തൃപ്പൂണിത്തുറ: വിദേശ പഠനത്തിന് സഹായം നൽകുന്ന പേട്ടയിലുള്ള കൺസൾട്ടൻസിയുടെ പേരിൽ വിസ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സ്ഥാപനത്തിലെ ജീവനക്കാരടക്കം നാലു പേർക്കെതിരെ ഹിൽപാലസ് പോലീസ് കേസെടുത്തു. ജീവനക്കാരായ ജിസാറ്റ് മാത്യു, ഫെബി റോസ് തെരേസ്, എസ്. അരുന്ധതി, സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ അശ്വിൻ അജിത് എന്നിവർക്കെതിരെ കൺസൺട്ടൻസി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥിക്ക് യുകെയിലെ സർവകലാശാലയിൽ നഴ്സിംഗ് പഠനത്തിനായി വിസ ശരിയാക്കാൻ വ്യാജ ലോൺ സമ്മതപത്രം ഉടമ അറിയാതെ ബാങ്കിന്റെ പേരിൽ നൽകിയെന്നാണ് കേസ്.
വിസ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർഥിയുടെ വിസ നിരസിച്ച യുകെ ഇമിഗ്രേഷൻ വകുപ്പ് കൺസൾട്ടൻസി സ്ഥാപനത്തിന് 10 വർഷത്തെ നിരോധനം ഏർപ്പെടുത്തിയതായും സർവകലാശാലയിൽ നിന്ന് കമ്മീഷൻ ഇനത്തിൽ കമ്പനിക്ക് ലഭിക്കേണ്ടിയിരുന്ന പണം നഷ്ടപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. കൺസൻട്ടൻസി ഉടമ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അന്യായത്തെ തുടർന്ന് കോടതി നിർദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്.
Tags : Local News Nattuvishesham Ernakulam