ഇംഗ്ലീഷ് പഠനം ഇന്ത്യയിൽ പലേടത്തും സാധ്യമാണെങ്കിലും ഇഫ്ളുവിൽ അതു വേറിട്ട അനുഭവമാണ്. അങ്ങനെ ഏറെ സവിശേഷതകളുള്ള ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഇഫ്ളു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി.
ഹൈദരാബാദിലാണു മുഖ്യ കാന്പസ്. കൂടാതെ ഷില്ലോംഗിലും ലക്നോവിലും ഉപ കാന്പസുകളും ഉണ്ട്.ഇവിടെ ഇംഗ്ലീഷ് മാത്രമല്ല റഷ്യൻ, ഫ്രഞ്ച്, ജർമൻ, അറബിക്, ജാപ്പനീസ്, സ്പാനിഷ്, ഇറ്റാലിയൻ, പേർഷ്യൻ, ചൈനീസ്, കൊറിയൻ ഭാഷകളും പഠിപ്പിക്കുന്നു.
ഇംഗ്ലീഷ് വിഭാഗത്തിലെ ഡിപ്പാർട്ട്മെന്റുകൾ നാലു സ്കൂളുകളുടെ കീഴിൽ കൂട്ടിയിണക്കിയിരിക്കുന്നു. സ്കൂൾ ഓഫ് ലാംഗ്വേജ് സയൻസസ്, ഇംഗ്ലീഷ് ലാംഗ്വേജ് എജ്യൂക്കേഷൻ, ലിറ്റററി സ്റ്റഡീസ്, ഇന്റർഡിസിപ്ലിനറി സ്റ്റഡീസ്. പിന്നെ ഡിസ്റ്റൻസ് എജ്യൂക്കേഷൻ എന്ന ഒരു സ്കൂൾ വേറെയുമുണ്ട്. വിദേശ ഭാഷകൾക്കായി രണ്ടു സ്കൂളുകൾ. യൂറോപ്യൻ ഭാഷകൾക്ക് ഒരെണ്ണവും അറബിക്കും മറ്റ് ഏഷ്യൻ ഭാഷകൾക്കും കൂടി മറ്റൊരെണ്ണവും. സ്കൂളുകളും അവയുടെ കീഴിൽ ഡിപ്പാർട്ട്മെന്റുകളും എന്നതാണ് ഇഫ്ളുവിന്റെ അക്കാദമിക് ഘടന
ഇഷ്ടംപോലെ പഠിക്കാം
എംഎ ഇംഗ്ലീഷ് ആണ് ഇഫ്ളുവിലെ കോഴ്സുകളിൽ പ്രമാണി (flagship course). ഇന്ത്യയിലോ പുറത്തോ ഉള്ള ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. വിദേശ പൗരന്മാർക്ക് വേറെ ക്വോട്ട ഉണ്ട്.ഓരോ സെമസ്റ്ററിലും ഇഷ്ടമുള്ള കോഴ്സ് തെരഞ്ഞെടുക്കുന്നതിനു പഠിതാവിന് ലഭിക്കുന്ന സ്വാതന്ത്ര്യമാണ് ഇവിടുത്തെ പ്രത്യേകത. ഇങ്ങനെ ഇഷ്ടമുള്ള കോഴ്സ് തെരഞ്ഞെടുക്കുന്ന രീതിയെ കഫറ്റീരിയ സിസ്റ്റം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. അതായത് കോഫി ഹൗസിൽ ചെന്നിരുന്ന് ഇഷ്ടമുള്ള ഭക്ഷണവും അനുബന്ധ വിഭവങ്ങളും ഓർഡർ ചെയ്യുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. ഈ എംഎ പ്രോഗ്രാമിനകത്ത് 11 വ്യത്യസ്ത ഡിഗ്രി സാധ്യത ഒളിഞ്ഞു കിടപ്പുണ്ടെന്നതാണു മറ്റൊരു പ്രധാന സംഗതി. അഞ്ചു പഠന മേഖലകളിലായാണു കോഴ്സുകൾ/ മൊഡ്യൂളുകൾ പരന്നു കിടക്കുന്നത്. ഭാഷാശാസ്ത്രം, സാഹിത്യം, ഇംഗ്ലീഷ് അധ്യാപനം, കൾച്ചറൽ സ്റ്റഡീസ്, മീഡിയ. ഇവയിൽ ഏതിലും എംഎ എടുക്കാം. അല്ലെങ്കിൽ, ഇംഗ്ലീഷ് എംഎയോടൊപ്പംഇവയിൽ ഏതെങ്കിലും ഒന്ന് ബ്രാക്കറ്റിൽ നിർദേശിക്കുന്ന തരത്തിലുള്ള ഡിഗ്രിയും ആവാം. ഉദാഹരണം: എംഎ ഇംഗ്ലീഷ് (കൾച്ചറൽ സ്റ്റഡീസ്). ഇതു രണ്ടിലും താത്പര്യമില്ലാത്തവർക്ക് വെറും എംഎ ഇംഗ്ലീഷ് എടുത്ത് പടിയിറങ്ങാം. എംഎ എംസിജെ: മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം എന്ന നാലു സെമസ്റ്റർ പ്രോഗ്രാം ഇംഗ്ലീഷ് എംഎയ്ക്കു സമാനമാണ്. പ്രത്യേക പ്രവേശന പരീക്ഷയുണ്ട്. യോഗ്യത യൂണിവേഴ്സിറ്റി ബിരുദം. ജേണലിസം കൂടാതെ ആധുനിക മാസ് മീഡിയയെ സംബന്ധിക്കുന്ന സിദ്ധാന്തവും പ്രയോഗവും അടങ്ങുന്നതാണ് സിലബസ്. ഈ സിലബസിനു പുറത്ത്, ഓരോ സെമസ്റ്ററിലും കൂടുതൽ പരിജ്ഞാനം കിട്ടുന്നതിനുവേണ്ടി ഒരു കോഴ്സ് മറ്റു സ്കൂളുകളിൽനിന്ന് എടുക്കാനും വ്യവസ്ഥയുണ്ട്.
