ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
ടി.ജി. ബൈജുനാഥ്
Saturday, June 7, 2025 12:41 PM IST
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടിപ്പിച്ച 85-95 കാലഘട്ടം. ബ്രേക്ക് ഡാന്‍സ് താരങ്ങൾ ആരാധനാപാത്രങ്ങളായ നാളുകൾ. ചടുലമായ നൃത്തച്ചുവടുകള്‍ ത്രസിപ്പിച്ച ആ കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കാണ് മാജിക് ഫ്രെയിംസിന്റെ ബാനറിൽ എ.കെ. വിനോദ് സംവിധാനം ചെയ്ത "മൂണ്‍വാക്ക്'.
ഒരു ബ്രേക്ക്ഡാന്‍സ് ട്രൂപ്പുണ്ടാക്കാന്‍ സാധാരണക്കാരായ ഒരു കൂട്ടം പ്രീഡിഗ്രി പിള്ളേരുടെ പരിശ്രമങ്ങളുടെ കഥ. ലിസ്റ്റിന് സ്റ്റീഫനും ജാസ്നി അഹമ്മദും നിര്‍മിച്ച മൂണ്‍വാക്ക് അവതരിപ്പിക്കുന്നതു സംവിധായകന് ലിജോ ജോസ് പെല്ലിശേരി.
"മൈക്കിൾ ജാക്സന്റെ ജനപ്രിയ ഡാന്‍സ് മൂവ് മൂണ്‍വാക്കിന്റെ സ്വാധീനം ഈ കഥാപാത്രങ്ങള്‍ക്കുണ്ട്. ആ സ്വാധീനം നമ്മുടെ സിനിമയ്ക്കുമുണ്ട്'- എ.കെ. വിനോദ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
തുടക്കം എങ്ങനെയായിരുന്നു..?
പരസ്യ ഏജന്‍സിയിലായിരുന്നു എന്റെ തുടക്കം. സഹപ്രവര്‍ത്തകനായിരുന്ന കെനി ഫെര്‍ണാണ്ടസിന്റെ പരസ്യചിത്രത്തിലെ പ്രവൃത്തിപരിചയത്തിൽ അത്തരം ചിത്രങ്ങൾ നിര്‍മിച്ചുതുടങ്ങി. രണ്ടു പതിറ്റാണ്ടിലേറെയായി കൊച്ചിയില്‍ വെര്‍ച്വല്‍ ഐ ഫിലിംസ് എന്ന പരസ്യനിര്‍മാണ കമ്പനിയുണ്ട്.
സിനിമയോടുള്ള താത്പര്യം കൊണ്ടുതന്നെയാണു പരസ്യത്തിലെത്തിയത്. സിനിമയില്‍ ആരെയും അസിസ്റ്റ് ചെയ്യാന്‍ സാഹചര്യമുണ്ടായിട്ടില്ല. പക്ഷേ, മനസില്‍ എപ്പോഴും ഒരു സിനിമയുണ്ടായിരുന്നു.
മൂണ്വാക്കിനു പ്രചോദനമായത്..?
85-90കളില്‍ ഞാന്‍ തിരുവനന്തപുരത്തു കോളജില്‍ പഠിക്കുമ്പോള്‍ ബ്രേക്ക്ഡാന്‍സ് കളിച്ചിരുന്ന ധാരാളം കൂട്ടുകാരുണ്ടായിരുന്നു. രോമാഞ്ചമുണ്ടാക്കുന്ന സ്റ്റെപ്പുകളും ഇംഗ്ലീഷ് ബീറ്റ് പാട്ടുകളുമൊക്കെ ആവേശംകൊള്ളിച്ച ഒരു കാലഘട്ടം.
അക്കാലത്തു ഹിറ്റായ ബ്രേക്ക്-ഇന്‍ സിനിമ, ജാവേദ് ജാഫ്രിയുടെ റോക്ക് ആന്‍ഡ് റോള്‍ ഗാനം, മിഥുന് ചക്രവര്‍ത്തി, കമല്ഹാസന്, റഹ്മാന് തുടങ്ങിയവരുടെ ഡാന്‍സ് ഗാനരംഗങ്ങൾ... ഇതൊക്കെ ഹരമായി.
ശോഭന-റഹ്മാന് ബ്രേക്ക് ഡാന്‍സ് അന്നു തരംഗമായി. അന്നത്തെ പെണ്‍കുട്ടികളിലേറെയും റഹ്മാന് ആരാധകരായിരുന്നു. റഹ്മാനെ അനുകരിച്ചു നടക്കുന്ന ആണ്‍കുട്ടികളുണ്ടായിരുന്നു. അതൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അത്തരത്തില്‍ ബ്രേക്ക്ഡാന്‍സ് സ്വാധീനിച്ച ചെറുപ്പക്കാരുടെ കഥയാണിത്.
