ഒപ്പം മീനാക്ഷി
ഒപ്പം മീനാക്ഷി
Monday, July 8, 2019 4:47 PM IST
ഒപ്പം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച മീനാക്ഷിയെ ആര്‍ക്കും മറക്കാനാവില്ല. ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ടിവിയിലെ ടോപ് സിംഗറില്‍ അവതാരക വേഷത്തിലും മീനാക്ഷി ഏറെ പ്രശസ്തയായി. ഒപ്പത്തിന്റെ കന്നഡ മേക്കിലും അഭിനയിച്ച് അവിടെയും കൈയടി നേടി. നിരവധി സ്റ്റേജ് പ്രോഗ്രാമുകളുമായി ഈ കുട്ടി ഇപ്പോള്‍ ബിസിയാണ്. മീനാക്ഷിയുടെ വിശേഷങ്ങളിലേക്ക്...

ബ്രേക്കായത് പാത്തു

അനുനയ അനൂപ് എന്നാണ് ഒഫീഷ്യല്‍ പേര്. പക്ഷെ എനിക്ക് വലിയൊരു ബ്രേക്ക് തന്നത് അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തു എന്ന കുട്ടിയുടെ വേഷം ചെയ്തപ്പോഴാണ്. കുറെപേര്‍ സിനിമ റിലീസായ സമയത്ത് സ്‌നേഹപൂര്‍വം പാത്തുവെന്നും പാത്തുക്കുട്ടി എന്നും വിളിച്ചിരുന്നു. വീട്ടില്‍ വിളിക്കുന്ന പേരാണ് മീനാക്ഷി. ഇപ്പോള്‍ ടോപ് സിംഗറില്‍ എല്ലാവരും എന്നെ മീനാക്ഷിയെന്നും മീനൂട്ടിയെന്നും വിളിക്കുന്നുണ്ട്.

അധ്യാപകരുടെയും കൂട്ടുകാരുടെയും പ്രോത്സാഹനം

കൂട്ടുകാരും അധ്യാപകരും എന്റെ സിനിമകള്‍ തിയറ്ററില്‍ പോയി കാണാറുണ്ട്. നല്ല അഭിനയമാണെന്ന് എപ്പോഴും പറയാറുണ്ട്. വളരെ നല്ല പ്രോത്സാഹനമാണ് സ്‌കൂളില്‍ നിന്നും ലഭിക്കുന്നത്. കോട്ടയം കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിക്കുന്നത്. കിടങ്ങൂരിനടുത്ത് പാദുവയിലാണ് താമസിക്കുന്നത്. നാട്ടുകാരും കുടുംബാംഗങ്ങളും തരുന്ന പ്രോത്സാഹനത്തെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. സ്‌കൂളില്‍ സ്ഥിരം ചോദിക്കുന്നത് ലാലേട്ടനെ പിന്നീട് കണ്ടിരുന്നുവോ എന്നൊക്കെയാണ്. ഞങ്ങളുടെ സ്‌കൂളില്‍ കുറെ ലാലേട്ടന്‍ ഫാന്‍സും മമ്മൂക്ക ഫാന്‍സും ഉണ്ട്. ഈ താരങ്ങളോട് ഞങ്ങളുടെ അന്വേഷണം പറയണം എന്നൊക്കെ കൂട്ടുകാര്‍ പറയും.

അഭിനയം സീരിയസ് തന്നെ

അഭിനയം സീരിയസ് തന്നെയാണ്. ഇടയ്ക്ക് കളിക്കാനും ഇഷ്ടമാണ്. സെറ്റില്‍ സമയം കിട്ടുമ്പോള്‍ എന്തെങ്കിലുമൊക്കെ കളിക്കും. എനിക്ക് ഇതുവരെ കിട്ടിയിട്ടുള്ള ഷൂട്ടിങ്ങ് സെറ്റുകള്‍ എല്ലാം തന്നെ വളരെ ജോളിയായിുള്ള തകര്‍പ്പന്‍ ടീമുകളാണ്. അതുകൊണ്ടായിരിക്കും അഭിനയിക്കാനും ഇപ്പോള്‍ ഇഷ്ടം തോന്നുന്നത്.

? സെല്‍ഫി പേടിയുണ്ടോ, ഫാന്‍സ് എന്തു പറയുന്നു

അയ്യോ ഫാന്‍സ് എന്നൊന്നും പറയല്ലേ. കുറെ കൂട്ടുകാരുണ്ട്. കേരളത്തിലും അല്ലാതെയും... സെല്‍ഫി എടുക്കാന്‍ അവരുടെയൊപ്പം നിന്നുകൊടുക്കും. എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവര്‍ എന്നെ കാണുമ്പോള്‍ സുഖമാണോ എന്നും പുതിയ പ്രോജക്ടിനെക്കുറിച്ചും അന്വേഷിക്കാറുണ്ട്. ചേട്ടന്മാരും ചേച്ചിമാരും ഇതൊക്കെ ചോദിക്കാന്‍ വരുന്നതും സെല്‍ഫി എടുക്കുന്നതുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.

ഡബ് ചെയ്യുന്നത് ഞാന്‍ തന്നെ

മലയാളം സിനിമകളിലെല്ലാം തന്നെ ഡബിംഗ് ഞാന്‍ തന്നെയാണ് ചെയ്തത്. ഒപ്പത്തിന്റെ കന്നഡ പതിപ്പില്‍ വേറൊരു ആര്‍ട്ടിസ്റ്റാണ് ചെയ്തത്.

? കാരക്ടര്‍ സെലക്ട് ചെയ്യുന്നതും തീരുമാനിക്കുന്നതും ആരാണ്, ഇഷ്ട വേഷം

അച്ഛനാണ് കാരക്ടര്‍ സെലക്ട് ചെയ്യുന്നത്. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. എനിക്ക് ഇതുവരെകിട്ടിയിരിക്കുന്നതും അത്തരത്തിലുള്ളതാണ്. അമര്‍ അക്ബര്‍ അന്തോണിയില്‍ പാത്തുവാണെങ്കില്‍ ഒപ്പത്തില്‍ നന്ദിനി... അങ്ങനെ വ്യത്യസ്തതയുള്ള കഥാപാത്രങ്ങളാണ് താല്പര്യം. ഇങ്ങനെ ലഭിക്കുന്നതു തന്നെ വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു.

മറക്കാനാവാത്ത അനുഭവം

ഷൂട്ടിംഗ് സെറ്റുകള്‍ എല്ലാം തന്നെ രസകരവും മറക്കാനാവാത്ത പാഠശാലകളുമാണ്. അതിനെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ഇന്ന് മുഴുവന്‍ സംസാരിച്ചാലും തീരില്ല. അത്രയ്ക്ക് പറയാനുണ്ടാവും. എങ്കിലും അമര്‍ അക്ബര്‍ അന്തോണിയിലെ ഷൂട്ട് അനുഭവത്തെക്കുറിച്ച് പ്രത്യേകിച്ച് പറയാനുണ്ട്. അന്ന് ഞാന്‍ അഞ്ചിലാണ് പഠിക്കുന്നത്. അവസാനത്തെ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ പേടിച്ച് പനിയൊക്കെ വന്നു. സെറ്റിലുള്ള ചേട്ടന്മാര്‍ കാനയില്‍ കൊണ്ടിടാന്‍ പോകുകയാണ് എന്നു പറഞ്ഞപ്പോള്‍ പേടിച്ചു പോയി. ശരിക്കുള്ള കുഴിയാണെന്നാണ് കരുതിയത്. കരച്ചിലും ബഹളവുമായിരുന്നു. നാദിര്‍ഷാ അങ്കിള്‍ അവരെ വഴക്കു പറഞ്ഞു. അതു കണ്ടപ്പോള്‍ എനിക്ക് വിഷമമായി. പിന്നെ സെറ്റിട്ട കുഴിയില്‍ രാജു അങ്കിള്‍ (പൃഥ്വി രാജ്) ഇറങ്ങി കാണിച്ചുതന്നു. ആഴമൊന്നും ഇല്ല എന്ന് പിന്നീടാണ് മനസിലായത്. അന്നത്തെ ഷൂട്ട് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. അടുത്ത ദിവസമാണ് ടേക്ക് ഓക്കെ ആയത്. രാജു അങ്കിള്‍ അതില്‍ ഇറങ്ങിയപ്പോള്‍ കോസ്റ്റ്യൂം മോശമായിപ്പോയി. അങ്ങനെ എനിക്കു വേണ്ടി രാജു അങ്കിള്‍ ചെയ്ത സഹായം ഞാന്‍ ഇന്നും മറന്നിട്ടില്ല. സെറ്റില്‍ എല്ലാവരും നല്ല പ്രോത്സാഹനമാണ് തന്നത്. ഒപ്പത്തിന്റെ സെറ്റിലും അതുപോലെയായിരുന്നു. അഭിനയിക്കുന്നത് കാണിച്ചു തരുമ്പോള്‍ മനസിലായില്ലെങ്കില്‍ ലാലേട്ടന്‍ കാണിച്ചു തരുമായിരുന്നു. ഒരു കൂട്ടുകാരനെപ്പോലെ സെറ്റില്‍ കളിക്കുന്നതിനിടെ വളരെ രസകരമായ രീതിയില്‍ അഭിനയത്തെക്കുറിച്ചൊക്കെ അദ്ദേഹം പറഞ്ഞു തരും.

ലാലേട്ടനൊപ്പം

സ്വപ്‌നത്തില്‍ പോലും കരുതിയതല്ല ലാലേട്ടനൊപ്പവും രാജു ഏട്ടന്റെ കൂടെയും അഭിനയിക്കാന്‍ സാധിക്കുമെന്ന്. അവരുടെ ഒപ്പം അഭിനയിച്ചതിന്റെ അനുഭവവും ത്രില്ലും എനിക്ക് പറഞ്ഞ് ഫലിപ്പിക്കാന്‍ അറിയില്ല. എത്ര പറഞ്ഞാലും മതിയാവില്ല.

? പ്രശസ്ത താരങ്ങളുടെ അഭിപ്രായം കേള്‍ക്കുമ്പോള്‍ ഉണ്ടായ സന്തോഷത്തെക്കുറിച്ച് പറയാമോ

ഒപ്പത്തിലും അമര്‍ അക്ബര്‍ അന്തോണിയിലും ലാലേട്ടന്‍, രാജു അങ്കിള്‍, ഇന്ദ്രനങ്കിള്‍, വേണു അങ്കിള്‍ അതുപോലെ പ്രശസ്തരായ ഒരുപാട് താരങ്ങള്‍ അഭിനയത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. കുറെ കമന്റ്‌സ് കിിയിുണ്ട്. ഒപ്പം കുറെ നല്ല ടിപ്‌സും.



? ഒപ്പത്തിന്റെ കന്നഡ സിനിമ ചെയ്തുവല്ലോ

വളരെ യാദൃച്ഛികമായി അങ്ങനെ ഒരു ഭാഗ്യം കിട്ടി. ഇവിടത്തെ ലാലേട്ടനെപ്പോലെ കന്നഡയില്‍ സൂപ്പര്‍സ്റ്റാര്‍ ശിവരാജ്കുമാര്‍ അങ്കിളിന്റെ കൂടെയാണ് ചെയ്തത്. മലയാളത്തില്‍ ചെയ്ത അതേ റോള്‍ തന്നെയാണ്. കുറച്ചുകൂടി പ്രാധാന്യം ഉള്ള റോളാണ് കന്നഡയില്‍. ഇവിടെ മലയാളത്തില്‍ നമ്മുടെയെല്ലാം പ്രിയങ്കരിയായ ശ്രേയക്കുട്ടി പാടിയ മിനുങ്ങും മിന്നാമിനുങ്ങേ...എന്ന പാട്ട് കന്നഡയില്‍ രണ്ടുതരത്തില്‍ ഉണ്ട്. ഒന്ന് സന്തോഷത്തില്‍ ഉള്ള പാട്ടും മറ്റേത് സങ്കടഭാവത്തിലും. കന്നഡയിലും എനിക്കുവേണ്ടി ശ്രേയ തന്നെയാണ് പാടിയത്. മലയാളത്തില്‍ വാസു എന്ന കഥാപാത്രം ചെയ്തിരിക്കുന്നത് വസിഷ്ഠ എന്ന ചേട്ടനാണ്. ശിവരാജ്കുമാര്‍ അങ്കിളും വസിഷ്ഠ ചേട്ടനും എന്നോട് നല്ല കൂട്ടാണ്. ശിവരാജ്കുമാര്‍ അങ്കിളിന്റെ ഭാര്യ ഗീതാന്റിയുമായും നല്ല കമ്പനിയാണ്. ഒരുപാട് സഹായിച്ചിുട്ടണ്ട്. എനിക്ക് ബിരിയാണിയൊക്കെ ഉണ്ടാക്കിതന്നു. അടിപൊളി ബിരിയാണിയായിരുന്നു. അവരുടെ മകള്‍ നിവിചേച്ചിയും വളരെ ഫ്രണ്ട്‌ലിയാണ്. മലയാളത്തിലെപോലെ തന്നെ കന്നഡ പ്രേക്ഷകരുടെ സപ്പോര്‍ട്ടും വളരെ നല്ലതാണ്. അവര്‍ പറയുന്നത് മനസിലാവില്ല എന്ന പ്രശ്‌നം മാത്രമാണ് ഉള്ളത്. അവരുടെ ആക്ഷനില്‍ നിന്നും പലതും ഞാന്‍ ഊഹിച്ചെടുത്തു.

