തിരുവല്ല - കുമ്പഴ സംസ്ഥാനപാതയില്‍ പുല്ലാട് മോസ്കോ ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള ലോകകപ്പ് ബ്രസീലിയൻ ആരാധകരുടെ ബോർഡ്.
കോഴഞ്ചേരി: ഫിഫ വേള്‍ഡ് കപ്പ് ഫുട്ബോള്‍ മാമാങ്കം കൊടിയേറാന്‍ ഒരു ദിവസം ശേഷിക്കേ നാട്ടിൻ പുറങ്ങളില്‍ കാല്പന്തുകളിയുടെ ആവേശം വാനോളം ഉയരത്തിൽ. തങ്ങളുടെ ഇഷ്ടപ്പെട്ട ടീമിന്റെയും കളിക്കാരുടെയും ഫ്ളക്സുകളും കട്ടൗട്ടുകളും സ്ഥാപിക്കുന്ന മത്സരമാണ് ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ നടക്കുന്നത്.
ബ്രസീൽ, അര്‍ജന്റീന ആരാധകരാണ് കട്ടൗട്ടുകള്‍ ഉയര്‍ത്തുന്നതില്‍ മുന്‍പന്തിയിലുള്ളത്. ബ്രസീല്‍ ആരാധകര്‍ 30 അടി ഉയരത്തില്‍ കട്ടൗട്ട് സ്ഥാപിച്ചപ്പോള്‍ അര്‍ജന്റീനയ്ക്കു വേണ്ടി ഉയർന്നത് 50 അടി ഉയരത്തിലേക്കാണ്. കോഴഞ്ചേരി - റാന്നി റോഡില്‍ ആരാധകരുടെ ആവേശം ദൃശ്യമാണ്.
കട്ടൗട്ടുകളില്‍ തീരുന്നില്ല ആരാധകരുടെ ഫുട്ബോള്‍ ആവേശത്തിന്റെ വാശി. മെസി, നെയ്മര്‍, ക്രിസ്ത്യാനോ റൊണാള്‍ഡോ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ഫ്ളെക്സ് ബോര്‍ഡുകളും വഴിയോരങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. ക്ലബുകളുടെ പേരുകള്‍ക്ക് പകരം ഓരോ പ്രദേശത്തെയും ഫാന്‍സ് അസോസിയേഷനുകളാണ് കട്ടൗട്ടുകളും ഫ്ളെക്സ് ബോര്‍ഡുകളും സ്ഥാപിക്കുന്നത്.
ഏത് ടീമിനുവേണ്ടിയുള്ള കട്ടൗട്ടാണോ ആദ്യമുയരുന്നത് അതിനേക്കാള്‍ ഉയരത്തിലാവും അടുത്തത് എന്ന രീതിയിലാണ് കാല്പന്തുകളിയുടെ വാശിയും ആവേശവും വര്‍ധിക്കുന്നത്. 5,000 രൂപ മുതല്‍ 20,000 വരെ ചെലവേറുന്ന കട്ടൗട്ടുകളും ഫ്ളെക്സുമാണ് ഓരോ സ്ഥലത്തെയും ആരാധകര്‍ മത്സരിച്ചു സ്ഥാപിക്കുന്നത് . വിദേശ നാടുകളിലുള്ള ഫുട്ബോള്‍ ആരാധകരില്‍ നിന്നു വരെ സംഭാവന സ്വീകരിച്ചാണ് നാട്ടിലെ ആരാധകര്‍ തങ്ങളുടെ ഫുട്ബോള്‍ മത്സര ആവേശത്തെ കളറാക്കുന്നത്.
മൂന്നു രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ ഉപയോഗിക്കുന്ന പന്ത് ആയ ട്രയോന്ഡയുടെ മാതൃക അന്വേഷിച്ച് കോഴഞ്ചേരി, പുല്ലാട്, കുമ്പനാട് എന്നിവിടങ്ങളിലെ കടകളില്‍ എത്തുന്ന യുവാക്കളുടെയും കുട്ടികളുടെയും എണ്ണവും കൂടിത്തുടങ്ങി.
മെസിയും റൊണാള്‍ഡോയും പങ്കെടുക്കുന്ന അവസാന ലോകകപ്പാണ് ഇക്കുറി എന്നതും ആരാധകരെ നിരാശരാക്കുന്നുണ്ട്.