കണ്ണുകളെ സംരക്ഷിക്കാം; പൊന്നുപോലെ
കണ്ണുകളെ സംരക്ഷിക്കാം; പൊന്നുപോലെ
Monday, August 2, 2021 3:55 PM IST
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണുകള്‍. കാഴ്ചയില്ലാത്ത അവസ്ഥ എന്തെന്നു നമുക്ക് ഊഹിക്കാവുന്നതാണ്. അഞ്ചുനിമിഷം ഇരു കണ്ണുകളും അടച്ചിരുന്നാല്‍ ഉണ്ടാകുന്ന അനുഭവം നമുക്കറിയാം.

കണ്ണുകള്‍: ശരീരത്തിന്‍റെ കിളിവാതിലുകള്‍

ശരീരത്തില്‍ കണ്ണിന്റെ ഉളളിലുളള രക്തധമനികളും നാഡികളും മാത്രമാണ് ഒരു ഡോക്ടര്‍ക്കു നേരിട്ടു കാണാനാകുന്നത്. പുറമേനിന്നു നോക്കിയാല്‍ ശരീരത്തിന്റെ മറ്റൊരുഭാഗത്തും ഇവ കാണാനാവില്ല. അതിനാല്‍ കണ്ണു പരിശോധിച്ചാല്‍ രക്തസമ്മര്‍ദം, പ്രമേഹം, തലച്ചോറിലെ മുഴകള്‍, വൃക്കസംബന്ധമായ രോഗങ്ങള്‍, ചിലതരം രക്താര്‍ബുദങ്ങള്‍ എന്നിവ നിര്‍ണയിക്കാനാവും. അതിനാലാണു ശരീരത്തിന്റെയും തലച്ചോറിന്റെയും കിളിവാതിലാണ് കണ്ണുകള്‍ എന്നു പറയുന്നത്.

ഇന്നുളള അതിനൂതനമായ കാമറയ്ക്കുപോലും കണ്ണിന്റെ കാര്യക്ഷമത ഉണ്ടാവില്ല. ഇപ്രകാരം ശരീരത്തിലെ പ്രധാനപ്പെട്ട അവയവമായ കണ്ണുകളുടെ സംരക്ഷണത്തിലും നാം അതീവ ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തണം. ശരീരത്തിലെ മറ്റവയവങ്ങള്‍ക്കു നല്കുന്ന ശ്രദ്ധയും പരിചരണവും കണ്ണുകള്‍ക്കും നല്കണം. കണ്ണുകളുടെ സുതാര്യമായ മുന്‍ഭാഗത്തിനു(കോര്‍ണിയ) മുറിവുപറ്റി സുതാര്യത നഷ്ടമായാല്‍ അതു കാഴ്ചയെ ബാധിക്കും.

കണ്ണിന്‍റെ പ്രശ്‌നങ്ങള്‍ അവഗണിക്കരുത്

ദ്രവം നിറഞ്ഞ ഒരു ചെറിയ ഗോളമാണ് കണ്ണ്. ശക്തമായ സര്‍ദമുണ്ടായാല്‍ നേത്രഗോളം പൊട്ടാന്‍ സാധ്യതയുണ്ട്. ഇമകള്‍ ഒരു പരിധിവരെ കണ്ണുകള്‍ക്കു സംരക്ഷണം നല്കുന്നുണ്ട്. എങ്കിലും പലപ്പോഴും അപകടങ്ങളില്‍ കണ്ണുകള്‍ക്കു പരിക്കേല്‍ക്കാറുണ്ട്.

കണ്ണുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ശുദ്ധജലത്തില്‍ സോപ്പുപയോഗിച്ചു മുഖം കഴുകി വൃത്തിയായി സൂക്ഷിക്കണം. കണ്ണിനെ ബാധിക്കുന്ന ചെറിയ പ്രശ്‌നങ്ങളും വിഷമതകളും അവഗണിക്കരുത്. കാഴ്ചക്കുറവ്, ചൊറിച്ചില്‍, ചുവപ്പ്, പീളകെട്ടല്‍ എന്നിവയുണ്ടെങ്കില്‍ എത്രയും പെെട്ടന്ന് ഒരു നേത്രരോഗവിദഗ്ധനെ കാണിച്ചു ഉപദേശം തേടണം.

കണ്ണുകളില്‍ പൊടി, അശുദ്ധജലം, ലായനികള്‍ എന്നിവ വീഴാതെ സൂക്ഷിക്കണം. നഗ്നനേത്രങ്ങള്‍ കൊണ്ടു വെല്‍ഡിംഗ്, സൂര്യഗ്രഹണം എന്നിവ കാണരുത്.

