സൗത്തിന്ത്യൻ സിനിമകളിലെ എവർഗ്രീൻ റൊമാന്റിക് ഹീറോയാണ് അരവിന്ദ് സ്വാമി. ദളപതിയിൽ തുടക്കം കുറിച്ച അരവിന്ദ് സ്വാമി പിന്നീട് റോജ, ബോംബെ, മിൻസാരക്കനവ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു. ദേവരാഗം, ഡാഡി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇടവേളക്കു ശേഷം സിനിമയിലേക്കു തിരിച്ചു വന്നപ്പോൾ പ്രേക്ഷകരെ ശരിക്കും വിസ്മയിപ്പിക്കുകയാണ് ഈ താരം. തനി ഒരുവനിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ, ഇപ്പോൾ ചെക്കാ ചിവാന്ത വാനത്തിലെ നായകനായി അതിശയിപ്പിക്കുന്ന പ്രകടനം തന്നെ ഈ നടൻ സാധ്യമാക്കിയിരിക്കുന്നു.
മണിരത്നത്തിനൊപ്പം പുതിയൊരു സൂപ്പർഹിറ്റ് കൂടി സൃഷ്ടിച്ചിരിക്കുന്നു. ഈ കൂട്ടുകെട്ട് എപ്പോഴും നിർണായകമാണല്ലോ?
ദളപതിയിൽ തുടങ്ങി ചെക്കാ ചിവന്ത വാനം വരെ ഞങ്ങൾ ഒന്പതു സിനിമകളിൽ ഇതുവരെ വർക്കു ചെയ്തു. അദ്ദേഹത്തിനു വേണ്ടത് എന്തെന്ന് എനിക്കു മനസിലാക്കാൻ പറ്റും. അല്ലെങ്കിൽ എനിക്കതു വേഗത്തിൽ മനസിലാക്കിത്തരാൻ അദ്ദേഹത്തിനു സാധിക്കുന്നു. എന്റെ ജീവിതത്തെ വളരെ സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് മണിരത്നം. അദ്ദേഹം എനിക്കു അവസരങ്ങൾ നൽകുന്നു, ഒപ്പം എൻകറേജ് ചെയ്യുന്നു.
സിനിമയിൽ നിന്നൊക്കെ മാറി നിന്നപ്പോഴും അദ്ദേഹം തിരികെ വിളിച്ചു. ആ സമയത്തു ശാരീരികമായും മാനസികമായും ക്ഷീണിതനായ എന്നെ മുന്നോട്ടു നയിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ കാര്യത്തിൽ മാത്രമല്ല, എന്റെ ജീവിതത്തെ മുഴുവനായി മാറ്റിയെടുക്കുകയായിരുന്നു അദ്ദേഹം.
ഇടവേള കഴിഞ്ഞ് വീണ്ടും മണിരത്നം ചിത്രം കടലിലൂടെ തിരികെയെത്തുന്നത്?
ഒരു അപകടം കഴിഞ്ഞ് വിശ്രമിക്കുന്ന സമയമായിരുന്നു അപ്പോൾ. 105 കിലോയാണ് ശരീരഭാരം. ഒരു ദിവസം അദ്ദേഹം ഓഫീസിലേക്കു വിളിപ്പിച്ചു. ഒരു പ്രോജക്ട് ചെയ്യാൻ പോകുന്നു. അതിൽ ഞാനഭിനയിക്കുന്ന കാര്യം പറഞ്ഞു. പക്ഷേ, ഞാൻ ഒന്നും പറഞ്ഞില്ല.
‘ഈ സിനിമ നീ ചെയ്യുന്നുണ്ടോ ഇല്ലയോ എന്നല്ല ഞാൻ ചോദിക്കുന്നത്. നിനക്ക് ഈ കഥാപാത്രം ഇഷ്ടമായോ എന്നാണ്’ മണിരത്നം സാറ് ചോദിച്ചത്. ഒരു മാസം സമയം തരണം, എന്നിട്ട് തീരുമാനം പറയാമെന്നു ഞാൻ പറഞ്ഞു. പിന്നീട് വ്യായാമമൊക്കെ ചെയ്തു 14 കിലോയോളം കുറച്ചു.
ഒരു മാസം കഴിഞ്ഞ് അദ്ദേഹത്തെ കാണാൻ പോകുന്പോഴും അഭിനയിക്കുന്നതിൽ എനിക്ക് ആത്മവിശ്വാസമില്ലായിരുന്നു. പക്ഷേ, എന്നിൽ അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നു.
ചെക്കാ ചിവന്ത വാനത്തിൽ പുതിയ തലമുറയിലെ നായകന്മാർക്കൊപ്പമാണല്ലോ എത്തുന്നത്?
