ജിഎസ്ടി: നികുതിദായകന് സമൻസ്; ഓഫീസർക്ക് വേണ്ടത് സന്മനസ്
ജിഎസ്ടി: നികുതിദായകന് സമൻസ്;  ഓഫീസർക്ക് വേണ്ടത് സന്മനസ്
Tuesday, April 3, 2018 4:12 PM IST
ഒരു വ്യാപാരിക്ക് ഈയിടെ ജിഎസ്ടി ഓഫീസർ മുന്പാകെ ഹാജരാകാനും കണക്കുകൾ ബോധിപ്പിക്കാനും സമൻസ് (വകുപ്പ് 70 പ്രകാരം) ലഭിക്കുകയുണ്ടായി.
സമൻസി ൽ ഇങ്ങനെ കൂടി കണ്ടു. ... ഓഫീസിൽ നേരിട്ട് ഹാജരാകുകയും ശേഷം എന്‍റെ അനുവാദം കൂടാതെ പുറത്തുപോകരുതാത്തതും ആകുന്നു.’

ഏതെങ്കിലും അന്വേഷണത്തിന് ഉപയുക്തമായ തെളിവോ പ്രമാണമോ മറ്റോ നൽകാൻ ഏതെങ്കിലും വ്യക്തിയെ വിളിച്ചു വരുത്താനാണ് ജിഎസ്ടിയി ൽ പ്രസ്തുത വകുപ്പ് യുക്തനായ ഓഫീസർക്ക് ഈ അധികാരം നൽകുന്നത്. ഇത് സിവിൽ നടപടിക്രമം അനുസരിച്ചാണ്. എന്നാൽ ഇന്ത്യ ൻ ശിക്ഷാ നിയമത്തിലെ ചില വകുപ്പുകൾ പ്രകാരമുള്ള നിയമ നടപടികൂടി ആയിരിക്കും ഇത് എന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. കമ്മിഷണറോ അദ്ദേഹം അധികാരപ്പെടുത്തിയ ഓഫീസറോ ആയിരിക്കും ഈ യുക്തനായ ഓഫീസർ എന്ന് നിയമം നിർവചിക്കുന്നു.
ഇതുവരെ സംസ്ഥാന ജിഎസ്ടി നിയമത്തിൽ സമ ൻസിനു ഫോം നിർദ്ദേശിച്ചിട്ടില്ല. കേന്ദ്ര ജിഎസ്ടി ചട്ടങ്ങൾ പ്രസിദ്ധീകരിച്ചതിലും ഫോം നിർദ്ദേശിച്ചിട്ടില്ല.

കേരള വാറ്റ് നിയമത്തിലെ ഫോം 22 അതേ പോലെ പകർത്തിയാണ് മേൽപറഞ്ഞ ഓഫീസർ സമൻസ് അയച്ചിരിക്കുന്നത്. ഇതാകട്ടെ പഴയ വിൽപന നികുതി ചട്ടങ്ങളിലെ ഫോം 51 തന്നെ പകർത്തിയതും.

കേരള വാറ്റ് നിയമത്തിൽ നികുതി നിർണയ അധികാരികൾക്കാണ് ഇതിനുള്ള അധികാരം കൊടുത്തിരുന്നത്. അതിലാവട്ടെ ശിക്ഷാ,നിയമ നടപടികൾക്കു മതിയായ കാരണം കാണിക്കണമായിരുന്നു. എന്നാലോ മേൽപറഞ്ഞ ’അനുവാദമില്ലാതെ തിരികെ പോകാനാവില്ലെന്ന’ വാക്കുക ൾ പഴയ ഫോമിലും ഉണ്ടായിരുന്നു.

എന്നു വച്ചാൽ നിങ്ങൾ ഓഫീസറോട് യോജിക്കുന്നില്ലെങ്കിലും സ്വയമേവ ഒരു വാക്കൗട്ട് പറ്റില്ല! ഓഫീസ ർ അനുവദിക്കണം. രസകരമായ കാര്യം ക്രിമിന ൽ നടപടി നിയമത്തിലെ വകുപ്പ് 61 പ്രകാരം കോടതി അയയ്ക്കുന്ന സമൻസിലൊന്നും ഇത്തരം ഒരു വാചകം ഇല്ല. അപ്പോൾ ഇത് കരുതിക്കൂട്ടി ആരോ ഏർപ്പെടുത്തിയതല്ലേ?

കേന്ദ്ര എക്സൈസ് കസ്റ്റംസ് ബോർഡ് (സിബിഇസി) സമൻസ് അയയ്ക്കുന്നതിന് ചില മാർഗനിർദ്ദേശങ്ങ ൾ നൽകിയിരുന്നു. ഒന്നാമതായി ഇത് അറ്റകൈക്ക് മാത്രമേ പ്രയോഗിക്കാവൂ എന്നും വാചകങ്ങൾ കഠിനവും നിയമപരവും കിട്ടുന്ന ആൾക്ക് മാനസിക വിഷമവും മറ്റും ഉണ്ടാക്കുന്ന തരത്തിലുള്ളതായിരിക്കരുതെന്നും നിർദ്ദേശത്തിലുണ്ട്.