? ടോപ് സിംഗര്‍ പരിപാടിയിലൂടെ കുടുംബത്തില്‍ ഒരംഗമായി മാറി

ടോപ്പ് സിംഗറിന്റെ ഭാഗമായത് വലിയൊരു ഭാഗ്യമായി കരുതുന്നു. ഒരുപാട് സന്തോഷമുണ്ട്. രാവിലെ ആങ്കറിങ്ങിനു പോയാല്‍ രാത്രി തിരിച്ചു വരും. പ്രോഗ്രാം അവതാരകയാണെന്ന് തോന്നിയിട്ടേയില്ല. കളിക്കാന്‍ പാര്‍ക്കില്‍ പോകുന്ന അനുഭവമാണ് ടോപ്‌സിംഗര്‍ വേദി. ഇപ്പോള്‍ ഷൂട്ട് ഇല്ലാതെ വീട്ടില്‍ ഇരിക്കുന്നത് ഭയങ്കര ബോറടിയാണ്. എപ്പോഴും അവരെയൊക്കെ കാണാന്‍ തോന്നും. ഇടയ്ക്കിടെ ഞങ്ങള്‍ വീഡിയോ കോള്‍ ചെയ്യും. പിരിഞ്ഞിരിക്കാന്‍ സാധിക്കാത്ത അവസ്ഥയായി. സ്‌കൂളില്‍ സ്ഥിരമായി പോകാന്‍ സാധിക്കാത്തതുകൊണ്ട് ഫ്രണ്ട്‌സ് കുറവായിരുന്നു. ഇപ്പോള്‍ ടോപ് സിംഗര്‍ വേദി ലഭിച്ചതോടുകൂടി ഫ്രണ്ട്‌സ് ഇഷ്ടംപോലെയാണ്. ആങ്കറിങ്ങ് ഞാന്‍ ആദ്യമായാണ് ചെയ്യുന്നതുതന്നെ. എല്ലാവരും ചോദിക്കാറുണ്ട് ആങ്കറിങ്ങ് വിഷമം പിടിച്ച ജോലിയല്ലേയെന്ന്, പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടേയില്ല. ടോപ് സിംഗറിന്റെ പ്രൊഡ്യൂസറായ സിന്ധുചേച്ചി വലിയ സപ്പോര്‍ട്ടാണ് തരുന്നത്. ചെറുതായിട്ട് തെറ്റിപ്പോയാലും കുഴപ്പമില്ല. ഒരു ടേക്ക് കൂടി എടുക്കാമെന്ന് ചേച്ചി പറയും. ഏറ്റവും നല്ല സപ്പോര്‍ട്ടാണ് ചേച്ചി തരുന്നത്.

ഇഷ്ട കോസ്റ്റ്യും

അങ്ങനെയൊന്നുമില്ല എല്ലാ തരത്തിലുള്ളതും ഇഷ്ടമാണ്. എങ്കിലും പട്ടുപാവാട പോലെയുള്ള നാടന്‍ ഉടുപ്പുകളാണ് കൂടുതല്‍ ഭംഗിയെന്ന് പലരും പറയാറുണ്ട്. എനിക്ക് വെറൈറ്റി ഡ്രസ്സുകള്‍ ഇടുന്നത് ഇഷ്ടമാണ്.

? ഭക്ഷണപ്രിയയാണോ

പ്രത്യേകിച്ച് നിര്‍ബന്ധങ്ങളൊന്നുമില്ല. കേരളത്തിലെയും പുറത്തെയും ഭക്ഷണം ഇഷ്ടമാണ്. വ്യത്യസ്തതരം ഭക്ഷണമൊക്കെ കഴിച്ചിച്ചുണ്ട്. കര്‍ണാടകയില്‍ പോയപ്പോള്‍ ഇവിടെ നമ്മള്‍ പാചകം ചെയ്യാത്ത കുറെ ടൈപ്പ് ഭക്ഷണം കഴിച്ചു. ജിത്തു അങ്കിളിന്റെ ദ ബോഡി എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങ് മൗറീഷ്യസിലായിരുന്നു. ഒരിക്കലും കാണാന്‍ സാധിക്കുമെന്ന് വിചാരിച്ചില്ല. അവിടെയൊക്കെ കാണാന്‍ സാധിച്ചു. നല്ല ഭക്ഷണമായിരുന്നു മൗറീഷ്യസിലേത്.

? ഇതിനിടെ പഠനം എങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നു

ഇതിന്റെ കൂടെ അങ്ങനെ പോകുന്നു. ഒരു ടീച്ചര്‍ വീട്ടില്‍ വന്നു പഠിപ്പിക്കുന്നുണ്ട്. എപ്പോഴും ക്ലാസില്‍ പോകാന്‍ സാധിക്കില്ലല്ലോ. സിലബസ് നന്നായിട്ടു തന്നെ ടീച്ചര്‍ പൂര്‍ത്തിയാക്കിത്തരുന്നുണ്ട്. അതുകൊണ്ട് നന്നായി പോകുന്നുണ്ട്. അതിനാല്‍ നല്ല മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ വലിയ ബുദ്ധിമുട്ട് വരുന്നില്ല.

റിലീസാകാനുള്ള സിനിമകള്‍

ഒരു ഹിന്ദി സിനിമ റിലീസാവാനുണ്ട്. കന്നഡ സിനിമകളും ഉടന്‍ പുറത്തിറങ്ങും. മലയാളത്തില്‍ പുഴയ എന്ന സിനിമ ഇറങ്ങാനുണ്ട്. ഗോകുലം ഗോപാലന്‍ അങ്കിളിന്റെ സിനിമയാണ്. ഈ സിനിമകളെല്ലാം തിയറ്ററില്‍ പോയി എല്ലാവരും കണ്ടിട്ട് അഭിപ്രായം പറയണേ.
..
ആരിഫ് ക്വീന്‍ എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യം അഭിനയിച്ചത്. പൃഥ്വിരാജിന്റെ കുട്ടിക്കാല വേഷത്തില്‍ രണം. റിലീസിന് ഒരുങ്ങുന്ന അനീഷ് അന്‍വര്‍ ചിത്രത്തിലും മമ്മൂട്ടി ഗസ്റ്റ് റോള്‍ ചെയ്യുന്ന പതിനൊം പടിയിലും വേഷം ചെയ്തു. ഒരു യമണ്ടന്‍ പ്രേമകഥയിലെ ദുല്‍ഖറിന്റെ കുട്ടിക്കാല വേഷത്തിലും അഭിനയിച്ചു.

കുടുംബവിശേഷങ്ങള്‍

കോട്ടയം ജില്ലയാണ് സ്വദേശം. അച്ഛന്‍ അനൂപ്. അ രമ്യ. ഞാന്‍ എാം ക്ലാസില്‍ പഠിക്കുന്നു. എന്റെ ഇളയ സഹോദരന്‍ ആരിഷും ഒരു സ്റ്റാറാണ്. ഞങ്ങള്‍ക്കിപ്പോള്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുവാവയുമുണ്ട് ആദിഷ്.

സുനില്‍ വല്ലത്ത്