കുികള്‍ക്കു കോങ്കണ്ണ് ഉണ്ടെന്നു സംശയമുണ്ടെങ്കില്‍ ഒട്ടും വൈകാതെ നേത്രരോഗവിദഗ്ധനെ കാണിച്ചു പരിശോധന നടത്തണം. കോങ്കണ്ണിനു നേരത്തേ വേണ്ടത്ര ചികിത്സ കൊടുത്തില്ലെങ്കില്‍ കാഴ്ച മങ്ങാന്‍ സാധ്യതയുണ്ട്.

കണ്ണില്‍ പൊടി, ആസിഡ്, കറ വീണാല്‍

സാധാരണയായി കണ്ണിനു നേരേ ഏതെങ്കിലും വസ്തു പാഞ്ഞുവന്നാല്‍ ഇടമകള്‍ അടയും. ഒരു പരിധിവരെ മറ്റു വസ്തുക്കള്‍ കണ്ണില്‍ വീഴാതിരിക്കാന്‍ ഇതു സഹായിക്കും. അഥവാ കണ്ണില്‍ പൊടിവീണാല്‍ രണ്ടു വിരലുകള്‍ കൊണ്ടു കണ്ണു തുറന്നുപിടിച്ചു ധാരാളം വെളളമൊഴിച്ചു കണ്ണു കഴുകണം. ആസിഡ്, ആല്‍ക്കലി പോലെയുളളവ കണ്ണില്‍ തെറിച്ചാല്‍ ഒരു പരന്ന പാത്രത്തില്‍ നിന്നു ശുദ്ധജലം കൈക്കുമ്പിളിലെടുത്തു കണ്ണ് തുറന്നുപിടിച്ച് അതിലേക്കു തുടരെത്തുടരെ തെറുപ്പിച്ചു കഴുകണം. അതിനുശേഷം പ്രയാസം അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണേണ്ടതാണ്. ചെടികള്‍ വെട്ടുമ്പോള്‍ അതിന്റെ കറ കണ്ണില്‍ വീഴാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കണ്ണുകള്‍ ശുദ്ധജലത്തില്‍ നല്ലതുപോലെ കഴുകണം. പിന്നീടു വിദഗ്ധാഭിപ്രായം തേടണം. സ്വയംചികിത്സയും ചികിത്സ വൈകിപ്പിക്കുന്നതും അപകടം വരുത്തും.

സണ്‍ ഗ്ലാസ് തെരഞ്ഞെടുക്കുമ്പോള്‍

ശക്തമായ വെയിലില്‍ സണ്‍ഗ്ലാസ് കണ്ണുകള്‍ക്കു സംരക്ഷണം നല്കുന്നു. വഴിയോരങ്ങളില്‍ വില്‍ക്കപ്പെടുന്ന തീരെ വിലകുറഞ്ഞ സണ്‍ഗ്ലാസുകള്‍ വാങ്ങി ഉപയോഗിക്കരുത്. അംഗീകൃത ലെന്‍സ് ഷോപ്പുകളില്‍ നിന്നു ഗുണനിലവാരമുളളവ തെരഞ്ഞെടുക്കണം. കണ്ണട കണ്ണിനു മുന്നില്‍ പിടിച്ച് ഇരു വശങ്ങളിലേക്കും നീക്കി നോക്കുക. അതിലൂടെ കാണുന്ന വസ്തുക്കള്‍ക്കു രൂപവ്യത്യാസം വരുന്നില്ലെന്നു തീര്‍ച്ചപ്പെടുത്തണം. ചില്ലിനു നേരിയ വളവുണ്ടെങ്കില്‍ കാണുന്ന വസ്തുക്കളുടെ രൂപത്തില്‍ വ്യത്യാസം അനുഭവപ്പെടും. രൂപവ്യത്യാസം വരുന്നുണ്ടെങ്കില്‍ ആ ചില്ലിനു നേരിയ തോതിലുളള പവര്‍ ഉണ്ടെന്നു മനസിലാക്കാം. അത്തരം സണ്‍ഗ്ലാസുകളുടെ ഉപയോഗം കണ്ണിനു പ്രയാസങ്ങള്‍ ഉണ്ടാക്കും. ബ്രാന്‍ഡഡ് കണ്ണടകള്‍ (ഞമശയമി, ജീഹശരല തുടങ്ങിയവ) ഉപയോഗിക്കുന്നതു നല്ലതാണ്. പക്ഷേ, വിലയും കൂടും. ലോംഗ് സൈറ്റിനും ഷോര്‍ട്ട് സൈറ്റിനും ലെന്‍സുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അതു കളറില്‍ ചെയ്തുകിട്ടും. അള്‍ട്രാവയലറ്റ്‌രശ്മികളെ തടയുന്ന തരം സണ്‍ഗ്ലാസ് കണ്ണുകളുടെ ആരോഗ്യസംരക്ഷണത്തിനു ഗുണപ്രദമാണ്.


