കൊല്ലങ്കോട്: കാലവർഷം ആരംഭിച്ചതോടെ തെന്മല അടിവാര പ്രദേശങ്ങളിൽനിന്നും ആനക്കൂട്ടം വയലുകളിലേക്കും തോപ്പുകളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും ഇറങ്ങിത്തുടങ്ങി.
ഒരു കോടിയിലധികം ചെലവഴിച്ച് നിർമിച്ച സൗരോജ തൂക്കുവേലി നശിപ്പിച്ചാണ് ആനകൾ വയലുകളിലെത്തി കാർഷിക വിളകളും അനുബന്ധ ഉപകരണങ്ങളും നശിപ്പിക്കുന്നത്.
വാഴ, തെങ്ങ്, ഡ്രിപ്പ് ഇറിഗേഷൻ പൈപ്പുകൾ എന്നിവ നശിപ്പിച്ചാണ് ആനകൾ തിരിച്ചു കാടുകയറുന്നത്. രാത്രിസമയങ്ങളിൽ വീണ്ടും കൃഷിസ്ഥലങ്ങളിൽ ആനകൾ തിരിച്ചെത്തി പരാക്രമം കാണിക്കുമെന്നതിനാൽ വനമേഖലയിലുള്ള കർഷകർക്കും താമസക്കാർക്കും ഉറക്കം വരാത്ത രാത്രികളാണ്.
വനംവകുപ്പ് അധികൃതരെത്തി ആനകളെ തുരത്തി കാടുകയറ്റാറുണെങ്കിലും മണിക്കൂറുകൾക്കകം മറ്റൊരു സ്ഥലത്ത് വീണ്ടും തിരിച്ചെത്തുന്നതിനാൽ ജീവനക്കാർ വിശ്രമമില്ലാത്ത ഓട്ടത്തിലാണ്. വനാതിർത്തിയിലുള്ള പലവീടുകളിലും ആന രാത്രിസമയങ്ങളിൽ കയറി ഭീകരത സൃഷ്ടിക്കുന്നു.
വന്യമൃഗങ്ങൾ കാർഷികവിളകൾ നശിപ്പിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് വനംവകുപ്പ് പ്രഖ്യാപനങ്ങളുണ്ടെങ്കിലും ഇതൊന്നും പ്രാവർത്തികമാവുന്നിലെന്നതാണ് കർഷകരുടെ ആരോപണം . ആനശല്യം വർധിക്കുന്നതിനാൽ പല കർഷകരും കൃഷിയിറക്കാൻ മടിക്കുകയാണ്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിൽ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംയുക്തമായി ഒരു കോടിയലധികം ചെലവഴിച്ച് തൂക്കുവേലി നിർമിച്ചിരുന്നു.
വേലിക്കു സമീപം കൂട്ടമായി നിൽക്കുന്ന മരക്കൊമ്പുകൾ പൊട്ടിച്ച് സൗരോർജവേലിയിലിട്ട് അവ നശിപ്പിച്ചാണ് ആനകൾ വനാതിർത്തി കടന്നുവരുന്നത്. ചില കർഷകർ ആനയിറങ്ങുന്നത് ഒഴിവാക്കാൻ തെങ്ങുകൾ കഴിഞ്ഞവർഷം മുറിച്ച് നീക്കുകയും ചെയ്തിരുന്നു.
Tags : Nattuvishesham Local news Thenmala waterfall Kattanakkuttam