ഓൺലൈൻ ക്ലാസുകൾ: മാർഗനിർദേശങ്ങളുമായി സാങ്കേതിക സർവകലാശാല
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ജൂണിൽ ആരംഭിക്കുന്ന എല്ലാ അക്കാദമിക് സെഷനുകളും ഓൺലൈനായി തുടരും. രാവിലെ 8.30 ന് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകളുടെ പരമാവധി ദൈർഘ്യം ദിവസം അഞ്ചു മണിക്കൂറായി നിജപ്പെടുത്തി. വിവിധ ക്ലാസ് സെഷനുകൾ തമ്മിൽ കുറഞ്ഞത് 10 മിനിറ്റെങ്കിലും ദൈർഘ്യമുള്ള ഇടവേളകൾ ഉണ്ടാകണം. എന്നാൽ ഓണേഴ്സ്, മൈനർ ഡിഗ്രികൾക്കുള്ള ക്ലാസുകൾക്ക് ഒരു മണിക്കൂർ അധിക സമയം അനുവദനീയമാണ്. അവസാന സെമസ്റ്റർ ഒഴികെയുള്ള ഓൺലൈൻ ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ചു ദിവസം നടത്താനാണ് അനുമതി. അവധി ദിവസങ്ങളിൽ ക്ലാസുകൾ ഒഴിവാക്കണം.
ഓൺലൈൻ ക്ലാസുകളുടെ പൂർണമായ സമയക്രമം കോളജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. തത്സമയ ക്ലാസുകൾക്കൊപ്പം അനുബന്ധ പഠന സംവിധാനങ്ങളും ക്രമപ്പെടുത്തണം. ക്ലാസുകൾക്കായി സജ്ജമാകാനായുള്ള പഠന വീഡിയോകളും പാഠ്യസഹായികളും മറ്റും വിദ്യാർഥികൾക്ക് നേരത്തെ നൽകണം. ക്ലാസുകളിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ’ഫ്ലിപ്പ് ക്ലാസ്റൂം’, ’ആക്ടീവ് ലേണിംഗ്’ തുടങ്ങിയ അധ്യാപന രീതികൾ പ്രോത്സാഹിപ്പിക്കണം.
ഇന്റർനെറ്റ് കണക്ടിവിറ്റിയുടെ അപര്യാപ്തമൂലം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്തവരുമായി അധ്യാപകരും വകുപ്പ് ആധ്യക്ഷന്മാരും ബന്ധപ്പെടണം. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതെ പോകുന്ന വിദ്യാർഥികളുടെയും തുടർപഠനം കോളജ് അധികാരികൾ ഉറപ്പുവരുത്തണം. ഓൺലൈൻ ഹാജർ സംബന്ധിച്ച വിഷയങ്ങളിൽ വിദ്യാർഥികളോട് അനുഭാവപൂർവ്വമായ സമീപനം കൈക്കൊള്ളണം.
എല്ലാ കോളജുകളും കൗൺസിലിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തണം. യൂണിവേഴ്സിറ്റി തലത്തിലും ഇത്തരം കൗൺസിലിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തും.
ആഭ്യന്തര മൂല്യനിർണയത്തിനായി അധ്യയന മൂല്യനിർണയ രീതികളായ ഓപ്പൺ ബുക്ക്, ആപ്ലിക്കേഷൻ, ടാസ്കുകൾ, വാചാപരീക്ഷകൾ, മിനിപ്രൊജക്ടുകൾ, ഒബ്ജക്ടീവ് മൾട്ടിപ്പിൾ ടൈപ്പ് ചോദ്യങ്ങൾ, റൂബ്രിക്സ്, തുടങ്ങിയവ കൂടാതെ മറ്റു നൂതന മാർഗങ്ങളും ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം അധ്യാപകർക്കും കോളജുകൾക്കും നൽകിയിട്ടുണ്ട്.
അവസാന സെമസ്റ്റർ വിദ്യാർഥികളുടെ പ്രോജക്ടുകൾ/തീസിസ് മൂല്യനിർണയത്തിനും ഇത്തരം നൂതനങ്ങളായ മാർഗങ്ങൾ കോളജുകൾക്ക് കൈക്കൊള്ളാമെന്നും നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.