റോഡിന്റെ ഉയരം കൂട്ടിയതിനാൽ കുത്തനെയായ റാമ്പ്.
ചമ്പക്കുളം: നെടുമുടി മഠത്തിൽ മുല്ലാക്കൽ പാടശേഖരത്തിലെ നിലത്തിൽ കൊയ്ത്ത് യന്ത്രം ഇറക്കാൻ വേണ്ടി നിർമിച്ച റാംമ്പ് അപകടകരമായ നിലയിലാണെന്ന് നാട്ടുകാരുടെ പരാതി. ഇവിടെ നിലവിലുണ്ടായിരുന്ന റാംമ്പ് പടഹാരം പാലത്തിന്റെ നിർമാണത്തോടനു ബന്ധിച്ച് പുനർനിർമിച്ചതാണ് അപകടം വിളിച്ചുവരുത്തുന്നത്.
പാലത്തിന്റെ സമീപത്തെ റോഡിന്റെ ഉയരം കൂടിയതും റാമ്പ് കുത്തനെ ആയതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഈ വർഷത്തെ വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും റാംമ്പിന്റെ പണി പൂർത്തിയാക്കാത്തത് എട്ട് ഏക്കറിലധികം നിലത്തിലെ കൊയ്ത്തിനെ ദോഷകരമായി ബാധിക്കും.
റോഡ് നിർമാണത്തോടനുബന്ധിച്ചാണ് നിലവിലുണ്ടായിരുന്ന റാംമ്പ് പുനർനിർമിക്കേണ്ടി വന്നത്. സൗകര്യപ്രദമായ രീതിയിൽ ഇത് നിർമിക്കുന്നതിന്ന് ആവശ്യമായ സ്ഥലം വിട്ടുകൊടുക്കാൻ കർഷകർ തയാറാണ്.
റാംമ്പിന്റെ അപകടാവസ്ഥ പരിഹരിക്കാൻ പാടശേഖരസമിതിക്ക് സാമ്പത്തികശേഷി ഇല്ലാത്തതിനാലും റോഡ് നിർമാണത്തിനു വേണ്ടി നിലവിലുണ്ടായിരുന്ന റാംമ്പ് രൂപമാറ്റം വരുത്തിയത് കരാറുകാർ ആയതിനാലും അപകടരഹിതമായി കൊയ്ത്ത് യന്ത്രം കൃഷിയിടത്തിൽ ഇറക്കാൻ സൗകര്യം ലഭിക്കും വിധം റാംമ്പ് പുനർനിർമിച്ച് നല്കണമെന്നാണ് കർഷകരുടെ ആവശ്യം.
Tags : danger trap nattuvishesham local news