ഇഫ്ളുവിലെ ബിരുദ കോഴ്സുകൾ
ഇംഗ്ലീഷിലും വിദേശ ഭാഷകളിലും ഇഫ്ളുവിൽ ബിഎ ആരംഭിക്കുന്നത് 2008ലാണ്. പ്ലസ് ടു കഴിഞ്ഞവർക്ക് പ്രവേശന പരീക്ഷ വഴി അഡ്മിഷൻ നേടാം. ആറു വിദേശ ഭാഷകളിലേക്കും കൂടി ഒരു പൊതുപ്രവേശനപരീക്ഷയാണ്. ഇംഗ്ലീഷിൽ വേറെയും. ഒരു കാര്യം. ഇഫ്ളു ബിഎ ചെയ്തവർക്ക് എംഎ അഡ്മിഷനു പ്രത്യേക പരിഗണനയൊന്നുമില്ല. ഇംഗ്ലീഷ് ബിഎ യുടെ സിലബസ് സാഹിത്യത്തിനു മുൻതൂക്കം കൊടുക്കുന്പോൾ തന്നെ എഴുത്തിലും ഭാഷണത്തിലും പ്രയോഗപരിചയം നേടുന്നതിനും പ്രാധാന്യം കൽപ്പിക്കുന്നു.രണ്ടാം കൊല്ലം മുതൽ ഓരോ സെമസ്റ്ററിലും ഒന്നോ രണ്ടോ ഓപ്ഷണൽ പേപ്പർ ചെയ്യണം.ഇഫ്ളു ഇംഗ്ലീഷ് ബിഎ യുടെ വേറൊരുവിശേഷം ആദ്യ വർഷത്തിൽ ഒരു വിദേശഭാഷ പഠിക്കണമെന്ന നിബന്ധനയാണ്. രണ്ടാം കൊല്ലം മുതൽ ഇത് ഓപ്ഷണൽ ആണ്.
പഠിപ്പിക്കാനും പഠിക്കാം
അധ്യാപന രംഗത്ത് ശോഭിക്കാൻ വേണ്ട വിഭവങ്ങൾ ഉൾക്കൊള്ളിച്ച് രൂപം കൊടുത്ത കോഴ്സുകളും ഇഫ്ളുവിന്റെ പ്രത്യേകതയായി ഉണ്ട്. അധ്യാപകരെയും അധ്യാപകരാകാൻ ആഗ്രഹിക്കുന്നവരെയും ഉദ്ദേശിച്ചുള്ളതാണ് ഈ കോഴ്സുകൾ.
പിജിഡിടിഇ: ആദ്യകാലം മുതലേ വലിയ പ്രചാരം കിട്ടിയ പ്രോഗ്രാം പോസ്റ്റ് ഗ്രജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ആണ്. രണ്ടു സെമസ്റ്റർ ദൈർഘ്യമുള്ള ഈ ഡിപ്ലോമ കോഴ്സിൽ എംഎ ഇംഗ്ലീഷ് കഴിഞ്ഞവർക്ക് ചേരാം. വിദൂര പഠന രീതിയിലും പിജിഡിടിഇ പഠിക്കാൻ സൗകര്യമുണ്ട്. ഒരു വർഷത്തിനു പകരം മൂന്നു വർഷമെടുക്കുമെന്നു മാത്രം. ബിഎഡ്/എംഎഡ്: ഇംഗ്ലീഷ് അധ്യാപകർക്കായുള്ള ബിഎഡും എംഎഡും ഇഫ്ളുവിന്റെ പുതുമയാണ്.ഇവ രണ്ടും, രണ്ടു സെമസ്റ്റർ കോഴ്സുകളാണ്. ഇംഗ്ലീഷ് ബിരുദധാരികളെ ഏറെ ആകർഷിക്കുന്ന പ്രോഗ്രാമുകളാണിവ.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്ളു) ഇംഗ്ലീഷിലും വിദേശ ഭാഷകളിലും പിഎച്ച്ഡി, എംഎ, ബിഎഡ്, ബിഎ കോഴ്സുകൾക്കും കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ മാസ്റ്റേഴ്സ് പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദ് മെയിൻ കാമ്പസിലും ഷില്ലോംഗ്, ലക്നോ കാമ്പസുകളിലുമാണ് കോഴ്സ് നടത്തുന്നത്. മാർച്ച് 9,10 തീയതികളിലാണ് പ്രവേശന പരീക്ഷ. ഫെബ്രുവരി 26നകം അപേക്ഷിക്കണം.
