നാംവാരമാണ് പരീക്ഷ. പരീക്ഷയ്ക്കുള്ള അപേക്ഷകൾ സെപ്റ്റംബർ ഒന്നു മുതൽ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അപേക്ഷയും പരീക്ഷാഫീസും അടയ്ക്കേണ്ട അവസാന തീയതി 2018 ഒക്ടോബർ മൂന്നാംവാരം കൊണ്ടവസാനിക്കും.
രാവിലെയും ഉച്ചയ്ക്കുമായി മൂന്നു മണിക്കൂർ വീതമുള്ള രണ്ടു പരീക്ഷയാണ് ശാസ്ത്രവിഷയങ്ങൾക്കുള്ളത്.
പാർട്ട് എ: എൻജിനിയറിംഗ് ഉൾപ്പെടെ എല്ലാ ശാസ്ത്രവിഷയങ്ങൾക്കും പൊതുവായ പരീക്ഷയാണ്. ഈ വിഭാഗത്തിൽ ലോജിക്കൽ റീസണിംഗ്, ഗ്രാഫിക്കൽ അനാലിസിസ്, ന്യൂമറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് കന്പാരിസണ്സ് സീരീസ്, ഫോർമേഷൻ പസിലുകൾ തുടങ്ങി 20 ചോദ്യങ്ങളിൽ 15 എണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് ബി: പരന്പരാഗതമായ ശൈലിയിലുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം. അതാതു വിഷയങ്ങൾക്കു പ്രത്യേകമായ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. എൻജിനിയറിംഗ് വിദ്യാർഥികൾക്ക് എൻജിനിയറിംഗ് അഭിരുചിയും ഗണിതശാസ്ത്രവും ഉണ്ടാകും.
പാർട്ട് സി: പരീക്ഷാർഥിയുടെ ശാസ്ത്രബോധം അളക്കുന്നതിനുള്ള ഉയർന്ന മൂല്യങ്ങളുള്ള ചോദ്യങ്ങളായിരിക്കും ഉൾപ്പെടുത്തുക. എല്ലാ ഒബ്ജക്ടീവ് മാതൃകയിൽ തെറ്റായ ഉത്തരത്തിനു നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കു.
അപേക്ഷ ഓണ്‍ലൈനിലൂടെ വെബ്സൈറ്റ് csirhrdg.res.in പരീക്ഷാ തീയതി ഡിസംബർ മൂന്നാം വാരാം. ഫല പ്രഖ്യാപനം മാർച്ച് - ഏപ്രിൽ 2019. പരീക്ഷ പാർട്ട് എ, ബി, സി. കെമിക്കൽ സയൻസ് പരീക്ഷാ സ്കീമിൽ മാറ്റമുണ്ട് - വെബ്സൈറ്റ് പരിശോധിക്കുക.
പരീക്ഷ സമയം : രാവിലെ ഒൻപത് മുതൽ 12 വരെ. ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചുവരെ. മാർക്ക് 200. നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും.
മാനവിക വിഷയങ്ങൾക്കുള്ള നെറ്റ് 84 വിഷയങ്ങളിൽ
മാനവിക വിഷയങ്ങൾക്കുള്ള നെറ്റ് പരീക്ഷയ്ക്ക് എൻടിഎ വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. 89 വിഷയങ്ങളിൽ 91 കേന്ദ്രങ്ങളിൽ വച്ചാണ് പരീക്ഷ. ഡിസംബർ രണ്ടു മുതൽ 16 വരെയുള്ള രണ്ടാഴ്ചക്കുള്ളിലാണ് പരീക്ഷ. രണ്ടു പേപ്പറുകൾ ഉണ്ടാകും.
പേപ്പർ ഒന്ന്: പരീക്ഷാർഥിയുടെ പൊതുവിജ്ഞാനം, അഭിരുചി എന്നിവ പരിശോധിക്കുന്നതിനുള്ള പരീക്ഷയാണ്. അധ്യാപന അഭിരുചി, ഗവേഷണ രീതികൾ, ഇംഗ്ലീഷ് സംഗ്രഹരചന, വാർത്താവിനിമയം, റീസണിംഗ് മാത്തമാറ്റിക്കൽ, ലോജിക്കൽ റീസണിംഗ്, ഡാറ്റാ വ്യാഖ്യാനം, വിവര സാങ്കേതിക വാർത്താവിനിമയം, പരിതസ്ഥിതിയും ജനങ്ങളും, ഉന്നത വിദ്യാഭ്യാസം - ഭരണഘടന രാഷ്ട്രീയ സംവിധാനം, ഇ ഗവർണൻസ് എന്നീ പത്തു വിഷയങ്ങളിൽ അഞ്ചു ചോദ്യം വീതം.
അന്‍പതു ചോദ്യങ്ങൾ - 100 മാർക്ക്.
ഫസ്റ്റ് ഷിഫ്റ്റ് - രാവിലെ 9.30 മുതൽ 10.30 വരെ. (50 ചോദ്യം 100 മാർക്ക്). സെക്കന്‍ഡ് ഷിഫ്റ്റ് - ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നുവരെ.
പരീക്ഷ രണ്ട്: ദൈർഘ്യം - രണ്ടു മണിക്കൂർ
ഒന്നാം ഷിഫ്റ്റ് - രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ.
രണ്ടാം ഷിഫ്റ്റ് - ഉച്ചകഴിഞ്ഞ് 3.30 മുതൽ വൈകുന്നേരം അഞ്ചുവരെ. (100 ചോദ്യം - 200 മാർക്ക്).
പരീക്ഷാ ഫീസ് : പൊതുവിഭാഗം 800 രൂപ, ഒബിസി - 400 രൂപ, എസ്/എസ്ടി/പിഎച്ച്/ട്രാൻസ്ജെൻഡർ - 200 രൂപ. പ്രായം ജെആർഎഫ് 30 വയസ്. നെറ്റ് അസിസ്റ്റന്റ് പ്രഫസർഷിപ്പ് - പ്രായപരിധിയില്ല. പ്രായം 2018 ഡിസംബർ ഒന്നിനു 30 വയസ് കവിയാൻ പാടില്ല.
പേപ്പർ രണ്ട്: 89 വിഷയങ്ങൾ ഉൾപ്പെടുന്നതാണു രണ്ടാം പേപ്പർ. ഇതിൽ 50 ചോദ്യങ്ങൾ ഉയർന്ന മൂല്യങ്ങൾ ഉള്ളതാണ്.
അപേക്ഷ സമർപ്പിക്കാനുള്ള തീയതി - സെപ്റ്റംബർ 30 വരെ.
പരീക്ഷാ തീയതി - ഡിസംബർ രണ്ട് മുതൽ 16 വരെ.
ഫലപ്രഖ്യാപനം - 2019 ജനുവരി അവസാന വാരം.
നവംബർ മുതൽ മാതൃകാ പരീക്ഷയ്ക്കുള്ള സൗകര്യം വെബ്സൈറ്റിൽ ലഭ്യമാണ്.
www.nta.ac.in, www.ntanet.nic.in
പ്രഫ. ബി. ചന്ദ്രചൂഡൻ നായർ
(ഡയറക്ടർ, സി.സി.ഡി.എസ്, തിരുവനന്തപുരം)