മാള: പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ കൂട്ടംതെറ്റിപ്പോയ അഞ്ചുവയസുകാരിക്ക് മാതാപിതാക്കളെ തിരികെ കിട്ടി. ബീഹാർ സ്വദേശികളുടെ മകളാണ് മാള ബസ് സ്റ്റാൻഡിൽ തനിച്ചായി പ്പോയത്.
ഇന്നലെ ഉച്ചയ്ക്കു 12.30ഓടെ മാള പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഒരു പെൺകുട്ടി ഒറ്റയ്ക്കിരുന്നു കരയുന്നതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം മാള പോലീസിനെ അറിയിച്ചത്. സന്ദേശം ലഭിച്ചയുടൻ ജിഎസ്ഐ സുധാകരൻ, സിപിഒമാരായ എയ്ഞ്ചൽ, ഹരികൃഷ്ണൻ, ഹോം ഗാർഡ് മനോജ് എന്നിവരടങ്ങിയ പോലീസ് സംഘം സംഭവസ്ഥലത്തെത്തി. മാളയിൽനിന്നു പുറപ്പെട്ട എല്ലാ ബസുകളിലേക്കും അടിയന്തരമായി വിവരങ്ങൾ കൈമാറിയ പോലീസിനു തൃശൂർ ഭാഗത്തേക്കുപോയ ബസിൽ ഇതരസംസ്ഥാനക്കാരായ ദമ്പതികൾ യാത്രചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചു.
പോലീസ് ഉടൻതന്നെ ബസ് കണ്ടക്ടറെ ബന്ധപ്പെടുകയും ബസ് വെളയനാട് സെന്ററിൽ നിർത്തിയിടാൻ ആവശ്യപ്പെടുകയുമായിരുന്നു. കുട്ടിയുമായി പോലീസ് സംഘം അതിവേഗം വെളയനാട്ടേക്കു തിരിച്ചു. കുട്ടി ബസിന്റെ മുൻഭാഗത്ത് അമ്മയോടൊപ്പമുണ്ടാകുമെന്നു സഹോദരങ്ങളും, പിന്നിൽ സഹോദരങ്ങൾക്കൊപ്പമായിരിക്കുമെന്ന് അമ്മയും തെറ്റിദ്ധരിച്ചതാണ് കുട്ടി സ്റ്റാൻഡിൽ ഒറ്റപ്പെടാൻ കാരണമായത്. വെളയനാടുവച്ച് കുട്ടിയെ കണ്ടുമുട്ടിയതോടെ മാതാപിതാക്കളുടെ ആശങ്കയൊഴിഞ്ഞു.
തങ്ങളുടെ മകളെ സുരക്ഷിതമായി തിരികെ നൽകിയതിനു മാള പോലീസിനോടു ഹൃദയംനിറഞ്ഞ നന്ദിയും സന്തോഷവും രേഖപ്പെടുത്തിയാണ് കുടുംബം തൃശൂരിലേക്കു യാത്ര തുടർന്നത്.
Tags : Nattuvishesham Local news Mala Police Missing Girl