എലിത്തടി കാട്ടു ചെടിയല്ല, മരുന്നാണ്
എലിത്തടി കാട്ടു ചെടിയല്ല, മരുന്നാണ്
Saturday, August 26, 2017 4:24 AM IST
പറഞ്ഞതിനെപ്പറ്റി വീണ്ടും പറയുന്നു; എഴുതിയതിനെപ്പറ്റി വീണ്ടും വീണ്ടും എഴുതുന്നു. ഇതാണ് ഒൗഷധസസ്യങ്ങളുടെ കാര്യത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അല്പംമാത്രമായി പരാമർശിക്കപ്പെടുന്നവയോ, ഒട്ടും ചർച്ചചെയ്യപ്പെടാത്തവയോ ആയി ഏതാണ്ട് ഇരുനൂറിലേറെ ഒൗഷധച്ചെടികൾ കേരളത്തിലുണ്ട്. ഇവയെല്ലാം തന്നെ വൈദ്യ·ാർ പ്രാദേശികമായി ചികിത്സയ്ക്കുപയോഗിക്കുന്നവയാണു താനും. ഇത്തരത്തിലൊന്നാണ് എലിത്തടി (ശാസ്ത്രനാമം: റാഫിഡോഫോറ ലാസിനിയേറ്റ)

മരങ്ങളിൽ പറ്റിച്ചേർന്ന് വളർ ന്നുകയറുന്ന വലിയ ഇലകളുള്ള ഒരു ആരോഹിസസ്യമാണ് എലിത്തടി. ശ്രദ്ധിച്ചു നിരീക്ഷിച്ചാൽ ആതിഥേയവൃക്ഷത്തിൽ പറ്റിച്ചേർന്നുവളരുന്ന ഇതിന്‍റെ തണ്ട് പമ്മിയിരിക്കുന്ന എലിക്കു സദൃശ്യമാണ്. അതുകൊണ്ടായിരിക്കാം ഈ ചെടിക്ക് എലിത്തടി എന്ന പേരു സിദ്ധിച്ചത്.

എലിത്തടിയുടെ തണ്ടിന്‍റെ മണ്ണിനോടു ചേർന്ന ഭാഗത്തിന് വണ്ണം കുറവെങ്കിലും മേൽപോട്ടു പോകുന്തോറും തണ്ടിന്‍റെ വണ്ണം പ്രകടമായി വർധിച്ചുകാണുന്നു. തണ്ടിൽ പറ്റുവേരുകളും താഴേ ക്കു വളരുന്ന വായവ മൂലങ്ങളുമുണ്ടാകും.

അടുത്തകാലം വരെ നാം അലങ്കാരസസ്യമെന്ന നിലയിൽ വ്യാപകമായി നട്ടുവളർത്തിയിരുന്ന മണിപ്ലാന്‍റ് (ശാസ്ത്രനാമം: എപ്പിപ്രെമ്നം ഓറം) എന്ന ചെടിയുടമായി പല പ്രകാരത്തിലും എലിത്തടിക്ക് സാദൃശ്യമുണ്ട്. എന്നാൽ ഈ രണ്ടിനം ചെടികളും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുമുണ്ട്. എലിത്തടിയുടെ ഇലകൾക്ക് കടും പച്ചനിറമാണ്, മൂപ്പെത്തിയ ഇലകളുടെ ഉപരിതലത്തിന് നേരിയചാരനിറവുമുണ്ട്. ചിലപ്പോൾ ചാരപ്പൊട്ടുകളും കാണും. എന്നാൽ മണിപ്ലാന്‍റ് ഇലകൾക്ക് പൊതുവേ മഞ്ഞനിറമാണ്. ചിലപ്പോൾ പച്ചകലർന്ന മഞ്ഞനിറത്തിലും കാണപ്പെടുന്നു. എലിത്തടിയുടെ ഇലകളുടെ മധ്യഭാഗത്തുനിന്നും ഇരുവശത്തേക്കും വ്യക്തവും സമാനവുമായ കീറലുകളുണ്ട്. എന്നാൽ മണിപ്ലാന്‍റ് ഇലകളിൽ ഇത്തരം കീറലുകൾ ചുരുക്കമാണ്. ഉണ്ടെങ്കിൽത്തന്നെ അത് വ്യക്തമോ നിയതമോ ആയിരിക്കില്ല.

കേവലം കാട്ടുചെടിയെന്ന് നാം കരുതുന്ന എലിത്തടി ഒന്നാന്തരമൊരു ഒൗഷധച്ചെടിയാണ്. ചെടിയുടെ കാണ്ഡം അഥവാ തണ്ടാണ് മുഖ്യ ഒൗഷധയോഗ്യഭാഗം. ചിലപ്പോൾ ചെടിയുടെ ഇതരഭാഗങ്ങളും ഒൗഷധാവശ്യത്തിനുപയോഗിക്കാറുണ്ട്.

