കാസര്‍ഗോഡ്: കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ജില്ലയില്‍ സംരക്ഷണഭിത്തികള്‍ ഇടിഞ്ഞുവീഴുന്നത് പതിവാകുന്നത് ആശങ്കയുണര്‍ത്തുന്നു. ദേലംപാടി അഡൂര്‍ പൊനോരത്ത് പുതുതായി നിര്‍മിച്ച വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചതിന്റെ ഞെട്ടലിലാണ് ജില്ല. ഭിത്തിനിര്‍മാണത്തിലെ അപാകതയും അശാസ്ത്രീയതയുമാണ് പുതുമഴയില്‍ ഇടിഞ്ഞുവീഴാന്‍ കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് പുതിയകോട്ടയിലെ സിഎസ്ഐ പള്ളിയുടെ സംരക്ഷണഭിത്തി റോഡിലേക്ക് ഇടിഞ്ഞുവീണിരുന്നു. 10 മീറ്റര്‍ ഉയരമുള്ള കൂറ്റന്‍ മതിലാണ് ഈ മാസം അഞ്ചിന് ഉച്ചകഴിഞ്ഞ് 2.15ഓടെ നിലംപൊത്തിയത്. അതുപോലെ ഉപ്പളയിലും കാറഡുക്ക കര്മംതോടിയിലും സമാന അപകടങ്ങളുണ്ടായി. ഭാഗ്യത്തിനാണ് ഇവിടെയൊക്കെ ദുരന്തങ്ങള്‍ ഒഴിവായത്. സ്ഥലത്തിന്റെ ചെരിവിന്റെ അടിസ്ഥാനത്തില്‍ പലതരത്തില്‍ സംരക്ഷണഭിത്തികള്‍ നിര്‍മിക്കാറുണ്ട്.
ചെങ്കല്ലും മണ്ണും ഉപയോഗിച്ചുള്ള ചെലവ് കുറഞ്ഞ രീതിയാണ് ആദ്യത്തേത്. ഇതാകുമ്പോള്‍ ഉയരം കുറഞ്ഞ ഭിത്തികള്‍ മാത്രമേ നിര്‍മിക്കാന്‍ കഴിയൂ. കോണ്‍ക്രീറ്റ് തൂണുകളും ബീമുകളും ചേര്‍ത്ത് കല്ല് കെട്ടുന്ന രീതിയാണ് മറ്റൊന്ന്. ഉരുളന്‍ ചെങ്കല്ലുകള്‍ ഉപയോഗിച്ചുള്ളതാണ് അടുത്തത്. ഇതില്‍ കല്ലുകള്‍ തമ്മിലുള്ള പിടിത്തം വര്‍ധിക്കുകയും ഭിത്തിക്കു ബലം വര്‍ധിക്കുകയും ചെയ്യും. കരിങ്കല്‍ ഉപയോഗിച്ചും കമ്പിയും സിമന്റും ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തും ഭിത്തികള്‍ നിര്‍മിക്കാറുണ്ട്. ഇവയ്ക്കു ചെലവ് കൂടുതലായതിനാല്‍ ചെലവ് കുറഞ്ഞ ആദ്യത്തെ രീതികളാണ് ഭൂരിഭാഗം പേരും പിന്തുടരുന്നത്.
സംരക്ഷണഭിത്തി രണ്ടു മീറ്റര്‍ ഉയരത്തില്‍ കൂടുതല്‍ നിര്‍മിക്കുമ്പോള്‍ ഒരുമിച്ച് മണ്ണിടുന്നതിനു പകരംഘട്ടംഘട്ടമായി മണ്ണ് നിറയ്ക്കുന്നതാണ് ഉചിതമെന്ന് എന്‍ജിനിയര്‍മാര്‍ പറയുന്നു. രണ്ടു മീറ്റര്‍ വരെ മാത്രമേ മണ്ണ് ഒന്നിച്ച് നിറയ്ക്കാന്‍ പാടുള്ളൂ. വലിയ ഭിത്തി ഘട്ടംഘട്ടമായി നിര്‍മിക്കുന്നതും ബലം വര്‍ധിക്കാന്‍ സഹായിക്കും. തട്ടുകളായി തിരിച്ച് ഭിത്തി നിര്‍മിക്കുന്നതും ഇടിയാതിരിക്കാന്‍ ഗുണം ചെയ്യും. ഒരുമിച്ച് മണ്ണിട്ടാല്‍ മഴയില്‍ വെള്ളം ഒലിച്ചിറങ്ങി മണ്ണ് പുറത്തേക്കു തള്ളുകയും ഭിത്തി തകരുകയും ചെയ്യും.