വീഡിയാ കാസറ്റുകളിലൂടെ മൈക്കിൾ ജാക്സണ് തരംഗം കേരളത്തിലുണ്ടായതും അക്കാലത്താണ്. ഇതിലൊക്കെ ആകൃഷ്ടരായ, എനിക്കു പരിചയമുള്ള കുറച്ചു സാധാരണ ചെറുപ്പക്കാരുടെ ജീവിത നിമിഷങ്ങള്‍ പലപ്പോഴായി ഞാന്‍ കുറിച്ചുവച്ചിരുന്നു. അതില്‍നിന്നു രൂപപ്പെടുത്തിയതാണ് ഈ സിനിമ.
സുഹൃത്തുക്കളായ മാത്യു വര്‍ഗീസും സുനില്‍ ഗോപാലകൃഷ്ണനും തിരക്കഥയെഴുത്തില്‍ പങ്കാളികളായി.
നൂറോളം പുതുമുഖങ്ങളെ കാസ്റ്റ് ചെയ്തത്..?
17-20 പ്രായത്തിലുള്ള ചെറുപ്പക്കാരെയാണു തേടിയത്. അടുത്തിടപഴകുന്ന സൗഹൃദമുള്ള പിള്ളേരാവണം. ഡാന്‍സ് ചെയ്യാന്‍ കഴിവുണ്ടാവണം. മറ്റു ശാരീരികക്ഷമതയും ഉണ്ടാവണം. പല താരങ്ങളോടും സംസാരിച്ചെങ്കിലും നമ്മുടെ ഷെഡ്യൂളില്‍ അവരെ ലഭ്യമാകില്ലെന്ന് അറിഞ്ഞതോടെ പുതുമുഖങ്ങളെ തേടി.
മനോജ് മോസസ്, ആരവ് ജോണി, അനുനാഥ്, ഋഷി കൈനിക്കര, സുജിത് പ്രപഞ്ചന്‍, പ്രേംശങ്കര്‍, മാരി സുനില്‍, അപ്പു ആചാരി, രാജു ബിജോയ്, വിഷ്ണു, റിനോഷ്, സിബി കുട്ടപ്പൻ...അങ്ങനെ കുറേ ചെറുപ്പക്കാരെ കണ്ടെത്തി. ഹര്‍ഷിത പിഷാരടി, സഞ്ജന ദോസ്, നെയ്നിത, മീനാക്ഷി രവീന്ദ്രന് തുടങ്ങിയവരാണ് പ്രധാന പെണ്‍താരങ്ങള്‍.
കഥയും കഥാപാത്രങ്ങളും കഥാപരിസരങ്ങളും ആവശ്യപ്പെട്ടപ്രകാരമുള്ള കാസ്റ്റിംഗ്. അത്തരത്തില്‍ പ്രതിഭാവിശേഷമുള്ളവരിലേക്ക് എത്തുകയായിരുന്നു. ശ്രീകാന്ത് മുരളിയും വീണാ നായരും പ്രധാന വേഷങ്ങളിലുണ്ട്.
ചെറുപ്പക്കാർക്കു വേണ്ടി ഒരുക്കിയതാണോ മൂണ്‍വാക്ക്...?
ഇന്നത്തെ ചെറുപ്പക്കാരുടെ രക്ഷിതാക്കളുടെയും കഥയാണ്. അച്ഛനും മക്കളും കുടുംബവും ഒന്നിച്ചുകാണേണ്ട സിനിമ. എല്ലാവര്ക്കും റിലേറ്റ് ചെയ്യാനുള്ള വക ഇതിലുണ്ട്. യൂണിവേഴ്സല്‍ കഥയാണ്. മ്യൂസിക്കല്‍ ഡ്രാമ, കമിംഗ് ഓഫ് ഏജ് ജോണര്‍. ചീളുപിള്ളേരുടെ ഞെരിപ്പ്... അതാണു ടാഗ് ലൈന്‍.
സാധാരണ സാഹചര്യങ്ങളില്‍നിന്നു വരുന്ന കുറെ കൗമാരക്കാര്‍ അവരുടെ ഒരാഗ്രഹം പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ കഥയാണ്. തിരുവനന്തപുരമാണു കഥാപശ്ചാത്തലം. ടീനേജ് സ്പിരിറ്റാണ് പടത്തിന്റെ ജീവന്.
സംഗീതമൊരുക്കിയത്..?
പ്രശാന്ത് പിള്ളയാണു പാട്ടുകളും പശ്ചാത്തല സംഗീതവുമൊരുക്കിയത്. 85-95 കാലഘട്ടത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന സംഗീതം ഇതില്‍ കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിച്ചത്. ഒപ്പം സമകാലിക സ്വഭാവവും അതിനുണ്ട്.