വൃക്കരോഗത്തിന് നല്ലൊരു മരുന്നാണ് എലിത്തടി. ഇതിന് എലിത്തടിയുടെ വേരും ഇലയും നീക്കിതണ്ടുമാത്രമെടുക്കുക. തണ്ട് അരിഞ്ഞിട്ട് നെല്ല് പുഴുങ്ങി, ഉണങ്ങി കുത്തി അരിയാക്കുക. ഈ അരികൊണ്ട് കഞ്ഞിവച്ച് കഞ്ഞിവെള്ളം ഉൾപ്പെടെ ദിവസേന മൂന്നുനേരം എന്ന കണക്കിൽ കഴിക്കുക. എലിത്തടി ചേർത്താൽ കഞ്ഞിക്ക് കാര്യമായ അരുചിയൊന്നും ഉണ്ടാകില്ല. ഉപ്പും പുളിക്കാത്ത മോരും മറ്റും ഉപയോഗിക്കാം. കടുത്ത എരിവും പുളിയും ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. ഒൗഷധക്കഞ്ഞി സേവ മൂന്നാഴ്ച തുടരുക. വൃക്കരോഗലക്ഷണങ്ങൾ പ്രത്യേകിച്ചും നീരും മറ്റും ശമിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുക. ആവശ്യമായ ലബോറട്ടറി പരിശോധനകളും നടത്തുക. വൃക്കയുടെ പ്രവർത്തനം സാധാരണ ഗതിയിലാകും വരെ ചികിത്സ തുടരുക.

മേല്പറഞ്ഞ ചികിത്സയ്ക്കൊപ്പം മറ്റൊന്നുകൂടി ചെയ്യുന്നത് വൃക്കരോഗം വേഗം സുഖപ്പെടാൻ നല്ലതാണ്. ഇതിന് തേറ്റാന്പരൽ, ചെറൂള, കിഴുകാനെല്ലി എന്നിവ ഒരുപിടി വീതം എടുക്കുക. ദ്രവ്യങ്ങൾ ഓരോന്നും ഏകദേശം ഇരുപതുഗ്രാം വീതം എടുക്കുക. മൊത്തം ഏതാണ്ട് അറുപതു ഗ്രാം വരും. തെല്ലു വ്യത്യാസം വന്നാലും കുഴപ്പമില്ല. ഇവയിൽ തേറ്റാന്പരൽ ചതച്ചിടണം. ഈ മരുന്നുകൾ മൂന്നും ഒന്നരലിറ്റർ വെള്ളത്തിലിട്ട് പത്തുപതിനഞ്ചു മിനിറ്റ് നന്നായി തിളപ്പിക്കുക. റിയശേഷം വെള്ളം ദിവസേന നാലഞ്ചുപ്രാവശ്യം എന്നതോതിൽ കുടിക്കുക. മൂത്രത്തിൽ യൂറിക് ആഡിസ് കൂടുന്നത് ഇതുവഴി നിയന്ത്രിച്ചു നിർത്താം. മൂത്രത്തിലെ ക്രിയാറ്റിന്‍റെ അളവിനെക്രമീകരിക്കാനും ഈ മരുന്നുകൊണ്ടു സാധിക്കും. മൂത്രത്തിൽ ആൽബുമിൻ അമിതമായി കാണപ്പെടുന്ന നെഫ്രോട്ടിക് സിൻഡ്രോമിന് നല്ലൊരു പ്രതിവിധിയാണ് ഈ ഒൗഷധക്കൂട്ട്. ചുരുക്കത്തിൽ, കിഡ്നിയുടെ പ്രവർത്തനത്തെ ക്രമീകരിക്കാനും ത്വരിതപ്പെടുത്താനും ഫലപ്രദമായ ഒരു ഒൗഷധയോഗമാണിത്. മുന്പു പറഞ്ഞ ഒൗഷധക്കഞ്ഞിക്കൊപ്പം ഈ മരുന്നും വൃക്ക രോഗചികിത്സയിൽ ഉപയോഗിക്കാം.


വൃക്കരോഗം പലപ്പോഴും സങ്കീർ ണതകൾ ഉൾക്കൊള്ളുന്നതും അനുബന്ധ രോഗങ്ങളോടുകൂടിയതുമായിരിക്കും. രോഗിയുടെ വൃക്കയുടെ ശേഷി പരിഗണിച്ച് ജലപാനത്തിന്‍റെ അളവിലും പ്രോട്ടീൻ അടങ്ങുന്ന ഭക്ഷണത്തിന്‍റെ ഉപയോഗത്തിലും നിയന്ത്രണം വരുത്താൻ പലപ്പോഴും ചികിത്സകർ നിർദ്ദേശിക്കാറുണ്ട്. അതിനാൽ വൃക്കരോഗികൾ ഒരു ചികിത്സകന്‍റെ മേൽനോട്ടത്തിൽ മേല്പറഞ്ഞ ഒൗഷധസേവ നടത്തുന്നതാണ് നല്ലത്. വൃക്കരോഗം ഗരുതരാവസ്ഥയിലാണെങ്കിൽ മേല്പറഞ്ഞ ചികിത്സകൊണ്ട് കാര്യമായഫലം കിട്ടാനിടയില്ല.

വൃക്കരോഗചികിത്സയിൽ മാത്രമല്ല, പരിണാമശുല (അൾ സർ അഥവാ ഉദരവ്രണം) ഗുല്മം (വായുക്ഷോഭം) ആന്ത്രശൂല (കുടലിലെ വേദന) ഉരോരോഗങ്ങൾ (ശ്വാസകോശ രോഗങ്ങൾ) എന്നിവയുടെ ചികിത്സയിലും എലിത്തടി ഉപയോഗിക്കുന്നു.

എലിത്തടി ഒൗഷധാവശ്യത്തിനുപയോഗിക്കുന്പോൾ ഈ ചെടിയെ കൃത്യമായിതിരിച്ചറിയുവാൻ കഴിയണം. എലിത്തടിയോട് സാദൃശ്യമുള്ളതും ഇതേവർഗത്തിൽപ്പെടുന്നതുമായ നിരവധി ചെടികളുണ്ട്. എലിത്തടിയെ ഗജതിപ്പലി (ശാസ്ത്രനാമം: സിന്‍റാപ്സസ് ഒഫിസിനാലിസ്) എന്നു തെറ്റിദ്ധരിച്ച് കേരളത്തിൽ ചില പ്രദേശങ്ങളിൽ ഉപയോഗിച്ചുകാണുന്നു.

ആതിഥേയ വൃക്ഷങ്ങൾക്ക് ദോഷമുണ്ടാക്കുന്ന പരാന്നഭോജിയല്ല എലിത്തടി. വായവമൂലങ്ങളിലൂടെ അന്തരീക്ഷത്തിൽ നിന്നും, അതുപോലെ ചെറിയ തോതിൽ മണ്ണിൽ നിന്നുമാണ് ഈ ചെടി ആഹാരവും ജലവും സ്വീകരിക്കുന്നത്.

വീട്ടുപരിസരത്ത് കുട്ടിവനം ഒരുക്കുന്നവർ ഏതാനും മരങ്ങളിൽ എലിത്തടികൂടി വളർത്തിയാൽ വനത്തിന് എളുപ്പത്തിൽ ഒരു ജൂറാസിക് ലുക്ക് ഉണ്ടാകും. എലിത്തടിയുടെ തണ്ട് ഒരടി നീളത്തിൽ മുറിച്ചെടുത്ത് ആതിഥേയ വൃക്ഷങ്ങളുടെ ചുവട്ടിൽ രണ്ടോ മൂന്നോ ഇഞ്ചു മാത്രം താഴ്ചയിൽ നടുക. നാലഞ്ചുദിവസത്തിലൊരിക്കൽ മാത്രമേ നനയ്ക്കാവൂ. ചുവട്ടിൽ വെള്ളം കെട്ടി നില്ക്കാനും പാടില്ല. ഏതാനും ദിവസത്തിനകം തണ്ട് മുളച്ചുതുടങ്ങും. മൂന്നു നാലു മാസങ്ങൾ കൊണ്ട് ഇത് ആതിഥേയവൃക്ഷത്തിൽ പറ്റിച്ചേർന്ന് സമൃദ്ധമായി വളർന്നുകയറും. ശ്രദ്ധേയമായ രോഗ-കീടബാധകളൊന്നും ഈ ചെടിക്കു കാണുന്നില്ല. വേനലിൽ ഇലകൾക്ക് തെല്ലു വാട്ടമുണ്ടാകാമെങ്കിലും ശക്തമായ വേനലിനെപ്പോലും അതിജീവിക്കാൻ ശേഷിയുള്ളതാണ് ഇതിന്‍റെ മാംസളമായ കാണ്ഡം.

ഈ ഒൗഷധച്ചെടിയെനട്ടുവളർത്തിയില്ലെങ്കിൽപ്പോലും ഇതിനെ ഒരു കാട്ടുചെടിയെന്നു കരുതി നശിപ്പിച്ചു കളയാതിരിക്കാനെങ്കിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്.

മാത്യുക്കുട്ടി തെരുവപ്പുഴ
വൃക്ഷബന്ധുപ്ലാന്േ‍റഷൻസ്, പാലാ
ഫോണ്‍: 9447805334