തൃശൂർ: വീശിയടിച്ച മഴയും മിന്നൽച്ചുഴലിയും ജില്ലയെ ചുഴറ്റിയെറിഞ്ഞു. വ്യാപകനാശനഷ്ടം. ശക്തമായ മഴ പ്രഖ്യാപിച്ചിരുന്ന ജില്ലയിൽ മഴയുടെ തീവ്രത വർധിച്ചതോടെ രാവിലെ പത്തുമുതൽ മൂന്നുമണിക്കൂർ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ പുലർച്ചെമുതൽ ജില്ലയിൽ പെയ്തത് വിട്ടൊഴിയാത്ത മഴ. മണിക്കൂറുകൾ നീണ്ട മഴയിൽ ജനം വലഞ്ഞു. ഗതാഗതം പലയിടത്തും താറുമാറായി. ഇതിനിടെ വിവിധ ഇടങ്ങളിൽ വീശിയടിച്ച മിന്നൽ ച്ചുഴലിയിലും ശക്തമായ കാറ്റിലും വ്യാപകനാശനഷ്ടം പെയ്തിറങ്ങി. ആളപായം ഉണ്ടായില്ലെങ്കിലും മഴയുടെ രൗദ്രഭാവത്തിൽ ജനം ഭയചകിതരായി.
ഇന്നലെ രാവിലെ വില്ലടം ചേറൂർ പ്രദേശത്തു വീശിയടിച്ച മിന്നൽച്ചുഴലിയിൽ പലയിടത്തും മരങ്ങൾ വീണു. രാവിലെ ഒമ്പതോടെയാണ് ശക്തമായ കാറ്റുവീശിയത്. തൃശൂർ താണിക്കുടം റൂട്ടിൽ രണ്ടിടത്തു ഗതാഗതം തടസപ്പെട്ടു. തൃശൂരിൽനിന്നു ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വില്ലടം സ്കൂൾവളപ്പിലും രണ്ടു മരങ്ങൾ വീണെങ്കിലും മറ്റു നാശനഷ്ടങ്ങളില്ല.
പൂച്ചട്ടി, കൊഴുക്കുള്ളി മേഖലകളിൽ വ്യാപകനാശനഷ്ടമുണ്ടായി. അതിശക്തമായ കാറ്റിൽ പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നിരുന്ന നാലു തേക്കുമരങ്ങൾ കടപുഴകി വീണു. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ മുകളിലേക്കാണ് മരങ്ങൾ വീണത്. അപകടത്തിൽ മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറുമാണ് തകർന്നത്. എൽകെജി വിഭാഗത്തിന്റെ മേൽക്കൂര പൂർണമായും ഇളകിമാറി.
പീച്ചി മലയോര ഹൈവേ വിലങ്ങന്നൂരിൽ റോഡിനുകുറുകെ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണു. ഒടിഞ്ഞുവീണ കൂറ്റൻ മരച്ചില്ല വൈദ്യുതി കമ്പികളിൽ കുടുങ്ങിക്കിടന്നതിനാൽ വൻദുരന്തം ഒഴിവായി.
കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ കുറുവക്കടവിലും കാതിക്കുടത്തും ഇന്നലെ രാവിലെയുണ്ടായ മിന്നൽച്ചുഴലിയിൽ ഒട്ടേറെ മരങ്ങൾ കടപുഴകിവീണു. മരങ്ങൾ വീണ് വൈദ്യുതി കമ്പികൾ പൊട്ടിവീണു. ആളപായമോ മറ്റ് ഗുരുതര അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
തിരുവത്ര മുട്ടിൽ കെ. അഹമദ് റോഡിലും തെങ്ങുകൾ കടപുഴകിവീണ് വൈദ്യുതികാലുകൾ ഒടിഞ്ഞുവീണു. തോളൂരിൽ ശക്തമായ കാറ്റിലും മഴയിലും രണ്ടു വീടുകളുടെ മുകളിലേക്കു മരംവീണ് വീട് ഭാഗികമായി തകർന്നു. വരാക്കരയിലും മരം കടപുഴകി വീടിനു മുകളില്‍വീണ് വീടിന്റെ ട്രസ് തകര്‍ന്നു. കോണ്‍ക്രീറ്റ് ഗോവണിക്കും കേടുപാടുകള്‍ സംഭവിച്ചു. കൊടുങ്ങല്ലൂർ പുല്ലൂറ്റിൽ മഴയിൽ വീടും തകർന്നു. മണ്ണാറത്താഴം ചൂളക്കടവിൽ വീട്ടിൽ നൗഷാദ് വാടകയ്ക്കു താമസിക്കുന്ന വീടാണ് തകർന്നത്.
പറപ്പൂക്കര രാപ്പാള്‍ പള്ളത്ത് കുറുമാലിപ്പുഴയുടെ ബണ്ട് ഇടിഞ്ഞു. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലാണ് ബണ്ട് ഇടിഞ്ഞത്. ബണ്ടിനോടൊപ്പം പുഴയോരത്തുനിന്നിരുന്ന രണ്ട് വന്മരങ്ങളും പുഴയിലേക്കു പതിച്ചു. ഗുരുവായൂർ പഞ്ചാരമുക്ക് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു മരക്കൊമ്പ് ഒടിഞ്ഞുവീണു. ചാലയ്ക്കൽ ജോളി ജോണിന്റെ കാറിനു മുകളിലേക്കാണ് മരം വീണത്. ആർക്കും പരിക്കില്ല.
Tags : Nattuvishesham Local news Kalitulli rain