അടൂർ: ഓടയുടെ മൂടികൾക്കിടയിലെ വിടവ് കാൽനടയാത്രക്കാർക്ക് അപകടക്കെണിയാകുന്നു. പറക്കോട് സ്കൂൾ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിനോടു ചേർന്നാണ് ഓടയുടെ വിടവ്. രണ്ട് മൂടികൾക്കിടയിലെ വിടവ് കാൽനടയാത്രക്കാർ ശ്രദ്ധിക്കാറുമില്ല.
സ്കൂൾ തുറന്നതോടെ ബസ് സ്റ്റോപ്പിൽ കുട്ടികളുടെയും തിരക്കുണ്ട്. മുൻപ് പലതവണ ഇവിടെ കുട്ടികളുടെ കാൽ സ്ലാബിനിടയിൽ കുടുങ്ങി പരിക്കേറ്റിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
തിരക്കേറിയ സമയങ്ങളിൽ ബസ് ഇറങ്ങുന്നവരും കയറുന്നവരും ഈ വിടവ് ശ്രദ്ധിക്കണമെന്നില്ല. രാത്രികാലങ്ങളിൽ ഈ ഭാഗത്ത് വെളിച്ചക്കുറവുള്ളതിനാൽ അപകടസാധ്യതയും ഇരട്ടിയാണ്. ഓടയുടെ സ്ലാബുകളുടെ അകലം കണക്കാക്കി കൃത്യമാക്കി ഉറപ്പിക്കാത്തതാണ് പ്രശ്നം.