സുൽത്താൻ ബത്തേരി: ജില്ലയിലെ അങ്കണവാടികളിൽ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസുകളുടെ ഗുണനിലവാരം അടിയന്തരമായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.
സമീപകാലത്ത് കുട്ടികൾക്കിടയിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ അങ്കണവാടികളിലെ കുടിവെള്ളത്തിന്റെ ശുദ്ധത സംബന്ധിച്ച ആശങ്കകളും ശക്തമായിരിക്കുകയാണ്.
പല അങ്കണവാടികളിലും കിണർവെള്ളമാണ് പ്രധാനമായും കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്. വർഷത്തിലൊരിക്കൽ ജല അഥോറിറ്റിയോ ബന്ധപ്പെട്ട വകുപ്പുകളോ നടത്തുന്ന പരിശോധനകൾ ഒഴികെ സ്ഥിരമായ ഇടവേളകളിൽ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന സംവിധാനം പല സ്ഥലങ്ങളിലും കാര്യക്ഷമമല്ലെന്നാണ് പരാതി.
മഴക്കാലം ശക്തമാകുന്ന സാഹചര്യത്തിൽ കിണറുകളിലേക്കും ജലസ്രോതസുകളിലേക്കും മലിനജലം കലരാനുള്ള സാധ്യത കൂടുതലാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ ആരോഗ്യസംരക്ഷണം മുൻനിർത്തി എല്ലാ അങ്കണവാടികളിലെയും കുടിവെള്ള സ്രോതസുകൾ അടിയന്തരമായി പരിശോധിക്കുകയും ആവശ്യമായ ശുദ്ധീകരണ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. അങ്കണവാടികളിലെ ശുചിത്വം, ഭക്ഷണസുരക്ഷ, കുടിവെള്ള ഗുണനിലവാരം എന്നിവ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ്, ജല അഥോറിറ്റി, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത പരിശോധനകൾ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
Tags : nattu vishesham Drinking water Anganwadis