കുട്ടികള്‍ക്കു വേണ്ടത് ഫൈബര്‍ ഫ്രെയിം

കണ്ണിനു കാഴ്ചക്കുറവ് അനുഭവപ്പെടുന്നുവെങ്കില്‍ ഒരു നേത്രരോഗവിദഗ്ധനെത്തന്നെ ആദ്യം കാണണം. മറ്റ് അസുഖങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നു തീര്‍ച്ച വരുത്തണം. അതിനുശേഷം ഡോക്ടര്‍ കുറിച്ചുതരുന്ന പ്രകാരമുളള കണ്ണട കണ്ണാടിക്കടയില്‍ നിന്നുതന്നെ വാങ്ങണം. ആദ്യത്തെ നേത്രപരിശോധന ഒരു ഡോക്ടര്‍ തന്നെ ചെയ്യണം.


കണ്ണടയുടെ ഫ്രെയിം തെരഞ്ഞെടുക്കുമ്പോള്‍ മുഖത്തിനു ചേര്‍ന്ന വിധത്തിലുളളതു തെരഞ്ഞെടുക്കണം. തീരെ ചെറുതോ വലുപ്പമേറിയതോ തെരഞ്ഞെടുക്കരുത്. കൃഷ്ണമണി ഫ്രെയിമിന്റെ നടുവില്‍ വരും വിധത്തില്‍ വേണം കണ്ണടയുടെ സ്ഥാനം. നല്ല ഗുണനിലവാരമുളള ലെന്‍സ് തെരഞ്ഞെടുക്കണം.

കളിക്കുമ്പോഴും മറ്റുമുണ്ടാകുന്ന വീഴ്ചയില്‍ വീണു ലോഹ ഫ്രെയിം ഒടിഞ്ഞു കണ്ണില്‍ തറച്ച് അപകടങ്ങള്‍ക്കു സാധ്യതയുണ്ട്. അതിനാല്‍ കുട്ടികള്‍ക്കു ഫൈബറിന്റെ ഫ്രെയിം ആണ് ഉത്തമം.

കംപ്യൂട്ടര്‍ ജോലിക്കാരുടെ ശ്രദ്ധയ്ക്ക്

കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവരുടെ കണ്ണുകള്‍ക്കു പലവിധത്തിലുളള അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. കണ്ണില്‍ നിന്നു വെളളം വരിക, ചൂടു തോന്നിക്കുക, തലവേദന എന്നിവയാണ് സാധാരണയായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍. അതിനാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കു കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

* കംപ്യൂട്ടറുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങളെ അവഗണിക്കരുത്. നേത്രരോഗവിദഗ്ധനെ സമീപിക്കുക. കണ്ണിനു കാഴ്ചക്കുറവോ മറ്റ് അസുഖങ്ങളോ അനുഭവപ്പെട്ടാല്‍ അവയ്ക്കു ചികിത്സ തേടണം.
* തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഇടയ്ക്കിടെ ശുദ്ധമായ തണുത്ത വെളളം ഉപയോഗിച്ചു മുഖം കഴുകുക.
* തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഇടയ്ക്കിടെ ജോലിക്ക് അലപനേരം ഇടവേള നല്കി മുറിയില്‍ നിന്നു പുറത്തേക്ക് ഇറങ്ങി നടക്കുക.
* കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തുടര്‍ച്ചയായി ഏറെനേരം തുറിച്ചുനോക്കുന്നത് ഒഴിവാക്കുക.
*കംപ്യൂട്ടറില്‍ തുടര്‍ച്ചയായി 15 - 20 മിനി നോക്കിയശേഷം ഏതാനും നിമിഷങ്ങള്‍ കണ്ണടച്ചിരിക്കണം. ദൂരെ ദിശയിലേക്ക് ഇടയ്ക്കിടെ നോക്കണം.
* സാധാരണയായി ഒരു മിനിില്‍ 2022 തവണ കണ്ണുകള്‍ ചിമ്മാറുണ്ട്. കണ്ണുചിമ്മുമ്പോള്‍ മാത്രമേ കണ്ണുനീര്‍ കണ്ണുകളെ നനയ്ക്കാറുളളു. എന്നാല്‍ കംപ്യൂട്ടറില്‍ ശ്രദ്ധിച്ചു ജോലി ചെയ്യുമ്പോള്‍ കണ്ണു ചിമ്മുന്നതിന്റെ തവണ കുറയുന്നു. അതിനാല്‍ വേണ്ടവിധത്തില്‍ കണ്ണുനീര്‍ കണ്ണുകളെ നനയ്ക്കാതെയാകുന്നു. അപ്പോള്‍ കണ്ണിനു ചൂട് അനുഭവപ്പെടുകയും കണ്ണില്‍നിന്നു വെളളം വരികയും ചെയ്യും. അതിനാല്‍ നിരന്തരം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്കിടെ കണ്ണു ചിമ്മിക്കണം. കണ്ണിനു വരള്‍ച്ച അനുഭവപ്പെടുന്നുവെങ്കില്‍ കണ്ണുനീരിനു തുല്യമായ ചില മരുന്നുകള്‍ നേത്രരോഗവിദഗ്ധന്റെ നിര്‍ദേശപ്രകാരം ഉപയോഗിക്കുന്നതു നല്ലതാണ്.
* സാധാരണ കാഴ്ചയുളളവര്‍ക്കു സ്‌ക്രീനില്‍ നിന്ന് 1 1.5 അടി അകലെയിരുന്ന് ഉപയോഗിക്കാവുന്നതാണ്.
കാഴ്ച മങ്ങുന്നതു കൂടിവന്നാല്‍ തിമിരത്തിനു ശസ്ത്രക്രിയ മാത്രമാണു ചികിത്സ. പ്രമേഹം, കണ്ണിലുളളില്‍ ചില അസുഖങ്ങള്‍ എന്നിവയുളളവര്‍ക്ക് തിമിരം പെെന്നട്ടു മൂര്‍ച്ഛിക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ ആവശ്യത്തിനുമാത്രം

