ചേന്നംപള്ളി ജംഗ്ഷനിലെ വെള്ളക്കെട്ട്
അടൂർ: കായംകുളം – പത്തനാപുരം – പുനലൂർ പാതയിൽ ചേന്നംപള്ളി ജംഗ്ഷനു സമീപത്തെ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ദുരിതമായി.
റോഡരികിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് റോഡിലേക്കിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. ഇതുമൂലം അപകടസാധ്യതയും വർധിച്ചിരിക്കുകയാണ്. തിരക്കേറിയ ജംഗ്ഷനു സമീപത്താണ് വെള്ളക്കെട്ട്.
വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം തെറിച്ച് യാത്രക്കാരുടെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വീഴുന്നതായി നാട്ടുകാർ പറയുന്നു. ഈ പാതയിലൂടെ കെഎസ്ആർടിസി., സ്വകാര്യ, തമിഴ്നാട് സർക്കാർ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്നുമുണ്ട്.
റോഡിന്റെ പല ഭാഗങ്ങളിലും ഓടകളില്ലാത്തതും റോഡരികിൽ കാട് വളർന്നുനിൽക്കുന്നതുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കാടുമൂലം ഇഴജന്തു ശല്യവും നായശല്യവും വർധിച്ചിട്ടുണ്ട്.
വെള്ളക്കെട്ട് ഒഴിവാക്കാനും റോഡരികിലെ കാട് നീക്കാനും ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.