ഇതിലെ വേവ് സോംഗില്‍ വേവ് എന്ന ആശയമാണ് സംഗീതത്തിലേക്കു കൊണ്ടുവന്നത്. അന്നത്ത പ്രീഡിഗ്രി ലൈഫ് ഓര്‍മിപ്പിക്കുന്ന കിനാക്കാലം എന്ന പാട്ട് ആ കാലഘട്ടത്തിന്റെ കണ്ണാടിയാണ്. കഥാസന്ദര്‍ഭങ്ങള്‍ ആവശ്യപ്പെടുന്ന പ്രാധാന്യത്തിലാണ് ഇതിലെ സംഗീതം.
മേക്കിംഗില്‍ വെല്ലുവിളിയായത്..?
കഥയ്ക്കു ചേരുന്ന ചെറുപ്പക്കാരെ കണ്ടെത്തുക എന്നതു ചലഞ്ചായിരുന്നു. ബ്രേക്ക് ഡാന്‍സ് തരംഗമായിരുന്ന 30 വര്‍ഷം മുമ്പുള്ള കാലഘട്ടത്തിന്റെ പ്രതിഫലനം സിനിമയിലുണ്ടാവണം എന്ന വെല്ലുവിളി മൊത്തത്തിലുണ്ടായിരുന്നു.
കൊറിയോഗ്രഫിയെക്കുറിച്ച്..?
മുമ്പു നമ്മള് കണ്ടിട്ടുള്ള തരത്തിലുള്ള ഒരു ഡാന്‍സ് പടമല്ല മൂണ്‍വാക്ക്. 85-95 കാലഘട്ടത്തിലെ പശ്ചാത്തല സൗകര്യങ്ങളൊക്കെയാണ് ഇതിലെ ഡാന്‍സിന്റെ ചുറ്റുവട്ടങ്ങളില്‍ കാണാനാകുന്നത്. അതുതന്നെയായിരിക്കും ഇതിലെ വ്യത്യാസവും.
ആ കാലഘട്ടത്തിലൂടെ കടന്നുവന്ന ആളായതിനാല്‍ അന്നു പ്രചാരത്തിലുണ്ടായിരുന്ന ഡാന്‍സ് സ്റ്റൈലാണ് ശ്രീജിത്ത് മാസ്റ്റര്‍ ഇതില്‍ കൊണ്ടുവന്നത്. ഗ്രൂമേഴ്സിന്റെ സഹായത്തോടെ പുതുമുഖങ്ങൾക്ക് അഭിനയ പരിശീലനത്തിനൊപ്പം കായികക്ഷമത മെച്ചപ്പെടുത്തുന്നതിനു സ്പോർട്സിലും പ്രത്യേക പരിശീലനം നൽകി.
ബ്രേക്ക് ഡാന്‍സ് കള്‍ച്ചര്‍ തിരിച്ചുവരാൻ പ്രേരണയാകുമോ..?
25-30 വര്‍ഷം കൂടുമ്പോള്‍ പല കാര്യങ്ങളിലും നമ്മള് കറങ്ങിവരാറുണ്ട്. പിള്ളേരുടെ വസ്ത്രങ്ങളുടെ ഫാഷനില്ത്തന്നെ ലൂസ് ഫിറ്റിംഗ് വീണ്ടും വന്നുതുടങ്ങി. സംഗീതത്തിലും തിരിച്ചുവരവുണ്ടാകാം.
പിന്തുണയുമായി എല്‍ജെപിയും ലിസ്റ്റിനുമെത്തിയത്..?
ലിജോ ജോസ് പെല്ലിശേരി സിനിമകളുടെ സ്ഥിരം മ്യൂസിക് ഡയറക്ടറാണ് പ്രശാന്ത്പിള്ള. ഈ പടത്തിന്റെ പ്രചാരണത്തിനു പുറത്തിറക്കിയ വീഡിയോ കണ്ട് ലിജോ ജോസ് പ്രശാന്തിനോട് സിനിമയെക്കുറിച്ചു തിരക്കി, പടം കാണാന്‍ താത്പര്യമറിയിച്ചു.
പടം കണ്ട് ഇഷ്ടമായ അദ്ദേഹം ഇങ്ങനെയൊരു കഥ തനിമ നഷ്ടപ്പെടാതെ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്നു പറഞ്ഞു. സാങ്കേതിക തടസങ്ങള്‍ നീക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വേഗത്തിലാക്കുന്നതിനു സഹായിച്ചു. സഹനിര്‍മാണത്തിനും വിതരണത്തിനും ലിസ്റ്റിനെ കണ്ടെത്തി.
ഞങ്ങളുടെ ചെറിയ സിനിമയെ വലിയ കാൻവാസിലെത്തിച്ചതിൽ ഇരുവരുടെയും പിന്തുണ വളരെ വലുതാണ്.