ഒബ്ജക്ടീവ് മാതൃകയിൽ കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ രണ്ടു മണിക്കൂർ ദൈർഘ്യമുള്ളതാണ്.
വിലാസം: കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി, ഹൈദരാബാദ്-500 007. ഫോണ്: 040 27689447 . www.efluniverstiy.ac.in
എക്സാം ടിപ്സ്
ഇഫ്ളുവിലെ പ്രവേശന പരീക്ഷയ്ക്കു കാണാപ്പാഠം പഠിച്ച അറിവുകളല്ല പരീക്ഷിക്കപ്പെടുന്നത്. ഈ വിഷയങ്ങളിൽ ഉപരി പഠന ത്തിനുള്ള അഭിരുചി ഉണ്ടോ, അതിന് അവശ്യം വേണ്ട വിഭവങ്ങൾ കൈയിലുണ്ടോ എന്നു മാത്രമാണ്. ഒരുദാ ഹരണം എന്ന നിലയ്ക്ക് ഇഫ്ളുവിന്റെ ഇംഗ്ലീഷ് ബിഎ പ്രവേശന പരീക്ഷ യുടെ ചോദ്യപേപ്പറിന്റെ പാറ്റേണ് നോക്കുക.ഇംഗ്ലീഷ് ഭാഷയിലുള്ള പിടിപാട്പ്രധാനമായും ടെസ്റ്റ് ചെയ്യും. അത് വ്യാകരണം, പദാവലി, എഴുത്ത്, വായന എന്നീ നാലു ഘടകങ്ങളായാണ്. ഒരു പാഠഭാഗം (രണ്ടോ മൂന്നോ ഖണ്ഡിക) തന്ന് അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളാണു വായന ടെസ്റ്റു ചെയ്യുന്നതിനുപയോഗിക്കുന്നത്. എഴുതാനുള്ള കഴിവളക്കാൻ ഒരു ചെറു ഖണ്ഡികയുടെ ആദ്യത്തേയും അവസാനത്തേയും വാക്യങ്ങൾ തരും, എന്നിട്ടു വേറെ അടയാളപ്പെടുത്തിയ മൂന്നു വാക്യങ്ങൾ തന്ന് അവയിൽ നിന്ന് ഏതെങ്കിലും രണ്ടെണ്ണം ഉചിതമായ ക്രമത്തിൽ ചേർത്ത് ഖണ്ഡിക പൂർത്തീകരിക്കുക എന്ന ദൗത്യം ആണ് വിദ്യാർഥി പൂർത്തിയാക്കേണ്ടത്. ചോദ്യങ്ങൾ മുഴുവൻ multiple choice ആയിരിക്കും. ഇനി ഭാഷാപരമല്ലാത്ത ചോദ്യങ്ങളും ഉണ്ട്. യുക്തിസഹമായ വിചിന്തനം , കണക്ക്, പൊതുവിജ്ഞാനം എന്നീ വകുപ്പിൽ പെടുത്താവുന്നവ. സാഹിത്യകാരന്മാർ, അവരുടെ കൃതികൾ ഇവയുടെ പരിചയം എന്നതിനെ സംബന്ധിക്കുന്ന കുറച്ചു ചോദ്യങ്ങളും അവസാനമായി ഉണ്ടാകും. ഈ പരീക്ഷ നന്നായി എഴുതാൻ ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും താത്പര്യവും, പാഠ പുസ്തകത്തിനു പുറത്ത് വായിക്കുന്ന ശീലവും മാത്രമേ കൈമുതലായി വേണ്ടൂ. logical, reasoning, numerical ability എന്നിവ കുറച്ചു ചെയ്തു പരിശീലിക്കാം ഇതിൽ തന്നെ ഗൈഡുകൾ, CAT, GRE, MAT എന്നീ മത്സരപ്പരീക്ഷയ്ക്കു വേണ്ടി തയാറാക്കി യവ, മാർക്കറ്റിൽ സുലഭം. അവയി ലൊന്നോ രണ്ടോ വാങ്ങി അഭ്യാസ ങ്ങൾ ചെയ്തു ശീലിക്കുക. മുൻപരിചയമുള്ള മുതിർന്ന വിദ്യാർഥികളോട് ചോദിച്ചു മനസിലാക്കുന്നതും സഹായകമാകും.