പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് കൂലി ഏകീകരണം സംബന്ധിച്ച് സ്ഥാപിച്ച ബോര്‍ഡ്
കോഴഞ്ചേരി: ഇതരസംസ്ഥാന തൊഴിലാളികൾ പൂർണമായി മടങ്ങിയെത്താത്തതിനാൽ ജില്ലയില്‍ നിര്‍മാണ മേഖലയിലും ഹോട്ടല്‍ ഭക്ഷണ വിതരണ, ഉത്പാദന രംഗത്തും കടുത്ത തൊഴിലാളി ക്ഷാമം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം നാടുകളിലേക്കു പോയ തൊഴിലാളികളില്‍ പകുതിപ്പേരും ജില്ലയിലെ ഒട്ടുമിക്ക തൊഴിലിടങ്ങളിലും മടങ്ങി എത്തിയിട്ടില്ല. ഇതുകാരണം നിര്‍മാണ കരാറുകാരും പുതിയ വീട് നിര്‍മാണം കരാര്‍ നല്കിയ കുടുംബങ്ങളും വലയുകയാണ്. സർക്കാർ മേഖലയിലും മറ്റുമായി കരാറെടുത്തിട്ടുള്ള ജോലികളും മുടങ്ങിക്കിടക്കുകയാണ്. നാട്ടില്‍ എത്തിയവരാകട്ടെ കൂലി കുത്തനെ കൂട്ടുകയും ചെയ്തു.
തൊഴിലാളികളുടെ കുറവ് നിര്‍മാണ, കാര്‍ഷിക മേഖലകള്‍ക്ക് പുറമേ ഹോട്ടല്‍ വ്യവസായത്തെയും പ്രതികൂലമായി ബാധിച്ചു. ഹോട്ടലുകളില്‍ പൊറോട്ട തയാറാക്കാൻ പോലും ആള്‍ക്ഷാമമാണ്. ഇതിനു പുറമേയാണ് അടിക്കടി ഉണ്ടാകുന്ന പാചകവാതക വില വര്‍ധനയും ഹോട്ടല്‍ ഉടമകളെ വലയ്ക്കുന്നത്. തൊഴിലാളി ക്ഷാമം കാരണം ചില ഹോട്ടലുകളും തട്ടുകടകളും അടച്ചിടേണ്ട സാഹചര്യംവരെയുണ്ടായി.
കരാറുകാര്‍ മോഹവില നല്‍കിയാണ് തൊഴിലാളികളെ ഇപ്പോള്‍ പണിക്ക് എടുക്കുന്നത്. ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കൂലി ഏകീകരണം നിലവില്‍ ഉണ്ടെങ്കിലും പ്രയോജനമില്ല. തൊഴിലാളികളെ ലഭിക്കണമെങ്കില്‍ അധിക കൂലി ഉറപ്പിച്ചെങ്കിലേ ജോലികള്‍ നടക്കൂ എന്ന സ്ഥിതിയാണ് . മേസ്തിരിമാര്‍ക്ക് 1000 രൂപയും സഹായികൾക്ക് 900 രൂപയുമാണ് പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ഇതു പലയിടങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ അധിക നിരക്ക് ഇതര സംസ്ഥാനക്കാർ ചോദിച്ചു തുടങ്ങിയതോടെ കരാറുകാരും വെട്ടിലായി.
മടങ്ങിയെത്തിയ തൊഴിലാളികള്‍ ആവശ്യപ്പെടുന്ന കൂലിക്ക് സമ്മതിച്ചു ജോലിക്കു നിര്‍ത്തേണ്ട ഗതികേടാണ് നിലവിലുള്ളതെന്ന് കോഴഞ്ചേരിയിലെ ഒരു കെട്ടിട നിർമാണ കരാറുകാരൻ പറയുന്നു. മേസ്തിരിക്ക് 1500 രൂപയും ഹെല്‍പ്പര്‍ക്ക് 1200 രൂപയുമാണ് ഇപ്പോള്‍ ചിലയിടങ്ങളില്‍ നല്‍കുന്നത്. ഇതിന്റെ പേരില്‍ കരാറുകാരും തൊഴിലാളികളും തമ്മിലുള്ള വാക്കു തര്‍ക്കവും കൈയ്യാങ്കളിയും വൈകുന്നേരങ്ങളില്‍ മിക്ക കവലകളിലും കാണാം.
ഒരു വിഭാഗം കരാറുകാര്‍ വിളിച്ചു നിര്‍ത്തുന്ന തൊഴിലാളികളെ മറ്റൊരു കൂട്ടര് അധിക കൂലി വാഗ്ദാനം ചെയ്ത് തൊഴിലിടങ്ങളിലേക്ക് കൊണ്ടുപോകുന്നതായും ആക്ഷേപമുണ്ട്.
ജില്ലയില്‍ തെക്കേമല, കിടങ്ങന്നൂർ, കുന്നന്താനം, പന്തളം, കുളനട, റാന്നി, പത്തനംതിട്ട ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കരാറുകാര്‍ തൊഴിലാളികൾക്കായി പുലര്‍ച്ചെ തന്നെ ഇറങ്ങുന്നതായാണ് വിവരം.
ചിങ്ങത്തിൽ ഗൃഹപ്രവേശം തീരുമാനിച്ച വീട്ടുകാരും നിശ്ചിത കാലാവധിയിൽ നിർമാണം കരാറെടുത്തവരും ഒരേപോലെ വെട്ടിലായിരിക്കുകയാണ്. തൊഴിലാളികള്‍ എത്താത്തതു കാരണം വീട് നിര്‍മാണത്തിനുള്ള സാധന സാമഗ്രികള്‍ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസമായി 70 ശതമാനത്തിലധികം നിർമാണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നിലച്ചുവെന്ന് കരാറുകാര്‍ പറയുന്നു.