വിജയ് സേതുപതി, ചിന്പു, അരുണ് വിജയ് തുടങ്ങിയവരാണ് ചിത്രത്തിൽ ഒപ്പമുള്ളവർ. അവരുടെ സിനിമകൾ മുന്പുതന്നെ ഞാൻ കണ്ടിഷ്ടപ്പെട്ടിട്ടുള്ളതാണ്. സിനിമയോടുള്ള അവരുടെ അപ്രോച്ച്, പാഷൻ ഓരോ സീനും അവതരിപ്പിക്കുന്ന രീതിയൊക്കെ ഞാൻ നിരീക്ഷിച്ചിരുന്നു. നല്ല സൗഹൃദം ഞങ്ങൾക്കിടയിലുണ്ട്.
ഇപ്പോൾ തുടർച്ചയായി സിനിമകളുടെ ഭാഗമാകുന്നുണ്ടല്ലേ?
രണ്ടു വർഷംകൊണ്ടാണ് തുടരെ സിനിമ ചെയ്യുന്നത്. തേടിവരുന്ന സിനിമകളിലെ കഥാപാത്രങ്ങളും തിരക്കഥകളുമൊക്കെ എന്നെ വളരെ ആകർഷിക്കുന്നു. ഓരോ കഥയും വളരെ വ്യത്യസ്തമാണ്.
കുറേ നാളിനു ശേഷം ഇൻഡസ്ട്രിയിലേക്കു തിരികെയെത്തിയ ആളാണ് ഞാൻ. 48 വയസായിരിക്കുന്നു. ഒരുപാടുനാൾ ഇതുപോലെ അവസരങ്ങൾ കിട്ടണമെന്നില്ല. അപ്പോൾ കിട്ടുന്ന സിനിമകൾ ഏറെ വ്യത്യസ്തമായും ചലഞ്ചിംഗായും ചെയ്തു മുന്നോട്ടു പോകണമെന്നാണ് കരുതുന്നത്.
താരങ്ങൾ രാഷ്ട്രീയത്തിലേക്ക് എത്തുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
ആർക്കും രാഷ്ട്രീയത്തിൽ എത്തുന്നതിനു നമ്മുടെ രാജ്യത്തു തടസമില്ല. പക്ഷേ, അവർ ഇലക്ഷനു നിൽക്കുന്പോൾ എന്തു കണ്ടിട്ടു നാം വോട്ടു നൽകുന്നു എന്നതാണ് മുഖ്യം. അയാളുടെ പോളിസികളും ഭാവിപദ്ധതികളും, അവർക്കൊപ്പമുള്ള ടീമും അതു പ്രാവർത്തികമാക്കുമോ എന്നുള്ള വിശ്വാസവും തുടങ്ങി പല കാര്യങ്ങളാണ് നാം പരിഗണിക്കുന്നത്.
സിനിമയിൽ നിന്നുവന്നാലും ജനങ്ങൾ നോക്കുന്നത് അതിലേക്കാണ്. ഒരാളുടെ അഭിനയം ഇഷ്ടമാണെന്നു കരുതി അതു വോട്ടു കിട്ടാൻ കാരണമാകില്ല. ഇന്ത്യ പോലൊരു ജനാധിപത്യ രാഷ്ട്രത്തിൽ പുതിയ നിരവധിപ്പേർ രാഷ്ട്രീയത്തിലേക്കു വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
മലയാളത്തിൽ ശ്രീദവിക്കൊപ്പം ദേവരാഗത്തിൽ അഭിനയിച്ചു. അവരുടെ മരണം അറിഞ്ഞപ്പോൾ?
എനിക്കും ഒരു ഷോക്കായിരുന്നു ശ്രീദേവിയുടെ മരണവാർത്ത. എന്റെ ചെറുപ്പം മുതൽ ശ്രീദേവിയുടെ സിനിമകൾ കാണുന്നതാണ്. ഞാൻ സിനിമയിൽ വന്നപ്പോൾ അവർക്കൊപ്പം അഭിനയിക്കാൻ സാധിച്ചതൊരു ഭാഗ്യമായിരുന്നു.
സെറ്റിൽ അധികം സംസാരിക്കാത്ത ആളായിരിന്നു ശ്രീദേവി. പക്ഷേ, ആക്ഷൻ പറഞ്ഞു കഴിയുന്പോൾ ഒരു മാജിക് പോലെ എനർജി വന്നെത്തുകയാണ് അവരിലേക്ക്. അതുവരെ കണ്ടതിൽ നിന്നും മറ്റൊരാളായി മാറുകയാണ് അവിടെ.
എന്താണ് പുതിയ പദ്ധതികൾ?
എഴുതിവച്ച തിരക്കഥകളിൽ ഒന്ന് ഈ വർഷാവസാനത്തോടെ സംവിധാനം ചെയ്യാൻ പദ്ധതിയുണ്ട്. സംവിധാനത്തിൽ ഫോക്കസ് ചെയ്യേണ്ടതിനാൽ എന്റെ സിനിമയിൽ ഞാൻ അഭിനയിക്കില്ല. അഭിനയിച്ച സിനിമകങ്ങളിൽ ചതുരംഗ വേട്ടൈ 2, നരകാസുരൻ എന്നിവയാണ് അടുത്ത റീലിസ്. മലയാളത്തിലും ഉടൻ ഒരു സിനിമ ചെയ്യാനുള്ള പദ്ധതിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.