കൊച്ചി: വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴ്സ് ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കുന്നതിനുള്ള കരാര്‍ ഒപ്പിടാന്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്ഗനൈസേഷന് (എഡബ്ല്യുഎച്ച്ഒ) ഒരാഴ്ച സമയം നല്കി ജില്ലാ ഭരണകൂടം. കളക്ടര്‍ ജി. പ്രിയങ്കയുടെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയുടെ പ്രത്യേക യോഗത്തില്‍ ആയിരുന്നു തീരുമാനം.
ജില്ലാ ഭരണകൂടം തയാറാക്കിയ കരാറിന്റെ കരട് എഡബ്ല്യുഎച്ച്ഒയ്ക്ക് കൈമാറിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ഇതില്‍ ഒപ്പുവയ്ക്കണം. അല്ലെങ്കില്‍ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള മുഴുവന്‍ തുകയും ജിഎസ്ടി സഹിതം എഡബ്ല്യുഎച്ച്ഒ മുന്‍കൂറായി ഒടുക്കണം. ഈ തുക ഉപയോഗിച്ച് ജില്ലാ ഭരണകൂടം നേരിട്ടായിരിക്കും ഫ്ലാറ്റ് പൊളിക്കുക.
ഇതുസംബന്ധിച്ച് ഇന്ന് കളക്ടര്‍ അധ്യക്ഷയായ സമിതിയുടെ പേരിലും ദുരന്തനിവാരണ നിയമ പ്രകാരവുമുള്ള രണ്ട് ഉത്തരവുകള്‍ പുറത്തിറക്കും. ഒരാഴ്ചയ്ക്കകം അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ എഡബ്ല്യുഎച്ച്ഒയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
പുതിയ ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നതിനായി പ്രൊജക്ട് മാനേജ്മെന്റ് കൺസൽട്ടിന്റിനെ തെരഞ്ഞെടുക്കാന്‍ പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കുന്നതിനായി അഞ്ച് ലക്ഷം രൂപ ഒരാഴ്ചയ്ക്കകം നല്‍കാനും എഡബ്ല്യുഎച്ച്ഒയ്ക്ക് നിര്‍ദേശം നല്കി. ഫ്ലാറ്റ് ഉടമകള്‍ക്കുള്ള വാടക തുക മുന്‍കൂറായി നല്‍കാനും കളക്ടര്‍ നിര്‍ദേശിച്ചു. രേഖകളുടെ കുറവ് ചൂണ്ടിക്കാട്ടി 24 ഉടമകള്‍ക്ക് വാടക നിഷേധിച്ചിട്ടുണ്ട്.
ഇവരുടെ രേഖകള്‍ പരിശോധിക്കാന്‍ 15ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും. 24 കേസുകളും പ്രത്യേകമായി പരിശോധിച്ച് ആവശ്യമായ രേഖകളുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടർ പറഞ്ഞു. ഘടനാപരമായ ഗുരുതരമായ തകരാറുകളെ തുടര്‍ന്ന് ഫ്ലാറ്റ് സമുച്ചയത്തിലെ ബി, സി ടവറുകള്‍ പൊളിച്ചുനീക്കാനും ഫ്ലാറ്റ് സമുച്ചയം പുനര്‍നിര്‍മിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
കാക്കനാട് കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ ഗ്രന്ഥേ സായികൃഷ്ണ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ഇ. അബ്ബാസ്, എഡബ്ല്യുഎച്ച്ഒ പ്രതിനിധികള്‍, ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷന് പ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam