ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതത്തെ ആസ്പദമായൊരുങ്ങുന്ന ഡോക്കുമെന്ററി ചിത്രം മേയ് 18ന് തിയറ്ററുകളിലെത്തും. "പോപ്പ് ഫ്രാൻസിസ്- എ മാൻ ഓഫ് ഹിസ് വേഡ്' എന്നു പേരിട്ടിരിക്കുന്ന ഡോക്കുമെന്ററി ഒരുക്കുന്നത് പ്രമുഖ സംവിധായകനായ വിം വെണ്ടേഴ്സ് ആണ്. മുന്പ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരുന്നു. ഒരു ഡോക്കുമെന്ററി എന്നതിലുപരി ഫ്രാൻസിസ് മാർപാപ്പയോടൊപ്പമുള്ള യാത്ര എന്ന രീതിയിലാണ് ചിത്രത്തെ വിം വെണ്ടേഴ്സ് ട്രെയിലറിൽ അവതരിപ്പിച്ചത്.
പ്രേക്ഷകർക്ക് പാപ്പായോട് മുഖാമുഖം സംസാരിക്കുന്ന പ്രതീതിയുളവാക്കുന്ന ശൈലിയാണ് ഡോക്കുമെന്ററിയിൽ സ്വീകരിച്ചിരിക്കുന്നത്. കുടുംബങ്ങളുടെ ദൗത്യം, ഭൗതികത, അസമത്വം, പരിസ്ഥിതി, കുടിയേറ്റം, സാമൂഹ്യ നീതി, മരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചോദ്യോത്തര രൂപത്തിലുള്ള ഒരു നീണ്ട സംവാദമായിരിക്കും ചിത്രമെന്ന് വത്തിക്കാൻ ടിവി പ്രസ്താവനയിൽ വ്യക്തമാക്കി.
തിരുസഭയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും, കർഷകർ, തൊഴിലാളികൾ, കുടിയേറ്റക്കാർ, വൃദ്ധർ, കുട്ടികൾ, കുറ്റവാളികൾ, ചേരിനിവാസികൾ എന്നിവരുടെ ചോദ്യങ്ങൾക്ക് മാർപാപ്പ ഉത്തരം നൽകുന്നതും ഡോക്കുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയിലെ നൂറോളം തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കുമെന്ന് ഈ ചിത്രത്തിന്റെ വിതരണക്കാരായ ഫോക്കസ് ഫീച്ചേഴ്സ് അറിയിച്ചിരുന്നു. യുകെയിലും കാൻ ഫെസ്റ്റിവെല്ലിലും ചിത്രം പ്രദർശിപ്പിക്കും. ഈ ഡോക്കുമെന്ററി തയാറാക്കുന്നതിന് മുൻകൈ എടുത്തത് വത്തിക്കാന്റെ കമ്യൂണിക്കേഷൻ വിഭാഗം തലവനായ മോണ്. ഡാരിയോ വിഗാനോയാണ്.
സെലസ്റ്റെസ് ഇമേജസ്, വത്തിക്കാൻ മീഡിയ, സൊളാറെസ് ഫൗണ്ടേസിയോണ് ഡെല്ലെ ആർതി, പിടിഎസ് ആർട്ട്സ് ഫാക്ടറി, ന്യൂ റോഡ് മൂവീസ്, ഫൗണ്ടെസിയോണ് സൊളാരെസ് സൂയിസ്സെ, ഡീസ്യ ഫിലിംസ് എന്നി പ്രൊഡക്ഷൻ കന്പനികൾക്കു വേണ്ടി വെൻഡേഴ്സ്, സാമന്ത ഗാഡോൾഫി ബ്രാൻസാ, അലെസാൻഡ്രോ ലോ മൊണാകോ, ആൻഡ്രെ ഗംബേട്ട ഡേവിഡ് റോയിസർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ബെസ്റ്റ് ഡോക്കുമെന്ററി ഫീച്ചറിനായി മൂന്നു തവണ അക്കാദമി അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള വേണ്ടേഴ്സിനെ "വിങ്ങ്സ് ഓഫ് ഡിസൈർ’ എന്ന ചിത്രവും ’ബ്യൂണ വിസ്താ സോഷ്യൽ ക്ലബ്’, ’പിന’ തുടങ്ങിയ ഡോക്കുമെന്ററികളുമാണ് പ്രശസ്തനാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.