പാലക്കാട്: കാലവർഷം ആരംഭിച്ചതിനാൽ പകർച്ചവ്യാധികൾക്കെതിരേ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ടി.വി. റോഷ് അറിയിച്ചു. വീടിനുചുറ്റും കൊതുക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കാനും ഭക്ഷണാവശിഷ്ടങ്ങളും മറ്റുമാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലിശല്യമുണ്ടാകാതെ ശ്രദ്ധിക്കണം.
പൊതുജനങ്ങൾ പരിസര- വ്യക്തി- ആഹാര ശുചിത്വവും കൃത്യമായി പാലിക്കണം. മഴവെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, മലന്പനി എന്നിവയ്ക്കും കെട്ടികിടക്കുന്ന വെള്ളവുമായുള്ള സന്പർക്കം ജന്തുജന്യരോഗമായ എലിപ്പനിക്കും വഴിയൊരുക്കും.
ആഹാരവും കുടിവെള്ളവും മലിനമാവുന്നത് വഴി ജലജന്യരോഗങ്ങളായ വയറിളക്കം, ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മൂലമുള്ള മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയ്ക്കും സാധ്യതയുണ്ട്.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, നന്നായി പാകം ചെയ്ത ഭക്ഷണസാധനങ്ങൾ മാത്രം കഴിക്കുക, ഭക്ഷണ പദാർഥങ്ങൾ എപ്പോഴും അടച്ചുസൂക്ഷിക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയിലൂടെ ഇത്തരം രോഗങ്ങളെ അകറ്റി നിർത്താം. വയറിളക്കമുണ്ടായാൽ നിർജലീകരണം തടയാനായി ഒആർഎസ് ലായനി, കരിക്കിൻ വെള്ളം, കഞ്ഞിവെള്ളം തുടങ്ങിയവ രോഗിക്ക് നൽകണം.
അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾ വീട്ടിൽ ഉണ്ടെങ്കിൽ നിർബന്ധമായും ഒരു പാക്കറ്റ് ഒആർഎസ് വീട്ടിൽ കരുതേണ്ടതാണ്. ആരോഗ്യ പ്രവർത്തകരെ വിവരവും അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
Tags : Nattuvishesham Local news Health department monsoon diseases