കോഴ്സുകളുടെ അംഗീകാരവും ഫീസിളവും: കാലിക്കട്ടിൽ വിദൂരവിദ്യാർഥികൾ സമരം തുടരുന്നു
തേഞ്ഞിപ്പലം: നഷ്ടപ്പെട്ട വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ അംഗീകാരം വീണ്ടെടുക്കുക, ട്യൂഷൻ ഫീസ് ഇളവു ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ പാരലൽ കോളജ് വിദ്യാർഥികൾ രണ്ടാം ദിവസവും സമരം തുടർന്നു.
രണ്ടാം ദിവസത്തെ സമരം അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കെ.രാമകൃഷ്ണൻ, പി.ടി.മൊയ്തീൻ കുട്ടി, എ. പ്രഭാകരൻ, സി.എൻ ഷാമിൽ, റഹീം എന്നിവർ പ്രസംഗിച്ചു. റഗുലർ വിദ്യാർഥികളിൽ നിന്ന് ഒരു വർഷത്തേക്ക് യുജി കോഴ്സുകളുടെ ട്യൂഷൻ ഫീസായി 1000 രൂപ ഈടാക്കുന്പോൾ നാമമാത്രമായ കോണ്ടാക്ട് ക്ലാസുകൾക്ക് വിദൂര വിദ്യാർഥികളിൽ നിന്ന് 1400 രൂപ മുതൽ 3150 രൂപ വരെ ഈടാക്കുന്നത് അന്യായമാണെന്ന് വിദ്യാർഥികൾ പറഞ്ഞു. വ്യാഴാഴ്ച പെണ്കുട്ടികളും പ്രളയ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞിരുന്ന കുട്ടികളുടെ കുടുംബാംഗങ്ങളും സമരത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡോക്ടറേറ്റ് നേടി
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല ജേർണലിസം പഠനവിഭാഗത്തിൽ നിന്ന് ഡോക്ടറേറ്റ് നേടിയ വയനാട് പയ്യന്പള്ളി സ്വദേശി മെൽജോ തോമസ്. ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസറാണ്. കാരക്കുന്നേൽ തോമസ്ജെസീന്ത ദന്പതികളുടെ മകനാണ്.
എസ്എഫ്ഐ വൈസ് ചാൻസലറെ ഉപരോധിച്ചു
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല പൊളിറ്റിക്കൽ സയൻസ് പഠനവിഭാഗത്തിൽ അധ്യാപകരെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീറിനെ ഉപരോധിച്ചു.
സ്ഥിരം അധ്യാപകരില്ലാത്തതിനാൽ വിദ്യാർഥികളുടെ പഠനഗവേഷണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണെന്നും പരിഹാര നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. എസ്എഫ്ഐ പ്രവർത്തകർ ബുധനാഴ്ച പകൽ പതിനൊന്നോടെ പ്രകടനമായി എത്തി ഭരണവിഭാഗത്തിനുള്ളിൽ കയറി വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് ഉപരോധ സമരം തുടങ്ങുകയായിരുന്നു.
സമരത്തെ തുടർന്ന് വൈസ് ചാൻസലർ ഡോ: കെ. മുഹമ്മദ് ബഷീറുമായി ചർച്ച നടത്തി. വ്യാഴാഴ്ച ചേരുന്ന സിൻഡിക്കറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വിസി ഉറപ്പുനൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. കെ.കൃഷ്ണകുമാർ, കെ.ആർ.രമ്യ, പ്രീജിത്ത്, സൂര്യപ്രഭ, സൂരജ്, മറിയ എന്നിവർ പ്രസംഗിച്ചു.