മൊബൈല്‍ ഫോണ്‍ പ്രത്യേകിച്ചു സ്മാര്‍്ട്ട്‌ഫോണ്‍ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. കൂടുതല്‍ നേരം മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുന്നതും കംപ്യൂട്ടറില്‍ നോക്കുന്നതുമെല്ലാം ഒരേ ഫലമാണു കണ്ണിനുണ്ടാക്കുന്നത്. മൊബൈലില്‍ കൂടുതല്‍ ശ്രദ്ധിച്ചു നോക്കിയിരിക്കുമ്പോള്‍ കണ്ണു ചിുന്നതു കുറയുന്നു. അതോടനുബന്ധിച്ചു കണ്ണിനു ചൂട്, കണ്ണില്‍ നിന്നു വെളളം വരിക, തലവേദന എന്നിവയുമുണ്ടാകുന്നു. മൊബൈലില്‍ കണ്ണുംന് ഗെയിം കളിക്കുന്നവര്‍ക്കും കാലക്രമത്തില്‍ സംഭവിക്കുന്നത് അതുതന്നെ. മൊബൈലില്‍ മെസേജുകളും മറ്റും ടൈപ്പ് ചെയ്യുമ്പോഴും മറ്റും നോര്‍മല്‍ അല്ലെങ്കില്‍ ലാര്‍ജ് ഫോണ്ട് സൈസ് ഉപയോഗിക്കുന്നതാണ് കണ്ണുകള്‍ക്കു സുഖപ്രദം.

തിമിരത്തിനു ചികിത്സ സര്‍ജറി

കണ്ണിന്‍റെ മുന്‍ഭാഗത്തുളള കോര്‍ണിയയ്ക്കു പിന്നില്‍ ഒരു ലെന്‍സ് ഉണ്ട്. അതു സുതാര്യമാണ്. എന്നാല്‍ പ്രായം ചെല്ലുംതോറും ഈ ലെന്‍സിന്റെ സുതാര്യത കുറയുകയും കാഴ്ച മങ്ങുകയും ചെയ്യുന്നു. സുതാര്യത കുറയുമ്പോള്‍ കാഴ്ച മങ്ങുന്നതോടൊപ്പം കണ്ണിനു മുമ്പില്‍ ഈച്ച പറക്കുന്നതുപോലെ തോന്നുക, നിറമുളള മിന്നലുപോലെ തോന്നുക, വസ്തുക്കളെ രണ്ടായി കാണുക എന്നിവയും അനുഭവപ്പെടാം. കാഴ്ച മങ്ങുന്നതു കൂടിവന്നാല്‍ തിമിരത്തി്‌നു ശസ്ത്രക്രിയ മാത്രമാണു ചികിത്സ. പ്രമേഹം, കണ്ണിനുളളില്‍ ചില അസുഖങ്ങള്‍ എന്നിവയുളളവര്‍ക്കു തിമിരം പെെട്ടന്നു മൂര്‍ച്ഛിക്കുന്നു.

വിവരങ്ങള്‍ക്കു കടപ്പാട്:
ഡോ.വര്‍ഗീസ് മാത്യു
അസിസ്റ്റന്‍റ് പ്രഫസര്‍, ഒഫ്ത്താല്‍മോളജി വിഭാഗം, പുഷ്പഗിരി മെഡിക്കല്‍ കോളജ്, തിരുവല്ല
തയാറാക്കിയത്: ടി.ജി.ബൈജുനാഥ്