കുടുംബ ജീവിതത്തിന്റെ സ്വസ്ഥതയിൽ നിന്നുകൊണ്ടു ശാസ്ത്ര ലോകത്തു ചുവടുറപ്പിക്കാൻ സ്ത്രീകളെ ശക്തീകരിക്കുന്നതിനു കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണ് കിരണ്‍ (Knowledge Involvement in Research Advancement through Nurturing). പല കാരണങ്ങളാൽ ശാസ്ത്ര ലോകത്തു നിന്നു വിട്ടുനിൽക്കുന്ന വനിതകളെ ഉദ്ദേശിച്ച് നടപ്പാക്കുന്ന കിരണ്‍ പദ്ധതിയിലെ പ്രധാനപ്പെട്ടതാണ് വിമൻ സയന്റിസ്റ്റ് സ്കീം. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട മേഖലകളിൽ ഒരു വർഷത്തെ പരിശീലനം നൽകുന്നതാണ് ഈ പദ്ധതി. ഗാർഹികാന്തരീക്ഷത്തിൽ നിന്നുതന്നെ പരിശീലനം പൂർത്തിയാക്കാമെന്നതാണു ഈ പദ്ധതിയുടെ പ്രത്യേകത. പേറ്റന്റ് ഫെലിസിറ്റേഷൻ സെന്റർ (പിഎഫ്സി) മുഖേന നടപ്പാക്കുന്ന പദ്ധതിയനുസരിച്ചു തെരഞ്ഞെടുക്കപ്പെടുന്നവർക്കു യോഗ്യതയനുസരിച്ചു സ്റ്റൈപൻഡും ലഭിക്കും. സയൻസ്, എൻജിനിയറിംഗ്, മെഡിക്കൽ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ നിന്നുള്ള വനിതകൾക്ക് അവസരം ലഭിക്കുന്ന പദ്ധതിയാണിത്. ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച് രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനു സ്ത്രീകളുടെ ഒരു സംഘത്തെത്തന്നെ പരിശീലിപ്പിച്ചെടുക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.
പ്രവേശന പരീക്ഷ: രാജ്യവ്യാപകമായി ചെന്നൈ, ഡൽഹി, പൂന, ഖരഗ്പുർ എന്നിവിടങ്ങളിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അനലിറ്റിക്കിൽ, സയന്റിഫിക്, ടെക്നിക്കൽ മേഖലകളിലെ അറിവ് മനസിലാക്കുന്ന രീതിയിലാണു പരീക്ഷ. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.
സ്റ്റൈപൻഡ്: എംഎസ്സി, ബിടെക്,എംബിബിഎസ് തുടങ്ങിയ ബിരുദം നേടിയവർക്ക് പ്രതിമാസം 20000 രൂപ, പ്രഫഷണൽ കോഴ്സുകളിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് 25000 രൂപ, പിഎച്ച്ഡിക്കാർക്ക് 30000 രൂപ.
പരിശീലനം: ന്യൂഡൽഹിയിൽ ഒരു മാസത്തെ തീവ്രപരിശീലനത്തിനു ശേഷം കോഓർഡിനേഷൻ സെന്ററുകളിൽ ശില്പശാലകളും ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനം എന്നിവയാണ് ഒരു വർഷത്തെ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചെന്നൈ, ഖരഗ്പുർ, ന്യൂഡൽഹി, പൂന എന്നിവിടങ്ങളിലുള്ള കോഓർഡിനേഷൻ സെന്ററുകൾ കേന്ദ്രീകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
യോഗ്യത: സയൻസിൽ ബിരുദാനന്തര ബിരുദം അല്ലങ്കിൽ ബിടെക് പോലുള്ള പ്രഫഷണൽ ബിരുദം. പ്രായം 2019 ജനുവരി ഒന്നിന് 27നും 45നും മധ്യേ. സ്ഥിരം ജോലിയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. ഓണ്‍ലൈനായി മാർച്ച് 20 നകം അപേക്ഷിക്കണം. വെബ്സൈറ്റ്: www.pfc.org.in.