ഉദുമ: ആവശ്യമായ വലിപ്പത്തിലുള്ള കരിങ്കല്ല് കിട്ടാതായതോടെ തൃക്കണ്ണാട് തീരത്ത് കടൽഭിത്തിയുടെ നിർമാണം നിലച്ചു. രണ്ടാഴ്ച മുമ്പ് ഇറക്കിയ ഏതാനും ലോഡ് കരിങ്കല്ലു മാത്രം ഇപ്പോൾ തീരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഒരു ഭാഗത്ത് കടൽഭിത്തിയുടെ അടിത്തറ നിർമിക്കാനായി ചാലെടുത്തിട്ടുമുണ്ട്. വരുംദിവസങ്ങളിൽ മഴ കനത്താൽ ഇതെല്ലാം തട്ടിത്തെറിപ്പിച്ചുകൊണ്ട് കടൽ കരയിലേക്ക് ഇരച്ചുകയറുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
കഴിഞ്ഞവർഷം സംസ്ഥാനപാതയുടെ തൊട്ടടുത്തുവരെ കടൽ ഇരമ്പിയെത്തിയപ്പേോൾ അടുത്ത മഴക്കാലത്തിനു മുമ്പ് തീരം സംരക്ഷിക്കുന്നതിനുള്ള ശാശ്വതനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നതാണ്. ഇവിടെ ചെല്ലാനം മാതൃകയിൽ ടെട്രാപോഡ് കടൽഭിത്തി നിർമിക്കണമെന്ന ആവശ്യമാണ് പരക്കേ ഉയർന്നതെങ്കിലും വലിപ്പമേറിയ കരിങ്കല്ലുകൊണ്ട് കടൽഭിത്തി നിർമിക്കാമെന്ന തീരുമാനത്തിനാണ് ഒടുവിൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചത്. ഇതിനുവേണ്ടി 50 ലക്ഷം രൂപയും അനുവദിച്ചു.
പക്ഷേ പദ്ധതി തയാറാക്കി ടെൻഡറായപ്പോഴേക്കും വീണ്ടും മഴക്കാലം തുടങ്ങാറായി. ഒടുവിൽ പ്രവൃത്തി തുടങ്ങിയപ്പോഴാണ് കരിങ്കല്ലിന് ക്ഷാമം വന്നത്.
രണ്ടാഴ്ച മുമ്പ് കരിങ്കല്ലുമായെത്തിയ ലോറികളും കടൽഭിത്തിക്കു വേണ്ടി ചാലെടുക്കാനെത്തിയ ജെസിബിയും വന്ന വഴി ഇപ്പോൾ ചാലുകീറിയതുപോലെ കിടക്കുന്നുണ്ട്. സംസ്ഥാന പാതയോരത്തെ ഓവുചാലിൽ നിന്നുള്ള മഴവെള്ളം ഈ ചാലുകളിലൂടെയാണ് കടലിലേക്കൊഴുകുന്നത്. കടലേറ്റം തുടങ്ങിയാൽ പെട്ടെന്നുതന്നെ ഇതേ ചാലുകളിലൂടെ കടൽവെള്ളം സംസ്ഥാനപാതയിലേക്കെത്തുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനപാതയും കടലും തമ്മിലുള്ള ദൂരം ഇപ്പോൾത്തന്നെ 35 മീറ്ററിൽ താഴെയാണ്.
വലിയ കരിങ്കല്ല് കിട്ടാനില്ലാത്ത അവസ്ഥയിൽ സാധാരണ ചെറിയ കരിങ്കല്ലുകൾ ഇറക്കി കടൽഭിത്തി നിർമിക്കാമെന്ന നിർദേശം ഒരുഭാഗത്തുനിന്ന് ഉയർന്നിട്ടുണ്ടെങ്കിലും അത് എളുപ്പത്തിൽ തകരുമെന്നും വീണ്ടും ലക്ഷങ്ങൾ കടലിൽ കലക്കുന്നതിന് തുല്യമാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. നേരത്തേ ഇവിടെ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ജിയോബാഗ് കടൽഭിത്തി ഒരു വർഷത്തിനകം കടലേറ്റത്തിൽ തകർന്നിരുന്നു.
Tags : Nattuvishesham Local news Karinkallin shortage construction halted