എംജി ബിരുദാനന്തര ബിരുദ കോഴ്സുകളുടെ സിലബസ് പരിഷ്കരിക്കുന്നു; 2019-20 മുതൽ പുതിയ സിലബസ്
കോട്ടയം: എംജി യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തരബിരുദ കോഴ്സുകളുടെ സിലബസ് പരിഷ്കരിക്കുന്നു. 201920 അഡ്മിഷൻ മുതൽ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ പിജി കോഴ്സുകൾക്ക് പുതിയ സിലബസ് നിലവിൽവരും. 45 വിഷയങ്ങളിലായി 80 കോഴ്സുകളുടെ സിലബസാണ് പരിഷ്കരിക്കുന്നത്.
ഡയറക്്ട്് ഗ്രേഡിംഗ് രീതിയാണ് ഉപയോഗിക്കുക. നിലവിലുള്ള അഞ്ച് പോയിന്റ് സ്കെയിൽ ഗ്രേഡിംഗ് രീതിയിൽനിന്ന് ഏഴു പോയിന്റ് സ്കെയിൽ ഗ്രേഡിംഗ് രീതിയിലേക്ക് മാറും. 1.99 വരെ ഡി ഗ്രേഡ്, 2.002.49 സി, 2.502.99 സി പ്ലസ്, 3.003.49 ബി, 3.503.99 ബി പ്ലസ്, 4.004.49 എ, 4.505.00 എ പ്ലസ് ഗ്രേഡ് എന്ന നിലയിലേക്ക് ജിപിഎ, എസ്ജിപിഎ, സിജിപിഎ ഗ്രേഡിംഗ് രീതി മാറും.
കോഴ്സ് ജയിക്കുന്നതിന് സി ഗ്രേഡ് ലഭിക്കണം. 75 ശതമാനം ഹാജർ നിർബന്ധമാണ്. പ്രൊജക്റ്റ്, ഡിസട്രേഷൻ എന്നിവയുടെ ഭാഗമായി വിദ്യാർഥികൾ സെമിനാറുകളിലോ വിദഗ്ധ സമിതിക്കു മുന്പിലോ പ്രബന്ധം അവതരിപ്പിക്കണം. പിജി കോഴ്സിന് 80 ക്രെഡിറ്റാണ് ഉണ്ടാവുക. ഒരു സെമസ്റ്ററിൽ 16 മുതൽ 25 ക്രെഡിറ്റ് നിർബന്ധമാണ്. ഒരു കോഴ്സിന് രണ്ടു മുതൽ അഞ്ചു ക്രെഡിറ്റ് വരെ നൽകാം. ഓരോ കോഴ്സിനും സവിശേഷ കോഡും അക്കത്തിലുള്ള കോഡ് നന്പരും നൽകും.
2012 നുശേഷം ഇതാദ്യമായാണ് പിജി കോഴ്സുകളുടെ സിലബസ് പരിഷ്കരണം നടക്കുന്നത്. വിവിധ വിഷയങ്ങളിലായി 367 വിദഗ്ധരടങ്ങുന്ന 45 സമിതികളാണ് പുതിയ സിലബസ് തയാറാക്കുക. സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിലുള്ള 14 ബോർഡ് ഓഫ് സ്റ്റഡീസിന്റെയും 31 വിദഗ്ധസമിതിയുടെയും നേതൃത്വത്തിൽ മൂന്നുദിവസം നീളുന്ന ശിൽപശാലകൾ സംഘടിപ്പിക്കും. നവംബറിൽ കൊമേഴ്സിന്റെ ശിൽപശാലയോടെ ശിൽപശാലകൾക്കു തുടക്കമാകും.
ഇതുമായി ബന്ധപ്പെട്ട് ചേർന്ന ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻമാരുടെയും വിദഗ്ധസമിതിയംഗങ്ങളുടെയും യോഗം സിൻഡിക്കറ്റംഗം അഡ്വ. പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാനും പുതിയ സാധ്യതകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കാനും ഉതകുംവിധം സിലബസിൽ കാതലായ മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സിൻഡിക്കറ്റംഗം പ്രഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. സിൻഡിക്കറ്റംഗങ്ങളായ പ്രഫ. വി.എസ്. പ്രവീണ് കുമാർ, ഡോ. ആർ. പ്രാഗാഷ്, ഡോ. കെ. ജയചന്ദ്രൻ, ഡോ. എ. ജോസ്, ഡോ. എം.എസ്. മുരളി, ഡോ. അജി സി. പണിക്കർ, ഡോ. സന്തോഷ് പി. തന്പി, അസിസ്റ്റന്റ് രജിസ്ട്രാർ ആർ. ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.