സമൻസിനു കൃത്യമായ ന്യായീകരണം വേണം. നികുതിദായകനെ വിളിച്ചുവരുത്തേണ്ട ആവശ്യം ഉണ്ടായിരിക്കണം. തുടർച്ചയായി ശല്യപ്പെടുത്താതെ കുറഞ്ഞ തവണ കൊണ്ട് മൊഴികൾ രേഖപ്പെടുത്തണം. തീരുമാനങ്ങളിൽ മുതിർന്ന മാനേജ്മെന്‍റ് ഉദ്യോഗസ്ഥരെ അവരുടെ പങ്ക് പ്രകടമാകാതെ വിളിച്ചു വരുത്തരുത്. ഇങ്ങനെ വ്യക്തമായ നിർദ്ദേശങ്ങ ൾ ബോർഡ് നൽകിയിട്ടുണ്ട്.


അപ്പോൾ നമ്മുടെ ഓഫീസർ അല്പം കൂടി ഒൗചിത്യം കാണിക്കേണ്ടതുണ്ടായിരുന്നു. ജിഎസ്ടി വന്നപ്പോൾ "ഒരു രാജ്യം ഒരൊറ്റ നികുതി’ തുടങ്ങി നികുതി ഭരണവും സംഭരണവും ഏകോപിപ്പിക്കുന്നത് ഉദ്ദേശിച്ചെങ്കിലും കാലാനുസൃതമായി സംസ്ഥാന അധികാരികൾക്ക് കൂടി ഇത്തരം പുത്തൻ കാഴ്ചപ്പാടുകൾ കൈമാറാൻ വിട്ടുപോയെന്നു തോന്നുന്നു.
വ്യാപാരികൾക്കു ഹാജരാകാനും പ്രമാണം കാണിക്കാനും നികുതി നിർണയ/അന്വേഷണ ഭേദമില്ലാതെ ഒരേ വകുപ്പ് പ്രകാരം മാത്രം സമൻസും മറ്റു നടപടിയും ഏർപ്പെടുത്തിയാൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാവുന്ന അവസ്ഥ വരില്ലേ?

ഒരു വ്യാപാരിക്ക് ഹാജരാകാനും കണക്കു ബോധിപ്പിക്കാനും സമൻസ് ഒക്കെ ആവശ്യമുണ്ടോ? അതും ഇന്ത്യൻ ശിക്ഷാ നിയമത്തിന്‍റെസഹായത്തോടെ? നോട്ടീസ് അയച്ചു ആവശ്യപ്പെട്ടാൽ തന്നെ അയാ ളോ പ്രതിനിധിയോ ഹാജരാകും. അത്രയും പോരേ? നേരിട്ടു തന്നെ ഹാജരാകണം എന്ന് നിർബന്ധം ഉണ്ടോ?

അയാൾ സ്വയം തൊഴി ൽ കണ്ടെത്തിയെന്നതു കൂടാതെ ഒരു തൊഴി ൽ ദാതാവും കൂടി അല്ലെ? അയാൾ പ്രത്യക്ഷ, പരോക്ഷ നികുതികൾ അടയ്ക്കുന്ന ആളാവില്ലേ? അയാൾക്ക് അൽപം കൂടി മാന്യമായ പരിഗണന നൽകിക്കൂടെ? നികുതി വെട്ടിപ്പ് അന്വേഷിച്ചു തെളിവ് സഹിതം സ്ഥാപിക്കേണ്ട കാര്യമാണ്. അതിനുശേഷമല്ലേ ശിക്ഷ?

നികുതിദായകനെ ആദ്യമേതന്നെ കുറ്റവാളിയെപ്പോലെ കാണുന്ന പഴയകാല നിയമങ്ങൾ പൊളിച്ചെഴുതണ്ടേ? സംസ്ഥാന വാറ്റ് ഉദ്യോഗസ്ഥരെക്കൂടി ബിസിനസ് സൗഹൃദനയങ്ങ ൾ പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു

ട്രാഫിക് പോലീസിലെ നമ്മുടെ വാഹന പരിശോധകർക്ക് കൂടി മാർഗ നിർദ്ദേശങ്ങ ൾ വന്നു കഴിഞ്ഞു. എങ്ങനെ സംസാരിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽവരെ. കൃത്യമായ നിർദ്ദേശമോ പരിശീലനമോ നൽകിയില്ലെങ്കി ൽ നമ്മുടെ ഉദ്യോഗസ്ഥർ പഴയ നിലപാടുക ൾ തുടരും.

ഒരു കഥ ഓർമ്മ വരുന്നു. ഒരു പോലീസ് സ്റ്റേഷനിലേക്ക് ആരെങ്കിലും വിളിച്ചാൽ ഫോണ്‍ എടുക്കുന്നയാൾ ആദ്യം പറയേണ്ടത് എന്തെന്ന് പണ്ട് ഒരു ഐ ജി നിർദ്ദേശിച്ചിരുന്നു. പിന്നീട് ഒരാൾ സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ കേട്ടത്, "ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ഒരു .... വിളിക്കുന്നു, ഗുഡ് മോർണിംഗ് വേണമോ ഗുഡ് ആഫ്റ്റർനൂണ്‍ വേണമോ?’
ഇങ്ങനെ ആവരുത് നല്ല ശീലങ്ങളിലേക്കുള്ള നമ്മുടെ കാൽവെയ്പ്പുകൾ.

ലൂക്കോസ് ജോസഫ്
അനിൽ പി. നായർ